പ്രാർത്ഥന
നിർവ്വചനം: സത്യദൈവത്തോടൊ വ്യാജദൈവങ്ങളോടൊ ഉച്ചത്തിൽ അല്ലെങ്കിൽ ഒരുവന്റെ ചിന്തയിൽ നിശബ്ദമായി ആരാധനാമനോഭാവത്തോടെ സംസാരിക്കുന്നത്.
അനേകരെയുംപോലെ നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
ആരുടെ പ്രാർത്ഥനകൾ കേൾക്കാനാണ് ദൈവം മനസ്സാകുന്നത്?
സങ്കീ. 65:2; പ്രവൃ. 10:34, 35: “പ്രാർത്ഥന കേൾക്കുന്നവനായുളേളാവേ, സകല ജഡവും നിങ്കലേക്കുതന്നെ വരും.” “ദൈവത്തിന് മുഖപക്ഷമില്ല, എന്നാൽ ഏതു ജനതയിലും തന്നെ ഭയപ്പെട്ട് നീതിപ്രവർത്തിക്കുന്നവൻ അവന് സ്വീകാര്യനാണ്.” (ഒരുവൻ ഏതു ദേശക്കാരനാണെന്നതോ ത്വക്കിന്റെ നിറമോ അല്ലെങ്കിൽ സാമ്പത്തിക ചുററുപാടുകളോ ഇവിടെ പ്രശ്നമായിരിക്കുന്നില്ല. എന്നാൽ ഒരുവന്റെ ഹൃദ്പ്രേരണയും ജീവിതരീതിയും പ്രധാനമാണ്.)
ലൂക്കോ. 11:2: “നിങ്ങൾ പ്രാർത്ഥിക്കുമ്പോഴൊക്കെയും ഇപ്രകാരം പറയുക, ‘പിതാവേ, അങ്ങയുടെ നാമം വിശുദ്ധീകരിക്കപ്പെടട്ടെ.’” (ബൈബിളിൽ യഹോവ എന്ന് പേർ പറയപ്പെട്ടിരിക്കുന്ന ആ പിതാവിനോടാണോ നിങ്ങളുടെ പ്രാർത്ഥനകൾ? അതോ നിങ്ങളുടെ പ്രാർത്ഥനകൾ “പുണ്യവാൻമാരോ”ടാണോ?)
യോഹ. 14:6, 14: “യേശു അവനോട് പറഞ്ഞു: ‘ഞാൻ വഴിയും സത്യവും ജീവനുമാകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്ക് വരുന്നില്ല. എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കിലും ചോദിച്ചാൽ ഞാൻ അത് ചെയ്തു തരും.” (പാപിയായ ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങൾക്ക് യേശുക്രിസ്തുവിന്റെ മാദ്ധ്യസ്ഥം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങൾ അവന്റെ നാമത്തിലാണോ പ്രാർത്ഥിക്കുന്നത്?)
1 യോഹ. 5:14: “അവന്റെ ഇഷ്ടപ്രകാരം നാം എന്തുതന്നെ ചോദിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കും എന്നുളളത് നമുക്ക് അവനോടുളള ധൈര്യമാകുന്നു.” (എന്നാൽ അത്തരം ധൈര്യം ഉണ്ടായിരിക്കുന്നതിന് നിങ്ങൾ ആദ്യം ദൈവത്തിന്റെ ഇഷ്ടം എന്താണെന്ന് അറിയണം. അതിനുശേഷം നിങ്ങളുടെ അപേക്ഷകൾ അതിനോടുളള ചേർച്ചയിലാണെന്ന് ഉറപ്പുവരുത്തുക.)
1 പത്രോ. 3:12: “യഹോവയുടെ കണ്ണ് നീതിമാൻമാരുടെമേലാണ് അവന്റെ ചെവികൾ അവരുടെ പ്രാർത്ഥനക്ക് തുറന്നുമിരിക്കുന്നു; എന്നാൽ യഹോവയുടെ മുഖം ദുഷ്പ്രവൃത്തിക്കാർക്ക് പ്രതികൂലമായിരിക്കുന്നു.” (നീതിയായതെന്താണ്, തിൻമയെന്താണ് എന്ന് യഹോവ തന്റെ വചനത്തിലൂടെ പറയുന്നത് പഠിക്കാൻ നിങ്ങൾ സമയമെടുത്തിട്ടുണ്ടോ?)
1 യോഹ. 3:22: “നാം അവന്റെ കൽപനകൾ അനുസരിച്ച് അവന്റെ ദൃഷ്ടികളിൽ പ്രസാദമുളളത് ചെയ്യുന്നതുകൊണ്ട് നാം എന്തു യാചിച്ചാലും അവങ്കൽനിന്ന് ലഭിക്കുന്നു.” (ദൈവത്തെ പ്രസാദിപ്പിക്കുക എന്നത് നിങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹമാണോ? നിങ്ങൾക്ക് ഇപ്പോൾ അറിയാവുന്ന കൽപനകൾ അനുസരിക്കാൻ നിങ്ങൾ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടോ?)
യെശ. 55:6, 7: “ജനങ്ങളേ, യഹോവയെ കണ്ടെത്താവുന്നപ്പോൾ അവനെ അന്വേഷിക്കുക. അവൻ അരികത്തായിരിക്കുമ്പോൾ അവനെ വിളിക്കുക. ദുഷ്ടൻ തന്റെ വഴിയും ദ്രോഹി തന്റെ ചിന്തകളും വിട്ടുകളയട്ടെ, അവൻ കരുണ കാണിക്കുന്ന യഹോവയിലേക്കും നമ്മുടെ ദൈവത്തിലേക്കും തിരിയട്ടെ, എന്തെന്നാൽ അവൻ ധാരാളമായി ക്ഷമിക്കും.” (ദുഷ്ടത പ്രവർത്തിച്ചിട്ടുളളവർപോലും തന്നെ വിളിച്ചപേക്ഷിക്കാൻ യഹോവ കരുണാപൂർവ്വം ക്ഷണിക്കുന്നു. എന്നാൽ ദൈവത്തിന്റെ അംഗീകാരം നേടുന്നതിന് അവർ തങ്ങളുടെ തെററായ വഴികളെയും ചിന്തകളെയും കുറിച്ച് അനുതപിക്കുകയും തങ്ങളുടെ ഗതിക്ക് മാററം വരുത്തുകയും വേണം.)
ഒരു വ്യക്തിയുടെ പ്രാർത്ഥന ദൈവത്തിന് അസ്വീകാര്യമാക്കിത്തീർത്തേക്കാവുന്നത് എന്താണ്?
മത്താ. 6:5: “പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ ആയിരിക്കരുത്; എന്തുകൊണ്ടെന്നാൽ മനുഷ്യർ കാണേണ്ടതിന് സിന്നഗോഗുകളിലും വിശാലമായ തെരുക്കോണുകളിലും നിന്ന് പ്രാർത്ഥിക്കാൻ അവർ ഇഷ്ടപ്പെടുന്നു. അവർക്ക് അവരുടെ പ്രതിഫലം മുഴുവനായും കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്ന് സത്യമായും ഞാൻ നിങ്ങളോട് പറയുന്നു.” (ലൂക്കോസ് 18:9-14 കൂടെ)
മത്താ. 6:7: “പ്രാർത്ഥിക്കുമ്പോൾ ജനതകളിലെ ആളുകൾ ചെയ്യുന്നതുപോലെ ഒരേ സംഗതികൾ വീണ്ടും വീണ്ടും ആവർത്തിച്ച് പറയരുത്, എന്തുകൊണ്ടെന്നാൽ അനേകം വാക്കുകൾ ഉപയോഗിക്കുന്നതിനാൽ തങ്ങളുടെ പ്രാർത്ഥന കേൾക്കപ്പെടുമെന്ന് അവർ കരുതുന്നു.”
സദൃ. 28:9: “[ദൈവത്തിന്റെ] നിയമം കേൾക്കാതെ ചെവി തിരിച്ചു കളയുന്നവന്റെ പ്രാർത്ഥനതന്നെയും വെറുക്കത്തക്കതാകുന്നു.”
മീഖാ. 3:4: “അപ്പോൾ സഹായത്തിനായി അവർ യഹോവയെ വിളിക്കും, എന്നാൽ അവൻ അവർക്ക് ഉത്തരം അരുളുകയില്ല. അവർ ദുഷ്പ്രവൃത്തികൾ ചെയ്തതിനൊത്തവണ്ണം അവൻ അവരിൽ നിന്ന് തന്റെ മുഖം മറയ്ക്കും.”
യാക്കോ. 4:3: “നിങ്ങൾ യാചിക്കുക തന്നെ ചെയ്യുന്നുവെങ്കിലും നിങ്ങൾക്കു ലഭിക്കുന്നില്ല; എന്തുകൊണ്ടെന്നാൽ നിങ്ങൾ ഒരു തെററായ ഉദ്ദേശ്യത്തിനുവേണ്ടിയാണ് യാചിക്കുന്നത്, നിങ്ങളുടെ ജഡിക ഉല്ലാസേച്ഛകൾക്കായി ചെലവിടേണ്ടതിനു തന്നെ.”
യെശ. 42:8, Dy; മത്താ. 4:10, JB: “കർത്താവായ ഞാൻ [“യാഹ്വേ,” JB; “യഹോവ,” NW]: ഇതാണ് എന്റെ നാമം. ഞാൻ എന്റെ മഹത്വം മററാർക്കും, എന്റെ സ്തുതി കൊത്തപ്പെട്ട വസ്തുക്കൾക്കും വിട്ടുകൊടുക്കുകയില്ല.” “നീ നിന്റെ ദൈവമായ കർത്താവിനെ [“നിന്റെ ദൈവമായ യഹോവയെ,”NW] മാത്രം ആരാധിക്കുകയും അവനെ മാത്രം സേവിക്കുകയും ചെയ്യണം.” (കൂടാതെ സങ്കീർത്തനം 115:4-8 അല്ലെങ്കിൽ 113:4-8 Dy-യിൽ) (പ്രാർത്ഥന ആരാധനയുടെ ഒരു രൂപമാണ്. നിങ്ങൾ കൊത്തപ്പെട്ട വസ്തുക്കളുടെ അല്ലെങ്കിൽ പ്രതിമകളുടെ മുമ്പാകെ പ്രാർത്ഥിച്ചാൽ അത് ദൈവത്തിന് പ്രസാദകരമായിരിക്കുമോ?)
യെശ. 8:19: “‘ആത്മമദ്ധ്യവർത്തികളോട് അല്ലെങ്കിൽ താണസ്വരത്തിൽ ചിലക്കുകയും ജപിക്കുകയും ചെയ്യുന്ന ഭാവികഥനത്തിന്റെ ആത്മാവുളളവരോട് അരുളപ്പാട് ചോദിക്കുക’ എന്ന് അവർ നിങ്ങളോട് പറഞ്ഞാൽ, ഏത് ജനവും അതിന്റെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുളളവർക്കുവേണ്ടി മരിച്ചവരോടാണോ ചോദിക്കേണ്ടത്?”
യാക്കോ. 1:6, 7: “എന്നാൽ അവൻ അശേഷം സംശയിക്കാതെ വിശ്വാസത്തോടെ യാചിച്ചുകൊണ്ടിരിക്കട്ടെ, സംശയിക്കുന്നവൻ കാററടിച്ച് അലയുന്ന കടൽത്തിരപോലെയാകുന്നു. യഥാർത്ഥത്തിൽ, ആ മനുഷ്യൻ യഹോവയിൽ നിന്ന് എന്തെങ്കിലും ലഭിക്കും എന്ന് സങ്കൽപിക്കാതിരിക്കട്ടെ.”
ഏതു കാര്യങ്ങൾക്കുവേണ്ടി ഉചിതമായി പ്രാർത്ഥിക്കാം?
മത്താ. 6:9-13: “അപ്പോൾ നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: ‘[1] സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ. [2] നിന്റെ രാജ്യം വരണമേ. [3] നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും നടക്കേണമേ. [4] ഇന്നേക്കുവേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ; [5] ഞങ്ങളോട് കടപ്പെട്ടിരിക്കുന്നവരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് ക്ഷമിക്കണമേ; [6] ഞങ്ങളെ പ്രലോഭനങ്ങളിലേക്കു വരുത്താതെ ദുഷ്ടനായവനിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ.’” (ദൈവത്തിന്റെ നാമവും അവന്റെ ഉദ്ദേശ്യവും മുൻപന്തിയിൽ വയ്ക്കപ്പെടണമെന്നത് കുറിക്കൊളളുക.)
സങ്കീ. 25:4, 5: “യഹോവേ, നിന്റെ സ്വന്തം വഴികളെ എന്നെ അറിയിക്കണമേ; നിന്റെ സ്വന്തം പാതകളെ എനിക്ക് ഉപദേശിച്ചു തരണമേ. നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കണമേ, നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ.”
ലൂക്കോ. 11:13: “ദുഷ്ടരാണെങ്കിലും നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുക്കാൻ അറിയുന്നുവെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്ര അധികമായി പരിശുദ്ധാത്മാവിനെ കൊടുക്കും!”
1 തെസ്സ. 5:17, 18: “നിരന്തരം പ്രാർത്ഥിക്കുക. എല്ലാററിനോടുമുളള ബന്ധത്തിൽ നന്ദി കൊടുക്കുക.”
മത്താ. 14:19, 20: “[യേശു] അഞ്ചപ്പവും രണ്ടു മീനുമെടുത്ത് സ്വർഗ്ഗത്തിലേക്ക് നോക്കി അനുഗ്രഹം യാചിച്ചശേഷം അപ്പം നുറുക്കി ശിഷ്യൻമാർക്കും അവർ അത് ജനക്കൂട്ടത്തിനും വിതരണം ചെയ്തു. അങ്ങനെ എല്ലാവരും ഭക്ഷിച്ചു തൃപ്തരായി.”
യാക്കോ. 5:16: “ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിക്കുക.”
മത്താ. 26:41: “പരീക്ഷയിൽ അകപ്പെടാതിരിക്കാൻവേണ്ടി ഉണർന്നിരുന്ന് നിരന്തരം പ്രാർത്ഥിക്കുക.”
ഫിലി. 4:6: “ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്, മറിച്ച് എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ നന്ദിയോടുകൂടെ ദൈവത്തെ അറിയിക്കയത്രേ വേണ്ടത്.”
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ആദ്യം എന്നോടൊപ്പം പ്രാർത്ഥിക്കുക, അതിനുശേഷം നിങ്ങളുടെ ദൂത് അവതരിപ്പിക്കുക’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘പ്രാർത്ഥനയുടെ പ്രാധാന്യത്തെ വിലമതിക്കുന്ന ഒരാളാണ് നിങ്ങളെന്ന് അറിയാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. യഹോവയുടെ സാക്ഷികളും ക്രമമായി പ്രാർത്ഥിക്കുന്നു. എന്നാൽ എപ്പോൾ എങ്ങനെ പ്രാർത്ഥിക്കണം എന്നതു സംബന്ധിച്ച് യേശു പറഞ്ഞ ഒരാശയം നിങ്ങൾക്ക് ഒരുപക്ഷേ പുതുതായി തോന്നിയേക്കാം. എന്നാൽ തങ്ങൾ പ്രാർത്ഥിക്കുന്ന ഭക്തൻമാരാണെന്ന് കാണിക്കാൻവേണ്ടി പരസ്യമായി പ്രാർത്ഥന നടത്തരുതെന്ന് യേശു തന്റെ ശിഷ്യൻമാരോട് പറഞ്ഞു എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? . . . (മത്താ. 6:5)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘നമ്മുടെ മുഖ്യതാൽപ്പര്യമെന്തായിരിക്കണമെന്നും നമ്മുടെ പ്രാർത്ഥനകളിൽ നാം ഒന്നാമത് എന്തു വയ്ക്കണമെന്നും അവൻ തുടർന്ന് പറഞ്ഞത് കുറിക്കൊളളുക. അത് നിങ്ങളുമായി പങ്കുവയ്ക്കാനാണ് ഞാൻ വന്നത്. (മത്താ. 6:9, 10)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ചില മതവിഭാഗത്തിൽപ്പെട്ടവർ അങ്ങനെ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ യഹോവയുടെ സാക്ഷികൾ അങ്ങനെ ചെയ്യാറില്ല, എന്തുകൊണ്ടെന്നാൽ തങ്ങളുടെ പ്രസംഗവേല മറെറാരു വിധത്തിൽ നിർവ്വഹിക്കാനാണ് യേശു തന്റെ ശിഷ്യൻമാരോട് നിർദ്ദേശിച്ചത്. “നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യം പ്രാർത്ഥിക്കുക,” എന്ന് പറയുന്നതിനു പകരം ഇവിടെ മത്തായി 10:12, 13-ൽ യേശു എന്താണ് പറഞ്ഞതെന്ന് നോക്കുക. . . . അവർ എന്തിനെപ്പററിയാണ് സംസാരിക്കേണ്ടത് എന്ന് ഇവിടെ ഏഴാം വാക്യത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക. . . . നിങ്ങളെയും എന്നെയും പോലെയുളളവരെ ആ രാജ്യത്തിന് എങ്ങനെ സഹായിക്കാൻ കഴിയും? (വെളി. 21:4)’