മഹാബാബിലോൺ
നിർവ്വചനം: ഏകസത്യദൈവമായ യഹോവയുടെ സത്യാരാധനയോട് പൊരുത്തപ്പെടാത്ത ഉപദേശങ്ങളും ആചാരങ്ങളുമുളള എല്ലാമതങ്ങളും ഉൾപ്പെടുന്ന വ്യാജമതലോകസാമ്രാജ്യം. നോഹയുടെ നാളിലെ പ്രളയത്തിന് ശേഷം (പിന്നീട് ബാബിലോൺ എന്ന് അറിയപ്പെടുന്ന) ബാബേലിൽ വ്യാജമതം ആരംഭിച്ചു. (ഉൽപ. 10:8-10; 11:4-9) കാലക്രമത്തിൽ ബാബിലോന്യ മതവിശ്വാസങ്ങളും ആചാരങ്ങളും പല ദേശങ്ങളിലേക്കും വ്യാപിച്ചു. അതുകൊണ്ട് വ്യാജമതത്തിന് മൊത്തത്തിൽ മഹാബാബിലോൺ എന്ന പേര് നന്നായി യോജിക്കുന്നു.
വെളിപ്പാടിൽ പരാമർശിച്ചിരിക്കുന്ന മഹാബാബിലോൺ എന്താണെന്നുളളതിന് എന്തു തെളിവുകളുണ്ട്?
അതു പുരാതന ബാബിലോൺ നഗരമായിരിക്കാവുന്നതല്ല. പൊതുയുഗം ഒന്നാം നൂററാണ്ടിന്റെ അവസാനത്തോടെയാണ് വെളിപ്പാട് എഴുതപ്പെട്ടത്, അതു നമ്മുടെ നാളിലേക്കു നീണ്ടുകിടക്കുന്ന സംഭവങ്ങളെ വർണ്ണിക്കുന്നു. അമേരിക്കാനാ വിജ്ഞാനകോശം ഇപ്രകാരം പറയുന്നു: “ആ നഗരം [ബാബിലോൺ] മഹാനായ കോരേശിന്റെ കീഴിലുളള പേർഷ്യക്കാരാൽ ക്രി. മു. 539-ൽ പിടിച്ചടക്കപ്പെട്ടു. പിന്നീട് മഹാനായ അലക്സാണ്ടർ ബാബിലോനെ തന്റെ കിഴക്കൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കാൻ ആസൂത്രണം ചെയ്തു, എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം ബാബിലോന് ക്രമേണ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു.” (1956, വാല്യം III പേ. 7) ഇന്ന് ആ നഗരം ആൾ പാർപ്പില്ലാത്ത ഒരു ശൂന്യശിഷ്ടമാണ്.
വെളിപ്പാട് പുസ്തകത്തിന്റെ പ്രതീകാത്മക ഭാഷയിൽ മഹാബാബിലോൺ രാജാക്കൻമാരുടെമേൽ രാജാധികാരമുളള ഒരു “മഹാനഗരം,” ഒരു “രാജ്യം” എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്നു. (വെളി. 17:18) ഒരു നഗരമെന്നപോലെ, അതിനുളളിൽ തന്നെ അനേക സ്ഥാപനങ്ങളുണ്ടായിരിക്കും; സ്വന്തം അധികാര സീമയിൽ പല രാജാക്കൻമാരുളള ഒരു രാജ്യം പോലെ അതു അന്താരാഷ്ട്ര വ്യാപ്തിയിലുളള ഒന്നായിരിക്കും. മഹാബാബിലോൺ രാഷ്ട്രീയ ഭരണാധികാരികളോട് ബന്ധമുളളതായും വ്യാപാരികൾക്ക് വളരെയധികം ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതായും അതേ സമയം അതു തന്നെ “ഭൂതങ്ങളുടെ പാർപ്പിടവും” “വിശുദ്ധൻമാരെയും പ്രവാചകൻമാരെയും” പീഡിപ്പിക്കുന്നതുമായ മൂന്നാമതൊരു ഘടകമായിരിക്കുന്നതായും വർണ്ണിക്കപ്പെട്ടിരിക്കുന്നു.—വെളി. 18:2, 9-17, 24.
പുരാതന ബാബിലോൺ അതിന്റെ മതം നിമിത്തവും യഹോവക്കെതിരെയുളള അതിന്റെ മൽസരം നിമിത്തവും വളരെ ശ്രദ്ധേയമായിരുന്നു
ഉൽപ. 10:8-10: “നിമ്രോദ് . . . യഹോവക്കെതിരെ ഒരു നായാട്ടുവീരനായി തന്നേത്തന്നെ പ്രദർശിപ്പിച്ചു . . . അവന്റെ രാജ്യത്തിന്റെ തുടക്കം ബാബേൽ [പിന്നീട് ബാബിലോൺ എന്ന് അറിയപ്പെട്ടു] ആയിരുന്നു.”
ദാനി. 5:22, 23: “നീയോ [ബാബിലോൺ രാജാവായ ബേൽശസ്സർ] . . . സ്വർഗ്ഗസ്ഥനായ കർത്താവിനെതിരെ നീ നിന്നെത്തന്നെ ഉയർത്തി . . . യാതൊന്നും കാൺമാനും കേൾപ്പാനും അറിയാനും കഴിയാത്ത, വെറും വെളളികൊണ്ടും പൊന്നുകൊണ്ടും ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും തടികൊണ്ടും കല്ലുകൊണ്ടും ഉളള ദൈവങ്ങളെ നീ സ്തുതിച്ചിരിക്കുന്നു; എന്നാൽ നിന്റെ ശ്വാസം ആരുടെ കയ്യിലിരിക്കുന്നുവോ നിന്റെ വഴികളെല്ലാം ആരുടെതായിരിക്കുന്നുവോ ആ ദൈവത്തെ നീ മഹത്വീകരിച്ചതുമില്ല.”
ഒരു പുരാതന ക്യൂണിഫോം ലിഖിതം ഇപ്രകാരം വായിക്കപ്പെടുന്നു: “ബാബിലോണിൽ ആകെ മുഖ്യ ദേവൻമാരുടേതായ 53 ക്ഷേത്രങ്ങളും മർഡ്യൂക്കിന്റെ 55 ചാപ്പലുകളും ഭൗമിക ദേവൻമാരുടെ 300 ചാപ്പലുകളും സ്വർഗ്ഗീയ ദേവൻമാർക്കായുളള 600 ചാപ്പലുകളും ഇസ്താർദേവിയുടെ 180 ബലിപീഠങ്ങളും നെർഗാൽ, അദാദ് എന്നീ ദേവൻമാരുടെ 180 ബലിപീഠങ്ങളും മററു വിവിധ ദേവൻമാരുടേതായി 12 ബലിപീഠങ്ങളുമുണ്ട്.”—ദി ബൈബിൾ ആസ് ഹിസ്റററി എന്ന പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്നത് (ന്യൂയോർക്ക്; 1964), ഡബ്ള്യൂ. കെല്ലർ, പേ. 301.
അമേരിക്കാനാ വിജ്ഞാനകോശം ഇപ്രകാരം അഭിപ്രായപ്പെടുന്നു: [ബാബിലോന്റെ ഭാഗമായിരുന്ന] സുമേറിയൻ സംസ്ക്കാരം പുരോഹിതൻമാരുടെ അധീനതയിലായിരുന്നു; സംസ്ഥാനഭരണത്തിന്റെ തലപ്പത്ത് ദൈവങ്ങളുടെ പ്രതിപുരുഷനായ ലുഗൽ (അക്ഷരാർത്ഥത്തിൽ ‘മഹാനായ മനുഷ്യൻ’) ഉണ്ടായിരുന്നു.—(1977), വാല്യം 3, പേ. 9.
അപ്പോൾ, യുക്ത്യാനുസരണം വെളിപ്പാടിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന മഹാബാബിലോൺ മതപരമായ ഒന്നാണ്. ഒരു നഗരം പോലെയും ഒരു സാമ്രാജ്യം പോലെയും ആയിരിക്കുന്നതിനാൽ അതു ഒരു മതവിഭാഗം മാത്രമായി പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നില്ല, മറിച്ച് അതിൽ സത്യദൈവമായ യഹോവക്കെതിരായ എല്ലാ മതങ്ങളും ഉൾപ്പെടുന്നു.
പുരാതന ബാബിലോന്റെ മതപരമായ ആശയങ്ങളും ആചാരങ്ങളും ലോകവ്യാപകമായി എല്ലാ മതങ്ങളിലും കാണപ്പെടുന്നു
“ഈജിപ്ററിനും പേർഷ്യക്കും ഗ്രീസിനും ബാബിലോന്യമതത്തിന്റെ സ്വാധീനം അനുഭവവേദ്യമായി . . . ആദിമ ഗ്രീക്കു പുരാണങ്ങളിലും ഗ്രീക്കു മതാചാരങ്ങളിലും ശേമ്യ ഘടകങ്ങളുടെ ഒരു ശക്തമായ കലർപ്പ് ഉണ്ട് എന്നത്
കൂടുതലായ വിശദീകരണമൊന്നും ആവശ്യമില്ലാതിരിക്കാൻ തക്കവണ്ണം ഇന്ന് പണ്ഡിതൻമാരാൽ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ശേമ്യ ഘടകങ്ങൾ വലിയ ഒരളവുവരെ കൂടുതൽ കൃത്യമായി പറഞ്ഞാൽ ബാബിലോണിൽ നിന്നുളളതാണ്.”—ബാബിലോണിലേയും അസ്സീറിയായിലെയും മതം ([ഇംഗ്ലീഷ്] (ബോസ്ററൺ, 1898), എം. ജാസ്റ്രേറാ, ജൂണിയർ, പേ. 699, 700.അവരുടെ ദൈവങ്ങൾ: ദൈവങ്ങളുടെ ത്രിത്വങ്ങളുണ്ടായിരുന്നു, അവരുടെ ദൈവങ്ങൾക്കിടയിൽ വിവിധ പ്രകൃതിശക്തികളെ പ്രതിനിധാനം ചെയ്യുന്നവരും മനുഷ്യരുടെ ചിലതരം പ്രവർത്തനങ്ങളിൽ പ്രത്യേകം സ്വാധീനം ചെലുത്തുന്നവരും ഉണ്ടായിരുന്നു. (ബാബിലോണിയൻ ആൻഡ് അസ്സീറിയൻ റിലിജിയൻ, നോർമൻ ഒക്ലാ. 1963, എസ്സ്, എച്ച്, ഹുക്ക്, പേ. 14-40) “ആദിമകാലങ്ങളിലെ പുരാതനജനതകളുടെ ത്രിത്വങ്ങളുടെ ഒരു പുനരാവിഷ്ക്കരണം മാത്രമായിരിക്കുന്ന പ്ലേറേറായുടെ ത്രിത്വം ആണെന്നു തോന്നുന്നു ക്രിസ്തീയ സഭകൾ പഠിപ്പിക്കുന്ന മൂന്ന് ആളത്വങ്ങൾക്ക് അഥവാ മൂന്നു ദിവ്യവ്യക്തികൾക്ക് ജൻമം നൽകിയ മൂന്നു ഗുണങ്ങളുടേതായ തത്വശാസ്ത്രപരമായ ഒരു ത്രിത്വത്തിന്റെ പിന്നിലുളള ന്യായം. . . . ദിവ്യത്രിത്വം സംബന്ധിച്ച ഈ ഗ്രീക്ക് തത്വജ്ഞാനിയുടെ [പ്ലേറേറായുടെ] ആശയം . . . എല്ലാ [പുറജാതി] മതങ്ങളിലും കാണാൻ കഴിയും.”—ന്യൂവോഡിക്ഷനേർ യൂണിവേഴ്സൽ (പാരിസ്, 1865-1870), എം ലാക്കാട്രേ എഡിററ് ചെയ്തത്, വാല്യം 2, പേ. 1467.
പ്രതിമകളുടെ ഉപയോഗം: “[മെസൊപ്പൊത്താമ്യൻ മതത്തിൽ] അത്തരം പ്രതിമകളുടെ ചെലവ് കുറഞ്ഞ മാതൃകകൾ വിസ്തൃതമായി വിതരണം ചെയ്യപ്പെട്ടിരുന്നു എന്ന വസ്തുത കാണിക്കുന്ന പ്രകാരം മതപരമായ ചടങ്ങുകളിലും സ്വകാര്യമായ ആരാധനയിലും പ്രതിമകൾക്ക് ഒരു പ്രമുഖ സ്ഥാനമാണ് ഉണ്ടായിരുന്നത്. അടിസ്ഥാനപരമായി, ഒരു പ്രതിമക്ക് ചില പ്രത്യേക സവിശേഷതകളും അലങ്കാരങ്ങളും ഉണ്ടായിരിക്കുകയും ഉചിതമായ രീതിയിൽ പരിപാലിക്കപ്പെടുകയും ചെയ്താൽ ആ ദൈവം അതിന്റെ പ്രതിമയിൽ സന്നിഹിതനായിരിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു.”—പുരാതന മെസൊപ്പൊത്താമ്യ—ഒരു മൃതസംസ്ക്കാരത്തിന്റെ ചിത്രം [ഇംഗ്ലീഷ്] (ഷിക്കാഗോ, 1964), ഏ. എൽ. ഓപ്പൻഹീം, പേ. 184.
മരണത്തെ സംബന്ധിച്ചുളള വിശ്വാസം: “[ബാബിലോണിലെ] ആളുകളും മതചിന്തയുടെ നേതൃസ്ഥാനത്തിരുന്നവരും ഒരിക്കൽ ആസ്തിക്യത്തിലേക്ക് വരുത്തപ്പെട്ടതിന്റെ പൂർണ്ണമായ നിർമ്മൂലനാശത്തിന്റെ സാദ്ധ്യതയെ എന്നെങ്കിലും അഭിമുഖീകരിക്കുന്നതായി വിചാരിച്ചില്ല. മരണം മറെറാരു തരം ജീവനിലേക്കുളള കടന്നുപോക്കായിരുന്നു.”—ബാബിലോന്റെയും അസ്സീറിയയുടെയും മതം [ഇംഗ്ലീഷ്], പേ. 556.
പൗരോഹിത്യത്തിന്റെ സ്ഥാനം: “പുരോഹിതനും അൽമായനും തമ്മിലുളള തിരിച്ചുവ്യത്യാസം ഈ [ബാബിലോണിയൻ] മതത്തിന്റെ ഒരു സവിശേഷതയാണ്.”—എൻസൈക്ലോപ്പിഡിയ ബ്രിട്ടാനിക്ക (1948), വാല്യം 2, പേ. 861.
ജ്യോതിഷം, ഭാവികഥനം, മാജിക്, ക്ഷുദ്രപ്രയോഗം മുതലായവയുടെ ഉപയോഗം: ചരിത്രകാരനായ ഏ. എച്ച്. സെയിസ് എഴുതുന്നു: “പുരാതന ബാബിലോന്യമതത്തിൽ . . . എല്ലാ വസ്തുക്കൾക്കും പ്രകൃതി ശക്തികൾക്കും
അതിന്റേതായ സി അല്ലെങ്കിൽ ആത്മാവ് ഉളളതായും അവയെ ഷാമാന്റെ അല്ലെങ്കിൽ മന്ത്രവാദി പുരോഹിതന്റെ മാന്ത്രിക പ്രാർത്ഥനയാൽ നിയന്ത്രിക്കാൻ കഴിയുന്നതായും കരുതിപോന്നു.” (ദി ഹിസ്റററി ഓഫ് നേഷൻസ്, ന്യൂയോർക്ക്, 1928, വാല്യം I പേ. 96) “കൽദയർ [ബാബിലോണിയാക്കാർ] നക്ഷത്രങ്ങളിൽ ഭാവി കണ്ടുപിടിക്കാനുളള ശ്രമത്തിൽ ജ്യോതിശാസ്ത്രത്തിൽ വലിയ പുരോഗതി കൈവരിച്ചു. ഈ വിദ്യയെ നാം ‘ജ്യോതിഷം’ എന്നു വിളിക്കുന്നു.”—ദി ഡോൺ ഓഫ് സിവിലൈസേഷൻ ആൻഡ് ലൈഫ് ഇൻ എൻഷൻറ് ഈസ്ററ് (ഷിക്കാഗോ, 1938), ആർ. എം. എൻഗ്ബേർജ്, പേ. 230.മഹാബാബിലോൺ ലജ്ജയില്ലാതെ ആഡംബരജീവിതം നയിക്കുന്ന അധാർമ്മികയായ വേശ്യയെപ്പോലെയാണ്
വെളി. 17:1-5 പറയുന്നു: “‘വരൂ, അനേക വെളളങ്ങളിൻമേൽ [ജനതകൾ] ഇരിക്കുന്നവളായി, ഭൂമിയിലെ രാജാക്കൻമാർ [രാഷ്ട്രീയ ഭരണാധികാരികൾ] ആരുമായി പരസംഗം ചെയ്തുവോ ആ മഹാവേശ്യയുടെ, തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ ഭൂവാസികളെ മത്തരാക്കിയവളുടെ ശിക്ഷാവിധി ഞാൻ കാണിച്ചു തരാം.’ . . . ഒരു മർമ്മം: ‘മഹാബാബിലോൺ; വേശ്യമാരുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്’ എന്നൊരു പേർ അവളുടെ നെററിയിൽ എഴുതീട്ടുണ്ട്.” “അവൾ തന്നെത്തന്നെ മഹത്വീകരിച്ച് ലജ്ജയില്ലാത്തവണ്ണം ആഡംബരത്തിൽ ജീവിച്ചിരിക്കുന്നു” എന്ന് വെളിപ്പാട് 18:7 കൂട്ടിച്ചേർക്കുന്നു.
സാധാരണ ജനങ്ങൾക്ക് അത് കഷ്ടപ്പാടിന് ഇടയാക്കിയിട്ടുണ്ടെങ്കിലും പ്രമുഖ മതസ്ഥാപനങ്ങൾ അധികാരത്തിനും ഭൗതിക നേട്ടങ്ങൾക്കും വേണ്ടി രാഷ്ട്രീയ ഭരണാധികാരികളുടെ കൂട്ടുപിടിക്കുന്നത് ഒരു പതിവാക്കിയിട്ടുണ്ടെന്നുളളത് സത്യമല്ലേ? തങ്ങൾ ആരെ ശുശ്രൂഷിക്കേണ്ടതുണ്ടോ അവർ നിർധനരായിരിക്കാമെങ്കിലും പുരോഹിതശ്രേഷ്ഠൻമാർ ആഡംബരജീവിതം നയിക്കുന്നു എന്നതും സത്യമല്ലേ?
ബൈബിളിലെ ദൈവത്തെപ്പററി യാതൊന്നും അറിഞ്ഞുകൂടാത്തവരോടൊപ്പം ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന മതങ്ങളും ഉചിതമായി മഹാബാബിലോന്റെ ഭാഗമായി വീക്ഷിക്കപ്പെടാവുന്നത് എന്തുകൊണ്ട്?
യാക്കോ. 4:4: “വ്യഭിചാരിണികളേ, ലോകത്തോടുളള സൗഹൃദം ദൈവത്തോടുളള ശത്രുത്വമാകുന്നുവെന്ന് നിങ്ങൾ അറിയുന്നില്ലയോ? അതുകൊണ്ട് ഈ ലോകത്തിന്റെ സുഹൃത്തായിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും തന്നേത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിത്തീർക്കുന്നു.” (അതുകൊണ്ട് ദൈവത്തെപ്പററി ബൈബിൾ പറയുന്നത് എന്താണെന്ന് അവർക്ക് അറിയാമെങ്കിലും ലോകത്തിന്റെ വഴികളെ അനുകരിച്ചുകൊണ്ട് അവർ അതിന്റെ സൗഹൃദം തേടുന്നുവെങ്കിൽ അവർ തങ്ങളെത്തന്നെ ദൈവത്തിന്റെ ശത്രുക്കളാക്കിത്തീർക്കുന്നു.)
2 കൊരി. 4:4; 11:14, 15: “ദൈവപ്രതിമയായ ക്രിസ്തുവിന്റെ മഹത്വമുളള സുവാർത്തയുടെ പ്രകാശം ശോഭിക്കാതിരിക്കാൻ ഈ വ്യവസ്ഥിതിയുടെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കിയിരിക്കുന്നു.” “സാത്താൻ താനും ഒരു വെളിച്ച ദൂതനായി തന്നെത്തന്നെ മാററിക്കൊണ്ടിരിക്കുന്നു. അവന്റെ ശുശ്രൂഷകൻമാർ നീതിയുടെ ശുശ്രൂഷകൻമാരായി രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ അതിൽ അതിശയമില്ല. എന്നാൽ അവരുടെ പ്രവൃത്തികൾക്ക് അനുസരിച്ചുളളതായിരിക്കും അവരുടെ അന്ത്യം.” (അപ്രകാരം തങ്ങൾ ക്രിസ്ത്യാനികളാണെന്ന് അവർ അവകാശപ്പെട്ടേക്കാമെങ്കിലും സത്യദൈവത്തെ അവൻ നിശ്ചയിച്ച രീതിയിൽ ആരാധിക്കാത്ത സകലരാലും യഹോവയുടെ മുഖ്യ എതിരാളിയായ പിശാചായ സാത്താനാണ് യഥാർത്ഥത്തിൽ ബഹുമാനിക്കപ്പെടുന്നത്. 1 കൊരിന്ത്യർ 10:20 കൂടെ കാണുക.)
മത്താ. 7:21-23: “എന്നോട് [യേശുക്രിസ്തു] കർത്താവേ, കർത്താവേ, എന്നു പറയുന്ന ഏവനുമല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ അനേകം വീര്യപ്രവൃത്തികൾ ചെയ്യുകയും ചെയ്തില്ലയോ?’ എന്ന് അനേകരും ആ നാളിൽ എന്നോട് ചോദിക്കും. എന്നാൽ ഞാൻ നിങ്ങളെ ഒരു നാളും അറിഞ്ഞിട്ടില്ല! അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടുപോകുവിൻ എന്ന് അപ്പോൾ ഞാൻ അവരോട് ഏററുപറയും.”
ഒട്ടും വൈകാതെ മഹാബാബിലോണിൽനിന്ന് പുറത്തുകടക്കുന്നത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
വെളി. 18:4: “എന്റെ ജനമായുളേളാരെ, നിങ്ങൾ അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാനാഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾ അവളുടെ ബാധകളുടെ ഓഹരി ലഭിക്കാനാഗ്രഹിക്കുന്നില്ലെങ്കിൽ അവളിൽ നിന്ന് പുറത്തുപോരുവിൻ.”
വെളി. 18:21: “‘ഇങ്ങനെ മഹാബാബിലോൺ നഗരത്തെ സത്വരമായ വീശലോടെ എറിഞ്ഞു കളയും, മേലാൽ അവളെ കാണുകയില്ല’ എന്നു പറഞ്ഞുകൊണ്ട് ശക്തനായ ഒരു ദൂതൻ വലിയ തിരികല്ലുപോലെയൊരു കല്ലെടുത്ത് സമുദ്രത്തിലേക്ക് എറിഞ്ഞുകളഞ്ഞു.”
ലൂക്കോ. 21:36: “സംഭവിപ്പാൻ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന എല്ലാററിനും ഒഴിഞ്ഞുപോകുന്നതിലും മനുഷ്യപുത്രന്റെ മുമ്പിൽ നിൽക്കുന്നതിലും നിങ്ങൾ വിജയിക്കേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.”
ബൈബിൾ സത്യം അറിയാതെ കഴിഞ്ഞ കാലങ്ങളിൽ മഹാബാബിലോന്റെ ഭാഗമായി ജീവിച്ചു മരിച്ച മനുഷ്യർക്ക് എന്തു സംഭവിക്കും?
പ്രവൃ. 17:30: “അത്തരം അറിവില്ലായ്മയുടെ കാലത്തെ ദൈവം അവഗണിച്ചിരിക്കുന്നു, എന്നാൽ ഇപ്പോൾ എല്ലായിടത്തും എല്ലാവരും അനുതപിക്കണമെന്ന് ദൈവം മനുഷ്യവർഗ്ഗത്തോട് പറയുകയാകുന്നു.”
പ്രവൃ. 24:15: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകാൻ പോകുന്നു.” (“നീതികെട്ടവരിൽ” ആരെല്ലാം ഉയർപ്പിക്കപ്പെടും എന്നുളളത് ദൈവം തീരുമാനിക്കും.)
ഇയ്യോ. 34:12: “ദൈവം ദുഷ്ടമായി പ്രവർത്തിക്കുന്നില്ല, നിശ്ചയം, സർവ്വശക്തൻ ന്യായം മറിച്ചു കളയുന്നില്ല.”