ബൈബിൾ—അതു വാസ്തവത്തിൽ ദൈവനിശ്വസ്തമോ?
അധ്യായം 18
ബൈബിൾ—അതു വാസ്തവത്തിൽ ദൈവനിശ്വസ്തമോ?
1. മനുഷ്യനില്ലാത്ത എന്തു പ്രാപ്തിയാണ് സ്രഷ്ടാവിനുള്ളത്?
ഒരു മനുഷ്യനും ഭാവിയെക്കുറിച്ച് കൃത്യതയോടെ സകല വിശദാംശങ്ങളും സഹിതം മുൻകൂട്ടി പറയാൻ കഴിയില്ല. അത് മനുഷ്യന്റെ കഴിവിനതീതമാണ്. എന്നാൽ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന്റെ പക്കൽ ആവശ്യമായിരിക്കുന്ന സകല വസ്തുതകളും ഉണ്ട്, അവന് സംഭവങ്ങളെ നിയന്ത്രിക്കാൻ പോലും സാധിക്കും. അതുകൊണ്ട്, “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും . . . പ്രസ്താവിക്കു”ന്നവൻ എന്ന് അവനെക്കുറിച്ചു പറയാൻ കഴിയും.—യെശയ്യാവു 46:10; 41:22, 23.
2. ബൈബിൾ ദൈവനിശ്വസ്തമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന തെളിവേത്?
2 ബൈബിളിൽ നൂറുകണക്കിനു പ്രവചനങ്ങളുണ്ട്. അവ ഇന്നോളം കൃത്യമായി നിവൃത്തിയേറിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ബൈബിൾ “ദൈവശ്വാസീയമാ”ണെന്നുള്ളതിന്റെ ശക്തമായ ഒരു സൂചനയായിരിക്കും അത്. (2 തിമൊഥെയൊസ് 3:16, 17) ഇനിയും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച കൂടുതലായ പ്രവചനങ്ങളിൽ അതു ദൃഢവിശ്വാസം ജനിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഇതിനോടകം നിവൃത്തിയായിട്ടുള്ള ചില പ്രവചനങ്ങൾ പുനഃപരിശോധിക്കുന്നതു പ്രയോജനകരമായിരിക്കും.
സോരിന്റെ പതനം
3. സോരിനെക്കുറിച്ച് എന്തു മുൻകൂട്ടി പറയപ്പെട്ടു?
3 സോർ ഫൊയ്നിക്യയിലെ ഒരു പ്രമുഖ തുറമുഖ നഗരം ആയിരുന്നു. അത് യഹോവയെ ആരാധിച്ചിരുന്ന അതിന്റെ തെക്കൻ അയൽദേശമായ പുരാതന ഇസ്രായേലിനോടു വഞ്ചനാപരമായി ഇടപെട്ടിരുന്നു. യഹോവ സോരിന്റെ സമ്പൂർണ നാശത്തെക്കുറിച്ച്, അതു സംഭവിക്കുന്നതിന് 250-ലധികം വർഷം മുമ്പ് യെഹെസ്കേൽ എന്ന ഒരു പ്രവാചകനിലൂടെ ഇങ്ങനെ മുൻകൂട്ടി പറയുകയുണ്ടായി: “ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും. അവർ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും. അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്[ത്തീ]രും.” സോരിനെ ഉപരോധിക്കുന്ന ആദ്യത്തെ ജനതയുടെയും അതിന്റെ നേതാവിന്റെയും പേരും യെഹെസ്കേൽ മുൻകൂട്ടി പറഞ്ഞു: “ഞാൻ . . . നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ . . . സോരിന്നുനേരെ വരുത്തും.”—യെഹെസ്കേൽ 26:3-5, 7.
4. (എ) ബാബിലോൻ സോരിനെ ജയിച്ചടക്കും എന്ന പ്രവചനം നിവൃത്തിയായതെങ്ങനെ? (ബി) ബാബിലോന്യർ കൊള്ളമുതൽ എടുത്തുകൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടതെന്തുകൊണ്ട്?
4 മുൻകൂട്ടി പറഞ്ഞതുപോലെ, നെബൂഖദ്നേസർ പിന്നീട് സോർ വൻകര കീഴടക്കുകതന്നെ ചെയ്തു. “നെബൂഖദ്നേസർ നടത്തിയ . . . 13 വർഷത്തെ ഉപരോധത്തെക്കുറിച്ചു” ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു.1 ഉപരോധത്തിനുശേഷം അദ്ദേഹം കൊള്ളമുതൽ ഒന്നും എടുക്കാഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടു: ‘അവന് അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.’ (യെഹെസ്കേൽ 29:18) എന്തുകൊണ്ട്? കാരണം സോർ നഗരത്തിന്റെ ഒരു ഭാഗം സ്ഥിതിചെയ്തിരുന്നത് ഒരു ഇടുങ്ങിയ കടലിടുക്കിന് അപ്പുറത്തുള്ള ഒരു ദ്വീപിലായിരുന്നു.2 സോരിന്റെ നിക്ഷേപങ്ങളിലധികവും വൻകരയിൽനിന്ന് ദ്വീപിലുള്ള ആ നഗരഭാഗത്തേക്കു മാറ്റിയിരുന്നു, നെബൂഖദ്നേസർ ആ ഭാഗം കീഴടക്കിയില്ല.
5, 6. മഹാനായ അലക്സാണ്ടർ സോർ ദ്വീപനഗരത്തെ നശിപ്പിക്കുകയും പ്രവചനം അതിന്റെ വിശദാംശങ്ങൾ സഹിതം നിവർത്തിക്കുകയും ചെയ്തതെങ്ങനെ?
5 എന്നാൽ യെഹെസ്കേൽ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ നെബൂഖദ്നേസരിന്റെ ജയിച്ചടക്കൽ “[സോരിന്റെ] പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാ”ക്കിയില്ല. സോരിനെ “കടലിൽ ഇട്ടുകളയും” എന്ന സെഖര്യാവിന്റെ പ്രവചനവും നിവൃത്തിയായില്ല. (സെഖര്യാവു 9:4) ഈ പ്രവചനങ്ങൾ തെറ്റായിരുന്നോ? ഒരിക്കലുമല്ല. യെഹെസ്കേലിന്റെ പ്രവചനത്തിന് 250-ലധികം വർഷങ്ങൾക്കു ശേഷവും സെഖര്യാവിന്റെ പ്രവചനത്തിന് ഏതാണ്ട് 200 വർഷങ്ങൾക്കു ശേഷവും മഹാനായ അലക്സാണ്ടറിന്റെ നേതൃത്വത്തിലുള്ള ഗ്രീക്ക് സൈന്യം പൊ.യു.മു. 332-ൽ സോരിനെ പൂർണമായും നശിപ്പിച്ചു. “നഗരത്തിന്റെ വൻകര ഭാഗത്തുനിന്നുള്ള അവശിഷ്ടങ്ങൾകൊണ്ട് അദ്ദേഹം 332-ൽ ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ [ചിറ] കെട്ടി. ഏഴു മാസക്കാലത്തെ ഉപരോധത്തിനുശേഷം . . . അദ്ദേഹം സോർ പിടിച്ചെടുക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്തു” എന്ന് എൻസൈക്ലോപീഡിയ അമേരിക്കാനാ വിശദീകരിക്കുന്നു.3
6 അങ്ങനെ യെഹെസ്കേലും സെഖര്യാവും മുൻകൂട്ടി പറഞ്ഞതുപോലെ സോരിന്റെ പൊടിയും അവശിഷ്ടങ്ങളും വെള്ളത്തിന്റെ നടുവിലാകുകതന്നെ ചെയ്തു. അവൾ ഒരു വെറും പാറയായിത്തീർന്നു. ആ സ്ഥലം സന്ദർശിച്ച ഒരാൾ പറഞ്ഞതുപോലെ “വല വിരിക്കുന്നതിനുള്ള ഒരു സ്ഥലം” തന്നെ.4 അതുകൊണ്ട് നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പു നടത്തിയ പ്രവചനങ്ങൾ അവയുടെ കൃത്യമായ വിശദാംശത്തിൽ നിവൃത്തിയായി!
കോരെശും ബാബിലോന്റെ പതനവും
7. യഹൂദന്മാരെയും ബാബിലോനെയും കുറിച്ച് ബൈബിൾ എന്തു മുൻകൂട്ടി പറഞ്ഞു?
7 യഹൂദന്മാരെയും ബാബിലോനെയും സംബന്ധിച്ച പ്രവചനങ്ങളും ശ്രദ്ധേയമാണ്. ബാബിലോൻ യഹൂദന്മാരെ അടിമത്തത്തിലേക്കു കൊണ്ടുപോയെന്നു ചരിത്രരേഖകൾ കാണിക്കുന്നു. എന്നാൽ, അതു സംഭവിക്കുന്നതിന് ഏതാണ്ട് 40 വർഷം മുമ്പ് യിരെമ്യാവും ഏതാണ്ട് 150 വർഷം മുമ്പ് യെശയ്യാവും അതേക്കുറിച്ചു മുൻകൂട്ടി പറയുകയുണ്ടായി. യഹൂദന്മാർ അടിമത്തത്തിൽനിന്നു മടങ്ങിപ്പോകുമെന്നും യെശയ്യാവു മുൻകൂട്ടി പറഞ്ഞു. 70 വർഷത്തിനുശേഷം യഹൂദന്മാർ തങ്ങളുടെ ദേശത്ത് പുനഃസ്ഥാപിക്കപ്പെടുമെന്ന് യിരെമ്യാവും പ്രവചിച്ചു.—യെശയ്യാവു 39:6, 7; 44:26; യിരെമ്യാവു 25:8-12; 29:10.
8, 9. (എ) ബാബിലോൻ കീഴടക്കിയത് ആർ, എങ്ങനെ? (ബി) ബാബിലോനെക്കുറിച്ചുള്ള പ്രവചനത്തെ ചരിത്രം സ്ഥിരീകരിക്കുന്നതെങ്ങനെ?
8 പൊ.യു.മു. 539-ൽ മേദ്യരും പേർഷ്യരും ബാബിലോൻ കീഴടക്കിയതു നിമിത്തമാണ് ഈ മടങ്ങിപ്പോക്കു സാധ്യമായിത്തീർന്നത്. അത് സംഭവിക്കുന്നതിന് ഏതാണ്ട് 200 വർഷം മുമ്പ് യെശയ്യാവും ഏതാണ്ട് 50 വർഷം മുമ്പ് യിരെമ്യാവും അതേക്കുറിച്ചു മുൻകൂട്ടി പറഞ്ഞു. ബാബിലോന്യ ഭടന്മാർ യുദ്ധം ചെയ്യുകയില്ലെന്ന് യിരെമ്യാവ് പറഞ്ഞു. ബാബിലോന്റെ സംരക്ഷക വെള്ളങ്ങൾ, യൂഫ്രട്ടീസ് നദി, “വറ്റിപ്പോ”കുമെന്ന് യെശയ്യാവും യിരെമ്യാവും മുൻകൂട്ടി പറഞ്ഞു. ജയിച്ചടക്കുന്ന പേർഷ്യൻ സൈന്യാധിപൻ കോരെശ് ആയിരിക്കുമെന്നുപോലും യെശയ്യാവു പറഞ്ഞു. അദ്ദേഹത്തിന്റെ മുന്നിൽ “[ബാബിലോന്റെ] വാതിലുകൾ അടയാതിരി”ക്കുമെന്നും അവൻ പറഞ്ഞു.—യിരെമ്യാവു 50:38; 51:11, 30; യെശയ്യാവു 13:17-19; 44:27; 45:1.
9 കോരെശ് യഥാർഥത്തിൽ യൂഫ്രട്ടീസിന്റെ ഒഴുക്ക് തിരിച്ചുവിട്ടെന്നും “നദിയിലൂടെ നടന്നുപോകാൻ കഴിയത്തക്കവിധം അതിന്റെ ആഴം അത്രയ്ക്കു കുറഞ്ഞു”വെന്നും ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ് വിശദീകരിച്ചു.5 അങ്ങനെ, രാത്രിയിൽ ശത്രു ഭടന്മാർ നദിയിലൂടെ മാർച്ചു ചെയ്ത് അശ്രദ്ധമായി തുറന്നിട്ടിരുന്ന കവാടങ്ങളിലൂടെ നഗരത്തിനുള്ളിൽ പ്രവേശിച്ചു. “കോരെശ് ചെയ്യാൻ പോകുന്ന കാര്യം ബാബിലോന്യർ അറിഞ്ഞിരുന്നെങ്കിൽ അവർ നദിയിങ്കലുണ്ടായിരുന്ന എല്ലാ തെരുവുകവാടങ്ങളും അടച്ചുപൂട്ടുമായിരുന്നു . . . എന്നാൽ പേർഷ്യർ ഓർക്കാപ്പുറത്തുവന്ന് നഗരം കീഴടക്കുകയായിരുന്നു,” ഹിറോഡോട്ടസ് തുടരുന്നു.6 വാസ്തവത്തിൽ, ബൈബിൾ വിശദീകരിക്കുന്നതനുസരിച്ചും ഹിറോഡോട്ടസ് സ്ഥിരീകരിക്കുന്നതനുസരിച്ചും ബാബിലോന്യർ കുടിച്ചുകൂത്താട്ടത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.7 (ദാനീയേൽ 5:1-4, 30) ബാബിലോൻ ഒടുവിൽ നിവാസികളില്ലാത്ത ശൂന്യശിഷ്ടമായിത്തീരുമെന്ന് യെശയ്യാവും യിരെമ്യാവും മുൻകൂട്ടി പറഞ്ഞു. അതാണു സംഭവിച്ചതും. ഇന്ന് ബാബിലോൻ മൺകൂനകളുടെ ഒരു ശൂന്യകൂമ്പാരമാണ്.—യെശയ്യാവു 13:20-22; യിരെമ്യാവു 51:37, 41-43.
10. കോരെശിനാലുള്ള യഹൂദന്മാരുടെ വിടുതലിനെ ഏതു തെളിവ് സ്ഥിരീകരിക്കുന്നു?
10 കോരെശ് യഹൂദന്മാരെ തങ്ങളുടെ സ്വദേശത്തു പുനഃസ്ഥാപിക്കുകയും ചെയ്തു. രണ്ടു നൂറ്റാണ്ടിലേറെക്കാലം മുമ്പ് യഹോവ കോരെശിനെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടി പറഞ്ഞിരുന്നു: “അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും.” (യെശയ്യാവു 44:28) പ്രവചിച്ചതുപോലെതന്നെ 70 വർഷത്തിനുശേഷം അതായത് പൊ.യു.മു. 537-ൽ കോരെശ് തടവുകാരെ അവരുടെ സ്വദേശത്തേക്കു മടക്കി അയച്ചു. (എസ്രാ 1:1-4) കോരെശ് സിലിണ്ടർ എന്നു വിളിക്കപ്പെടുന്ന ഒരു പുരാതന പേർഷ്യൻ ആലേഖനം കണ്ടെത്തിയിട്ടുണ്ട്, അത് തടവുകാരെ തങ്ങളുടെ സ്വദേശങ്ങളിലേക്കു തിരിച്ചയയ്ക്കുന്ന കോരെശിന്റെ നയത്തെക്കുറിച്ചു വ്യക്തമായി പ്രസ്താവിക്കുന്നു. “ബാബിലോൻ നിവാസികളെ സംബന്ധിച്ചാണെങ്കിൽ അവയിലെ (മുൻ)നിവാസികളെയെല്ലാം ഞാൻ കൂട്ടിവരുത്തു(കയും) (അവർക്ക്) അവരുടെ വാസസ്ഥാനം തിരികെ കൊടുക്കുകയും ചെയ്തു” എന്ന് കോരെശ് പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.8
മേദോ-പേർഷ്യയും ഗ്രീസും
11. മേദോ-പേർഷ്യ അധികാരത്തിലേറുന്നതും ഗ്രീസ് അതിനെ ജയിച്ചടക്കുന്നതും സംബന്ധിച്ച് ബൈബിൾ എങ്ങനെയാണു മുൻകൂട്ടി പറഞ്ഞത്?
11 ബാബിലോൻ ഒരു ലോകശക്തി ആയിരുന്നപ്പോൾത്തന്നെ “മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാ”രെ പ്രതിനിധീകരിക്കുന്ന രണ്ടുകൊമ്പുള്ള ഒരു ആലങ്കാരിക ആട്ടുകൊറ്റൻ അതിനെ ജയിച്ചടക്കുന്നതിനെക്കുറിച്ച് ബൈബിൾ മുൻകൂട്ടി പറഞ്ഞു. (ദാനിയേൽ 8:20, ഓശാന ബൈബിൾ) മുൻകൂട്ടി പറഞ്ഞതുപോലെ, പൊ.യു.മു. 539-ൽ ബാബിലോനെ കീഴടക്കിയപ്പോൾ മേദോ-പേർഷ്യ അടുത്ത ലോകശക്തി ആയിത്തീർന്നു. എന്നിരുന്നാലും, ക്രമേണ ഗ്രീസായി തിരിച്ചറിയിക്കപ്പെട്ട “ഒരു കോലാട്ടുകൊറ്റൻ” “അതിനെ [“ആട്ടുകൊറ്റനെ”, NW] ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകർത്തുകളഞ്ഞു.” (ദാനീയേൽ 8:1-7) പൊ.യു.മു. 332-ൽ ഗ്രീസ് മേദോ-പേർഷ്യയെ തോൽപ്പിക്കുകയും അടുത്ത ലോകശക്തി ആയിത്തീരുകയും ചെയ്തപ്പോഴാണ് ഇതു സംഭവിച്ചത്.
12. ഗ്രീസിന്റെ ഭരണത്തെക്കുറിച്ചു ബൈബിൾ എന്താണു പറഞ്ഞത്?
12 തുടർന്ന് സംഭവിക്കുന്നതായി മുൻകൂട്ടി പറയപ്പെട്ടത് എന്താണെന്നു ശ്രദ്ധിക്കുക: “കോലാട്ടുകൊററൻ ഏററവും വലുതായിത്തീർന്നു; എന്നാൽ അതു ബലപ്പെട്ടപ്പോൾ വലിയ കൊമ്പു തകർന്നുപോയി; അതിന്നു പകരം . . . ഭംഗിയുള്ള നാലു കൊമ്പു മുളെച്ചു വന്നു.” (ദാനീയേൽ 8:8) ഇതിന്റെ അർഥമെന്താണ്? ബൈബിൾ പിൻവരുന്നപ്രകാരം വിശദീകരിക്കുന്നു: “പരുപരുത്ത കോലാട്ടുകൊററൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു. അതു തകർന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.”—ദാനീയേൽ 8:21, 22.
13. രേഖപ്പെടുത്തപ്പെട്ട് 200-ലധികം വർഷങ്ങൾക്കു ശേഷം ഗ്രീസിനെക്കുറിച്ചുള്ള പ്രവചനം നിവൃത്തിയായതെങ്ങനെ?
13 “ഈ യവനരാജാവു” മഹാനായ അലക്സാണ്ടർ ആയിരുന്നുവെന്ന് ചരിത്രം കാണിക്കുന്നു. എന്നാൽ പൊ.യു.മു. 323-ലെ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സാമ്രാജ്യം സെല്യൂക്കസ് നൈക്കേറ്റർ, കസ്സാണ്ടർ, ടോളമി ലാഗസ്, ലൈസിമാക്കസ് എന്നീ നാലു സൈന്യാധിപന്മാർക്കായി ഒടുവിൽ വിഭജിക്കപ്പെട്ടു. ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെതന്നെ “പകരം നാലു കൊമ്പു മുളെ”ച്ചു. എന്നാൽ, മുൻകൂട്ടി പറഞ്ഞതുപോലെതന്നെ ഇവരിലാർക്കും അലക്സാണ്ടറിന് ഉണ്ടായിരുന്നത്രയും ശക്തി ഒരിക്കലും ഉണ്ടായിരുന്നില്ല. അങ്ങനെ, ഈ പ്രവചനം രേഖപ്പെടുത്തപ്പെട്ട് 200-ലധികം വർഷങ്ങൾക്കു ശേഷം അതു നിവൃത്തിയാകാൻ തുടങ്ങി—ബൈബിൾ നിശ്വസ്തമാണെന്നു സ്ഥിരീകരിക്കുന്ന ശ്രദ്ധേയമായ മറ്റൊരു തെളിവ്!
മിശിഹാ മുൻകൂട്ടി പറയപ്പെട്ടു
14. യേശുക്രിസ്തുവിൽ നിവൃത്തിയായ അനേകം പ്രവചനങ്ങളെക്കുറിച്ച് ഒരു പണ്ഡിതൻ എന്താണു പറഞ്ഞത്?
14 യേശുക്രിസ്തുവിനെക്കുറിച്ചുള്ള അനേകം ബൈബിൾ പ്രവചനങ്ങൾ പ്രത്യേകിച്ചും ശ്രദ്ധേയമാണ്. പ്രൊഫസർ ജെ. പി. ഫ്രീ ഇപ്രകാരം പ്രസ്താവിച്ചു: “ഈ പ്രവചനങ്ങളെല്ലാം ഒരു മനുഷ്യനിൽ തന്നെ നിവൃത്തിയേറുന്നതിന് ഒട്ടും സാധ്യതയില്ല. എന്നിട്ടും അവ നിവൃത്തിയേറിയെന്നത് ആ പ്രവചനങ്ങൾ വെറും മനുഷ്യരുടെ ബുദ്ധിപൂർവകവും വിദഗ്ധവുമായ ഊഹാപോഹങ്ങൾ അല്ല എന്നതിന്റെ ശ്രദ്ധേയമായ തെളിവാണ്.”9
15. ക്രിസ്തുവിനു സ്വാധീനം ചെലുത്താൻ കഴിയാഞ്ഞവയായി അവനിൽ നിവൃത്തിയായ ചില പ്രവചനങ്ങളേവ?
15 ഇവയിൽ അനേകം പ്രവചനങ്ങളുടെയും നിവൃത്തിയുടെ മേൽ യേശുവിന് സ്വാധീനം ചെലുത്താൻ ആകുമായിരുന്നില്ല. ഉദാഹരണത്തിന്, അവന് യഹൂദാ ഗോത്രത്തിലോ ദാവീദിന്റെ സന്തതിയായിട്ടോ ജനിക്കാൻ തക്കവണ്ണം ക്രമീകരണംചെയ്യാൻ കഴിയുമായിരുന്നില്ല. (ഉല്പത്തി 49:10; യെശയ്യാവു 9:6, 7; 11:1, 10; മത്തായി 1:2-16) ബേത്ളേഹെമിൽ താൻ ജനിക്കുന്നതിനിടയാക്കിയ സംഭവങ്ങളെ നിയന്ത്രിക്കാനും അവനു കഴിയുമായിരുന്നില്ല. (മീഖാ 5:2; ലൂക്കൊസ് 2:1-7) 30 വെള്ളിക്കാശിന് ഒറ്റിക്കൊടുക്കപ്പെടാനും (സെഖര്യാവു 11:12; മത്തായി 26:15); ശത്രുക്കൾ തന്നെ തുപ്പാനും (യെശയ്യാവു 50:6; മത്തായി 26:67); വധസ്തംഭത്തിൽ തൂങ്ങിക്കിടക്കവേ അധിക്ഷേപിക്കപ്പെടാനും (സങ്കീർത്തനം 22:7, 8; മത്തായി 27:39-43); കുത്തിത്തുളയ്ക്കപ്പെട്ടിട്ടും തന്റെ ശരീരത്തിലെ ഒരു അസ്ഥിപോലും ഒടിയാതിരിക്കാനും (സെഖര്യാവു 12:10; സങ്കീർത്തനം 34:20; യോഹന്നാൻ 19:33-37); തന്റെ വസ്ത്രങ്ങൾക്കായി ഭടന്മാർ ചീട്ടിടാനും (സങ്കീർത്തനം 22:18; മത്തായി 27:35) തക്കവണ്ണം അവന് കാര്യങ്ങളെ ക്രമീകരിക്കാൻ കഴിയുമായിരുന്നില്ല. യേശുവെന്ന മനുഷ്യനിൽ നിവൃത്തിയായ അനേകം പ്രവചനങ്ങളിൽ ഏതാനുമെണ്ണം മാത്രമാണിവ.
യെരൂശലേമിന്റെ നാശം
16. യെരൂശലേമിനെക്കുറിച്ച് യേശു എന്തു പ്രവചിച്ചു?
16 യേശു യഹോവയുടെ ഏറ്റവും വലിയ പ്രവാചകനായിരുന്നു. ആദ്യമായി, യെരൂശലേമിന് എന്തു സംഭവിക്കുമെന്നാണ് അവൻ പറഞ്ഞതെന്നു ശ്രദ്ധിക്കുക: “നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത പത്തലുകൾകൊണ്ട് ഒരു കോട്ട നിർമിക്കുകയും നിന്നെ വളയുകയും എല്ലാ വശങ്ങളിൽനിന്നും നിന്നെ ഞെരുക്കുകയും അവർ നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തെറിയുകയും ചെയ്യും, അവർ നിന്നിൽ കല്ലിൻമേൽ കല്ല് ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും . . . എന്തുകൊണ്ടെന്നാൽ നിന്റെ പരിശോധനയുടെ സമയം നീ തിരിച്ചറിഞ്ഞില്ല.” (ലൂക്കൊസ് 19:43, 44, NW) യേശു ഇങ്ങനെയും പറഞ്ഞു: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.”—ലൂക്കൊസ് 21:20, 21.
17. സൈന്യങ്ങൾ യെരൂശലേമിനെ വളയുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം നിവൃത്തിയായതെങ്ങനെ, അതുകൊണ്ട് ആളുകൾക്കു നഗരത്തിൽനിന്ന് ഓടിപ്പോകാൻ കഴിഞ്ഞതെങ്ങനെ?
17 പ്രവചിച്ചതുപോലെതന്നെ സെസ്റ്റ്യസ് ഗാലസിന്റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം പൊ.യു. 66-ൽ യെരൂശലേമിനെതിരെ വന്നു. എന്നിരുന്നാലും, വിചിത്രമെന്നു പറയട്ടെ അയാൾ ഉപരോധം പൂർത്തിയാക്കിയില്ല. എന്നാൽ ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് റിപ്പോർട്ടു ചെയ്തതുപോലെ: “യാതൊരു കാരണവുമില്ലാതെതന്നെ അയാൾ നഗരത്തിൽനിന്നു പിൻവാങ്ങി.”10 അപ്രതീക്ഷിതമായി ഉപരോധം നീക്കിയതോടെ യെരൂശലേമിൽനിന്ന് ഓടിപ്പോകാനുള്ള യേശുവിന്റെ പ്രബോധനം അനുസരിക്കുന്നതിനുള്ള അവസരം ലഭ്യമായി. ഓടിപ്പോയവർ ക്രിസ്ത്യാനികളായിരുന്നുവെന്ന് ചരിത്രകാരനായ യൂസിബിയസ് റിപ്പോർട്ടു ചെയ്തു.11
18. (എ) റോമൻ സൈന്യം യെരൂശലേമിൽനിന്നു പിൻവാങ്ങി നാലു വർഷം ആകുന്നതിനു മുമ്പ്, പൊ.യു. 70-ൽ എന്തു സംഭവിച്ചു? (ബി) യെരൂശലേമിന്റെ നാശം എത്ര പൂർണമായിരുന്നു?
18 അതിനുശേഷം നാലു വർഷം ആകുന്നതിനു മുമ്പ്, പൊ.യു. 70-ൽ സൈന്യാധിപനായ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം മടങ്ങിച്ചെല്ലുകയും യെരൂശലേമിനെ വളയുകയും ചെയ്തു. അവർ ചുറ്റും മൈലുകളോളം ദൂരത്തിൽ നിന്നിരുന്ന മരങ്ങൾ മുറിച്ച് നഗരത്തിനു ചുറ്റും ഒരു മതിൽ പണിതു, ‘കൂർത്ത പത്തലുകൾകൊണ്ടുള്ള ഒരു കോട്ട’ തന്നെ. അതിന്റെ ഫലമായി ജോസീഫസ് ഇങ്ങനെ പ്രസ്താവിച്ചു: “രക്ഷപ്പെടുന്നതിനുള്ള സകല പ്രത്യാശയും ഇപ്പോൾ യഹൂദന്മാർക്കു നഷ്ടമായി.”12 ഏതാണ്ട് അഞ്ചു മാസത്തെ ഉപരോധത്തിനുശേഷം മൂന്നു ഗോപുരങ്ങളും ഒരു ഭിത്തിയുടെ ഒരു ഭാഗവുമൊഴിച്ച് ബാക്കിയുണ്ടായിരുന്നതെല്ലാം “പൂർണമായും നിലംപതിച്ചു . . . അതായത് ഒരിക്കൽ അതിൽ ആളുകൾ പാർത്തിരുന്നതാണെന്ന് അവിടെ വന്നവരെ വിശ്വസിപ്പിക്കാൻ അവിടെ യാതൊന്നും ബാക്കിയുണ്ടായിരുന്നില്ല” എന്ന് ജോസീഫസ് അഭിപ്രായപ്പെട്ടു.13
19. (എ) യെരൂശലേമിന്റെമേലുണ്ടായ വിപത്ത് എത്ര ഭയങ്കരമായിരുന്നു? (ബി) ടൈറ്റസിന്റെ കമാനം ഇപ്പോൾ എന്തിന്റെ ഒരു മൂക സ്മാരകമാണ്?
19 ഉപരോധത്തിന്റെ സമയത്ത് ഏതാണ്ട് 11,00,000 പേർ മരണമടഞ്ഞു, 97,000 പേരെ തടവുകാരായി കൊണ്ടുപോയി.14 യേശുവിന്റെ പ്രവചനം നിവൃത്തി ആയതിനുള്ള ഒരു സാക്ഷ്യം ഇന്നും റോമിൽ കാണാൻ കഴിയും. യെരൂശലേമിനെ വിജയകരമായി പിടിച്ചെടുത്തതിന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി പൊ.യു. 81-ൽ റോമാക്കാർ സ്ഥാപിച്ച ടൈറ്റസിന്റെ കമാനം ആണ് അത്. ബൈബിൾ പ്രവചനത്തിലെ മുന്നറിയിപ്പുകൾക്കു ചെവികൊടുക്കുന്നതിൽ പരാജയപ്പെടുന്നതു വിപത്തിലേക്കു നയിക്കും എന്ന വസ്തുതയുടെ ഒരു മൂക സ്മാരകമായി ആ കമാനം നിലകൊള്ളുന്നു.
ഇപ്പോൾ നിവൃത്തിയായിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങൾ
20. ഏതു ചോദ്യത്തിന് ഉത്തരമായാണ് ഒരു വലിയ ലോകമാറ്റം സമീപമാണെന്ന് നമുക്ക് അറിയാൻ കഴിയുന്നതിനുള്ള “അടയാളം” യേശു നൽകിയത്?
20 ബൈബിൾ പറയുന്നതനുസരിച്ച് അത്ഭുതകരമായ ഒരു ലോകമാറ്റം സമീപമാണ്. ഒന്നാം നൂറ്റാണ്ടിലെ ആളുകൾക്ക് യെരൂശലേമിന്റെ ആസന്ന നാശത്തെക്കുറിച്ച് അറിയാൻ കഴിയത്തക്കവണ്ണം യേശു സംഭവങ്ങൾ മുൻകൂട്ടി പറഞ്ഞതുപോലെതന്നെ ഒരു ലോകമാറ്റം സമീപമാണെന്ന് ഇന്നത്തെ ആളുകൾക്ക് അറിയാൻ കഴിയത്തക്കവണ്ണവും അവൻ സംഭവങ്ങൾ മുൻകൂട്ടി പറഞ്ഞു. “നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും” എന്ന അവന്റെ ശിഷ്യന്മാരുടെ ചോദ്യത്തിനു മറുപടിയായാണ് യേശു ഈ “അടയാളം” നൽകിയത്.—മത്തായി 24:3, NW.
21. (എ) ക്രിസ്തുവിന്റെ “സാന്നിധ്യം” എന്താണ്, “വ്യവസ്ഥിതിയുടെ സമാപന”മെന്താണ്? (ബി) യേശു നൽകിയ അടയാളത്തെക്കുറിച്ച് നമുക്ക് എവിടെ വായിക്കാൻ കഴിയും?
21 ബൈബിൾ പറയുന്നതനുസരിച്ച് ക്രിസ്തുവിന്റെ ഈ “സാന്നിധ്യം” മനുഷ്യ രൂപത്തിലായിരിക്കുകയില്ല, പകരം അവൻ മർദിത മനുഷ്യവർഗത്തെ വിടുവിക്കുന്ന സ്വർഗത്തിലെ ഒരു ശക്തനായ ഭരണാധികാരി ആയിരിക്കും. (ദാനീയേൽ 7:13, 14) അവന്റെ “സാന്നിധ്യം” “വ്യവസ്ഥിതിയുടെ സമാപന”മെന്ന് അവൻ വിളിച്ച സമയത്തായിരിക്കും. അങ്ങനെയെങ്കിൽ, ഭരണാധികാരി എന്ന നിലയിൽ അവൻ അദൃശ്യനായി സാന്നിധ്യവാനായിരിക്കുകയും ഈ വ്യവസ്ഥിതിയുടെ സമാപനം ആസന്നമായിരിക്കുകയും ചെയ്യുന്ന സമയത്തിന്റെ അടയാളം എന്നനിലയിൽ യേശു പറഞ്ഞതെന്തായിരുന്നു? ബൈബിളിൽ മത്തായി 24, മർക്കൊസ് 13, ലൂക്കൊസ് 21 എന്നീ അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ ഒത്തുചേർന്ന് ഒരു സംയുക്ത അടയാളമായിത്തീരുന്നു. അവ നിങ്ങൾക്കു പുനരവലോകനം ചെയ്യാവുന്നതാണ്. പ്രധാനപ്പെട്ട ചിലത് പിൻവരുന്നവയാണ്:
22. 1914-നു ശേഷം നടന്നിട്ടുള്ള യുദ്ധങ്ങൾ അടയാളത്തിന്റെ ഭാഗമായിരുന്നിട്ടുള്ളത് എങ്ങനെ, അവ എത്ര വിനാശകമായിരുന്നു?
22 വലിയ യുദ്ധങ്ങൾ: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.” (മത്തായി 24:7) 1914 മുതൽ ഇതിന് വമ്പിച്ച നിവൃത്തിയാണുണ്ടായിരിക്കുന്നത്. 1914-ൽ തുടങ്ങിയ ഒന്നാം ലോകമഹായുദ്ധം യന്ത്രത്തോക്കുകൾ, ടാങ്കുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, വിഷവാതകം എന്നിവയുടെ വൻതോതിലുള്ള ഉപയോഗത്തിനു തുടക്കമിട്ടു. 1918-ൽ അത് അവസാനിച്ചപ്പോഴേക്കും ഏതാണ്ട് 1 കോടി 40 ലക്ഷം പടയാളികളും പൗരന്മാരും കശാപ്പു ചെയ്യപ്പെട്ടിരുന്നു. ഒരു ചരിത്രകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഒന്നാം ലോകമഹായുദ്ധം ഒന്നാമത്തെ ‘സമഗ്ര’ യുദ്ധമായിരുന്നു.”15 1939 മുതൽ 1945 വരെ നടന്ന രണ്ടാം ലോകമഹായുദ്ധം അതിലേറെ വിനാശകമായിരുന്നു, പടയാളികളുടെയും പൗരന്മാരുടെയും മരണ സംഖ്യ ഏതാണ്ട് അഞ്ചര കോടിയായി വർധിപ്പിച്ചുകൊണ്ടുതന്നെ. അത് തികച്ചും പുതിയ ഒരു ഭീതി അവതരിപ്പിച്ചു—അണുബോംബുകൾ! അന്നുമുതൽ ചെറുതും വലുതുമായ ബഹുദശം യുദ്ധങ്ങളിൽ 3 കോടിയിലധികം പേർ കൊല്ലപ്പെട്ടിരിക്കുന്നു. ജർമൻ വാർത്താമാസികയായ ഡേർ സ്പീജെൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “1945-നു ശേഷം ഒറ്റ ദിവസംപോലും ഈ ലോകത്ത് യഥാർഥ സമാധാനം ഉണ്ടായിരുന്നിട്ടില്ല.”16
23. 1914 മുതൽ ഭക്ഷ്യക്ഷാമങ്ങൾ ലോകത്തെ എത്രത്തോളം ക്ലേശിപ്പിച്ചിട്ടുണ്ട്?
23 ഭക്ഷ്യക്ഷാമങ്ങൾ: “ക്ഷാമവും [‘ഭക്ഷ്യക്ഷാമങ്ങൾ,’ NW] . . . ഉണ്ടാകും.” (മത്തായി 24:7) ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വ്യാപകമായ അളവിൽ ക്ഷാമമുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ക്ഷാമം അതിലും രൂക്ഷമായി. ഇന്നോ? “ഇന്ന് വിശപ്പ് തികച്ചും പുതിയൊരു അളവിലെത്തിയിരിക്കുകയാണ്. . . . 40 കോടി ആളുകൾ എന്നും പട്ടിണിയുടെ വക്കിലാണ്” എന്ന് ലണ്ടൻ ടൈംസ് പറയുന്നു.17 ടൊറന്റോയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ പിൻവരുന്നപ്രകാരം പറയുന്നു: “80 കോടിയിലധികം ആളുകൾക്കു വേണ്ടത്ര ആഹാരം ലഭിക്കുന്നില്ല.”18 പോഷകാഹാരക്കുറവു മൂലം “ഓരോ വർഷവും 1 കോടി 20 ലക്ഷം കുട്ടികൾ അവരുടെ ആദ്യ പിറന്നാളിനു മുമ്പ് മരണമടയുന്നു” എന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു.19
24. 1914-നു ശേഷം ഭൂകമ്പങ്ങളിൽ എന്തു വർധനവ് ഉണ്ടായിരുന്നിട്ടുണ്ട്?
24 ഭൂകമ്പങ്ങൾ: “വലിയ ഭൂകമ്പവും [‘ഭൂകമ്പങ്ങൾ,’ NW] . . . ഉണ്ടാകും.” (ലൂക്കൊസ് 21:11) ഭൂകമ്പരോധക എഞ്ചിനീയറിങ്ങിലെ ഒരു വിദഗ്ധനായ ജോർജ് ഡബ്ലിയു. ഹൗസ്നെർ, 1976-ൽ ചൈനയിലെ റ്റാങ്-ഷാനിൽ ഉണ്ടായതും ലക്ഷക്കണക്കിനാളുകളുടെ ജീവനപഹരിച്ചതുമായ ഭൂകമ്പത്തെ “മാനവചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പ വിപത്ത്” എന്നു വിളിച്ചു.20 ഇറ്റാലിയൻ ആനുകാലികപ്രസിദ്ധീകരണമായ ഇൽ പിക്കോളോ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നതനുസരിച്ച് നമ്മുടെ തലമുറ ജീവിക്കുന്നത് ഭൂകമ്പങ്ങൾ ഉയർന്ന അളവിൽ സംഭവിക്കുന്ന ആപത്കരമായ ഒരു കാലഘട്ടത്തിലാണ്.”21 ശരാശരി കണക്കനുസരിച്ച്, കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഭൂകമ്പം മൂലം മരിച്ചതിന്റെ പത്തിരട്ടിയോളം ആളുകൾ 1914-നു ശേഷം ഓരോ വർഷവും അവ നിമിത്തം മരിച്ചിട്ടുണ്ട്.
25. അടയാളത്തിന്റെ ഒരു ഭാഗത്തിന്റെ നിവൃത്തിയെന്നനിലയിൽ 1914 മുതൽ ദുരിതപൂർണമായ എന്തെല്ലാം മഹാവ്യാധികൾ ഉണ്ടായിട്ടുണ്ട്?
25 രോഗം: “മഹാവ്യാധികളും അവിടവിടെ ഉണ്ടാകും.” (ലൂക്കൊസ് 21:11) സയൻസ് ഡൈജസ്റ്റ് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “1918-ലെ സ്പാനീഷ് ഇൻഫ്ളുവൻസാ എന്ന പകർച്ചവ്യാധി ഭൂമിയിൽ ത്വരിതഗമനം നടത്തി 2 കോടി 10 ലക്ഷം ആളുകളുടെ ജീവനപഹരിച്ചു.” അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “മുഴു ചരിത്രത്തിലും മരണം ഇത്ര നിർദയമായി, വേഗത്തിൽ സന്ദർശനം നടത്തിയിട്ടില്ല. . . . പകർച്ചവ്യാധി അതേ വേഗത്തിൽ പടർന്നുപിടിച്ചിരുന്നെങ്കിൽ മാസങ്ങൾക്കുള്ളിൽ മനുഷ്യരാശി നിർമൂലമാക്കപ്പെടുമായിരുന്നു.”22 അന്നുമുതൽ ഹൃദ്രോഗം, കാൻസർ, ഗുഹ്യരോഗം എന്നിവയും മറ്റനേകം മഹാവ്യാധികളും ദശകോടിക്കണക്കിനാളുകളെ അംഗഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്തിരിക്കുന്നു.
26. 1914-നു ശേഷം നിയമരാഹിത്യം വർധിച്ചിരിക്കുന്നതെങ്ങനെ?
26 കുറ്റകൃത്യം: “നിയമരാഹിത്യത്തിന്റെ വർധനവ്.” (മത്തായി 24:12, NW) കൊലപാതകം, കവർച്ച, ബലാൽസംഗം, ഭീകരപ്രവർത്തനം, അഴിമതി—പട്ടിക നീണ്ടതും സുവിദിതവുമാണ്. പല പ്രദേശങ്ങളിലും ആളുകൾ അവരുടെ തെരുവുകളിൽക്കൂടി നടക്കാൻ ഭയപ്പെടുന്നു. 1914-നു ശേഷമുള്ള ഈ നിയമരാഹിത്യ പ്രവണതയെ സ്ഥിരീകരിച്ചുകൊണ്ട് ഭീകരപ്രവർത്തനം സംബന്ധിച്ച ഒരു ഗവേഷകൻ ഇങ്ങനെ പറയുന്നു: “ഒന്നാം ലോകമഹായുദ്ധംവരെയുള്ള കാലഘട്ടം മൊത്തത്തിൽ കൂടുതൽ മനുഷ്യത്വപരമായിരുന്നു.”23
27. ഭയത്തെക്കുറിച്ചുള്ള പ്രവചനത്തിന് ഇന്ന് എന്തു നിവൃത്തിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്?
27 ഭയം: “ഭയങ്കരകാഴ്ചകളും [“ഭയാനകമായ ദൃശ്യങ്ങളും,” NW] . . . ഉണ്ടാകും.” (ലൂക്കൊസ് 21:11) ഹാംബർഗിന്റെ ഡൈ വെൽറ്റ് നമ്മുടെ കാലത്തെ “ഭയത്തിന്റെ നൂറ്റാണ്ട്” എന്നു വിളിച്ചു.24 മനുഷ്യവർഗം നേരിടുന്ന തികച്ചും പുതിയ ഭീഷണികൾ മുമ്പെന്നത്തേതിലുമധികമായി ഭയം ജനിപ്പിക്കുന്നു. ന്യൂക്ലിയർ ഉന്മൂലനവും മലിനീകരണവും പോലെയുള്ള കാര്യങ്ങൾ ചരിത്രത്തിലാദ്യമായി “ഭൂമിയെ നശിപ്പിക്കു”മെന്ന് ഭീഷണി മുഴക്കുന്നു. (വെളിപ്പാടു 11:18) കുറ്റകൃത്യം, പണപ്പെരുപ്പം, ആണവായുധങ്ങൾ, പട്ടിണി, രോഗം എന്നിവയുടെയും മറ്റു തിന്മകളുടെയും അതിപ്രസരം തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആളുകൾക്കുള്ള ഭയത്തെ ഊട്ടിവളർത്തിയിരിക്കുന്നു.
അതിനെ വ്യത്യസ്തമാക്കുന്നത് എന്ത്?
28. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അടയാളത്തിന്റെ സവിശേഷതകൾ നമ്മുടെ നാളിനെ “വ്യവസ്ഥിതിയുടെ സമാപന”മായി തിരിച്ചറിയിക്കുന്നത് എന്തുകൊണ്ട്?
28 എന്നാൽ, ഈ സംഗതികളിൽ പലതും പൊയ്പോയ നൂറ്റാണ്ടുകളിലും സംഭവിച്ചിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയെങ്കിൽ അവ ഇപ്പോൾ സംഭവിക്കുന്നതിനെ വ്യത്യസ്തമാക്കുന്നതെന്താണ്? ഒന്നാമതായി, അടയാളത്തിന്റെ ഭാഗമായ എല്ലാ സംഭവങ്ങളും 1914-നു ശേഷം നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടാമതായി, അടയാളത്തിന്റെ ഫലങ്ങൾ ലോകവ്യാപകമായി “അവിടവിടെ” അനുഭവവേദ്യമാകുന്നുണ്ട്. (മത്തായി 24:3, 7, 9) മൂന്നാമതായി, ഈ കാലഘട്ടത്തിൽ അവസ്ഥകൾ ഒന്നിനൊന്ന് മോശമായിത്തീർന്നിരിക്കുന്നു: “ഇതു ഒക്കെയും ഈററുനോവിന്റെ ആരംഭമത്രേ”; “ദുഷ്ടമനുഷ്യരും മായാവികളും [“വഞ്ചകരും,” NW] . . . മേ[ൽ]ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.” (മത്തായി 24:8; 2 തിമൊഥെയൊസ് 3:13) നാലാമതായി, യേശു മുൻകൂട്ടി പറഞ്ഞതുപോലെ ഈ കാര്യങ്ങളോടെല്ലാമൊപ്പം ആളുകളുടെ മനോഭാവങ്ങളിലും നടപടികളിലും മാറ്റവും ഉണ്ടായിട്ടുണ്ട്. അവൻ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “അനേകരുടെ സ്നേഹം തണുത്തുപോകും.”—മത്തായി 24:12.
29. ‘അന്ത്യകാലത്തെ’ക്കുറിച്ചുള്ള ബൈബിളിന്റെ വിവരണം ഇന്നത്തെ ആളുകളുടെ ധാർമിക അവസ്ഥയുമായി ചേർച്ചയിലായിരിക്കുന്നത് എങ്ങനെ?
29 അതേ, അന്ത്യത്തിന്റെ മുൻകൂട്ടി പറഞ്ഞ നിർണായക സമയത്താണു നാമിപ്പോൾ ജീവിക്കുന്നത് എന്നതിന്റെ ശക്തമായ തെളിവുകളിലൊന്നാണ് ആളുകൾക്കിടയിലെ ധാർമിക അധഃപതനം. ലോകത്തിൽ നിങ്ങൾ കാണുന്ന കാര്യങ്ങളെ നമ്മുടെ കാലത്തെക്കുറിച്ചുള്ള ഈ പ്രാവചനിക വാക്കുകളുമായി താരതമ്യം ചെയ്യുക: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.”—2 തിമൊഥെയൊസ് 3:1-5.
1914—ചരിത്രത്തിലെ വഴിത്തിരിവ്
30, 31. (എ) 1914-നു മുമ്പു ജീവിച്ചിരുന്നവർ ലോകാവസ്ഥകളെ എങ്ങനെയാണു വീക്ഷിച്ചത്, ഭാവി എന്തു കൈവരുത്തുമെന്നാണ് അവർ വിചാരിച്ചത്? (ബി) നാം “അന്ത്യകാല”ത്താണെന്നു കാണിക്കുന്നതിന് അടയാളത്തിനു പുറമേ മറ്റെന്തുംകൂടെ ബൈബിൾ പ്രദാനംചെയ്യുന്നു?
30 മാനുഷിക കാഴ്ചപ്പാടിൽ, ബൈബിൾ മുൻകൂട്ടി പറഞ്ഞ ലോക കുഴപ്പങ്ങളും ആഗോള യുദ്ധങ്ങളും 1914-നു മുമ്പുണ്ടായിരുന്ന ലോകത്തിന്റെ ചിന്താഗതിയിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു. ജർമൻ ഭരണതന്ത്രജ്ഞനായ കോൺറാഡ് അഡെനൗർ ഇങ്ങനെ പറഞ്ഞു: “ചിന്തകളും ചിത്രങ്ങളും എന്റെ മനസ്സിലേക്കു വരുന്നു, . . . ഈ ഭൂമിയിൽ യഥാർഥ സമാധാനവും സ്വസ്ഥതയും സുരക്ഷിതത്വവും ഉണ്ടായിരുന്ന 1914-നു മുമ്പുള്ള വർഷങ്ങളെക്കുറിച്ചുള്ള ചിന്തകൾ—ഭയമെന്താണെന്നു നമുക്ക് അറിയില്ലായിരുന്ന ഒരു സമയം. . . . 1914-നു ശേഷം സുരക്ഷിതത്വവും സ്വസ്ഥതയും മനുഷ്യരുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു.”25 1914-നു മുമ്പു ജീവിച്ചിരുന്ന ആളുകൾ വിചാരിച്ചത് ഭാവി “ഒന്നിനൊന്നിനു മെച്ചപ്പെടു”മെന്നാണ് എന്ന് ബ്രിട്ടീഷ് ഭരണതന്ത്രജ്ഞനായ ഹാരൊൾഡ് മാക്മില്ലൻ റിപ്പോർട്ടു ചെയ്തു.261913: രണ്ടു ലോകങ്ങൾക്കു മധ്യേ അമേരിക്ക (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം അഭിപ്രായപ്പെടുന്നു: “‘ലോകസമാധാനം വാഗ്ദാനം ചെയ്യുന്ന അവസ്ഥാവിശേഷങ്ങൾ ഒരിക്കലും ഇപ്പോഴത്തെക്കാൾ അനുകൂലമായിരുന്നിട്ടില്ല’ എന്ന് [1913-ൽ] സ്റ്റെയ്റ്റ് സെക്രട്ടറിയായ ബ്രൈയൻ പറയുകയുണ്ടായി.”27
31 അങ്ങനെ, ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പുവരെ ലോകനേതാക്കന്മാർ സാമൂഹിക പുരോഗതിയുടെയും പ്രബുദ്ധതയുടെയും ഒരു യുഗത്തെക്കുറിച്ചു മുൻകൂട്ടി പറഞ്ഞിരുന്നു. എന്നാൽ ബൈബിൾ നേരേ വിപരീത സംഗതിയാണ് മുൻകൂട്ടി പറഞ്ഞിരുന്നത്—അതായത് 1914 മുതൽ 1918 വരെ നടന്ന മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള യുദ്ധം “അന്ത്യകാല”ത്തിന്റെ തുടക്കത്തെ വിശേഷവത്കരിക്കുമെന്ന് അതു പറഞ്ഞു. (2 തിമൊഥെയൊസ് 3:1) 1914, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ പിറവിയെയും അതിനെ തുടർന്നുണ്ടാകുന്ന അഭൂതപൂർവമായ ലോക കുഴപ്പത്തെയും അടയാളപ്പെടുത്തുമെന്നുള്ളതിന്റെ കാലഗണനാപരമായ തെളിവും ബൈബിൾ പ്രദാനംചെയ്തു.28 എന്നാൽ 1914 ചരിത്രത്തിലെ അത്തരമൊരു വഴിത്തിരിവായിരിക്കുമെന്ന് അന്നു ജീവിച്ചിരുന്ന ആർക്കെങ്കിലും അറിയാമായിരുന്നോ?
32. (എ) ബൈബിൾ കാലഗണന പരിചിതമായിരുന്ന ആളുകൾ 1914-നെക്കുറിച്ച് ആ വർഷത്തിനു പതിറ്റാണ്ടുകൾക്കു മുമ്പ് എന്താണു പറഞ്ഞുകൊണ്ടിരുന്നത്? (ബി) കൂടെക്കൊടുത്തിരിക്കുന്ന ചാർട്ടനുസരിച്ച് 1914-നെക്കുറിച്ചു മറ്റുള്ളവർ എന്താണു പറഞ്ഞിട്ടുള്ളത്?
32 ആ വർഷത്തിനു പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ ആളുകളുടെ ഒരു സംഘടന 1914-ന്റെ പ്രാധാന്യം അറിയിച്ചുകൊണ്ടിരുന്നു. 1914 ആഗസ്റ്റ് 30-ലെ ന്യൂയോർക്ക് വേൾഡ് ഇപ്രകാരം വിശദീകരിക്കുന്നു: “യൂറോപ്പിൽ യുദ്ധം ഭീകരമായി പൊട്ടിപ്പുറപ്പെട്ടത് അസാധാരണമായ ഒരു പ്രവചനം നിറവേറ്റിയിരിക്കുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി പ്രസംഗകരിലൂടെയും അച്ചടിച്ച സാഹിത്യത്തിലൂടെയും ‘അന്തർദേശീയ ബൈബിൾ വിദ്യാർഥികൾ’ [യഹോവയുടെ സാക്ഷികൾ] . . . ബൈബിളിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന ക്രോധദിവസം 1914-ൽ തുടങ്ങുമെന്നു ലോകത്തെ അറിയിച്ചുകൊണ്ടാണിരിക്കുന്നത്. ‘1914-ലേക്ക് നോക്കുക!’ എന്നതായിരുന്നു . . . സുവിശേഷ പ്രസംഗകരുടെ ആഹ്വാനം.”29
പ്രവചനത്തെ നിവർത്തിക്കുന്ന ഒരു ജനം
33. അടയാളത്തിന്റെ കൂടുതലായ ഏതു ഭാഗമാണ് യഹോവയുടെ സാക്ഷികൾ നിവർത്തിച്ചുകൊണ്ടിരിക്കുന്നത്?
33 “അന്ത്യകാലത്തു” എല്ലാ ജനതകളിൽനിന്നുമുള്ള ആളുകൾ “യഹോവയുടെ പർവ്വതത്തിലേക്കു” ആലങ്കാരികമായി പോകുമെന്നും അവിടെ അവൻ “[അവർക്കു] തന്റെ വഴികളെ ഉപദേശിച്ചു”കൊടുക്കുമെന്നും ബൈബിൾ മുൻകൂട്ടി പറഞ്ഞു. അത്തരം പ്രബോധനത്തിന്റെ ഒരു ഫലത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; . . . അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യെശയ്യാവു 2:2-4) യുദ്ധത്തിന്റെ കാര്യത്തിൽ യഹോവയുടെ സാക്ഷികളുടെ സുവിദിതമായ രേഖ ഈ പ്രവചനത്തിന്റെ ഒരു വ്യക്തമായ നിവൃത്തിയാണ്.
34. യഹോവയുടെ സാക്ഷികൾ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർ’ത്തിരിക്കുന്നുവെന്നതിന് എന്തു തെളിവുണ്ട്?
34 രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പും പിമ്പും ജർമനിയിലെ ഒരു പ്രൊട്ടസ്റ്റൻറ് നേതാവായിരുന്ന മാർട്ടിൻ നീമോളർ യഹോവയുടെ സാക്ഷികളെ “ബൈബിളിന്റെ കാര്യഗൗരവമുള്ള പണ്ഡിതന്മാർ” എന്നു പരാമർശിച്ചു. “യുദ്ധത്തിൽ സേവിക്കാനോ മനുഷ്യരെ വെടിവെക്കാനോ വിസമ്മതിച്ചതുകൊണ്ട് അവരിൽ ശതസഹസ്രക്കണക്കിനുപേർക്ക് തടങ്കൽപ്പാളയങ്ങളിലേക്കു പോകേണ്ടിവരികയും അവിടെവെച്ച് മരിക്കേണ്ടിവരികയും ചെയ്തിരിക്കുന്നു.” ഒരു അന്തരം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ഇങ്ങനെയെഴുതി: “ക്രിസ്തീയ സഭകൾ യുഗങ്ങളിലുടനീളം യുദ്ധത്തെയും സൈന്യത്തെയും ആയുധങ്ങളെയും അനുഗ്രഹിക്കുന്നതിന് എല്ലായ്പോഴും സമ്മതം കാട്ടിയിരിക്കുന്നു . . . തങ്ങളുടെ ശത്രുവിന്റെ നാശത്തിനുവേണ്ടി അവർ ഒട്ടും ക്രിസ്തീയമല്ലാത്ത രീതിയിൽ പ്രാർഥിച്ചിരിക്കുന്നു.”30 അപ്പോൾ, സത്യക്രിസ്ത്യാനികളെ സംബന്ധിച്ച് യേശു നൽകിയ തിരിച്ചറിയൽ അടയാളം പ്രകടമാക്കുന്നത് ആരാണ്? അവൻ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യോഹന്നാൻ 13:35) 1 യോഹന്നാൻ 3:10-12 വ്യക്തമാക്കുന്നതുപോലെ ദൈവത്തിന്റെ ദാസന്മാർ പരസ്പരം കൊല്ലുന്നില്ല. അപ്രകാരം ചെയ്യുന്നത് സാത്താന്റെ മക്കളാണ്.
35. (എ) യഹോവയുടെ സാക്ഷികളെ ഏകീകരിക്കുന്നത് എന്താണ്? (ബി) ദൈവരാജ്യത്തോടുള്ള അവരുടെ കൂറ് തിരുവെഴുത്തുപരമായി ന്യായീകരിക്കപ്പെടുന്നുണ്ടോ?
35 ദൈവരാജ്യത്തോടുള്ള പൊതുവായ കൂറും ബൈബിൾ തത്ത്വങ്ങളോടുള്ള വിശ്വസ്തമായ പറ്റിനിൽപ്പുമാണ് യഹോവയുടെ സാക്ഷികളെ ഒരു ലോകവ്യാപക സാഹോദര്യത്തിലേക്ക് ഏകീകരിക്കുന്നത്. ആ രാജ്യം, നിയമങ്ങളും അധികാരവുമുള്ള ഒരു യഥാർഥ ഗവൺമെന്റാണെന്നും പെട്ടെന്നുതന്നെ അത് മുഴു ഭൂമിയെയും ഭരിക്കുമെന്നുമുള്ള ബൈബിളിന്റെ പഠിപ്പിക്കൽ അവർ പൂർണമായി അംഗീകരിക്കുന്നു. അതിന് ഇപ്പോൾത്തന്നെ വർധിച്ചുകൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിനു പ്രജകൾ ഭൂമിയിലുണ്ട്, ഭാവി സംസ്കാരത്തിന്റെ അടിസ്ഥാനമെന്നനിലയിൽ അവർ കരുപ്പിടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തെക്കുറിച്ച് ദാനീയേൽ പ്രവാചകൻ പിൻവരുന്നപ്രകാരം എഴുതാൻ നിശ്വസ്തനാക്കപ്പെട്ടു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; . . . അതു [ഇപ്പോൾ സ്ഥിതിചെയ്യുന്ന] ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീയേൽ 2:44) പിൻവരുന്നപ്രകാരം പഠിപ്പിച്ചപ്പോൾ യേശു രാജ്യത്തിനു മുൻഗണന കൊടുത്തു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . . നിന്റെ രാജ്യം വരേണമേ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—മത്തായി 6:9, 10.
36. (എ) ദൈവം എന്തു പരസ്യപ്പെടുത്തപ്പെടാൻ ആഗ്രഹിക്കുന്നു? (ബി) ആരാണ് അതു ചെയ്തുകൊണ്ടിരിക്കുന്നത്?
36 ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി 1914-നു ശേഷം നടന്ന അനേകം സംഭവങ്ങൾ, ദൈവത്തിന്റെ സ്വർഗീയ രാജ്യം വളരെ പെട്ടെന്നുതന്നെ ‘മറ്റെല്ലാ രാജത്വങ്ങളെയും തകർത്തു നശിപ്പിക്കു’മെന്നു പ്രകടമാക്കുന്നു. അടയാളത്തിന്റെ പിൻവരുന്ന പ്രധാനപ്പെട്ട ഭാഗം കാണിക്കുന്നതനുസരിച്ച് ഈ വസ്തുത പരസ്യപ്പെടുത്തപ്പെടാൻ ദൈവം ആഗ്രഹിക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (മത്തായി 24:14) ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ, ഒരു ലോകവ്യാപക സഹോദരവർഗം, ഇപ്പോൾ ഈ പ്രവചനത്തെ നിവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
37. അർമഗെദോനിലെ ഈ വ്യവസ്ഥിതിയുടെ അന്ത്യം നല്ല വാർത്ത ആയിരിക്കുന്നത് എന്തുകൊണ്ട്?
37 ദൈവം ആഗ്രഹിക്കുന്ന അളവോളം രാജ്യത്തെക്കുറിച്ചുള്ള പ്രസംഗം നിർവഹിക്കപ്പെട്ടുകഴിയുമ്പോൾ “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം [“മഹോപദ്രവം,” NW]” ലോകം കാണുമെന്ന് യേശു പറഞ്ഞു. ഇത് അർമഗെദോൻ യുദ്ധത്തിൽ അതിന്റെ പരിസമാപ്തിയിലെത്തും, അത് സാത്താന്റെ ദുഷ്ട സ്വാധീനത്തെ അവസാനിപ്പിക്കും. അത് ദുഷ്ട രാഷ്ട്രങ്ങളെയും ആളുകളെയും മുഴു ഭൂമിയിൽനിന്നും തുടച്ചുനീക്കുകയും ആഗതമാകുന്ന “നീതി വസിക്കുന്ന” പറുദീസക്ക് വഴിതുറക്കുകയും ചെയ്യും.—മത്തായി 24:21; 2 പത്രൊസ് 3:13; വെളിപ്പാടു 16:14-16; 12:7-12; 2 കൊരിന്ത്യർ 4:4.
38. (എ) നിവൃത്തിയേറിയ പ്രവചനങ്ങളുടെ ബൈബിൾ രേഖ എന്തു സ്ഥാപിച്ചിരിക്കുന്നു? (ബി) ഭാവിയെ സംബന്ധിച്ച പ്രവചനങ്ങൾ എന്ത് അർഹിക്കുന്നു?
38 നിവൃത്തിയേറിയ വളരെയധികം പ്രവചനങ്ങൾ ഇപ്പോൾത്തന്നെ ബൈബിളിന്റെ വിശ്വാസ്യതയെ തെളിയിക്കുന്നതുകൊണ്ട് തീർച്ചയായും അതു “ദൈവശ്വാസീയ [“ദൈവനിശ്വസ്ത,” NW]”മായ പുസ്തകമെന്ന നിലയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. (2 തിമൊഥെയൊസ് 3:16) അതുകൊണ്ട് അതിനെ “മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ” അംഗീകരിക്കുക. (1 തെസ്സലൊനീക്യർ 2:13) അതിന്റെ രചയിതാവായ യഹോവയാം ദൈവം “ആരംഭത്തിങ്കൽ തന്നേ അവസാനവും . . . പ്രസ്താവിക്കു”ന്നവനായതുകൊണ്ട് ഭാവിയിൽ നിവൃത്തിയാകാനുള്ള പ്രവചനങ്ങളിൽ നിങ്ങൾക്കു പൂർണ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും. (യെശയ്യാവു 46:10) സംഭവിക്കാൻ പോകുന്നത് സത്യത്തിൽ അത്ഭുതാവഹമാണ്. അടുത്ത അധ്യായത്തിൽ അതിനെക്കുറിച്ചു വായിക്കുമ്പോൾ നിങ്ങൾ ആകൃഷ്ടരാകും.
[അധ്യയന ചോദ്യങ്ങൾ]
[216-ാം പേജിലെ ആകർഷകവാക്യം]
നിവൃത്തിയായ പ്രവചനങ്ങൾ ദൃഢവിശ്വാസം ജനിപ്പിക്കുന്നു
[222-ാം പേജിലെ ആകർഷകവാക്യം]
യെരൂശലേമിന്റെ നാശം യേശു മുൻകൂട്ടി പറഞ്ഞു
[226-ാം പേജിലെ ആകർഷകവാക്യം]
അടയാളത്തിന്റെ ഭാഗമായ എല്ലാ സംഭവങ്ങളും നമ്മുടെ കാലത്ത് നിരീക്ഷിക്കാവുന്നതാണ്
[227-ാം പേജിലെ ആകർഷകവാക്യം]
‘1914-നു മുമ്പ് . . . ഈ ഭൂമിയിൽ യഥാർഥ സമാധാനവും സ്വസ്ഥതയും സുരക്ഷിതത്വവും ഉണ്ടായിരുന്നു’
[229-ാം പേജിലെ ആകർഷകവാക്യം]
“അവർ ഇനി [“മേലാൽ,” NW] യുദ്ധം അഭ്യസിക്കയും ഇല്ല”
[231-ാം പേജിലെ ആകർഷകവാക്യം]
സ്രഷ്ടാവിനാൽ നിശ്വസ്തമായ ഒരു പുസ്തകമെന്ന നിലയിൽ ബൈബിൾ അതിന്റെ വിശ്വാസയോഗ്യത തെളിയിച്ചിരിക്കുന്നു
[228-ാം പേജിലെ ചതുരം]
1914—ചരിത്രത്തിലെ ഒരു വഴിത്തിരിവ്
രണ്ടാം ലോകമഹായുദ്ധത്തിനുശേഷവും ആധുനിക ചരിത്രത്തിലെ വലിയ വഴിത്തിരിവായി അനേകരും 1914-നെ പരാമർശിക്കുന്നു:
“വാസ്തവത്തിൽ നമ്മുടെ കാലത്തെ വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നത് ഹിറോഷിമയുടെ വർഷമല്ല, 1914 എന്ന വർഷമാണ്.”—റെനി ആൽബ്രെച്റ്റ്-കാരീ, ദ സയന്റിഫിക്ക് മന്ത്ലി, ജൂലൈ 1951.
“ലോകത്തിലെ പ്രവണതകളെക്കുറിച്ചു ബോധമുള്ള ഏവരും 1914 മുതൽ ഇന്നോളം മേൽക്കുമേൽ വിനാശകമായ വിപത്തിലേക്കുള്ള നിയതവും മുൻനിശ്ചിതവുംപോലെ തോന്നുന്ന ലോകത്തിന്റെ പ്രയാണത്താൽ വളരെയധികം അസ്വസ്ഥരായിരിക്കുന്നു. നാശത്തിലേക്കുള്ള പതനത്തെ തടുക്കാൻ ഒന്നും ചെയ്യാനാവില്ലെന്ന് ഗൗരവബോധത്തോടെ ചിന്തിക്കുന്ന പലരും വിചാരിക്കാനിടയായിരിക്കുന്നു. അവർ മനുഷ്യരാശിയെ കാണുന്നത് കുപിതരായ ദൈവങ്ങളാൽ നയിക്കപ്പെടുന്ന, മേലാൽ വിധിയുടെമേൽ ജയം നേടാൻ കഴിയാത്ത, ഒരു ഗ്രീക്ക് ദുരന്തകഥയിലെ നായകനെപ്പോലെയാണ്.”—ബെർട്രണ്ട് റസ്സൽ, ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ, സെപ്റ്റംബർ 27, 1953.
“ആധുനിക യുഗം . . . 1914-ൽ തുടങ്ങി, അത് എപ്പോൾ അല്ലെങ്കിൽ എങ്ങനെ അവസാനിക്കുമെന്ന് ആർക്കും അറിയാൻ പാടില്ല. . . . അത് കൂട്ടനാശത്തിൽ കലാശിച്ചേക്കാം.”—ദ സിയാറ്റ്ൽ ടൈംസ്, ജനുവരി 1, 1959.
“1914 എന്ന വർഷത്തിൽ അന്ന് അറിയപ്പെട്ടിരുന്ന, അന്ന് അംഗീകരിക്കപ്പെട്ടിരുന്ന ലോകം അന്ത്യത്തിലേക്കു വന്നു.”—ജെയിംസ് കാമെറോൺ, 1959-ൽ പ്രസിദ്ധീകരിച്ച 1914.
“ഒന്നാം ലോകമഹായുദ്ധകാലത്ത് മുഴുലോകവും യഥാർഥത്തിൽ പൊട്ടിത്തെറിച്ചു. എന്തുകൊണ്ടെന്ന് ഇപ്പോഴും നമുക്കറിയില്ല. . . . ആദർശലോകം ദൃഷ്ടിപഥത്തിലായിരുന്നു. സമാധാനവും ഐശ്വര്യവുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ സകലവും പൊട്ടിത്തെറിച്ചു. അന്നുമുതൽ നമ്മുടെ ജീവിതം അനിശ്ചിതാവസ്ഥയിലാണ്.”—ഡോ. വോക്കർ പേഴ്സി, അമേരിക്കൻ മെഡിക്കൽ ന്യൂസ്, നവംബർ 21, 1977.
“1914-ൽ ലോകത്തിനു സ്ഥിരത നഷ്ടപ്പെട്ടു, അതു വീണ്ടെടുക്കാൻ ഇതുവരെ അതിനു സാധിച്ചിട്ടില്ല. . . . ഇത് ദേശീയ അതിർത്തികൾക്ക് അകത്തും പുറത്തും അസാധാരണമായ ക്രമരാഹിത്യത്തിന്റെയും അക്രമത്തിന്റെയും ഒരു സമയമായിരുന്നിട്ടുണ്ട്.”—ദി ഇക്കോണമിസ്റ്റ്, ലണ്ടൻ, ആഗസ്റ്റ് 4, 1979.
“1914-ൽ നാഗരികത്വത്തിന് ക്രൂരവും ഒരുപക്ഷേ മാരകവുമായ ഒരു അസ്വാസ്ഥ്യം പിടിപെട്ടു.”—ഫ്രാങ്ക് പേറ്റേർസ്, സെൻറ് ലൂയി പോസ്റ്റ്-ഡിസ്പാച്ച്, ജനുവരി 27, 1980.
“സകലവും ഒന്നിനൊന്നു മെച്ചപ്പെടുമായിരുന്നു. ഞാൻ പിറന്നുവീണത് അങ്ങനെയുള്ള ലോകത്തിലേക്കായിരുന്നു. . . . പെട്ടെന്ന്, അപ്രതീക്ഷിതമായി, 1914-ലെ ഒരു പ്രഭാതത്തിൽ സകലവും അവസാനത്തിലേക്കു വന്നു.”—ബ്രിട്ടീഷ് ഭരണതന്ത്രജ്ഞനായ ഹാരൊൾഡ് മാക്മില്ലൻ, ദ ന്യൂയോർക്ക് ടൈംസ്, നവംബർ 23, 1980.
[217-ാം പേജിലെ ചിത്രം]
സോർ ദ്വീപനഗരത്തിലേക്കു ചിറ കെട്ടിയത് ബൈബിൾ പ്രവചനം നിവർത്തിച്ചു
[218-ാം പേജിലെ ചിത്രം]
യൂഫ്രട്ടീസ് നദിയുടെ വറ്റിക്കൽ ബൈബിൾ പ്രവചനം നിവർത്തിച്ചു
[219-ാം പേജിലെ ചിത്രം]
കളിമണ്ണുകൊണ്ടുള്ള ഈ കോരെശ് സിലിണ്ടർ (ലംബമായി കാണിച്ചിരിക്കുന്നു) തടവുകാരെ തിരിച്ചയയ്ക്കുന്ന കോരെശിന്റെ പതിവിനെക്കുറിച്ചു പറയുന്നു
[220-ാം പേജിലെ ചിത്രം]
മഹാനായ അലക്സാണ്ടറിന്റെ രൂപമുള്ള വലിയ സ്വർണ മെഡൽ. അദ്ദേഹത്തിന്റെ വീരകൃത്യങ്ങളെക്കുറിച്ച് പ്രവചനത്തിൽ മുൻകൂട്ടി പറഞ്ഞിരുന്നു
[221-ാം പേജിലെ ചിത്രങ്ങൾ]
തന്നെക്കുറിച്ചുള്ള അനേകം പ്രവചനങ്ങളുടെ നിവർത്തിയിൽ യേശുവിന് സ്വാധീനം ചെലുത്താൻ കഴിയുമായിരുന്നില്ല
[223-ാം പേജിലെ ചിത്രം]
യെരൂശലേമിന്റെ നാശത്തിനു ശേഷം നിക്ഷേപങ്ങൾ എടുത്തുകൊണ്ടുപോകുന്നതായി ചിത്രീകരിക്കുന്ന ടൈറ്റസിന്റെ കമാനത്തിനുള്ളിലെ ഈ ചുവർകൊത്തുപണി ഒരു മൂക സ്മാരകമാണ്
[230-ാം പേജിലെ ചിത്രം]
ഈ വ്യവസ്ഥിതി സമാപിക്കുമ്പോൾ അതിജീവകർ നീതിപൂർവകമായ ഒരു പുതിയ വ്യവസ്ഥിതിയിലേക്കു പ്രവേശിക്കും