സൃഷ്ടിപ്പ്
നിർവ്വചനം: ബൈബിളിൽ വിശദീകരിച്ചിരിക്കുന്നപ്രകാരം സൃഷ്ടിപ്പ് എന്നതിന്റെ അർത്ഥം ദൈവം ഈ പ്രപഞ്ചത്തെ മററ് ആത്മവ്യക്തികളും ഭൂമിയിലുളള എല്ലാ അടിസ്ഥാന ജീവരൂപങ്ങളും സഹിതം രൂപകൽപ്പന ചെയ്യുകയും അസ്തിത്വത്തിലേക്ക് കൊണ്ടുവരികയും ചെയ്തു എന്നാണ്.
ഈ ആധുനികകാല ശാസ്ത്രീയ ലോകത്തിൽ സൃഷ്ടിപ്പിൽ വിശ്വസിക്കുന്നത് ന്യായയുക്തമാണോ?
“ഈ പ്രപഞ്ചത്തിലെ പ്രകൃതി നിയമങ്ങൾ വളരെ കൃത്യതയുളളതാകയാൽ ചന്ദ്രനിലേക്ക് പറക്കാൻ ഒരു ശൂന്യാകാശകപ്പൽ നിർമ്മിക്കുന്നതിനും അതിന്റെ പറക്കൽ ഒരു സെക്കൻറിന്റെ ഒരംശം പോലും മാററമില്ലാത്തവണ്ണം കൃത്യതയോടെ നടത്തുന്നതിനും നമുക്ക് പ്രയാസമില്ല. ഈ നിയമങ്ങൾ ആരെങ്കിലും സ്ഥാപിച്ചതായിരിക്കണം.”—അമേരിക്കൻ ശൂന്യാകാശ സഞ്ചാരികളെ
ചന്ദ്രനിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച വേർണർ വോൺ ബ്രോണിന്റെ വാക്കുകൾ.ഭൗതിക പ്രപഞ്ചം: കൃത്യമായി സമയം കാണിക്കുന്ന ഒരു ടൈംപീസ് നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ കാററ് ഊതിയപ്പോൾ പൊടിയുടെ കണികകൾ ഒന്നിച്ചു ചേർന്ന് അതു തനിയെ ഉണ്ടായതാണെന്ന് നിങ്ങൾ നിഗമനം ചെയ്യുമോ? സ്പഷ്ടമായും ബുദ്ധിശക്തിയുളള ആരെങ്കിലും അത് നിർമ്മിച്ചതാണ്. എന്നാൽ അതിലും അത്ഭുതകരമായ ഒരു “ക്ലോക്ക്” ഉണ്ട്. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളും മുഴുപ്രപഞ്ചത്തിലെയും നക്ഷത്രങ്ങളും മനുഷ്യർ രൂപകൽപ്പന ചെയ്തു നിർമ്മിച്ചിട്ടുളള മിക്ക ക്ലോക്കുകളെക്കാളും കൃത്യതയോടെയാണ് ചലിക്കുന്നത്. നമ്മുടെ സൗരയൂഥം സ്ഥിതിചെയ്യുന്ന നക്ഷത്രവ്യൂഹത്തിൽ 10,000 കോടിയിലധികം നക്ഷത്രങ്ങളുണ്ട്, പ്രപഞ്ചത്തിൽ അത്തരത്തിലുളള 10,000 കോടി നക്ഷത്രവ്യൂഹങ്ങളുമുണ്ടെന്നാണ് ജ്യോതിശാസ്ത്രജ്ഞൻമാരുടെ കണക്കുകൂട്ടൽ. ഒരു ക്ലോക്ക് ബുദ്ധിപൂർവ്വകമായ രൂപകൽപ്പനയുടെ തെളിവാണെങ്കിൽ അതിബൃഹത്തും സങ്കീർണ്ണവുമായ ഈ പ്രപഞ്ചം എത്രയോ അധികം! അതിന്റെ രൂപ സംവിധായകനെ ബൈബിൾ “സത്യദൈവമായ യഹോവ, . . . ആകാശങ്ങളുടെ സ്രഷ്ടാവ്, അവയെ വിരിക്കുന്ന മഹിമാധനൻ” എന്ന് വർണ്ണിച്ചിരിക്കുന്നു.—യെശ. 42:5; 40:26; സങ്കീ. 19:1.
ഭൂഗ്രഹം: ഒരു മരുഭൂമിയിലൂടെ കടന്നുപോകുമ്പോൾ എല്ലാവിധത്തിലും സജ്ജവും ഭക്ഷണം സംഭരിച്ചു വച്ചിരിക്കുന്നതുമായ ഒരു സുന്ദര ഭവനം നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ അതു ഒരു യാദൃച്ഛിക സ്ഫോടനത്തിന്റെ ഫലമായി അവിടെ ഉണ്ടായതാണ് എന്ന് നിങ്ങൾ വിശ്വസിക്കുമോ? ഇല്ല; വേണ്ടത്ര ജ്ഞാനമുളള ഒരാൾ അതു പണിതു എന്ന് നിങ്ങൾ തിരിച്ചറിയും. കൊളളാം ഭൂമിയൊഴികെ നമ്മുടെ സൗരയൂഥത്തിലെ യാതൊരു ഗ്രഹത്തിലും ശാസ്ത്രജ്ഞൻമാർ ജീവൻ കണ്ടെത്തിയിട്ടില്ല; മററുളളവ ശൂന്യമായിക്കിടക്കുന്നു എന്നാണ് ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത്. ദി ഏർത്ത് എന്ന പുസ്തകം പറയുന്നതനുസരിച്ച് ഈ ഗ്രഹം “പ്രപഞ്ചത്തിലെ ഏററം വലിയ അത്ഭുതമാണ്, ഒരു അതുല്യമായ മണ്ഡലം.” (ന്യൂയോർക്ക്, 1963, ആർതർ ബെയ്സർ, പേ. 10) അതു സൂര്യനിൽ നിന്ന് മനുഷ്യർക്ക് ജീവിക്കാൻ പററിയ കൃത്യ അകലത്തിലാണ്, ഭ്രമണപഥത്തിൽ നിലനിൽക്കാൻ തക്ക കൃത്യ വേഗതയിൽ അതു സഞ്ചരിക്കുന്നു. ഭൂമിയുടെ ചുററും മാത്രം കാണപ്പെടുന്ന ഈ അന്തരീക്ഷം ജീവൻ നിലനിർത്തുന്നതിനു പററിയ അനുപാതത്തിൽ വിവിധ വാതകങ്ങൾ ചേർന്നുളളതാണ്. അത്ഭുതകരമായി സൂര്യനിൽ നിന്നുളള പ്രകാശവും വായുവിൽ നിന്നുളള കാർബൺ ഡൈ ഓക്സൈഡും വളക്കൂറുളള മണ്ണിൽ നിന്നുളള വെളളവും ധാതുക്കളും കൂടിച്ചേർന്ന് ഭൂമിയിലെ നിവാസികൾക്ക് ആവശ്യമായ ഭക്ഷണം നിർമ്മിക്കുന്നു. ഇതെല്ലാം യാദൃച്ഛികമായി ശൂന്യാകാശത്തിൽ നടന്ന ഒരു അനിയന്ത്രിത സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായതാണോ? സയൻസ് ന്യൂസ് ഇപ്രകാരം സമ്മതിക്കുന്നു: “ഇത്ര പ്രത്യേകവും കൃത്യതയുളളതുമായ അവസ്ഥകൾ യാദൃച്ഛികമായി ഉണ്ടായതായിരിക്കാൻ സാദ്ധ്യതയില്ല എന്നു തോന്നുന്നു.” (ആഗസ്ററ് 24, 31, 1974, പേ. 124) “തീർച്ചയായും ഓരോ വീടും ആരാലെങ്കിലും നിർമ്മിക്കപ്പെട്ടതാണ്, സർവ്വവും നിർമ്മിച്ചവനാണ് ദൈവം” എന്നു പ്രസ്താവിക്കുമ്പോഴത്തെ ബൈബിളിന്റെ നിഗമനം ന്യായയുക്തമാണ്.—എബ്രാ. 3:4.
മാനുഷ മസ്തിഷ്ക്കം: ആധുനിക കമ്പ്യൂട്ടറുകൾ തീവ്രമായ ഗവേഷണത്തിന്റെയും ശ്രദ്ധാപൂർവ്വകമായ എൻജിനീയറിംഗിന്റെയും നിർമ്മിതിയാണ്. അവ “വെറുതെ സംഭവിച്ചവയല്ല.” മാനുഷ മസ്തിഷ്ക്കത്തെ സംബന്ധിച്ചെന്ത്? ഏതെങ്കിലും മൃഗങ്ങളുടെ മസ്തിഷ്ക്കത്തിൽ നിന്ന് വ്യത്യസ്തമായി ഒരു മനുഷ്യ ശിശുവിന്റെ മസ്തിഷ്ക്കം ആദ്യ വർഷത്തിൽ തന്നെ മൂന്നു മടങ്ങായി വളരുന്നു. അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ശാസ്ത്രത്തിന് ഇപ്പോഴും ഏറെയും ഒരു രഹസ്യമാണ്. മനുഷ്യരിൽ ജൻമനാ തന്നെ സങ്കീർണ്ണമായ ഭാഷകൾ പഠിക്കുന്നതിനും സൗന്ദര്യം ആസ്വദിക്കുന്നതിനും സംഗീതം രചിക്കുന്നതിനും ജീവന്റെ ഉത്ഭവത്തെയും അർത്ഥത്തെയും കുറിച്ച് ധ്യാനിക്കുന്നതിനുമുളള പ്രാപ്തിയുണ്ട്. മസ്തിഷ്ക്ക ശസ്ത്രക്രിയാ വിദഗ്ദ്ധനായ റോബർട്ട് വൈററ് ഇപ്രകാരം പ്രസ്താവിച്ചു: “മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിലപ്പുറമായ—അവിശ്വസനീയമായ മസ്തിഷ്ക്ക-മനസ്സ് ബന്ധം രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തതിന് ഉത്തരവാദിയായിരുന്ന ഒരു അസാധാരണ ബുദ്ധിശക്തിയുടെ അസ്തിത്വം അംഗീകരിക്കുകയല്ലാതെ എനിക്ക് മററ് മാർഗ്ഗമൊന്നുമില്ല.” (ദി റീഡേഴ്സ് ഡൈജെസ്ററ്, സെപ്ററംബർ 1978, പേ. 99) ഈ അത്ഭുതത്തിന്റെ വികാസം ഗർഭാശയത്തിലെ ബീജസംയോഗം നടന്ന ഒരു ചെറിയ കോശത്തിൽ നിന്ന് ആരംഭിക്കുന്നു. ശ്രദ്ധാർഹമായ ഉൾക്കാഴ്ചയോടെ ബൈബിൾ എഴുത്തുകാരനായ ദാവീദ് യഹോവയോട് ഇപ്രകാരം പറഞ്ഞു: “ഭയജനകമായ ഒരു വിധത്തിൽ അത്ഭുതകരമായി ഞാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നതിനാൽ ഞാൻ നിന്നെ വാഴ്ത്തും. എന്റെ ദേഹി നന്നായി തിരിച്ചറിയുന്നതുപോലെ നിന്റെ പ്രവൃത്തികൾ അത്ഭുതകരങ്ങളാകുന്നു.”—ജീവകോശം: ഒരു ജീവകോശം ചിലപ്പോൾ ജീവന്റെ ഒരു “ലളിത” രൂപം എന്ന് പരാമർശിക്കപ്പെടാറുണ്ട്. എന്നാൽ ഒരു ഏകകോശ ജീവിക്ക് ഇരപിടിക്കുന്നതിനും അത് ദഹിപ്പിക്കുന്നതിനും പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിനും അതിനുവേണ്ടിത്തന്നെ ഒരു വീട് നിർമ്മിക്കുന്നതിനും ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനും കഴിയുന്നു. മനുഷ്യശരീരത്തിലെ ഓരോ കോശവും ക്രമസമാധാനം പാലിക്കാൻ ഒരു കേന്ദ്രഗവൺമെൻറും ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ഒരു ഊർജ്ജോൽപാദന ശാലയും പ്രോട്ടീൻ നിർമ്മിക്കാൻ ഫാക്ടറികളും സങ്കീർണ്ണമായ ഒരു ഗതാഗത സംവിധാനവും അകത്തേക്കുളള പ്രവേശനം നിയന്ത്രിക്കാൻ കാവൽക്കാരും ഉളള കോട്ടകെട്ടി സുരക്ഷിതമാക്കിയ ഒരു നഗരത്തോട് ഉപമിക്കപ്പെട്ടിട്ടുണ്ട്. ഒരൊററ മനുഷ്യ ശരീരത്തിൽതന്നെ ഒരു ദശലക്ഷം കോടി കോശങ്ങൾ വരെ ഉണ്ടായിരിക്കും. സങ്കീർത്തനം 104:24-ലെ വാക്കുകൾ എത്ര ഉചിതം; “യഹോവേ! നിന്റെ പ്രവൃത്തികൾ എത്രയധികം! അവയെ ഒക്കെയും നീ ജ്ഞാനത്തോടെ ഉണ്ടാക്കിയിരിക്കുന്നു”!
വിവിധതരം ജീവികളെ ഉളവാക്കാൻ ദൈവം പരിണാമം ഉപയോഗിച്ചു എന്ന ആശയം ബൈബിളിനോട് യോജിപ്പിലാണോ?
പുല്ലും മരങ്ങളും “അതതിന്റെ വർഗ്ഗമനുസരിച്ച്” ഉൽപ്പാദനം നടത്താൻ ഇടയാക്കപ്പെട്ടു, എന്ന് ഉൽപത്തി 1:11, 12 പറയുന്നു. ദൈവം കടൽ ജന്തുക്കളെയും പറക്കുന്ന ജന്തുക്കളെയും കരജന്തുക്കളെയും “അതതിന്റെ വർഗ്ഗമനുസരിച്ച്” സൃഷ്ടിച്ചു എന്ന് 21, 24, 25 വാക്യങ്ങൾ കൂട്ടിച്ചേർക്കുന്നു. ഒരു അടിസ്ഥാനവർഗ്ഗം മറെറാന്നായി പരിണമിക്കാനോ മാറാനോ ഇവിടെ അനുവദിക്കപ്പെട്ടിട്ടില്ല.
മനുഷ്യനെ സംബന്ധിച്ച് ദൈവം ഇപ്രകാരം പറഞ്ഞതായി ഉൽപത്തി 1:26 റിപ്പോർട്ടു ചെയ്യുന്നു: “നമുക്ക് മനുഷ്യനെ നമ്മുടെ സ്വരൂപത്തിൽ, നമ്മുടെ സാദൃശ്യപ്രകാരം സൃഷ്ടിക്കാം.” അതുകൊണ്ട് അവന് ദൈവികമായ ഗുണങ്ങൾ ഉണ്ടായിരിക്കേണ്ടിയിരുന്നു, ഒരു മൃഗത്തിന്റേതിൽ നിന്ന് വികസിച്ചു വന്ന ഗുണങ്ങളല്ല. ഉൽപത്തി 2:7 ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “യഹോവയായ ദൈവം മനുഷ്യനെ നിലത്തെ പൊടിയിൽ നിന്ന് (നേരത്തെയുണ്ടായിരുന്ന ഏതെങ്കിലും ജീവരൂപത്തിൽ നിന്നല്ല) ഉണ്ടാക്കുവാനും അവന്റെ നാസാദ്വാരത്തിലേക്ക് ജീവശ്വാസം ഊതാനും തുടങ്ങി.” ഇവിടെ പരിണാമത്തെ സംബന്ധിച്ച് യാതൊരു സൂചനയുമില്ല, മറിച്ച് ഒരു പുതിയ സൃഷ്ടിയെ സംബന്ധിച്ച വിവരണമാണുളളത്.
ഇന്ന് ഭൂമിയിലുളള ദശലക്ഷക്കണക്കിന് വ്യത്യസ്ത ജീവികളെ ദൈവം സൃഷ്ടിച്ചോ?
ദൈവം ഓരോന്നിനെയും “അതതിന്റെ തരമനുസരിച്ച്” സൃഷ്ടിച്ചുവെന്നുമാത്രമെ ഉൽപത്തി 1-ാം അദ്ധ്യായം പറയുന്നുളളു. (ഉൽപ. 1:12, 21, 24, 25) നോഹയുടെ നാളിലെ ആഗോള പ്രളയത്തിന് മുന്നോടിയായി കരജന്തുക്കളിൽ നിന്നും പറക്കുന്ന ജന്തുക്കളിൽ നിന്നും ഓരോ “വർഗ്ഗ”ത്തെയും പ്രതിനിധീകരിച്ചുളള ജന്തുക്കളെ പെട്ടകത്തിൽ പ്രവേശിപ്പിക്കണമെന്ന് ദൈവം നിർദ്ദേശിച്ചു. (ഉൽപ. 7:2, 3, 14) ഓരോ “വർഗ്ഗ”ത്തിനും അതിൽ തന്നെ വലിയ വൈവിധ്യത്തിനുളള ജനിതക സാദ്ധ്യതയുണ്ട്. അപ്രകാരം റിപ്പോർട്ടുകളനുസരിച്ച് 400-ലധികം ഇനം നായ്ക്കളും 250-ലധികം ഇനം കുതിരകളുമുണ്ട്. ഏതു ജന്തുവിലും പരസ്പരം ഇണചേരാൻ കഴിയുന്ന വിവിധ ഇനങ്ങൾ എല്ലാം ഉൽപത്തി പുസ്തകത്തിലെ ഒരേ “വർഗ്ഗ”ത്തിൽപ്പെട്ടവയാണ്. അതുപോലെ എല്ലാ ഇനം മനുഷ്യരും പൗരസ്ത്യരും ആഫ്രിക്കക്കാരും വെളളക്കാരും സുഡാനിലെ ഏഴടി ഉയരം വരുന്ന ഡിങ്ക വർഗ്ഗത്തിൽപ്പെട്ടവരും നാലടി നാലിഞ്ച് മാത്രം ഉയരമുളള പിഗ്മികളും ആദ്യ ജോടിയിൽ നിന്ന്, ആദാമിൽ നിന്നും ഹവ്വായിൽ നിന്നും ഉണ്ടായിട്ടുളളവരാണ്.—ഉൽപ. 1:27, 28; 3:20.
ജീവികളുടെ ഘടനയിലെ അടിസ്ഥാനപരമായ സാമ്യങ്ങൾക്കുളള കാരണമെന്താണ്?
“ദൈവം . . . സകലവും സൃഷ്ടിച്ചു.” (എഫേ. 3:9) അങ്ങനെ എല്ലാററിനും ഒരേ മഹാരൂപസംവിധായകനാണുളളത്.
“സകലവും അവനിലൂടെ [ഭൂമിയിലായിരുന്നപ്പോൾ യേശുക്രിസ്തുവായിത്തീർന്ന, ദൈവത്തിന്റെ ഏകജാത പുത്രൻ] ആസ്തിക്യത്തിലേക്കു വന്നു, അവനെക്കൂടാതെ യാതൊന്നും ആസ്തിക്യത്തിലേക്ക് വന്നില്ല.” (യോഹ. 1:3) അപ്രകാരം യഹോവ തന്റെ സൃഷ്ടി കർമ്മം നിർവ്വഹിക്കാൻ ഉപയോഗിച്ച ഒരൊററ വിദഗ്ദ്ധ വേലക്കാരനാണ് ഉണ്ടായിരുന്നത്.—സദൃ. 8:22, 30, 31.
പ്രപഞ്ച സൃഷ്ടിക്ക് ഉപയോഗിക്കപ്പെട്ട വസ്തുക്കളുടെ ഉത്ഭവസ്ഥാനം എന്തായിരുന്നു?
ദ്രവ്യം ഊർജ്ജത്തിന്റെ സാന്ദ്രീകൃത രൂപമാണ് എന്ന് ശാസ്ത്രജ്ഞൻമാർ മനസ്സിലാക്കിയിരിക്കുന്നു. ന്യൂക്ലിയർ ആയുധങ്ങളുടെ സ്ഫോടനത്തിലൂടെ ഇത് പ്രകടമാക്കപ്പെട്ടിരിക്കുന്നു. ജ്യോതിർഭൗതികശാസ്ത്രജ്ഞനായ ജോസിഫ് ക്ലെക്സെക് ഇപ്രകാരം പ്രസ്താവിക്കുന്നു: “മൂല കണികകൾ മിക്കവയും, സാദ്ധ്യതയനുസരിച്ച് എല്ലാം തന്നെ, ഊർജ്ജത്തിന്റെ സമൂർത്തമാക്കലിനാൽ സൃഷ്ടിക്കപ്പെടാവുന്നതാണ്.”—ദി യൂണിവേഴ്സ് (ബോസ്ററൺ, 1976), വാല്യം 11, പേ. 17.
അത്തരം ഊർജ്ജം എവിടെ നിന്നായിരിക്കണം ഉണ്ടായത്? “ഇവയെ എല്ലാം [നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും] സൃഷ്ടിച്ചത് ആര്?”, എന്ന് ചോദിച്ചശേഷം യഹോവയാം ദൈവത്തെ സംബന്ധിച്ച് ബൈബിൾ പ്രസ്താവിക്കുന്നു, “അവന്റെ ചലനാത്മക ഊർജ്ജത്തിന്റെ സമൃദ്ധി നിമിത്തവും അവൻ ബലത്തിൽ വീര്യമുളളവനായിരിക്കുന്നതിനാലും അവയിൽ ഒന്നുപോലും ഇല്ലാതെ പോകുന്നില്ല.” (യെശ. 40:26) അതുകൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിന് ആവശ്യമായിരുന്ന “ചലനാത്മക ശക്തി”യുടെയെല്ലാം ഉറവ് ദൈവം തന്നെയാണ്.
ഭൗതിക സൃഷ്ടി മുഴുവൻ കഴിഞ്ഞ 6,000 വർഷത്തിനും 10,000 വർഷത്തിനുമിടക്ക് ഒരു സമയത്ത് വെറും ആറു ദിവസം കൊണ്ടാണോ നിർവ്വഹിക്കപ്പെട്ടത്?
അത്തരമൊരു നിഗമനത്തോട് വസ്തുതകൾ യോജിക്കുന്നില്ല: (1) ഒരു തെളിഞ്ഞ രാത്രിയിൽ ഉത്തരാർദ്ധഗോളത്തിൽ ആൻഡ്രോമീഡ നെബുലയിൽ നിന്നുളള പ്രകാശം കാണാൻ കഴിയും. ആ വെളിച്ചത്തിന് ഭൂമിയിലെത്താൻ ഏകദേശം 20,00,000 വർഷങ്ങൾ വേണം. അത് സൂചിപ്പിക്കുന്നത് പ്രപഞ്ചത്തിന് പല ദശലക്ഷം വർഷങ്ങളെങ്കിലും പഴക്കമുണ്ടെന്നാണ്. (2) ഭൂമിയിൽ കാണുന്ന പാറകളിലെ റേഡിയോ ആക്ററീവതയുടെ അന്തിമ ഫലം സൂചിപ്പിക്കുന്നത് ചില പാറകൾ ശതകോടിക്കണക്കിനു വർഷങ്ങളായി യാതൊരു മാററവുമില്ലാതെ തുടരുന്നുവെന്നാണ്.
ഉൽപത്തി 1:3-31 വസ്തുവിന്റെയോ ആകാശഗോളങ്ങളുടെയോ ആദിമ സൃഷ്ടിയെപ്പററിയല്ല ചർച്ചചെയ്യുന്നത്. അത് അപ്പോൾ തന്നെ നിലവിലുളള ഭൂമി മനുഷ്യവാസത്തിനായി ഒരുക്കുന്നതിനെയാണ് വർണ്ണിക്കുന്നത്. അതിൽ സസ്യങ്ങളിലെ അടിസ്ഥാന വർഗ്ഗങ്ങളുടെയും സമുദ്രജീവികളുടെയും പറക്കുന്ന ജന്തുക്കളുടെയും കരജന്തുക്കളുടെയും ആദ്യ മാനുഷ ജോടിയുടെയും സൃഷ്ടി ഉൾപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ആറ് “ദിവസങ്ങളുടെ” ഒരു കാലഘട്ടത്തിൽ നിർവ്വഹിച്ചതായാണ് പറയപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും “ദിവസം” എന്ന് തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന എബ്രായ പദത്തിന് ‘ഒരു ദീർഘകാലഘട്ടം; ഒരു അസാധാരണ സംഭവത്തിന് വേണ്ടി വരുന്ന സമയം’ എന്നിവ ഉൾപ്പെടെ വിവിധ അർത്ഥങ്ങളുണ്ട്. (ഓൾഡ് ടെസ്ററമെൻറ് വേഡ് സ്ററഡീസ്, ഗ്രാൻഡ് റാപ്പിഡ്സ്, മിച്ചി.; 1978, ഡബ്ളിയു. വിൽസൺ, പേ. 109) ഉപയോഗിക്കപ്പെട്ടിരിക്കുന്ന പദം ഓരോ “ദിവസവും” ആയിരക്കണക്കിന് വർഷങ്ങൾ ദൈർഘ്യമുളളതായിരിക്കാം എന്ന ചിന്തക്ക് ഇട നൽകുന്നു.