‘പരസ്യ വായനയിൽ ദത്തശ്രദ്ധനായിരിക്കുക’
പാഠം 6
‘പരസ്യ വായനയിൽ ദത്തശ്രദ്ധനായിരിക്കുക’
1, 2. എപ്പോഴാണു പരസ്യവായന നടത്തുന്നതിനു നമുക്ക് അവസരങ്ങൾ ഉളളത്?
1 “പരസ്യവായനയിൽ ദത്തശ്രദ്ധനായിരിക്കുന്നതിൽ തുടരുക” എന്ന് അപ്പോസ്തലനായ പൗലോസ് തിമോഥെയോസിനെ ഉദ്ബോധിപ്പിച്ചു. ഇതും ശുശ്രൂഷയുടെ കൂടുതലായ യോഗ്യതകളും സഹ ക്രിസ്തീയശുശ്രൂഷകരെ പഠിപ്പിക്കാൻ അദ്ദേഹം തിമോഥെയോസിനോടു നിർദേശിച്ചു. (1 തിമോ. 4:13, NW) ആ നിശ്വസ്ത ബുദ്ധ്യുപദേശം ദൈവത്തിന്റെ ഇന്നത്തെ ശുശ്രൂഷകരിൽ ഓരോരുത്തർക്കും ഉചിതമാണ്, നാം അതു ശ്രദ്ധിക്കുന്നതു നന്നായിരിക്കും.
2 മിക്കപ്പോഴും ദിവ്യാധിപത്യശുശ്രൂഷകന്റെ ഭാഗത്തു പരസ്യവായന ആവശ്യമായിവരുന്നു. വീക്ഷാഗോപുര അധ്യയനത്തിലും പുസ്തകാധ്യയനത്തിലും തിരുവെഴുത്തുകളും ഖണ്ഡികകളും വായിക്കേണ്ടതുണ്ട്. സേവനയോഗത്തിന്റെയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെയും സമയത്തും വയൽശുശ്രൂഷയിലും ബൈബിൾവാക്യങ്ങൾ വായിക്കുന്നു. തന്നിമിത്തം ഒരു നല്ല പരസ്യവായനക്കാരനായിത്തീരുന്നത് ഓരോ ശുശ്രൂഷകന്റെയും സ്വന്തം പ്രയോജനത്തിനുവേണ്ടിയും ശ്രദ്ധിക്കുന്നവരുടെ പ്രയോജനത്തിനുവേണ്ടിയും ആണ്.
3. തയ്യാറാകൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 പരസ്യവായന മററുളളവരുടെ പ്രയോജനത്തിനുവേണ്ടി ഉച്ചത്തിൽ നടത്തുന്ന വായനയാണ്. എന്നാൽ വായനക്കാരൻ വാക്കുകൾ തെററിക്കുകയും തെററായ ശൈലീപ്രയോഗമോ ആശയത്തെ മറയ്ക്കുന്ന അസ്ഥാനത്തുളള ഊന്നലോ ഉപയോഗിക്കുകയുമാണെങ്കിൽ ശ്രദ്ധിക്കുന്നവർക്കു യഥാർഥത്തിൽ പൂർണപ്രയോജനം കിട്ടുമോ? അദ്ദേഹം ഉത്സാഹമില്ലാതെ ഒരേ സ്വരത്തിൽ വായിക്കുകയാണെങ്കിൽ അവർ എന്തു ശ്രദ്ധ നൽകാനാണ്? ഒരു കൂട്ടത്തിൽ നന്നായി വായിക്കുന്നതിനു തയ്യാറാകൽ ആവശ്യമാണ്. വിവരങ്ങൾ മുഴുവൻ മുന്നമേ വായിക്കാത്തപക്ഷം ഒരു നിയമനം ഒരിക്കലും കൈകാര്യംചെയ്യാതിരിക്കുന്നതാണു നല്ലത്, സഭാപുസ്തകാധ്യയനത്തിലെ വായനപോലും. അല്ലാത്തപക്ഷം സദസ്യർക്കു ലഭിക്കാവുന്ന പ്രയോജനം അവർക്കു ലഭിക്കുകയില്ല, അവർ വായനക്കാരനിൽനിന്നു തെററായ ഉച്ചാരണങ്ങൾ പഠിക്കാനിടയുണ്ട്. അതെ, ഓരോ ശുശ്രൂഷകനും പരസ്യവായനയിൽ ദത്തശ്രദ്ധനായിരിക്കേണ്ട ആവശ്യമുണ്ട്.—ഹബ. 2:2.
4, 5. പരസ്യവായന സദസ്സിനെ ഉത്തേജിപ്പിക്കുന്നതിനും അനായാസം ഗ്രഹിക്കപ്പെടുന്നതിനും ഏതു ഗുണങ്ങൾ ആവശ്യമാണ്?
4 ആവശ്യമായ ഗുണങ്ങൾ. വായിക്കുമ്പോൾ ഉത്സാഹമുളളവരായിരിക്കുക. വാക്കുകൾ വർണിക്കുന്ന വികാരങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ടു നിങ്ങളുടെ അവതരണത്തിൽ ഊഷ്മളത നിവേശിപ്പിക്കുക. അങ്ങനെ നിങ്ങൾ വിരസവും നിർജീവവുമായ ഒരു അവതരണം ഒഴിവാക്കും. നിങ്ങളുടെ സദസ്സിനു മർമപ്രധാനമായ ഭാഗങ്ങൾ നഷ്ടപ്പെടത്തക്കവണ്ണം നിങ്ങളുടെ ശബ്ദം കുറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉപയോഗിക്കപ്പെടുന്ന മുറിയുടെ അല്ലെങ്കിൽ ഓഡിറേറാറിയത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തത്തക്കവണ്ണം നിങ്ങളുടെ ശബ്ദം മതിയായതായിരിക്കണം. ഒരു വാക്കുപോലും പിടിച്ചെടുക്കുന്നതിന് ആരും ചെവി കൂർപ്പിക്കേണ്ടിവരരുത്.
5 ചില വാക്കുകളുടെ ഭാഗങ്ങൾ മുറിച്ചുകളയാതെ, അല്ലെങ്കിൽ അഗ്രാഹ്യമാക്കത്തക്കവണ്ണം കൂട്ടിക്കുഴയ്ക്കാതെ, വാക്കുകൾ ഉച്ചരിക്കേണ്ടതുണ്ട്. മറിച്ച്, നിങ്ങളുടെ അവതരണരീതി സന്ദേശത്തിൽനിന്നു ശ്രദ്ധയകററത്തക്കവണ്ണം നിങ്ങൾ അതിസൂക്ഷ്മതയുളളവനാകുന്നതു നല്ലതല്ല. നല്ല ഉച്ചാരണത്തോടെയുളള വായനയുടെ അർഥം നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന വാക്കുകളെക്കുറിച്ചു കേൾവിക്കാരന് ഒരിക്കലും യാതൊരു സംശയവുമുണ്ടാകുന്നില്ല എന്നാണ്. വായനക്കാരന്റെ ശബ്ദം സദസ്സിനുനേരെ പോകാത്തതിനാലാണു മിക്കപ്പോഴും അവ്യക്തത ഉണ്ടാകുന്നത്. അതുകൊണ്ടു നിങ്ങൾ വായിക്കുമ്പോൾ തല ഉയർത്തിപ്പിടിക്കുന്നത് ഒരു ശീലമാക്കുക. യാതൊരു തടസ്സവും കൂടാതെ ശബ്ദങ്ങൾ പുറത്തേക്കു പോകാൻ നിങ്ങളുടെ വായ് തുറക്കുക.
6. ദൃഢത കൊടുക്കുന്നതിനുളള ഉചിതമായ സ്ഥാനങ്ങൾ നിർണയിക്കുന്നത് എങ്ങനെ, നിർത്തലുകൾ ദൃഢതക്കു സംഭാവന ചെയ്യുന്നത് ഏതു വിധത്തിൽ?
6 ശരിയായ ദൃഢത മൂല്യവത്താണ്. തീർച്ചയായും, നിങ്ങൾ വായിക്കുന്നതു മനസ്സിലാകാനുളള താക്കോൽ അതാണ്. ദൃഢതയുടെ ഒരു വ്യതിയാനത്തിന്, സദസ്സിനു തികച്ചും വ്യത്യസ്തമായ ഒരു അർഥം കൊടുക്കാൻ കഴിയുമെന്നുളളതു സുവിദിതമാണ്. ചിലപ്പോൾ ഓരൊററ വാക്കിനു പ്രത്യേക ഊന്നൽ ആവശ്യമാണ്, എന്നാൽ പലപ്പോഴും വാക്കുകളുടെ ഒരു സമൂഹത്തിന്, ഒരു മുഴു പദസമുച്ചയത്തിനും, ആണു ദൃഢത കൊടുക്കേണ്ടത്. ധരിപ്പിക്കേണ്ട ആശയമാണു ദൃഢതയുടെ സ്ഥാനം നിർണയിക്കേണ്ടത്, കേവലം വാക്യത്തിന്റെ ശേഷിച്ച ഭാഗമല്ല, പിന്നെയോ മുഴു വാദഗതിയുമാണ് അതിനെ ഭരിക്കുന്നത്. ശരിയായ സ്ഥാനങ്ങളിലുളള നിർത്തലുകൾ ദൃഢതയുടെ മർമപ്രധാനമായ ഒരു ഭാഗമാണ്. ഹ്രസ്വമായ നിർത്തലുകൾ അർഥവത്തായ ഒരു വിധത്തിൽ വാക്കുകളെ സംഘടിപ്പിക്കുന്നതിനും മുഖ്യ ആശയങ്ങളിലേക്കു ശ്രദ്ധ ആകർഷിക്കുന്നതിനും സഹായിക്കുന്നു; കൂടുതൽ ദീർഘിച്ച നിർത്തലുകൾ വാദഗതിയുടെ ഒരു മുഖ്യഭാഗത്തിന്റെ പര്യവസാനത്തെ സൂചിപ്പിക്കുന്നു.
7. വായനയെ സംഭാഷണംപോലെ തോന്നിക്കാൻ എന്തു സഹായിക്കുന്നു?
7 നിങ്ങൾ നന്നായി വായിക്കാൻ ശ്രമിക്കുമ്പോൾ സ്ഥായിയിലും ഗതിവേഗത്തിലുമുളള വൈവിധ്യവും പരിഗണിക്കേണ്ടതുണ്ട്. അതില്ലെങ്കിൽ പ്രസംഗാവതരണം വിരസവും അനാകർഷകവുമായിരിക്കും. എന്നാൽ ഉചിതമായി ഉപയോഗിക്കപ്പെടുമ്പോൾ ആശയപ്രകടനത്തിലെ അത്തരം വൈവിധ്യം നിങ്ങളുടെ വായന ഏറെയും സ്വാഭാവികവും സജീവവുമായ സംഭാഷണംപോലെ തോന്നിക്കുന്നതിനു വളരെ സഹായകമാകും.
8. ഒരു ലിഖിതപ്രസംഗം ചെയ്യുന്നത് ഉചിതമായിരിക്കുന്നത് എപ്പോൾ?
8 ലിഖിതപ്രസംഗ വായന. പരസ്യവായന ഉൾപ്പെടുന്ന പ്രധാനപ്പെട്ട സാഹചര്യങ്ങളിലൊന്ന് ഒരു ലിഖിതപ്രസംഗത്തിന്റെ അവതരണമാണ്. ഇത്തരം അവതരണത്തിന് അതിന്റെ സ്ഥാനമുണ്ട്. ദൃഷ്ടാന്തത്തിന്, ചിലപ്പോഴൊക്കെ ഒരു പ്രത്യേകദേശത്തെ ദൈവജനത്തിന്റെ എല്ലാ സഭകളും ഒരേ വിവരങ്ങൾ ഒരേ സമയത്തു കേൾക്കാൻ സൊസൈററി ഏർപ്പാടുചെയ്തേക്കാം. വീണ്ടും, ലിഖിതപ്രസംഗങ്ങൾക്കു സമ്മേളനപരിപാടികളിൽ അവയുടെ സ്ഥാനമുണ്ട്, അവിടെ വാർത്താമാധ്യമങ്ങൾ പ്രസംഗഭാഗങ്ങൾ ഉദ്ധരിക്കാനുളള സാധ്യതയുണ്ട്, അല്ലെങ്കിൽ അതിസങ്കീർണമായ വിവരങ്ങൾ കൃത്യതയോടെ അവതരിപ്പിക്കേണ്ടതുണ്ട്.
9, 10. ഒരു ലിഖിതപ്രസംഗം നടത്തുമ്പോൾ തരണംചെയ്യേണ്ട മുഖ്യ പ്രയാസം എന്ത്, അത് എങ്ങനെ ചെയ്യാൻ കഴിയും?
9 ലിഖിതപ്രസംഗ വായനയിൽ തരണംചെയ്യേണ്ട പ്രധാന പ്രയാസം പദങ്ങളും പദസമൂഹങ്ങളും സംഭാഷണരീതിയിൽ സംയോജിപ്പിക്കുന്നതുപോലെ തോന്നിക്കുക എന്നതാണ്. എന്നിരുന്നാലും, സ്വരം ഗണ്യമായി വിപുലപ്പെടുത്തേണ്ടതുണ്ട്. സാധാരണയായി രചനയുടെ ശൈലി നിങ്ങൾ സാധാരണ ഉപയോഗിക്കുന്നതിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നേക്കാം, വാചകങ്ങൾ ഒരുപക്ഷേ കൂടുതൽ ദീർഘിച്ചതും കൂടുതൽ സങ്കീർണവുമായിരിക്കും. അതിനു വിശിഷ്ട പദപ്രയോഗങ്ങളും നിങ്ങളുടെ സാധാരണ സംഭാഷണത്തിനു സ്വാഭാവികമല്ലാത്ത താളവും ഉണ്ടായിരിക്കാം. വിവരങ്ങൾ നിങ്ങളുടെ സ്വന്തവാചകത്തിൽ ആക്കുകയാണെങ്കിൽ നിങ്ങൾക്കു മെച്ചപ്പെട്ട ഒരു പ്രസംഗം ചെയ്യാൻ കഴിയുമെന്നു നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ പരിശീലനവും പരിചയവും ലിഖിതപ്രസംഗങ്ങൾ നടത്തുന്നതിൽ ഗണ്യമായ പുരോഗതിവരുത്താൻ നിങ്ങളെ പ്രാപ്തരാക്കും.
10 വിജയത്തിന്, മുൻകൂട്ടിയുളള തയ്യാറാകലാണു താക്കോൽ. ലിഖിതപ്രസംഗം പരിചിതമാക്കുന്നതിനു സമയമെടുക്കണം. മുഖ്യ ആശയങ്ങൾ മനസ്സിൽ വ്യക്തമായി കിട്ടുന്നതിനു വിവരങ്ങൾ പല പ്രാവശ്യം വായിക്കണം. പരിചിതമല്ലാത്ത ചില വാക്കുകൾ ഉണ്ടെങ്കിൽ ഒരു നല്ല നിഘണ്ടുവിൽ നോക്കുകയും ഉച്ചാരണം തിട്ടപ്പെടുത്തുകയും ചെയ്യുക. അനന്തരം മൂല എഴുത്തുകാരന്റെ അവതരണരീതി പരിചിതമാക്കുന്നതിന് ഉച്ചത്തിൽ പ്രസംഗിച്ചുശീലിക്കുകയും ചെയ്യുക. ഒരു കണ്ണാടിയുടെ മുമ്പിൽ ഉച്ചത്തിൽ വായിച്ചുപരിശീലിക്കുന്നതു സദസ്യരോടുളള സമ്പർക്കം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നുവെന്നു ചില വായനക്കാർ കണ്ടെത്തുന്നു, ഒരു ചെറിയ ഓഡിറേറാറിയത്തിലാണു പ്രസംഗം നടത്തുന്നതെങ്കിൽ അതു തികച്ചും പ്രാധാന്യമുളള ഒന്നാണ്.
11. ലിഖിതരചനയിലെ ഏത് അടയാളപ്പെടുത്തലുകൾ സഹായകമാണ്?
11 നിങ്ങൾ ദൃഢത കൊടുക്കാനാഗ്രഹിക്കുന്ന മുഖ്യ പദങ്ങളുടെ അടിയിൽ വരയ്ക്കുന്നതോ സ്വരാഘാതചിഹ്നം കൊടുക്കുന്നതോ പ്രയോജനകരമാണ്. ഒരു ചെറിയ ലംബരേഖകൊണ്ടു ലിഖിതപ്രസംഗത്തിലെ പദസമൂഹങ്ങളെ വിഭജിക്കുന്നതു സഹായകമാണെന്നു ചില വായനക്കാർ കണ്ടെത്തുന്നു. കൂടാതെ, ഒന്നിച്ചുപറയേണ്ട പ്രയാസമുളളതോ അസാധാരണമോ ആയ കൂട്ടങ്ങളിൽപ്പെട്ട വാക്കുകളെ, നിങ്ങൾ പദസമൂഹത്തിന്റെ അവസാനത്തിലെത്തുന്നതുവരെ നിർത്താതിരിക്കാൻ നിങ്ങളെ ഓർമിപ്പിക്കുന്നതിനു വക്രരേഖകളാൽ ബന്ധിപ്പിക്കാവുന്നതാണ്. ഇത് അസ്വാഭാവികത അല്ലെങ്കിൽ അർഥനഷ്ടം ഒഴിവാക്കുന്നു. ന്യായമായി ദീർഘിച്ച നിർത്തലുകൾ എവിടെ ഉചിതമായിരിക്കുമെന്നു സൂചിപ്പിക്കാൻ ലിഖിതപ്രസംഗത്തിൽ അടയാളം കൊടുക്കുന്നതിനും കുറെ ചിന്ത കൊടുക്കാവുന്നതാണ്. നിർത്തലുകൾക്ക്, പ്രതീക്ഷ ഉളവാക്കാനും ദൃഢത കൊടുക്കാനും വിവരങ്ങൾ ഉൾക്കൊളളാനുളള സമയമനുവദിക്കാനും കഴിയും. പ്രസംഗത്തിന്റെ അത്യുച്ചങ്ങളെ അഥവാ ഉച്ചസ്ഥാനങ്ങളെ തിരിച്ചറിയിക്കുന്നതും പ്രധാനമാണ്. പടിപടിയായി ഒരു നല്ല പാരമ്യത്തിലെത്തുന്നതിനും അനന്തരം ഗതിവേഗം മാററുന്നതിനും നിങ്ങളെ പ്രാപ്തരാക്കുംവിധം ഇവ അടയാളപ്പെടുത്താൻ കഴിയും.
12-15. ബൈബിൾവായനയിൽ മുൻകൂട്ടിയുളള തയ്യാറാകൽ വിശേഷാൽ മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
12 ബൈബിൾവായന. ബൈബിൾവായന ചെറുപ്പക്കാർക്കും പ്രായമുളളവർക്കും ഒരുപോലെ മർമപ്രധാനമാണ്. മിക്കപ്പോഴും ബൈബിൾ ഉച്ചത്തിൽ വായിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്ന സാഹചര്യങ്ങളുണ്ട്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഇടയ്ക്കിടയ്ക്ക് അങ്ങനെയുളള നിയമനങ്ങൾ ഉണ്ടായിരിക്കാം. നമ്മുടെ ശുശ്രൂഷയിൽ നാം ആളുകളോടു സംസാരിക്കുമ്പോൾ നമ്മളെല്ലാം തിരുവെഴുത്തുകൾ വായിക്കുന്നു. എന്നാൽ നാം അവ നന്നായി വായിക്കുന്നുണ്ടോ? തെററുവരുത്താതിരിക്കാനും നമ്മുടെ വാദത്തിനു യോജിക്കുന്ന ഭാഗങ്ങൾക്കു ദൃഢത കൊടുക്കാനും അങ്ങനെ നമ്മുടെ വായനയ്ക്കു സ്വാഭാവികത, സംഭാഷണരീതി, തോന്നാനും നാം തിരുവെഴുത്തുകൾ വായിച്ചു പരിശീലിച്ചിരിക്കുന്നുവോ?
13 ബൈബിളിൽനിന്നുളള വായനയുടെ കാര്യത്തിൽ തീർച്ചയായും തയ്യാറാകൽ ആവശ്യമാണ്. ഇതു ദൈവവചനമാണെന്ന്, അതിൽ അസാധാരണ ഭംഗിയും വികാരവുമടങ്ങിയ ഭാഗങ്ങളും അതുപോലെതന്നെ കൃത്യവും യുക്തിയുക്തവുമായ ന്യായവാദവും നിറഞ്ഞിരിക്കുന്നുവെന്ന്, ഓർക്കുക. നാം കേൾവിക്കാരുടെ പ്രയോജനത്തിനുവേണ്ടി അതു യോഗ്യമായി പുനരുത്പാദിപ്പിക്കാൻ ശ്രമിക്കണം. നാം കുറെ ബൈബിൾവായന നടത്തേണ്ടതുണ്ടെന്നു നമുക്കു മുന്നമേ അറിയാമെങ്കിൽ അപൂർവ വാക്കുകളോ പദപ്രയോഗങ്ങളോ ശൈലികളോ തെററിക്കുന്നത് ഒഴിവാക്കാൻ നാം ശ്രദ്ധാപൂർവകമായ തയ്യാറാകൽ നടത്തണം.
14 മടങ്ങിവന്ന ഇസ്രയേലിലെ പ്രവാസികൾ തങ്ങളുടെ ദൈവത്തിന്റെ വചനങ്ങൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുന്നതിനു യരുശലേമിലെ നീർവാതിലിനു മുമ്പിലത്തെ പൊതു മൈതാനത്തു സമ്മേളിച്ച പുളകപ്രദമായ ആ അവസരത്തെക്കുറിച്ചു പരിചിന്തിക്കുക. ആ നിയമിത ലേവ്യർക്കു തയ്യാറാകൽ ഇല്ലായിരുന്നോ, അവർ അവതരണത്തിൽ അശ്രദ്ധരായിരുന്നോ? രേഖ ഉത്തരംനൽകുന്നു: “അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.” (നെഹെ. 8:8) ആ വായനക്കാർക്കു പരമോന്നതനോട് ആഴമായ ബഹുമാനം ഉണ്ടായിരുന്നു, അവിടുത്തെ വാക്കുകളായിരുന്നു അവർ സഹാരാധകർക്കു പകർന്നുകൊടുത്തുകൊണ്ടിരുന്നത്.
15 നമ്മുടെ വ്യക്തിപരമായ പ്രയോജനത്തിനുവേണ്ടിയോ കുടുംബവൃത്തത്തിലോ രാജ്യഹാളിലോ വീട്ടുവാതിൽക്കലെ ആർക്കെങ്കിലുംവേണ്ടിയോ ഉച്ചത്തിൽ വായിക്കുന്നെങ്കിൽ, അതു മൂലവിവരങ്ങൾ അവയുടെ സകല വികാരത്തോടും വിശ്വാസത്തെ കെട്ടുപണിചെയ്യുന്ന ശക്തിയോടുംകൂടെ പുനരുത്പാദിപ്പിക്കാനുളള ഉദ്ദേശ്യത്തോടെ ആയിരിക്കട്ടെ. അപ്പോസ്തലനായ യോഹന്നാൻ രേഖപ്പെടുത്തിയ ഈ വാക്കുകളിൽ പരസ്യവായനയുടെ ഈ പ്രേരകശക്തിക്ക് അടിവരയിടുന്നു: “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചുകേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാൻമാർ. സമയം അടുത്തിരിക്കുന്നു.”—വെളി. 1:3.
[അധ്യയന ചോദ്യങ്ങൾ]