വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടുതലായ പ്രത്യക്ഷപ്പെടലുകൾ

കൂടുതലായ പ്രത്യക്ഷപ്പെടലുകൾ

അധ്യായം 129

കൂടുതലായ പ്രത്യക്ഷപ്പെടലുകൾ

ശിഷ്യൻമാർ ഇപ്പോഴും ദുഃഖിതരാണ്‌. ശൂന്യമായ കല്ലറയുടെ അർത്ഥം അവർക്ക്‌ മനസ്സിലാകുന്നില്ല. സ്‌ത്രീകൾ പറഞ്ഞ വാർത്ത അവർ വിശ്വസിക്കുന്നതുമില്ല. അതുകൊണ്ട്‌ ഞായറാഴ്‌ച കുറേ സമയം കൂടെ കഴിയുമ്പോൾ ക്ലെയൊപ്പാവും മറെറാരു ശിഷ്യനുംകൂടെ യെരൂശലേം വിട്ട്‌ അവിടെനിന്ന്‌ ഏതാണ്ട്‌ 11 കിലോമീററർ ദൂരത്തിലുളള എമ്മവുസ്സിലേക്ക്‌ പോകുന്നു.

വഴിയിൽ വച്ച്‌ അവർ അന്നുണ്ടായ സംഭവങ്ങൾ ചർച്ചചെയ്യവേ, ഒരു അപരിചിതൻ അവരോട്‌ ചേർന്ന്‌ നടക്കുന്നു. “വഴിയിൽവച്ച്‌ നിങ്ങൾ ഇങ്ങനെ തർക്കിക്കുന്നത്‌ എന്തിനെക്കുറിച്ചാണ്‌?” എന്ന്‌ അയാൾ ചോദിക്കുന്നു.

ശിഷ്യൻമാർ വാടിയ മുഖത്തോടെ നിൽക്കുന്നു, ക്ലെയൊപ്പാവ്‌ മറുപടിയായി: “കഴിഞ്ഞ ദിവസങ്ങളിൽ യെരൂശലേമിൽ നടന്ന കാര്യങ്ങൾ അറിയാതിരിക്കാൻ തക്കവണ്ണം നീ ഒരു പരദേശിയായി ഒററക്ക്‌ അവിടെ കഴിഞ്ഞുകൂടുകയാണോ?” “എന്ത്‌ കാര്യങ്ങൾ?” അയാൾ ചോദിക്കുന്നു.

“നസറായനായ യേശുവിനെ സംബന്ധിച്ചുളള കാര്യങ്ങൾ,” അവർ പറയുന്നു. “നമ്മുടെ മുഖ്യപുരോഹിതൻമാരും ഭരണാധികാരികളും അവനെ മരണശിക്ഷക്ക്‌ ഏൽപ്പിച്ചുകൊടുത്ത്‌ സ്‌തംഭത്തിൽ വധിച്ചു. ആ മനുഷ്യൻ ഇസ്രായേലിനെ വിടുവിക്കാനുളളവനാണെന്ന്‌ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.”

ക്ലെയൊപ്പാവും അവന്റെ കൂട്ടുകാരനും അന്നത്തെ അതിശയകരമായ സംഭവങ്ങൾ വർണ്ണിക്കുന്നു—ദൂതൻമാരുടെ പ്രകൃത്യാതീത പ്രത്യക്ഷമാകലിനെ സംബന്ധിച്ച റിപ്പോർട്ടും ശൂന്യമായ കല്ലറയും—അവർക്ക്‌ ഇതിന്റെയൊന്നും അർത്ഥം മനസ്സിലാകുന്നില്ലെന്നും അവർ സമ്മതിച്ചു പറയുന്നു. ആ അപരിചിതൻ അവരെ ശാസിക്കുന്നു: “ബുദ്ധിഹീനരെ, പ്രവാചകൻമാർ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാത്ത മന്ദബുദ്ധികളെ! ക്രിസ്‌തു ഇങ്ങനെ കഷ്ടം സഹിച്ചിട്ട്‌ തന്റെ മഹത്വത്തിൽ പ്രവേശിക്കേണ്ടത്‌ ആവശ്യമായിരുന്നില്ലേ?” തുടർന്ന്‌ അയാൾ തിരുവെഴുത്തുകളിൽ നിന്ന്‌ ക്രിസ്‌തുവിനെ സംബന്ധിച്ചുളള ഭാഗങ്ങൾ അവർക്ക്‌ വ്യാഖ്യാനിച്ചു കൊടുക്കുന്നു.

ഒടുവിൽ അവർ എമ്മവുസ്സിന്‌ സമീപം എത്തിച്ചേരുന്നു, അപരിചിതനാകട്ടെ യാത്ര തുടരാൻ ഭാവിക്കുന്നു. കൂടുതൽ കേൾക്കാൻ ആഗ്രഹിച്ചുകൊണ്ട്‌, “ഞങ്ങളോടുകൂടെ പാർക്കുക, നേരം വൈകാറായല്ലോ” എന്ന്‌ പറഞ്ഞ്‌ അയാളെ നിർബന്ധിച്ചു. അതുകൊണ്ട്‌ അയാൾ അവരോടുകൂടെ ഭക്ഷണത്തിനിരുന്നു. അയാൾ ഒരു പ്രാർത്ഥന ചൊല്ലിയിട്ട്‌ അപ്പമെടുത്ത്‌ മുറിച്ച്‌ അവർക്ക്‌ വച്ചുനീട്ടുമ്പോൾ അയാൾ വാസ്‌തവത്തിൽ മൂർത്തീകരിച്ച മാനുഷ ശരീരത്തിൽ പ്രത്യക്ഷനായിരിക്കുന്ന യേശുവാണെന്ന്‌ അവർ തിരിച്ചറിയുന്നു. എന്നാൽ അപ്പോഴേക്കും അയാൾ അപ്രത്യക്ഷനാകുന്നു.

ആ അപരിചിതനും ഇത്രത്തോളം കാര്യങ്ങൾ നിശ്ചയമുണ്ടായിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഇപ്പോൾ അവർക്ക്‌ മനസ്സിലാകുന്നു! “അവൻ വഴിയിൽ വച്ച്‌ നമ്മോട്‌ സംസാരിക്കുമ്പോൾ, നമുക്ക്‌ തിരുവെഴുത്തുകൾ മുഴുവനായും തുറന്നു കാട്ടിയപ്പോൾ നമ്മുടെ ഹൃദയങ്ങൾ ജ്വലിക്കുകയായിരുന്നില്ലേ?” എന്ന്‌ അവർ പറയുന്നു. ഒട്ടും താമസിയാതെ അവർ എഴുന്നേററ്‌ യെരൂശലേമിലേക്കുതന്നെ തിടുക്കത്തിൽ മടങ്ങുന്നു, അവിടെ അപ്പൊസ്‌തലൻമാരെയും അവരോടുകൂടെ സമ്മേളിച്ചിരിക്കുന്നവരെയും അവർ കാണുന്നു. ക്ലെയൊപ്പാവിനും കൂട്ടുകാരനും എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പേ മററുളളവർ ആവേശഭരിതരായി പറയുന്നു: “വാസ്‌തവമായും കർത്താവ്‌ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു, അവൻ ശിമോന്നു പ്രത്യക്ഷനായി.” യേശു തങ്ങൾക്കു പ്രത്യക്ഷനായത്‌ എപ്രകാരമെന്ന്‌ അവർ വിവരിക്കുന്നു. അങ്ങനെ അന്നേ ദിവസം തന്നെ യേശു വിവിധ ശിഷ്യൻമാർക്കായി നാലു പ്രാവശ്യം പ്രത്യക്ഷനായി.

യേശു പെട്ടെന്നു തന്നെ അഞ്ചാമതും പ്രത്യക്ഷനാകുന്നു. ശിഷ്യൻമാർ യഹൂദൻമാരോടുളള ഭയം നിമിത്തം വാതിൽ അടച്ചിരുന്നെങ്കിലും അവൻ പ്രവേശിച്ച്‌ അവരുടെ മദ്ധ്യത്തിൽ നിന്നുകൊണ്ട്‌, “നിങ്ങൾക്ക്‌ സമാധാനം ഉണ്ടായിരിക്കട്ടെ” എന്ന്‌ പറയുന്നു. തങ്ങൾ ഒരു ഭൂതത്തെ കാണുന്നു എന്ന്‌ വിചാരിച്ച്‌ അവർ ഭയപ്പെടുന്നു. അതുകൊണ്ട്‌ തന്റേത്‌ അത്തരത്തിലുളള ഒരു പ്രത്യക്ഷതയല്ല എന്ന്‌ വിശദീകരിച്ചുകൊണ്ട്‌ യേശു പറയുന്നു: “നിങ്ങൾ കലങ്ങുന്നതും നിങ്ങളുടെ ഹൃദയങ്ങളിൽ സംശയം പൊന്തുന്നതും എന്ത്‌? ഇതു ഞാൻ തന്നെയാണെന്നുളളതിന്‌ എന്റെ കൈകളും കാലുകളും കാണുക; എന്നെ തൊട്ടുനോക്കുക, എനിക്കുണ്ടെന്ന്‌ നിങ്ങൾക്ക്‌ കാണാൻ കഴിയുന്നതുപോലെ ഒരു ഭൂതത്തിന്‌ മാംസവും അസ്ഥികളും ഇല്ലല്ലോ.” എന്നിട്ടും അവർ വിശ്വസിക്കാൻ വിമുഖരാണ്‌.

താൻ യഥാർത്ഥത്തിൽ യേശു തന്നെയാണെന്ന്‌ മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിനുവേണ്ടി അവൻ ചോദിക്കുന്നു: “ഭക്ഷിക്കാൻ ഇവിടെ നിങ്ങളുടെ പക്കൽ വല്ലതും ഉണ്ടോ?” ഒരു കഷണം പൊരിച്ച മൽസ്യം വാങ്ങി അത്‌ ഭക്ഷിച്ചശേഷം അവൻ പറയുന്നു: “ഇതാകുന്നു ഞാൻ [എന്റെ മരണത്തിന്‌ മുമ്പ്‌] നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ പറഞ്ഞത്‌, മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്‌തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച്‌ എഴുതിയിരിക്കുന്നത്‌ പൂർത്തിയാകണം.”

ഫലത്തിൽ അവരോടൊപ്പം ഒരു ബൈബിൾ അദ്ധ്യയനം നടത്തിക്കൊണ്ട്‌ യേശു തുടരുന്നു: “ക്രിസ്‌തു കഷ്ടം അനുഭവിക്കുകയും മൂന്നാം ദിവസം മരിച്ചവരുടെ ഇടയിൽ നിന്ന്‌ ഉയർത്തെഴുന്നേൽക്കുകയും അവന്റെ നാമത്തിന്റെ അടിസ്ഥാനത്തിൽ പാപമോചനത്തിനായുളള അനുതാപം യെരൂശലേമിൽ ആരംഭിച്ച്‌ സകല ജനതകളിലും പ്രസംഗിക്കപ്പെടുകയും വേണമെന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. ഈ കാര്യങ്ങൾക്ക്‌ നിങ്ങൾ സാക്ഷികളായിരിക്കേണ്ടതാണ്‌.”

ഞായറാഴ്‌ച വൈകിട്ടത്തെ സുപ്രധാനമായ ഈ മീററിംഗിന്‌ ഏതോ കാരണവശാൽ തോമാസ്‌ സന്നിഹിതനല്ല. അടുത്ത ദിവസങ്ങളിൽ മററുളളവർ സന്തോഷത്തോടെ അവനോട്‌, “ഞങ്ങൾ കർത്താവിനെ കണ്ടിരിക്കുന്നു!” എന്ന്‌ പറയുന്നു.

“അവന്റെ കൈകളിൽ ആണിപ്പഴുതുകൾ കാണാതെയും,” തോമാസ്‌ പ്രതിഷേധിക്കുന്നു, “എന്റെ വിരൽ ആണിപഴുതുകളിൽ ഇടാതെയും എന്റെ കൈ അവന്റെ വിലാപ്പുറത്ത്‌ ഇടാതെയും ഞാൻ തീർച്ചയായും വിശ്വസിക്കുകയില്ല.”

കൊളളാം, എട്ടു ദിവസങ്ങൾക്കുശേഷം ശിഷ്യൻമാർ വീണ്ടും ആ മുറിക്കുളളിൽ സമ്മേളിച്ചിരിക്കുകയാണ്‌. ഇപ്രാവശ്യം തോമാസും അവരോടുകൂടെയുണ്ട്‌. കതക്‌ അടച്ചിരിക്കയാണെങ്കിലും യേശു അവരുടെ മദ്ധ്യേ നിന്നുകൊണ്ട്‌ “നിങ്ങൾക്ക്‌ സമാധാനം ഉണ്ടായിരിക്കട്ടെ” എന്ന്‌ ആശംസിക്കുന്നു. പിന്നീട്‌ തോമാസിന്റെ നേരെ തിരിഞ്ഞ്‌ അവനെ ക്ഷണിക്കുന്നു: “നിന്റെ വിരൽ ഇവിടെ ഇടുകയും എന്റെ കൈകൾ കാണുകയും ചെയ്യുക, നിന്റെ കൈകൊണ്ട്‌ വന്ന്‌ എന്റെ വിലാപ്പുറത്ത്‌ ഇടുക, അവിശ്വാസിയായിരിക്കുന്നത്‌ അവസാനിപ്പിക്കുക.”

“എന്റെ കർത്താവെ, എന്റെ ദൈവമെ!” തോമാസ്‌ ആശ്ചര്യത്തോടെ വിളിച്ചു പറയുന്നു.

“നീ എന്നെ കണ്ടതുകൊണ്ട്‌ വിശ്വസിക്കുന്നുവോ?” യേശു ചോദിക്കുന്നു. “കാണാതെ വിശ്വസിക്കുന്നവർ സന്തുഷ്ടരാകുന്നു.” ലൂക്കോസ്‌ 24:11, 13-48; യോഹന്നാൻ 20:19-29.

▪ എമ്മവുസ്സിലേക്കുളള മാർഗ്ഗമദ്ധ്യേ ഒരു അപരിചിതൻ രണ്ട്‌ ശിഷ്യൻമാരോട്‌ എന്ത്‌ അന്വേഷണങ്ങൾ നടത്തുന്നു?

▪ ശിഷ്യൻമാരുടെ ഹൃദയങ്ങൾ അവരുടെ ഉളളിൽ ജ്വലിക്കാനിടയാക്കുന്ന എന്താണ്‌ അപരിചിതൻ പറയുന്നത്‌?

▪ അപരിചിതൻ ആരാണെന്ന്‌ ശിഷ്യൻമാർ തിരിച്ചറിയുന്നത്‌ എങ്ങനെയാണ്‌?

▪ ക്ലെയൊപ്പാവും അയാളുടെ കൂട്ടുകാരനും യെരൂശലേമിൽ മടങ്ങിയെത്തുമ്പോൾ എന്ത്‌ ഉദ്വേഗജനകമായ വാർത്തയാണ്‌ അവർ കേൾക്കുന്നത്‌?

▪ യേശു ശിഷ്യൻമാർക്ക്‌ അഞ്ചാം പ്രാവശ്യം പ്രത്യക്ഷനാകുന്നത്‌ എങ്ങനെ, ആ സമയത്ത്‌ എന്തു സംഭവിക്കുന്നു?

▪ യേശു അഞ്ചാം പ്രാവശ്യം പ്രത്യക്ഷപ്പെട്ട്‌ എട്ട്‌ ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്തു സംഭവിക്കുന്നു, യേശു ജീവിച്ചിരിക്കുന്നു എന്ന്‌ തോമാസിന്‌ അവസാനം ബോദ്ധ്യമായത്‌ എങ്ങനെ?