വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മതം

മതം

നിർവ്വചനം: ആരാധനയുടെ ഒരു രീതി. അതിൽ മതപരമായ മനോഭാവങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒരു വ്യവസ്ഥ ഉൾപ്പെട്ടിരിക്കുന്നു; അത്‌ വ്യക്തിപരമോ ഒരു സ്ഥാപനം പ്രചരിപ്പിക്കുന്നതോ ആയിരിക്കാം. സാധാരണയായി മതത്തിൽ ഒരു ദൈവത്തിലോ ഒന്നിലധികം ദൈവങ്ങളിലോ ഉളള വിശ്വാസം ഉൾപ്പെട്ടിരിക്കുന്നു; അല്ലെങ്കിൽ അത്‌ മനുഷ്യരെയോ വസ്‌തുക്കളെയോ ആഗ്രഹങ്ങളെയോ ശക്തികളെയോ ആരാധനാവിഷയങ്ങളാക്കുന്നു. മിക്ക മതങ്ങളും മനുഷ്യൻ പ്രകൃതിയെ പഠിച്ചതിന്റെ അടിസ്ഥാനത്തിലുളളവയാണ്‌; വെളിപ്പെടുത്തപ്പെട്ട മതവുമുണ്ട്‌. സത്യമതവും വ്യാജമതവുമുണ്ട്‌.

ഇത്രയേറെ മതങ്ങൾ ഉളളതെന്തുകൊണ്ടാണ്‌?

പത്തു പ്രമുഖ മതങ്ങളും ഏതാണ്ട്‌ 10,000 ഉപവിഭാഗങ്ങളുമുണ്ടെന്നുളള നിഗമനത്തിലാണ്‌ ഈ അടുത്തകാലത്തെ ഒരു കണക്കെടുപ്പ്‌ എത്തിച്ചേർന്നത്‌. ഇവയിൽ ഏതാണ്ട്‌ 6,000 ആഫ്രിക്കയിലും 1,200 എണ്ണം ഐക്യനാടുകളിലും നൂറുകണക്കിന്‌ മററു രാജ്യങ്ങളിലുമാണ്‌.

മതപരമായ പുതിയ കൂട്ടങ്ങളുടെ വികാസത്തിന്‌ പല ഘടകങ്ങൾ സംഭാവനചെയ്‌തിട്ടുണ്ട്‌. വിവിധ മതങ്ങൾ മതപരമായ സത്യങ്ങൾ അവതരിപ്പിക്കുന്നതിനുളള വിവിധ മാർഗ്ഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന്‌ ചിലർ പറഞ്ഞിട്ടുണ്ട്‌. എന്നാൽ അവരുടെ പഠിപ്പിക്കലുകളും ആചാരങ്ങളും ബൈബിളിന്റെ പഠിപ്പിക്കലിനോട്‌ താരതമ്യം ചെയ്യുക, അപ്പോൾ ഈ മതപരമായ വ്യത്യാസങ്ങൾ ആളുകൾ ദൈവത്തെ ശ്രദ്ധിക്കാതെ മനുഷ്യരുടെ അനുഗാമികളായി തീർന്നതുകൊണ്ടാണെന്ന്‌ അത്‌ സൂചിപ്പിക്കുന്നു. വലിയ ഒരളവുവരെ അവർക്ക്‌ പൊതുവിലുളളതും എന്നാൽ ബൈബിളിൽ നിന്ന്‌ വ്യത്യസ്‌തവുമായ അവരുടെ പഠിപ്പിക്കലുകൾ പുരാതന ബാബിലോണിൽ ഉത്ഭവിച്ചതാണ്‌ എന്നത്‌ ശ്രദ്ധാർഹമാണ്‌. (“മഹാബാബിലോൺ” എന്ന ശീർഷകത്തിൻ കീഴിൽ 50, 51 പേജുകൾ കാണുക.)

മതപരമായ ഇത്തരം കുഴഞ്ഞ അവസ്ഥക്ക്‌ പ്രേരണ നൽകിയിരിക്കുന്നത്‌ ആരാണ്‌? പിശാചായ സാത്താനെ ഈ “വ്യവസ്ഥിതിയുടെ ദൈവമായി” ബൈബിൾ തിരിച്ചറിയിക്കുന്നു. (2 കൊരി. 4:4) “ജനതകൾ ബലി അർപ്പിക്കുന്നത്‌ ദൈവത്തിനല്ല ഭൂതങ്ങൾക്കാണ്‌ ബലി അർപ്പിക്കുന്നത്‌” എന്ന്‌ അത്‌ മുന്നറിയിപ്പ്‌ നൽകുന്നു. (1 കൊരി. 10:20) അപ്പോൾ നാം ആരാധിക്കുന്നത്‌ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ സത്യദൈവത്തെയാണെന്നും നമ്മുടെ ആരാധന അവന്‌ പ്രസാദകരമാണെന്നും ഉറപ്പുവരുത്തുന്നത്‌ എത്ര ജീവൽപ്രധാനമാണ്‌!

എല്ലാ മതങ്ങളും ദൈവത്തിന്‌ സ്വീകാര്യമാണോ?

ന്യായാ. 10:6, 7: “ഇസ്രായേൽ പുത്രൻമാർ പിന്നെയും യഹോവയുടെ ദൃഷ്ടിയിൽ മോശമായത്‌ പ്രവർത്തിച്ചു തുടങ്ങി, അവർ ബാൽ വിഗ്രഹങ്ങളെയും അസ്‌തൊരെത്ത്‌ പ്രതിമകളെയും സിറിയയിലെ ദൈവങ്ങളെയും സീദോനിലെ ദൈവങ്ങളെയും മൊവാബിലെ ദൈവങ്ങളെയും അമ്മോന്യ പുത്രൻമാരുടെ ദൈവങ്ങളെയും ഫെലിസ്‌ത്യരുടെ ദൈവങ്ങളെയും സേവിക്കാൻ തുടങ്ങി. അതുകൊണ്ട്‌ അവർ യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു. അതിങ്കൽ യഹോവയുടെ കോപം ഇസ്രായേലിന്റെ നേരെ ജ്വലിച്ചു.” (ഒരു വ്യക്തി ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ സത്യദൈവത്തെയല്ലാതെ എന്തിനെയെങ്കിലുമോ ആരെയെങ്കിലുമോ ആരാധിക്കുന്നുവെങ്കിൽ അത്തരം ആരാധനാരീതി യഹോവക്ക്‌ സ്വീകാര്യമല്ല എന്നത്‌ വ്യക്തമാണ്‌.)

മർക്കോ. 7:6, 7: “അവൻ [യേശു] അവരോട്‌ [യഹൂദ പരീശൻമാരോടും ശാസ്‌ത്രിമാരോടും] പറഞ്ഞു: ‘എഴുതപ്പെട്ടിരിക്കുന്നതുപോലെ കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച്‌ യെശയ്യാവ്‌ ഉചിതമായി പ്രവചിച്ചു: “ഈ ജനം അധരംകൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു, എന്നാൽ അവരുടെ ഹൃദയങ്ങളോ എന്നിൽനിന്ന്‌ വളരെ അകന്നിരിക്കുന്നു. അവർ എന്നെ ആരാധിക്കുന്നത്‌ വ്യർത്ഥമായിട്ടാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ഉപദേശങ്ങളായി മാനുഷകൽപ്പനകളെ പഠിപ്പിക്കുന്നു.”’” (ഒരു സമൂഹം ആരെ ആരാധിക്കുന്നതായി അവകാശപ്പെടുന്നു എന്നത്‌ ഗണ്യമാക്കാതെ അവർ ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിളിനോട്‌ പററിനിൽക്കുന്നതിനുപകരം മാനുഷോപദേശങ്ങളോട്‌ പററി നിൽക്കുന്നുവെങ്കിൽ അവരുടെ ആരാധന വ്യർത്ഥമാണ്‌.)

റോമ. 10:2, 3: “അവർക്ക്‌ ദൈവത്തെ സംബന്ധിച്ച്‌ തീക്ഷ്‌ണതയുണ്ട്‌ എന്ന്‌ ഞാൻ അവരെ സംബന്ധിച്ച്‌ സാക്ഷ്യം വഹിക്കുന്നു; എന്നാൽ സൂക്ഷ്‌മപരിജ്ഞാനപ്രകാരമല്ല; എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ നീതി അറിയാതെ സ്വന്തം നീതി സ്ഥാപിക്കാൻ ശ്രമിച്ചതിനാൽ അവർ തങ്ങളെത്തന്നെ ദൈവനീതിക്ക്‌ കീഴ്‌പ്പെടുത്തിയില്ല.” (ദൈവത്തിന്റെ എഴുതപ്പെട്ട വചനം ആളുകളുടെ കൈവശം ഉണ്ടായിരുന്നേക്കാം, എന്നാൽ ശരിയായി പഠിപ്പിക്കപ്പെടാത്തതിനാൽ അതിൽ എന്താണുളളത്‌ എന്നതിനെപ്പററി അവർക്ക്‌ കൃത്യമായ അറിവില്ല. തങ്ങൾ ദൈവത്തെ സംബന്ധിച്ച്‌ തീക്ഷ്‌ണതയുളളവരാണെന്ന്‌ അവർ വിചാരിച്ചേക്കാം, എന്നാൽ അവൻ ആവശ്യപ്പെടുന്നത്‌ അവർ ചെയ്യുന്നില്ലായിരിക്കാം. അവരുടെ ആരാധന ദൈവത്തെ പ്രസാദിപ്പിക്കുകയില്ല, ഉവ്വോ?)

എല്ലാ മതങ്ങളിലും നൻമയുണ്ട്‌ എന്നുളളത്‌ ശരിയാണോ?

ഒരുവൻ ഭോഷ്‌ക്ക്‌ പറയരുത്‌ അല്ലെങ്കിൽ മോഷ്ടിക്കരുത്‌ എന്നും മററും മിക്കമതങ്ങളും പഠിപ്പിക്കുന്നു. എന്നാൽ അതുമാത്രം മതിയോ? ഗ്ലാസ്സിൽ ഭൂരിഭാഗവും വെളളമാണ്‌ എന്ന്‌ ആരെങ്കിലും ഉറപ്പു തരുന്നതിന്റെ പേരിൽ വിഷം കലർന്ന ഒരു ഗ്ലാസ്സ്‌ വെളളം കുടിക്കാൻ നിങ്ങൾക്ക്‌ സന്തോഷം തോന്നുമോ?

2 കൊരി. 11:14, 15: “സാത്താൻ തന്നെയും വെളിച്ച ദൂതനായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നുവല്ലോ? അതുകൊണ്ട്‌ അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നതിൽ അതിശയമില്ല.” (സാത്താനിൽ നിന്നു ഉത്‌ഭവിക്കുന്ന സകലവും ബീഭൽസമായി കാണപ്പെടുകയില്ല എന്ന്‌ നമുക്കിവിടെ മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നു. മനുഷ്യവർഗ്ഗത്തെ വഞ്ചിക്കുന്നതിനുളള അവന്റെ മുഖ്യമാർഗ്ഗങ്ങളിലൊന്ന്‌ എല്ലാത്തരത്തിലുമുളള വ്യാജമതങ്ങളായിരുന്നിട്ടുണ്ട്‌, അവയിൽ ചിലതിന്‌ അവൻ നീതിയുടെ ഒരു പ്രത്യക്ഷത നൽകുന്നു.)

2 തിമൊ. 3:2, 5: “മനുഷ്യർ . . . ദൈവിക ഭക്തിയുടെ ഒരു രൂപമുണ്ടെങ്കിലും അതിന്റെ ശക്തി ഇല്ലെന്നു തെളിയുന്നവരായിരിക്കും; അങ്ങനെയുളളവരെ വിട്ടൊഴിയുക.” (ദൈവസ്‌നേഹം സംബന്ധിച്ച അവരുടെ ബാഹ്യമായ അവകാശവാദം കണക്കിലെടുക്കാതെ, നിങ്ങൾ ആരാധനക്കായി ആരോടൊപ്പം കൂടിവരുന്നുവോ അവർ ആത്മാർത്ഥമായി ദൈവത്തിന്റെ വചനം തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുന്നില്ലെങ്കിൽ അത്തരം സഹവാസം ഉപേക്ഷിച്ചുകളയാൻ ബൈബിൾ നിങ്ങളെ പ്രോൽസാഹിപ്പിക്കുന്നു.)

സ്വന്തം മാതാപിതാക്കളുടെ മതം ഉപേക്ഷിച്ചു കളയുന്നത്‌ ഉചിതമാണോ?

നമ്മുടെ മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചിരിക്കുന്നത്‌ യഥാർത്ഥത്തിൽ ബൈബിളിൽ നിന്നാണെങ്കിൽ നാം അത്‌ പിടിച്ചുകൊളളണം. നമ്മുടെ മാതാപിതാക്കളുടെ മതാചാരങ്ങളും വിശ്വാസങ്ങളും ബൈബിളിനോട്‌ ചേർച്ചയിലല്ലെന്ന്‌ നാം മനസ്സിലാക്കുന്നുവെങ്കിൽപോലും അവർ നമ്മുടെ ആദരവ്‌ അർഹിക്കുന്നു. എന്നാൽ നിങ്ങളുടെ മാതാപിതാക്കളുടെ ഒരു പ്രത്യേകശീലം ആരോഗ്യത്തിന്‌ ഹാനികരമാണെന്നും അത്‌ ഒരു വ്യക്തിയുടെ ജീവിതം വെട്ടിച്ചുരുക്കിയേക്കാമെന്നും നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിലോ? നിങ്ങൾ അവരെ അനുകരിക്കുകയും അങ്ങനെ ചെയ്യാൻ നിങ്ങളുടെ കുട്ടികളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുമോ? അതോ നിങ്ങൾ മനസ്സിലാക്കിയ കാര്യം നിങ്ങൾ ആദരപൂർവ്വം അവരുമായി പങ്കുവയ്‌ക്കുമോ? അതുപോലെ ബൈബിൾ സത്യങ്ങളുടെ അറിവ്‌ ഉത്തരവാദിത്തങ്ങൾ കൈവരുത്തുന്നു. സാദ്ധ്യമെങ്കിൽ നാം പഠിക്കുന്നത്‌ നമ്മുടെ കുടുംബാംഗങ്ങളുമായി പങ്കുവയ്‌ക്കണം. നാം ഒരു തീരുമാനം ചെയ്യണം: നാം യഥാർത്ഥത്തിൽ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ? ദൈവത്തിന്റെ പുത്രനെ അനുസരിക്കാൻ നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ ചെയ്യുന്നതിന്‌ സത്യാരാധന ഏറെറടുക്കാൻ വേണ്ടി നാം നമ്മുടെ മാതാപിതാക്കളുടെ മതത്തെ ഉപേക്ഷിക്കേണ്ടത്‌ ആവശ്യമായിരുന്നേക്കാം. നമ്മുടെ മാതാപിതാക്കളോടുളള ഭക്തി ദൈവത്തോടും ക്രിസ്‌തുവിനോടുമുളള നമ്മുടെ സ്‌നേഹത്തേക്കാൾ വലുതായിരിക്കാൻ അനുവദിക്കുന്നത്‌ ഉചിതമായിരിക്കുകയില്ല, ഉവ്വോ? യേശു ഇപ്രകാരം പറഞ്ഞു: “എന്നെക്കാൾ കൂടുതലായി അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ കൂടുതലായി മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്ക്‌ യോഗ്യനല്ല.”—മത്താ. 10:37.

യോശു. 24:14: “ഇപ്പോൾ യഹോവയെ ഭയപ്പെട്ട്‌ അവനെ കുററമില്ലായ്‌മയിലും സത്യത്തിലും സേവിക്കുക, നദിയുടെ അക്കരെയും ഈജിപ്‌ററിലും നിങ്ങളുടെ പിതാക്കൻമാർ സേവിച്ച ദൈവങ്ങളെ നീക്കിക്കളയുക, യഹോവയെ സേവിക്കുക. (അത്‌ അവരുടെ പൂർവ്വികരുടെ മതത്തിൽ നിന്നുളള ഒരു മാററത്തെ അർത്ഥമാക്കി, ഇല്ലേ? സ്വീകാര്യമായ രീതിയിൽ യഹോവയെ സേവിക്കുന്നതിന്‌ അത്തരം മതത്തിൽ അവർ ഉപയോഗിച്ച ഏതു പ്രതിമകളെയും ഉപേക്ഷിച്ചു കളയുകയും അവരുടെ ഹൃദയങ്ങളെ അത്തരം കാര്യങ്ങൾക്കു വേണ്ടിയുളള ആഗ്രഹങ്ങളിൽ നിന്ന്‌ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.)

1 പത്രോ. 1:18, 19: “നിങ്ങളുടെ പൂർവ്വപിതാക്കൻമാരുടെ പാരമ്പര്യത്താൽ ലഭിച്ച നിഷ്‌ഫല പെരുമാററ രൂപത്തിൽ നിന്ന്‌ നിങ്ങൾ വിടുവിക്കപ്പെട്ടത്‌ അഴിഞ്ഞുപോകുന്ന വസ്‌തുക്കൾകൊണ്ടോ വെളളിയോ പൊന്നോകൊണ്ടോ അല്ല എന്ന്‌ നിങ്ങൾ അറിയുന്നുവല്ലോ. മറിച്ച്‌ അത്‌ നിർദ്ദോഷവും നിഷ്‌ക്കളങ്കവുമായ ഒരു കുഞ്ഞാടിന്റെപോലെയുളള, ക്രിസ്‌തുവിന്റെ തന്നെ വിലയേറിയ രക്തം കൊണ്ടത്രേ.” (അതുകൊണ്ട്‌ ആദിമ ക്രിസ്‌ത്യാനികൾ അവരുടെ പൂർവ്വപിതാക്കൻമാരുടെ പാരമ്പര്യത്തിൽ നിന്ന്‌, അവർക്ക്‌ ഒരിക്കലും നിത്യജീവൻ നൽകാൻ കഴിയുകയില്ലാഞ്ഞ പാരമ്പര്യത്തിൽ നിന്ന്‌ വിട്ടുമാറി. ക്രിസ്‌തുവിന്റെ ബലിയോടുളള നന്ദി അവരുടെ ജീവിതത്തെ വ്യർത്ഥമാക്കുന്ന, ദൈവത്തെ ബഹുമാനിക്കുന്നതല്ലാഞ്ഞതിനാൽ അർത്ഥമില്ലാഞ്ഞ, എന്തും ഉപേക്ഷിച്ചു കളയാൻ അവരെ ഉൽസാഹമുളളവരാക്കി. നമുക്കും അതേ മനോഭാവമല്ലേ ഉണ്ടായിരിക്കേണ്ടത്‌?)

മിശ്രവിശ്വാസത്തെപ്പററിയുളള ബൈബിളിന്റെ വീക്ഷണമെന്താണ്‌?

നീതിമാൻമാരെന്നു ഭാവിച്ചവരും എന്നാൽ ദൈവത്തെ ആദരിക്കാഞ്ഞവരുമായ മതനേതാക്കൻമാരെ യേശു എങ്ങനെയാണ്‌ വീക്ഷിച്ചത്‌? “യേശു അവരോട്‌ പറഞ്ഞു: ‘ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്‌നേഹിക്കുമായിരുന്നു, എന്തെന്നാൽ ഞാൻ ദൈവത്തിന്റെ പക്കൽ നിന്നു വന്നു, ഇപ്പോൾ ഇവിടെ ഉണ്ട്‌. ഞാൻ സ്വയമായി വന്നതുമല്ല, അവൻ എന്നെ അയച്ചതാണ്‌. . . . നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുളളവരാണ്‌, നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു. അവൻ ആരംഭത്തിൽ തന്നെ ഒരു കൊലപാതകൻ ആയിരുന്നു, അവനിൽ സത്യം ഇല്ലായ്‌കയാൽ അവൻ സത്യത്തിൽ നിലനിന്നില്ല. അവൻ ഭോഷ്‌ക്കു പറയുമ്പോൾ സ്വന്തം പ്രകൃതം അനുസരിച്ച്‌ പറയുന്നു, എന്തുകൊണ്ടെന്നാൽ അവൻ ഒരു ഭോഷ്‌ക്കാളിയും ഭോഷ്‌ക്കിന്റെ പിതാവുമാകുന്നു. മറിച്ച്‌, ഞാൻ സത്യം പറയുന്നതുകൊണ്ട്‌ നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. . . . അതുകൊണ്ടാണ്‌ നിങ്ങൾ ശ്രദ്ധിക്കാത്തത്‌, നിങ്ങൾ ദൈവത്തിൽ നിന്നുളളവരല്ല.’”—യോഹ. 8:42-47.

ദൈവത്തിന്റെ ദാസൻമാർ അവൻ കുററം വിധിക്കുന്ന കാര്യങ്ങൾ ചെയ്‌തുകൊണ്ടിരിക്കുന്നവരെയോ അല്ലെങ്കിൽ അത്തരം കാര്യങ്ങൾ ശരി വയ്‌ക്കുന്നവരെയോ മതപരമായ സാഹോദര്യത്തിൽ ആശ്ലേഷിക്കുന്നുവെങ്കിൽ അത്‌ ദൈവത്തോടും അവന്റെ മതപരമായ നിലവാരങ്ങളോടുമുളള വിശ്വസ്‌തത പ്രകടമാക്കുകയായിരിക്കുമോ? “എന്നാൽ സഹോദരൻ എന്നു വിളിക്കപ്പെടുന്ന ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ അസഭ്യം പറയുന്നവനോ മുഴുക്കുടിയനോ പിടിച്ചുപറിക്കാരനോ ആകുന്നുവെങ്കിൽ അവനോടുളള സംസർഗ്ഗം ഉപേക്ഷിക്കുക, അങ്ങനെയുളളവനോടുകൂടെ ഭക്ഷണം കഴിക്കുകപോലുമരുത്‌. . . . ദുർന്നടപ്പുകാരോ, വിഗ്രഹാരാധികളോ, വ്യഭിചാരികളോ, അസ്വാഭാവിക ഉദ്ദേശ്യത്തിൽ സൂക്ഷിക്കപ്പെടുന്ന പുരുഷൻമാരോ, പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാരോ, മോഷ്ടാക്കളോ, അത്യാഗ്രഹികളോ, മുഴുക്കുടിയൻമാരോ, അസഭ്യം പറയുന്നവരോ, പിടിച്ചുപറിക്കാരോ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരി. 5:11; 6:9, 10) “ലോകത്തിന്റെ സ്‌നേഹിതനായിരിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാളും . . . തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിത്തീർക്കുന്നു.” (യാക്കോ. 4:4) “യഹോവയെ സ്‌നേഹിക്കുന്നവരേ, ദോഷത്തെ വെറുക്കുക. അവൻ തന്റെ വിശ്വസ്‌തരുടെ ദേഹികളെ കാവൽ ചെയ്യുന്നു.”—സങ്കീ. 97:10.

2 കൊരി. 6:14-17: “അവിശ്വാസികളുമായി ചേർച്ചയില്ലാത്തവിധം അമിക്കപ്പെടരുത്‌. എന്തുകൊണ്ടെന്നാൽ നീതിക്ക്‌ നിയമരാഹിത്യത്തോട്‌ എന്തു കൂട്ടായ്‌മയാണുളളത്‌? അല്ലെങ്കിൽ വെളിച്ചത്തിന്‌ ഇരുളുമായി എന്ത്‌ ഓഹരിയാണുളളത്‌? കൂടാതെ, ക്രിസ്‌തുവും ബെലിയാലും തമ്മിൽ എന്തു ചേർച്ച? അല്ലെങ്കിൽ വിശ്വസ്‌തനായ ഒരു വ്യക്തിക്ക്‌ അവിശ്വാസിയുമായി എന്ത്‌ പങ്കാണുളളത്‌? ദൈവാലയത്തിന്‌ വിഗ്രഹങ്ങളോട്‌ എന്തു യോജിപ്പാണുളളത്‌? . . . ‘“അതുകൊണ്ട്‌ അവരുടെ നടുവിൽ നിന്ന്‌ പുറപ്പെട്ട്‌ വേർപെട്ടിരിക്കുക,” എന്ന്‌ യഹോവ അരുളിച്ചെയ്യുന്നു, “അശുദ്ധമായത്‌ തൊടരുത്‌;”’ ‘“എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും.”’”

വെളി. 18:4, 5: “സ്വർഗ്ഗത്തിൽ നിന്ന്‌ മറെറാരു സ്വരം പറയുന്നതായി ഞാൻ കേട്ടത്‌: ‘എന്റെ ജനമേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാനും അവളുടെ ബാധകളിൽ ഓഹരിക്കാരാകാനും നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ അവളെ വിട്ട്‌ പുറത്തുപോരുക. എന്തുകൊണ്ടെന്നാൽ അവളുടെ പാപങ്ങൾ ആകാശത്തോളം കുന്നിച്ചിരിക്കുന്നു, അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്‌.’” (വിശദാംശങ്ങൾക്ക്‌ “മഹാബാബിലോൺ” എന്ന മുഖ്യശീർഷകം കാണുക.)

 ഒരു വ്യവസ്ഥാപിത മതത്തിൽ ഉൾപ്പെട്ടു നിൽക്കേണ്ടത്‌ ആവശ്യമാണോ?

മിക്ക മതസ്ഥാപനങ്ങളും ചീത്ത ഫലങ്ങളാണ്‌ ഉൽപാദിപ്പിച്ചിട്ടുളളത്‌. കൂട്ടങ്ങളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന വസ്‌തുതയല്ല ചീത്തയായിരിക്കുന്നത്‌. പലതും വ്യാജമായ ഉപദേശങ്ങളിൽ അധിഷ്‌ഠിതമായതും വെറും ചടങ്ങുമാത്രമായിരിക്കുന്നതുമായ ആരാധനാ രീതികൾക്ക്‌ പ്രോൽസാഹിപ്പിച്ചിട്ടുളളതല്ലാതെ യഥാർത്ഥ ആത്മീയ മാർഗ്ഗ നിർദ്ദേശം നൽകിയിട്ടില്ല; സ്വാർത്ഥപരമായ ലക്ഷ്യങ്ങൾക്കായി ആളുകളുടെ ജീവിതത്തെ നിയന്ത്രിക്കാൻ അവ ദുരുപയോഗപ്പെടുത്തപ്പെട്ടിരിക്കുന്നു; ആത്മീയ മൂല്യങ്ങളെക്കാൾ പണം പിരിക്കുന്നതിലും പ്രൗഢമായ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിലും അവക്ക്‌ അമിത താൽപ്പര്യം ഉണ്ടായിരുന്നിട്ടുണ്ട്‌; അവയിലെ അംഗങ്ങൾ മിക്കപ്പോഴും കപടഭക്തരാണ്‌. സ്‌പഷ്ടമായി നീതിയെ സ്‌നേഹിക്കുന്ന ആരും അത്തരമൊരു സ്ഥാപനത്തിൽ ഉൾപ്പെട്ടിരിക്കാൻ ആഗ്രഹിക്കുകയില്ല. എന്നാൽ യഥാർത്ഥ മതം ഇതിന്‌ വിപരീതമായി നവോൻമേഷദായകമാണ്‌. എന്നിരുന്നാലും ബൈബിളിന്റെ നിബന്ധന പാലിക്കുന്നതിന്‌ അത്‌ വ്യവസ്ഥാപിതമായിരിക്കണം.

എബ്രാ. 10:24, 25: “ചിലരുടെ പതിവുപോലെ നമ്മുടെ കൂടിവരവ്‌ ഉപേക്ഷിക്കാതെ അന്യോന്യം പ്രോൽസാഹിപ്പിച്ചുകൊണ്ട്‌ സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കും വേണ്ടി ഉൽസാഹിപ്പിക്കാൻ നമുക്ക്‌ അന്യോന്യം പരിഗണന കാണിക്കാം. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അത്‌ അധികമധികമായി ചെയ്യേണ്ടതാകുന്നു.” (ഈ തിരുവെഴുത്തു കൽപന അനുസരിക്കുന്നതിന്‌ ക്രമമായ അടിസ്ഥാനത്തിൽ നമുക്ക്‌ സംബന്ധിക്കാൻ കഴിയുന്ന ക്രിസ്‌തീയ യോഗങ്ങൾ ഉണ്ടായിരിക്കണം. അത്തരമൊരു ക്രമീകരണം നമ്മെപ്പററി മാത്രം ചിന്തിക്കാതെ മററുളളവരോട്‌ സ്‌നേഹം പ്രകടമാക്കാൻ നമ്മെ പ്രോൽസാഹിപ്പിക്കുന്നു.)

1 കൊരി. 1:10: “സഹോദരൻമാരെ, നിങ്ങൾ എല്ലാവരും യോജിപ്പിൽ സംസാരിക്കുകയും നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാകാതെ നിങ്ങൾ ഏക മനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കുകയും വേണം എന്ന്‌ ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ പ്രബോധിപ്പിക്കുന്നു.” (വ്യക്തികൾ കൂടി വരികയും ഒരേ ആത്‌മീയ പോഷിപ്പിക്കൽ പരിപാടിയിൽ നിന്ന്‌ പ്രയോജനം അനുഭവിക്കുകയും അത്തരം നിർദ്ദേശങ്ങൾ ലഭിക്കുന്ന സരണിയെ ആദരിക്കുകയും ചെയ്യുന്നില്ലെങ്കിൽ അത്തരം ഐക്യമുണ്ടായിരിക്കുക സാദ്ധ്യമല്ല. യോഹന്നാൻ 17:20, 21 കൂടെ കാണുക.)

1 പത്രോ. 2:17: “മുഴുസഹോദര സമൂഹത്തോടും സ്‌നേഹമുണ്ടായിരിക്കുക.” (അതിൽ ഒരു സ്വകാര്യ ഭവനത്തിൽ ആരാധനക്കായി ഒന്നിച്ചു കൂടുന്നവർ മാത്രമാണൊ ഉൾപ്പെട്ടിരിക്കുന്നത്‌? ഒരിക്കലുമല്ല; ഗലാത്യർ 2:8, 9; 1 കൊരിന്ത്യർ 16:19 എന്നിവ കാണിക്കുന്നതുപോലെ അത്‌ ഒരു അന്താരാഷ്‌ട്ര സഹോദരവർഗ്ഗമാണ്‌.)

മത്താ. 24:14: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായിട്ട്‌ മുഴുനിവസിത ഭൂമിയിലും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (എല്ലാ ജനതകൾക്കും ആ സുവാർത്ത കേൾക്കാൻ അവസരം നൽകപ്പെടുന്നതിന്‌ ഉചിതമായ മേൽനോട്ടത്തോടെ ആ പ്രസംഗം ചിട്ടയോടുകൂടെ നിർവ്വഹിക്കപ്പെടേണ്ടതുണ്ട്‌. ദൈവത്തോടും സഹമനുഷ്യരോടുമുളള സ്‌നേഹം ഭൂമിക്കു ചുററുമുളള ആളുകൾ ഈ വേല നിർവ്വഹിക്കുന്നതിനുവേണ്ടി തങ്ങളുടെ ശ്രമങ്ങൾ സംയോജിപ്പിക്കാൻ ഇടയാക്കിയിരിക്കുന്നു.)

സ്ഥാപനം” എന്ന മുഖ്യ ശീർഷകവും കൂടെ കാണുക.

 സഹമനുഷ്യനെ സ്‌നേഹിക്കുന്നതാണോ വാസ്‌തവത്തിൽ പ്രധാനമായിരിക്കുന്നത്‌?

അത്തരം സ്‌നേഹം പ്രധാനമാണ്‌ എന്നതിന്‌ യാതൊരു സംശയവുമില്ല. (റോമ. 13:8-10) എന്നാൽ ഒരു ക്രിസ്‌ത്യാനിയായിരിക്കുന്നതിൽ നമ്മുടെ അയൽക്കാരോട്‌ കേവലം ദയ കാണിക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. തന്റെ യഥാർത്ഥ ശിഷ്യൻമാർ അന്യോന്യമുളള, സഹവിശ്വാസികളോടുളള, സ്‌നേഹത്താൽ ഒരു ശ്രദ്ധേയമായ വിധത്തിൽ തിരിച്ചറിയിക്കപ്പെടുമെന്ന്‌ യേശു പറഞ്ഞു. (യോഹ. 13:35) അതിന്റെ പ്രാധാന്യം ബൈബിളിൽ ആവർത്തിച്ച്‌ ഊന്നിപ്പറഞ്ഞിരിക്കുന്നു. (ഗലാ. 6:10; 1 പത്രോ. 4:8; 1 യോഹ. 3:14, 16, 17) എന്നിരുന്നാലും, ദൈവത്തിന്റെ കൽപനകൾ അനുസരിച്ചുകൊണ്ട്‌ അവനോട്‌ കാണിക്കുന്ന സ്‌നേഹമാണ്‌ അതിലും പ്രധാനമെന്ന്‌ യേശു പ്രകടമാക്കി. (മത്താ. 22:35-38; 1 യോഹ. 5:3) അത്തരം സ്‌നേഹം പ്രകടമാക്കുന്നതിന്‌ നാം ദൈവത്തിന്റെ വചനം പഠിക്കുകയും ബാധകമാക്കുകയും ആരാധനക്കായി സഹദൈവദാസൻമാരോടൊപ്പം സമ്മേളിക്കുകയും ചെയ്യേണ്ടതുണ്ട്‌.

ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കുന്നത്‌ ആണോ യഥാർത്ഥത്തിൽ പ്രധാനപ്പെട്ട സംഗതി?

അത്‌ തീർച്ചയായും പ്രധാനമാണ്‌. വെറുതെ ഔദ്യോഗികമായി മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നത്‌ അതിനുപകരം മതിയാവുകയില്ല. എന്നിരുന്നാലും നമ്മൾ സൂക്ഷിക്കേണ്ടതുണ്ട്‌. എന്തുകൊണ്ട്‌? ഒന്നാം നൂററാണ്ടിൽ തങ്ങൾക്ക്‌ ദൈവത്തോട്‌ നല്ല ബന്ധമുണ്ടെന്ന്‌ വിചാരിച്ച ആളുകളുണ്ടായിരുന്നു. എന്നാൽ അവർക്ക്‌ പാടേ തെററു പററിയിരുന്നുവെന്ന്‌ യേശു പ്രകടമാക്കി. (യോഹ. 8:41-44) തെളിവനുസരിച്ച്‌, തങ്ങളുടെ വിശ്വാസം സംബന്ധിച്ചു തീക്ഷ്‌ണതയുണ്ടായിരുന്നവരും, തങ്ങൾക്ക്‌ ദൈവത്തോട്‌ ഒരു നല്ല ബന്ധമുണ്ടെന്ന്‌ പ്രത്യക്ഷത്തിൽ വിശ്വസിച്ചവരും, എന്നാൽ ദൈവത്തിന്റെ അംഗീകാരം ഉണ്ടായിരിക്കുന്നതിന്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌ എന്ന്‌ മനസ്സിലാകാഞ്ഞവരുമായ ചിലരെക്കുറിച്ച്‌ അപ്പോസ്‌തലനായ പൗലോസ്‌ എഴുതി.—റോമ. 10:2-4.

ദൈവത്തിന്റെ കൽപനകൾക്ക്‌ നാം ഒട്ടും തന്നെ പ്രാധാന്യം കൽപിക്കുന്നില്ലെങ്കിൽ നമുക്ക്‌ അവനുമായി വ്യക്തിപരമായി ഒരു നല്ല ബന്ധമുണ്ടായിരിക്കാൻ കഴിയുമോ? അതിലൊന്ന്‌ നാം സഹവിശ്വാസികളുമായി ക്രമമായി സമ്മേളിക്കുക എന്നതാണ്‌.—എബ്രാ. 10:24, 25.

 നാം വ്യക്തിപരമായി ബൈബിൾ വായിച്ചാൽ മതിയോ?

അനേകമാളുകൾക്കും വ്യക്തിപരമായി ബൈബിൾ വായിക്കുന്നതിലൂടെ വളരെയധികം പഠിക്കാൻ കഴിയും എന്നത്‌ വാസ്‌തവമാണ്‌. ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുളള സത്യം മനസ്സിലാക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യമെങ്കിൽ അവർ ചെയ്യുന്നത്‌ വളരെ പ്രശംസാർഹമാണ്‌. (പ്രവൃ. 17:11) എന്നാൽ, നാം നമ്മോടു തന്നെ സത്യസന്ധരാണെങ്കിൽ, ആരുടെയും സഹായം കൂടാതെ നമുക്ക്‌ യഥാർത്ഥത്തിൽ അതിന്റെയെല്ലാം മുഴുവൻ അർത്ഥവും ഗ്രഹിക്കാൻ കഴിയുമോ? വളരെ ഉയർന്ന സ്ഥാനത്തായിരുന്നവനും ബൈബിൾ പ്രവചനം മനസ്സിലാക്കുന്നതിന്‌ സഹായം ആവശ്യമാണ്‌ എന്ന്‌ സമ്മതിച്ചു പറയാൻ മാത്രം താഴ്‌മയുണ്ടായിരുന്നവനുമായ ഒരു മനുഷ്യനെപ്പററി ബൈബിൾ പറയുന്നുണ്ട്‌. ആ സഹായം ക്രിസ്‌തീയ സഭയിലെ ഒരംഗത്താൽ നൽകപ്പെട്ടു.—പ്രവൃ. 8:26-38; പ്രവൃത്തികൾ 6:1-6; 8:5-17 എന്നിവിടങ്ങളിൽ ഫിലിപ്പോസിനെ സംബന്ധിച്ചുളള മററു പരാമർശനങ്ങൾ താരതമ്യം ചെയ്യുക.

ഒരു വ്യക്തി ബൈബിൾ വായിക്കുന്നുവെങ്കിലും അത്‌ തന്റെ ജീവിതത്തിൽ ബാധകമാക്കുന്നില്ലെങ്കിൽ അത്‌ തീർച്ചയായും അയാൾക്ക്‌ യാതൊരു പ്രയോജനവും ചെയ്യുകയില്ല. അയാൾ അത്‌ വിശ്വസിക്കുകയും അതനുസരിച്ച്‌ പ്രവർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ അയാൾ ക്രമമായ മീററിംഗുകളിൽ ദൈവദാസൻമാരുമായി സഹവസിക്കും. (എബ്രാ. 10:24, 25) മററാളുകളുമായി “സുവാർത്ത” പങ്കു വയ്‌ക്കുന്നതിനും അയാൾ അവരോടൊപ്പം ചേരും.—1 കൊരി. 9:16; മർക്കോ. 13:10; മത്താ. 28:19, 20.

  ഏതു മതമാണ്‌ ശരിയെന്ന്‌ ഒരു വ്യക്തിക്ക്‌ എങ്ങനെയറിയാം?

(1) അതിന്റെ ഉപദേശങ്ങൾ എന്തിനെ അടിസ്ഥാനമാക്കിയുളളവയാണ്‌? അവ ദൈവത്തിൽ നിന്നുളളവയാണോ അതോ ഏറെയും മനുഷ്യരിൽ നിന്നുളളവയാണോ? (2 തിമൊ. 3:16; മർക്കോ. 7:7) ഉദാഹരണത്തിന്‌, ഇപ്രകാരം ചോദിക്കുക: ദൈവം ഒരു ത്രിത്വമാണെന്ന്‌ ബൈബിളിൽ എവിടെയാണ്‌ പഠിപ്പിക്കുന്നത്‌? മാനുഷ ദേഹി അമർത്ത്യമാണെന്ന്‌ അത്‌ എവിടെയാണ്‌ പറഞ്ഞിരിക്കുന്നത്‌?

(2) അത്‌ ദൈവനാമത്തെ പ്രസിദ്ധമാക്കുന്നുണ്ടോ എന്ന്‌ പരിഗണിക്കുക. ദൈവത്തോടുളള പ്രാർത്ഥനയിൽ യേശു ഇപ്രകാരം പറഞ്ഞു: “നീ ലോകത്തിൽ നിന്ന്‌ എനിക്കു തന്ന മനുഷ്യർക്ക്‌ ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ. 17:6) അവൻ ഇപ്രകാരം പ്രഖ്യാപിച്ചു: “നിന്റെ ദൈവമായ യഹോവയെ മാത്രമാണ്‌ നീ ആരാധിക്കേണ്ടത്‌, അവന്‌ മാത്രമാണ്‌ നീ വിശുദ്ധസേവനം അർപ്പിക്കേണ്ടത്‌.” (മത്താ. 4:10) ‘യഹോവയെയാണ്‌ നിങ്ങൾ ആരാധിക്കേണ്ടതെന്ന്‌, നിങ്ങളുടെ മതം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ? ആ പേരിനാൽ തിരിച്ചറിയപ്പെടുന്ന വ്യക്തിയോട്‌ ആത്മധൈര്യത്തോടെ അടുത്തു ചെല്ലാൻ കഴിയും എന്നു വിചാരിക്കാൻ തക്കവണ്ണം അവനെ അവന്റെ ഉദ്ദേശ്യങ്ങളും, അവന്റെ പ്രവർത്തനങ്ങളും അവന്റെ ഗുണങ്ങളും സഹിതം നിങ്ങൾ അറിയാനിടയായിട്ടുണ്ടോ?

(3) യേശുക്രിസ്‌തുവിലുളള യഥാർത്ഥ വിശ്വാസം പ്രകടമാക്കപ്പെടുന്നുണ്ടോ? യേശുവിന്റെ മാനുഷ ജീവന്റെ ബലിയുടെ മൂല്യത്തോടും സ്വർഗ്ഗീയ രാജാവെന്ന നിലയിലുളള ഇന്നത്തെ അവന്റെ സ്ഥാനത്തോടുമുളള വിലമതിപ്പ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നു. (യോഹ. 3:36; സങ്കീ. 2:6-8) അത്തരം വിലമതിപ്പ്‌ യേശുവിനെ അനുസരിക്കുന്നതിനാൽ—അവൻ തന്റെ അനുഗാമികൾക്ക്‌ നിയോഗിച്ചുകൊടുത്ത വേലയിൽ വ്യക്തിപരമായും ഉൽസാഹപൂർവ്വകവും പങ്കെടുക്കുന്നതിനാൽ—പ്രകടമാക്കപ്പെടുന്നു. സത്യമതത്തിന്‌ പ്രവൃത്തികളോടുകൂടിയ അത്തരം വിശ്വാസമുണ്ട്‌.—യാക്കോ. 2:26.

(4) അത്‌ മുഖ്യമായും ആചാരപരം, വെറുമൊരു ചടങ്ങ്‌ ആണോ, അതോ അതൊരു ജീവിത രീതിയാണോ? വെറുമൊരു ചടങ്ങു മാത്രമായിരിക്കുന്ന മതത്തെ ദൈവം ശക്തമായി കുററം വിധിക്കുന്നു. (യെശ. 1:15-17) ദൗർബ്ബല്യത്തോടെ ജനരഞ്‌ജകമായ ചായ്‌വുകളോട്‌ ഒത്തുപോകുന്നതിന്‌ പകരം സത്യമതം ധാർമ്മികതയും ശുദ്ധമായ സംസാരവും സംബന്ധിച്ച ബൈബിൾ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നു. (1 കൊരി. 5:9-13; എഫേ. 5:3-5) അതിലെ അംഗങ്ങൾ തങ്ങളുടെ ജീവിതത്തിൽ ദൈവാത്മാവിന്റെ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നു. (ഗലാ. 5:22, 23) അതുകൊണ്ട്‌ സത്യാരാധനയോട്‌ പററിനിൽക്കുന്നവരെ തിരിച്ചറിയാൻ കഴിയും; എന്തുകൊണ്ടെന്നാൽ അവർ അവരുടെ മീററിംഗ്‌സ്ഥലത്തു മാത്രമല്ല, മറിച്ച്‌ കുടുംബജീവിതത്തിലും ലൗകിക തൊഴിൽരംഗത്തും സ്‌കൂളിലും വിനോദങ്ങളിലേർപ്പെടുമ്പോഴും ബൈബിൾ നിലവാരങ്ങൾ തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു.

(5) അതിലെ അംഗങ്ങൾ യഥാർത്ഥമായി അന്യോന്യം സ്‌നേഹിക്കുന്നുണ്ടോ? യേശു പറഞ്ഞു: “നിങ്ങൾക്ക്‌ തമ്മിൽതമ്മിൽ സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന്‌ എല്ലാവരും അറിയും.” (യോഹ. 13:35) അത്തരം സ്‌നേഹം യഥാർത്ഥ സാഹോദര്യത്തിൽ ആളുകളെ ഒന്നിപ്പിച്ചുകൊണ്ട്‌ വർഗ്ഗീയവും സാമൂഹികവും ദേശീയവുമായ അതിർവരമ്പുകളെ മറികടക്കുന്നു. അവർ തികച്ചും വ്യത്യസ്‌തരായിരിക്കുന്നതായി തിരിച്ചറിയിക്കാൻ തക്കവണ്ണം ഈ സ്‌നേഹം അത്ര ശക്തമാണ്‌. രാഷ്‌ട്രങ്ങൾ തമ്മിൽ യുദ്ധത്തിലേർപ്പെടുമ്പോൾ ആയുധമെടുക്കാനും മററു രാജ്യങ്ങളിലുളള തങ്ങളുടെ ക്രിസ്‌തീയ സഹോദരൻമാരെ കൊല്ലാനും വിസമ്മതിക്കത്തക്കവണ്ണം അവരോട്‌ സ്‌നേഹമുളളത്‌ ആർക്കാണ്‌? ആദിമ ക്രിസ്‌ത്യാനികൾ ചെയ്‌തത്‌ അതായിരുന്നു.

(6) അത്‌ യഥാർത്ഥത്തിൽ ലോകത്തിൽ നിന്ന്‌ വേർപെട്ടിരിക്കുന്നുവോ? തന്റെ യഥാർത്ഥ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ലാ”യിരിക്കും എന്ന്‌ യേശു പറഞ്ഞു. (യോഹ. 15:19) ദൈവം അംഗീകരിക്കുന്ന രീതിയിൽ അവനെ ആരാധിക്കുന്നതിന്‌ “ലോകത്തിൽ നിന്നുളള കളങ്കം പററാതെ” നാം നമ്മെത്തന്നെ സൂക്ഷിക്കേണ്ടതാവശ്യമാണ്‌. (യാക്കോ. 1:27) പുരോഹിതൻമാരും മററംഗങ്ങളും രാഷ്‌ട്രീയത്തിൽ ഇടപെടുന്ന അല്ലെങ്കിൽ തങ്ങളുടെ ജീവിതം ഏറെയും ഭൗതികവും ജഡികവുമായ ആഗ്രഹങ്ങൾക്കു ചുററുമായി കെട്ടിപ്പടുത്തിരിക്കുന്ന മതസ്ഥാപനങ്ങളെ സംബന്ധിച്ച്‌ അത്‌ പറയാൻ കഴിയുമോ?—1 യോഹ. 2:15-17.

(7) അതിലെ അംഗങ്ങൾ ദൈവരാജ്യത്തെ സംബന്ധിച്ച്‌ സജീവ സാക്ഷ്യം വഹിക്കുന്നുണ്ടോ? യേശു ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി മുഴുനിവസിത ഭൂമിയിലും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്താ. 24:14) തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ മാനുഷഭരണാധിപത്യത്തിലേക്ക്‌ നോക്കാൻ പ്രോൽസാഹിപ്പിക്കുന്നതിനു പകരം മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശയെന്ന നിലയിൽ യഥാർത്ഥത്തിൽ ദൈവരാജ്യത്തെ പ്രഘോഷിക്കുന്നത്‌ ഏതു മതമാണ്‌? ഈ പ്രവർത്തനത്തിൽ പങ്കു ചേരുന്നതിനും യേശു തന്റെ അപ്പോസ്‌തലൻമാരെ പഠിപ്പിച്ചതുപോലെ അത്‌ വീടുതോറും പോയി ചെയ്യുന്നതിനും നിങ്ങളുടെ മതം നിങ്ങളെ സജ്ജരാക്കിയിട്ടുണ്ടോ?—മത്താ. 10:7, 11-13; പ്രവൃ. 5:42; 20:20.

ശരിയായ ഏകമതം തങ്ങളുടേത്‌ മാത്രമാണ്‌ എന്നാണോ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നത്‌?

“യഹോവയുടെ സാക്ഷികൾ” എന്ന ശീർഷകത്തിൻ കീഴിൽ 203, 204 പേജുകൾ കാണുക.

ചിലർക്ക്‌ വിശ്വാസമുണ്ടായിരിക്കുകയും മററുളളവർക്ക്‌ അതില്ലാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌?

വിശ്വാസം” എന്ന മുഖ്യശീർഷകം കാണുക.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—

‘എനിക്ക്‌ മതത്തിൽ താൽപ്പര്യമില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അതിൽ എനിക്ക്‌ ആശ്ചര്യമില്ല. അനേകമാളുകൾക്ക്‌ നിങ്ങളുടെ വീക്ഷണമാണുളളത്‌. നിങ്ങൾ എന്നും ഇങ്ങനെയായിരുന്നോ എന്ന്‌ ഞാനൊന്നു ചോദിച്ചോട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘ഇന്ന്‌ സഭകളിൽ പഠിപ്പിക്കപ്പെടുന്ന പ്രമുഖ വിശ്വാസങ്ങളിൽ ഒന്നുംതന്നെ ബൈബിളിൽ കാണപ്പെടുന്നില്ല എന്നു മനസ്സിലാക്കിയതായിരുന്നു എന്നെ ആശ്ചര്യപ്പെടുത്തിയ കാര്യങ്ങളിലൊന്ന്‌. (“യഹോവയുടെ സാക്ഷികൾ” എന്ന ശീർഷകത്തിൻ കീഴിൽ 203, 204 പേജുകളിലെ വിവരങ്ങൾ രാജ്യത്തിന്‌ പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ട്‌ നിങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. വിപരീത താരതമ്യത്തിൽ യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു എന്നത്‌ 199, 200 പേജുകളിൽ കൊടുത്തിരിക്കുന്നത്‌ ചൂണ്ടിക്കാണിക്കുക.)’

കൂടാതെ 16, 17 പേജുകൾ കാണുക.

‘മതങ്ങളിൽ വളരെയേറെ കപടഭക്തിയുണ്ട്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഉവ്വ്‌, അതിൽ ഞാൻ നിങ്ങളോട്‌ യോജിക്കുന്നു. പലരും ഒന്നു പ്രസംഗിക്കുകയും മറെറാരു വിധത്തിൽ ജീവിക്കുകയും ചെയ്യുന്നു. എന്നാൽ എന്നോട്‌ പറയൂ, ബൈബിളിനെ സംബന്ധിച്ച്‌ നിങ്ങൾ എന്തു വിചാരിക്കുന്നു? (സങ്കീ. 19:7-10)’

‘ഞാൻ ഒരു നല്ല ജീവിതം നയിക്കുന്നു. എന്റെ അയൽക്കാരോട്‌ നല്ല രീതിയിൽ പെരുമാറുന്നു. എനിക്ക്‌ മതമായിട്ട്‌ അത്രയ മതി’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ ഒരു നല്ല ജീവിതം നയിക്കുന്നു എന്നു പറയുന്നതുകൊണ്ട്‌ നിങ്ങൾ പ്രത്യക്ഷത്തിൽ ജീവിതം ആസ്വദിക്കുന്നുണ്ട്‌, അത്‌ ശരിയല്ലേ? . . . ഇവിടെ വെളിപ്പാട്‌ 21:4-ൽ വർണ്ണിച്ചിരിക്കുന്ന അവസ്ഥകളിൻകീഴിൽ ജീവിക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടായിരിക്കുകയില്ലേ? . . . എന്നാൽ അതിൽ പങ്കുണ്ടായിരിക്കുന്നതിന്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌ എന്ന്‌ യോഹന്നാൻ 17:3-ൽ പറഞ്ഞിരിക്കുന്നത്‌ കുറിക്കൊളളുക.’

കൂടാതെ  327-ാം പേജ്‌ കാണുക.

‘വ്യവസ്ഥാപിത മതങ്ങളിൽ എനിക്ക്‌ താൽപര്യമില്ല. ദൈവവുമായിട്ടുളള ഒരു വ്യക്തിപരമായ ബന്ധമാണ്‌ പ്രധാനമെന്ന്‌ ഞാൻ വിശ്വസിക്കുന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അതിൽ എനിക്ക്‌ താൽപര്യം തോന്നുന്നു. നിങ്ങൾ എന്നും അങ്ങനെയാണോ വിചാരിച്ചിട്ടുളളത്‌? . . . കഴിഞ്ഞ കാലത്ത്‌ എന്നെങ്കിലും നിങ്ങൾ ഒരു മതവുമായി സഹവസിച്ചിട്ടുണ്ടോ? . . . (അതിനുശേഷം ഒരുപക്ഷേ  326-328 പേജുകളിലെ വിവരങ്ങൾ ഉപയോഗിക്കാം.)’

‘എന്റെ സഭ പഠിപ്പിക്കുന്ന എല്ലാററിനോടും ഞാൻ യോജിക്കുന്നില്ല, എന്നാൽ മറെറാന്നിലേക്ക്‌ മാറേണ്ടയാവശ്യം ഞാൻ കാണുന്നില്ല. എന്റെ സഭയിൽ തന്നെ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രവർത്തിക്കാനാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ അത്‌ എന്നോട്‌ പറഞ്ഞത്‌ ഞാൻ വിലമതിക്കുന്നു. നമുക്ക്‌ എല്ലാവർക്കും യഥാർത്ഥത്തിൽ പ്രധാനമായിരിക്കുന്നത്‌ ദൈവത്തിന്റെ അംഗീകാരം ഉണ്ടായിരിക്കുന്നതാണെന്നതിനോട്‌ നിങ്ങൾ യോജിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌, അങ്ങനെയല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ഇവിടെ വെളിപ്പാട്‌ 18:4, 5-ൽ ദൈവം നമുക്കെല്ലാവർക്കും ഗൗരവമായി ചിന്തിക്കാനുളള വക നൽകുന്നു. . . . നാം വ്യക്തിപരമായി തെററായ കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ കൂടി നാം ഈ സ്ഥാപനങ്ങളെ പിന്താങ്ങുന്നുവെങ്കിൽ നാമും അതിന്റെ കുററത്തിൽ പങ്കുകാരാകുമെന്ന്‌ ബൈബിൾ കാണിച്ചു തരുന്നു. (“മഹാബാബിലോൺ” എന്ന മുഖ്യ ശീർഷകവും കൂടെ കാണുക.)’ (2) (ഒരുപക്ഷേ  പേജ്‌ 328-330-ലെ വിവരങ്ങളും കൂടെ ഉപയോഗിക്കുക.) (3) ‘ദൈവം സത്യത്തെ സ്‌നേഹിക്കുന്ന ആളുകളെ അന്വേഷിക്കുകയും ഏകീകൃത ആരാധനക്കുവേണ്ടി അവരെ കൂട്ടിവരുത്തുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. (യോഹ. 4:23, 24)’

‘എല്ലാ മതങ്ങളും നല്ലതാണ്‌; നിങ്ങൾക്ക്‌ നിങ്ങളുടേതുണ്ട്‌, എനിക്ക്‌ എന്റേതും’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ ഏതായാലും വളരെ വിശാലമനസ്‌കതയുളള ഒരാളാണ്‌. എന്നാൽ നമുക്കെല്ലാവർക്കും ദൈവവചനം പ്രദാനം ചെയ്യുന്ന മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്ന്‌ നിങ്ങളും തിരിച്ചറിയുന്നു, അതുകൊണ്ടാണ്‌ നിങ്ങൾക്ക്‌ ഒരു മതമുളളത്‌, അത്‌ ശരിയല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘ഇവിടെ മത്തായി 7:13, 14-ൽ ബൈബിൾ യേശുവിന്റെ വാക്കുകളിൽ നമുക്ക്‌ വളരെ വിലപ്പെട്ട ഒരു മാർഗ്ഗ നിർദ്ദേശം നൽകുന്നു. (അത്‌ വായിക്കുക.) . . . അതെന്തുകൊണ്ടായിരിക്കും?’

കൂടാതെ 322, 323 പേജുകൾ കാണുക.

‘നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നിടത്തോളം കാലം യഥാർത്ഥത്തിൽ നിങ്ങൾ ഏതു സഭയിലാണ്‌ എന്നത്‌ പ്രശ്‌നമല്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘യേശുവിലുളള വിശ്വാസം ജീവൽപ്രധാനമാണ്‌ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനാൽ നിങ്ങൾ അർത്ഥമാക്കുന്നത്‌ യേശു പഠിപ്പിച്ച എല്ലാം സ്വീകരിക്കുക എന്നാണെന്ന്‌ ഞാൻ ഊഹിക്കുന്നു. ക്രിസ്‌ത്യാനികളാണെന്ന്‌ പറയുന്ന പലരും വാസ്‌തവത്തിൽ ആ പേർ പ്രതിനിധാനം ചെയ്യുന്നതിനൊത്തവണ്ണം ജീവിക്കുന്നില്ല എന്നത്‌ എന്നെപ്പോലെ തന്നെ നിങ്ങളും നിരീക്ഷിച്ചിട്ടുണ്ടാകുമെന്നതിന്‌ യാതൊരു സംശയവുമില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ഇവിടെ മത്തായി 7:21-23-ൽ യേശു പറഞ്ഞത്‌ കുറിക്കൊളളുക.’ (2) ‘ദൈവേഷ്‌ടമെന്തെന്ന്‌ കണ്ടുപിടിക്കാൻ വേണ്ടത്ര താൽപര്യമെടുക്കുകയും അത്‌ ചെയ്യുകയും ചെയ്യുന്നവർക്ക്‌ അത്‌ഭുതകരമായ ഒരു ഭാവിയുണ്ട്‌. (സങ്കീ. 37:10, 11; വെളി. 21:4)’

‘ശരിയായ ഒരു മതമേയുളളു എന്ന്‌ നിങ്ങൾ ചിന്തിക്കാനിടയാക്കുന്നത്‌ എന്താണ്‌?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഏതാണ്ട്‌ എല്ലാ മതത്തിലും തന്നെ ആത്മാർത്ഥതയുളള ആളുകളുണ്ടെന്നുളള കാര്യത്തിൽ സംശയമില്ല. എന്നാൽ ദൈവവചനം എന്തു പറയുന്നു എന്നുളളതാണ്‌ യഥാർത്ഥത്തിൽ പ്രധാനമായിരിക്കുന്നത്‌. അത്‌ എത്ര സത്യവിശ്വാസങ്ങളെപ്പററി പറയുന്നുണ്ട്‌? ഇവിടെ എഫേസ്യർ 4:4, 5-ൽ എഴുതപ്പെട്ടിരിക്കുന്നത്‌ കുറിക്കൊളളുക.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അത്‌ മററ്‌ വാക്യങ്ങൾ പറയുന്നതിനോട്‌ ചേർച്ചയിലാണ്‌. (മത്താ. 7:13, 14, 21; യോഹ. 10:16; 17:20, 21)’ (2) ‘അതുകൊണ്ട്‌ ആ മതത്തെ തിരിച്ചറിയുക എന്നതാണ്‌ നാം അഭിമുഖീകരിക്കേണ്ട വെല്ലുവിളി. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? (ഒരുപക്ഷേ പേ.  328-330-ലെ വിവരങ്ങൾ ഉപയോഗിക്കാം.)’ (3) (“യഹോവയുടെ സാക്ഷികൾ” എന്ന ശീർഷകത്തിൻ കീഴിൽ 199, 200 പേജുകളിലെ വിവരങ്ങളും കാണുക.)

‘ഞാൻ വീട്ടിലിരുന്നു ബൈബിൾ വായിക്കുകയും ഗ്രാഹ്യത്തിനായി ദൈവത്തോട്‌ പ്രാർത്ഥിക്കുകയും ചെയ്യുന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഇന്നോളം ബൈബിൾ മുഴുവൻ വായിച്ചു തീർക്കുന്നതിൽ നിങ്ങൾ വിജയിച്ചിട്ടുണ്ടോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘അതിനു ശ്രമിക്കുമ്പോൾ മത്തായി 28:19, 20-ൽ വളരെ രസകരമായ ഒരാശയം നിങ്ങൾ കണ്ടെത്തും. . . . ഇത്‌ അർത്ഥവത്താണ്‌, കാരണം ഒരു യഥാർത്ഥ ക്രിസ്‌ത്യാനിയായിരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന്‌ ക്രിസ്‌തു മററ്‌ മനുഷ്യരെ ഉപയോഗിക്കുന്നുവെന്ന്‌ അത്‌ കാണിച്ചു തരുന്നു. അതിനോടുളള ചേർച്ചയിൽ ഏതാണ്ട്‌ ഒരു മണിക്കൂർ സമയം സൗജന്യമായി ബൈബിൾ ചർച്ചചെയ്യുന്നതിന്‌ ഓരോ വാരത്തിലും ആളുകളെ അവരുടെ വീടുകളിൽ ചെന്ന്‌ സന്ദർശിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾ തയ്യാറാകുന്നു. ഞങ്ങൾ അത്‌ എങ്ങനെയാണ്‌ ചെയ്യുന്നത്‌ എന്ന്‌ കാണിക്കാൻ ഞാൻ ഏതാനും മിനിററ്‌ എടുക്കട്ടെ?’

കൂടാതെ  328-ാം പേജ്‌ കാണുക.

‘മതം ഒരു സ്വകാര്യമായ സംഗതിയാണെന്നാണ്‌ ഞാൻ കരുതുന്നത്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഇക്കാലത്ത്‌ അത്‌ ഒരു സാധാരണ വീക്ഷണമാണ്‌, ആർക്കെങ്കിലും ബൈബിളിന്റെ ദൂതിൽ ഒട്ടുംതന്നെ താൽപര്യമില്ലെങ്കിൽ ഞങ്ങൾ സന്തോഷപൂർവ്വം അടുത്ത ഭവനത്തിലേക്ക്‌ പോകുന്നു. എന്നാൽ ഞാൻ നിങ്ങളെ സന്ദർശിക്കുവാൻ വന്നതിന്റെ കാരണം അങ്ങനെ ചെയ്യാൻ യേശു തന്റെ അനുഗാമികളോട്‌ പറഞ്ഞതുകൊണ്ടാണെന്ന്‌ നിങ്ങൾ തിരിച്ചറിഞ്ഞിരുന്നോ? . . . (മത്താ. 24:14; 28:19, 20; 10:40)’