വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അഭിലഷണീയനായ മനുഷ്യാതീത ഭരണാധിപൻ

ഒരു അഭിലഷണീയനായ മനുഷ്യാതീത ഭരണാധിപൻ

അധ്യായം 53

ഒരു അഭിലഷണീയനായ മനുഷ്യാതീത ഭരണാധിപൻ

യേശു അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുമ്പോൾ ജനങ്ങൾ അതിശയിക്കുന്നു. “ഇതു തീർച്ചയായും ലോകത്തിലേക്കു വരാനിരുന്ന ആ പ്രവാചകനാണ്‌” എന്ന്‌ അവർ പറയുന്നു. യേശു മോശയെക്കാൾ വലിയ ആ പ്രവാചകനാണെന്നു മാത്രമല്ല അവൻ അത്യന്തം അഭിലഷണീയനായ ഒരു ഭരണാധികാരിയായിരിക്കുമെന്നും കൂടെ അവർ നിഗമനംചെയ്യുന്നു. അതുകൊണ്ട്‌ അവർ അവനെ പിടിച്ചു രാജാവാക്കാൻ പദ്ധതിയിടുന്നു.

എന്നാൽ അവരുടെ പദ്ധതി യേശു മനസ്സിലാക്കുന്നു. അവർ അവനെ ബലമായി പിടിക്കാതിരിക്കാൻ അവൻ അവിടെ നിന്ന്‌ പോകുന്നു. അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടശേഷം തങ്ങളുടെ വളളത്തിൽ കയറി കഫർന്നഹൂമിലേക്കു തിരികെപോകാൻ തന്റെ ശിഷ്യൻമാരെ നിർബന്ധിക്കുന്നു. പിന്നീട്‌ അവൻ പ്രാർത്ഥിക്കാൻ പർവതത്തിലേക്കു പിൻവാങ്ങുന്നു. ആ രാത്രിയിൽ യേശു അവിടെ ഒററക്കാണ്‌.

പ്രഭാതത്തിന്‌ അല്‌പം മുമ്പ്‌ മലമുകളിൽ നിന്ന്‌ നോക്കുമ്പോൾ കടൽ കാററിനാൽ ക്ഷോഭിച്ചിരിക്കുന്നത്‌ യേശു കാണുന്നു. പെസഹായോടു അടുത്തിരുന്നതിനാൽ മിക്കവാറും പൂർണ്ണമായിരുന്ന ചന്ദ്രന്റെ വെളിച്ചത്തിൽ തന്റെ ശിഷ്യൻമാർ കയറിയിരുന്ന വളളം തിരമാലകൾക്കെതിരെ നീങ്ങാൻ പണിപ്പെടുന്നതു അവൻ കാണുന്നു. അവർ തങ്ങളുടെ സർവശക്തിയുമുപയോഗിച്ചു തുഴയുകയാണ്‌.

ഇതു കണ്ടപ്പോൾ യേശു പർവതത്തിൽനിന്നിറങ്ങി തിരമാലകൾക്കു കുറുകെ വളളത്തിന്റെ നേരെ നടന്നുതുടങ്ങുന്നു. യേശു അടുത്തെത്തിയപ്പോഴേക്ക്‌ വളളം ഏതാണ്ട്‌ അഞ്ചോ ആറോ കിലോമീററർ പിന്നിട്ടിരുന്നു. എന്നിരുന്നാലും, അവൻ അവരെ കടന്നുപോകുന്ന മട്ടിൽ നടപ്പു തുടരുന്നു. അവർ അവനെ കാണുമ്പോൾ അത്‌ “ഒരു ഭൂതമാണ്‌!” എന്ന്‌ ഉദ്‌ഘോഷിക്കുന്നു.

അവരെ ആശ്വസിപ്പിച്ചുകൊണ്ട്‌ യേശു പ്രതികരിക്കുന്നു: “ഭയപ്പെടേണ്ട, ഇത്‌ ഞാൻ ആകുന്നു.”

എന്നാൽ പത്രോസ്‌ പറയുന്നു “കർത്താവേ, അതു നീയാണെങ്കിൽ വെളളത്തിൻമീതെകൂടെ ഞാൻ നിന്റെ അടുക്കൽ വരാൻ എന്നോടു കല്‌പിക്കേണമേ”.

“വരിക!” യേശു പ്രതിവചിക്കുന്നു.

അതിങ്കൽ പത്രോസ്‌ വഞ്ചിയിൽനിന്നിറങ്ങി വെളളത്തിൻമീതെകൂടി യേശുവിന്റെ അടുത്തേക്ക്‌ നടക്കുന്നു. എന്നാൽ കൊടുങ്കാററ്‌ കണ്ട്‌ ഭയന്ന്‌ പത്രോസ്‌ മുങ്ങാൻ തുടങ്ങുന്നു. “കർത്താവേ, എന്നെ രക്ഷിക്കേണമേ!” എന്ന്‌ അവൻ വിളിച്ചുപറയുന്നു.

ഉടനെതന്നെ കൈനീട്ടി ഇങ്ങനെ പറഞ്ഞുകൊണ്ട്‌ യേശു അവനെ പിടിക്കുന്നു: “അൽപ്പവിശ്വാസി, നീ എന്തിന്‌ സംശയിച്ചു?”

യേശുവും പത്രോസും വളളത്തിൽ തിരികെകയറുമ്പോൾ കൊടുങ്കാററു നിലയ്‌ക്കുന്നു, ശിഷ്യൻമാർ അത്ഭുതസ്‌തബ്ധരാകുന്നു. എന്നാൽ അവർ അത്ഭുതപ്പെടണമായിരുന്നുവോ? ഏതാനും മണിക്കൂറുകൾക്കുമുമ്പ്‌ വെറും അഞ്ചപ്പവും രണ്ടു മീനുംകൊണ്ട്‌ ആയിരക്കണക്കിനാളുകളെ പോററിയപ്പോൾ അവൻ ചെയ്‌ത ഗംഭീരമായ അത്ഭുതം വിലമതിക്കാൻ തക്കവണ്ണം “ആ അപ്പത്തിന്റെ അർത്ഥം” അവർ മനസ്സിലാക്കിയിരുന്നെങ്കിൽ വെളളത്തിൻമീതെ കൂടെ നടക്കാനോ കാററ്‌ ശമിപ്പിക്കാനോ അവന്‌ കഴിഞ്ഞതിൽ അവർക്ക്‌ അതിശയം തോന്നേണ്ടതില്ലായിരുന്നു. എന്നാൽ, ഇപ്പോൾ ശിഷ്യൻമാർ യേശുവിന്റെ മുമ്പാകെ കുമ്പിട്ട്‌ അവനോട്‌ പറയുന്നു: “നീ വാസ്‌തവമായും ദൈവത്തിന്റെ പുത്രനാണ്‌”.

പെട്ടെന്നുതന്നെ അവർ കഫർന്നഹൂമിനടുത്തുളള മനോജ്ഞവും ഫലഭൂയിഷ്‌ഠവുമായ ഗെന്നേസരെത്ത്‌ സമഭൂമിയിൽ എത്തിച്ചേരുന്നു. അവിടെ അവർ വളളം ബന്ധിച്ചിട്ട്‌ കരയിലിറങ്ങുമ്പോൾ ജനം യേശുവിനെ തിരിച്ചറിഞ്ഞിട്ട്‌ ചുററുമുളള പ്രദേശങ്ങളിലേക്കു പോയി രോഗികളെ തെരഞ്ഞുപിടിക്കുന്നു. കട്ടിലിൽ വഹിച്ചുകൊണ്ടുവരപ്പെടുന്ന ആ രോഗികൾ യേശുവിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊടുമ്പോൾ അവർ പൂർണ്ണ സുഖം പ്രാപിക്കുന്നു.

അതേസമയം യേശു ആയിരക്കണക്കിനാളുകളെ പോററിയ അത്ഭുതം നേരിൽ കണ്ട ജനക്കൂട്ടം യേശു സ്ഥലം വിട്ടതായി മനസ്സിലാക്കി. അതുകൊണ്ട്‌ തിബെര്യാസിൽനിന്ന്‌ വഞ്ചികൾ വന്നെത്തുമ്പോൾ അവർ അവയിൽ കയറി യേശുവിനെ അന്വേഷിച്ച്‌ കഫർന്നഹൂമിലെത്തുന്നു. അവർ അവനെ കണ്ടെത്തുമ്പോൾ അവർ ചോദിക്കുന്നു: “ഗുരോ അങ്ങ്‌ എപ്പോഴാണ്‌ ഇവിടെ എത്തിയത്‌?” നാം പെട്ടെന്നു തന്നെ കാണാൻ പോകുന്നതുപോലെ യേശു അവരെ ശാസിക്കുന്നു. യോഹന്നാൻ 6:14-25; മത്തായി 14:22-36; മർക്കോസ്‌ 6:45-56.

▪ യേശു അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിച്ചശേഷം ആളുകൾ അവനോടു എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു?

▪ യേശു താൻ കയറിപ്പോയ പർവതത്തിൽ നിന്നുകൊണ്ട്‌ എന്താണ്‌ നിരീക്ഷിക്കുന്നത്‌, അവൻ അപ്പോൾ എന്തു ചെയ്യുന്നു?

▪ ഈ കാര്യങ്ങളിൽ ശിഷ്യൻമാർ അതിശയിച്ചുപോകേണ്ടതില്ലാത്തത്‌ എന്തുകൊണ്ടാണ്‌?

▪ അവർ കരക്കെത്തിയശേഷം എന്തു സംഭവിക്കുന്നു?