വിവാഹം
നിർവ്വചനം: തിരുവെഴുത്തുകളിൽ നൽകപ്പെട്ടിരിക്കുന്ന നിലവാരങ്ങളോടുളള ചേർച്ചയിൽ ഭാര്യാഭർത്താക്കൻമാരായി ജീവിക്കാൻ വേണ്ടിയുളള പുരുഷന്റെയും സ്ത്രീയുടെയും സംയോജനം. വിവാഹം ഒരു ദിവ്യ ക്രമീകരണമാണ്. ഓരോ ഇണയും വ്യക്തിപരമായി കടപ്പാടിൻ കീഴിലായിരിക്കുന്നതിനാലും സ്നേഹത്തിന്റെതായ ഒരു അന്തരീക്ഷം നിലനിൽക്കുന്നതിനാലുമുളള സുരക്ഷിതബോധം സഹിതം അത് ഭർത്താവും ഭാര്യയും തമ്മിൽ അടുത്ത ബന്ധത്തിന് ഇടനൽകുന്നു. വിവാഹം ഏർപ്പെടുത്തിയപ്പോൾ യഹോവ അങ്ങനെ ചെയ്തത് പുരുഷന് പൂരകമായിരിക്കുന്ന ഒരു അടുത്ത സുഹൃത്തിനെ പ്രദാനം ചെയ്യാൻ മാത്രമല്ല, മറിച്ച് കുടുംബ ക്രമീകരണത്തിനുളളിൽ കൂടുതൽ മനുഷ്യരെ ഉൽപാദിപ്പിക്കാനുളള കരുതൽ ചെയ്യുന്നതിനുവേണ്ടിയും കൂടെയായിരുന്നു. സാദ്ധ്യമാകുന്നിടത്തെല്ലാം ക്രിസ്തീയ സഭക്ക് സ്വീകാര്യമായ വിവാഹബന്ധങ്ങൾ നിയമപരമായി രജിസ്ററർ ചെയ്യേണ്ടതുണ്ട്.
നിയമപരമായ നിബന്ധനകൾക്ക് ചേർച്ചയായി വിവാഹിതരാകുന്നത് യഥാർത്ഥത്തിൽ പ്രധാനമാണോ?
തീത്തോ. 3:1: “ഭരണാധികാരികൾ എന്നനിലയിൽ ഗവൺമെൻറുകൾക്കും അധികാരികൾക്കും കീഴടങ്ങിയിരിപ്പാൻ അവരെ തുടർന്നും ഓർമ്മിപ്പിക്കുക.” (ആളുകൾ ഈ നിർദ്ദേശം അനുസരിക്കുമ്പോൾ ഉൾപ്പെട്ടിരിക്കുന്നവരുടെ പേര് അനിന്ദ്യമായി സൂക്ഷിക്കപ്പെടുന്നു, കൂടാതെ അവിവാഹിതരായ മാതാപിതാക്കളുടെ മക്കളുടെമേൽ വന്നേക്കാവുന്ന നിന്ദയിൽ നിന്ന് കുട്ടികൾ സംരക്ഷിക്കപ്പെടുന്നു. മാത്രവുമല്ല വിവാഹത്തിന്റെ നിയമപരമായ രജിസ്ട്രേഷൻ ഇണകളിൽ ഒരാൾ മരിക്കുന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങളുടെ സ്വത്തവകാശത്തിന് സംരക്ഷണം നൽകുന്നു.)
എബ്രാ. 13:4: “വിവാഹം എല്ലാവർക്കും മാന്യവും വിവാഹശയ്യ നിർമ്മലവുമായിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദുർവൃത്തരെയും വ്യഭിചാരികളെയും ദൈവം ന്യായംവിധിക്കും.” (“മാന്യ”മെന്ന നിലയിൽ സ്വീകാര്യമായിരിക്കുന്ന വിവാഹം ചെയ്യുന്നതിൽ നിയമാനുസൃതം വിവാഹിതരാകുന്നത് ഒരു വലിയ പങ്കുവഹിക്കുന്നു. “ദുർവൃത്തിയും” “വ്യഭിചാരവും” നിർവ്വചിക്കുകയിൽ മേലുദ്ധരിച്ചതായി തീത്തോസ് 3:1-ൽ പറഞ്ഞിരിക്കുന്നത് നാം മനസ്സിൽ പിടിക്കണം.)
1 പത്രോ. 2:12-15: “ജനതകൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്ന് വിളിക്കുന്ന കാര്യത്തിൽ അവർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ട് ദൈവത്തിന്റെ സന്ദർശന ദിവസത്തിൽ അവർ അവനെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെയിടയിൽ നിങ്ങളുടെ നടത്ത നല്ലതായിരിക്കട്ടെ. കർത്താവ് നിമിത്തം സകല മാനുഷ സൃഷ്ടിക്കും കീഴടങ്ങിയിരിക്കുക: ശ്രേഷ്ഠാധികാരി എന്ന് വച്ച് രാജാവിനും ദുഷ്പ്രവൃത്തിക്കാരെ ശിക്ഷിക്കുന്നതിനും സൽപ്രവൃത്തിക്കാരുടെ പുകഴ്ചക്കുമായി അവനാൽ അയക്കപ്പെട്ടവരെന്ന നിലക്ക് നാടുവാഴികൾക്കും കീഴ്പ്പെട്ടിരിക്കുക. എന്തുകൊണ്ടെന്നാൽ നിങ്ങൾ നൻമ ചെയ്ത് ന്യായബോധമില്ലാത്തവരുടെ മൗഢ്യമായ സംസാരം നിറുത്തിക്കണം എന്നത് ദൈവത്തിന്റെ ഇഷ്ടമാണ്.”
ആദാമും ഹവ്വായും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ അവിടെ എന്തെങ്കിലും “നിയമപരമായ നടപടിക്രമങ്ങൾ” ഉണ്ടായിരുന്നോ?
ഉൽപ. 2:22-24: “യഹോവയായ ദൈവം മനുഷ്യനിൽ നിന്ന് [ആദാം] എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവരാൻ നടപടികൾ തുടങ്ങി. അപ്പോൾ മനുഷ്യൻ: ‘ഇത് ഒടുവിൽ എന്റെ അസ്ഥിയിൽനിന്നുളള അസ്ഥിയും എന്റെ മാംസത്തിൽനിന്നുളള മാംസവും ആകുന്നു. ഇവളെ നരനിൽനിന്ന് എടുത്തിരിക്കയാൽ ഇവൾ നാരി എന്ന് വിളിക്കപ്പെടും’ എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോട് പററിച്ചേരുകയും അവർ ഇരുവരും ഒരു ജഡമായിത്തീരുകയും ചെയ്യേണ്ടത്.” (അഖിലാണ്ഡപരമാധികാരിയായ യഹോവയാം ദൈവം തന്നെയാണ് ആദാമിനെയും ഹവ്വായെയും കൂട്ടിവരുത്തിയത് എന്ന് കുറിക്കൊളളുക. നിയമാനുസൃത അധികാരത്തിന് പരിഗണന കൊടുക്കാതെ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതിന്റെ ഒരു സംഗതിയായിരുന്നില്ല അത്. ഈ ബന്ധത്തിന്റെ സ്ഥിരതക്ക് ദൈവം നൽകിയ ഊന്നലും നിരീക്ഷിക്കുക.)
ഉൽപ. 1:28: “ദൈവം അവരെ [ആദാമിനെയും ഹവ്വായെയും] അനുഗ്രഹിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: ‘നിങ്ങൾ സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കി സമുദ്രത്തിലെ മൽസ്യത്തിൻമേലും ആകാശത്തിലെ പറവജാതിയിൻമേലും സകല ഭൂചരജന്തുവിൻമേലും വാഴുക.’” (ഇവിടെ ഈ ബന്ധത്തിൻമേൽ ഏററം ഉന്നതനായ നിയമാനുസൃത അധികാരിയുടെ അനുഗ്രഹമുണ്ടായിരുന്നു, ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനുളള അവകാശവും അവരുടെ ജീവിതത്തെ അർത്ഥസമ്പുഷ്ടമാക്കുന്ന നിയോഗവും അവർക്ക് നൽകപ്പെട്ടു.)
പ്രാദേശിക നിയമം അനുവദിക്കുന്നുവെങ്കിൽ ഒരു വ്യക്തിക്ക് ഒന്നിലധികം ഭാര്യമാർ ഉണ്ടായിരിക്കാമോ?
1 തിമൊ. 3:2, 12: “അതുകൊണ്ട് മേൽവിചാരകൻ നിരപവാദ്യനും ഏകഭാര്യയുടെ ഭർത്താവുമായിരിക്കണം . . . ശുശ്രൂഷാദാസൻമാർ ഏകഭാര്യയുടെ ഭർത്താക്കൻമാരായിരിക്കട്ടെ.” (ഈ പുരുഷൻമാർക്ക് ഉത്തരവാദിത്വം നൽകപ്പെട്ടു എന്നു മാത്രമല്ല അവർ ക്രിസ്തീയസഭയിലെ മററുളളവർക്ക് മാതൃകകളായിരിക്കേണ്ടിയുമിരുന്നു.)
1 കൊരി. 7:2: “ദുർവൃത്തിയുടെ ആധിക്യം നിമിത്തം ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവുമുണ്ടായിരിക്കട്ടെ.” (ഇവിടെ ഒരു ഭാഗത്തും ഒന്നിലധികം ഇണകളുണ്ടായിരിക്കാനുളള അനുവാദമില്ല.)
അബ്രഹാമിനും യാക്കോബിനും ശലോമോനും ഒന്നിലധികം ഭാര്യമാരുണ്ടായിരിക്കാൻ ദൈവം അനുവദിച്ചതെന്തുകൊണ്ടാണ്?
ബഹുഭാര്യാത്വത്തിന് തുടക്കമിട്ടത് യഹോവയല്ല. അവൻ ആദാമിന് ഒരു ഭാര്യയെ മാത്രമേ നൽകിയുളളു. പിന്നീട് കയീന്റെ വംശത്തിൽപ്പെട്ട ലാമേക്ക് തനിക്കുവേണ്ടി രണ്ടു ഭാര്യമാരെ എടുത്തു. (ഉൽപ. 4:19) കാലക്രമത്തിൽ മററുളളവർ അയാളുടെ ദൃഷ്ടാന്തം അനുകരിച്ചു, ചിലർ അടിമപ്പെൺകുട്ടികളെ വെപ്പാട്ടിമാരായി സ്വീകരിച്ചു. ദൈവം ആ നടപടി പൊറുക്കുകയും മോശൈകന്യായപ്രമാണത്തിൽ അത്തരം ബന്ധങ്ങളുളള സ്ത്രീകൾക്ക് ഉചിതമായ പെരുമാററം ലഭിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്തു. ക്രിസ്തീയ സഭ സ്ഥാപിതമാകുന്നതുവരെ അവൻ ഈ രീതി തുടർന്നു, എന്നാൽ പിന്നീട് ഏദനിൽ താൻതന്നെ സ്ഥാപിച്ച നിലവാരത്തിലേക്ക് തന്റെ ദാസൻമാർ തിരികെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അബ്രഹാമിനെ സംബന്ധിച്ചാണെങ്കിൽ അവൻ സാറായിയെ (സാറാ) തന്റെ ഭാര്യയായി എടുത്തു. അവൾക്ക് എഴുപത്തഞ്ചു വയസ്സായപ്പോൾ, അവൾക്ക് ഒരിക്കലും ഒരു കുട്ടി ജനിക്കുകയില്ല എന്ന് വിചാരിച്ചപ്പോൾ, തന്റെ ദാസിയുമായി ബന്ധപ്പെടുന്നതിനും അതുവഴി തനിക്ക് അവൾ മുഖേന ഒരു നിയമാനുസൃത സന്തതി ലഭിക്കുന്നതിനും അവൾ തന്റെ ഭർത്താവിനോട് ആവശ്യപ്പെട്ടു. അബ്രഹാം അങ്ങനെ ചെയ്തു, എന്നാൽ അത് അവന്റെ കുടുംബത്തിൽ വലിയ കലഹമുണ്ടാകുന്നതിലേക്ക് നയിച്ചു. (ഉൽപ. 16:1-4) പിന്നീട് അത്ഭുതകരമായി സാറാ തന്നെ ഗർഭം ധരിക്കാൻ ഇടയാക്കിക്കൊണ്ട് “സന്തതി” സംബന്ധിച്ച് അബ്രഹാമിനോടുളള വാഗ്ദത്തം യഹോവ നിറവേററി. (ഉൽപ. 18:9-14) സാറാ മരിച്ചശേഷം മാത്രമാണ് അബ്രഹാം മറെറാരു ഭാര്യയെ സ്വീകരിച്ചത്.—ഉൽപ. 23:2; 25:1.
യാക്കോബ് ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാനിടയായത് അവന്റെ അമ്മായിയപ്പന്റെ വഞ്ചന നിമിത്തമാണ്. പദ്ദൻ-അരാമിൽ നിന്ന് ഒരു ഭാര്യയെ കണ്ടുപിടിക്കാൻ പുറപ്പെട്ടപ്പോൾ അവന്റെ മനസ്സിലുണ്ടായിരുന്നത് അതല്ല. ഉൽപ. 29:18–30:24.
അവന്റെ ഭാര്യമാർ തമ്മിലുളള സങ്കടകരമായ മൽസരത്തെപ്പററി ബൈബിൾ രേഖ കുറെ വിശദാംശങ്ങൾ നൽകിക്കൊണ്ടുതന്നെ സംസാരിക്കുന്നു.—ശലോമോന് അനേകം ഭാര്യമാരും വെപ്പാട്ടിമാരും ഉണ്ടായിരുന്നു എന്നത് പരക്കെ അറിയപ്പെടുന്ന സംഗതിയാണ്. എന്നാൽ അങ്ങനെ ചെയ്യുകയിൽ “രാജാവ് തന്റെ ഹൃദയം മറിഞ്ഞു പോകാതിരിക്കാൻ അനേകം ഭാര്യമാരെ എടുക്കരുത്” എന്ന യഹോവയുടെ വ്യക്തമായി പ്രസ്താവിക്കപ്പെട്ട കൽപനക്ക് എതിരെ പ്രവർത്തിക്കുകയായിരുന്നു എന്നത് എല്ലാവരും തിരിച്ചറിയുന്നില്ല. (ആവ. 17:17) തന്റെ വിദേശ ഭാര്യമാരുടെ സ്വാധീനം നിമിത്തം ശലോമോൻ വ്യാജദൈവങ്ങളുടെ ആരാധനയിലേക്ക് തിരിഞ്ഞുവെന്നും “അവൻ യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായത് ചെയ്യാൻ തുടങ്ങി” എന്നും കുറിക്കൊളേളണ്ടതാണ്. “യഹോവയുടെ കോപം അവന്റെ നേരെ ജ്വലിച്ചു.”—1 രാജാ. 11:1-9.
വിവാഹിത ഇണകൾക്ക് സമാധാനത്തോടെ ഒന്നിച്ചു ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ വേർപിരിയുന്നത് അനുവദനീയമാണോ?
1 കൊരി. 7:10-16: “വിവാഹിതരോട് ഞാൻ, ഞാനല്ല കർത്താവ് തന്നെ നിർദ്ദേശിക്കുന്നത് ഭാര്യ ഭർത്താവിനെ വേർപിരിയരുത് എന്നാണ്, വാസ്തവത്തിൽ പിരിഞ്ഞുവെങ്കിലോ അവൾ വിവാഹം കൂടാതെ പാർക്കേണം, അല്ലെന്നുവരികിൽ ഭർത്താവിനോട് നിരന്നുകൊളേളണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കയുമരുത്. എന്നാൽ ശേഷമുളളവരോട് കർത്താവല്ല ഞാൻ തന്നെ പറയുന്നത് [എന്നാൽ പൗലോസ് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു എന്ന് 40-ാം വാക്യം കാണിക്കുന്നു]: ഒരു സഹോദരന് അവിശ്വാസിയായ ഒരു ഭാര്യ ഉണ്ടായിരിക്കുകയും അവൾ അയാളോടുകൂടെ പാർക്കാൻ സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ അയാൾ അവളെ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭർത്താവുളള ഒരു സ്ത്രീയും അയാൾ അവളോടുകൂടെ പാർക്കാൻ സമ്മതിക്കുന്നുവെങ്കിൽ ഭർത്താവിനെ ഉപേക്ഷിക്കരുത്. എന്തുകൊണ്ടെന്നാൽ അവിശ്വാസിയായ ഭർത്താവ് ഭാര്യയോടുളള ബന്ധത്തിൽ വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരനോടുളള ബന്ധത്തിൽ വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; എന്നാൽ ഇപ്പോഴോ അവർ വിശുദ്ധരാകുന്നു. അവിശ്വാസി വേർപിരിയുന്നുവെങ്കിൽ പിരിയട്ടെ; അത്തരം സാഹചര്യങ്ങളിൽ ഒരു സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല, എന്നാൽ സമാധാനത്തിലായിരിപ്പാൻ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഭാര്യയെ, നീ ഭർത്താവിനെ രക്ഷിക്കുമെന്ന് നിനക്ക് എങ്ങനെ അറിയാം? അല്ലെങ്കിൽ ഭർത്താവേ, നീ നിന്റെ ഭാര്യയെ രക്ഷിക്കുമെന്ന് നിനക്കെങ്ങനെ അറിയാം?” (വിശ്വാസി കഷ്ടം സഹിക്കുകയും വിവാഹബന്ധം തകർന്നു പോകാതിരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? വിവാഹത്തിന്റെ ദിവ്യ ഉത്ഭവത്തോടുളള ആദരവുകൊണ്ടും അവിശ്വാസി കാലക്രമത്തിൽ സത്യദൈവത്തിന്റെ ഒരു ദാസനായിത്തീരാൻ സഹായിക്കപ്പെടുമെന്നുളള പ്രതീക്ഷയിലും തന്നെ.)
പുനർവിവാഹം ചെയ്യാനുളള ലക്ഷ്യത്തിൽ വിവാഹമോചനം നേടുന്നതു സംബന്ധിച്ചുളള ബൈബിളിന്റെ വീക്ഷണമെന്താണ്?
മലാ. 2:15, 16: “‘നിങ്ങളുടെ ആത്മാവ് സംബന്ധിച്ച് നിങ്ങൾ സൂക്ഷിച്ചുകൊളളുക; തന്റെ യൗവനത്തിലെ ഭാര്യയോട് ആരും അവിശ്വസ്തത കാണിക്കാതിരിക്കട്ടെ. എന്തുകൊണ്ടെന്നാൽ താൻ ഉപേക്ഷണത്തെ വെറുത്തിരിക്കുന്നു’ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നു.”
മത്താ. 19:8, 9: “[യേശു] അവരോട് പറഞ്ഞു: ‘നിങ്ങളുടെ ഹൃദയകാഠിന്യം പരിഗണിച്ചത്രേ നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചത്, എന്നാൽ ആദ്യം മുതൽ അങ്ങനെയായിരുന്നില്ല. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നത് ദുർവൃത്തി [വിവാഹത്തിന് വെളിയിലെ ലൈംഗികബന്ധം] നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുകയും മറെറാരുത്തിയെ വിവാഹം കഴിക്കുകയും ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.’” (അതുകൊണ്ട് നിരപരാധിയായ ഇണക്ക് “ദുർവൃത്തി” ചെയ്യുന്ന ഇണയെ ഉപേക്ഷിക്കാൻ അനുവാദമുണ്ട്, എന്നാൽ അങ്ങനെ ചെയ്യണമെന്നില്ല.)
റോമ. 7:2, 3: “വിവാഹിതയായ ഒരു സ്ത്രീ അവളുടെ ഭർത്താവ് ജീവിച്ചിരിക്കുന്നിടത്തോളം കാലം നിയമത്താൽ അയാളോട് ബന്ധിക്കപ്പെട്ടിരിക്കുന്നു; എന്നാൽ ഭർത്താവ് മരിക്കുന്നുവെങ്കിൽ അവൾ ഭർത്താവിന്റെ നിയമത്തിൽനിന്ന് ഒഴിവുളളവളായി. അതുകൊണ്ട് ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ മറെറാരു പുരുഷന്റെതായാൽ അവൾ വ്യഭിചാരിണി എന്ന് വിളിക്കപ്പെടും. എന്നാൽ അവളുടെ ഭർത്താവ് മരിക്കുന്നുവെങ്കിൽ അവൾ അയാളുടെ നിയമത്തിൽനിന്ന് സ്വതന്ത്രയാണ്, അതുകൊണ്ട് അവൾ മറെറാരുവനുളളവളാകുന്നുവെങ്കിൽ അവൾ വ്യഭിചാരിണിയല്ല.”
1 കൊരി. 6:9-11: “വഞ്ചിക്കപ്പെടാതിരിക്കുക. ദുർവൃത്തർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, അസ്വഭാവിക ഉപയോഗത്തിനായി സൂക്ഷിക്കപ്പെടുന്ന പുരുഷൻമാർ, പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാർ . . . ദൈവരാജ്യം അവകാശമാക്കുകയില്ല. എങ്കിലും നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു. എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങൾ കഴുകി ശുദ്ധരാക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.” (ഇത് സംഗതിയുടെ ഗൗരവത്തിന് ഊന്നൽ നൽകുന്നു. അനുതാപമില്ലാത്ത വ്യഭിചാരികൾക്ക് ദൈവരാജ്യത്തിൽ പങ്കുണ്ടായിരിക്കുകയില്ല. എന്നാൽ മുമ്പ് വ്യഭിചാരം ചെയ്തിട്ടുളളവർക്കും, ഒരുപക്ഷേ അനുചിതമായി പുനർവിവാഹം ചെയ്തവർക്കും അവർ യഥാർത്ഥമായി അനുതപിക്കുകയും യേശുവിന്റെ പാപപരിഹാര ബലിയുടെ മൂല്യത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ദൈവത്തിന്റെ ക്ഷമയും അവന്റെ മുമ്പാകെ ശുദ്ധമായ ഒരു നിലയും നേടാൻ കഴിയും.)
കഴിഞ്ഞ കാലങ്ങളിൽ സഹോദരനും സഹോദരിയും തമ്മിലുളള വിവാഹം ദൈവം അനുവദിച്ചതെന്തുകൊണ്ടാണ്?
കയീൻ തന്റെ സഹോദരിമാരിലൊരാളെ (ഉൽപ. 4:17; 5:4) അല്ലെങ്കിൽ സാദ്ധ്യതയനുസരിച്ച് ഒരു മരുമകളെ വിവാഹം കഴിച്ചു എന്നും അതുപോലെ അബ്രാം തന്റെ അർദ്ധ സഹോദരിയെ വിവാഹം ചെയ്തു എന്നും ബൈബിൾ രേഖ സൂചിപ്പിക്കുന്നു. (ഉൽപ. 20:12) എന്നാൽ പിന്നീട് മോശ മുഖാന്തരം നൽകപ്പെട്ട ന്യായപ്രമാണത്തിൽ അത്തരം വിവാഹബന്ധങ്ങൾ പ്രത്യേകാൽ നിരോധിക്കുക തന്നെ ചെയ്തു. (ലേവ്യ. 18:9, 11) ഇന്ന് ക്രിസ്ത്യാനികൾക്കിടയിൽ അത് അനുവദിക്കപ്പെട്ടിട്ടില്ല. ഒരു അടുത്ത ബന്ധുവിനോടുളള വിവാഹബന്ധം ദോഷകരമായ ജനിതക ഘടകങ്ങൾ സന്താനങ്ങളിലേക്ക് കടത്തിവിടാനുളള സാദ്ധ്യത സാധാരണയിലധികമാക്കുന്നു.
മനുഷ്യവർഗ്ഗചരിത്രത്തിന്റെ ആരംഭകാലത്ത് സഹോദര സഹോദരീ വിവാഹം അനുചിതമല്ലാഞ്ഞത് എന്തുകൊണ്ടാണ്? ദൈവം ആദാമിനെയും ഹവ്വായെയും പൂർണ്ണരായി സൃഷ്ടിക്കുകയും മനുഷ്യവർഗ്ഗം മുഴുവൻ അവരിൽനിന്ന് ഉളവാകണമെന്ന് ഉദ്ദേശിക്കുകയും ചെയ്തു. (ഉൽപ. 1:28; 3:20) ആദ്യത്തെ ഏതാനും തലമുറകളിൽ വിശേഷിച്ചും അടുത്തബന്ധുക്കളുമായുളള വിവാഹം നടക്കുമെന്ന് സ്പഷ്ടമാണ്. പാപം രംഗപ്രവേശം ചെയ്തശേഷവും ആദ്യതലമുറകളിലെ കുട്ടികളിൽ പ്രകടമായ വൈകല്യങ്ങൾ ഉണ്ടാകാനുളള സാദ്ധ്യത കുറവായിരുന്നു, കാരണം ആദാമും ഹവ്വായും ആസ്വദിച്ച പൂർണ്ണതയോട് അവർ അപ്പോഴും അടുത്തായിരുന്നു. അന്നത്തെ ആളുകളുടെ ദീർഘായുസ്സു തന്നെയാണ് അതിന്റെ തെളിവ്. (ഉൽപത്തി 5:3-8; 25:7 കാണുക.) എന്നാൽ ആദാം പാപിയായിത്തീർന്ന് ഏതാണ്ട് 2,500 വർഷങ്ങൾ കഴിഞ്ഞപ്പോൾ ദൈവം അടുത്ത ബന്ധുക്കൾ തമ്മിലുളള വിവാഹം നിരോധിച്ചു. ഇത് സന്തതികളെ സംരക്ഷിക്കുന്നതിന് ഉപകരിക്കുകയും എല്ലാത്തരം മ്ലേച്ഛരീതികളും അനുവർത്തിച്ചുപോന്ന ചുററുമുളള ജാതികളുടേതിന് മേലായി യഹോവയുടെ ദാസൻമാരുടെ ലൈംഗിക ധാർമ്മികതയെ ഉയർത്തുകയും ചെയ്തു.—ലേവ്യാപുസ്തകം 18:2-18 കാണുക.
ഒരു വിവാഹം മെച്ചപ്പെടുത്താൻ എന്തിന് സഹായിക്കാൻ കഴിയും?
(1) ക്രമമായി ദൈവത്തിന്റെ വചനം ഒരുമിച്ച് പഠിക്കുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള സഹായത്തിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നതും.—2 തിമൊ. 3:16, 17; സദൃ. 3:5, 6; ഫിലി. 4:6, 7.
(2) ശിരസ്ഥാനത്തിന്റെ തത്വം വിലമതിക്കുന്നത്. ഇത് ഭർത്താവിന്റെമേൽ ഒരു ഭാരിച്ച ഉത്തരവാദിത്വം വയ്ക്കുന്നു. (1 കൊരി 11:3; എഫേ. 5:25-33; കൊലൊ. 3:19) അത് ഭാര്യയുടെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമവും ആവശ്യമാക്കിത്തീർക്കുന്നു.—എഫേ. 5:22-24, 33; കൊലൊ. 3:18; 1 പത്രോ. 3:1-6.
(3) ലൈംഗിക താൽപര്യം സ്വന്തം ഇണയിൽ മാത്രം പരിമിതപ്പെടുത്തുന്നത്. (സദൃ. 5:15-21; എബ്രാ. 13:4) ഇണയുടെ ആവശ്യങ്ങളോടുളള സ്നേഹപൂർവ്വകമായ പരിഗണനക്ക് ആ വ്യക്തി തെററുചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.—1 കൊരി. 7:2-5.
(4) പരസ്പരം ദയയോടും പരിഗണനയോടും കൂടെ സംസാരിക്കുന്നത്; കോപാവേശം, കുററപ്പെടുത്തൽ, കഠിനമായ വിമർശനം എന്നിവ ഒഴിവാക്കുന്നത്.—എഫേ. 4:31, 32; സദൃ. 15:1; 20:3; 21:9; 31:26, 28.
തീത്തോ. 2:4, 5; സദൃ. 31:10-31.
(5) കുടുംബത്തിന്റെ പാർപ്പിടം, വസ്ത്രം എന്നിവ സൂക്ഷിക്കുന്നതിലും നല്ല ഭക്ഷണം പാകം ചെയ്യുന്നതിലും കഠിനാദ്ധ്വാനം ചെയ്യുന്നതും ആശ്രയയോഗ്യരായിരിക്കുന്നതും.—(6) മറേറയാൾ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നിയാലും ഇല്ലെങ്കിലും താഴ്മയോടെ ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുന്നത്.—റോമ. 14:12; 1 പത്രോ. 3:1, 2.
(7) വ്യക്തിപരമായ ആത്മീയ ഗുണങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധകൊടുക്കുന്നത്.—1 പത്രോ. 3:3-6; കൊലൊ. 3:12-14; ഗലാ. 5:22, 23.
(8) കുട്ടികളുണ്ടെങ്കിൽ അവർക്ക് ആവശ്യമായ സ്നേഹവും പരിശീലനവും ശിക്ഷണവും നൽകുന്നത്.—തീത്തോ. 2:4; എഫേ. 6:4; സദൃ. 13:24; 29:15.