വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യം

രാജ്യം

നിർവ്വചനം: ദൈവത്തിന്റെ രാജ്യം തന്റെ സൃഷ്ടികളോടുളള യഹോവയാം ദൈവത്തിന്റെ അഖിലാണ്ഡ പരമാധികാരത്തിന്റെ പ്രകടനമാണ്‌, അല്ലെങ്കിൽ ആ പരമാധികാരം പ്രകടമാക്കാൻ അവൻ ഉപയോഗിക്കുന്ന മാർഗ്ഗമാണ്‌. തന്റെ പുത്രനായ യേശുക്രിസ്‌തു ശിരസ്ഥാനം വഹിക്കുന്ന രാജകീയ ഭരണം മുഖാന്തരമുളള ദൈവത്തിന്റെ പരമാധികാരത്തിന്റെ പ്രത്യക്ഷതയെ സൂചിപ്പിക്കാനാണ്‌ ഈ പദപ്രയോഗം വിശേഷിച്ചും ഉപയോഗിക്കപ്പെടുന്നത്‌. “രാജ്യം” രാജാവായി അഭിഷേകം ചെയ്യപ്പെട്ടവന്റെ ഭരണത്തെയോ അല്ലെങ്കിൽ ആ സ്വർഗ്ഗീയ ഗവൺമെൻറിനാൽ ഭരിക്കപ്പെടുന്ന ഭൗമിക മണ്ഡലത്തെയോ പരാമർശിച്ചേക്കാം.

ദൈവത്തിന്റെ രാജ്യം ഒരു യഥാർത്ഥ ഗവൺമെൻറാണോ?

അതോ അത്‌ മനുഷ്യരുടെ ഹൃദയങ്ങളിലെ ഒരു അവസ്ഥയാണോ?

ലൂക്കോ. 17:21, KJ: “ഇതാ ഇവിടെ! എന്നോ അല്ലെങ്കിൽ അതാ അവിടെ! എന്നോ അവർ പറയുകയില്ല. എന്തുകൊണ്ടെന്നാൽ നോക്കൂ, ദൈവരാജ്യം നിങ്ങളിൽ തന്നെയുണ്ട്‌. [കൂടാതെ TEV, Dy; എന്നാൽ “നിങ്ങളുടെ ഇടയിൽ,” KJ മാർജിൻ, NE, JB; “നിങ്ങളുടെ നടുവിൽ,” RS; “നിങ്ങളുടെ മദ്ധ്യേ,” NW]”. (20-ാം വാക്യം പ്രകടമാക്കുന്നപ്രകാരം കപടഭക്തിക്കാരെന്ന്‌ പറഞ്ഞ്‌ താൻ കുററം വിധിച്ച പരീശൻമാരോടാണ്‌ യേശു ഇത്‌ പറഞ്ഞത്‌ എന്ന്‌ കുറിക്കൊളളുക, അതുകൊണ്ട്‌ രാജ്യം അവരുടെ ഹൃദയങ്ങളിലാണ്‌ എന്ന്‌ യേശു അർത്ഥമാക്കിയിരിക്കാനിടയില്ല. എന്നാൽ ക്രിസ്‌തുവിനാൽ പ്രതിനിധാനം ചെയ്യപ്പെട്ട രാജ്യം അവരുടെ മദ്ധ്യേ ഉണ്ടായിരുന്നു. ദി എംഫാററിക്‌ ഡയഗ്ലററ്‌ ഇപ്രകാരം വായിക്കപ്പെടുന്നു: “ദൈവത്തിന്റെ രാജകീയ മഹത്വം നിങ്ങളുടെ ഇടയിലുണ്ട്‌.”)

ദൈവത്തിന്റെ രാജ്യം ഒരു ഗവൺമെൻറായിരിക്കുന്നതായി ബൈബിൾ വാസ്‌തവത്തിൽ പറയുന്നുണ്ടോ?

യെശ. 9:6, 7, RS: “നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക്‌ ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു; ഭരണം [KJ, AT, Dy എന്നിവയും; “ആധിപത്യം,” JB, NE; “രാജകീയ ഭരണം,” NW] അവന്റെ തോളിൻമേൽ ഇരിക്കും, ‘അത്ഭുത ഉപദേഷ്ടാവ്‌, ശക്തനാം ദൈവം, നിത്യപിതാവ്‌, സമാധാന പ്രഭു എന്നിങ്ങനെ അവന്‌ പേർ വിളിക്കപ്പെടും.’ അവന്റെ ഭരണകൂടത്തിന്റെയും സമാധാനത്തിന്റെയും വർദ്ധനവിന്‌ അവസാനം ഉണ്ടാകയില്ല.”

രാജ്യത്തിലെ ഭരണാധികാരികൾ ആരാണ്‌?

വെളി. 15:3: “സർവ്വശക്തനായ യഹോവയാം ദൈവമേ നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതകരവുമാകുന്നു. നിത്യതയുടെ രാജാവേ നിന്റെ വഴികൾ നീതിയും സത്യവുമുളളവയാകുന്നു.”

ദാനി. 7:13, 14: “ആകാശ മേഘങ്ങളോടെ മനുഷ്യപുത്രനോട്‌ [യേശു ക്രിസ്‌തു; മർക്കോസ്‌ 14:61, 62 കാണുക.] സദൃശനായ ഒരുവൻ വരുന്നു; നാളുകളിൽ പുരാതനനായവനെ [യഹോവയാം ദൈവം] അവൻ സമീപിച്ചു. അവർ അവനെ ആ ഒരുവന്റെ മുമ്പാകെ തന്നെ അടുത്തു വരുമാറാക്കി. ജനതകളും ദേശീയ സംഘങ്ങളും ഭാഷകളുമെല്ലാം അവനെത്തന്നെ സേവിക്കേണ്ടതിന്‌ അവന്‌ ആധിപത്യവും മഹത്വവും രാജ്യവും നൽകപ്പെട്ടു.”

വെളി. 5:9, 10: “നീ [യേശു ക്രിസ്‌തു] അറക്കപ്പെട്ടു, നിന്റെ രക്തം കൊണ്ട്‌ സർവ്വഗോത്രത്തിലും ഭാഷയിലും ജനത്തിലും ജനതയിലും നിന്നുളളവരെ വിലക്കു വാങ്ങി, നീ അവരെ നമ്മുടെ ദൈവത്തിന്‌ ഒരു രാജ്യവും പുരോഹിതൻമാരുമാക്കി, അവർ രാജാക്കൻമാരായി ഭൂമിമേൽ ഭരിക്കേണ്ടതാണ്‌.” (സ്വർഗ്ഗീയ സീയോൻ മലയിൽ കുഞ്ഞാടിനോടുകൂടെ വാഴാനായി, “ഭൂമിയിൽ നിന്ന്‌ വിലക്കുവാങ്ങപ്പെട്ട”വർ എണ്ണത്തിൽ 1,44,000 ആണെന്ന്‌ വെളിപ്പാട്‌ 14:1-3-ൽ പറയപ്പെട്ടിരിക്കുന്നു.)

ഈ രാജ്യത്തിന്‌ മാനുഷ ഗവൺമെൻറുകളുടെമേൽ എന്തു ഫലമുണ്ടായിരിക്കും?

ദാനി. 2:44: “ആ രാജാക്കൻമാരുടെ കാലത്ത്‌ സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം വേറൊരു ജനതക്കും ഏൽപിക്കപ്പെടുകയില്ല. അത്‌ ഈ രാജ്യങ്ങളെയെല്ലാം തകർത്ത്‌ നശിപ്പിക്കുകയും അത്‌ തന്നെ അനിശ്ചിതകാലത്തോളം നിലനിൽക്കുകയും ചെയ്യും.”

സങ്കീ. 2:8, 9: “ഞാൻ ജനതകളെ നിന്റെ അവകാശമായും ഭൂമിയുടെ അററങ്ങളെ നിന്റെ സ്വന്തം കൈവശത്തിലും തരേണ്ടതിന്‌ എന്നോട്‌ ചോദിച്ചു കൊൾക. ഇരുമ്പ്‌ ചെങ്കോൽ കൊണ്ട്‌ നീ അവരെ തകർക്കും, കുശവന്റെ പാത്രം പോലെ നീ അവരെ ഉടച്ചു കളയും.”

ദൈവത്തിന്റെ രാജ്യം എന്ത്‌ കൈവരുത്തും?

യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുകയും അവന്റെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യും

മത്താ. 6:9, 10: “അപ്പോൾ നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കണം: ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ. നിന്റെ രാജ്യം വരേണമേ.’” (ഇവിടെ ദൈവനാമത്തിന്റെ വിശുദ്ധീകരണത്തെ അവന്റെ രാജ്യത്തിന്റെ വരവിനോട്‌ അടുത്തു ബന്ധപ്പെടുത്തിയിരിക്കുന്നു.)

യെഹെ. 38:23: “ഞാൻ നിശ്ചയമായും എന്നെത്തന്നെ മഹത്വീകരിക്കുകയും വിശുദ്ധീകരിക്കുകയും അനേകം ജനതകളും കാൺകെ എന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്ന്‌ അവർ അറിയേണ്ടി വരും.” (ദൈവനാമം എല്ലാ നിന്ദയിൽ നിന്നും ശുദ്ധിയാക്കപ്പെടും; അത്‌ വിശുദ്ധമായിട്ടും എല്ലാ ആദരവും അർഹിക്കുന്നതായും കണക്കാക്കപ്പെടും. ജീവനോടിരിക്കുന്ന എല്ലാവരും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽ പ്രമോദിക്കുന്നവരായി അവന്റെ പരമാധികാരം മനസ്സോടെ ഉയർത്തിപ്പിടിക്കുന്നവരായിരിക്കും. മുഴുഅഖിലാണ്ഡത്തിന്റെയും സമാധാനവും ക്ഷേമവും യഹോവയുടെ നാമം അത്തരത്തിൽ വിശുദ്ധീകരിക്കപ്പെടുന്നതിനെ ആശ്രയിച്ചിരിക്കുന്നു.)

ഇന്നോളം അനുവദിക്കപ്പെട്ടിരുന്ന ലോകത്തിൻമേലുളള സാത്താന്റെ ആധിപത്യത്തിന്‌ അവസാനം വരുത്തും

വെളി. 20:2, 3: “അവൻ [സ്വർഗ്ഗീയ രാജാവായ യേശുക്രിസ്‌തു] പിശാചും സാത്താനുമെന്ന ആദ്യ പാമ്പായ മഹാസർപ്പത്തെ പിടിച്ച്‌ ഒരു ആയിരം വർഷത്തേക്ക്‌ ബന്ധിച്ചു. ആയിരം ആണ്ടു കഴിയുവോളം ജനതകളെ വഴിതെററിക്കാതിരിക്കാൻ അവൻ അവനെ അഗാധകൂപത്തിലിട്ട്‌ അടച്ചു മുദ്രവച്ചു. ഈ കാര്യങ്ങൾക്കു ശേഷം അവൻ അൽപകാലത്തേക്ക്‌ അഴിച്ചു വിടപ്പെടേണ്ടതാണ്‌.” (അപ്രകാരം ശരിയായതു ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്‌ ജീവിതം വളരെ ദുഷ്‌കരമാക്കുന്ന സാത്താന്യ സ്വാധീനത്തിൽ നിന്ന്‌ മനുഷ്യവർഗ്ഗം സ്വതന്ത്രമായിരിക്കും. അനേകരുടെ ജീവിതത്തെ ഭയത്താൽ നിറച്ച ഭൂതസ്വാധീനവും അങ്ങേയററത്തെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കിടയാക്കിയ പൈശാചിക സ്വാധീനവും പൊയ്‌പ്പോയിരിക്കും.)

ഏകസത്യദൈവത്തിന്റെ ആരാധനയിൽ സകല സൃഷ്ടികളെയും ഏകീകരിക്കും

വെളി. 5:13; 15:3, 4: “സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉളള സകല സൃഷ്ടികളും അതിലുളള സകലതും: ‘സിംഹാസനത്തിലിരിക്കുന്നവനും [യഹോവയാം ദൈവം] കുഞ്ഞാടിനും [യേശുക്രിസ്‌തു] സ്‌തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നന്നേക്കും ഉണ്ടായിരിക്കട്ടെ,’ എന്ന്‌ പറയുന്നത്‌ ഞാൻ കേട്ടു.” “സർവ്വശക്തിയുളള ദൈവമായ യഹോവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതകരവുമായവ; നിത്യതയുടെ രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുളളവ. യഹോവേ ആർ നിന്നെ വാസ്‌തവത്തിൽ ഭയപ്പെടാതെയും നിന്റെ നാമത്തെ മഹത്വപ്പെടുത്താതെയും ഇരിക്കും, എന്തുകൊണ്ടെന്നാൽ നീ മാത്രമല്ലോ വിശ്വസ്‌തൻ? നിന്റെ നീതിയുളള വിധിത്തീർപ്പുകൾ പ്രത്യക്ഷമായിരിക്കയാൽ സകല ജനതകളും നിന്റെ മുമ്പാകെ വന്ന്‌ ആരാധിക്കും.”

ദൈവവുമായുളള നല്ല ബന്ധത്തിലേക്ക്‌ മനുഷ്യവർഗ്ഗത്തെ തിരികെ കൊണ്ടുവരും

റോമ. 8:19-21: “സൃഷ്ടിയുടെ [മനുഷ്യവർഗ്ഗം] ആകാംക്ഷാപൂർവ്വകമായ പ്രതീക്ഷ ദൈവപുത്രൻമാരുടെ വെളിപ്പാടിനായി [യേശുക്രിസ്‌തുവിനോടുകൂടെ സ്വർഗ്ഗീയ ജീവനിലേക്ക്‌ ഉയർപ്പിക്കപ്പെട്ടവർ ഭരണാധിപൻമാർ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്‌] കാത്തിരിക്കുന്നു. എന്തുകൊണ്ടെന്നാൽ സൃഷ്ടി നിഷ്‌പ്രയോജനത്വത്തിന്‌ കീഴ്‌പ്പെട്ടിരിക്കുന്നത്‌ അതിന്റെ സ്വന്തം മനസ്സോടെയല്ല പിന്നെയോ അതിനെ കീഴ്‌പ്പെടുത്തിയവൻ മുഖാന്തരമത്രേ; സൃഷ്ടി തന്നെ [പൊതു മനുഷ്യവർഗ്ഗം] ദ്രവത്വത്തിന്റെ അടിമത്തത്തിൽ നിന്നുളള വിടുതലും ദൈവപുത്രൻമാരുടെ മഹത്തായ സ്വാതന്ത്ര്യവും പ്രാപിക്കുമെന്നുളള പ്രത്യാശയുടെ അടിസ്ഥാനത്തിൽ തന്നെ.”

മനുഷ്യവർഗ്ഗത്തെ എല്ലാ യുദ്ധഭീഷണിയിൽനിന്നും സ്വതന്ത്രമാക്കും

സങ്കീ. 46:8, 9: “ജനങ്ങളെ വരുക, യഹോവയുടെ പ്രവൃത്തികൾ കാണുക, അവൻ ഭൂമിയിൽ എത്ര അത്ഭുതകാര്യങ്ങൾ ചെയ്‌തിരിക്കുന്നു. അവൻ ഭൂമിയുടെ അറുതിയോളം യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു.”

യെശ. 2:4: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചു തീർക്കേണ്ടിവരും. ജനത ജനതക്കു നേരെ വാളോങ്ങുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.”

ഭൂമിയിൽനിന്നു അഴിമതിക്കാരായ ഭരണാധിപൻമാരെയും മർദ്ദനവും നീക്കം ചെയ്യും

സങ്കീ. 110:5: “നിന്റെ വലതുഭാഗത്തുളള യഹോവ തന്നെ അവന്റെ കോപദിവസത്തിൽ നിശ്ചയമായും രാജാക്കൻമാരെ തകർത്തുകളയും.”

സങ്കീ. 72:12-14: “അവൻ [യഹോവയുടെ മശിഹൈക രാജാവ്‌] സഹായത്തിനായി നിലവിളിക്കുന്ന ദരിദ്രനെയും കഷ്ടപ്പെടുന്നവനെയും സഹായത്തിനാളില്ലാത്ത ഏവനെയും വിടുവിക്കും. എളിയവനോടും ദരിദ്രനോടും അവന്‌ ദയ തോന്നും, ദരിദ്രരുടെ ദേഹികളെ അവൻ രക്ഷിക്കും. പീഡനത്തിൽ നിന്നും അക്രമത്തിൽനിന്നും അവരുടെ ദേഹിയെ അവൻ വീണ്ടെടുക്കും, അവരുടെ രക്തം അവന്റെ ദൃഷ്ടിയിൽ വിലയേറിയതായിരിക്കും.”

സകല മനുഷ്യവർഗ്ഗത്തിനും സമൃദ്ധമായി ആഹാരം പ്രദാനം ചെയ്യും

സങ്കീ. 72:16: “ഭൂമിയിൽ ധാന്യം ധാരാളമായി ഉണ്ടായിരിക്കും; പർവ്വതങ്ങളുടെ മുകളിൽ ഒരു കവിഞ്ഞൊഴുക്ക്‌ ഉണ്ടായിരിക്കും.”

യെശ. 25:6: “സൈന്യങ്ങളുടെ യഹോവ നിശ്ചയമായും ഈ പർവ്വതത്തിൽ [ദൈവരാജ്യത്തിന്റെ ആസ്ഥാനമായ സ്വർഗ്ഗീയ സീയോനിൽ അതിന്റെ ഭൗമിക പ്രജകൾക്കുവേണ്ടിയുളള കരുതലുകൾ ചെയ്യപ്പെടും] എല്ലാ ജനതകൾക്കും വേണ്ടി നന്നായി എണ്ണചേർത്ത വിഭവങ്ങൾ കൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും, നന്നായി എണ്ണചേർത്ത മജ്ജനിറഞ്ഞ ഭോജനങ്ങൾകൊണ്ടും മട്ടുനീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഒരു വിരുന്നു നടത്തും.”

എല്ലാ വിധ രോഗങ്ങളും വൈകല്യങ്ങളും നീക്കം ചെയ്യും

ലൂക്കോ. 7:22; 9:11: “നിങ്ങൾ പോയി നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌തതു യോഹന്നാനോട്‌ പറയുക: അന്ധൻമാർക്ക്‌ കാഴ്‌ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്‌ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയർപ്പിക്കപ്പെടുന്നു, ദരിദ്രരോട്‌ സുവാർത്ത പ്രസംഗിക്കപ്പെടുന്നു.” “അവൻ [യേശുക്രിസ്‌തു] അവരെ ദയാപൂർവ്വം സ്വീകരിച്ച്‌ ദൈവരാജ്യത്തെക്കുറിച്ച്‌ അവരോട്‌ സംസാരിക്കാൻ തുടങ്ങി, രോഗികളായവരെ അവൻ സൗഖ്യമാക്കി.” (അങ്ങനെ സ്വർഗ്ഗീയ രാജാവെന്ന നിലയിൽ താൻ മനുഷ്യവർഗ്ഗത്തിനുവേണ്ടി എന്തു ചെയ്യുമെന്ന്‌ യേശു പ്രകടമാക്കി.)

എല്ലാവർക്കും അനുയോജ്യമായ ഭവനങ്ങൾ പ്രദാനം ചെയ്യും

യെശ. 65:21, 22: “അവർ തീർച്ചയായും വീടുകളെ പണിത്‌ പാർക്കും; അവർ നിശ്ചയമായും മുന്തിരിത്തോട്ടങ്ങളെ നട്ടുണ്ടാക്കി അവയുടെ ഫലം തിന്നും. അവർ പണിയുകയും മറെറാരുത്തൻ പാർക്കുകയും ചെയ്യുകയില്ല; അവർ നടുക മറെറാരുത്തൻ തിന്നുക എന്നും വരികയില്ല.”

എല്ലാവർക്കും സംതൃപ്‌തികരമായ തൊഴിൽ ഉറപ്പുനൽകുന്നു

യെശ. 65:23: “അവർ വൃഥാ അദ്ധ്വാനിക്കുകയില്ല, ശല്യത്തിനായി പ്രസവിക്കുകയുമില്ല; എന്തുകൊണ്ടെന്നാൽ അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ചേർന്നുണ്ടാകുന്ന സന്താനമല്ലോ, അവരുടെ സന്തതികൾ അവരോടുകൂടെ ഇരിക്കും.”

സുരക്ഷിതത്വം, ഒരുവന്റെ ജീവനും സ്വത്തിനുമുളള അപകടത്തിൽ നിന്നുളള സ്വാതന്ത്ര്യം ഉറപ്പാക്കപ്പെട്ടിരിക്കുന്നു

മീഖാ. 4:4: “അവർ ഓരോരുത്തരും താന്താന്റെ മുന്തിരിവളളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും ഇരിക്കും; അവരെ ഭയപ്പെടുത്തുന്ന ആരും ഉണ്ടായിരിക്കുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ്‌ തന്നെ അത്‌ അരുളിചെയ്‌തിരിക്കുന്നുവല്ലോ.”

സങ്കീ. 37:10, 11: “അൽപ്പസമയം കൂടി കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടായിരിക്കുകയില്ല; നീ നിശ്ചയമായും അവന്റെ ഇടം സൂക്ഷിച്ചു നോക്കും, അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുളളവർ തന്നെ ഭൂമിയെ കൈവശമാക്കും, അവർ വാസ്‌തവമായും സമാധാന സമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.”

നീതിയും ന്യായവും പ്രബലപ്പെടാൻ ഇടയാക്കും

2 പത്രോ. 3:13: “അവന്റെ വാഗ്‌ദത്തപ്രകാരം നാം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയുമുണ്ട്‌, അവയിൽ നീതി വസിക്കും.”

യെശ. 11:3-5: “അവൻ [മശിഹൈക രാജാവ്‌] കണ്ണിന്‌ കാണുന്നതുകൊണ്ട്‌ മാത്രം വിധിക്കുകയില്ല, തന്റെ ചെവികൊണ്ട്‌ കേട്ടതനുസരിച്ച്‌ മാത്രം ശാസിക്കയുമില്ല. അവൻ എളിയവരെ നീതിയോടെ ന്യായം വിധിക്കേണ്ടതാണ്‌, അവൻ ഭൂമിയിലെ സൗമ്യൻമാർക്കുവേണ്ടി നേരോടെ ശാസന നൽകേണ്ടതാണ്‌. . . . നീതി അവന്റെ നടുക്കെട്ടും വിശ്വസ്‌തത അവന്റെ അരക്കച്ചയും ആണെന്നു തെളിയേണ്ടതാണ്‌.”

പ്രകൃതി ശക്തികളാലുളള ഏത്‌ ഉപദ്രവത്തിൽ നിന്നും മനുഷ്യവർഗ്ഗത്തെ സംരക്ഷിക്കും

മർക്കോ. 4:37-41: “അപ്പോൾ വളരെ ശക്തമായ ഒരു കൊടുങ്കാററ്‌ ഉണ്ടായി, പടകിലേക്ക്‌ തിരകൾ അടിച്ചു കയറുകയാൽ അത്‌ മുങ്ങാറായി. . . . അതിങ്കൽ അവൻ [യേശു] എഴുന്നേററ്‌ കാററിനെ ശാസിച്ചു കടലിനോട്‌: ‘അനങ്ങാതിരിക്കുക! അടങ്ങുക!’ എന്നു പറഞ്ഞു; കാററ്‌ അമർന്നു, വലിയ ശാന്തത ഉണ്ടായി. . . . എന്നാൽ അവർ വളരെ ഭയപ്പെട്ടു, അവർ അന്യോന്യം പറഞ്ഞു: ‘ഇവൻ വാസ്‌തവത്തിൽ ആരാണ്‌, എന്തുകൊണ്ടെന്നാൽ കാററും കടലും അവനെ അനുസരിക്കുന്നുവല്ലോ?’” (അപ്രകാരം സ്വർഗ്ഗീയ രാജാവെന്ന നിലയിൽ പ്രകൃതി ശക്തികളിൻമേൽ താൻ പ്രയോഗിക്കുന്ന ശക്തി ക്രിസ്‌തു പ്രകടമാക്കി.)

മരിച്ചവരെ ഉയർപ്പിക്കും

യോഹ. 5:28, 29: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്‌, എന്തുകൊണ്ടെന്നാൽ സ്‌മാരക കല്ലറകളിലുളളവരെല്ലാം അവന്റെ ശബ്ദം [രാജാവായ ക്രിസ്‌തുവിന്റെ ശബ്ദം] കേട്ട്‌ പുറത്തുവരുന്ന നാഴിക വരുന്നു.”

വെളി. 20:12: “മരിച്ചവർ, വലിയവരും ചെറിയവരും സിംഹാസനത്തിന്റെ മുമ്പിൽ നിൽക്കുന്നത്‌ ഞാൻ കണ്ടു, ചുരുളുകൾ തുറക്കപ്പെട്ടു. എന്നാൽ മറെറാരു ചുരുളും തുറക്കപ്പെട്ടു; അത്‌ ജീവന്റെ ചുരുളാണ്‌. ചുരുളുകളിൽ എഴുതിയിരുന്നവക്കൊത്തവണ്ണം മരിച്ചവർക്ക്‌ അവരുടെ പ്രവൃത്തികൾക്കനുസരിച്ച്‌ [അവരുടെ പുനരുത്ഥാനശേഷം ചെയ്യപ്പെട്ടവ; റോമർ 6:7 താരതമ്യം ചെയ്യുക.] വിധിയുണ്ടായി.”

ആദാമ്യപാപത്തിൽ നിന്ന്‌ അവകാശമാക്കിയ മരണമെല്ലാം നീക്കം ചെയ്യും

യെശ. 25:8: “അവൻ വാസ്‌തവമായും മരണത്തെ സദാകാലത്തേക്കും വിഴുങ്ങിക്കളയും, പരമാധീശകർത്താവായ യഹോവ നിശ്ചയമായും സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടച്ചുകളയും.”

വെളി. 21:4: “അവൻ അവരുടെ കണ്ണുകളിൽനിന്ന്‌ കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, ദുഃഖവും മുറവിളിയും വേദനയും ഇനി ഉണ്ടായിരിക്കുകയില്ല. പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”

ആളുകൾ അന്യോന്യം യഥാർത്ഥത്തിൽ സ്‌നേഹിക്കുന്ന ഒരു ലോകം പ്രദാനം ചെയ്യും

യോഹ. 13:35: “നിങ്ങളുടെ ഇടയിൽ സ്‌നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന്‌ എല്ലാവരും അറിയും.” [തന്നിമിത്തം സ്വർഗ്ഗീയ രാജ്യത്തിൽ യേശുവിന്റെ കൂട്ടുഭരണാധിപൻമാരുടെയോ ആ രാജ്യത്തിന്റെ ഭൗമിക പ്രജകളുടെയോ നിരയിലായിരിക്കും.]

മൃഗങ്ങളെയും മനുഷ്യരെയും യോജിപ്പുളള ഒരു ബന്ധത്തിലേക്ക്‌ കൊണ്ടുവരും

യെശ. 11:6-9: “ചെന്നായ്‌ തന്നെ വാസ്‌തവത്തിൽ കുറേ സമയത്തേക്ക്‌ ഒരു ആൺ ആട്ടിൻകുട്ടിയോടുകൂടെ പാർക്കും, പുളളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും, കാളക്കിടാവും കുഞ്ചിരോമമുളള ബാലസിംഹവും കൊഴുപ്പിച്ച മൃഗവും ഒരുമിച്ച്‌ പാർക്കും, ഒരു ചെറിയ കുട്ടി അവയെ നയിക്കും. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ച്‌ കിടക്കും. സിംഹംപോലും കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു തീർച്ചയായും മൂർഖന്റെ പോതിങ്കൽ കളിക്കും. മുലകുടി മാറിയ പൈതൽ വിഷപ്പാമ്പിന്റെ പൊത്തിൽ യഥാർത്ഥമായി സ്വന്തം കൈ ഇടും. എന്റെ വിശുദ്ധ പർവ്വതത്തിലെങ്ങും അവ യാതൊരു ദോഷമോ നാശമോ ചെയ്യുകയില്ല.” (യെശയ്യാവ്‌ 65:25 കൂടെ.)

ഹോശ. 2:18: “അന്നാളിൽ ഞാൻ അവർക്കുവേണ്ടി വയലിലെ കാട്ടുമൃഗത്തോടും ആകാശത്തിലെ പക്ഷിയോടും നിലത്തിലെ ഇഴജാതിയോടുമുളള ബന്ധത്തിൽ ഒരു ഉടമ്പടി ചെയ്യും, . . . ഞാൻ അവർ സുരക്ഷിതമായി കിടക്കുമാറാക്കും.”

ഭൂമിയെ ഒരു പറുദീസയാക്കും

ലൂക്കോ. 23:43: “സത്യമായും ഇന്നു ഞാൻ നിന്നോട്‌ പറയുന്നു, നീ എന്നോടുകൂടെ പറുദീസായിലുണ്ടായിരിക്കും.”

സങ്കീ. 98:7-9: “സമുദ്രവും അതിന്റെ നിറവും ഫലഭൂയിഷ്‌ഠമായ ദേശവും അതിൽ വസിക്കുന്നവരും ഇടിനാദം മുഴക്കട്ടെ. നദികൾ തന്നെ അവയുടെ കൈകൾ കൊട്ടട്ടെ; എല്ലാ പർവ്വതങ്ങളും ഒരുപോലെ യഹോവയുടെ മുമ്പാകെ ഘോഷിച്ചുല്ലസിക്കട്ടെ, എന്തുകൊണ്ടെന്നാൽ അവൻ ഭൂമിയെ വിധിക്കാൻ വന്നിരിക്കുന്നു. അവൻ ഫലഭൂയിഷ്‌ഠമായ ദേശത്തെ നീതിയോടും ജനങ്ങളെ ന്യായത്തോടും വിധിക്കും.”

ഉൽപ. 1:28; 2:15; യെശയ്യാവ്‌ 55:11 എന്നിവ താരതമ്യം ചെയ്യുക.

ദൈവരാജ്യം ഭരണം തുടങ്ങേണ്ടത്‌ എപ്പോഴായിരുന്നു?

അത്‌ ഒന്നാം നൂററാണ്ടിലായിരുന്നോ?

കൊലോ. 1:1, 2, 13: “ദൈവേഷ്ടത്താൽ ക്രിസ്‌തുയേശുവിന്റെ അപ്പോസ്‌തലനായ പൗലോസും നമ്മുടെ സഹോദരനായ തിമൊഥെയോസും . . . വിശുദ്ധൻമാർക്ക്‌ [സ്വർഗ്ഗീയ രാജ്യത്തിന്റെ അവകാശികളായിരുന്നവർക്ക്‌] അവൻ [ദൈവം] നമ്മെ അന്ധകാരത്തിന്റെ അധികാരത്തിൽ നിന്ന്‌ വിടുവിച്ച്‌ നമ്മെ [വിശുദ്ധൻമാരെ, ക്രിസ്‌തീയ സഭയുടെ അംഗങ്ങളെ] തന്റെ സ്‌നേഹപുത്രന്റെ രാജ്യത്തിൽ ആക്കിവച്ചു.” (അതുകൊണ്ട്‌ ഒന്നാം നൂററാണ്ടിൽ, ഇത്‌ എഴുതപ്പെടുന്നതിന്‌ മുമ്പുതന്നെ, വാസ്‌തവത്തിൽ ക്രിസ്‌തു ക്രിസ്‌തീയ സഭയുടെമേൽ ഭരണം നടത്താൻ തുടങ്ങിയിരുന്നു. എന്നാൽ മുഴുഭൂമിയെയും ഭരിക്കാനുളള രാജ്യത്തിന്റെ സ്ഥാപനം ഭാവിയിൽ നടക്കേണ്ടിയിരുന്നു.)

1 കൊരി. 4:8: “നിങ്ങൾ ഇപ്പോൾത്തന്നെ നിറഞ്ഞവരായിരിക്കുന്നു, ഉവ്വോ? നിങ്ങൾ സമ്പന്നരായിത്തീർന്നിരിക്കുന്നു, അല്ലേ? ഞങ്ങളെക്കൂടാതെ നിങ്ങൾ രാജാക്കൻമാരായി ഭരിക്കാൻ തുടങ്ങിയിരിക്കുന്നു, അല്ലേ? ഞങ്ങളും നിങ്ങളോടുകൂടെ രാജാക്കൻമാരായി ഭരിക്കേണ്ടതിന്‌ നിങ്ങൾ രാജാക്കൻമാരായി ഭരിക്കാൻ തുടങ്ങിയിരുന്നെങ്കിലെന്ന്‌ ഞാൻ വാസ്‌തവത്തിൽ ആഗ്രഹിക്കുന്നു.” (തെററായ വീക്ഷണമുണ്ടായിരിക്കുന്നതു സംബന്ധിച്ച്‌ അപ്പോസ്‌തലനായ പൗലോസ്‌ അവരെ ശാസിക്കയാണ്‌ എന്നത്‌ വ്യക്തമാണ്‌.)

വെളി. 12:10, 12: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്‌തുവിന്റെ അധികാരവും തുടങ്ങിയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ നമ്മുടെ സഹോദരൻമാരെ രാപ്പകൽ നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ കുററം ചുമത്തുന്ന അപവാദി തളളിയിടപ്പെട്ടിരിക്കുന്നു! ഈ കാരണത്താൽ സ്വർഗ്ഗങ്ങളെ നിങ്ങളും അവയിൽ വസിക്കുന്നവരെ നിങ്ങളും സന്തോഷിക്കുക! ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ പിശാച്‌ തനിക്ക്‌ അൽപകാലമേയുളളു എന്നറിഞ്ഞുകൊണ്ട്‌ മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്ക്‌ ഇറങ്ങിവന്നിരിക്കുന്നു.” (ഇവിടെ ദൈവരാജ്യത്തിന്റെ സ്ഥാപനത്തെ സ്വർഗ്ഗത്തിൽനിന്ന്‌ സാത്താനെ ചുഴററിയെറിയുന്നതിനോട്‌ ബന്ധപ്പെടുത്തിയിരിക്കുന്നു. ഇയ്യോബ്‌ 1, 2 അദ്ധ്യായങ്ങളിൽ കാണിച്ചിരിക്കുന്നപ്രകാരം ഇത്‌ ഏദനിലെ മൽസരത്തിന്റെ സമയത്ത്‌ സംഭവിച്ചില്ല. വെളിപ്പാട്‌ പൊ. യു. 96-ലാണ്‌ രേഖപ്പെടുത്തപ്പെട്ടത്‌, അത്‌ ഭാവിയിൽ സംഭവിപ്പാനുളള കാര്യങ്ങൾ സംബന്ധിച്ചാണെന്ന്‌ വെളിപ്പാട്‌ 1:1 കാണിക്കുന്നു.)

ദൈവരാജ്യം അധികാരത്തിൽ വരുന്നതിന്‌ ലോകത്തിന്റെ മാനസാന്തരത്തിനായി കാത്തിരിക്കേണ്ടതുണ്ടോ?

സങ്കീ. 110:1, 2: “എന്റെ കർത്താവിനോടുളള [യേശുക്രിസ്‌തു] യഹോവയുടെ അരുളപ്പാടിതാണ്‌: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക്‌ ഒരു പീഠമെന്നപോലെ ആക്കുന്നതുവരെ എന്റെ വലതുഭാഗത്തിരിക്കുക.’ ‘നിന്റെ ശത്രുക്കളുടെ മദ്ധ്യേ കീഴടക്കിക്കൊണ്ടു പുറപ്പെടുക’ എന്ന്‌ പറഞ്ഞുകൊണ്ട്‌ സീയോനിൽനിന്ന്‌ യഹോവ നിന്റെ ബലത്തിന്റെ ചെങ്കോൽ നീട്ടും.” (അതുകൊണ്ട്‌ കീഴടക്കാൻ അവന്‌ ശത്രുക്കളുണ്ടായിരിക്കും; എല്ലാവരും അവന്റെ ഭരണത്തിന്‌ കീഴ്‌പ്പെടുകയില്ല.)

മത്താ. 25:31-46: “മനുഷ്യപുത്രൻ [യേശുക്രിസ്‌തു] തന്റെ സകല ദൂതൻമാരുമായി തന്റെ മഹത്വത്തിൽ വരുമ്പോൾ അവൻ തന്റെ മഹത്വമുളള സിംഹാസനത്തിൽ ഇരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ കൂട്ടിച്ചേർക്കപ്പെടും, ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന്‌ വേർതിരിക്കുന്നതുപോലെ അവൻ ജനങ്ങളെ തമ്മിൽ വേർതിരിക്കും. . . . ഇവർ [അഭിഷിക്ത സഹോദരൻമാരോട്‌ സ്‌നേഹം കാണിക്കാഞ്ഞവർ] നിത്യഛേദനത്തിലേക്കും എന്നാൽ നീതിമാൻമാർ നിത്യജീവനിലേക്കും പോകും.” (പ്രസ്‌പഷ്ടമായി ക്രിസ്‌തു സിംഹാസനസ്ഥനാകുന്നതിനുമുമ്പ്‌ മനുഷ്യവർഗ്ഗം മുഴുവൻ മാനസാന്തരപ്പെടുകയില്ല; എല്ലാവരും നീതിമാൻമാരാണെന്ന്‌ തെളിയുകയില്ല.)

രാജ്യം എന്ന്‌ ഭരണമാരംഭിക്കുമെന്ന്‌ ബൈബിൾ സൂചിപ്പിക്കുന്നുണ്ടോ?

“തീയതികൾ” എന്ന മുഖ്യശീർഷകത്തിൻ കീഴിൽ 95-97 പേജുകളും “അന്ത്യനാളുകൾ” എന്നതിൻകീഴിൽ 234-239 പേജുകളും കാണുക.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—

‘അത്‌ എന്റെ ആയുഷ്‌ക്കാലത്ത്‌ വരികയില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘എന്നാൽ അത്‌ ആരുടെയെങ്കിലും ആയുഷ്‌ക്കാലത്ത്‌ വരണം, അല്ലേ? . . . അത്‌ കാണുന്നത്‌ തന്റെ തലമുറതന്നെയാണെന്ന്‌ ആർക്കെങ്കിലും അറിയാൻ കഴിയുമോ? യേശുവിന്റെ സ്വന്തം അപ്പോസ്‌തലൻമാർ അത്‌ അറിയാൻ ആഗ്രഹിച്ചു, അവൻ അവർക്ക്‌ നൽകിയ മറുപടി ഇന്ന്‌ നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. (മത്താ. 24:3-14)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘അത്‌ വളരെ സാധാരണമായ ഒരു വീക്ഷണമാണ്‌. എന്നാൽ ബൈബിളിന്റെ അടിസ്ഥാനത്തിൽ, ദൈവരാജ്യം ഇപ്പോൾത്തന്നെ സ്വർഗ്ഗത്തിൽ ഭരണം നടത്തുന്നുവെന്നും ദൈവത്തിന്റെ നീതിയുളള ഗവൺമെൻറിൻകീഴിൽ ഭൂമിയിൽ തുടർന്ന്‌ ജീവിക്കാൻ നാം ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന്‌ നാം പ്രകടമാക്കേണ്ടതുണ്ടെന്നും യഹോവയുടെ സാക്ഷികൾ ഉറപ്പായി വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ ഞാൻ ഇന്ന്‌ നിങ്ങളുടെ വീട്ടുവാതിൽക്കൽ വന്നിരിക്കുന്നത്‌. ഇവിടെ മത്തായി 24:14-ൽ പ്രസ്‌താവിച്ചിരിക്കുന്നത്‌ കുറിക്കൊളളുക.’