വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവൻ—അത്‌ എങ്ങനെ ആരംഭിച്ചു?

ജീവൻ—അത്‌ എങ്ങനെ ആരംഭിച്ചു?

അധ്യായം 1

ജീവൻ—അത്‌ എങ്ങനെ ആരംഭിച്ചു?

1. ഭൗമഗ്രഹത്തിൽ ജീവൻ എത്ര വ്യാപകമാണ്‌?

 ജീവൻ നമുക്കു ചുറ്റും എല്ലായിടത്തുമുണ്ട്‌. പ്രാണികളുടെ മൂളലും പക്ഷികളുടെ പാട്ടും കുറുങ്കാട്ടിനുള്ളിലെ കൊച്ചു മൃഗങ്ങളുടെ ചലനത്താൽ ഉണ്ടാകുന്ന ഇലയനക്കങ്ങളുമെല്ലാം അതിനു തെളിവാണ്‌. മഞ്ഞുറഞ്ഞ ധ്രുവപ്രദേശങ്ങളിലും ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളിലും അതുണ്ട്‌. ആഴിയുടെ സൂര്യപ്രകാശമേറ്റു കിടക്കുന്ന ഉപരിതലംമുതൽ അതിന്റെ ഏറ്റവും ഇരുൾമൂടിയ ആഴങ്ങൾവരെ അതിന്റെ കേളീരംഗമാണ്‌. അന്തരീക്ഷത്തിന്റെ ഉയരങ്ങളിൽ ചെറു ജീവികൾ ഒഴുകിനടക്കുന്നു. മണ്ണിൽ, നമ്മുടെ പാദങ്ങൾക്കു കീഴിൽ, ശതസഹസ്രകോടിക്കണക്കിനു സൂക്ഷ്‌മജീവികൾ പണിയെടുക്കുന്നു. മറ്റു ജീവരൂപങ്ങളെ നിലനിർത്തുന്ന ഹരിത സസ്യങ്ങളുടെ വളർച്ചയ്‌ക്കായി മണ്ണിനെ ഫലഭൂയിഷ്‌ഠമാക്കുന്ന തിരക്കിലാണവ.

2. ദീർഘനാളായി അനേകരുടെയും മനസ്സിലുള്ള ചോദ്യങ്ങളേവ?

2 ഭാവനയിൽ പോലും കാണാൻ കഴിയാത്തത്ര സമൃദ്ധവും വൈവിധ്യമാർന്നതും ആയ ജീവരൂപങ്ങൾകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു. ഇതെല്ലാം ആരംഭിച്ചത്‌ എങ്ങനെ? നമ്മുടെ ഈ ഗ്രഹവും അതിലെ സകല നിവാസികളും ഇവിടെ വന്നത്‌ എങ്ങനെ? അതിലും പ്രധാനമായി, മനുഷ്യവർഗത്തിന്റെ ഉത്ഭവം എങ്ങനെയായിരുന്നു? കുരങ്ങുസമാന ജന്തുക്കളിൽനിന്നു നാം പരിണമിച്ചുവന്നതാണോ? അതോ നാം സൃഷ്ടിക്കപ്പെട്ടതാണോ? നാം ഇവിടെ എങ്ങനെ വന്നു? ഉത്തരം, ഭാവിയെ സംബന്ധിച്ച്‌ എന്തു സൂചിപ്പിക്കുന്നു? ഇതുപോലെയുള്ള ചോദ്യങ്ങൾ ദീർഘനാളായി നിലനിൽക്കുന്നു. അനേകരുടെയും മനസ്സിൽ അവ ഇപ്പോഴും ചോദ്യ ചിഹ്നങ്ങളായി അവശേഷിക്കുന്നു.

3. ഈ ചോദ്യങ്ങൾ സംബന്ധിച്ച്‌ ചിലർക്ക്‌ എങ്ങനെയാണു തോന്നുന്നത്‌, എന്നാൽ എല്ലാവരും അവ പരിചിന്തിക്കേണ്ടതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 ഈ ചോദ്യങ്ങൾ യഥാർഥത്തിൽ നിങ്ങളെ ബാധിക്കുന്നില്ലെന്ന്‌ ഒരുപക്ഷേ നിങ്ങൾക്കു തോന്നുന്നുണ്ടായിരിക്കാം. നിങ്ങൾ ഇങ്ങനെ വിചാരിച്ചേക്കാം: ‘ഞാൻ ഇവിടെ എങ്ങനെ വന്നു എന്നതിൽ കാര്യമില്ല—ഞാൻ ഇവിടെയുണ്ട്‌. ഞാൻ 60-ഓ 70-ഓ ഒരുപക്ഷേ 80-ഓ വർഷം ജീവിച്ചിരുന്നേക്കാം—ആർക്കറിയാം? നാം സൃഷ്ടിക്കപ്പെട്ടതായാലും പരിണമിച്ചു വന്നതായാലും ഇപ്പോൾ അത്‌ എന്നെ സംബന്ധിച്ച്‌ അത്ര വലിയ കാര്യമൊന്നുമല്ല.’ എന്നാൽ അതൊരു വലിയ കാര്യംതന്നെയാണ്‌—നിങ്ങൾ എത്രനാൾ ജീവിക്കും, എങ്ങനെ ജീവിക്കും, ഏതു സാഹചര്യങ്ങളിൽ ജീവിക്കും എന്നിവയെ അതു ബാധിക്കുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ജീവന്റെ ഉത്ഭവം സംബന്ധിച്ച നമ്മുടെ വീക്ഷണഗതി ജീവനെയും ഭാവിയെയും സംബന്ധിച്ച നമ്മുടെ മുഴു മനോഭാവത്തെയും സ്വാധീനിക്കുന്നു. ജീവൻ ഉത്ഭവിച്ച വിധം ചരിത്രത്തിന്റെ ഭാവി ഗതിയെയും അതിലെ നമ്മുടെ സ്ഥാനത്തെയും നിശ്ചയമായും ബാധിക്കും.

ഭിന്ന വീക്ഷണങ്ങൾ

4. ഭൂമിയിലെ ജീവജാലങ്ങളുടെ ഭാവിയെ കുറിച്ച്‌ അനേകരും എന്തു വിചാരിക്കുന്നു?

4 പരിണാമസിദ്ധാന്തം അംഗീകരിക്കുന്ന പലരുടെയും വീക്ഷണം ജീവിതം എല്ലായ്‌പോഴും തീവ്രമത്സരം, കലഹം, വിദ്വേഷം, യുദ്ധങ്ങൾ, മരണം എന്നിവയൊക്കെ ഉൾപ്പെട്ടതായിരിക്കും എന്നാണ്‌. സമീപഭാവിയിൽ മനുഷ്യൻ തന്നേത്തന്നെ നശിപ്പിച്ചേക്കാമെന്നുപോലും ചിലർ വിചാരിക്കുന്നു. ഒരു പ്രമുഖ ശാസ്‌ത്രജ്ഞൻ ഇപ്രകാരം പറഞ്ഞു: “അന്ത്യവിനാശ ദിനത്തിന്‌ ഒരുപക്ഷേ ഏതാനും പതിറ്റാണ്ടുകൾകൂടിയേ ഉണ്ടായിരിക്കുകയുള്ളൂ. . . . അണ്വായുധങ്ങളുടെയും അവയുടെ പ്രയോഗ സംവിധാനങ്ങളുടെയും വികസനം ഇപ്പോൾ അല്ലെങ്കിൽ എന്നെങ്കിലുമൊരിക്കൽ ആഗോള ദുരന്തത്തിനിടയാക്കും.”1 ഇത്‌ ഉടനെ സംഭവിച്ചില്ലെങ്കിൽപ്പോലും ഒരാൾ മരണമടയുന്നതോടെ അയാൾ എന്നേക്കും അസ്‌തിത്വരഹിതൻ ആയിത്തീരുന്നുവെന്നു പലരും വിശ്വസിക്കുന്നു. ഭാവിയിൽ ഭൂമിയിലെ മുഴു ജീവജാലങ്ങളും നശിക്കുമെന്നു മറ്റുചിലർ വിചാരിക്കുന്നു. സൂര്യൻ ഒരു ചെമന്ന ഭീമൻ നക്ഷത്രമായി വികസിക്കുമെന്നും അതിന്റെ ഫലമായി “സമുദ്രങ്ങൾ തിളയ്‌ക്കുകയും അന്തരീക്ഷം ബഹിരാകാശത്തിലേക്കു ബാഷ്‌പീകരിക്കപ്പെടുകയും സങ്കൽപ്പിക്കാവുന്നതിൽവെച്ച്‌ ഏറ്റവും ബൃഹത്തായ ഒരു വിപത്ത്‌ നമ്മുടെ ഗ്രഹത്തെ ഗ്രസിക്കുകയും ചെയ്യു”മെന്ന്‌ അവർ സിദ്ധാന്തിക്കുന്നു.2

5. (എ) “ശാസ്‌ത്രീയ സൃഷ്ടിവാദികൾ” ഭൂമിയെ വീക്ഷിക്കുന്നത്‌ എങ്ങനെ? (ബി) ഈ വീക്ഷണഗതി എന്തു ചോദ്യങ്ങൾ ഉയർത്തുന്നു?

5 ഈ നിഗമനങ്ങളൊന്നും അംഗീകരിക്കാത്ത ഒരു കൂട്ടരാണ്‌, “ശാസ്‌ത്രീയ സൃഷ്ടിവാദികൾ.” പക്ഷേ, ഉല്‌പത്തിയിലെ സൃഷ്ടിവിവരണത്തെ കുറിച്ചുള്ള അവരുടെ വ്യാഖ്യാനം, ഭൂമിക്ക്‌ 6,000 വർഷത്തെ പഴക്കമേ ഉള്ളൂവെന്നും സൃഷ്ടിക്കുവേണ്ടി ഉല്‌പത്തിയിൽ അനുവദിച്ചിരിക്കുന്ന ആറു “ദിവസ”ത്തിലോരോന്നിനും 24 മണിക്കൂർ ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും വാദിക്കുന്നതിലേക്ക്‌ അവരെ നയിച്ചിരിക്കുന്നു. എന്നാൽ അത്തരമൊരു ആശയം ബൈബിൾ പറയുന്നതിനോടു പൂർണ ചേർച്ചയിലാണോ? ഭൂമിയും അതിലെ എല്ലാ ജീവരൂപങ്ങളും അക്ഷരീയമായ വെറും ആറു ദിവസംകൊണ്ടു സൃഷ്ടിക്കപ്പെട്ടവയാണോ? അതോ യുക്തിക്കു നിരക്കുന്ന മറ്റെന്തെങ്കിലുമാണോ സംഭവിച്ചത്‌?

6. ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള നമ്മുടെ നിഗമനങ്ങൾ നാം എന്തിൽ അടിസ്ഥാനപ്പെടുത്തേണ്ടതുണ്ട്‌, ഈ വിഷയം പരിശോധന അർഹിക്കുന്ന ഒന്നാണെന്നു ഡാർവിൻ സൂചിപ്പിച്ചത്‌ എങ്ങനെ?

6 ജീവോത്‌പത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരിചിന്തിക്കുമ്പോൾ പൊതു അഭിപ്രായമോ വികാരമോ പലരെയും സ്വാധീനിക്കുന്നു. ഇത്‌ ഒഴിവാക്കാനും കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരാനും നാം തെളിവുകൾ തുറന്ന മനസ്സോടെ വിശകലനം ചെയ്യേണ്ടതുണ്ട്‌. പരിണാമത്തിന്റെ ഏറ്റവും വിഖ്യാത വക്താവായ ചാൾസ്‌ ഡാർവിൻ പോലും തന്റെ സിദ്ധാന്തത്തിന്റെ പരിമിതികളെക്കുറിച്ചുള്ള അവബോധം സൂചിപ്പിച്ചതു കാണുക രസാവഹമാണ്‌. “സ്രഷ്ടാവ്‌ ആരംഭത്തിൽ ഒന്നോ അതിലധികമോ ജീവരൂപങ്ങളിലേക്ക്‌ ഊതിക്കൊടുത്ത പല പ്രാപ്‌തികൾ സഹിതമുള്ള ജീവനെ സംബന്ധിച്ച വീക്ഷണത്തിന്റെ” മാഹാത്മ്യത്തെക്കുറിച്ച്‌ വർഗോത്‌പത്തി (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിന്റെ ഉപസംഹാരത്തിൽ അദ്ദേഹം എഴുതുകയുണ്ടായി.3 അങ്ങനെ ഉത്‌പത്തി എന്ന വിഷയം കൂടുതലായ പരിശോധന അർഹിക്കുന്ന ഒന്നാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ശാസ്‌ത്രം വിവാദവിഷയമല്ല

7. ശാസ്‌ത്രത്തെയും അതിനോടുള്ള വിലമതിപ്പിനെയും സംബന്ധിച്ച്‌ ഏതു കാര്യം വ്യക്തമാക്കിയിരിക്കുന്നു?

7 ചർച്ച കൂടുതൽ മുന്നോട്ടു കൊണ്ടുപോകുന്നതിനു മുമ്പ്‌ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ശാസ്‌ത്രം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ ഇവിടെ വിവാദവിഷയമല്ല. ശാസ്‌ത്രജ്ഞർ പല മേഖലകളിലും കൈവരിച്ചിട്ടുള്ള വിസ്‌മയാവഹമായ നേട്ടങ്ങളെക്കുറിച്ച്‌ ഏതൊരാളും ബോധവാനാണ്‌. ശാസ്‌ത്ര പഠനത്തിലൂടെ പ്രപഞ്ചം, ഭൂമി, ജീവജാലങ്ങൾ എന്നിവയെ കുറിച്ചുള്ള നമ്മുടെ അറിവ്‌ അതിശയകരമാംവിധം വർധിച്ചിരിക്കുന്നു. മനുഷ്യശരീരത്തെ കുറിച്ചുള്ള പഠനങ്ങൾ രോഗങ്ങളും പരിക്കുകളും ചികിത്സിക്കുന്നതിനുള്ള മെച്ചപ്പെട്ട രീതികൾക്കു വഴിതുറന്നിരിക്കുന്നു. ഇലക്‌ട്രോണിക്‌സ്‌ രംഗത്തെ ശീഘ്ര പുരോഗതികൾ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ യുഗത്തെ ആനയിച്ചിരിക്കുന്നു. മനുഷ്യരെ ചന്ദ്രനിലേക്കും തിരിച്ചും അയയ്‌ക്കുന്നതുപോലും ഉൾപ്പെട്ട അമ്പരപ്പിക്കുന്ന സാഹസങ്ങൾ ശാസ്‌ത്രജ്ഞന്മാരുടെ വൻനേട്ടങ്ങളുടെ പട്ടികയിൽ പെടുന്നു. ലോകത്തിലെ കാര്യങ്ങളെ—അതിസൂക്ഷ്‌മമായവ മുതൽ അതിബൃഹത്തായവ വരെ—സംബന്ധിച്ച നമ്മുടെ അറിവിന്റെ ചക്രവാളം വളരെയധികം വികസിപ്പിച്ചിരിക്കുന്ന അത്തരം വൈദഗ്‌ധ്യങ്ങളെ വിലമതിക്കുന്നത്‌ ഉചിതം മാത്രമാണ്‌.

8. ഈ പുസ്‌തകത്തിൽ പരിണാമം എന്ന പദം ഏത്‌ അർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌, സൃഷ്ടി എന്തിനെ പരാമർശിക്കുന്നു?

8 ഈ ഘട്ടത്തിൽ, ഇതിൽ ഉപയോഗിക്കാൻ പോകുന്ന വാക്കുകളുടെ നിർവചനങ്ങൾ വ്യക്തമാക്കുന്നതും പ്രയോജനകരം ആയിരുന്നേക്കാം: ഈ പുസ്‌തകത്തിൽ ഉപയോഗിച്ചിരിക്കുന്ന പരിണാമം ജൈവപരിണാമത്തെയാണു പരാമർശിക്കുന്നത്‌—ആദ്യ ജീവി ജീവനില്ലാത്ത വസ്‌തുവിൽനിന്നു വികാസം പ്രാപിച്ചുവെന്ന സിദ്ധാന്തത്തെ. പിന്നീട്‌ അതു പുനരുത്‌പാദനം നടത്തിയപ്പോൾ വ്യത്യസ്‌ത തരത്തിലുള്ള ജീവികളായി മാറി എന്നും അവസാനം മനുഷ്യൻ ഉൾപ്പെടെ ഭൂമിയിൽ ഇന്നോളം സ്ഥിതിചെയ്‌തിട്ടുള്ള എല്ലാ ജീവരൂപങ്ങളും ഉയിർക്കൊണ്ടു എന്നും പറയപ്പെടുന്നു. ബുദ്ധിപരമായ മാർഗനിർദേശമോ പ്രകൃത്യതീതമായ ഇടപെടലോ കൂടാതെ ഇതെല്ലാം നടന്നതായി വിശ്വസിക്കപ്പെടുന്നു. അതേസമയം, പ്രപഞ്ചത്തെയും ഭൂമിയിലെ എല്ലാ അടിസ്ഥാന ജീവി വർഗങ്ങളെയും രൂപസംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്‌ത സർവശക്തനായ ഒരു ദൈവമുണ്ട്‌ എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ജീവജാലങ്ങളുടെ ആവിർഭാവത്തെ വിശദീകരിക്കാനാകൂ എന്ന നിഗമനമാണ്‌ സൃഷ്ടി.

മർമപ്രധാനമായ ചില ചോദ്യങ്ങൾ

9. പരിണാമത്തെ അംഗീകരിക്കുന്നവർ സൃഷ്ടിയെക്കുറിച്ച്‌ എന്തു വാദം ഉന്നയിക്കുന്നു, എന്നാൽ പരിണാമത്തെയും സൃഷ്ടിയെയും കുറിച്ച്‌ എന്തെല്ലാം ചോദ്യങ്ങൾ മനസ്സിലേക്കു വന്നേക്കാം?

9 സ്‌പഷ്ടമായും, പരിണാമസിദ്ധാന്തവും ഉല്‌പത്തിയിലെ സൃഷ്ടിവിവരണവും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌. സൃഷ്ടി ശാസ്‌ത്രീയ വസ്‌തുതകൾക്കു നിരക്കുന്നതല്ലെന്നു പരിണാമം അംഗീകരിക്കുന്നവർ വാദിക്കുന്നു. എന്നാൽ, ന്യായമായി ഇങ്ങനെയും ചോദിക്കാൻ കഴിയും: പരിണാമസിദ്ധാന്തം തന്നെ വാസ്‌തവത്തിൽ ശാസ്‌ത്രീയ വസ്‌തുതകൾക്കു നിരക്കുന്നതാണോ? ഇനി, പലരും വാദിക്കുന്നതുപോലെ ഉല്‌പത്തി, സൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു പുരാതന കെട്ടുകഥ മാത്രമാണോ? അതോ അത്‌ ആധുനിക ശാസ്‌ത്രത്തിന്റെ കണ്ടുപിടിത്തങ്ങളോടു യോജിപ്പിലാണോ? ഒട്ടനവധി ആളുകളെ അലട്ടുന്ന മറ്റു ചോദ്യങ്ങൾ സംബന്ധിച്ചെന്ത്‌: സർവശക്തനായ ഒരു സ്രഷ്ടാവുണ്ടെങ്കിൽ, ദശലക്ഷങ്ങളുടെ അകാലമരണത്തിന്‌ ഇടയാക്കുന്ന യുദ്ധവും ക്ഷാമവും രോഗവും ഇത്രമാത്രം ഉള്ളതെന്തുകൊണ്ട്‌? അവൻ ഇത്രയേറെ കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌? മാത്രമല്ല, ഒരു സ്രഷ്ടാവുണ്ടെങ്കിൽ ഭാവിയിൽ അവസ്ഥ എന്തായിരിക്കുമെന്ന്‌ അവൻ വെളിപ്പെടുത്തുന്നുണ്ടോ?

10. (എ) ഈ പുസ്‌തകത്തിന്റെ ലക്ഷ്യവും പ്രസാധകരുടെ പ്രത്യാശയും എന്താണ്‌? (ബി) ഈ സംഗതികൾ പരിചിന്തിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 അത്തരം ചോദ്യങ്ങളും ബന്ധപ്പെട്ട വിവാദവിഷയങ്ങളും പരിശോധിക്കുക എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ ലക്ഷ്യം. നിങ്ങൾ ഇതിന്റെ ഉള്ളടക്കം ഒരു തുറന്ന മനസ്സോടെ പരിചിന്തിക്കുമെന്നു പുസ്‌തകത്തിന്റെ പ്രസാധകർ പ്രത്യാശിക്കുന്നു. ഇതു വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ഈ വിവരങ്ങൾ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ മൂല്യവത്താണെന്നു തെളിയും.

[അധ്യയന ചോദ്യങ്ങൾ]

[7-ാം പേജിലെ ആകർഷകവാക്യം]

ജീവൻ പരിണമിച്ചുണ്ടായതോ സൃഷ്ടിക്കപ്പെട്ടതോ?

[8-ാം പേജിലെ ആകർഷകവാക്യം]

ജീവന്റെ ഉത്ഭവം സംബന്ധിച്ച നമ്മുടെ വീക്ഷണഗതി ജീവനെയും ഭാവിയെയും സംബന്ധിച്ച നമ്മുടെ മുഴു മനോഭാവത്തെയും സ്വാധീനിക്കുന്നു

[10-ാം പേജിലെ ആകർഷകവാക്യം]

സൃഷ്ടി ശാസ്‌ത്രീയ വസ്‌തുതകൾക്കു നിരക്കുന്നതല്ലെന്നു പരിണാമം അംഗീകരിക്കുന്നവർ വാദിക്കുന്നു; എന്നാൽ പരിണാമസിദ്ധാന്തം തന്നെ വാസ്‌തവത്തിൽ ശാസ്‌ത്രീയ വസ്‌തുതകൾക്കു നിരക്കുന്നതാണെന്നു ന്യായമായി പറയാൻ കഴിയുമോ?

[11-ാം പേജിലെ ചിത്രം]

നമ്മുടെ അറിവിന്റെ ചക്രവാളം വളരെയധികം വികസിപ്പിച്ചിരിക്കുന്ന ശാസ്‌ത്ര വൈദഗ്‌ധ്യങ്ങളെ വിലമതിക്കുന്നത്‌ ഉചിതമാണ്‌

[12, 13 പേജുകളിലെ ചതുരം/ചിത്രം]

ചിന്ത അർഹിക്കുന്ന ചില കാര്യങ്ങൾ

നമ്മുടെ ലോകം അത്ഭുതകരമായ ഒട്ടേറെ കാര്യങ്ങളാൽ നിറഞ്ഞിരിക്കുന്നു:

വലിയ കാര്യങ്ങൾ: പടിഞ്ഞാറൻ ചക്രവാളത്തെ വർണോജ്ജ്വലമാക്കുന്ന അസ്‌തമയ സൂര്യൻ. നക്ഷത്രനിബിഡമായ നിശാനഭസ്സ്‌. പ്രകാശ കിരണങ്ങൾ അരിച്ചിറങ്ങുന്ന, തലയെടുപ്പുള്ള വൃക്ഷങ്ങൾ നിറഞ്ഞ വനം. ചെങ്കുത്തായ പർവതനിരകൾ, പകലോന്റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന അവയുടെ മഞ്ഞുപുതച്ച കൊടുമുടികൾ. കാറ്റടിച്ച്‌ ഇരമ്പിമറിയുന്ന ആഴികൾ. ഇവ നമ്മെ ഹർഷപുളകിതരാക്കുന്നു, നമ്മിൽ ഭയാദരവ്‌ ഉളവാക്കുന്നു.

ചെറിയ കാര്യങ്ങൾ: തെക്കേ അമേരിക്കയ്‌ക്കുള്ള യാത്രയ്‌ക്കിടയിൽ അറ്റ്‌ലാന്റിക്കിനു മുകളിലൂടെ ഉയർന്നു പറന്ന്‌ ആഫ്രിക്കയ്‌ക്കു പോകുന്ന വാർബ്ലർ എന്ന ഒരു കൊച്ചു പക്ഷി. ഏതാണ്ട്‌ 6,100 മീറ്റർ മുകളിലെത്തുമ്പോൾ, അത്‌ അവിടെ വീശിക്കൊണ്ടിരിക്കുന്ന ഒരു കാറ്റിനെ വാഹനമാക്കി തെക്കേ അമേരിക്കയിലേക്കു തിരിക്കുന്നു. ദേശാന്തര പറക്കലിനുള്ള നൈസർഗിക വാസനയാൽ നയിക്കപ്പെട്ട്‌ അതു പല ദിവസങ്ങൾകൊണ്ട്‌ 3,900-ത്തോളം കിലോമീറ്റർ താണ്ടുന്നു—വെറും 21 ഗ്രാം മാത്രമുള്ള ഒരു പക്ഷിയുടെ ധൈര്യം! അതു നമ്മെ അത്ഭുതസ്‌തബ്ധരാക്കുന്നു.

വിദഗ്‌ധ കാര്യങ്ങൾ: സോണാർ ഉപയോഗിക്കുന്ന വവ്വാലുകൾ. വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന മനിഞ്ഞിലുകൾ (eels). കടൽവെള്ളത്തിന്റെ ഉപ്പുനീക്കുന്ന കടൽപ്പാത്തകൾ. കടലാസുണ്ടാക്കുന്ന കടന്നലുകൾ. എയർ കണ്ടീഷണറുകൾ പിടിപ്പിക്കുന്ന ചിതലുകൾ. ജെറ്റ്‌ പ്രേഷണത്താൽ (jet propulsion) സഞ്ചരിക്കുന്ന നീരാളികൾ. നെയ്യുകയോ ബഹുശാലാ ഭവനങ്ങൾ പണിയുകയോ ചെയ്യുന്ന പക്ഷികൾ. തോട്ടമുണ്ടാക്കുകയോ തുന്നുകയോ വളർത്തുജന്തുക്കളെ പരിപാലിക്കുകയോ ചെയ്യുന്ന ഉറുമ്പുകൾ. മിന്നുംവിളക്കുകൾ സ്വന്തം ശരീരത്തിൽ കൊണ്ടുനടക്കുന്ന മിന്നാമിനുങ്ങുകൾ. അത്തരം വൈദഗ്‌ധ്യങ്ങളിൽ നാം അത്ഭുതംകൂറുന്നു.

ലളിതമായ കാര്യങ്ങൾ: ഒരു പുഞ്ചിരി. ഒരു തലോടൽ. ഒരു ദയാ വാക്ക്‌. ഒരു ചെറുപുഷ്‌പം. ഇളവെയിൽ. കളകൂജനം. മുമ്പൊന്നും അത്ര കാര്യമായി എടുക്കാതിരുന്ന ഇത്തരം ചെറിയ കാര്യങ്ങളെ നാം പലപ്പോഴും ജീവിത സായാഹ്നത്തിൽ അങ്ങേയറ്റം വിലമതിക്കും.

നമ്മെ അത്ഭുതപരതന്ത്രരാക്കുന്ന ആ വലിയ കാര്യങ്ങളെക്കുറിച്ചും നമ്മിൽ ആശ്ചര്യമുണർത്തുന്ന ചെറിയ കാര്യങ്ങളെക്കുറിച്ചും നമ്മുടെ മനംകവരുന്ന വിദഗ്‌ധ കാര്യങ്ങളെക്കുറിച്ചും വൈകി മാത്രം വിലമതിക്കപ്പെടുന്ന ലളിത കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ നാം അവയ്‌ക്കുള്ള ബഹുമതി എന്തിനു കൊടുക്കും? അത്തരം കാര്യങ്ങളെ എങ്ങനെ വിശദീകരിക്കാനാവും? അവയുടെ ഉത്ഭവം എവിടെനിന്നായിരുന്നു?

[6-ാം പേജ്‌ നിറയെയുള്ള ചിത്രം]

[9-ാം പേജിലെ ചിത്രം]

6,000 വർഷത്തെ പഴക്കമേ ഉള്ളോ?