വിധി
നിർവ്വചനം: ഒഴിവാക്കാനാവാത്തതും മിക്കപ്പോഴും വിപൽക്കരവുമായ ഒരു ഭവിഷ്യത്ത്. എല്ലാ സംഭവങ്ങളും ദിവ്യേഷ്ടത്താൽ അല്ലെങ്കിൽ മനുഷ്യനേക്കാൾ ശ്രേഷ്ഠമായ ഒരു ശക്തിയാൽ തീരുമാനിക്കപ്പെട്ടിരിക്കുന്നുവെന്നും സംഭവിക്കുന്ന കാര്യങ്ങളെല്ലാം അതു മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നതാകയാൽ നടക്കാതെ പോകയില്ല എന്നുമുളള വിശ്വാസമാണ് വിധി വിശ്വാസം. ഇത് ബൈബിളിൽ നിന്നുളള ഒരു വാക്കോ ഉപദേശമോ അല്ല.
“മരിക്കാൻ” ഓരോരുത്തർക്കും മുൻകൂട്ടി തീരുമാനിക്കപ്പെട്ട ഒരു “സമയമുണ്ടോ”?
ഈ വിശ്വാസം ഗ്രീക്കുകാർക്കും റോമാക്കാർക്കും ഇടയിൽ ജനസമ്മതി നേടിയിരുന്നു. പുറജാതികളായിരുന്ന ഗ്രീക്കുകാരുടെ ഐതിഹ്യമനുസരിച്ച് ജീവന്റെ നൂൽനൂൽക്കുകയും അതിന്റെ ദൈർഘ്യം നിശ്ചയിക്കുകയും അതു മുറിക്കുകയും ചെയ്ത മൂന്നു ദേവതമാരായിരുന്നു വിധി നിർണ്ണയിച്ചിരുന്നവർ.
സഭാപ്രസംഗി 3:1, 2 “മരിക്കാനുളള ഒരു സമയത്തെ”പ്പററി പറയുന്നു. എന്നാൽ അതു വ്യക്തിയെ സംബന്ധിച്ചിടത്തോളം മുൻകൂട്ടി തീരുമാനിക്കപ്പെട്ട ഒരു നിമിഷമല്ല എന്ന് കാണിച്ചുകൊണ്ട് സഭാപ്രസംഗി 7:17 ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കയുമരുത്. നിന്റെ സമയമാകാതെ നീ എന്തിന് മരിക്കുന്നു?” സദൃശവാക്യങ്ങൾ 10:27 പറയുന്നു: “ദുഷ്ടൻമാരുടെ സംവൽസരങ്ങളോ കുറക്കപ്പെടും.” സങ്കീർത്തനം 55:23 ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “രക്തപാതകവും വഞ്ചനയും ഉളള മനുഷ്യർ അവരുടെ ആയുസ്സിന്റെ പകുതിയോളം ജീവിക്കുകയില്ല.” അപ്പോൾ സഭാപ്രസംഗി 3:1, 2-ന്റെ അർത്ഥമെന്താണ്? അതു വെറുതെ ഈ അപൂർണ്ണ വ്യവസ്ഥിതിയിലെ ജീവന്റെയും മരണത്തിന്റെയും ചക്രത്തെപ്പററി ചർച്ച ചെയ്യുന്നതേയുളളു. ആളുകൾ ജനിക്കാനും സാധാരണയായി 70 അല്ലെങ്കിൽ 80 വയസ്സിൽ കവിയാത്ത ഒരു സമയത്ത് അവർ മരിക്കാനും ഒരു സമയമുണ്ട്, എന്നാൽ ചിലപ്പോൾ അതു നേരത്തെയും ചിലപ്പോൾ താമസിച്ചും ആകാം.—സങ്കീ. 90:10; സഭാപ്രസംഗി 9:11 കൂടെ കാണുക.
ഓരോരുത്തരുടെയും മരണത്തിന്റെ വിധവും സമയവും ജനനസമയത്തോ അതിനും മുൻപുതന്നെയോ നിശ്ചയപ്പെടുത്തിയിട്ടുണ്ടെങ്കിൽ അപകടകരമായ സാഹചര്യങ്ങളെ ഒഴിവാക്കുകയോ ഒരുവന്റെ ആരോഗ്യം സംബന്ധിച്ച് ശ്രദ്ധിക്കുകയോ ചെയ്യേണ്ടതില്ല; മാത്രവുമല്ല സുരക്ഷിതത്വത്തിനുവേണ്ടിയുളള മുൻകരുതലുകൾ മരണനിരക്കിന് മാററം വരുത്തുകയും ഇല്ല. എന്നാൽ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഒരു യുദ്ധക്കളം യുദ്ധമേഖലയിൽ നിന്ന് അകലെയുളള നിങ്ങളുടെ ഭവനംപോലെ സുരക്ഷിതമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങൾ നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ശ്രദ്ധിക്കുകയും നിങ്ങളുടെ കുട്ടികളെ ഡോക്ടറുടെ അടുത്തു കൊണ്ടുപോവുകയും ചെയ്യാറുണ്ടോ? പുകവലിക്കാർ സാധാരണയായി പുകവലിക്കാത്തവരെക്കാൾ ശരാശരി മൂന്നോ നാലോ വർഷം മുമ്പേ മരിക്കുന്നത് എന്തുകൊണ്ടാണ്? മോട്ടോർ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സീററ് ബൽററ് ധരിക്കുകയും വാഹനമോടിക്കുന്നവർ ട്രാഫിക്
നിയമങ്ങൾ അനുസരിക്കുകയും ചെയ്യുമ്പോൾ മാരകമായ അപകടങ്ങൾ കുറയുന്നത് എന്തുകൊണ്ടാണ്? പ്രകടമായും മുൻകരുതലുകൾ എടുക്കുന്നത് പ്രയോജനകരമാണ്.സംഭവിക്കുന്നതെല്ലാം “ദൈവത്തിന്റെ ഇഷ്ട”മാണോ?
2 പത്രോ. 3:9: “ആരും നശിപ്പിക്കപ്പെടാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരുവാൻ ആഗ്രഹിക്കുന്നതുകൊണ്ട് യഹോവ . . . നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നു.” (എന്നാൽ എല്ലാവരും അവന്റെ ക്ഷമയോട് അനുകൂലമായി പ്രതികരിക്കുന്നില്ല. വ്യക്തമായും ആരെങ്കിലും മാനസാന്തരപ്പെടുവാൻ വിസമ്മതിക്കുമ്പോൾ അത് “ദൈവത്തിന്റെ ഇഷ്ടമല്ല.” വെളിപ്പാട് 9:20, 21 താരതമ്യം ചെയ്യുക.)
യിരെ. 7:23-26: “‘എന്റെ ശബ്ദം കേട്ടനുസരിക്കുക, എന്നാൽ ഞാൻ നിങ്ങൾക്ക് ദൈവവും നിങ്ങൾ എനിക്ക് ജനവുമായിത്തീരും. നിങ്ങൾക്ക് ശുഭമായിരിക്കേണ്ടതിന് ഞാൻ നിങ്ങളോട് കല്പിക്കുന്ന വഴികളിലൊക്കെയും നിങ്ങൾ നടക്കണം’ എന്ന ഈ വചനമത്രേ ഞാൻ അവരുടെ [ഇസ്രായേല്യർ] മേൽ കൽപനയായി വച്ചിരിക്കുന്നത്. എന്നാൽ അവർ ശ്രദ്ധിച്ചില്ല . . . ഞാൻ ദിവസവും അതികാലത്ത് എഴുന്നേററ് പ്രവാചകൻമാരായ എന്റെ സകല ദാസൻമാരെയും നിങ്ങളുടെ അടുക്കൽ അയച്ചുകൊണ്ടിരുന്നു. എന്നാൽ അവർ എന്നെ ശ്രദ്ധിച്ചില്ല, അവർ അവരുടെ ചെവി ചായ്ച്ചില്ല, അവർ അവരുടെ കഴുത്ത് കഠിനമാക്കിക്കൊണ്ടിരുന്നു.” (പ്രകടമായും ഇസ്രായേലിൽ സംഭവിച്ചുകൊണ്ടിരുന്ന മോശമായ കാര്യങ്ങൾ “ദൈവത്തിന്റെ ഇഷ്ട”മായിരുന്നില്ല.)
മർക്കോ. 3:35: “ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് ആരോ ആ ആളാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.” (ആരുതന്നെ ആയാലും ചെയ്തതെല്ലാം ദൈവേഷ്ടമായിരുന്നെങ്കിൽ എല്ലാവരും യേശു അവിടെ വർണ്ണിച്ചതുപോലുളള ബന്ധം യേശുവുമായി ആസ്വദിക്കുമായിരുന്നു. എന്നാൽ ചിലരോട് അവൻ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുളളവരാണ്.”—യോഹ. 8:44.)
ഒരു വിശദീകരണം നൽകാൻ വയ്യാത്തതായി സംഭവിക്കുന്ന കാര്യങ്ങളുടെ കാരണമെന്താണ്?
സഭാ. 9:11: “സമയവും മുൻകൂട്ടിക്കാണാത്ത സംഭവങ്ങളും [“യാദൃച്ഛിക സംഭവങ്ങൾ,” NE, RS] അവർക്കെല്ലാം സംഭവിക്കുന്നു.” (അപ്രകാരം ഒരു വ്യക്തിയുടെ ജീവിതം മുൻകൂട്ടിക്കാണുന്നതുകൊണ്ടല്ല മറിച്ച് യാദൃച്ഛികമായി അയാൾ നിർഭാഗ്യകരമായ സാഹചര്യങ്ങളുടെ ഇരയായിത്തീർന്നേക്കാം.)
തങ്ങൾതന്നെയും മനുഷ്യവർഗ്ഗത്തിലെ മററുളളവരും സഹിക്കേണ്ടിവരുന്ന കഷ്ടപ്പാടിൽ അധികത്തിനും മനുഷ്യർ തന്നെ ഉത്തരവാദിത്വം വഹിക്കുന്നുവോ?
റോമ. 5:12: “ഏക മനുഷ്യനാൽ [ആദാം] പാപം ലോകത്തിൽ പ്രവേശിച്ചു, പാപത്താൽ മരണവും; അങ്ങനെ അവരെല്ലാം പാപം ചെയ്തതിനാൽ മരണം സകല മനുഷ്യരിലേക്കും വ്യാപിച്ചു.” (തെററു ചെയ്യാനുളള ചായ്വ് സഹിതം നാമെല്ലാം ആദാമിൽ നിന്ന് അപൂർണ്ണത അവകാശമാക്കി.)
സഭാ. 8:9: “മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു.”
സദൃ. 13:1: “ഒരു പിതാവിൽ നിന്നുളള ശിക്ഷണമുളളിടത്ത് പുത്രൻ ജ്ഞാനിയായിരിക്കുന്നു.” (മാതാപിതാക്കൾ ചെയ്യുന്ന കാര്യങ്ങൾക്ക് അവരുടെ മക്കളുടെ ജീവിതത്തിൻമേൽ വലിയ സ്വാധീനമുണ്ട്.)
ഗലാ. 6:7: “വഴിതെററിക്കപ്പെടരുത്; ദൈവം പരിഹസിക്കപ്പെടേണ്ടവനല്ല. ഒരു മനുഷ്യൻ വിതക്കുന്നത് എന്തോ അത് അവൻ കൊയ്യും.” (കൂടാതെ സദൃശവാക്യങ്ങൾ 11:17; 23:29, 30; 29:15; 1 കൊരിന്ത്യർ 6:18)
മനുഷ്യവർഗ്ഗത്തിന് കഷ്ടത്തിനിടയാക്കുന്ന മനുഷ്യാതീത ശക്തികളുമുണ്ടോ?
വെളി. 12:12: “ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ പിശാച് തനിക്ക് അൽപകാലമേ ശേഷിച്ചിട്ടുളളു എന്നറിഞ്ഞുകൊണ്ട് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങി വന്നിരിക്കുന്നു.” (കൂടാതെ പ്രവൃത്തികൾ 10:38)
ദൈവം എല്ലാം മുൻകൂട്ടി അറിയുകയും മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്യുന്നുണ്ടോ?
യെശ. 46:9, 10: “ദിവ്യനായവൻ ഞാൻ തന്നെ, വേറെ ദൈവമോ എന്നെപ്പോലെയുളള ഒരുവനോ ഇല്ല. ആരംഭത്തിങ്കൽ തന്നെ അവസാനവും പുരാതന കാലത്തുതന്നെ മേലാൽ സംഭവിപ്പാനുളളതും പ്രസ്താവിക്കുന്നവൻ; ‘എന്റെ ആലോചന നിലനിൽക്കും, ഞാൻ ആഗ്രഹിക്കുന്ന സകലവും ഞാൻ ചെയ്യും’ എന്ന് പറയുന്നവൻ തന്നെ.” (അവൻ തന്റെ ഉദ്ദേശ്യം അറിയിക്കുന്നു, അതിന്റെ നിവൃത്തിയോട് ബന്ധപ്പെട്ടിട്ടുളള ചില കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കുന്നു, അവ നിവൃത്തിയാകുമെന്ന് ഉറപ്പു നൽകാനുളള സർവ്വശക്തിയും അവനുണ്ട്.)
യെശ. 11:1-3: “യിശ്ശായിയുടെ കുററിയിൽ നിന്ന് ഒരു മുള പൊട്ടിപ്പുറപ്പെടണം; അവന്റെ വേരുകളിൽ നിന്ന് ഒരു കൊമ്പ് ഫലം കായിക്കും. [യേശു യിശ്ശായിയുടെ വംശത്തിലാണ് ജനിച്ചത്.] അവന്റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കണം, . . . അവൻ യഹോവാഭയത്തിൽ ആമോദിക്കും.” (സൃഷ്ടിയുടെ ആരംഭം മുതൽ സ്വർഗ്ഗത്തിൽ തന്റെ പുത്രന്റെ മനോഭാവവും പെരുമാററവും നിരീക്ഷിച്ചിട്ടുണ്ടായിരുന്നതിനാൽ യഹോവക്ക് ആത്മധൈര്യത്തോടെ ഇത് മുൻകൂട്ടി പറയാൻ കഴിയുമായിരുന്നു.) (മനുഷ്യനാകുന്നതിനു മുമ്പത്തെ യേശുവിന്റെ ആസ്തിക്യത്തെക്കുറിച്ച് “യേശുക്രിസ്തു” എന്ന ശീർഷകത്തിൻകീഴിൽ 216, 217 എന്നീ പേജുകൾ കാണുക.)
ആവ. 31:20, 21: “ഞാൻ അവരുടെ പിതാക്കൻമാരോട് സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തേക്ക് ഞാൻ അവരെ [ഇസ്രായേൽ ജനതയെ] കൊണ്ടുവരും, അവർ തീർച്ചയായും തിന്നു തൃപ്തരായി തടിച്ചു കൊഴുത്ത് അന്യദേവൻമാരിലേക്ക് തിരിയുകയും അവരെ തീർച്ചയായും സേവിക്കുകയും എന്നെ അനാദരിക്കുകയും എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്യും. എന്നാൽ അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവരുടെമേൽ വരുമ്പോൾ ഈ പാട്ട് [ദൈവപ്രീതിയെ വിലമതിക്കാതെ അവർ എങ്ങനെ പെരുമാറി എന്നതു സംബന്ധിച്ച വിവരണം] അവർക്കെതിരെ സാക്ഷ്യം പറയും, . . . എന്തുകൊണ്ടെന്നാൽ ഞാൻ സത്യം ചെയ്ത ദേശത്ത് അവരെ എത്തിക്കും മുമ്പേ ഇന്ന് അവർ വളർത്തിയെടുക്കുന്ന പ്രവണതയെ ഞാൻ നന്നായി അറിയുന്നു.” [അവരുടെ ഗതിയുടെ അനന്തരഫലം തിരിച്ചറിയുന്നതിനുളള പ്രാപ്തി അവൻ അതു സംബന്ധിച്ച് ഉത്തരവാദിയായിരുന്നുവെന്നോ അവൻ അവർക്കായി അതു ആഗ്രഹിച്ചുവെന്നോ അർത്ഥമാക്കിയില്ലെന്ന് കുറിക്കൊളളുക, മറിച്ച് അവർ ചെയ്തുകൊണ്ടിരുന്നതിന്റെ അടിസ്ഥാനത്തിൽ അനന്തരഫലം അവന് മുൻകൂട്ടിക്കാണാൻ കഴിയുമായിരുന്നു. സമാനമായി, നിരീക്ഷിക്കപ്പെടുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കാലാവസ്ഥാനിരീക്ഷകന് സാമാന്യം കൃത്യതയോടെ കാലാവസ്ഥ മുൻകൂട്ടിപ്പറയാൻ കഴിഞ്ഞേക്കും, എന്നാൽ അയാൾ അതിന് ഇടയാക്കുകയോ അവശ്യം അത് ഇഷ്ടപ്പെടുകയോ ചെയ്യുന്നില്ല.)
സംഭവങ്ങൾ മുൻകൂട്ടി അറിയുന്നതിനും നിർണ്ണയിക്കുന്നതിനുമുളള ദൈവത്തിന്റെ കഴിവ് അവൻ സൃഷ്ടികളുടെയെല്ലാം സകല പ്രവർത്തനങ്ങളിലും അങ്ങനെ ചെയ്യുന്നുവെന്ന് തെളിയിക്കുന്നുണ്ടോ?
വെളി. 22:17: “കേൾക്കുന്ന ഏവനും ‘വരിക!’ എന്നു പറയട്ടെ. ദാഹിക്കുന്ന ഏവനും വരട്ടെ, ആഗ്രഹിക്കുന്ന ഏവനും ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.” (തെരഞ്ഞെടുപ്പ് മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടില്ല; അത് വ്യക്തിക്ക് വിടപ്പെട്ടിരിക്കുന്നു.)
റോമ. 2:4, 5: “ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നു എന്ന് അറിയാത്തതിനാൽ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ധനം നിരസിച്ചു കളയുന്നുവോ? എന്നാൽ നിന്റെ കാഠിന്യത്തിനും അനുതാപമില്ലാത്ത ഹൃദയത്തിനും ഒത്തവണ്ണം ദൈവത്തിന്റെ നീതിയുളള വിധി വെളിപ്പെടുവാനുളള കോപദിവസത്തേക്ക് നീ നിനക്കായിത്തന്നെ ക്രോധം സൂക്ഷിച്ചു വയ്ക്കുന്നു.” (വ്യക്തികളെ ഒരു നിശ്ചിത ഗതി പിന്തുടരുവാൻ നിർബന്ധിക്കുന്നില്ല. എന്നാൽ ഒരുവൻ ചെയ്യുന്നതിന് കണക്കു ബോധിപ്പിക്കേണ്ടതായിട്ടുണ്ട്.)
സെഫ. 2:3: “ഭൂമിയിലെ സകല സൗമ്യൻമാരുമായുളേളാരേ, യഹോവയെ അന്വേഷിപ്പിൻ . . . നീതി അന്വേഷിപ്പിൻ, സൗമ്യത അന്വേഷിപ്പിൻ. നിങ്ങൾ യഹോവയുടെ കോപദിവസത്തിൽ മറയ്ക്കപ്പെടാനിടയുണ്ട്.” (ആളുകൾ വിജയിക്കരുതെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയാമെങ്കിൽ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് ശരിയായതു ചെയ്യാൻ നീതിമാനും സ്നേഹവാനുമായ ഒരു ദൈവം അവരെ പ്രോൽസാഹിപ്പിക്കുമോ?)
ദൃഷ്ടാന്തം: റേഡിയോ ഉളള ഒരാൾക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുളള വാർത്തകൾ ശ്രദ്ധിക്കാൻ കഴിയും. ഒരു പ്രത്യേക സ്റേറഷനിൽ നിന്നുളള വാർത്ത ശ്രദ്ധിക്കാൻ കഴിയും എന്ന വസ്തുത അയാൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് അർത്ഥമാക്കുന്നില്ല. ആദ്യം അയാൾ റേഡിയോ ഓൺ ചെയ്യുകയും അനന്തരം സ്റേറഷൻ തെരഞ്ഞെടുക്കുകയും വേണം. അതുപോലെ സംഭവങ്ങൾ മുൻകൂട്ടി കാണാൻ യഹോവക്ക് കഴിയും, എന്നാൽ മാനുഷ സൃഷ്ടികൾക്ക് അവൻ നൽകിയിരിക്കുന്ന സ്വതന്ത്ര ഇച്ഛാശക്തിക്ക് വേണ്ട പരിഗണന കൊടുത്തുകൊണ്ട് ആവശ്യമുളളപ്പോൾ മാത്രവും വിവേകത്തോടെയുമേ അവൻ ആ പ്രാപ്തി ഉപയോഗിക്കുന്നുളളു എന്ന് ബൈബിൾ പ്രകടമാക്കുന്നു.—ഉൽപത്തി 22:12; 18:20, 21 താരതമ്യം ചെയ്യുക.
ദൈവം ആദാമിനെ സൃഷ്ടിച്ചപ്പോൾ അവൻ പാപം ചെയ്യുമെന്ന് ദൈവം അറിഞ്ഞിരുന്നോ?
ഇതാണ് ദൈവം ആദാമിന്റെയും ഹവ്വായുടെയും മുമ്പിൽ വച്ചത്: “സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറക്കുകയും അതിനെ കീഴടക്കി സമുദ്രത്തിലെ മൽസ്യത്തിൻമേലും ആകാശങ്ങളിലെ പറവജാതികളിൻമേലും ഭൂമിയിൽ ചരിക്കുന്ന ജീവനുളള സകല ജന്തുക്കളിൻമേലും വാഴുകയും ചെയ്വിൻ.” “യഹോവയായ ദൈവം മനുഷ്യന്റെമേൽ ഈ കൽപനയും കൂടെ വച്ചു: ‘തോട്ടത്തിലെ എല്ലാ വൃക്ഷത്തിൽനിന്നും നിനക്ക് മതിയാവോളം ഭക്ഷിക്കാം. എന്നാൽ നൻമതിൻമകളുടെ തിരിച്ചറിവിൻ വൃക്ഷത്തിൽ നിന്ന് നീ ഭക്ഷിക്കരുത്, എന്തുകൊണ്ടെന്നാൽ അതിൽനിന്ന് ഭക്ഷിക്കുന്ന നാളിൽ നീ നിശ്ചയമായും മരിക്കും.” (ഉൽപ. 1:28; 2:16, 17) അത്ഭുതകരമായ ഭാവിയോടുകൂടിയ ഒരു പദ്ധതി പരാജയപ്പെടുകയേ ഉളളു എന്ന് ആരംഭം മുതൽതന്നെ നിങ്ങൾക്കറിയാമെങ്കിൽ അത് ഏറെറടുക്കാൻ നിങ്ങൾ നിങ്ങളുടെ മക്കളെ പ്രോൽസാഹിപ്പിക്കുമോ? അവർ കഷ്ടത്തിലാകാൻ തക്കവണ്ണം നിങ്ങൾ എല്ലാം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അറിയാമെങ്കിൽ വരാനിരിക്കുന്ന ഉപദ്രവത്തെപ്പററി നിങ്ങൾ അവർക്ക് മുന്നറിയിപ്പ് കൊടുക്കുമോ? അപ്പോൾ ദൈവം അങ്ങനെ ചെയ്തു എന്ന് ആരോപിക്കുന്നത് ന്യായമാണോ?
മത്താ. 7:11: “നിങ്ങൾ ദുഷ്ടരായിരിക്കുന്നെങ്കിലും [അല്ലെങ്കിൽ “ദുഷ്ടരായിരിക്കുന്ന നിങ്ങൾ,” NE] നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുക്കാൻ അറിയുന്നുവെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്ക് എത്ര അധികമായി നല്ല ദാനങ്ങൾ നൽകും?”
ആദാമിന്റെ പാപവും അതിൽ നിന്നുണ്ടാകുന്ന എല്ലാ ഫലങ്ങളും ദൈവം മുൻകൂട്ടി തീരുമാനിക്കുകയും അറിയുകയും ചെയ്തിരുന്നെങ്കിൽ ആദാമിനെ സൃഷ്ടിക്കുകവഴി മനുഷ്യചരിത്രത്തിൽ ചെയ്യപ്പെട്ടിട്ടുളള എല്ലാ ദുഷ്ടതക്കും ദൈവം മന:പൂർവ്വം തുടക്കമിട്ടുകൊടുത്തു എന്നാണ് അതിന്റെ അർത്ഥം. എല്ലാ യുദ്ധങ്ങളുടെയും കുററകൃത്യങ്ങളുടെയും അധാർമ്മികതയുടെയും മർദ്ദനത്തിന്റെയും ഭോഷ്ക്ക്, കപടഭക്തി, രോഗം എന്നിവയുടെയും ഉറവ് അവനായിരിക്കണം. എന്നാൽ ബൈബിൾ വ്യക്തമായി പറയുന്നു: “നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ഒരു ദൈവമല്ല.” (സങ്കീ. 5:4) “അക്രമത്തെ സ്നേഹിക്കുന്നവനെ അവന്റെ ദേഹി തീർച്ചയായും വെറുക്കുന്നു.” (സങ്കീ. 11:5) “ദൈവത്തിന് . . . ഭോഷ്ക്ക് പറയാൻ കഴിയുകയില്ല.” (തീത്തോ. 1:2) “മർദ്ദനത്തിൽ നിന്നും അക്രമത്തിൽ നിന്നും അവൻ [മശിഹൈക രാജാവായി ദൈവത്താൽ നിയോഗിക്കപ്പെട്ടവൻ] അവരുടെ ദേഹിയെ വീണ്ടെടുക്കും, അവരുടെ രക്തം അവന്റെ ദൃഷ്ടിയിൽ വിലയേറിയതായിരിക്കുകയും ചെയ്യും.” (സങ്കീ. 72:14) “ദൈവം സ്നേഹമാകുന്നു”. (1 യോഹ. 4:8) “അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നവനാകുന്നു.”—സങ്കീ. 33:5.
യാക്കോബിന്റെയും ഏശാവിന്റെയും കാര്യം ദൈവം മുൻകൂട്ടി തീരുമാനിച്ചോ?
ഉൽപ. 25:33: “യഹോവ അവളോട് [റെബേക്കയോട്] ഇപ്രകാരം പറഞ്ഞു തുടങ്ങി: ‘നിന്റെ ഗർഭത്തിൽ രണ്ട് ജനതകൾ ഉണ്ട്, രണ്ട് ദേശീയ സംഘങ്ങൾ നിന്റെ ഉദരത്തിൽ നിന്ന് വേർപിരിയും; ഒരു ദേശീയ സംഘം മറേറ ദേശീയ സംഘത്തെക്കാൾ പ്രബലമായിരിക്കും, മൂത്തവൻ [ഏശാവ്] ഇളയവനെ [യാക്കോബ്] സേവിക്കും.’” (യഹോവക്ക് ആ അജാത ഇരട്ടകളുടെ ജനിതക മാതൃക വായിക്കാൻ കഴിയുമായിരുന്നു. കുട്ടികളിൽ ഓരോരുത്തരും വികസിപ്പിച്ചെടുക്കുന്ന ഗുണങ്ങൾ മുൻകൂട്ടിക്കാണുകയും അനന്തരഫലം മുൻകൂട്ടിപ്പറയുകയും ചെയ്തപ്പോൾ അവൻ അതു പരിഗണിച്ചിരിക്കണം. [സങ്കീ. 139:16] അവൻ അവരുടെ നിത്യമായ വിധി നിശ്ചയിച്ചു എന്നോ അവരുടെ ജീവിതത്തിലെ ഓരോ സംഭവവും എങ്ങനെ പര്യവസാനിക്കണമെന്ന് അവൻ മുൻകൂട്ടി തീരുമാനിച്ചു എന്നോ ഇവിടെ യാതൊരു സൂചനയുമില്ല.)
യൂദാ ഇസ്ക്കരിയോത്ത യേശുവിനെ ഒററിക്കൊടുക്കാൻ വേണ്ടി മുൻനിശ്ചയിക്കപ്പെട്ടിരുന്നുവോ?
സങ്കീ. 41:9: “എന്നോട് സമാധാനമായിരുന്ന പുരുഷൻ, ഞാൻ വിശ്വസിച്ചവൻ, എന്റെ അപ്പം തിന്നവൻ എനിക്കെതിരെ അവന്റെ കുതികാൽ ഉയർത്തിയിരിക്കുന്നു.” (അത് യേശുവിന്റെ ഏത് അടുത്ത സഹകാരി ആയിരിക്കും എന്ന് പ്രവചനം എടുത്തു പറയുന്നില്ല എന്നത് കുറിക്കൊളളുക. ദാവീദിനെ ഒററിക്കൊടുക്കാൻ അവന്റെ ഉപദേഷ്ടാവായ അഹീത്തോഫെലിനെ പിശാച് ഉപയോഗിച്ചിരുന്നു എന്ന് യഹോവ അറിഞ്ഞു. പിശാച് എങ്ങനെ പ്രവർത്തിച്ചു എന്നും ഭാവിയിൽ എന്തു ചെയ്യുമെന്നും അത് പ്രകടമാക്കിയതുകൊണ്ട് അവൻ അത് രേഖപ്പെടുത്തിക്കുകയും ചെയ്തു. ദൈവമല്ലായിരുന്നു, ‘പിശാചായിരുന്നു . . . അവനെ [യേശുവിനെ] ഒററിക്കൊടുക്കാൻ ശീമോന്റെ മകനായ ഇസ്ക്കരിയോത്ത യൂദായുടെ മനസ്സിൽ തോന്നിച്ചത്.’ [യോഹ. 13:2] ചെറുത്തു നിൽക്കുന്നതിനു പകരം ആ സാത്താന്യ സ്വാധീനത്തിന് യൂദാ വഴങ്ങി.)
യോഹ. 6:64: “തന്നെ ഒററിക്കൊടുക്കാനുളളവൻ ആരെന്ന് യേശു ആദ്യം മുതൽ അറിഞ്ഞിരുന്നു.” (അത് സൃഷ്ടിയുടെ ആരംഭം മുതലോ യൂദായുടെ ജനന സമയം മുതലോ അല്ല, മറിച്ച് അവൻ വഞ്ചനാത്മകമായി പെരുമാറിയതിന്റെ “ആദ്യം മുതൽ”. ഉൽപത്തി 1:1, ലൂക്കോസ് 1:2, 1 യോഹന്നാൻ 2:7, 13 എന്നിവ ഓരോന്നിലും “ആദിയിൽ” എന്നത് ആപേക്ഷികാർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് താരതമ്യം ചെയ്യുക. യോഹന്നാൻ 12:4-6 കൂടെ കുറിക്കൊളളുക.)
ക്രിസ്ത്യാനികൾ “മുൻനിശ്ചയിക്ക”പ്പെട്ടിരിക്കുന്നതായി അപ്പോസ്തലനായ പൗലോസ് പറയുന്നില്ലേ?
റോമ. 8:28, 29: “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, തന്റെ ഉദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടവർക്ക് അവന്റെ പ്രവർത്തനങ്ങളെല്ലാം നൻമക്കായി ഒത്തുവരുന്നു എന്ന് നാം അറിയുന്നു; എന്തുകൊണ്ടെന്നാൽ താൻ ആദ്യമായി അംഗീകരിച്ചവരെ, തന്റെ പുത്രന്റെ പ്രതിച്ഛായയോട് അനുരൂപരാകാൻ മുൻനിർണ്ണയിച്ചുമിരിക്കുന്നു. അവൻ അനേകം സഹോദരൻമാരിൽ ആദ്യജാതൻ ആകേണ്ടതിനു തന്നെ. [“മുൻനിശ്ചയിച്ചിരിക്കുന്നു,” KJ] (കൂടാതെ എഫേ. 1:5, 11 കൂടെ കാണുക.) എന്നാൽ ഇവരോട് തന്നെ 2 പത്രോസ് 1:10 പറയുന്നു: “നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും നിങ്ങൾക്കു തന്നെ ഉറപ്പാക്കാൻ നിങ്ങളുടെ പരമാവധി ശ്രമിക്കുക; എന്തുകൊണ്ടെന്നാൽ ഈ കാര്യങ്ങൾ ചെയ്യുന്നതിൽ നിങ്ങൾ തുടർന്നാൽ നിങ്ങൾ ഒരു പ്രകാരത്തിലും ഒരിക്കലും പരാജയപ്പെടുകയില്ല.” (ഈ വ്യക്തികൾ രക്ഷക്കായി മുൻനിശ്ചയിക്കപ്പെട്ടവരാണെങ്കിൽ അവർ എന്തുതന്നെ ചെയ്താലും അവർക്ക് പരാജയപ്പെടാൻ പററുകയില്ല. വ്യക്തികളുടെ ഭാഗത്ത് ശ്രമം ആവശ്യമായിരിക്കുന്നതിനാൽ, ആ കൂട്ടം ആയിരിക്കണം മുൻനിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. ആ കൂട്ടം മുഴുവൻ യേശുക്രിസ്തു വച്ച മാതൃകയോട് ചേർച്ചയിലായിരിക്കണം എന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണ്. എന്നാൽ, ആ കൂട്ടത്തിന്റെ ഭാഗമായിരിക്കാൻ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവർ അവരുടെ മുമ്പാകെ വയ്ക്കപ്പെട്ടിരിക്കുന്ന പ്രതിഫലം യഥാർത്ഥത്തിൽ പ്രാപിക്കണമെങ്കിൽ അവർ വിശ്വസ്തരെന്ന് തെളിയിക്കണം.)
എഫേ. 1:4, 5: “നാം അവന്റെ മുമ്പിൽ സ്നേഹത്തിൽ വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിന് അവൻ അവനോട് [യേശുക്രിസ്തുവിനോട്] ഉളള ബന്ധത്തിൽ ലോകസ്ഥാപനത്തിന് മുമ്പേ നമ്മെ തെരഞ്ഞെടുത്തു. എന്തുകൊണ്ടെന്നാൽ അവന്റെ ഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ അവന്റെ പുത്രൻമാരായി ദത്തെടുക്കുന്നതിന് അവൻ നമ്മെ മുൻനിർണ്ണയിച്ചു.” (ലൂക്കോ. 11:50, 51-ൽ “ലോകസ്ഥാപന”ത്തെ യേശു ഹാബേലിന്റെ കാലത്തോട് സമാന്തരമാക്കുന്നു എന്നത് ശ്രദ്ധാർഹമാണ്. ആയുഷ്ക്കാലം മുഴുവൻ ദൈവപ്രീതിയിൽ തുടർന്ന ആദ്യത്തെ വ്യക്തി ഹാബേലാണ്. അപ്രകാരം ഏദനിലെ മൽസരത്തിന് ശേഷവും ഹാബേലിനെ [ഹവ്വ] ഗർഭം ധരിക്കുന്നതിന് മുൻപുമാണ് രക്ഷ പ്രദാനം ചെയ്യാനുളള “സന്തതി”യെ ഉൽപ്പാദിപ്പിക്കാനുളള ഉദ്ദേശ്യം ദൈവം രൂപപ്പെടുത്തിയത്. [ഉൽപ. 3:15] മുഖ്യ സന്തതിയായ യേശുക്രിസ്തുവിനോടൊപ്പം ഭൂമിമേലുളള പുതിയ ഗവൺമെൻറിൽ, മശിഹൈകരാജ്യത്തിൽ പങ്കുകാരാകാനുളള അവന്റെ വിശ്വസ്താനുഗാമികളുടെ ഒരു കൂട്ടവും ഉണ്ടായിരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചു.)
നക്ഷത്രങ്ങളും ഗ്രഹങ്ങളും നമ്മുടെ ജീവിതത്തിലെ സംഭവങ്ങളെ സ്വാധീനിക്കുകയോ തീരുമാനങ്ങൾ ചെയ്യുമ്പോൾ നാം കണക്കിലെടുക്കേണ്ട ശകുനങ്ങൾ പ്രദാനം ചെയ്യുകയോ ചെയ്യുന്നുണ്ടോ?
ജ്യോതിഷത്തിന്റെ തുടക്കം എന്തിലാണ്?
“പാശ്ചാത്യ ജ്യോതിഷം ക്രി. മു. 2,000-ങ്ങളിലെ കൽദയരുടെയും ബാബിലോണിയാക്കാരുടെയും സിദ്ധാന്തങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും നേരിട്ട് പിന്തുടർച്ചയായി വന്നിട്ടുളളതാണ് എന്നു കാണാൻ കഴിയും.”—ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ (1977), വാല്യം 2, പേ. 557.
“ജ്യോതിഷം രണ്ടു ബാബിലോന്യ ആശയങ്ങളിൽ അധിഷ്ഠിതമാണ്: രാശിചക്രവും ആകാശഗോളങ്ങളുടെ ദിവ്യത്വവും. . . . ഓരോ ഗ്രഹത്തിന്റെയും ദേവതമാരിൽ നിന്ന് പ്രതീക്ഷിക്കാവുന്ന സ്വാധീനങ്ങളാണ് ബാബിലോണിയക്കാർ ഗ്രഹങ്ങൾക്ക് ആരോപിച്ചത്.”—ഗ്രേയിററ് സിററീസ് ഓഫ് ദി എൻഷ്യൻറ് വേൾഡ് (ന്യൂയോർക്ക്, 1972), എൽ. സ്പ്രേഗ് ദെ ക്യാമ്പ്, പേ. 150.
“ബാബിലോണിലും ബാബിലോന്യ സംസ്ക്കാരത്തിന്റെ നേരിട്ടുളള ഒരു ശാഖയെന്ന നിലയിൽ അസ്സീറിയയിലും . . . ഔദ്യോഗിക ആരാധനാക്രമത്തിൽ ദൈവങ്ങളുടെ ഇഷ്ടവും ഉദ്ദേശ്യവും തിരിച്ചറിയുന്നതിന് പുരോഹിതൻമാർക്കുണ്ടായിരുന്ന രണ്ടു പ്രമുഖ മാർഗ്ഗങ്ങളിൽ ജ്യോതിഷത്തിന് സ്ഥാനമുണ്ടായിരുന്നു . . . മറേറത് ബലിചെയ്യപ്പെട്ട മൃഗത്തിന്റെ കരൾ പരിശോധിക്കുക എന്നതായിരുന്നു. . . . സൂര്യന്റെയും ചന്ദ്രന്റെയും അഞ്ചു ഗ്രഹങ്ങളുടെയും നീക്കങ്ങൾ ആ ദേവതകൾ ചന്ദ്രദേവനായ സിൻ സൂര്യദേവനായ ഷമാഷ് എന്നിവരോടൊപ്പം ഭൂമിയിലെ സംഭവങ്ങൾ തയ്യാറാക്കുന്നതായി വീക്ഷിക്കപ്പെട്ടിരുന്നു.”—എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക (1911), വാല്യം II പേ. 796.
ഈ ആചാരത്തോട് മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവിനുളള വീക്ഷണമെന്താണ്?
ആവ. 18:10-12: “. . . പ്രശ്നക്കാരൻ, മന്ത്രവാദി, ലക്ഷണം നോക്കുന്നവൻ . . . എന്നിങ്ങനെയുളളവർ നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കരുത്. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവക്ക് വെറുപ്പാകുന്നു.”
ബാബിലോണിയാക്കാരോട് അവൻ പറഞ്ഞു: “നിന്റെ ജ്യോതിഷക്കാർ, മാസം തോറും നിനക്കു വരുവാനുളളത് നിന്നെ അറിയിക്കുന്നവരായി നക്ഷത്രം നോക്കുന്നവർ അതു തുടരുകയും നിന്നെ രക്ഷിക്കുകയും ചെയ്യട്ടെ! എന്നാൽ അവർ പതിർപോലെ പാറിപ്പോകുന്നു . . . ആയുഷ്ക്കാലം മുഴുവൻ നിനക്ക് ഇടപാട് ഉണ്ടായിരുന്ന നിന്റെ മന്ത്രവാദികൾ അത്രയേയുളളു: അവർ ഓരോരുത്തൻ താന്താന്റെ വഴിക്ക് പോയിരിക്കുന്നു, നിന്നെ രക്ഷിക്കാൻ ആരുമില്ല.”—യെശ. 47:13-15, NE.