വിശുദ്ധൻമാർ
നിർവ്വചനം: റോമൻ കത്തോലിക്ക സഭയുടെ ഉപദേശമനുസരിച്ച് വിശുദ്ധൻമാർ മരിച്ചുപോയവരും ഇപ്പോൾ ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗത്തിലായിരിക്കുന്നവരും ശ്രദ്ധേയമായ വിശുദ്ധിയും സദാചാര നിഷ്ഠയും നിമിത്തം സഭയാൽ അംഗീകരിക്കപ്പെട്ടവരുമായ ആളുകളാണ്. ദൈവത്തിന്റെ പക്കലുളള മദ്ധ്യസ്ഥൻമാരെന്ന നിലയിൽ വിശുദ്ധൻമാരോട് പ്രാർത്ഥിക്കണമെന്നും വിശുദ്ധൻമാരുടെ തിരുശേഷിപ്പുകളും അവരുടെ രൂപങ്ങളും വണങ്ങപ്പെടേണ്ടതാണെന്നുമാണ് ട്രിഡെന്റൈൻ വിശ്വാസപ്രമാണം പ്രഖ്യാപിക്കുന്നത്. മററു മതങ്ങളും വിശുദ്ധൻമാരുടെ സഹായം അപേക്ഷിക്കുന്നു. ചില മതങ്ങൾ അതിന്റെ എല്ലാ അംഗങ്ങളും വിശുദ്ധൻമാരാണെന്നും പാപത്തിൽ നിന്ന് സ്വതന്ത്രരാണെന്നും പഠിപ്പിക്കുന്നു. വിശുദ്ധൻമാരെ, അല്ലെങ്കിൽ പുണ്യവാൻമാരെ സംബന്ധിച്ച് ബൈബിൾ അനേകം പരാമർശനങ്ങൾ നടത്തുന്നു. ക്രിസ്തുവിന്റെ 1,44,000 ആത്മാഭിഷിക്ത അനുഗാമികളെ അത് അങ്ങനെ വിളിക്കുന്നു.
ഒരു വിശുദ്ധനായി തിരിച്ചറിയപ്പെടുന്നതിനുമുമ്പ് ഒരു വ്യക്തി സ്വർഗ്ഗീയ മഹിമ പ്രാപിച്ചിരിക്കണം എന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
ബൈബിൾ തീർച്ചയായും സ്വർഗ്ഗത്തിലായിരിക്കുന്ന വിശുദ്ധൻമാരെ പരാമർശിക്കുന്നുണ്ട്. യഹോവ തന്നെ “പരിശുദ്ധൻ [ഗ്രീക്ക്, ഹാഗിയോൺ]” ആയിരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. (1 പത്രോ. 1:15, 16; ലേവ്യാപുസ്തകം 11:45 കാണുക.) യേശുക്രിസ്തു ഭൂമിയിലായിരിക്കെ “ദൈവത്തിന്റെ പരിശുദ്ധൻ [ഹാഗിയോസ്]” ആയിരിക്കുന്നതായും സ്വർഗ്ഗത്തിൽ “പരിശുദ്ധൻ [ഹാഗിയോസ്]” ആയിരിക്കുന്നതായും വർണ്ണിക്കപ്പെട്ടിരിക്കുന്നു. (മർക്കോ. 1:24; വെളി. 3:7, JB) ദൂതൻമാരും “പരിശുദ്ധരാ”ണ്. (പ്രവൃ. 10:22, JB) മൂലഗ്രീക്കിൽ അടിസ്ഥാനപരമായി അതേ പദം ഭൂമിയിലുളള പലർക്കും വേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
പ്രവൃ. 9:32, 36-41, JB: “പത്രോസ് പല സ്ഥലങ്ങളും സന്ദർശിച്ച കൂട്ടത്തിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധൻമാരുടെ [ഹാഗിയോസ്] അടുക്കലും ചെന്നു. യോപ്പയിൽ തബീഥ എന്ന് പേരുളള ഒരു ശിഷ്യ ഉണ്ടായിരുന്നു. [അവൾ മരിച്ചു] . . . [പത്രോസ്] മരിച്ചുപോയ സ്ത്രീയുടെ നേരെ തിരിഞ്ഞ് ‘തബീഥയെ, എഴുന്നേൽക്ക’ എന്നു പറഞ്ഞു. അവൾ കണ്ണു തുറന്ന് പത്രോസിന്റെ നേരെ നോക്കി, എഴുന്നേററിരുന്നു. പത്രോസ് കൈ കൊടുത്ത് അവളെ എഴുന്നേൽപിച്ചു, പിന്നെ അവൻ വിശുദ്ധൻമാരെയും വിധവമാരെയും വിളിച്ച് അവൾ ജീവനോടിരിക്കുന്നു എന്ന് അവർക്ക് കാണിച്ചു കൊടുത്തു.” (വ്യക്തമായും ഈ വിശുദ്ധൻമാർ അപ്പോൾ സ്വർഗ്ഗത്തിലായിരുന്നില്ല, പത്രോസിനെപ്പോലെയുളള ഒരു പ്രമുഖനായ വ്യക്തി മാത്രമായിരുന്നില്ല വിശുദ്ധനായി വീക്ഷിക്കപ്പെട്ടത്.)
2 കൊരി. 1:1; 13:12, JB: “ക്രിസ്തുയേശുവിന്റെ ഒരു അപ്പോസ്തലനായിരിക്കാൻ ദൈവത്താൽ നിയമിക്കപ്പെട്ട പൗലോസിൽ നിന്നും സഹോദരൻമാരിൽ ഒരാളായ തിമൊഥെയോസിൽ നിന്നും കൊരിന്തിലെ ദൈവസഭക്കും അഖായയിലെല്ലാമുളള വിശുദ്ധൻമാർക്കും [ഹാഗിയോയിസ്].” “വിശുദ്ധ ചുംബനത്താൽ അന്യോന്യം അഭിവാദ്യം ചെയ്യുക. എല്ലാ വിശുദ്ധൻമാരും നിങ്ങൾക്ക് അഭിവാദ്യങ്ങൾ അയക്കുന്നു.” (ക്രിസ്തുവിന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ടവരും ക്രിസ്തുവിന്റെ ഭാവി കൂട്ടവകാശികളെന്ന നിലയിൽ ദൈവസേവനത്തിനായി വേർതിരിക്കപ്പെട്ടവരുമായ എല്ലാ ക്രിസ്ത്യാനികളും വിശുദ്ധൻമാർ അല്ലെങ്കിൽ പരിശുദ്ധർ എന്നു വിളിക്കപ്പെട്ടിരിക്കുന്നു. അവരെ വിശുദ്ധൻമാരായി അംഗീകരിക്കുന്നത് അവർ മരിക്കുന്നതുവരെ നീട്ടിവയ്ക്കപ്പെട്ടിരുന്നില്ല.)
ദൈവമുമ്പാകെ മദ്ധ്യസ്ഥൻമാരായി പ്രവർത്തിക്കാൻ വേണ്ടി “വിശുദ്ധൻമാരോട്” പ്രാർത്ഥിക്കുന്നത് തിരുവെഴുത്തുപരമാണോ?
യേശുക്രിസ്തു പറഞ്ഞു: “നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കണം: ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . .’” അതുകൊണ്ട് പ്രാർത്ഥനകൾ പിതാവിനോടായിരിക്കണം. യേശു ഇപ്രകാരവും കൂടെ പറഞ്ഞു: “ഞാൻ വഴിയും സത്യവും ജീവനുമാകുന്നു. എന്നിലൂടെയല്ലാതെ ആർക്കും പിതാവിന്റെ അടുക്കൽ വരാൻ കഴികയില്ല. എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കിലും ചോദിച്ചാൽ ഞാൻ അത് ചെയ്തു തരും.” (മത്താ. 6:9; യോഹ. 14:6, 14, JB) അങ്ങനെ, മററാർക്കെങ്കിലും ഒരു മദ്ധ്യസ്ഥനായിരിക്കാൻ കഴിയുമെന്നുളള ആശയത്തെ യേശു തളളിക്കളഞ്ഞു. ക്രിസ്തുവിനെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഇപ്രകാരം കൂട്ടിച്ചേർത്തു: “അവൻ നമുക്കുവേണ്ടി മരിക്കുക മാത്രമല്ല ചെയ്തത്—അവൻ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽക്കുകയും ദൈവത്തിന്റെ വലതുഭാഗത്തുനിന്ന് നമുക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നു.” “തന്നിലൂടെ ദൈവത്തെ സമീപിക്കുന്ന സകലർക്കും വേണ്ടി മദ്ധ്യസ്ഥം വഹിക്കാൻ അവൻ എന്നേക്കും ജീവിച്ചിരിക്കുന്നു.” (റോമ. 8:34; എബ്രാ. 7:25, JB) നമ്മുടെ പ്രാർത്ഥനകൾ ദൈവത്താൽ കേൾക്കപ്പെടണമെന്ന് നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ അവന്റെ വചനം നിർദ്ദേശിക്കുന്ന രീതിയിൽ ദൈവത്തെ സമീപിക്കുന്നത് ജ്ഞാനപൂർവ്വകമായിരിക്കുകയില്ലേ? (“മറിയ” എന്ന ശീർഷകത്തിൻ കീഴിൽ 258, 259 പേജുകൾ കൂടെ കാണുക.)
എഫേ. 6:18, 19, JB: “എല്ലാ വിശുദ്ധൻമാർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഉണർന്നിരിക്കുന്നതിൽ മടുത്തുപോകരുത്; എന്റെ വായ് തുറന്നു നിർഭയം സംസാരിക്കുന്നതിനും സുവിശേഷത്തിന്റെ മർമ്മം പ്രസ്താവിക്കുന്നതിനും എനിക്ക് അവസരം കിട്ടേണ്ടതിന് എനിക്കു വേണ്ടിയും പ്രാർത്ഥിപ്പിൻ.” (ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്.) (ഇവിടെ വിശുദ്ധൻമാർക്കുവേണ്ടി പ്രാർത്ഥിക്കാനാണ് അവരോടോ അവരിലൂടെയോ പ്രാർത്ഥിക്കാനല്ല പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നത്. ദി ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ, 1967, വാല്യം XI, പേ. 670, ഇപ്രകാരം സമ്മതിച്ചു പറയുന്നു: “സാധാരണയായി പു[തിയ] നി[യമത്തിൽ] സ്വകാര്യവും പൊതു മതശുശ്രൂഷയുടെ ഭാഗവുമായ എല്ലാ പ്രാർത്ഥനയും ക്രിസ്തു മുഖേന പിതാവായ ദൈവത്തോടാണ്.”)
റോമ. 15:30, JB: “സഹോദരൻമാരെ, എനിക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് എന്റെ അപകടങ്ങളിൽ എന്നെ സഹായിക്കാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും പ്രതി ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.” (ഒരു വിശുദ്ധൻ തന്നെയായിരുന്ന അപ്പോസ്തലനായ പൗലോസ് തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ വിശുദ്ധൻമാരായ സഹക്രിസ്ത്യാനികളോട് അഭ്യർത്ഥിച്ചു. എന്നാൽ പൗലോസിന്റെ പ്രാർത്ഥനകൾ സഹവിശുദ്ധൻമാരോടായിരുന്നില്ല എന്ന് കുറിക്കൊളളുക. പ്രാർത്ഥനയിലൂടെ പൗലോസിന് പിതാവിനോടുണ്ടായിരുന്ന അടുത്ത ബന്ധത്തിന്റെ സ്ഥാനം അവനുവേണ്ടിയുളള അവരുടെ പ്രാർത്ഥനകൾ ഏറെറടുത്തതുമില്ല. എഫേസ്യർ 3:11, 12, 14 താരതമ്യം ചെയ്യുക.)
“വിശുദ്ധൻമാരുടെ” തിരുശേഷിപ്പും പ്രതിമകളും വണങ്ങുന്ന സമ്പ്രദായം എങ്ങനെ വീക്ഷിക്കപ്പെടണം?
ദി ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “തിരുശേഷിപ്പുകൾ വച്ചു പൂജിക്കുന്ന സമ്പ്രദായത്തിന് പഴയ നിയമത്തിൽ ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുന്നത് വ്യർത്ഥമാണ്; പുതിയ നിയമത്തിലും തിരുശേഷിപ്പുകൾക്ക് വലിയ ശ്രദ്ധയൊന്നും കൊടുക്കപ്പെടുന്നില്ല. . . . [സഭാ “പിതാവായ”] ഒറിജൻ ഈ സമ്പ്രദായത്തെ ഒരു ഭൗതിക വസ്തുവിന് ആദരവ് കൊടുക്കുന്ന ഒരു പുറജാതി രീതിയായി കണക്കാക്കിയതായി തോന്നുന്നു.”—(1967), വാല്യം XII, പേ. 234, 235.
മോശയെ ദൈവം അടക്കം ചെയ്തു എന്നും യാതൊരു മനുഷ്യനും ഒരിക്കലും അവന്റെ ശവകുടീരം കണ്ടെത്തിയില്ല എന്നതും ശ്രദ്ധാർഹമാണ്. (ആവ. 34:5, 6) എന്നാൽ പ്രധാന ദൂതനായ മീഖായേൽ മോശയുടെ ശരീരത്തെക്കുറിച്ച് പിശാചിനോട് വാദിച്ചു എന്ന് യൂദാ 9 നമ്മോട് പറയുന്നു. എന്തുകൊണ്ട്? മനുഷ്യർക്ക് കണ്ടുപിടിക്കാൻ കഴിയാത്ത ഒരു വിധത്തിൽ അത് നീക്കം ചെയ്യാനുളള ദൈവത്തിന്റെ ഉദ്ദേശ്യം വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരുന്നു. അത് ഒരു പ്രദർശന വസ്തുവോ ആരാധനാ വിഷയമോ ആക്കാൻ തക്കവണ്ണം മനുഷ്യരെ ആ ശരീരത്തിങ്കലേക്ക് നയിക്കാൻ എതിരാളി ആഗ്രഹിച്ചിരുന്നോ?
“വിശുദ്ധൻമാരുടെ” പ്രതിമകളെ വണങ്ങുന്നത് സംബന്ധിച്ച് “പ്രതിമകൾ” എന്ന മുഖ്യ ശീർഷകം കാണുക.
കത്തോലിക്ക “വിശുദ്ധൻമാരുടെ” ശിരസ്സിന് ചുററും ഒരു പ്രഭാവലയം ചിത്രീകരിക്കുന്നതെന്തുകൊണ്ടാണ്?
ദി ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “എല്ലാ വിശുദ്ധൻമാർക്കും മിക്കപ്പോഴുമുളള ഒരു സവിശേഷതയാണ് പ്രഭാവലയം (മേഘം), വിശുദ്ധന്റെ ശിരസ്സിനു ചുററും വ്യക്തമായി കാണാൻ കഴിയുന്ന ഒരു പ്രകാശം. ഇതിന്റെ തുടക്കം ക്രിസ്തീയ കാലങ്ങൾക്ക് മുൻപാണ്, പുറജാതികൾ രൂപം കൊടുത്ത ഗ്രീക്ക് കലയിൽ ഇതിനുളള ദൃഷ്ടാന്തങ്ങൾ കാണാവുന്നതാണ്. മൊസെയിക് രൂപങ്ങളിൽ നിന്നും നാണയങ്ങളിൽ നിന്നും കാണാൻ കഴിയുന്നതുപോലെ നെപ്ററ്യൂൺ, ജൂപ്പിററർ, ബാക്കസ് മുതലായ ദേവൻമാർക്കും അർദ്ധ ദേവൻമാർക്കും വിശേഷിച്ചും (സൂര്യദേവനായ) അപ്പോളോയ്ക്കും പ്രഭാവലയം ഉപയോഗിച്ചിരുന്നു.”—(1967), വാല്യം XII, പേ. 963.
ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക പറയുന്നു: “ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കലാരൂപങ്ങളിൽ സൂര്യദേവനായ ഹേലിയോസും റോമൻ
ചക്രവർത്തിമാരും മിക്കപ്പോഴും കിരണ കിരീടത്തോടുകൂടെ കാണപ്പെടുന്നു. അതിന്റെ പുറജാതി ഉത്ഭവം നിമിത്തം അത് ആദിമ ക്രിസ്തീയ കലകളിൽ ഒഴിവാക്കപ്പെട്ടിരുന്നു, എന്നാൽ ക്രിസ്തീയ ചക്രവർത്തിമാർ തങ്ങളുടെ ഔദ്യോഗിക ചിത്രങ്ങളിൽ ലളിതമായ ഒരു പ്രഭാവലയം ഉപയോഗിച്ചിരുന്നു. നാലാം നൂററാണ്ടിന്റെ പകുതിയായതോടെ ക്രിസ്തുവും ഇത്തരമൊരു രാജകീയ ഗുണസൂചനയോടെ ചിത്രീകരിക്കപ്പെട്ടു തുടങ്ങി . . . ആറാം നൂററാണ്ടോടെ മാത്രമാണ് പ്രഭാവലയം കന്യാമറിയത്തിനും മററു വിശുദ്ധൻമാർക്കും സാധാരണയായി ഉപയോഗിച്ചു തുടങ്ങിയത്.”—(1976), മൈക്രോപ്പീഡിയ, വാല്യം IV, പേ. 864.ക്രിസ്ത്യാനിത്വത്തെ പുറജാതി പ്രതീക പ്രയോഗവുമായി കൂട്ടിക്കുഴക്കുന്നത് ഉചിതമാണോ?
“വെളിച്ചവും ഇരുളും തമ്മിൽ യാതൊരു ബന്ധവുമില്ല. ക്രിസ്തു ബെലിയാറിന്റെ [ബെലിയാൽ; സാത്താൻ] കൂട്ടാളിയല്ല, അതുപോലെ ഒരു വിശ്വാസിക്ക് അവിശ്വാസിയുമായി യാതൊരു ഓഹരിയുമില്ല. ദൈവാലയത്തിന് വിഗ്രഹങ്ങളുമായി യാതൊരു ബന്ധവുമില്ല, അതാണ് നമ്മൾ—ജീവനുളള ദൈവത്തിന്റെ ആലയം. . . . അപ്പോൾ അവരുടെയിടയിൽ നിന്ന് പുറത്തുവന്ന് വേർപെട്ടിരിക്കുക എന്ന് കർത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും തൊടരുത്, ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുകയും നിങ്ങൾക്ക് പിതാവായിരിക്കുകയും ചെയ്യും, നിങ്ങൾ എനിക്ക് പുത്രൻമാരും പുത്രിമാരും ആയിരിക്കുകയും ചെയ്യും എന്ന് സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.”—2 കൊരി. 6:14-18, JB.
ഒരു മതവിഭാഗത്തിലെ അംഗങ്ങളെല്ലാവരും വിശുദ്ധരായിരിക്കുകയും അങ്ങനെ പാപത്തിൽ നിന്ന് സ്വതന്ത്രരായിരിക്കുകയും ചെയ്യുമോ?
ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭയുടെ ഭാഗമായിരുന്നവരെല്ലാം വിശുദ്ധൻമാരായിരുന്നു എന്നത് തീർച്ചയായും സത്യമായിരുന്നു. (1 കൊരി. 14:33, 34; 2 കൊരി. 1:1; 13:13, RS, KJ) “പാപമോചനം” ലഭിച്ചവരും ദൈവത്താൽ “വിശുദ്ധീകരിക്ക”പ്പെട്ടവരുമായി അവർ വർണ്ണിക്കപ്പെട്ടിരിക്കുന്നു. (പ്രവൃ. 26:18; 1 കൊരി. 1:2, RS, KJ) എന്നിരുന്നാലും തങ്ങൾ സകല പാപങ്ങളിൽ നിന്നും സ്വതന്ത്രരാണെന്ന് അവർ അവകാശപ്പെട്ടില്ല. അവർ പാപിയായ ആദാമിന്റെ സന്തതികളായി ജനിച്ചവരായിരുന്നു. ഈ പാരമ്പര്യാവകാശം അപ്പോസ്തലനായ പൗലോസ് താഴ്മയോടെ സമ്മതിച്ചു പറഞ്ഞതുപോലെ അവരുടെ ഭാഗത്ത് ശരിയായത് ചെയ്യുന്നതിനുവേണ്ടി കഠിനമായ പോരാട്ടം നടത്തേണ്ടത് ആവശ്യമാക്കിത്തീർത്തു. (റോമ. 7:21-25) അപ്പോസ്തലനായ യോഹന്നാൻ നിശിതമായി ഇങ്ങനെ പറഞ്ഞു: “നമുക്ക് പാപം ഇല്ല എന്ന് നാം പറയുന്നുവെങ്കിൽ നാം നമ്മെത്തന്നെ വഞ്ചിക്കുകയാകുന്നു, സത്യം നമ്മളിൽ ഇല്ല.” (1 യോഹ. 1:8, RS) അതുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥ അനുഗാമികളെ സംബന്ധിച്ച് ആ പദം ഉപയോഗിച്ചിരിക്കുന്ന വിധത്തിൽ ഒരു വിശുദ്ധനായിരിക്കുക എന്നാൽ ജഡത്തിലായിരിക്കുമ്പോൾ അവർ സകല പാപങ്ങളിൽ നിന്നും സ്വതന്ത്രരാണ് എന്ന് അർത്ഥമില്ല.
എല്ലാ സത്യക്രിസ്ത്യാനികളും ഇന്ന് സ്വർഗ്ഗീയ ജീവന്റെ പ്രതീക്ഷയുളള വിശുദ്ധൻമാരാണോ എന്നറിയാൻ 164-168 പേജുകൾ കാണുക.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘നിങ്ങൾ വിശുദ്ധൻമാരിൽ വിശ്വസിക്കുന്നുണ്ടോ?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഏതു വിശുദ്ധൻമാരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?’ മറിയയെയും അപ്പോസ്തലൻമാരെയുമാണ് അയാൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കാം: (1) ‘ഉവ്വ്, അവരെപ്പററി വിശുദ്ധ തിരുവെഴുത്തുകളിൽ പറഞ്ഞിട്ടുണ്ട്, അതിൽ എഴുതിയിരിക്കുന്നത് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ അവർ ഇന്നു ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലും അവ നമ്മെ എങ്ങനെ ബാധിക്കുന്നു എന്നുളളതിലുമാണ് എനിക്ക് പ്രത്യേകാൽ താൽപര്യമുളളത്, നിങ്ങൾക്കും അങ്ങനെയല്ലേ? . . . അവരെ സംബന്ധിച്ച് ഇവിടെ വിശുദ്ധ തിരുവെഴുത്തുകളിൽ വളരെ രസകരമായ ഒരാശയം ഞാൻ കണ്ടെത്തിയിരിക്കുന്നു, അത് നിങ്ങളുമായി പങ്കുവയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നു. (വെളി. 5:9, 10)’ [ആ വാക്യത്തിലെ പദപ്രയോഗം സംബന്ധിച്ച് ഒരു ചോദ്യമുണ്ടാവുകയാണെങ്കിൽ ഇതു കുറിക്കൊളളുക. JB പറയുന്നു “ലോകത്തെ ഭരിക്കും” CC വായിക്കപ്പെടുന്നത് “ഭൂമിമേൽ വാഴും” എന്നാണ്. Kx പറയുന്നു “ഭൂമിമേൽ രാജാക്കൻമാരായി വാഴും.” എന്നാൽ NAB-ഉം Dy-ഉം വായിക്കപ്പെടുന്നത് “ഭൂമിയിൽ വാഴും” എന്നാണ്. ഗ്രീക്ക് വ്യാകരണം സംബന്ധിച്ച വിവരങ്ങൾക്ക് “സ്വർഗ്ഗം” എന്നതിൻ കീഴിൽ പേ. 168 കാണുക.] (2) ‘അത്തരമൊരു ഭരണത്തിൻ കീഴിൽ ജീവിതം എങ്ങനെയിരിക്കും? (വെളി. 21:2-4)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും (നിങ്ങൾ ഒരു കാലത്ത് ഒരു കത്തോലിക്ക വിശ്വാസിയായിരുന്നെങ്കിൽ): ‘വളരെക്കാലം ഞാൻ വിശുദ്ധൻമാരുടെ തിരുനാളുകളിൽ സംബന്ധിക്കുകയും അവരോട് നിരന്തരമായി പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഞാൻ ചെയ്തുകൊണ്ടിരുന്നത് പുന:പരിശോധിക്കാൻ ഇടയാക്കിയ ഒരു വിവരം ഞാൻ വിശുദ്ധ തിരുവെഴുത്തുകളിൽ നിന്ന് വായിച്ചു. ഞാൻ അത് നിങ്ങളെ കാണിച്ചു തരാം. ( 353-ാം പേജ് കാണുക.)’