ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പ്രയോജനങ്ങൾ കൈവരുത്തുന്നു
പാഠം 2
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പ്രയോജനങ്ങൾ കൈവരുത്തുന്നു
1-5. നമ്മുടെ ദൈവസേവനത്തിൽ നമ്മെ സഹായിക്കുന്നതിനു ശുശ്രൂഷാസ്കൂൾ എന്തു പരിശീലനം നൽകുന്നു?
1 യഹോവ തന്റെ ദാസൻമാരെന്ന നിലയിൽ നമ്മെ ശുശ്രൂഷയിൽ ഫലപ്രദരായിരിക്കാൻ പരിശീലിപ്പിക്കുന്നത് എങ്ങനെയാണ്? അത് അവിടുത്തെ സ്ഥാപനം മുഖാന്തരമാണ്. അനേകം ദേശങ്ങളിൽ വായിക്കാൻ പഠിക്കുന്നതുപോലെ അടിസ്ഥാനപരമായ ഒരു വൈദഗ്ധ്യംതൊട്ടു പരിശീലനം തുടങ്ങുന്നു. വായിക്കാനും എഴുതാനും പഠിച്ചിരിക്കുന്നവർക്കുളള അടുത്ത പടി ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർചാർത്തുകയാണ്.
2 ഈ സ്കൂൾ ശുശ്രൂഷയ്ക്കു സൗജന്യപരിശീലനം നൽകുന്നു. അതു രണ്ടു വിധങ്ങളിൽ സഭയെ സേവിക്കുന്നു: (1) ഓരോ വിദ്യാർഥിക്കും വിവരങ്ങൾ ശേഖരിക്കാനും വികസിപ്പിക്കാനും യുക്തിപൂർവം മററുളളവരുടെ മുമ്പാകെ അവതരിപ്പിക്കാനുമുളള പ്രാപ്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു പഠനപരിപാടി കൊടുക്കുന്നു; കൂടാതെ (2) ഓരോ വാരത്തിലെയും പരിപാടിയിലൂടെ വിലപ്പെട്ട വളരെയധികം വിവരങ്ങൾ മുഴു സഭക്കും ലഭിക്കുന്നു. മെച്ചപ്പെട്ട ആത്മീയ വിലമതിപ്പും ശുശ്രൂഷാപ്രവർത്തനവുമായിരിക്കും അതിന്റെ ഫലമെന്നു തീർച്ചയാണ്.
3 വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസ് ഓരോ രാജ്യത്തെയും പരിപാടി ക്രമീകരിക്കുന്നു, ഒരു വാർഷിക പട്ടികയും പ്രദാനംചെയ്യുന്നു. തീർച്ചയായും പരിപാടി രാജ്യത്തെ ഭാഷയിൽ അല്ലെങ്കിൽ ഭാഷകളിൽ ലഭ്യമായ പ്രസിദ്ധീകരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. മുഖ്യമായി അതു ബൈബിളിൽ കേന്ദ്രീകരിക്കുന്നു.
4 ഓരോ വാരത്തിലും വിദ്യാർഥികൾ സഹായകങ്ങളായ പല പ്രസംഗങ്ങൾ നടത്തുന്നു. മുഖ്യമായതു പ്രബോധനപ്രസംഗം എന്നു വിളിക്കപ്പെടുന്നു, അതു മററുളളവയെക്കാൾ കുറെ ദീർഘവുമാണ്. സഭക്ക് അതിൽനിന്നു സമ്പൂർണപ്രയോജനം കിട്ടേണ്ടതിന് അതു പ്രാപ്തിയുളള ഒരു സഹോദരനു നിയമിച്ചുകൊടുക്കുന്നു. മററു പ്രസംഗങ്ങൾ ഹ്രസ്വമാണ്, അവ സ്കൂൾപട്ടിക വ്യവസ്ഥചെയ്തേക്കാവുന്നതുപോലെ പുരുഷൻമാർക്കോ സ്ത്രീകൾക്കോ നിയമിച്ചുകൊടുക്കാവുന്നതാണ്. പ്രാദേശികപട്ടികയെ ആശ്രയിച്ച്, ഹ്രസ്വമായ പ്രസംഗങ്ങളിലൊന്നു ബൈബിളിൽനിന്നുളള ഒരു വായനയായിരിക്കാവുന്നതാണ്. മററു പ്രസംഗങ്ങൾ നിർദിഷ്ടവിഷയങ്ങൾ വികസിപ്പിക്കും, ഒരുപക്ഷേ വിവരങ്ങൾക്ക് അനുയോജ്യമെങ്കിൽ അവയ്ക്ക് ഒരു പ്രായോഗിക രംഗവിധാനം കൊടുക്കപ്പെടുകയും ചെയ്യും. സഹോദരിമാർ കൈകാര്യംചെയ്യുന്ന നിയമനങ്ങൾ മിക്കപ്പോഴും വീടുതോറുമുളള ശുശ്രൂഷയിലെ ഒരു പ്രസംഗാവതരണത്തിന്റെയോ, ഒരുപക്ഷേ മടക്കസന്ദർശനത്തിലെ അല്ലെങ്കിൽ ഒരു ബൈബിളധ്യയനത്തിനുശേഷമുളള ഒരു ചർച്ചയുടെയോ അനൗപചാരികസാക്ഷീകരണത്തിന്റെയോ തന്റെ സ്വന്തം കുടുംബത്തിലെ അംഗങ്ങളുമായി അല്ലെങ്കിൽ മറെറാരു പ്രസാധികയുമായി നടത്തുന്ന ഒരു ചർച്ചയുടെയോ രൂപത്തിലായിരിക്കും.
5 സ്ത്രീകൾ മാത്രമുളള ചെറിയ സഭകളിലും വിവരങ്ങൾ മുഴുവൻ അവതരിപ്പിക്കാൻ കഴിയും. എങ്ങനെ? അനൗപചാരിക റിപ്പോർട്ടുകളോ രണ്ടു സഹോദരിമാർ തമ്മിലുളള ചർച്ചകളോ ചോദ്യോത്തരങ്ങളോ ആയിട്ട് അല്ലെങ്കിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങൾ കേവലം വായിക്കുന്നതിനാൽ.
6. സ്കൂൾ മേൽവിചാരകന്റെ ഭാഗത്ത് ഏതു യോഗ്യതകൾ ആവശ്യമാണ്?
6 സ്കൂൾ മേൽവിചാരകൻ. ഒരു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ ഓരോ സഭയിലും നിയമിക്കപ്പെടുന്നു. അദ്ദേഹം യോഗ്യതയുളള ഒരു ഉപദേഷ്ടാവായിരിക്കണം. അദ്ദേഹത്തിനു ബൈബിൾസത്യത്തിന്റെ നല്ല പരിജ്ഞാനവും തന്റെ വിദ്യാർഥികളിൽ മിക്കവരുടെയും ഭാഷകളിൽ സാമാന്യപരിജ്ഞാനവും ഉണ്ടായേ തീരൂ. അദ്ദേഹം നയവും ദയയും ഉളള ആളായിരിക്കേണ്ടതുണ്ട്. ആത്മീയമായി, അദ്ദേഹം “പ്രായമേറിയ ഒരു പുരുഷൻ” ആയിരിക്കണം. നിങ്ങളെ ഒരു വിദ്യാർഥിയായി സ്കൂളിൽ ചേർക്കുന്നതും നിങ്ങൾക്കു പ്രസംഗങ്ങൾ നിയമിച്ചുതരുന്നതും ദയാപൂർവകവും നിർമാണാത്മകവുമായ ബുദ്ധ്യുപദേശം നൽകുന്നതും അദ്ദേഹത്തിന്റെ സേവനമാണ്.
7. പ്രസംഗനിയമനം കൊടുക്കുമ്പോൾ ഏതു ഘടകങ്ങൾ പരിഗണിക്കുന്നു?
7 സ്കൂൾ മേൽവിചാരകൻ പേർചാർത്തിയവരുടെ ഒരു രേഖ സൂക്ഷിക്കുന്നു, മുഖ്യമായി നിയമനങ്ങൾ കൊടുക്കുകയെന്ന ഉദ്ദേശ്യത്തിൽ. ഈ പ്രസംഗനിയമനങ്ങൾ സാധാരണയായി കുറഞ്ഞപക്ഷം മൂന്നാഴ്ചമുമ്പ് എഴുതിക്കൊടുക്കുന്നു. ഇതു നിങ്ങൾക്കു പ്രസംഗവിവരങ്ങൾ വിശകലനം ചെയ്യുന്നതിനും തയ്യാറാകുന്നതിനും സമയം നൽകുന്നു. സഭയിൽ വിവിധ വിദ്യാഭ്യാസ നിലവാരങ്ങളിലുളളവർ ഉണ്ടെന്നു സ്കൂൾ മേൽവിചാരകന് അറിയാം. തന്നിമിത്തം അദ്ദേഹം ഇതു മനസ്സിൽപിടിച്ചുകൊണ്ടു നിയമനങ്ങൾ കൊടുക്കുന്നു. അദ്ദേഹം ഒരു ഇളംപ്രായക്കാരന് അനുയോജ്യമല്ലാത്ത ഒരു വിഷയം വളരെ ചെറുപ്പമായ ഒരു വിദ്യാർഥിക്കു കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം പേർചാർത്തിയ ഓരോ വിദ്യാർഥിക്കും പരിപാടിയിൽ പങ്കെടുക്കാൻ തുല്യാവസരം കൊടുക്കുന്നതിനു ശ്രമിക്കുന്നു.
8. പ്രസംഗസമയം തീരുമ്പോൾ വിദ്യാർഥിപ്രസംഗകർക്ക് ഒരു അറിയിപ്പു കൊടുക്കുന്നതെന്തുകൊണ്ട്?
8 തീർച്ചയായും, സ്കൂൾ നടത്തുമ്പോൾ അതു പട്ടികപ്രകാരംതന്നെ തീർക്കണം. അതുകൊണ്ടു വിദ്യാർഥിപ്രസംഗങ്ങൾ നീണ്ടുപോകുമ്പോൾ സ്കൂൾ മേൽവിചാരകനോ ഒരു സഹായിയോ ഒരു അറിയിപ്പു കൊടുക്കും. വിദ്യാർഥിക്കു പറഞ്ഞുകൊണ്ടിരിക്കുന്ന വാചകം പൂർത്തിയാക്കാവുന്നതാണ്, അനന്തരം അയാൾ പ്ലാററ്ഫാറം വിടണം.
9-12. പ്രസംഗം നടത്തുന്നവരുടെയും അതുപോലെതന്നെ സഭയിലുളള എല്ലാവരുടെയും പുരോഗതിയിൽ സ്കൂൾ മേൽവിചാരകൻ ഏതു വിധങ്ങളിൽ താത്പര്യം പ്രകടമാക്കുന്നു?
9 സ്കൂൾ മേൽവിചാരകൻ മുഴുസഭയും കേൾക്കെ ഓരോ വിദ്യാർഥിക്കും ഗുണദോഷം കൊടുക്കുന്നു, കാരണം അപ്പോഴത്തെ പ്രസംഗകനുപുറമേ മററുളളവർക്കും അതിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയും. അഭിനന്ദനം എപ്പോഴും ഉചിതമാണ്. യഥാർഥത്തിൽ, ഉപദേശകനു നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആകാംക്ഷയുണ്ട്. പ്രസംഗ ഗുണദോഷച്ചീട്ടിൽ പട്ടികപ്പെടുത്തിയിരിക്കുന്ന പ്രത്യേക പോയിൻറുകൾ, നിങ്ങളോടു ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന പോയിൻറുകൾ, സംബന്ധിച്ചു നിർമാണാത്മകമായ ഗുണദോഷം നൽകപ്പെടും. (20-ാം പാഠത്തിലെ വിശദാംശങ്ങൾ കാണുക.) സ്കൂൾ മേൽവിചാരകൻ ഒരു വിദ്യാർഥിയെന്ന നിലയിലുളള നിങ്ങളുടെ ആവശ്യങ്ങൾ വ്യക്തിപരമായി പരിചിതമാക്കാൻ ശ്രമംചെയ്യും, അദ്ദേഹം നിങ്ങളുടെ പുരോഗതിയിൽ അതീവ തത്പരനുമായിരിക്കും.
10 സ്കൂളിന്റെ ഓരോ സെഷനും സഭയിലെ എല്ലാവർക്കും പ്രോത്സാഹജനകമാക്കിത്തീർക്കാനും അദ്ദേഹത്തിന് ആകാംക്ഷയുണ്ടായിരിക്കും. നിങ്ങളുടെ പ്രാപ്തിയുടെ പരമാവധി പങ്കുപററാനും ക്രമമായ വാചികപുനരവലോകന സമയത്ത് അഭിപ്രായങ്ങൾ പറയാനും ആനുകാലിക എഴുത്തു പുനരവലോകനത്തിൽ പങ്കെടുക്കാനും അദ്ദേഹം നിങ്ങളെ പ്രോത്സാഹിപ്പിക്കും. നിങ്ങൾ പേർചാർത്തിയിട്ടില്ലെങ്കിൽ അങ്ങനെ ചെയ്യാൻ അദ്ദേഹം നിങ്ങളെ പ്രോത്സാഹിപ്പിക്കും, നിങ്ങളുടെ പ്രയാസങ്ങളിൽ നിങ്ങളെ സഹായിക്കുകയും നിങ്ങൾക്കും യഹോവയുടെ ഒരു ഫലപ്രദനായ സ്തുതിപാഠകനായിരിക്കാൻ എങ്ങനെ കഴിയുമെന്നു കാണിച്ചുതരുകയും ചെയ്തുകൊണ്ടുതന്നെ.
11 പേർചാർത്തിയിരിക്കുന്ന ഒരു വിദ്യാർഥിയെന്ന നിലയിൽ നിങ്ങൾക്കു നിങ്ങളുടെ പ്രസംഗനിയമനങ്ങളുടെ കാര്യത്തിൽ സഹായമാവശ്യമുളള പക്ഷം സൗകര്യപ്രദമെങ്കിൽ നിങ്ങളെ വീട്ടിൽ സന്ദർശിച്ചു സഹായിക്കാനുളള പദവി ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകനുണ്ട്. ഇതിനു വിനിയോഗിക്കാൻ വേണ്ടത്ര സമയമില്ലെങ്കിൽ, തന്നെ സഹായിക്കാൻ അദ്ദേഹം പക്വതയുളള സഹോദരൻമാരെയും പരിചയസമ്പന്നരായ പ്രസംഗകരെയും ക്ഷണിക്കുന്നതായിരിക്കും. മാതാപിതാക്കളായ നിങ്ങൾക്കും നിങ്ങളുടെ സ്വന്തം കുട്ടികൾക്ക്, അവർക്കുവേണ്ടി പ്രസംഗം തയ്യാറാകാനല്ല, പിന്നെയോ ആവശ്യമായ ഗവേഷണവും തയ്യാറാകലും സംബന്ധിച്ചു നിർദേശങ്ങളും മാർഗദർശനവും കൊടുത്തുകൊണ്ട് അങ്ങനെയുളള സഹായം വെച്ചുനീട്ടുന്നതിനാൽ അതിയായി തുണയ്ക്കാൻ കഴിയും. നിങ്ങൾ ഒരു പുതിയ പ്രസാധകനെ വയൽശുശ്രൂഷയിൽ പരിശീലിപ്പിക്കുകയാണെങ്കിൽ അതേ ആളെ ശുശ്രൂഷാസ്കൂളിലെ നിയമനങ്ങൾ തയ്യാറാകുന്നതിനു സഹായിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെട്ടേക്കാം.
12 രാജ്യഹാളിലുളള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗ്രന്ഥശാല സ്കൂൾ മേൽവിചാരകന്റെ മേൽനോട്ടത്തിൻകീഴിലാണ്. അതിലെ ബൈബിൾവിജ്ഞാനത്തിന്റെ ശേഖരത്തെ പുതിയവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നു കാണിച്ചുകൊടുക്കാൻ അദ്ദേഹം തന്നാൽ കഴിയുന്നതു ചെയ്യും. സൊസൈററിയുടെ ഏററവും ഒടുവിലത്തെ സകല പ്രസിദ്ധീകരണങ്ങളും അതുപോലെതന്നെ സഹായകങ്ങളായ മററു പരാമർശഗ്രന്ഥങ്ങളും ഷെൽഫിൽ ഉണ്ടായിരിക്കാനും വിദ്യാർഥികൾക്കും മററുളളവർക്കും ലഭ്യമാക്കാനും അദ്ദേഹം ശ്രമിക്കണം.
13-17. വിദ്യാർഥികൾ വരുത്തുന്ന പുരോഗതി മററുളളവർക്ക് അനായാസം ദൃശ്യമായിരിക്കുന്നതെങ്ങനെ?
13 വിദ്യാർഥികൾക്കുളള പ്രയോജനങ്ങൾ. നിങ്ങൾക്കു സ്കൂളിൽ ഒരു പ്രസംഗനിയമനം നൽകുമ്പോൾ യഹോവയുടെ സ്ഥാപനത്തിലൂടെ നിങ്ങൾക്കു ലഭിക്കുന്നതെന്ന നിലയിൽ അത് ആകാംക്ഷാപൂർവം സ്വീകരിക്കുക. അതുപോലെതന്നെ നൽകപ്പെടുന്ന ബുദ്ധ്യുപദേശം സകല താഴ്മയോടുംകൂടെ സ്വീകരിക്കുകയും ബാധകമാക്കുകയും ചെയ്യുക. ഉപദേശകൻ നിങ്ങൾക്കു നൽകുന്ന നിർദേശങ്ങൾ നിങ്ങളുടെ അനുദിനസംസാരത്തിലും നിങ്ങളുടെ ശുശ്രൂഷയിലും ബാധകമാക്കാൻ കഴിയും. ഈ സ്കൂളിൽ നൽകപ്പെടുന്ന വിവരങ്ങൾ പഠിക്കുന്നതിനും ബാധകമാക്കുന്നതിനും ശ്രമംചെലുത്തുന്നതിനാൽ നിങ്ങൾ അതിയായി പ്രയോജനം അനുഭവിക്കും.
14 സ്കൂൾ പരിപാടിയിൽ ക്രമമായി ഹാജരാകുകയും പങ്കെടുക്കുകയും ചെയ്യുന്നവർ യോഗങ്ങളിലെ തങ്ങളുടെ അഭിപ്രായങ്ങൾ അതിയായി മെച്ചപ്പെടുന്നുണ്ടെന്നും തങ്ങളുടെ വയൽശുശ്രൂഷയിലെ പങ്കുപററൽ വളരെക്കൂടുതൽ ഫലപ്രദമാണെന്നും കണ്ടെത്തും. സേവനയോഗ പരിപാടികളിലെ ഭാഗങ്ങൾ കൈകാര്യംചെയ്താലും അല്ലെങ്കിൽ പരസ്യപ്രസംഗങ്ങൾ നടത്തിയാലും കേൾവിക്കാരെ ഉത്തേജിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രസംഗങ്ങൾ തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും പുരുഷവിദ്യാർഥികളെ സ്കൂൾ സജ്ജരാക്കുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിശീലനത്തിന്റെ ഫലമായി കോടതികൾക്കും ഭരണാധികാരികൾക്കും മുമ്പാകെ നല്ല പ്രതിവാദം നടത്താൻ അനേകർക്കു കഴിഞ്ഞിട്ടുണ്ട്, അതേസമയം മററു ചിലർ സ്കൂൾക്കൂട്ടങ്ങളോടോ സാമൂഹികക്കൂട്ടങ്ങളോടോ സംസാരിച്ചിട്ടുണ്ട്.
15 ഒരു വിദ്യാർഥി, വിദ്യാർഥിപ്രസംഗംസംബന്ധിച്ചു ലഭിച്ച ബുദ്ധ്യുപദേശം തന്റെ അനുദിനസംസാരത്തിലും സംഭാഷണത്തിലും ബാധകമാക്കുമ്പോൾ ആഴത്തിൽ ഉറച്ചുപോയ മോശമായ സംസാരശീലങ്ങൾ കാലക്രമത്തിൽ നീക്കംചെയ്യപ്പെടുമെന്നും കണ്ടെത്തും. ഒരു ലൗകികജോലിസ്ഥലത്തോ ഒരു പൊതു സ്കൂളിലോ മറെറവിടെയെങ്കിലുമോ ആയിരുന്നാലും, യഹോവയുടെ സാക്ഷികളെന്ന നിലയിലുളള നമ്മുടെ പരിശീലനം പെട്ടെന്നുതന്നെ നിരീക്ഷകർക്കു പ്രത്യക്ഷമായിത്തീരുന്നു. ഒരു സുപ്രസിദ്ധ മാസിക പറഞ്ഞതുപോലെ: “മിക്ക ക്രിസ്ത്യാനികളും തങ്ങളുടെ മുഴുജീവിതത്തിലും പഠിക്കുന്നതിനെക്കാൾ വസ്തുനിഷ്ഠമായി ഏതാനും മാസങ്ങൾകൊണ്ടു പുതിയ സാക്ഷികൾ ബൈബിൾ പഠിക്കുന്നു. അവരിൽ മിക്കവാറും എല്ലാവരുംതന്നെ സമചിത്തതയുളള നല്ല പ്രസംഗകരായിത്തീരുന്നതു യാദൃച്ഛികമല്ല.”
16 നാം ശുശ്രൂഷയിൽ എന്തു പുരോഗതി വരുത്തുന്നുണ്ടെന്നു നിർണയിക്കാൻ കഴിയേണ്ടതിനു സഭയിലെ ഓരോരുത്തർക്കും ഒരു ലക്ഷ്യം ഉണ്ടായിരിക്കുന്നതു നല്ലതാണ്. അങ്ങനെയുളള ലക്ഷ്യങ്ങളെ സാധാരണയായി ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ വരുത്തിയ പുരോഗതിയുടെ അളവിനോട് അടുത്തു ബന്ധപ്പെടുത്താവുന്നതാണ്. ദൃഷ്ടാന്തത്തിന്, നിങ്ങൾ താത്പര്യക്കാർക്കു മടക്കസന്ദർശനം നടത്തുന്നതിനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നതിനും സജ്ജനല്ലെന്നു വിചാരിക്കുന്നുവോ? സ്കൂളിൽ അവതരിപ്പിക്കപ്പെടുന്നതും പ്രകടിപ്പിക്കപ്പെടുന്നതുമായ വിവരങ്ങളിലധികവും ഈ സാഹചര്യങ്ങൾക്കുതന്നെ ഉപയോഗപ്രദമാണ്.
17 ഏററവുമധികം പ്രയോജനം നേടുന്നതിന്, സ്കൂളിനെ കേവലം നാല്പത്തഞ്ചു മിനിററുനേരത്തെ ഒരു പ്രതിവാര പഠനപദ്ധതിയായി വീക്ഷിക്കരുത്. മറിച്ച്, നിങ്ങൾ കാര്യഗൗരവമുളള ഒരു വിദ്യാർഥിയാണെങ്കിൽ, നിങ്ങൾ ബൈബിൾവായനയും മററ് അവശ്യഗവേഷണവും ഉൾപ്പെടെ ഗൃഹപഠനത്തിന്റെയും തയ്യാറാകലിന്റെയും പരിപാടി തുടർന്ന് അനുവർത്തിക്കാൻ ആഗ്രഹിക്കും. വിദ്യാർഥിപ്രസംഗകർമാത്രമല്ല, സ്കൂളിൽ സംബന്ധിക്കുന്ന നമ്മളെല്ലാം അതതു വാരത്തിലെ പാഠം മുന്നമേ തയ്യാറാകുന്നുവെങ്കിൽ പരിജ്ഞാനവും പ്രാപ്തിയും വർധിപ്പിക്കും.
18-20. സ്കൂളിൽ പൂർണമായി പങ്കെടുക്കുന്നതിൽനിന്നു നമ്മെ പിന്നാക്കം നിർത്താൻ നമ്മുടെ വ്യക്തിപരമായ പ്രാപ്തിക്കുറവിനെ നാം അനുവദിക്കരുതാത്തത് എന്തുകൊണ്ട്?
18 വിശേഷിച്ചു സ്കൂളിന്റെ ഉദ്ദേശ്യം മനസ്സിൽ പിടിച്ചുകൊണ്ട് എല്ലാവരും പരമാവധി ശ്രമംചെലുത്താൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതു പ്രസംഗപ്രാപ്തിയുടെ ഒരു പ്രദർശനം നടത്താനല്ല. അതു ചിലരുടെ ദൗർബല്യങ്ങളും പ്രയാസങ്ങളും പൊക്കിക്കാണിക്കാനുമല്ല. തീർച്ചയായും, സ്കൂൾപ്രവർത്തനങ്ങളെ സമീപിക്കുന്നതിലെ നമ്മുടെ ആന്തരം ഒരു വലിയ അളവിൽ നമുക്കു കിട്ടുന്ന പ്രയോജനത്തിന്റെ വ്യാപ്തി നിർണയിക്കും. അതു യഹോവയുടെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമാണ്. അവിടുന്നു തന്റെ ഉദ്ദേശ്യത്തിനായി നമ്മെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയുമാണ്. യാതൊരു വിദ്യാർഥിയും താൻ ഉളവാക്കുന്ന ധാരണയെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല, എന്തെന്നാൽ നാം മനുഷ്യരെ പ്രസാദിപ്പിക്കാനോ പഠിപ്പിക്കലിന്റെയും സംസാരത്തിന്റെയും ശുദ്ധമേ മാനുഷികമായ നിലവാരങ്ങളോട് അനുരൂപപ്പെടാനോ ശ്രമിക്കുകയല്ല. നമ്മുടെ ശുശ്രൂഷാപ്രവർത്തനത്തിൻമേൽ ദൈവത്തിന്റെ അംഗീകാരവും അനുഗ്രഹവും നേടുന്നതിലാണു നമുക്കു താത്പര്യം.
19 മോശ യഹോവയോട് “മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ച ശേഷവും ഞാൻ വാക്സാമർത്ഥ്യമുളളവനല്ല” എന്നു പറഞ്ഞപ്പോൾ അദ്ദേഹം വിചാരിച്ചതുപോലെ ചില സഹോദരൻമാരും സഹോദരിമാരും വിചാരിച്ചേക്കാം. (പുറ. 4:10) എന്നാൽ ദൈവത്തിനു യാതൊന്നും അസാധ്യമല്ല എന്ന വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ ആ പ്രാരംഭ വിചാരത്തെ തരണംചെയ്യും. (മത്താ. 19:26) കൂടാതെ, ജീവന്റെ വചനം പരസ്യമായി പ്രസംഗിക്കാനുളള നിങ്ങളുടെ പ്രാപ്തിയിലെ ഏത് അഭിവൃദ്ധിയും ആവശ്യമായ ശ്രമത്തിനു തക്ക മൂല്യമുളളതാണെന്നു നിങ്ങൾക്കു നിഗമനംചെയ്യാൻ കഴിയും. ഒരു ചെറിയ അഭിവൃദ്ധിപോലും ആരെയെങ്കിലും ജീവന്റെ മാർഗത്തിലേക്കു നയിക്കുന്നതിൽ കലാശിച്ചേക്കാം, അതു സന്തോഷിക്കുന്നതിനുളള കാരണമല്ലേ?
20 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ മുഖ്യ ഉദ്ദേശ്യം ശുശ്രൂഷാവേലക്കുളള പരിശീലനമാണ്. നിങ്ങൾ ക്രമമായി ഹാജരാകുകയും അതിന്റെ പ്രയോജനങ്ങൾ തേടുകയും അനന്തരം പുരോഗമിക്കാനുളള നിങ്ങളുടെ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹം കാണുകയും ചെയ്യുന്ന പുരുഷാരത്തിൽപ്പെട്ട ഒരാളായിരിക്കട്ടെ.—ഫിലി. 3:16.
[അധ്യയന ചോദ്യങ്ങൾ]