വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറിയ (യേശുവിന്റെ അമ്മ)

മറിയ (യേശുവിന്റെ അമ്മ)

നിർവ്വചനം: യേശുവിന്‌ ജൻമം നൽകിയ, ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവളും അസാധാരണ പ്രീതി ലഭിച്ചവളുമായ സ്‌ത്രീ. ബൈബിളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന വേറെ അഞ്ചു മറിയമാർകൂടെയുണ്ട്‌. ഇവൾ യഹൂദാ ഗോത്രത്തിൽ ദാവീദിന്റെ വംശത്തിൽപ്പെട്ടവളും ഹേലിയുടെ മകളുമായിരുന്നു. തിരുവെഴുത്തുകളിൽ ആദ്യമായി അവളെ നമുക്കു പരിചയപ്പെടുത്തുമ്പോൾ അവൾ യഹൂദാ ഗോത്രത്തിൽ തന്നെ ദാവീദിന്റെ വംശത്തിലുളള യോസേഫിന്‌ വിവാഹ നിശ്ചയം ചെയ്യപ്പെട്ടിട്ടുളളവളാണ്‌.

 മറിയയെ സംബന്ധിച്ചുളള ബൈബിൾ രേഖയിൽ നിന്ന്‌ നമുക്കെന്തു പഠിക്കാൻ കഴിയും?

(1) ദൈവം തന്റെ ദൂതൻമാരിലൂടെ പറയുന്ന കാര്യങ്ങൾ, നാം കേൾക്കുന്നത്‌ ആദ്യം നമ്മെ അസ്വസ്ഥരാക്കുകയോ അസാദ്ധ്യമെന്ന്‌ നമുക്ക്‌ തോന്നുകയോ ചെയ്‌തേക്കാമെങ്കിലും, ശ്രദ്ധിക്കാനുളള മനസ്സൊരുക്കത്തിന്റെ ഒരു പാഠം.—ലൂക്കോ. 1:26-37.

(2) ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട്‌ ദൈവേഷ്ടമാണെന്ന്‌ നാം മനസ്സിലാക്കുന്ന കാര്യങ്ങളോടുളള ചേർച്ചയിൽ പ്രവർത്തിക്കാനുളള ധൈര്യം. (ലൂക്കോസ്‌ 1:38 കാണുക. ആവർത്തനം 22:23, 24-ൽ കാണിക്കപ്പെട്ടിരിക്കുന്ന പ്രകാരം ഗർഭിണിയായി കാണപ്പെടുന്ന അവിവാഹിതയായ യഹൂദ്യ പെൺകുട്ടിക്ക്‌ ഗൗരവതരമായ അനന്തരഫലങ്ങളുണ്ടാകാമായിരുന്നു.)

(3) ഒരു വ്യക്തിയുടെ സാമൂഹ്യനിലവാരം കണക്കിലെടുക്കാതെ ആ വ്യക്തിയെ ഉപയോഗിക്കാനുളള ദൈവത്തിന്റെ മനസ്സൊരുക്കം.—ലൂക്കോസ്‌ 2:22-24; ലേവ്യാപുസ്‌തകം 12:1-8-മായി താരതമ്യം ചെയ്യുക.

(4) ആത്മീയ താൽപര്യങ്ങൾക്ക്‌ പ്രാധാന്യം നൽകൽ. (ലൂക്കോസ്‌ 2:41; പ്രവൃത്തികൾ 1:14 എന്നിവ കാണുക. യഹൂദ ഭാര്യമാർ ഭർത്താക്കൻമാരോടൊപ്പം ഓരോ വർഷവും പെസഹാക്ക്‌ യെരുശലേമിലേക്ക്‌ ദീർഘമായ യാത്ര ചെയ്യണമെന്ന്‌ നിബന്ധനയില്ലായിരുന്നു, എന്നാൽ മറിയ അങ്ങനെ ചെയ്‌തു.)

(5) ധാർമ്മിക ശുദ്ധിയോടുളള വിലമതിപ്പ്‌.—ലൂക്കോ. 1:34.

(6) കുട്ടികളെ ദൈവവചനം പഠിപ്പിക്കുന്നതിലുളള ഉൽസാഹം. (പന്ത്രണ്ടാം വയസ്സിൽ യേശു ചെയ്‌തുകൊണ്ടിരുന്നതിൽ ഇത്‌ പ്രതിഫലിപ്പിക്കപ്പെടുന്നു. ലൂക്കോസ്‌ 2:42, 46-49 കാണുക.)

യേശുവിനെ പ്രസവിച്ചപ്പോൾ മറിയ യഥാർത്ഥത്തിൽ ഒരു കന്യകയായിരുന്നോ?

മറിയ എന്നു പേരായ “ഒരു കന്യക”യുടെ അടുത്തേക്കാണ്‌ ഗബ്രിയേൽ ദൂതൻ വാർത്തയുമായി വന്നത്‌ എന്ന്‌ ലൂക്കോസ്‌ 1:26-31 (JB) റിപ്പോർട്ടു ചെയ്യുന്നു: “നീ ഗർഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും, നീ അവന്‌ യേശു എന്ന്‌ പേരിടണം.” അതിങ്കൽ, 34-ാം വാക്യം പറയുന്നു, “മറിയ ദൂതനോട്‌ പറഞ്ഞു, ‘ഞാൻ ഒരു കന്യകയാകയാൽ ഇതെങ്ങനെ സംഭവിക്കും [“ഞാൻ പുരുഷനെ അറിഞ്ഞിട്ടില്ല: അതായത്‌ ഒരു ഭർത്താവെന്ന നിലയിൽ,” NAB അടിക്കുറിപ്പ്‌; “ഞാൻ പുരുഷനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ല,” NW]?’” മത്തായി 1:22-25 (JB) ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “കർത്താവ്‌ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തത്‌ നിവൃത്തിയാകേണ്ടതിന്‌ ഇതൊക്കെയും സംഭവിച്ചു: കന്യക ഗർഭം ധരിച്ച്‌ ഒരു മകനെ പ്രസവിക്കും, ‘ദൈവം നമ്മോടുകൂടെ’ എന്ന്‌ അർത്ഥമുളള ഇമ്മാനുവേൽ എന്ന്‌ അവർ അവനെ വിളിക്കും. യോസേഫ്‌ ഉറക്കമുണർന്നപ്പോൾ കർത്താവിന്റെ ദൂതൻ തന്നോട്‌ പറഞ്ഞതുപോലെ അവൻ ചെയ്‌തു: അവൻ തന്റെ ഭാര്യയെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി അവൻ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നില്ലെങ്കിലും അവൾ ഒരു പുത്രനെ പ്രസവിച്ചു; അവൻ അവനെ യേശു എന്ന്‌ നാമകരണം ചെയ്‌തു.”

ഇത്‌ ന്യായയുക്തമാണോ? തീർച്ചയായും മാനുഷ പുനരുൽപാദനേന്ദ്രിയങ്ങൾ രൂപസംവിധാനം ചെയ്‌ത സ്രഷ്ടാവിന്‌ മറിയയുടെ ഗർഭാശയത്തിലെ ഒരു അണ്ഡകോശത്തെ മനുഷ്യാതീത മാർഗ്ഗത്തിലൂടെ പുഷ്ടിപ്പെടുത്തുക എന്നത്‌ അസാദ്ധ്യമായിരുന്നില്ല. തന്റെ ആദ്യജാത സ്വർഗ്ഗീയ പുത്രന്റെ ജീവശക്തിയെയും വ്യക്തിത്വ മാതൃകയേയും യഹോവ അത്ഭുതകരമായി മറിയയുടെ ഗർഭാശയത്തിലേക്ക്‌ മാററി. ജനിച്ചത്‌ പൂർണ്ണതയുളള ഒരു മനുഷ്യശിശുവായിരിക്കാൻ തക്കവണ്ണം ദൈവത്തിന്റെ സ്വന്തം കർമ്മോദ്യുക്ത ശക്തി, അവന്റെ പരിശുദ്ധാത്മാവ്‌ മറിയയുടെ ഗർഭാശയത്തിലെ ശിശുവിന്റെ വളർച്ചയെ കാത്തു സൂക്ഷിച്ചു.—ലൂക്കോ. 1:35; യോഹ. 17:5.

മറിയ എന്നും ഒരു കന്യകയായിരുന്നോ?

മത്താ. 13:53-56 JB: “ഈ ഉപമകൾ പറഞ്ഞു തീർന്നശേഷം യേശു ആ പ്രദേശം വിട്ടു. അവൻ തന്റെ സ്വന്തം പട്ടണത്തിൽ വന്നു അവരുടെ സിനഗോഗിൽ ആളുകളെ പഠിപ്പിച്ച വിധത്താൽ അവർ ആശ്ചര്യപ്പെട്ട്‌ ഇങ്ങനെ പറഞ്ഞു, ‘ഇവന്‌ ഈ ജ്ഞാനവും ഈ അത്ഭുത ശക്തികളും എവിടെ നിന്നാണ്‌ ലഭിച്ചത്‌? തീർച്ചയായും ഇവൻ ആ തച്ചന്റെ മകനല്ലേ? ഇവന്റെ അമ്മ മറിയ എന്ന സ്‌ത്രീയല്ലയോ? ഇവന്റെ സഹോദരൻമാർ [ഗ്രീക്ക്‌, അഡെൽഫോയി] യാക്കോബ്‌, യോസേഫ്‌, ശിമയോൻ, യൂദാ എന്നിവർ അല്ലേ? ഇവന്റെ സഹോദരിമാരും [ഗ്രീക്ക്‌, അഡെൽഫായി] എല്ലാവരും ഇവിടെ നമ്മോടുകൂടെ ഇല്ലയോ?’” (ഈ വേദഭാഗത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ എന്തു നിഗമനത്തിലെത്തും, യേശു മറിയയുടെ ഏകപുത്രനായിരുന്നെന്നോ അതോ അവൾക്ക്‌ വേറെ പുത്രൻമാരും പുത്രിമാരും ഉണ്ടായിരുന്നെന്നോ?)

മത്തായി 13:55, 56-ൽ ഉപയോഗിച്ചിരിക്കുന്ന അഡെൽഫോയി, അഡെൽഫായി എന്ന ഗ്രീക്ക്‌ പദങ്ങളെ സംബന്ധിച്ച്‌ “അവക്ക്‌ സുവിശേഷകന്റെ കാലത്തെ ഗ്രീക്ക്‌ സംസാരിച്ചിരുന്ന ലോകത്ത്‌ യഥാർത്ഥത്തിലുളള സഹോദരൻമാരെന്നും സഹോദരിമാരെന്നുമാണ്‌ അർത്ഥമുണ്ടായിരുന്നതെന്നും സ്വഭാവികമായി ഗ്രീക്കുവായനക്കാരാൽ അത്തരത്തിലേ മനസ്സിലാക്കപ്പെടുമായിരുന്നുളളു”വെന്നും ദി ന്യൂ കാത്തലിക്‌ എൻസൈക്ലോപ്പീഡിയ (1967, വാല്യം IX, പേ. 337) സമ്മതിച്ചു പറയുന്നു. “നാലാം നൂററാണ്ടിന്റെ അവസാനത്തോടെ (380-നോടടുത്ത്‌) ഇപ്പോൾ നഷ്ടപ്പെട്ടുപ്പോയിരിക്കുന്ന ഒരു ഗ്രന്ഥത്തിൽ ഹെൽവീഡിയസ്‌ വലിയ കുടുംബങ്ങളിലെ മാതാക്കൾക്ക്‌ മറിയയെ ഒരു മാതൃകയാക്കാൻ വേണ്ടി യേശുവിനെ കൂടാതെ മറിയക്ക്‌ വേറെ മക്കളുണ്ടായിരുന്നെന്ന്‌ സ്ഥാപിക്കാൻ ഈ വസ്‌തുത ഊന്നിപ്പറഞ്ഞു. മറിയയുടെ നിത്യകന്യകാത്വത്തിലുളള സഭയുടെ പാരമ്പര്യ വിശ്വാസത്താൽ പ്രേരിതനായി വിശുദ്ധ ജെറോം (A. D 383-ൽ) ഹെൽവീഡിയസ്സിനെതിരെ ഒരു ലഘുലേഖ തയ്യാറാക്കി. അതിൽ അദ്ദേഹം കത്തോലിക്കാ പണ്ഡിതൻമാർക്കിടയിൽ ഇന്നും പ്രചാരത്തിലിരിക്കുന്ന . . . ഒരു വിശദീകരണം വികസിപ്പിച്ചെടുത്തു.”

മർക്കോ. 3:31-35, JB: “അവന്റെ അമ്മയും സഹോദരൻമാരും വന്ന്‌ പുറത്തുനിന്ന്‌ അവനെ വിളിക്കാൻ ഒരു സന്ദേശം അയച്ചു. അവന്‌ സന്ദേശം ലഭിച്ചപ്പോൾ ഒരു പുരുഷാരം അവന്‌ ചുററും ഇരിക്കയായിരുന്നു, ‘നിന്റെ അമ്മയും സഹോദരൻമാരും പുറത്തുനിന്ന്‌ നിന്നെ വിളിക്കുന്നു.’ അവൻ മറുപടിയായി പറഞ്ഞു, ‘എന്റെ അമ്മയും എന്റെ സഹോദരൻമാരും ആർ?’ അവന്റെ ചുററും ഇരുന്നവരെ നോക്കിക്കൊണ്ട്‌ അവൻ പറഞ്ഞു, ‘ഇതാ എന്റെ അമ്മയും എന്റെ സഹോദരൻമാരും. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ ആരോ അവനാകുന്നു എന്റെ സഹോദരനും സഹോദരിയും അമ്മയും.’” (ഇവിടെ യേശുവിന്റെ സ്വാഭാവിക സഹോദരൻമാരും അവന്റെ ശിഷ്യൻമാരായ ആത്മീയ സഹോദരൻമാരും തമ്മിലുളള വ്യത്യാസം വ്യക്തമായി എടുത്തു കാണിച്ചിരിക്കുന്നു. അമ്മയെപ്പററിയുളള പരാമർശനം പറയപ്പെട്ടിരിക്കുന്നതിൽ നിന്ന്‌ വ്യത്യസ്‌തമായി എന്തെങ്കിലുമാണെന്ന്‌ ആരും അവകാശപ്പെടുന്നില്ല. അങ്ങനെയെങ്കിൽ അവന്റെ സ്വാഭാവിക സഹോദരൻമാർ അങ്ങനെയല്ലെന്നും ഒരുപക്ഷേ മച്ചുനൻമാരായിരിക്കാമെന്നും വാദിക്കുന്നത്‌ പരസ്‌പര യോജിപ്പിലാണോ? സഹോദരൻമാരെയല്ലാതെ മററു ബന്ധുക്കളെയാണ്‌ അർത്ഥമാക്കുന്നതെങ്കിൽ ലൂക്കോസ്‌ 21:16-ലെപ്പോലെ ഒരു വ്യത്യസ്‌തപദം [സിജെനോൺ] ഉപയോഗിക്കപ്പെടുന്നു.)

മറിയ ദൈവത്തിന്റെ മാതാവായിരുന്നോ?

വരാൻ പോകുന്ന അത്ഭുതകരമായ ജനനത്തെക്കുറിച്ച്‌ മറിയയെ അറിയിച്ച ദൂതൻ അവളുടെ പുത്രൻ ദൈവമായിരിക്കുമെന്ന്‌ അവളോട്‌ പറഞ്ഞില്ല. അവൻ പറഞ്ഞത്‌ ഇപ്രകാരമാണ്‌: “നീ ഗർഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും, നീ അവനെ യേശു എന്ന്‌ വിളിക്കണം. അവൻ വലിയവനായിരിക്കും, അത്യുന്നതന്റെ പുത്രനെന്ന്‌ വിളിക്കപ്പെടുകയും ചെയ്യും. . . . ശിശു പരിശുദ്ധനായിരിക്കും ദൈവപുത്രനെന്ന്‌ വിളിക്കപ്പെടുകയും ചെയ്യും.”—ലൂക്കോ. 1:31-35, JB; ചെരിച്ചെഴുത്ത്‌ കൂട്ടിച്ചേർത്തത്‌.

എബ്രാ. 2:14, 17 JB: “മക്കൾ എല്ലാവർക്കും ഒരേ രക്തവും മാംസവും ഉളളതിനാൽ ഒരു തുല്യ നിലയിൽ അവനും അതിൽ പങ്കുപററി . . . അവ്വണ്ണം അവൻ പൂർണ്ണമായും അവന്റെ സഹോദരൻമാരെപ്പോലെ ആയിരിക്കേണ്ടത്‌ ആവശ്യമായിരുന്നു.” (എന്നാൽ അവൻ ഒരു ദൈവ-മനുഷ്യനായിരുന്നെങ്കിൽ അവൻ പൂർണ്ണമായി സഹോദരൻമാരെപ്പോലെ ആയിരിക്കുമായിരുന്നോ?)

ദി ന്യൂ കാത്തലിക്‌ എൻസൈക്ലോപ്പീഡിയ ഇപ്രകാരം പറയുന്നു: “രണ്ടു വ്യവസ്ഥകൾ പാലിക്കപ്പെടുന്നെങ്കിൽ മറിയ യഥാർത്ഥത്തിൽ ദൈവമാതാവാണ്‌: അതായത്‌ അവൾ യഥാർത്ഥത്തിൽ യേശുവിന്റെ മാതാവായിരിക്കുകയും യേശു ദൈവമായിരിക്കുകയും ചെയ്യുന്നെങ്കിൽ.” (1967, വാല്യം X, പേ. 21) മറിയ യേശുവിന്റെ അമ്മയായിരുന്നുവെന്ന്‌ ബൈബിൾ പറയുന്നു, എന്നാൽ യേശു ദൈവമായിരുന്നോ? ബൈബിൾ എഴുതി പൂർത്തിയാക്കപ്പെട്ട്‌ ദീർഘനാൾ കഴിഞ്ഞ്‌, നാലാം നൂററാണ്ടിൽ സഭ ത്രിത്വം സംബന്ധിച്ചുളള അതിന്റെ പ്രസ്‌താവന ക്രോഡീകരിച്ചു. (ന്യൂ കാത്തലിക്‌ എൻസൈക്ലോപ്പീഡിയ, 1967, വാല്യം XIV, പേ. 295; “ത്രിത്വം” എന്നതിൻ കീഴിൽ പേ. 405 കാണുക.) അക്കാലത്ത്‌ നിഖ്യാ വിശ്വാസപ്രമാണത്തിൽ സഭ യേശുക്രിസ്‌തുവിനെ “സാക്ഷാൽ ദൈവം” എന്ന്‌ പരാമർശിച്ചു. പിന്നീട്‌ പൊ. യു. 431-ൽ എഫേസൂസിലെ സുനഹദോസിൽ വച്ച്‌ സഭ മറിയയെ “ദൈവത്തെ വഹിച്ചവൾ” അല്ലെങ്കിൽ “ദൈവ മാതാവ്‌” എന്ന്‌ അർത്ഥം വരുന്ന തെയോറേറാക്കോസ്‌ ആയി പ്രഖ്യാപിച്ചു. എന്നിരുന്നാലും ആ പദമോ ആ ആശയമോ ബൈബിളിന്റെ യാതൊരു വിവർത്തനത്തിലും കാണപ്പെടുന്നില്ല. (“യേശുക്രിസ്‌തു” എന്നതിൻ കീഴിൽ 212-216 പേജുകൾ കാണുക.)

മറിയ അമലോത്ഭവയായിരുന്നോ, അവളുടെ അമ്മ അവളെ ഗർഭം ധരിച്ചപ്പോൾ അവൾ ജൻമപാപമില്ലാത്തവളായിരുന്നോ?

ആ വിശ്വാസത്തിന്റെ ഉത്ഭവത്തെപ്പററി ദി ന്യൂ കാത്തലിക്‌ എൻസൈക്ലോപ്പീഡിയ (1967, വാല്യം VII, പേ. 378-381) ഇപ്രകാരം പറയുന്നു: “ . . . അമലോത്ഭവം കൃത്യമായി തിരുവെഴുത്തുകളിൽ പഠിപ്പിക്കപ്പെടുന്നില്ല . . . ഏററം ആദ്യത്തെ സഭാപിതാക്കൻമാർ മറിയയെ വിശുദ്ധയായി കണക്കാക്കി. എന്നാൽ പൂർണ്ണമായും പാപമില്ലാത്തവളായിട്ടല്ല. . . . അത്‌ ക്രിസ്‌തീയ വിശ്വാസത്തിന്റെ ഭാഗമായിത്തീർന്നത്‌ എന്നാണെന്ന്‌ കൃത്യമായി പറയുക അസാദ്ധ്യമാണ്‌, എന്നാൽ 8 അല്ലെങ്കിൽ 9-ാം നൂററാണ്ടോടുകൂടി അത്‌ പൊതുവെ അംഗീകരിക്കപ്പെട്ടതായി തോന്നുന്നു. . . . [1854-ൽ IX-ാം പീയൂസ്‌ പാപ്പാ ആ വിശ്വാസ സത്യം നിർവ്വചിച്ചു] അതിൻപ്രകാരം ‘എത്രയും വാഴ്‌ത്തപ്പെട്ട കന്യകാ മറിയം അവളുടെ ഉത്ഭവം മുതൽ തന്നെ ആദി പാപത്തിന്റെ യാതൊരു കളങ്കവുമേൽക്കാതെ സംരക്ഷിക്കപ്പെട്ടു.’” ഈ വിശ്വാസം രണ്ടാം വത്തിക്കാൻ കൗൺസിൽ (1962-1965) സ്ഥിരീകരിച്ചു.—ദി ഡോക്യുമെൻറ്‌സ്‌ ഓഫ്‌ വത്തിക്കാൻ II (ന്യൂയോർക്ക്‌, 1966), ഡബ്‌ളിയു. എം. ആബട്ട്‌, എസ്‌. ജെ.യാൽ എഡിററ്‌ ചെയ്യപ്പെട്ടത്‌, പേ. 88.

ബൈബിൾ തന്നെ പറയുന്നു: “കൊളളാം, അപ്പോൾ ഏക മനുഷ്യനാൽ [ആദാം] പാപവും പാപത്താൽ മരണവും ലോകത്തിലേക്ക്‌ പ്രവേശിച്ചു, അങ്ങനെ എല്ലാവരും പാപം ചെയ്യുകയാൽ മരണം സകല മനുഷ്യരിലേക്കും വ്യാപിച്ചിരിക്കുന്നു.” (റോമ. 5:12, JB; ചെരിച്ചെഴുത്ത്‌ കൂട്ടിച്ചേർത്ത്‌.) മറിയ അതിൽ ഉൾപ്പെടുന്നുവോ? മോശൈക ന്യായപ്രമാണത്തിന്റെ നിബന്ധനയനുസരിച്ച്‌, യേശു ജനിച്ച്‌ 40 ദിവസം കഴിഞ്ഞപ്പോൾ അശുദ്ധിയിൽ നിന്നുളള ശുദ്ധീകരണത്തിനുവേണ്ടി ഒരു പാപയാഗം മറിയ യെരൂശലേമിലെ ആലയത്തിൽ അർപ്പിച്ചുവെന്നും ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. മറിയയും ആദാമിൽ നിന്ന്‌ പാപവും അപൂർണ്ണതയും അവകാശമാക്കിയിരുന്നു.—ലൂക്കോ. 2:22-24; ലേവ്യ. 12:1-8.

മറിയ ജഡശരീരത്തോടുകൂടെ സ്വർഗ്ഗാരോഹണം ചെയ്‌തോ?

1950-ൽ ഇത്‌ കത്തോലിക്കാ സഭയുടെ ഒരു വിശ്വാസ സത്യമാക്കിക്കൊണ്ടുളള 12-ാം പിയൂസ്സ്‌ പാപ്പായുടെ ഔദ്യോഗിക പ്രഖ്യാപനത്തെക്കുറിച്ച്‌ അഭിപ്രായം പറയുകയിൽ ന്യൂ കാത്തലിക്‌ എൻസൈക്ലോപ്പീഡിയ (1967, വാല്യം I, പേ. 972) ഇപ്രകാരം പറയുന്നു: “സ്വർഗ്ഗാരോഹണത്തെപ്പററി ബൈബിളിൽ വ്യക്തമായ പ്രസ്‌താവനയില്ല, എന്നിരുന്നാലും പാപ്പായുടെ പ്രഖ്യാപനത്തിൽ ഈ സത്യത്തിന്റെ ആത്യന്തികമായ അടിസ്ഥാനം തിരുവെഴുത്തുകളാണെന്ന്‌ തറപ്പിച്ചു പറയുന്നു.”

“ജഡരക്തങ്ങൾ ദൈവരാജ്യം അവകാശമാക്കുകയില്ല: നശിച്ചു പോകുന്നതിന്‌ എന്നേക്കും നിലനിൽക്കുന്നതിനെ അവകാശമാക്കാൻ കഴികയില്ല” എന്ന്‌ ബൈബിൾ തന്നെ പറയുന്നു. (1 കൊരി. 15:50, JB) “ദൈവം ആത്മാവാകുന്നു,” എന്ന്‌ യേശു പറഞ്ഞു. പുനരുത്ഥാനത്തിങ്കൽ യേശു വീണ്ടും ഒരു ആത്മാവായി, ഇപ്പോൾ “ജീവൻ നൽകുന്ന ഒരാത്മാവ്‌.” ദൂതൻമാർ ആത്മാക്കളാണ്‌. (യോഹ. 4:24; 1 കൊരി. 15:45; എബ്രാ. 1:13, 14, JB) നിലനിർത്തുന്നതിന്‌ ഭൗതിക ചുററുപാടുകൾ ആവശ്യമായിരിക്കുന്ന ഒരു ശരീരത്തിൽ ആരെങ്കിലും സ്വർഗ്ഗീയ ജീവൻ സമ്പാദിക്കും എന്ന്‌ പറയുന്നതിനുളള തിരുവെഴുത്തുപരമായ അടിസ്ഥാനം എവിടെയാണ്‌? (“പുനരുത്ഥാനം” എന്നതിൻ കീഴിൽ 334-336 പേജുകൾ കാണുക.)

ഒരു മദ്ധ്യസ്ഥയെന്ന നിലയിൽ മറിയയോട്‌ പ്രാർത്ഥിക്കുന്നത്‌ ഉചിതമാണോ?

യേശു പറഞ്ഞു: “നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കണം: ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ . . .’” അവൻ ഇങ്ങനെയും കൂടെ പറഞ്ഞു: “ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു. എന്നിലൂടെയല്ലാതെ ആർക്കും പിതാവിങ്കലേക്ക്‌ വരാൻ കഴിയുകയില്ല. നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും ഞാൻ അത്‌ ചെയ്‌തു തരും.”—മത്താ. 6:9; യോഹ. 14:6, 14, JB; ചെരിച്ചെഴുത്ത്‌ കൂട്ടിച്ചേർത്തത്‌.

യേശുക്രിസ്‌തുവിലൂടെ പിതാവിന്‌ അർപ്പിക്കപ്പെടുന്ന പ്രാർത്ഥനകൾ സ്‌ത്രീകളുടെ അനുഭവങ്ങളിൽ പങ്കുപററിയിട്ടുളള ഒരാളിലൂടെ അർപ്പിക്കപ്പെടുന്ന പ്രാർത്ഥനകൾ പോലെ തന്നെ ഗ്രാഹ്യത്തോടും സഹാനുഭൂതിയോടുംകൂടെ സ്വീകരിക്കപ്പെടുമോ? പിതാവിനെ സംബന്ധിച്ച്‌ ബൈബിൾ നമ്മോട്‌ ഇപ്രകാരം പറയുന്നു: “ഒരു പിതാവ്‌ മക്കളോട്‌ ഇടപെടുന്നതുപോലെ യാഹ്‌വേ തന്നെ ഭയപ്പെടുന്നവരോട്‌ ഇടപെടുന്നു; നാം എന്തിനാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്ന്‌ അവന്‌ അറിയാം, നാം പൊടിയാണെന്ന്‌ അവൻ ഓർമ്മിക്കുന്നു.” “അവൻ മൃദുലതയും സഹാനുഭൂതിയുമുളള ദൈവം, കോപത്തിനു താമസമുളളവൻ, ദയയിലും വിശ്വസ്‌തതയിലും സമ്പന്നൻ.” (സങ്കീ. 103:13, 14; പുറ. 34:6, JB) ക്രിസ്‌തുവിനെ സംബന്ധിച്ച്‌ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “നമ്മുടെ ബലഹീനതകൾ മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു മഹാപുരോഹിതൻ നമുക്കുളളതുപോലെയല്ല; പാപമില്ലാത്തവനാണെങ്കിലും നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ട ഒരുവനാണ്‌ നമുക്കുളളത്‌. അതുകൊണ്ട്‌ കൃപാസനത്തെ സമീപിക്കുകയിൽ നമുക്ക്‌ അവനിൽ നിന്ന്‌ കരുണ ലഭിക്കുമെന്നും സഹായം ആവശ്യമായിരിക്കുമ്പോൾ കൃപ ലഭിക്കുമെന്നും നമുക്ക്‌ ഉറപ്പുളളവരായിരിക്കാം.”—എബ്രാ. 4:15, 16, JB.

മറിയയുടെ പ്രതിമകളെ വണങ്ങുന്നത്‌ ബൈബിൾ ക്രിസ്‌ത്യാനിത്വത്തോട്‌ യോജിപ്പിലാണോ?

ആ ആചാരം രണ്ടാം വത്തിക്കാൻ കൗൺസിലിനാൽ (1962-1965) സുനിശ്ചിതമായി പ്രോൽസാഹിപ്പിക്കപ്പെട്ടു. “ഈ ആരാധനാ സമ്പ്രദായം വിശേഷിച്ച്‌ മതപരമായ ചടങ്ങുകളുപയോഗിച്ച്‌ പരിശുദ്ധ കന്യകക്ക്‌ ആരാധന കൊടുക്കുന്നത്‌ സമൃദ്ധമായി വളർത്തണമെന്ന്‌ ഈ അതിപരിശുദ്ധ സുന്നഹദോസ്‌ സഭാ മക്കളെ പ്രബോധിപ്പിക്കുന്നു. അവളോടുളള ഭക്തിയുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നൂററാണ്ടുകളിലൂടെ സഭയുടെ പ്രബോധനാധികാരമനുസരിച്ച്‌ ശുപാർശചെയ്‌തിട്ടുളളതുപോലെ, ഒരു നിധി കണക്കെ കാത്തു സൂക്ഷിക്കപ്പെടണമെന്നും ക്രിസ്‌തുവിന്റെയും പരിശുദ്ധ കന്യകയുടെയും പ്രതിമകൾ വണങ്ങുന്നതു സംബന്ധിച്ച്‌ കഴിഞ്ഞ കാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുളള കൽപ്പനകൾ കൃത്യമായി പാലിക്കപ്പെടണമെന്നും കൽപ്പിക്കുന്നു.”—ദി ഡോക്യുമെൻറ്‌സ്‌ ഓഫ്‌ വത്തിക്കാൻ II, പേ. 94, 95.

ബൈബിളിൽ നിന്നുളള മറുപടിക്ക്‌ “പ്രതിമകൾ” പേ. 183-187 കാണുക.

ഒന്നാം നൂററാണ്ടിലെ ക്രിസ്‌തീയ സഭയിൽ മറിയ പ്രത്യേകാൽ ആദരിക്കപ്പെട്ടിരുന്നോ?

അപ്പോസ്‌തലനായ പത്രോസ്‌ തന്റെ നിശ്വസ്‌ത എഴുത്തുകളിൽ അവളെക്കുറിച്ച്‌ യാതൊരു പരാമർശനവും നടത്തുന്നില്ല. അപ്പോസ്‌തലനായ പൗലോസ്‌ തന്റെ നിശ്വസ്‌ത എഴുത്തുകളിൽ അവളുടെ പേര്‌ ഉപയോഗിക്കാതെ “ഒരു സ്‌ത്രീ” എന്ന നിലയിലെ അവളെപ്പററി സംസാരിക്കുന്നുളളു.—ഗലാ. 4:4.

തന്റെ മാതാവിനെപ്പററി പരാമർശിക്കുകയിൽ യേശു തന്നെ എന്തു ദൃഷ്ടാന്തം വച്ചു?

യോഹ. 2:3, 4, JB: “[കാനായിലെ ഒരു കല്ല്യാണ വിരുന്നിൽ] കല്ല്യാണത്തിന്‌ കരുതിയിരുന്ന വീഞ്ഞ്‌ തീർന്നുപോയതിനാൽ തികയാതെ വന്നപ്പോൾ യേശുവിന്റെ അമ്മ അവനോട്‌ പറഞ്ഞു, ‘അവർക്ക്‌ വീഞ്ഞില്ല.’ യേശു പറഞ്ഞു, ‘സ്‌ത്രീയെ, എന്തിന്‌ എന്നോടു പറയുന്നു [“അതിന്‌ എനിക്കും നിനക്കുമെന്ത്‌,” Dy]? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല.’” (ഒരു കുട്ടിയായിരുപ്പോൾ യേശു തന്റെ അമ്മക്കും വളർത്തു പിതാവിനും തന്നെത്തന്നെ കീഴ്‌പ്പെടുത്തി, എന്നാൽ മുതിർന്നയാളായ ശേഷം അവൻ ദയാപൂർവ്വം എന്നാൽ ദൃഢമായി മറിയയുടെ മാർഗ്ഗനിർദ്ദേശം നിരാകരിച്ചു. അവൾ താഴ്‌മയോടെ ആ തിരുത്തൽ സ്വീകരിച്ചു.)

ലൂക്കോ. 11:27, 28, JB: “അവൻ [യേശു] സംസാരിക്കുമ്പോൾ ജനക്കൂട്ടത്തിൽ നിന്ന്‌ ഒരു സ്‌ത്രീ വിളിച്ചു പറഞ്ഞു: ‘നിന്നെ വഹിച്ച ഗർഭാശയവും നീ കുടിച്ച സ്‌തനങ്ങളും സന്തുഷ്ടിയുളളവ!’ എന്നാൽ അവൻ മറുപടി പറഞ്ഞു, ‘ദൈവത്തിന്റെ വാക്ക്‌ കേട്ട്‌ അത്‌ അനുസരിക്കുന്നവർ അതിലും സന്തുഷ്ടിയുളളവർ!’” (അത്‌ ഉചിതമായിരുന്നെങ്കിൽ തന്റെ മാതാവിന്‌ പ്രത്യേകാൽ ബഹുമാനം കൊടുക്കാൻ തീർച്ചയായും ഇത്‌ പററിയ ഒരവസരമായിരുന്നു. അവൻ അങ്ങനെ ചെയ്‌തില്ല.)

മറിയാരാധനയുടെ ചരിത്രപരമായ ഉത്ഭവങ്ങൾ എവിടെ നിന്നാണ്‌?

ആൻഡ്രൂ ഗ്രീലി എന്ന കത്തോലിക്കാ വൈദികൻ പറയുന്നു: “പാശ്ചാത്യ ലോകത്തിന്റെ ചരിത്രത്തിലെ ഏററം ശക്തമായ മത പ്രതീകങ്ങളിലൊന്നാണ്‌ മറിയ . . . ഈ മറിയ പ്രതീകം ക്രിസ്‌ത്യാനിത്വത്തെ പുരാതന ദൈവമാതാ മതങ്ങളുമായി നേരിട്ടു ബന്ധിക്കുന്നു.”—ദി മെയിക്കിംഗ്‌ ഓഫ്‌ ദി പോപ്പ്‌സ്‌ 1978 (യു. എസ്സ്‌. എ., 1979), പേ. 227.

മറിയ ദൈവമാതാവാണെന്നുളള പഠിപ്പിക്കൽ ഉറപ്പിച്ചു പ്രഖ്യാപിച്ച സ്ഥലം അറിയുന്നത്‌ രസാവഹമാണ്‌. “തെയോറേറാക്കോസിന്റെ ബസിലിക്കയിൽ 431-ൽ സമ്മേളിച്ച എഫേസൂസ്‌ കൗൺസിൽ. അർത്തെമിസ്‌ അല്ലെങ്കിൽ റോമാക്കാർ ഡയാന എന്നു വിളിച്ചിരുന്ന, ദേവിയോടുളള ഭക്തിക്ക്‌ ദുഷ്‌ക്കീർത്തി നേടിയ നഗരത്തിൽ തന്നെയായിരുന്നു അത്‌. അവിടെ അവളുടെ പ്രതിമ സ്വർഗ്ഗത്തിൽ നിന്ന്‌ വീണതായി പറയപ്പെട്ടിരുന്നു. പൊ. യു. മു. 330 മുതൽ മഹതിയാം മാതാവിന്‌ സമർപ്പിക്കപ്പെട്ടിരുന്ന ആ ക്ഷേത്രത്തിന്റെ നിഴലിൽ—പാരമ്പര്യമനുസരിച്ച്‌ അതിൽ മറിയയുടെ ഒരു താൽക്കാലിക വസതിയുമുണ്ടായിരുന്നു—‘ദൈവമാതാ’വെന്ന സ്ഥാനപ്പേര്‌ ഉയർത്തിപ്പിടിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു.”—ദി കൾട്ട്‌ ഓഫ്‌ ദി മദർ-ഗോഡസ്സ്‌ (ന്യൂയോർക്ക്‌, 1959), ഈ. ഒ. ജെയിംസ്‌, പേ. 207.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—

‘നിങ്ങൾ കന്യാമറിയത്തിൽ വിശ്വസിക്കുന്നുണ്ടോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘യേശുക്രിസ്‌തുവിന്റെ മാതാവ്‌ ഒരു കന്യകയായിരുന്നുവെന്ന്‌ തിരുവെഴുത്തുകൾ വ്യക്തമായി പറയുന്നു, ഞങ്ങൾ അത്‌ വിശ്വസിക്കുകയും ചെയ്യുന്നു. ദൈവം അവന്റെ പിതാവായിരുന്നു. ജനിച്ച ശിശു, ദൂതൻ മറിയയോട്‌ പറഞ്ഞതുപോലെ തന്നെ, ദൈവത്തിന്റെ പുത്രനായിരുന്നു. (ലൂക്കോ. 1:35)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘എന്നാൽ യേശു ആ തരത്തിൽ ജനിക്കുന്നത്‌ പ്രധാനമായിരുന്നത്‌ എന്തുകൊണ്ടായിരുന്നുവെന്ന്‌ നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? . . . അതുവഴി മാത്രമെ നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വിടുവിക്കുന്നതിന്‌ പര്യാപ്‌തമായ ഒരു മറുവില നൽകപ്പെടാൻ കഴിയുമായിരുന്നുളളു.—1 തിമൊ. 2:5, 6; പിന്നീട്‌ ഒരുപക്ഷേ യോഹന്നാൻ 3:16.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഉവ്വ്‌, ഞങ്ങൾ വിശ്വസിക്കുന്നു. അവളെപ്പററി വിശുദ്ധ തിരുവെഴുത്തുകൾ പറയുന്നത്‌ എല്ലാം ഞങ്ങൾ വിശ്വസിക്കുന്നു, അവൾ ഒരു കന്യകയായിരിക്കെയാണ്‌ യേശുവിന്‌ ജൻമം നൽകിയതെന്ന്‌ തിരുവെഴുത്തുകൾ നിശ്ചയമായും പറയുന്നുണ്ട്‌. മറിയയെപ്പററി അവ പറയുന്ന മററു കാര്യങ്ങളും അവളിൽ നിന്ന്‌ നമുക്ക്‌ പഠിക്കാൻ കഴിയുന്ന പാഠങ്ങളും വളരെ ഹൃദയോദ്ദീപകമായി ഞാൻ കാണുന്നു. ( 254, 255-ലെ വിവരങ്ങൾ ഉപയോഗിക്കുക.)’

‘നിങ്ങൾ കന്യാമറിയത്തിൽ വിശ്വസിക്കുന്നില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ദൈവപുത്രനെ പ്രസവിച്ചത്‌ ഒരു കന്യകയായിരുന്നുവെന്ന്‌ വിശ്വസിക്കാത്ത ആളുകളുണ്ടെന്ന്‌ ഞാൻ തിരിച്ചറിയുന്നു. എന്നാൽ ഞങ്ങൾ അത്‌ വിശ്വസിക്കുക തന്നെ ചെയ്യുന്നു. (ഈ സംഗതി ചർച്ചചെയ്യുന്ന നമ്മുടെ പ്രസിദ്ധീകരണങ്ങളിലൊന്ന്‌ തുറന്ന്‌ വീട്ടുകാരനെ അത്‌ കാണിക്കുക.)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘എന്നാൽ രക്ഷ പ്രാപിക്കുന്നതിന്‌ അതിലും ആവശ്യമായ എന്തെങ്കിലുമുണ്ടോ? . . . യേശു തന്റെ പിതാവിനോടുളള പ്രാർത്ഥനയിൽ പറഞ്ഞത്‌ കുറിക്കൊളളുക. (യോഹ. 17:3)’