സ്ത്രീകൾ
നിർവ്വചനം: പ്രായമുളള മനുഷ്യവനിതകൾ. എബ്രായയിൽ സ്ത്രീ എന്നതിനുളള പദം ഇഷാഹ് ആണ്. അക്ഷരീയമായി അതിന്റെ അർത്ഥം “ഒരു പെൺമനുഷ്യൻ” എന്നാണ്.
ബൈബിൾ സ്ത്രീകളെ തരം താഴ്ത്തുകയോ താണതരം വ്യക്തികളായി കണക്കാക്കുകയോ ചെയ്യുന്നുണ്ടോ?
ഉൽപ. 2:18: “യഹോവയായ ദൈവം തുടർന്ന് ഇങ്ങനെ പറഞ്ഞു: ‘മനുഷ്യൻ തനിയെ തുടരുന്നത് അവന് നന്നല്ല. ഞാൻ അവന് അവന്റെ പൂരകമെന്നനിലയിൽ ഒരു സഹായിയെ, ഉണ്ടാക്കിക്കൊടുക്കും.’” (പുരുഷൻ സ്ത്രീയേക്കാൾ മെച്ചപ്പെട്ട വ്യക്തിയായിരിക്കുന്നതായി ഇവിടെ ദൈവത്താൽ വിവരിക്കപ്പെടുന്നില്ല. മറിച്ച്, ദൈവത്തിന്റെ ക്രമീകരണത്തിനുളളിൽ സ്ത്രീക്ക് പുരുഷന്റെ ഗുണങ്ങൾക്ക് പൂരകമായിരിക്കാവുന്ന ഗുണങ്ങൾ ഉണ്ടായിരിക്കുമെന്ന് ദൈവം സൂചിപ്പിച്ചു. ഒരു പൂരകം പരസ്പരം ചേർന്ന് പൂർത്തി കൈവരിക്കാൻ കഴിയുന്ന രണ്ട് ഭാഗങ്ങളിലൊന്നാണ്. അപ്രകാരം ഒരു സംഘം എന്ന നിലയിൽ സ്ത്രീകൾ ചില ഗുണങ്ങളിലും പ്രാപ്തികളിലും പുരുഷൻമാർ മററ് ചിലതിലും ശ്രദ്ധേയരാണ്. 1 കൊരിന്ത്യർ 11:11, 12 താരതമ്യം ചെയ്യുക.)
ഉൽപ. 3:16: “സ്ത്രീയോട് [ദൈവം] പറഞ്ഞു: ‘. . . നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടായിരിക്കും, അവൻ നിന്നെ അടക്കി ഭരിക്കും.’” (ആദാമും ഹവ്വായും പാപം ചെയ്തതിനു ശേഷമുളള ഈ പ്രഖ്യാപനം മനുഷ്യർ എന്തു ചെയ്യണം എന്ന് യഹോവ പറഞ്ഞതായിരുന്നില്ല. മറിച്ച് സ്വാർത്ഥത മനുഷ്യ ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരുന്നതിനാൽ മനുഷ്യർ എന്തുചെയ്യും എന്ന് യഹോവ മുൻകൂട്ടി അറിഞ്ഞ സംഗതിയായിരുന്നു. പുരുഷൻമാരുടെ ഭാഗത്തെ അത്തരം സ്വാർത്ഥപരമായ മേധാവിത്വത്താൽ വികാസം പ്രാപിച്ച സങ്കടകരമായ സാഹചര്യങ്ങളെപ്പററിത്തന്നെ പിന്നീടുളള പല ബൈബിൾ വിവരണങ്ങളും പറയുന്നു. എന്നാൽ അത്തരം പെരുമാററത്തെ ദൈവം അംഗീകരിച്ചുവെന്നോ അത് മററുളളവർ പിൻപറേറണ്ട മാതൃകയാണെന്നോ ബൈബിൾ പറയുന്നില്ല.)
പുരുഷൻമാർക്ക് ശിരഃസ്ഥാനം നിയമിച്ചു കൊടുത്തിരിക്കുന്നത് സ്ത്രീകൾക്ക് ആക്ഷേപമാണോ?
ശിര:സ്ഥാനത്തിൻ കീഴിലായിരിക്കുന്നത് അതിൽതന്നെ ആക്ഷേപകരമല്ല. കാര്യങ്ങൾ ക്രമീകൃതമായ ഒരു വിധത്തിൽ ചെയ്യുന്നതിന് ശിര:സ്ഥാനം സഹായകമാണ്, യഹോവ “കലക്കത്തിന്റെയല്ല, സമാധാനത്തിന്റെ ദൈവമാണ്.” (1 കൊരി. 14:33) യേശുക്രിസ്തു യഹോവയാം ദൈവത്തിന്റെ ശിര:സ്ഥാനത്തിൻ കീഴിലാണ്, ആ ബന്ധത്തിൽ അവൻ വലിയ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു.—യോഹ. 5:19, 20; 8:29; 1 കൊരി. 15:27, 28.
ആപേക്ഷികമായ ഒരു ശിര:സ്ഥാനം പുരുഷനും നിയമിച്ചു കിട്ടിയിരിക്കുന്നു, വിശേഷിച്ച് കുടുംബത്തിലും ക്രിസ്തീയ സഭയിലും. ദൈവം പുരുഷന് സ്ത്രീയുടെമേൽ പരമമായ അധികാരം നൽകിയിട്ടില്ല; ആ ശിരഃസ്ഥാനം പ്രയോഗിക്കുന്നതു സംബന്ധിച്ച് പുരുഷൻ തന്റെ ശിരസ്സായിരിക്കുന്ന യേശുക്രിസ്തുവിനോടും ദൈവത്തോടും ഉത്തരം പറയണം. (1 കൊരി. 11:3) കൂടാതെ “സ്വന്തം ശരീരങ്ങളെപ്പോലെ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കാനും” തങ്ങളുടെ ഭാര്യമാർക്ക് ‘ബഹുമാനം കൊടുക്കാനും’ ഭർത്താക്കൻമാരോട് കൽപിക്കപ്പെട്ടിരിക്കുന്നു. (എഫേ. 5:28; 1 പത്രോ. 3:7) വിവാഹിത ദമ്പതികൾക്കുവേണ്ടിയുളള ദൈവത്തിന്റെ ക്രമീകരണത്തിൽ ഭർത്താക്കൻമാരുടെ ലൈംഗികാവശ്യങ്ങൾ അവരുടെ ഭാര്യമാരുടെതിന് മേലായി പ്രതിഷ്ഠിക്കപ്പെട്ടിട്ടില്ല. (1 കൊരി. 7:3, 4) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് പ്രാപ്തയായ ഒരു ഭാര്യ വഹിക്കുന്ന പങ്ക് കുടുംബത്തിലും സമൂഹത്തിലും അവൾക്കുളള മൂല്യത്തെ ഊന്നിപ്പറയുന്നു. ഭർത്താവിന്റെ ശിര:സ്ഥാനത്തോട് വിലമതിപ്പ് പ്രകടമാക്കുമ്പോൾ തന്നെ അവൾക്ക് മുൻകൈ എടുക്കാവുന്ന വിശാലമായ ഒരു പ്രവർത്തന മണ്ഡലം അത് അവൾക്ക് അനുവദിക്കുന്നു. (സദൃശ. 31:10-31) തങ്ങളുടെ പിതാക്കൻമാരെ മാത്രമല്ല മാതാക്കളെയും ബഹുമാനിക്കാൻ ബൈബിൾ കുട്ടികളോട് കൽപിക്കുന്നു. (എഫേ. 6:1-3) അത് വിധവമാരുടെ ആവശ്യങ്ങൾ നിറവേററുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. (യാക്കോ. 1:27) അതുകൊണ്ട് സത്യക്രിസ്ത്യാനികൾക്കിടയിൽ സ്ത്രീകൾക്ക് തികഞ്ഞ സുരക്ഷിതത്വവും വ്യക്തികളെന്ന നിലയിൽ തങ്ങളോടുളള യഥാർത്ഥ വിലമതിപ്പും തങ്ങളുടെ പ്രവർത്തനങ്ങളിൽ വ്യക്തിപരമായ സംതൃപ്തിയും കണ്ടെത്താൻ കഴിയും.
വിശ്വസ്തരായ ആത്മസൃഷ്ടികളടങ്ങിയ യഹോവയുടെ സ്വന്തം സ്ഥാപനത്തെ അവൻ ഒരു സ്ത്രീ, തന്റെ ഭാര്യ, തന്റെ പുത്രൻമാരുടെ മാതാവ് എന്ന് വിളിച്ചിരിക്കുന്നു എന്ന വസ്തുതയാൽ യഹോവയുടെ ക്രമീകരണത്തിൽ സ്ത്രീയുടെ സ്ഥാനത്തിനുളള മാന്യത കൂടുതലായി പ്രകടമാക്കപ്പെട്ടിരിക്കുന്നു. (വെളി. 12:1; ഗലാ. 4:26) കൂടാതെ, യേശുക്രിസ്തുവിന്റെ ആത്മാഭിഷിക്ത സഭയെപ്പററി അവന്റെ മണവാട്ടി എന്ന നിലയിൽ സംസാരിച്ചിരിക്കുന്നു. (വെളി. 19:7; 21:2, 9) കൂടാതെ ഒരു ആത്മീയ കാഴ്ചപ്പാടിൽ ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗീയ രാജ്യത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നവരുടെ ഇടയിൽ പുരുഷനെന്നോ സ്ത്രീയെന്നോ ഉളള വ്യത്യാസമില്ല.—ഗലാ. 3:26-28.
സ്ത്രീകൾ ശുശ്രൂഷകരായിരിക്കണമോ?
സഭയിൽ മേൽവിചാരകസ്ഥാനം വഹിക്കുന്നവർ പുരുഷൻമാരാണ് എന്ന് ബൈബിൾ വിവരണം കാണിക്കുന്നു. യേശുവിന്റെ 12 അപ്പോസ്തലൻമാർ പുരുഷൻമാരായിരുന്നു, പിന്നീട് ക്രിസ്തീയ സഭയിൽ മേൽവിചാരകൻമാരായും ശുശ്രൂഷാദാസൻമാരായും നിയമിക്കപ്പെട്ടവരും പുരുഷൻമാരായിരുന്നു. (മത്താ. 10:1-4; 1 തിമൊ. 3:2, 12) സഭയിലെ പുരുഷൻമാരെ വെല്ലുവിളിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ഉന്നയിക്കാതെ “പൂർണ്ണകീഴ്വഴക്കത്തോടെ നിശബ്ദരായിരുന്നു പഠിക്കാൻ” സ്ത്രീകൾ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു. അത്തരം യോഗങ്ങളിൽ കീഴ്വഴക്കത്തിന്റെ അഭാവത്തെ പ്രകടമാക്കുന്ന യാതൊന്നും സ്ത്രീകൾ ‘സംസാരിക്കരുത്.’ (1 തിമൊ. 2:11, 12; 1 കൊരി. 14:34, 35) അപ്രകാരം സഭയുടെ പ്രവർത്തനങ്ങളിൽ സ്ത്രീകൾ വിലപ്പെട്ട സേവനങ്ങൾ ചെയ്യുന്നുവെങ്കിലും യോഗ്യതയുളള പുരുഷൻമാർ സന്നിഹിതരായിരിക്കുമ്പോൾ അദ്ധ്യക്ഷത വഹിക്കുന്നതിനോ സഭയെ പ്രബോധിപ്പിച്ചുകൊണ്ട് നേതൃത്വമെടുക്കുന്നതിനോ സ്ത്രീകൾക്ക് അനുവാദമില്ല.
എന്നാൽ സ്ത്രീകൾക്ക് സഭായോഗത്തിന് പുറത്ത്, പ്രസംഗകർ, പ്രഘോഷകർ, സുവാർത്തയുടെ ശുശ്രൂഷകർ ആയിരിക്കാമോ? പൊ. യു. 33-ലെ പെന്തക്കൊസ്തു നാളിൽ പരിശുദ്ധാത്മാവ് പുരുഷൻമാരുടെ മേലും സ്ത്രീകളുടെ മേലും പകരപ്പെട്ടു. അതിനു വിശദീകരണമായി ഇപ്രകാരം പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പത്രോസ് യോവേൽ 2:28, 29 ഉദ്ധരിച്ചു: “ദൈവം പറയുന്നു, ‘അന്ത്യനാളുകളിൽ ഞാൻ സകല ജഡത്തിൻമേലും എന്റെ ആത്മാവിൽ കുറെ പകരും, നിങ്ങളുടെ പുത്രൻമാരും നിങ്ങളുടെ പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ കാണും; നിങ്ങളുടെ വൃദ്ധൻമാർ സ്വപ്നങ്ങൾ കാണും; പുരുഷൻമാരായ അടിമകളുടെമേലും എന്റെ സ്ത്രീകളായ അടിമകളുടെമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിൽ കുറെ പകരും; അവരും പ്രവചിക്കും.’” (പ്രവൃ. 2:17, 18) അതുപോലെ ഇന്നും വീടുതോറും പ്രസംഗിച്ചുകൊണ്ടും ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തിക്കൊണ്ടും സ്ത്രീകൾ ഉചിതമായി ക്രിസ്തീയ ശുശ്രൂഷയിൽ പങ്കുപററുന്നു.—സങ്കീർത്തനം 68:11; ഫിലിപ്പിയർ 4:2, 3 കൂടെ കാണുക.
ചില അവസരങ്ങളിൽ ക്രിസ്തീയ സ്ത്രീകൾ തല മൂടുന്നത് എന്തിനാണ്?
1 കൊരി. 11:3-10: “ഏതു പുരുഷന്റെയും തല ക്രിസ്തു ആകുന്നു; ക്രമത്തിൽ ഒരു സ്ത്രീയുടെ തല പുരുഷൻ ആകുന്നു; ക്രമത്തിൽ ക്രിസ്തുവിന്റെ തല ദൈവം ആകുന്നു. . . . ശിരസ്സ് മൂടാതെ പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ ശിരസ്സിനെ അപമാനിക്കുന്നു . . . പുരുഷൻ ദൈവത്തിന്റെ പ്രതിച്ഛായയും മഹത്വവും ആകയാൽ ശിരസ്സ് മൂടേണ്ടതില്ല; സ്ത്രീയോ പുരുഷന്റെ മഹത്വം ആകുന്നു. പുരുഷൻ സ്ത്രീയിൽ നിന്നല്ല, സ്ത്രീ പുരുഷനിൽ നിന്നത്രേ; മാത്രവുമല്ല, പുരുഷൻ സ്ത്രീക്കു വേണ്ടിയല്ല, സ്ത്രീ പുരുഷനുവേണ്ടിയത്രേ സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടാണ് ദൂതൻമാർ നിമിത്തം അവളുടെ ശിരസ്സിൻമേൽ അധികാരത്തിന്റെ ഒരു അടയാളം ഉണ്ടായിരിക്കേണ്ടത്.” (ഒരു ക്രിസ്തീയ സ്ത്രീ ഉചിതമായ അവസരങ്ങളിൽ തല മൂടുമ്പോൾ അത് ദൈവം ഏർപ്പെടുത്തിയ ശിര:സ്ഥാനക്രമീകരണത്തോടുളള അവളുടെ ആദരവിന്റെ തെളിവാണ്. ക്രിസ്തു ദിവ്യാധിപത്യ ശിര:സ്ഥാനത്തെ ആദരിക്കുന്നു; പുരുഷനും സ്ത്രീയും അങ്ങനെ ചെയ്യാൻ കടപ്പാടുളളവരാണ്. ആദ്യമനുഷ്യനായ ആദാം ഒരു സ്ത്രീയിൽ നിന്നുളള ജനനത്താൽ നിർമ്മിക്കപ്പെടാതെ ദൈവത്താൽ സൃഷ്ടിക്കപ്പെടുകയാണുണ്ടായത്. ഹവ്വായെ സൃഷ്ടിച്ചപ്പോൾ ഒരു അടിസ്ഥാനമെന്ന നിലയിൽ ദൈവം ആദാമിൽ നിന്നുളള ഒരു വാരിയെല്ല് ഉപയോഗിക്കുകയും അവൾ ആദാമിന് ഒരു സഹായി ആയിരിക്കണമെന്ന് പ്രസ്താവിക്കുകയും ചെയ്തു. അപ്രകാരം ആദ്യം ഉൽപാദിപ്പിക്കപ്പെട്ട പുരുഷനാണ് ശിര:സ്ഥാനം നിയമിച്ചു കിട്ടിയത്. ‘പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുമ്പോൾ’ പുരുഷൻ തല മൂടുന്നില്ല, എന്തുകൊണ്ടെന്നാൽ തന്റെ കുടുംബത്തോട് ബന്ധപ്പെട്ട കാര്യങ്ങളിൽ അയാൾക്ക് ഒരു ഭൗമിക ശിരസ്സില്ലാത്തതിനാൽ ശിര:സ്ഥാനത്തിന്റെ സംഗതിയിൽ പുരുഷൻ “ദൈവത്തിന്റെ പ്രതിച്ഛായ”യാണ്. എന്നാൽ ഒരു സ്ത്രീ ശിരസ്സ് മൂടാതെ ‘പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ’ ചെയ്യുന്നെങ്കിൽ അത് പുരുഷന്റെ ദൈവനിയുക്ത സ്ഥാനത്തോടുളള അനാദരവ് പ്രകടമാക്കുകയും അയാളെ അപമാനിക്കുകയും ചെയ്യും. യഹോവയുടെ ഭാര്യാസമാന സ്വർഗ്ഗീയ സ്ഥാപനത്തിലെ അംഗങ്ങളായ ദൂതൻമാർപോലും വിശ്വസ്തരായ ക്രിസ്തീയ സ്ത്രീകൾ ധരിക്കുന്ന “അധികാരത്തിന്റെ അടയാളം” നിരീക്ഷിക്കുകയും യഹോവയോടുളള തങ്ങളുടെ സ്വന്തം കീഴ്പ്പെടൽ സംബന്ധിച്ച് അനുസ്മരിപ്പിക്കപ്പെടുകയും ചെയ്യുന്നു.)
ഒരു സ്ത്രീയുടെ ശിരസ്സ് മൂടേണ്ട ആവശ്യമുളളത് എപ്പോഴാണ്?
1 കൊരിന്ത്യർ 11:5 പ്രസ്താവിക്കുന്ന പ്രകാരം അവൾ “പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുമ്പോൾ.” അവൾ സ്വകാര്യമായി പ്രാർത്ഥിക്കുമ്പോഴോ ബൈബിൾ പ്രവചനങ്ങൾ സംബന്ധിച്ച് മററുളളവരുമായി സംഭാഷണത്തിലേർപ്പെടുമ്പോഴോ ഒരു മൂടുപടം ആവശ്യമാണ് എന്ന് ഇതിനർത്ഥമില്ല. എന്നിരുന്നാലും സാധാരണയായി തന്റെ ഭർത്താവോ മറെറാരു പുരുഷനോ ചെയ്യേണ്ടതായി ആരാധനയോട് ബന്ധപ്പെട്ട ഒരു കാര്യം അവൾ ചെയ്യുമ്പോൾ പുരുഷന്റെ ശിര:സ്ഥാനത്തോടുളള അവളുടെ ആദരവിന്റെ ഒരു ബാഹ്യ അടയാളമായി അവൾ അത്തരമൊരു മൂടുപടം ധരിക്കണം. തന്റെ ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ തനിക്കും മററുളളവർക്കും വേണ്ടി അവൾ ഉച്ചത്തിൽ പ്രാർത്ഥിക്കുകയോ ഔദ്യോഗികമായ ഒരു ബൈബിൾ അദ്ധ്യയനം നടത്തിക്കൊണ്ട് പഠിപ്പിക്കുകയോ ചെയ്യുമ്പോൾ ഭർത്താവ് അവളുടെ വിശ്വാസത്തിൽ പങ്കുചേരുന്നില്ലെങ്കിൽകൂടെ അവൾ ശിരസ്സ് മൂടണം. എന്നാൽ ഭർത്താവ് സന്നിഹിതനല്ലാത്തപ്പോൾ അവൾ പ്രാർത്ഥിക്കുകയോ സമർപ്പിതരല്ലാത്ത, ബാല്യപ്രായക്കാരായ തന്റെ കുട്ടികളെ പഠിപ്പിക്കുകയോ ചെയ്യുമ്പോൾ അവളുടെ കുട്ടികളെ പഠിപ്പിക്കാൻ അവൾക്ക് ദൈവദത്തമായ അധികാരമുളളതുകൊണ്ട് ശിരസ്സുമൂടേണ്ട ആവശ്യമില്ല. എന്നാൽ ഒരു അസാധാരണ സാഹചര്യത്തിൽ സഭയിലെ സമർപ്പിതനായ ഒരു പുരുഷ അംഗം ഹാജരുണ്ടെങ്കിൽ അല്ലെങ്കിൽ അവളോടൊപ്പം സന്ദർശകനായ ഒരു സഞ്ചാരമേൽവിചാരകനുണ്ടെങ്കിൽ അവൾ നേരത്തെ ക്രമീകരിച്ച ഒരു ബൈബിളദ്ധ്യയനം നടത്തുമ്പോൾ അവൾ ശിരസ്സ് മൂടേണം, എന്നാൽ പ്രാർത്ഥിക്കുന്നത് അദ്ദേഹമായിരിക്കണം.
സ്ത്രീകൾ സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും ധരിക്കുന്നത് ഉചിതമാണോ?
1 പത്രോ. 3:3, 4: “നിങ്ങളുടെ അലങ്കാരം മുടി പിന്നുന്നതും സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നതും പുറംകുപ്പായം ധരിക്കുന്നതും പോലെ പുറമേയുളളതായിരിക്കാതെ സൗമ്യതയും സാവധാനതയും ആകുന്ന ക്ഷയിച്ചുപോകാത്ത വസ്ത്രമണിഞ്ഞ ഹൃദയത്തിന്റെ നിഗൂഢമനുഷ്യനായിരിക്കട്ടെ, അത് ദൈവദൃഷ്ടിയിൽ വളരെ വിലയുളളതാകുന്നു.” (സ്ത്രീകൾ ആഭരണമൊന്നും ധരിക്കരുത് എന്ന് ഇതിനർത്ഥമുണ്ടോ? തീർച്ചയായും ഇല്ല, അവർ പുറംകുപ്പായം ധരിക്കരുത് എന്ന് അത് അർത്ഥമാക്കുന്നില്ലാത്തതുപോലെ തന്നെ. എന്നാൽ ആത്മീയമായ അലങ്കാരത്തിന് മുഖ്യ ഊന്നൽ കൊടുത്തുകൊണ്ട് തങ്ങളുടെ വസ്ത്രധാരണത്തോടും ചമയത്തോടുമുളള മനോഭാവം സംബന്ധിച്ച് സമനിലയുളളവരായിരിക്കാൻ ഇവിടെ അവർ പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു.)
1 തിമൊ. 2:9, 10: “സ്ത്രീകൾ ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ നന്നായി ക്രമീകരിച്ച വസ്ത്രത്താൽ തങ്ങളെത്തന്നെ അലങ്കരിക്കേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു; മുടി പിന്നുന്നരീതികളാലോ പൊന്ന്, മുത്ത്, വളരെ വിലപിടിപ്പുളള വസ്ത്രം എന്നിവയാലോ അല്ല ദൈവത്തെ ആദരിക്കുന്നതായി അവകാശപ്പെടുന്ന സ്ത്രീകൾക്കു യോഗ്യമാംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.” (ഒരുവന്റെ ബാഹ്യമായ പ്രത്യക്ഷതക്കോ ഹൃദയനിലക്കോ ഏതിനാണ് ദൈവത്തിന്റെ പക്കൽ യഥാർത്ഥത്തിൽ വിലയുളളത്? ഒരു സ്ത്രീ സൗന്ദര്യ വർദ്ധകവസ്തുക്കളോ ആഭരണങ്ങളോ ഒന്നും ഉപയോഗിക്കുന്നില്ലെങ്കിലും അവൾ ഒരു അധാർമ്മിക ജീവിതമാണ് നയിക്കുന്നതെങ്കിൽ ദൈവം അവളിൽ പ്രസാദിക്കുമോ? അതോ സൗന്ദര്യവർദ്ധകവസ്തുക്കളുടെയും ആഭരണത്തിന്റെയും ഉപയോഗത്തിൽ ലജ്ജാശീലവും സുബോധവും പ്രകടമാക്കുകയും അതിലും പ്രമുഖമായി ദൈവിക ഗുണങ്ങളാലും ക്രിസ്തീയ നടത്തയാലും തങ്ങളെത്തന്നെ അലങ്കരിക്കുകയും ചെയ്യുന്ന സ്ത്രീകളെ അവൻ അംഗീകരിക്കുമോ? യഹോവ പറയുന്നു: “മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നത്, എന്തുകൊണ്ടെന്നാൽ വെറും മനുഷ്യൻ കണ്ണിന് പ്രത്യക്ഷമാകുന്നതു മാത്രം കാണുന്നു; യഹോവയെ സംബന്ധിച്ചാണെങ്കിൽ ഹൃദയം എങ്ങനെയുളളതാണെന്ന് അവൻ കാണുന്നു.”—1 ശമു. 16:7.)
സദൃശ. 31:30: “ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആയിരുന്നേക്കാം; യഹോവയെ ഭയപ്പെടുന്ന സ്ത്രീയോ തനിക്കുവേണ്ടിത്തന്നെ പ്രശംസ സമ്പാദിക്കുന്നു.”