ദൈവത്തിൽനിന്നുള്ള സന്ദേശവാഹകനാൽ ശക്തീകരിക്കപ്പെടുന്നു
അധ്യായം പന്ത്രണ്ട്
ദൈവത്തിൽനിന്നുള്ള സന്ദേശവാഹകനാൽ ശക്തീകരിക്കപ്പെടുന്നു
1. ദാനീയേലിന് യഹോവയുടെ ഉദ്ദേശ്യ സാക്ഷാത്കാരത്തിൽ ഉണ്ടായിരുന്ന ആഴമായ താത്പര്യത്തിനു സമൃദ്ധമായ പ്രതിഫലം ലഭിച്ചത് എങ്ങനെ?
യഹോവയുടെ ഉദ്ദേശ്യ സാക്ഷാത്കാരത്തിലുള്ള ദാനീയേലിന്റെ ആഴമായ താത്പര്യത്തിനു സമൃദ്ധമായ പ്രതിഫലം ലഭിച്ചു. മിശിഹായുടെ പ്രത്യക്ഷതയുടെ സമയം സംബന്ധിച്ച, 70 ആഴ്ചകളെ കുറിച്ചുള്ള പ്രചോദകമായ ഒരു പ്രവചനം അവനു നൽകപ്പെട്ടു. തന്റെ ജനത്തിന്റെ വിശ്വസ്ത ശേഷിപ്പ് സ്വദേശത്തേക്കു മടങ്ങിപ്പോകുന്നതു കാണാനും ദാനീയേലിന് അവസരം ലഭിച്ചു. അതു സംഭവിച്ചത് “പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടി”ന്റെ അവസാനത്തോട് അടുത്ത്, പൊ.യു.മു. 537-ൽ ആയിരുന്നു.—എസ്രാ 1:1-4.
2, 3. ദാനീയേൽ യഹൂദ ശേഷിപ്പിനോടൊപ്പം യഹൂദാ ദേശത്തേക്കു മടങ്ങിയിരിക്കാൻ സാധ്യതയില്ലാത്തത് എന്തുകൊണ്ട്?
2 യഹൂദാ ദേശത്തേക്കു മടങ്ങിപ്പോയവരുടെ കൂട്ടത്തിൽ ദാനീയേൽ ഉണ്ടായിരുന്നില്ല. ഈ വാർധക്യത്തിൽ അവനു യാത്ര ബുദ്ധിമുട്ടായിരുന്നിരിക്കാം. എന്തായിരുന്നാലും, ദൈവം അപ്പോഴും അവനു വേണ്ടി ബാബിലോണിൽ കൂടുതലായ ചില സേവന പദവികൾ കരുതിയിട്ടുണ്ടായിരുന്നു. രണ്ടു വർഷം കടന്നുപോയി. അപ്പോൾ, വിവരണം നമ്മോടു പറയുന്നു: “പേർഷ്യൻ രാജാവായ കോരെശിന്റെ മൂന്നാം ആണ്ടിൽ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിന് ഒരു കാര്യം വെളിപ്പെട്ടു, ആ കാര്യം സത്യവും വലിയ സൈനിക സേവനം ഉൾപ്പെടുന്നതും ആയിരുന്നു. അവൻ ആ കാര്യം മനസ്സിലാക്കി, ദർശിച്ച കാര്യത്തിൽ അവനു ഗ്രാഹ്യമുണ്ടായിരുന്നു.”—ദാനീയേൽ 10:1, NW.
3 ‘കോരെശിന്റെ മൂന്നാം ആണ്ട്’ പൊ.യു.മു. 536/535 ആയിരുന്നു. രാജസന്തതിയിലും കുലീനന്മാരിലും പെട്ട യഹൂദ യുവാക്കളോടൊപ്പം ദാനീയേലിനെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടു വന്നിട്ട് 80-ലേറെ വർഷം കഴിഞ്ഞിരുന്നു. (ദാനീയേൽ 1:3) ബാബിലോണിൽ എത്തിയപ്പോൾ ദാനീയേൽ തന്റെ കൗമാരത്തിന്റെ ആരംഭത്തിൽ ആയിരുന്നെങ്കിൽ, ഇപ്പോൾ അവന് ഏകദേശം 100 വയസ്സ് ഉണ്ടായിരുന്നിരിക്കണം. വിശ്വസ്ത സേവനത്തിന്റെ എത്ര മഹത്തായ രേഖയാണ് അവന്റേത്!
4. വളരെ പ്രായം ചെന്നിട്ടും ദാനീയേൽ യഹോവയുടെ സേവനത്തിൽ ഏതു സുപ്രധാന പങ്ക് വഹിക്കുമായിരുന്നു?
4 ദാനീയേലിനു വളരെ പ്രായം ചെന്നിരുന്നെങ്കിലും യഹോവയുടെ സേവനത്തിലെ അവന്റെ പങ്ക് അവസാനിച്ചിരുന്നില്ല. ദൂരവ്യാപക പ്രാധാന്യമുള്ള ഒരു പ്രാവചനിക സന്ദേശം ദൈവം അവനിലൂടെ പ്രഖ്യാപിക്കാൻ ഇരിക്കുകയായിരുന്നു. നമ്മുടെ കാലംവരെയും അതിനു ശേഷവും ബാധകമാകേണ്ടിയിരുന്ന ഒരു പ്രവചനമായിരുന്നു അത്. ദാനീയേലിനെ ഈ കൂടുതലായ വേലയ്ക്കു സജ്ജനാക്കാൻ, മുന്നിലുള്ള സേവനത്തിനായി അവനെ ശക്തനാക്കാൻ, സഹായിക്കുന്നത് ഉചിതമെന്ന് യഹോവ കണ്ടു.
ഉത്കണ്ഠയ്ക്കുള്ള ഒരു കാരണം
5. ഏതു റിപ്പോർട്ടുകൾ ദാനീയേലിന് ഉത്കണ്ഠ ഉളവാക്കിയിരിക്കാം?
5 യഹൂദ ശേഷിപ്പിനോടൊപ്പം ദാനീയേൽ യഹൂദാ ദേശത്തേക്കു മടങ്ങിയില്ലെങ്കിലും, തന്റെ പ്രിയപ്പെട്ട സ്വദേശത്ത് എന്തു സംഭവിക്കുന്നു എന്നതിൽ അവന് ആഴമായ താത്പര്യം ഉണ്ടായിരുന്നു. തനിക്കു ലഭിച്ച റിപ്പോർട്ടുകളിൽനിന്ന്, കാര്യങ്ങൾ സുഗമമായി നീങ്ങുന്നില്ലെന്നു ദാനീയേൽ മനസ്സിലാക്കി. യെരൂശലേമിൽ യാഗപീഠം പുനഃസ്ഥാപിക്കുകയും ആലയത്തിന് അടിസ്ഥാനം ഇടുകയും ചെയ്തിരുന്നു. (എസ്രാ, അധ്യായം 3) എന്നാൽ അയൽ ജനതകൾ പുനർനിർമാണ പദ്ധതിയെ എതിർക്കുകയും മടങ്ങിയെത്തിയ യഹൂദന്മാർക്ക് എതിരെ ദുഷ്ട പദ്ധതികൾ ആവിഷ്കരിക്കുകയും ആയിരുന്നു. (എസ്രാ 4:1-5) അതുകൊണ്ട് ദാനീയേലിന് ഉത്കണ്ഠപ്പെടാൻ പല കാരണങ്ങൾ ഉണ്ടായിരുന്നു.
6. യെരൂശലേമിലെ അവസ്ഥകൾ ദാനീയേലിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നത് എന്തുകൊണ്ട്?
6 യിരെമ്യാവിന്റെ പ്രവചനം ദാനീയേലിനു പരിചിതം ആയിരുന്നു. (ദാനീയേൽ 9:2) യെരൂശലേമിലെ ആലയത്തിന്റെ പുനർനിർമാണവും സത്യാരാധനയുടെ പുനഃസ്ഥാപനവും തന്റെ ജനത്തെ കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യവുമായി അടുത്തു ബന്ധപ്പെട്ടിരുന്നുവെന്നും വാഗ്ദത്ത മിശിഹായുടെ പ്രത്യക്ഷപ്പെടലിനു മുമ്പ് ഇതൊക്കെയും സംഭവിക്കുമെന്നും അവന് അറിയാമായിരുന്നു. യഹോവയിൽനിന്ന് “എഴുപത് ആഴ്ചക”ളെ കുറിച്ചുള്ള പ്രവചനം ലഭിച്ചത് ദാനീയേലിനെ സംബന്ധിച്ചിടത്തോളം വാസ്തവത്തിൽ വലിയൊരു പദവി ആയിരുന്നു. യെരൂശലേമിനെ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുള്ള കൽപ്പന പുറപ്പെട്ട ശേഷം 69 ‘ആഴ്ചകൾ’ കഴിയുമ്പോൾ മിശിഹാ വരുമെന്ന് അതിൽനിന്ന് അവൻ മനസ്സിലാക്കി. (ദാനീയേൽ 9:24-27, NW) എന്നാൽ, യെരൂശലേമിന്റെ ശൂന്യാവസ്ഥയും ആലയ നിർമാണത്തിലെ കാലതാമസവും പരിഗണിക്കുമ്പോൾ, ദാനീയേൽ നിരുത്സാഹിതനും കുണ്ഠിതനും വിഷാദമഗ്നനും ആയിത്തീർന്നിരിക്കാവുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കുക എളുപ്പമാണ്.
7. മൂന്ന് ആഴ്ചത്തേക്കു ദാനീയേൽ എന്തു ചെയ്തു?
7 വിവരണം ഇപ്രകാരം പറയുന്നു: “ആ കാലത്തു ദാനീയേൽ എന്ന ഞാൻ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു. മൂന്നു ആഴ്ചവട്ടം മുഴുവനും കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.” (ദാനീയേൽ 10:2, 3) “മൂന്നു ആഴ്ചവട്ടം മുഴുവനും” അഥവാ 21 ദിവസം നീണ്ട ആ വിലാപവും ഉപവാസവും അസാധാരണമാം വിധം ദീർഘമായിരുന്നു. അത് അവസാനിച്ചത് “ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി” ആയിരുന്നെന്നു വ്യക്തമാണ്. (ദാനീയേൽ 10:4) അതുകൊണ്ട്, ഒന്നാം മാസമായ നീസാൻ 14-ന് ആചരിച്ചിരുന്ന പെസഹായും തുടർന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ സപ്തദിന ആഘോഷവും ദാനീയേലിന്റെ ഉപവാസ കാലത്ത് ആയിരുന്നു.
8. ഏത് മുൻ അവസരത്തിൽ ദാനീയേൽ യഹോവയുടെ മാർഗനിർദേശം ഉത്സാഹപൂർവം തേടിയിരുന്നു, പരിണതഫലം എന്തായിരുന്നു?
8 മുമ്പ് ഒരവസരത്തിലും ദാനീയേലിനു സമാനമായ ഒരു അനുഭവം ഉണ്ടായിരുന്നു. അന്ന്, യെരൂശലേമിന്റെ 70 വർഷ ശൂന്യാവസ്ഥയെ കുറിച്ചുള്ള യഹോവയുടെ പ്രവചനത്തിന്റെ നിവൃത്തി സംബന്ധിച്ച് അവൻ ആശയക്കുഴപ്പത്തിൽ ആയിരുന്നു. അപ്പോൾ ദാനീയേൽ എന്തു ചെയ്തു? അവൻ ഇപ്രകാരം പറഞ്ഞു: “ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുംകൊണ്ടു പ്രാർത്ഥനയോടും യാചനകളോടുംകൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു.” ദാനീയേലിനു വളരെയേറെ പ്രോത്സാഹനമേകിയ ഒരു സന്ദേശവുമായി ഗബ്രീയേൽ ദൂതനെ അവന്റെ അടുത്തേക്ക് അയച്ചുകൊണ്ട് യഹോവ അവന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളി. (ദാനീയേൽ 9:3, 21, 22) എന്നാൽ ദാനീയേലിനു വളരെ ആവശ്യമായിരുന്ന പ്രോത്സാഹനം പ്രദാനം ചെയ്തുകൊണ്ട് യഹോവ ഈ അവസരത്തിലും സമാനമായ ഒരു വിധത്തിൽ പ്രവർത്തിക്കുമായിരുന്നോ?
ഭയാദരജനകമായ ഒരു ദർശനം
9, 10. (എ) ദർശനം ലഭിച്ചപ്പോൾ ദാനീയേൽ എവിടെ ആയിരുന്നു? (ബി) ദാനീയേൽ ദർശനത്തിൽ കണ്ടത് വിവരിക്കുക.
9 ദാനീയേൽ നിരാശനല്ല. അടുത്തതായി എന്തു സംഭവിക്കുന്നുവെന്ന് അവൻ നമ്മോടു പറയുന്നു: “ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്തു ഇരിക്കയിൽ തലപൊക്കി നോക്കിയപ്പോൾ, ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ്തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.” (ദാനീയേൽ 10:4, 5) ഏദെൻ തോട്ടത്തിൽനിന്ന് ഉത്ഭവിച്ച നാലു നദികളിൽ ഒന്നായിരുന്നു ഹിദ്ദേക്കൽ. (ഉല്പത്തി 2:10-14) പുരാതന പേർഷ്യൻ ഭാഷയിൽ ഹിദ്ദേക്കൽ ടൈഗ്രാ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിൽനിന്നാണ് ടൈഗ്രീസ് എന്ന ഗ്രീക്കു പേര് വന്നത്. ഇതിനും യൂഫ്രട്ടീസിനും ഇടയ്ക്കുള്ള പ്രദേശം “നദികൾക്ക് ഇടയിലുള്ള സ്ഥലം” എന്ന് അർഥമുള്ള മെസൊപ്പൊത്താമ്യ എന്നു വിളിക്കപ്പെട്ടു. ഈ ദർശനം ലഭിച്ചപ്പോൾ ദാനീയേൽ ബാബിലോൺ നഗരത്തിൽ അല്ലായിരുന്നിരിക്കാമെങ്കിലും, ബാബിലോണിയ ദേശത്തുതന്നെ ആയിരുന്നെന്ന് ഇതു വ്യക്തമാക്കുന്നു.
10 എന്തൊരു ദർശനമാണു ദാനീയേലിനു ലഭിച്ചത്! തന്റെ കണ്ണുകൾ ഉയർത്തിയപ്പോൾ അവൻ കണ്ടത് ഒരു സാധാരണ മനുഷ്യനെ അല്ലായിരുന്നെന്നു വ്യക്തം. ദാനീയേൽ ഈ ഉജ്ജ്വല വിവരണം നൽകി: “അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽപ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വർണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.”—ദാനീയേൽ 10:6.
11. ദർശനത്തിന് ദാനീയേലിന്റെയും അവനോടൊപ്പം ഉണ്ടായിരുന്നവരുടെയും മേൽ എന്തു ഫലം ഉണ്ടായിരുന്നു?
11 ദർശനം തേജോമയം ആയിരുന്നെങ്കിലും, ‘തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല’ എന്നു ദാനീയേൽ പറഞ്ഞു. വിശദീകരിച്ചിട്ടില്ലാത്ത ഏതോ കാരണത്താൽ “ഒരു മഹാഭ്രമം അവർക്കു പിടിച്ചിട്ടു അവർ ഓടിയൊളിച്ചു.” അങ്ങനെ ആ നദീതീരത്ത് ദാനീയേൽ തനിച്ചായി. “ഈ മഹാദർശനം” അത്യന്തം ആകുലീകരിക്കുന്നത് ആയിരുന്നു. എന്തെന്നാൽ അവൻ ഇങ്ങനെ സമ്മതിക്കുന്നു: “എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.”—ദാനീയേൽ 10:7, 8.
12, 13. സന്ദേശവാഹകന്റെ (എ) വസ്ത്രവും (ബി) ആകാരവും അവനെ കുറിച്ച് എന്തു സൂചിപ്പിക്കുന്നു?
12 ദാനീയേലിനെ അത്യന്തം ഭയപ്പെടുത്തിയ ശ്രദ്ധേയനായ ഈ സന്ദേശവാഹകനെ നമുക്കു സൂക്ഷ്മമായി ഒന്നു നിരീക്ഷിക്കാം. “ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ്തങ്കംകൊണ്ടുള്ള കച്ച കെട്ടിയു”മാണ് അവൻ പ്രത്യക്ഷപ്പെട്ടത്. പുരാതന ഇസ്രായേലിൽ, മഹാപുരോഹിതന്റെ അരക്കച്ച, ഏഫോദ്, പതക്കം, മറ്റു പുരോഹിതന്മാരുടെ പുറം കുപ്പായം എന്നിവ പിരിച്ച നല്ല പഞ്ഞിനൂൽകൊണ്ടു നിർമിച്ച് പൊന്നുകൊണ്ട് അലങ്കരിച്ചതായിരുന്നു. (പുറപ്പാടു 28:4-8; 39:27-29) അതുകൊണ്ട്, ഈ സന്ദേശവാഹകന്റെ വസ്ത്രം അവൻ വഹിക്കുന്ന സ്ഥാനത്തിന്റെ പരിശുദ്ധിയെയും മാന്യതയെയും സൂചിപ്പിക്കുന്നു.
13 സന്ദേശവാഹകന്റെ ആകാരവും ദാനീയേലിൽ ഭയാദരവ് ഉണർത്തി—അവന്റെ രത്നസമാന ശരീരം ഉത്സർജിക്കുന്ന ദീപ്തി, ഒളിമിന്നുന്ന മുഖത്തിന്റെ അന്ധതപിടിപ്പിക്കുന്ന ശോഭ, ജ്വലിക്കുന്ന കണ്ണുകളുടെ തുളച്ചുകയറുന്ന ശക്തി, ബലിഷ്ഠമായ കരങ്ങളുടെയും പാദങ്ങളുടെയും തേജസ്സ് എന്നിവ തന്നെ. അവന്റെ ആജ്ഞാസ്വരം പോലും ഭയം ജനിപ്പിക്കുന്നത് ആയിരുന്നു. ഇവയെല്ലാം അവൻ അമാനുഷൻ ആയിരുന്നെന്നു വ്യക്തമായി സൂചിപ്പിക്കുന്നു. “ശണവസ്ത്രം ധരിച്ച” ഈ പുരുഷൻ, ഉന്നതസ്ഥാനീയനായ, യഹോവയുടെ വിശുദ്ധ സന്നിധാനത്തിൽ സേവിച്ചിരുന്ന—അവിടെ നിന്നാണ് അവൻ സന്ദേശവുമായി പുറപ്പെട്ടത്—ഒരു ദൂതൻ ആയിരുന്നെന്നു തീർച്ച. a
“ഏററവും പ്രിയപുരുഷനായ” ഒരുവൻ ശക്തീകരിക്കപ്പെട്ടു
14. ദൂത സന്ദേശം സ്വീകരിക്കുന്നതിനു ദാനീയേലിന് എന്തു സഹായം ആവശ്യമായിരുന്നു?
14 ദാനീയേലിനുവേണ്ടി യഹോവയുടെ ദൂതന്റെ പക്കൽ ഉണ്ടായിരുന്ന സന്ദേശം സുപ്രധാനവും സങ്കീർണവും ആയിരുന്നു. അതു സ്വീകരിക്കുന്നതിനു മുമ്പ്, തന്റെ ശാരീരിക-മാനസിക വൈഷമ്യത്തിൽനിന്നു മുക്തനാകാൻ ദാനീയേലിനു സഹായം ആവശ്യമായിരുന്നു. പ്രത്യക്ഷത്തിൽ അതു തിരിച്ചറിഞ്ഞുകൊണ്ടു ദൂതൻ ദാനീയേലിനു വ്യക്തിപരമായ സഹായവും പ്രോത്സാഹനവും നൽകി. സംഭവിച്ചതിനെ കുറിച്ചുള്ള ദാനീയേലിന്റെ സ്വന്തം വിവരണം നമുക്കു പരിചിന്തിക്കാം.
15. ദാനീയേലിനെ സഹായിക്കാനായി ദൂതൻ എന്തു ചെയ്തു?
15 “അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധംകെട്ടു [“ഗാഢ നിദ്രയിലായി,” NW] നിലത്തു കവിണ്ണുവീണു.” ഭയവും ആകുലതയും നിമിത്തം ദാനീയേൽ ഏറെക്കുറെ അബോധാവസ്ഥയിൽ ആയിത്തീർന്നിരിക്കാം. അവനെ സഹായിക്കാൻ ദൂതൻ എന്തു ചെയ്തു? ദാനീയേൽ പറഞ്ഞു: “എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്ക്കുമാറാക്കി.” അതിനു പുറമേ, ദൂതൻ പിൻവരുന്ന വാക്കുകളാൽ ദാനീയേലിനെ പ്രോത്സാഹിപ്പിച്ചു: “ഏററവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിർന്നുനില്ക്ക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയക്കപ്പെട്ടിരിക്കുന്നു.” ആ സഹായ ഹസ്തവും ആശ്വാസ വാക്കുകളും ദാനീയേലിനെ പുനരുജ്ജീവിപ്പിച്ചു. “വിറയലോടെ” ആണെങ്കിലും അവൻ “നിവിർന്നുനിന്നു.”—ദാനീയേൽ 10:9-11.
16. (എ) യഹോവ തന്റെ ദാസന്മാരുടെ പ്രാർഥനകളോടു സത്വരം പ്രതികരിക്കുന്നുവെന്ന് എങ്ങനെ മനസ്സിലാക്കാം? (ബി) ദാനീയേലിന്റെ സഹായത്തിന് എത്താൻ ദൂതൻ വൈകിയത് എന്തുകൊണ്ടായിരുന്നു? (ചതുരം ഉൾപ്പെടുത്തുക.) (സി) ദൂതന്റെ പക്കൽ ദാനീയേലിനുവേണ്ടി എന്തു സന്ദേശമാണ് ഉണ്ടായിരുന്നത്?
16 താൻ വന്നതു ദാനീയേലിനെ ശക്തീകരിക്കാൻ വേണ്ടിത്തന്നെ ആണെന്ന് ദൂതൻ ചൂണ്ടിക്കാട്ടി. അവൻ പറഞ്ഞു: “ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും [നീ] മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കുഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു.” തുടർന്ന്, വരാൻ വൈകിയതിന്റെ കാരണം ദൂതൻ വിശദീകരിച്ചു. അവൻ പറഞ്ഞു: “പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നുദിവസം എന്നോടു എതിർത്തുനിന്നു; എങ്കിലും പ്രധാനപ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു.” ഏറ്റവും അടിയന്തിരമായ ഈ സന്ദേശവുമായി ദാനീയേലിനെ സമീപിക്കുക എന്ന തന്റെ ദൗത്യം പൂർത്തിയാക്കാൻ മീഖായേലിന്റെ സഹായത്താൽ ദൂതനു കഴിഞ്ഞു. അവൻ പറഞ്ഞു: “നിന്റെ ജനത്തിന്നു ഭാവികാലത്തു [“നാളുകളുടെ അന്തിമ ഭാഗത്ത്,” NW] സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോൾ വന്നിരിക്കുന്നു; ദർശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.”—ദാനീയേൽ 10:12-14.
17, 18. ദാനീയേൽ രണ്ടാം പ്രാവശ്യം സഹായിക്കപ്പെട്ടത് എങ്ങനെ, അത് എന്തു ചെയ്യാൻ അവനെ പ്രാപ്തനാക്കി?
17 കൗതുകകരമായ അത്തരമൊരു സന്ദേശം ലഭിക്കാൻ പോകുന്നതിന്റെ പേരിൽ ഉത്സാഹഭരിതൻ ആകേണ്ടതിനു പകരം കേട്ട കാര്യങ്ങൾ ദാനീയേലിനെ പ്രതികൂലമായി ബാധിച്ചെന്നു തോന്നുന്നു. വിവരണം പ്രസ്താവിക്കുന്നു: “അവൻ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോൾ ഞാൻ മുഖം കുനിച്ചു ഊമനായ്തീർന്നു.” എന്നാൽ സ്നേഹപൂർവകമായ സഹായം രണ്ടാമതും നൽകാൻ ദൂത സന്ദേശവാഹകൻ ഒരുക്കമായിരുന്നു. ദാനീയേൽ പറഞ്ഞു: “അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു.” b—ദാനീയേൽ 10:15, 16എ.
18 ദൂതൻ അധരങ്ങളെ തൊട്ടപ്പോൾ ദാനീയേൽ ശക്തീകരിക്കപ്പെട്ടു. (യെശയ്യാവു 6:7 താരതമ്യം ചെയ്യുക.) സംസാര പ്രാപ്തി വീണ്ടുകിട്ടിയതോടെ, ദാനീയേലിനു താൻ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ട് ദൂത സന്ദേശവാഹകനോടു വിശദീകരിക്കാൻ സാധിച്ചു. അവൻ പറഞ്ഞു: “യജമാനനേ, ഈ ദർശനംനിമിത്തം എനിക്കു അതിവേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു. അടിയന്നു യജമാനനോടു സംസാരിപ്പാൻ എങ്ങനെകഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി, ശ്വാസം ശേഷിച്ചിരിപ്പില്ല.”—ദാനീയേൽ 10:16ബി, 17.
19. ദാനീയേൽ മൂന്നാം പ്രാവശ്യവും സഹായിക്കപ്പെട്ടത് എങ്ങനെ, ഫലം എന്തായിരുന്നു?
19 ദാനീയേൽ പരാതി പറയുകയോ ഒഴിവുകഴിവു കണ്ടെത്തുകയോ ആയിരുന്നില്ല. മറിച്ച് അവൻ തന്റെ വിഷമാവസ്ഥ പറഞ്ഞുവെന്നേ ഉള്ളൂ. ദൂതൻ അവന്റെ പ്രസ്താവന സ്വീകരിക്കുകയും ചെയ്തു. അങ്ങനെ മൂന്നാം പ്രാവശ്യവും ദൂത സന്ദേശവാഹകൻ ദാനീയേലിനു സഹായമേകി. “അപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ളവൻ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി” എന്നു പ്രവാചകൻ പറഞ്ഞു. ഉണർവേകുന്ന ആ സ്പർശനത്തെ തുടർന്ന് സന്ദേശവാഹകൻ പിൻവരുന്ന ആശ്വാസ വാക്കുകൾ പറഞ്ഞു: “ഏററവും പ്രിയപുരുഷാ, ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക.” കൃത്യമായും ദാനീയേലിനു വേണ്ടിയിരുന്നത് ആ സ്നേഹപൂർവകമായ സ്പർശനവും പരിപുഷ്ടിപ്പെടുത്തുന്ന വാക്കുകളും ആയിരുന്നുവെന്നു തോന്നുന്നു. ഫലമോ? ദാനീയേൽ ഇങ്ങനെ പ്രഖ്യാപിച്ചു: “അവൻ എന്നോടു സംസാരിച്ചപ്പോൾ ഞാൻ ബലപ്പെട്ടു: യജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.” വെല്ലുവിളി നിറഞ്ഞ മറ്റൊരു നിയമനത്തിനു ദാനീയേൽ ഇപ്പോൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.—ദാനീയേൽ 10:18, 19.
20. തന്റെ നിയമനം നിർവഹിക്കാൻ ദൂത സന്ദേശവാഹകനു ശ്രമം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
20 ദാനീയേലിനെ ശക്തീകരിക്കുകയും അവന്റെ മാനസിക-ശാരീരിക പ്രാപ്തികൾ പുനരാർജിക്കാൻ അവനെ സഹായിക്കുകയും ചെയ്ത ശേഷം ദൂതൻ വീണ്ടും തന്റെ ദൗത്യോദ്ദേശ്യം പ്രസ്താവിച്ചു. അവൻ പറഞ്ഞു: “അതിന്നു അവൻ എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസിപ്രഭുവിനോടു യുദ്ധംചെയ്വാൻ മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവനപ്രഭു വരും. എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേൽ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടെ ഉറെച്ചുനില്ക്കുന്നവൻ ആരും ഇല്ല.”—ദാനീയേൽ 10:20, 21.
21, 22. (എ) യഹോവ തന്റെ ദാസന്മാരുമായി ഇടപെടുന്ന വിധത്തെ കുറിച്ച് ദാനീയേലിന്റെ അനുഭവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാവുന്നതാണ്? (ബി) ദാനീയേൽ ഇപ്പോൾ എന്തിനായി ശക്തീകരിക്കപ്പെട്ടിരുന്നു?
21 യഹോവ എത്ര സ്നേഹവാനും പരിഗണന ഉള്ളവനുമാണ്! തന്റെ ദാസന്മാരുടെ പ്രാപ്തികൾക്കും പരിമിതികൾക്കും അനുസൃതമായിട്ടാണ് അവൻ എല്ലായ്പോഴും അവരോട് ഇടപെടുന്നത്. ഒരു വശത്ത്, അവർക്കു ചെയ്യാനാകും എന്ന് തനിക്ക് അറിയാവുന്ന നിയമനങ്ങളാണ് അവൻ അവർക്കു കൊടുക്കുന്നത്, തങ്ങൾക്ക് അതിനു പ്രാപ്തി ഇല്ലെന്ന് അവർക്കു തോന്നിയാൽ പോലും. മറുവശത്ത്, അവരെ ശ്രദ്ധിക്കാനും നിയമനങ്ങൾ നിർവഹിക്കാൻ വേണ്ട സഹായം അവർക്കു നൽകാനും അവൻ സന്നദ്ധനാണ്. സഹാരാധകരെ സ്നേഹപൂർവം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തുകൊണ്ടു നമുക്കു നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ എല്ലായ്പോഴും അനുകരിക്കാം.—എബ്രായർ 10:24.
22 ദൂതന്റെ ആശ്വാസജനകമായ സന്ദേശം ദാനീയേലിനു വലിയൊരു പ്രോത്സാഹനം ആയിരുന്നു. പ്രായം ഏറെയായെങ്കിലും, നമ്മുടെ പ്രയോജനത്തിനായി ശ്രദ്ധേയമായ മറ്റൊരു പ്രവചനം സ്വീകരിക്കാനും രേഖപ്പെടുത്താനും അവൻ ഇപ്പോൾ ശക്തീകരിക്കപ്പെടുകയും ഒരുക്കപ്പെടുകയും ചെയ്തു.
[അടിക്കുറിപ്പുകൾ]
a ഈ ദൂതന്റെ പേരു പറയപ്പെട്ടിട്ടില്ലെങ്കിലും, ദാനീയേൽ അപ്പോൾത്തന്നെ കണ്ടുകഴിഞ്ഞിരുന്ന ഒരു ദർശനത്തിന്റെ കാര്യത്തിൽ അവനെ സഹായിക്കാൻ ഗബ്രീയേലിനു നിർദേശം കൊടുക്കുന്നതായി കേട്ട ശബ്ദത്തിന്റെ ഉടമ തന്നെയാണ് ഈ ദൂതൻ എന്നു തോന്നുന്നു. (ദാനീയേൽ 8:2, 15, 16-നെ 12:7, 8-മായി താരതമ്യം ചെയ്യുക.) കൂടാതെ, “പ്രധാനപ്രഭുക്കന്മാരിൽ ഒരുത്തനായ” മീഖായേൽ ഈ ദൂതനെ സഹായിക്കാൻ വന്നെന്ന് ദാനീയേൽ 10:13 പ്രകടമാക്കുന്നു. അതുകൊണ്ട് പേരു പറയപ്പെടാത്ത ഈ ദൂതൻ ഗബ്രീയേലും മീഖായേലുമായി അടുത്തു പ്രവർത്തിക്കുന്നതിന്റെ പദവി ആസ്വദിച്ചിട്ടുള്ളവൻ ആയിരിക്കണം.
b ദാനീയേലിന്റെ അധരങ്ങൾ തൊട്ട് അവനെ പുനരുജ്ജീവിപ്പിച്ചത്, അവനോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതൻ തന്നെ ആയിരുന്നിരിക്കാം. എന്നിരുന്നാലും ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗം പരിഗണിക്കുമ്പോൾ, തൊട്ടതു മറ്റൊരു ദൂതൻ, ഒരുപക്ഷേ ഗബ്രീയേൽ, ആയിരുന്നിരിക്കാനും ഇടയുണ്ട്. എന്തായിരുന്നാലും, ദാനീയേൽ ഒരു ദൂത സന്ദേശവാഹകനാൽ ശക്തീകരിക്കപ്പെട്ടു.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• പൊ.യു.മു. 536/535-ൽ ദാനീയേലിന്റെ സഹായത്തിന് എത്താൻ യഹോവയുടെ ദൂതൻ വൈകിയത് എന്തുകൊണ്ട്?
• ദൈവത്തിന്റെ ദൂത സന്ദേശവാഹകന്റെ വസ്ത്രവും ആകാരവും അവനെ കുറിച്ച് എന്തു സൂചിപ്പിച്ചു?
• ദാനീയേലിന് എന്തു സഹായം ആവശ്യമായിരുന്നു, ദൂതൻ അത് മൂന്നു പ്രാവശ്യം നൽകിയത് എങ്ങനെ?
• ദാനീയേലിനു വേണ്ടി ദൂതന്റെ പക്കൽ എന്തു സന്ദേശമാണ് ഉണ്ടായിരുന്നത്?
[അധ്യയന ചോദ്യങ്ങൾ]
[204, 205 പേജുകളിലെ ചതുരം]
ദൂത സംരക്ഷകരോ ഭൂത ഭരണാധിപന്മാരോ?
ദൂതന്മാരെ കുറിച്ചു ദാനീയേൽ പുസ്തകം പറയുന്ന കാര്യങ്ങളിൽനിന്നു നമുക്കു ധാരാളം സംഗതികൾ പഠിക്കാൻ കഴിയും. യഹോവയുടെ വചനം നിവർത്തിക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനെയും തങ്ങളുടെ നിയമനം നിറവേറ്റാൻ അവർ ചെയ്യുന്ന ശ്രമങ്ങളെയും കുറിച്ച് അതു നമ്മോടു പറയുന്നു.
ദാനീയേലിനോടു സംസാരിക്കാൻ വേണ്ടിയുള്ള തന്റെ യാത്രയിൽ “പാർസിരാജ്യത്തിന്റെ പ്രഭു” തനിക്കു തടസ്സം സൃഷ്ടിച്ചെന്നു ദൈവദൂതൻ പറഞ്ഞു. 21 ദിവസം അവനുമായി പോരാടിയ ശേഷം, “പ്രധാനപ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേ”ലിന്റെ സഹായത്താൽ മാത്രമേ ദൂത സന്ദേശവാഹകനു മുന്നോട്ടു പോകാൻ കഴിഞ്ഞുള്ളൂ. തനിക്കു വീണ്ടും ആ ശത്രുവിനോടും ഒരുപക്ഷേ, “യവനപ്രഭു”വിനോടും ഏറ്റുമുട്ടേണ്ടതുണ്ടെന്നും ദൂതൻ പറഞ്ഞു. (ദാനീയേൽ 10:13, 20) അത് എളുപ്പമുള്ള ഒരു കൃത്യം ആയിരുന്നില്ല, ഒരു ദൂതനുപോലും! എന്നാൽ ഈ പാർസി-യവന പ്രഭുക്കന്മാർ ആരായിരുന്നു?
ആദ്യം മീഖായേലിനെ “പ്രധാനപ്രഭുക്കന്മാരിൽ ഒരുത്ത”ൻ എന്നും “നിങ്ങളുടെ പ്രഭു” എന്നും വിളിച്ചതായി നാം കാണുന്നു. പിന്നീട്, “നിന്റെ [ദാനീയേലിന്റെ] സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭു” എന്ന് അവൻ പരാമർശിക്കപ്പെട്ടു. (ദാനീയേൽ 10:21; 12:1) മരുഭൂമിയിലൂടെ ഇസ്രായേല്യരെ നയിക്കാൻ യഹോവ നിയമിച്ച ദൂതൻ മീഖായേൽ ആയിരുന്നെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു.—പുറപ്പാടു 23:20-23; 32:34; 33:2.
“പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദി”ച്ചു എന്ന ശിഷ്യനായ യൂദായുടെ പ്രസ്താവന ഈ നിഗമനത്തെ പിന്താങ്ങുന്നു. (യൂദാ 9) മീഖായേലിന്റെ സ്ഥാനവും ശക്തിയും അധികാരവും അവനെ ‘മുഖ്യദൂതൻ’ അഥവാ ‘പ്രധാനദൂതൻ’ ആക്കി. ഏറ്റവും ഉചിതമായി, ദൈവപുത്രനായ യേശുക്രിസ്തുവിന് അല്ലാതെ മറ്റാർക്കും ഈ ഉന്നതസ്ഥാനം ബാധകമാകില്ല. തന്റെ ഭൗമിക ജീവിതത്തിനു മുമ്പും പിമ്പുമുള്ള കാലത്താണ് അത് അവനു ബാധകമാകുന്നത്.—1 തെസ്സലൊനീക്യർ 4:16; വെളിപ്പാടു 12:7-9.
പേർഷ്യയും ഗ്രീസും പോലുള്ള രാഷ്ട്രങ്ങളെ അവരുടെ കാര്യാദികളിൽ വഴിനയിക്കാൻ യഹോവ അവയുടെ മേൽ ദൂതന്മാരെ നിയമിച്ചെന്ന് ഇത് അർഥമാക്കുന്നുണ്ടോ? ദൈവപുത്രനായ യേശുക്രിസ്തു പരസ്യമായി ഇങ്ങനെ പറഞ്ഞു: “ലോകത്തിന്റെ ഭരണാധിപന് . . . എന്റെ മേൽ യാതൊരു സ്വാധീനവുമില്ല.” യേശു ഇങ്ങനെയും പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല . . . എന്റെ രാജ്യം ഈ ഉറവിൽനിന്നുള്ളതല്ല.” (യോഹന്നാൻ 14:30; 18:36, NW) “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന് അപ്പൊസ്തലനായ യോഹന്നാൻ പ്രഖ്യാപിച്ചു. (1 യോഹന്നാൻ 5:19) വ്യക്തമായും, ലോകരാഷ്ട്രങ്ങൾ ഒരിക്കലും ദൈവത്തിന്റെയോ ക്രിസ്തുവിന്റെയോ മാർഗനിർദേശത്തിനോ ഭരണത്തിനോ കീഴിൽ ആയിരുന്നിട്ടില്ല, ഇപ്പോഴും അങ്ങനെ തന്നെ. അസ്തിത്വത്തിൽ ആയിരിക്കാനും ഭൂമിയിലെ ഭരണ കാര്യങ്ങൾ നിയന്ത്രിക്കാനും “ശ്രേഷ്ഠാധികാരങ്ങ”ളെ യഹോവ അനുവദിക്കുന്നുവെങ്കിലും അവൻ തന്റെ ദൂതന്മാരെ അവയുടെ മേൽ നിയമിക്കുന്നില്ല. (റോമർ 13:1-7) അവയുടെ മേലുള്ള ‘പ്രഭുക്കന്മാ’രെ അഥവാ ‘ഭരണാധിപന്മാ’രെ ആ സ്ഥാനത്തു നിയമിക്കാൻ കഴിയുന്നത് “ലോകത്തിന്റെ ഭരണാധിപ”നായ പിശാചായ സാത്താനു മാത്രമാണ്. അവർ ദൂത സംരക്ഷകരല്ല, മറിച്ച് ഭൂത ഭരണാധിപന്മാർ ആയിരിക്കുമായിരുന്നു. അതുകൊണ്ട്, ദൃശ്യ ഭരണാധിപന്മാരുടെ പിന്നിൽ അദൃശ്യ ഭൂത ശക്തികൾ അഥവാ “പ്രഭുക്കന്മാ”രുണ്ട്. ദേശീയ പോരാട്ടങ്ങളാകട്ടെ കേവലം മനുഷ്യർ തമ്മിലുള്ളതല്ല.
[199-ാം പേജ് നിറയെയുള്ള ചിത്രം]
[207-ാം പേജ് നിറയെയുള്ള ചിത്രം]