ശബ്ദവും നിർത്തലും
പാഠം 23
ശബ്ദവും നിർത്തലും
1, 2. നാം വേണ്ടത്ര ഉച്ചത്തിൽ സംസാരിക്കേണ്ടത് എന്തുകൊണ്ട്?
1 നിങ്ങൾ പറയുന്നതു മററുളളവർക്ക് അനായാസം കേൾക്കാൻ കഴിയാത്തപക്ഷം നിങ്ങൾ പറയുന്നതിന്റെ മൂല്യം നഷ്ടപ്പെടും. മറിച്ച്, നിങ്ങളുടെ ശബ്ദം കണക്കിലധികം ഉച്ചത്തിലാണെങ്കിൽ അതിനു സദസ്സിനെ ശല്യപ്പെടുത്താനും നിങ്ങൾ തയ്യാറാക്കിയിരിക്കുന്ന നല്ല ആശയങ്ങളിൽനിന്ന് അവരെ അകററാനും കഴിയും. മതിയായ ശബ്ദമുണ്ടായിരിക്കുന്നതിൽ നാം തത്പരരാകേണ്ടതിന്റെ ആവശ്യകത അനേകം രാജ്യഹാളുകളിൽ പ്രകടമാണ്, ഹാളിന്റെ മുൻഭാഗത്തിരുന്നു യോഗങ്ങളിൽ അഭിപ്രായം പറയുന്നവരുടെ ശബ്ദം പിൻഭാഗത്തിരിക്കുന്നവർക്കു കേൾക്കാൻ പാടില്ല. ചില സമയങ്ങളിൽ പ്ലാററ്ഫാറത്തിൽനിന്നു സംസാരിക്കുന്നയാൾക്കു വേണ്ടത്ര ശബ്ദം ഇല്ലായിരിക്കാം, അങ്ങനെ തന്റെ സദസ്സിനെ പ്രചോദിപ്പിക്കുന്നതിൽ അയാൾ പരാജയപ്പെട്ടേക്കാം. വയൽസേവനത്തിലും കേൾവിക്കുറവുളള ആളുകളെ നാം കണ്ടുമുട്ടുന്നു, നാം സന്ദർശിക്കുന്ന വീടുകൾക്കുളളിൽനിന്നായാലും വാതിലുകൾക്കു പുറത്തുനിന്നായാലും നേരിടേണ്ട ശബ്ദങ്ങളുണ്ട്. ഇതെല്ലാം ഉചിതമായ ശബ്ദത്തിനു നാം ശ്രദ്ധാപൂർവകമായ പരിഗണന കൊടുക്കേണ്ടതുണ്ടെന്നു സൂചിപ്പിക്കുന്നു.
2 സുഖകരമായി കേൾക്കാൻ മതിയായത്. എന്തുമാത്രം ശബ്ദം ഉപയോഗിക്കണമെന്നു നിർണയിക്കുന്നതിലെ ആദ്യപരിഗണന ശബ്ദത്തിന് ആവശ്യമായിരുന്നത്ര ശക്തി പ്രയോഗിച്ചോ എന്ന ചോദ്യത്താൽ അപഗ്രഥിക്കപ്പെടുന്നു. അതായത്, മുൻഭാഗത്തിരിക്കുന്നവരെ അസഹ്യപ്പെടുത്താതെ നിങ്ങൾ പറയുന്നതു പിൻനിരയിൽ കേൾക്കാമായിരുന്നോ? തുടക്കക്കാരനായ വിദ്യാർഥിക്ക് അതു മതിയായ ഒരു പരിഗണനയായിരിക്കാം, എന്നാൽ കൂടുതൽ പുരോഗമിച്ചവർ സംഗതിയുടെ പിൻവരുന്ന വശങ്ങളും സ്വായത്തമാക്കാൻ ശ്രമിക്കണം. ഈ ഗുണം സംബന്ധിച്ച് ഓരോ വിദ്യാർഥിയെയും എത്രത്തോളം ഗുണദോഷിക്കണമെന്നു സ്കൂൾ മേൽവിചാരകൻ തീരുമാനിക്കണം.
3-10. ഏതു സാഹചര്യങ്ങൾ നാം ഉപയോഗിക്കേണ്ട ശബ്ദത്തിന്റെ അളവു നിശ്ചയപ്പെടുത്താൻ നമ്മെ സഹായിക്കുന്നു?
3 സാഹചര്യങ്ങൾക്കു യോജിച്ച ശബ്ദം. താൻ ഏതു വ്യത്യസ്ത സാഹചര്യങ്ങളിൻകീഴിൽ സംസാരിക്കുന്നുവെന്ന് ഒരു പ്രസംഗകൻ അറിഞ്ഞിരിക്കണം. അത് അയാളുടെ വിവേചനാശക്തികളെ വിശാലമാക്കുകയും അയാളെ കൂടുതൽ വഴക്കമുളളയാളാക്കുകയും കൂടുതൽ അനായാസമായി തന്റെ സദസ്സിന്റെ ശ്രദ്ധ പിടിച്ചുനിർത്താൻ അനുവദിക്കുകയും ചെയ്യുന്നു.
4 ഓരോ ഹാളിലും സദസ്സിന്റെ വലിപ്പമനുസരിച്ച് അവസ്ഥകൾ വ്യത്യസ്തമാണ്. സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനു നിങ്ങൾ നിങ്ങളുടെ ശബ്ദത്തെ നിയന്ത്രിക്കണം. രാജ്യഹാളിൽ ഒരു പ്രസംഗം നടത്തുന്നതിന്, ഒരു പുതിയ താത്പര്യക്കാരന്റെ സന്ദർശകമുറിയിലേതിനെക്കാൾ കൂടുതൽ ശബ്ദം ആവശ്യമാണ്. കൂടാതെ, വയൽസേവനത്തിനുവേണ്ടിയുളള ഒരു യോഗസമയത്തെന്നപോലെ ഹാളിന്റെ മുൻഭാഗത്തിനടുത്തിരിക്കുന്ന ഒരു ചെറിയ കൂട്ടത്തിന്, ഒരു സേവനയോഗത്തിലെന്നപോലെ ഹാൾ നിറഞ്ഞിരിക്കുമ്പോഴത്തേതിനോളം ശബ്ദം വേണ്ട.
5 എന്നാൽ ഈ അവസ്ഥകൾപോലും സ്ഥിരമല്ല. ഹാളിനു പുറത്തും അകത്തും പെട്ടെന്നുളള ഒച്ചകൾ ഉയർന്നുവരുന്നു. ഒരു കാറിന്റെ കടന്നുപോക്ക്, ഒരു തീവണ്ടി സമീപത്തുകൂടെ പോകുന്നത്, വലിയ മൃഗശബ്ദങ്ങൾ, കുട്ടികളുടെ കരച്ചിൽ, ഒരാളുടെ താമസിച്ചുളള വരവ്—ഇവയെല്ലാം നിങ്ങളുടെ ശബ്ദത്തിന്റെ ശക്തിയിൽ ഒരു ക്രമീകരണം ആവശ്യമാക്കിത്തീർക്കുന്നു. അവയെ തിരിച്ചറിയുകയും ശബ്ദവ്യാപ്തത്തിലൂടെ പരിഹാരംവരുത്തുകയും ചെയ്യുന്നതിലുളള പരാജയം, എന്തെങ്കിലും, ഒരുപക്ഷേ ഒരു മർമപ്രധാനമായ പോയിൻറ്, നഷ്ടപ്പെടാൻ ഇടയാക്കിയേക്കാം.
6 അനേകം സഭകൾക്ക് ഉച്ചഭാഷിണിയുണ്ട്. എന്നാൽ അതിന്റെ ഉപയോഗത്തിൽ ശ്രദ്ധ പാലിക്കാതിരിക്കുകയും ശബ്ദത്തിന് ഉച്ചത്തിലുളളതുമുതൽ മൃദുവായതുവരെ അങ്ങേയററത്തെ ഏററക്കുറച്ചിൽ ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ ഈ സാഹചര്യങ്ങളോടുളള പരിഗണനയുടെ അഭാവത്തിനു വിദ്യാർഥിക്കു ഗുണദോഷം കൊടുക്കേണ്ടതാവശ്യമായിരിക്കാം. (മൈക്കിന്റെ ഉപയോഗം സംബന്ധിച്ച 13-ാം പാഠം കാണുക.)
7 ചില സന്ദർഭങ്ങളിൽ തന്റെ ശബ്ദത്തിന്റെ സ്വഭാവംകൊണ്ടു മാത്രം ശബ്ദത്തിന്റെ ഈ സംഗതി വശമാക്കുന്നതു പ്രയാസമാണെന്ന് ഒരു പ്രസംഗകൻ കണ്ടെത്തിയേക്കാം. ഇതു നിങ്ങളുടെ പ്രശ്നമായിരിക്കുകയും നിങ്ങളുടെ ശബ്ദം ദൂരേക്ക് എത്താതിരിക്കുകയും ചെയ്യുന്നുവെങ്കിൽ സ്കൂൾ മേൽവിചാരകൻ ഗുണദോഷം നൽകുന്നതിൽ ഇതു പരിഗണിക്കും. അദ്ദേഹം നിങ്ങളുടെ ശബ്ദത്തെ വികസിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും സഹായിക്കുന്ന ചില വ്യായാമങ്ങളോ പരിശീലനപരിപാടിയോ നിർദേശിച്ചേക്കാം. എന്നിരുന്നാലും, ശബ്ദഗുണംതന്നെ ഗുണദോഷത്തിനുളള വേറിട്ട ഒരു പോയിൻറാണ്. നിങ്ങളുടെ ശബ്ദം പരിഗണിക്കുമ്പോൾ അത് ഊന്നിപ്പറയുകയില്ല.
8 ഏതെങ്കിലും ഒരു പ്രസംഗത്തിൽ നിലവിലുളള ഓരോ സാഹചര്യത്തെയും വിധിക്കാൻ കഴിയുകയില്ല. സംജാതമാകാവുന്ന എല്ലാ സാധ്യതയും സംബന്ധിച്ചല്ല, അന്നത്തെ പ്രസംഗം സംബന്ധിച്ചാണു ഗുണദോഷം കൊടുക്കേണ്ടത്. എന്നിരുന്നാലും, അന്നത്തെ പ്രസംഗം സംബന്ധിച്ചു വിദ്യാർഥിയെ അഭിനന്ദിക്കുകയും അയാളുടെ ഗുണദോഷച്ചീട്ടു “ന” എന്ന് അടയാളപ്പെടുത്തുകയും ചെയ്താലും, ആവശ്യം ഉണ്ടെന്നു തോന്നുന്നുവെങ്കിൽ വ്യത്യസ്തസാഹചര്യങ്ങളിൽ അയാൾ അഭിമുഖീകരിക്കാൻ സാധ്യതയുളള പ്രശ്നങ്ങളെക്കുറിച്ചു സ്കൂൾ മേൽവിചാരകന് അയാൾക്കു മുന്നറിയിപ്പുകൊടുക്കാവുന്നതാണ്.
9 തന്റെ ശബ്ദം മതിയായതാണോയെന്ന് ഒരു വിദ്യാർഥിക്ക് എങ്ങനെ നിശ്ചയിക്കാൻ കഴിയും? സദസ്സിന്റെ പ്രതികരണമാണ് ഏററവും നല്ല അളവുകോലുകളിലൊന്ന്. പരിചയസമ്പന്നനായ ഒരു പ്രസംഗകൻ തന്റെ മുഖവുരയുടെ സമയത്തു ഹാളിന്റെ പിൻഭാഗത്തുളളവരെ സൂക്ഷ്മനിരീക്ഷണം നടത്തുകയും അവർക്കു സുഖകരമായി കേൾക്കാമോയെന്ന് അവരുടെ ഭാവപ്രകടനത്തിൽനിന്നും പൊതുമനോഭാവത്തിൽനിന്നും തിട്ടപ്പെടുത്താൻ പ്രാപ്തനാകുകയും ചെയ്യും, അതനുസരിച്ച് അദ്ദേഹം തന്റെ ശബ്ദം വ്യത്യാസപ്പെടുത്തും. അയാൾക്കു ഹാളിന്റെ “വികാരം” കിട്ടിക്കഴിയുമ്പോൾ പിന്നീടു പ്രയാസമുണ്ടായിരിക്കയില്ല.
10 മറെറാരു മാർഗം അതേ പരിപാടിയിലുളള മററു പ്രസംഗകരെ നിരീക്ഷിക്കുകയാണ്. അവർ പറയുന്നത് അനായാസം കേൾക്കാൻ കഴിയുന്നുണ്ടോ? അവർ എന്തുമാത്രം ശബ്ദം ഉപയോഗിക്കുന്നു? നിങ്ങളുടേത് അതനുസരിച്ചു ക്രമീകരിക്കുക.
11, 12. വിവരങ്ങൾക്ക് അനുയോജ്യമായ ശബ്ദം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
11 വിവരങ്ങൾക്ക് അനുയോജ്യമായ ശബ്ദം. ശബ്ദത്തെക്കുറിച്ചുളള നമ്മുടെ ചർച്ചയുടെ ഈ വശത്തെ ഉച്ചനീചത്വവുമായി കൂട്ടിക്കുഴയ്ക്കരുത്. ഇപ്പോൾ, ശബ്ദം, ചർച്ചചെയ്യപ്പെടുന്ന പ്രത്യേക വിവരങ്ങൾക്കു ചേരുന്നതാക്കുന്നതിൽ മാത്രമാണു നാം തത്പരരായിരിക്കുന്നത്. ദൃഷ്ടാന്തത്തിന്, തിരുവെഴുത്തുകളിൽനിന്ന് അപലപനങ്ങൾ വായിക്കുകയാണെങ്കിൽ, പ്രസ്പഷ്ടമായി വിദ്യാർഥി സഹോദരൻമാരുടെ ഇടയിലെ സ്നേഹത്തെക്കുറിച്ചുളള ബുദ്ധ്യുപദേശം വായിക്കുന്നതിൽനിന്നു വ്യത്യസ്തമായി ശബ്ദം ക്രമവൽക്കരിക്കും. കൂടാതെ യെശയ്യാവു 36:11-നെ 12-ഉം 13-ഉം വാക്യങ്ങളോടു താരതമ്യപ്പെടുത്തുകയും ഈ പ്രസ്താവനകൾ നടത്തപ്പെട്ട രീതിയിൽ സ്ഥിതിചെയ്തിരിക്കാവുന്ന വ്യത്യാസങ്ങൾ കുറിക്കൊളളുകയും ചെയ്യുക. ശബ്ദം വിവരങ്ങൾക്ക് അനുയോജ്യമാക്കപ്പെടണം, എന്നാൽ ഒരിക്കലും അമിതമാകരുത്.
12 എന്തുമാത്രം ശബ്ദം ഉപയോഗിക്കണമെന്നു തീരുമാനിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളെയും നിങ്ങളുടെ ഉദ്ദേശ്യത്തെയും ശ്രദ്ധാപൂർവം അപഗ്രഥിക്കുക. നിങ്ങൾ നിങ്ങളുടെ സദസ്സിന്റെ ചിന്തക്കു മാററം വരുത്താനാഗ്രഹിക്കുന്നെങ്കിൽ, അവരെ കണക്കിലധികം ശബ്ദംകൊണ്ട് ഓടിച്ചുകളയരുത്. എന്നിരുന്നാലും, ഊർജിതമായ പ്രവർത്തനത്തിനായി അവരെ പ്രചോദിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരുപക്ഷേ ശബ്ദം ഏറെ ശക്തമാക്കാവുന്നതാണ്. വിവരങ്ങൾ ശക്തി ആവശ്യമാക്കിത്തീർക്കുന്നുവെങ്കിൽ തീരെ മൃദുവായി സംസാരിച്ചുകൊണ്ട് അതിനെ ദുർബലീകരിക്കരുത്.
**********
13-16. നിർത്തലിന്റെ മൂല്യം ചൂണ്ടിക്കാട്ടുക.
13 നിങ്ങളുടെ പ്രസംഗാവതരണത്തിൽ, ഉചിതമായ സ്ഥാനങ്ങളിലെ നിർത്തലുകൾ മിക്കവാറും മതിയായ ശബ്ദംപോലെതന്നെ മൂല്യവത്താണ്. അവയില്ലെങ്കിൽ പ്രസ്താവനകളുടെ അർഥം അനായാസം അവ്യക്തമാകുകയും നിങ്ങളുടെ സദസ്സ് ഓർത്തിരിക്കുകതന്നെ ചെയ്യേണ്ട മുഖ്യ പോയിൻറുകൾ നിലനിൽക്കുന്ന ധാരണ ഉളവാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. നിർത്തലുകൾ നിങ്ങൾക്ക് ആത്മധൈര്യവും സമചിത്തതയും നൽകുന്നു, മെച്ചപ്പെട്ട ശ്വാസനിയന്ത്രണത്തിനും പ്രസംഗത്തിലെ പ്രധാന പോയിൻറുകളിൽ മനഃസാന്നിധ്യം നേടാനുളള അവസരത്തിനും അനുവദിക്കുകയും ചെയ്യുന്നു. നിർത്തലുകൾ സാഹചര്യം നിയന്ത്രണത്തിലാണെന്നും നിങ്ങൾക്ക് അനുചിതമായ ഭയമില്ലെന്നും നിങ്ങൾ നിങ്ങളുടെ സദസ്സിനെ പരിഗണിക്കുന്നുണ്ടെന്നും അവർ കേൾക്കുകയും ഓർത്തിരിക്കുകയും ചെയ്യേണ്ട ചിലതു നിങ്ങൾക്കുണ്ടെന്നും സദസ്സിനു പ്രകടമാക്കുന്നു.
14 തുടക്കക്കാരനായ ഒരു പ്രസംഗകൻ ഫലകരമായി നിർത്താനുളള പ്രാപ്തി നേടുന്നതിൽ സമയം നഷ്ടപ്പെടുത്തരുത്. ഒന്നാമതായി, നിങ്ങൾക്കു പറയാനുളളതു മൂല്യവത്താണെന്നും അത് ഓർമിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും നിങ്ങൾക്കു ബോധ്യം വരണം. തന്റെ കുട്ടിയെ തിരുത്തുന്ന ഒരു മാതാവു ചില സമയങ്ങളിൽ അവന്റെ ശ്രദ്ധ കിട്ടാൻ ചിലതു മുഖവുരയായി പറയും. കുട്ടി പൂർണശ്രദ്ധ കൊടുക്കുന്നതുവരെ അവർ മറെറാരു വാക്കു പറയുകയില്ല. പിന്നീട് അവർ തന്റെ മനസ്സിലുളളതു പറയും. താൻ പറയുന്നതു കുട്ടി അവഗണിക്കുകയില്ലെന്നും അത് ഓർത്തിരിക്കുമെന്നും ഉറപ്പുവരുത്താൻ അവർ ആഗ്രഹിക്കുന്നു.
15 ചിലയാളുകൾ ഒരിക്കലും നിർത്തുന്നില്ല, ദൈനംദിന സംസാരത്തിൽപോലും. അതാണു നിങ്ങളുടെ പ്രശ്നമെങ്കിൽ, വയൽശുശ്രൂഷയിലെ നിങ്ങളുടെ ഫലപ്രദത്വം മെച്ചപ്പെടുത്തുന്നതിന് ഈ ഗുണം നട്ടുവളർത്താൻ നിങ്ങൾ ആഗ്രഹിക്കും. അവിടെ നമ്മുടെ സംസാരം സംഭാഷണരൂപത്തിലാണ്. നിങ്ങളുടെ വീട്ടുകാരൻ തടസ്സമുണ്ടാക്കാതെ ശ്രദ്ധിക്കുകയും കാത്തിരിക്കുകയും ചെയ്യത്തക്കവണ്ണം നിർത്തുന്നതിനു ശരിയായ തരത്തിലുളള നിർത്തൽ ആവശ്യമാണ്. എന്നാൽ സംഭാഷണത്തിലെ നിർത്തലിലുളള വൈദഗ്ധ്യവും പാടവവും, പ്ലാററ്ഫാറത്തിൽ പ്രയോഗിക്കുന്ന ഈ പ്രാപ്തിപോലെതന്നെ അത്യന്താപേക്ഷിതവും പ്രതിഫലദായകവുമാണ്.
16 ഒരു പ്രസംഗത്തിലെ നിർത്തലിന്റെ ഉചിതമായ ഉപയോഗത്തോടുളള ബന്ധത്തിൽ ഗൗരവമുളള ഒരു പ്രശ്നമുളളതു കണക്കിലധികം വിവരങ്ങൾ ഉപയോഗിക്കുന്നതാണ്. ഇത് ഒഴിവാക്കുക. നിർത്തലുകൾക്കു സമയം അനുവദിക്കുക; അവ അത്യന്താപേക്ഷിതമാണ്.
17-21. ചിഹ്നനത്തിനുവേണ്ടി നിർത്തുന്നതിന്റെ മൂല്യം വിശദമാക്കുക.
17 ചിഹ്നനത്തിനുവേണ്ടിയുളള നിർത്തൽ. ചിഹ്നനത്തിനുവേണ്ടിയുളള നിർത്തൽ കേവലം ആശയവ്യക്തതക്കുവേണ്ടിയുളളതിനെ, ബന്ധപ്പെട്ട ആശയങ്ങളെ വേർതിരിക്കുന്നതിനെ, പദപ്രയോഗങ്ങളെയും വാചകങ്ങളെയും വാചകങ്ങളുടെ അവസാനങ്ങളെയും ഖണ്ഡികകളെയും സൂചിപ്പിക്കുന്നതിനെ, അർഥമാക്കുന്നു. മിക്കപ്പോഴും അങ്ങനെയുളള മാററങ്ങളെ സ്വരഭേദങ്ങളാൽ സൂചിപ്പിക്കാൻ കഴിയും, എന്നാൽ പറയുന്നതിനു വാചികമായ ചിഹ്നനം കൊടുക്കുന്നതിനു നിർത്തലുകളും ഫലപ്രദമാണ്. വാക്യവിഭാഗങ്ങളിൽ അങ്കുശചിഹ്നങ്ങൾക്കും അല്പവിരാമചിഹ്നങ്ങൾക്കും വ്യത്യസ്ത മൂല്യമുണ്ട്, തന്നിമിത്തം അവയുടെ ഉപയോഗത്തിന് അനുസൃതമായി നിർത്തലുകൾ വ്യത്യാസപ്പെട്ടിരിക്കണം.
18 അസ്ഥാനത്തുളള നിർത്തലുകൾക്ക് ഒരു വാചകത്തിന്റെ ആശയത്തിനു പൂർണമായും മാററം വരുത്താൻ കഴിയും. ഇതിന്റെ ഒരു ദൃഷ്ടാന്തമാണു ലൂക്കൊസ് 23:43-ലെ ‘ഞാൻ ഇന്ന്, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും എന്നു സത്യമായി നിന്നോടു പറയുന്നു’ എന്ന യേശുവിന്റെ വാക്കുകൾ. “ഞാൻ” കഴിഞ്ഞ് അങ്കുശചിഹ്നം അല്ലെങ്കിൽ നിർത്തൽ കൊടുക്കുന്നപക്ഷം, ഈ വാക്യത്തിന്റെ സാധാരണമായ ദുർവ്യാഖ്യാനത്താൽ തെളിയുന്നതുപോലെ, തികച്ചും വ്യത്യസ്തമായ ഒരു ആശയം കൈവരും. തന്നിമിത്തം ഉദ്ദേശിച്ച ആശയം ധ്വനിപ്പിക്കുന്നതിനു ശരിയായ നിർത്തൽ അത്യന്താപേക്ഷിതമാണ്.
19 നിങ്ങൾ വായിക്കുമ്പോൾ, എഴുതപ്പെട്ട സകല ചിഹ്നനങ്ങളും അനുസരിച്ചുകൊണ്ടു വാചാപ്രസംഗത്തിൽ വാചികമായി ചിഹ്നനങ്ങൾ പിൻപററാൻ പഠിക്കുക. വായനയിൽ ചിലപ്പോൾ അവഗണിക്കാവുന്ന ഏക എഴുതപ്പെട്ട ചിഹ്നനം അങ്കുശ ചിഹ്നം മാത്രമാണ്. ഒരു അങ്കുശചിഹ്നത്തിങ്കൽ നിർത്തണമോ വേണ്ടയോ എന്നത് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. എന്നാൽ അർധവിരാമചിഹ്നങ്ങളും പൂർണവിരാമചിഹ്നങ്ങളും ഉദ്ധരണിചിഹ്നങ്ങളും ഖണ്ഡികവിഭജനങ്ങളുമെല്ലാം അനുസരിക്കണം.
20 ഒരു ലിഖിതപ്രസംഗമോ ബൈബിളിൽനിന്നുളള ഒരു ഭാഗമോ വായിക്കുമ്പോൾ പ്രതിയിൽ അടയാളപ്പെടുത്തുന്നതു സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ഒരു ചുരുങ്ങിയ നിർത്തൽ (ഒരുപക്ഷേ ഒരു സ്വരഭംഗംമാത്രം) ആവശ്യമുളള വാചകങ്ങൾക്കിടയിൽ ഒരു ചെറിയ ലംബരേഖ വരയ്ക്കുക. നീണ്ട ഒരു നിർത്തലിനു രണ്ടു വരകളോ ഒരു “X”-ഓ കാണിക്കുക.
21 മറിച്ച്, നിങ്ങളുടെ പരിശീലന വായനയിൽ ചില വാചകങ്ങൾ വികൃതമാണെന്നു നിങ്ങൾ കണ്ടെത്തുകയും അസ്ഥാനങ്ങളിൽ ആവർത്തിച്ചു നിർത്തുകയും ചെയ്യുന്നുവെങ്കിൽ, ഒരു വാചകഭാഗമായ വാക്കുകളെല്ലാം ബന്ധിപ്പിച്ചുകൊണ്ടു നിങ്ങൾക്കു പെൻസിൽ അടയാളങ്ങൾ കൊടുക്കാവുന്നതാണ്. പിന്നീട്, വായിക്കുമ്പോൾ യോജിപ്പിച്ച വാക്കുകളിൽ അവസാനത്തേതിങ്കൽ വരുന്നതുവരെ നിർത്തുകയോ സ്വരഭംഗം വരുത്തുകയോ ചെയ്യരുത്. പരിചയസമ്പന്നരായ അനേകം പ്രസംഗകർ ഇതു ചെയ്യുന്നു.
22-24. ആശയമാററത്തിനുവേണ്ടി നിർത്തേണ്ടത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
22 ആശയമാററത്തിനുവേണ്ടിയുളള നിർത്തൽ. ഒരു മുഖ്യ പോയിൻറിൽനിന്നു മറെറാന്നിലേക്കുളള സംക്രമണത്തിൽ നിർത്തൽ, വിചിന്തനംചെയ്യുന്നതിനു സദസ്സിന് ഒരു അവസരം കൊടുക്കുന്നു. മാത്രവുമല്ല, അതു തെററിദ്ധാരണയെ തടയുന്നു. അതു മനസ്സിന് അതിനെത്തന്നെ ക്രമീകരിക്കുന്നതിനും ദിശാമാററം തിരിച്ചറിയുന്നതിനും അവതരിപ്പിക്കുന്ന പുതിയ ആശയത്തിന്റെ വികസിപ്പിക്കൽ ഗ്രഹിക്കുന്നതിനും അവസരം കൊടുക്കുന്നു. ഒരു വളവു തിരിയുന്നതിന് ഒരു കാർഡ്രൈവർ വേഗത കുറയ്ക്കുന്നതുപോലെതന്നെ മൂല്യവത്താണ് ഒരു പ്രസംഗകൻ ആശയത്തിനു മാററം വരുത്തുമ്പോൾ നിർത്തുന്നത്.
23 ഒരു വാചാപ്രസംഗത്തിൽ മുഖ്യ പോയിൻറുകൾക്കിടയിൽ ഒരു നിർത്തലിന് അനുവദിക്കത്തക്കവണ്ണം വേണം ബാഹ്യരേഖയിൽ വിവരങ്ങൾ ക്രമീകരിക്കാൻ. ഇതു പ്രസംഗത്തിന്റെ പൂർവാപരബന്ധൈക്യത്തിനോ യോജിപ്പിനോ തടസ്സമാകേണ്ടതില്ല. എന്നാൽ നിങ്ങൾക്ക് ഒരു പ്രത്യേക പോയിൻറ് ഒരു പാരമ്യത്തിലെത്തിച്ചിട്ടു നിർത്തുകയും അനന്തരം ഒരു പുതിയ ആശയത്തിലേക്കു നീങ്ങുകയും ചെയ്യാൻ കഴിയത്തക്കവണ്ണം വളരെ നന്നായി ആശയങ്ങൾ ആവിഷ്കരിക്കേണ്ടതാണ്. അങ്ങനെയുളള പാരമ്യങ്ങളും മാററങ്ങളും നിങ്ങളെ ഓർമിപ്പിക്കുന്നതിന്, ആവശ്യമെങ്കിൽ നിങ്ങളുടെ ബാഹ്യരേഖയിൽ അടയാളപ്പെടുത്തുകപോലും ചെയ്യാം.
24 ആശയമാററത്തിനുവേണ്ടിയുളള നിർത്തലുകൾ സാധാരണയായി ചിഹ്നനത്തിനുവേണ്ടിയുളള നിർത്തലുകളെക്കാൾ നീണ്ടതാണ്; എന്നിരുന്നാലും, ഒരു പ്രസംഗത്തിൽ നീണ്ട നിർത്തലുകൾ അമിതമാകരുത്, അങ്ങനെയായാൽ അവതരണം നീണ്ടുപോകും. അതിനുപുറമേ, അവ കൃത്രിമംപോലെ തോന്നാനുമിടയുണ്ട്.
25-28. നിർത്തൽ ഒരു പോയിൻറിനു ദൃഢത കൊടുക്കുന്നതിനും ശല്യപ്പെടുത്തുന്ന സാഹചര്യങ്ങളെ നേരിടുന്നതിനും സഹായിക്കുന്നത് എങ്ങനെയെന്നു പ്രകടമാക്കുക.
25 ദൃഢതക്കുവേണ്ടിയുളള നിർത്തൽ. ദൃഢതക്കുവേണ്ടിയുളള നിർത്തൽ സാധാരണയായി നാടകീയമായ ഒരു നിർത്തലാണ്. അതു പ്രതീക്ഷ ഉളവാക്കുന്നു, അല്ലെങ്കിൽ അതു വിചിന്തനംചെയ്യുന്നതിനു സദസ്സിന് ഒരു അവസരം കൊടുക്കുന്നു.
26 ഒരു പ്രധാനപ്പെട്ട ആശയത്തിനുമുമ്പുളള നിർത്തൽ പ്രതീക്ഷ ഉളവാക്കുന്നു. അതിനുശേഷമുളള ഒരു നിർത്തൽ ആശയത്തിന്റെ പൂർണപ്രാധാന്യം ബോധ്യപ്പെടാൻ അനുവദിക്കുന്നു. നിർത്തലുകളുടെ ഈ രണ്ട് ഉപയോഗങ്ങൾ ഒന്നുതന്നെയല്ല, അതുകൊണ്ട് ഒരു പ്രത്യേക സന്ദർഭത്തിൽ ഏററവും ഉചിതം ഏതാണെന്ന്, അല്ലെങ്കിൽ രണ്ടും ഉപയോഗിക്കണമോയെന്നു നിങ്ങൾ തീരുമാനിക്കണം.
27 ദൃഢതക്കുവേണ്ടിയുളള നിർത്തലുകൾ അത്യന്തം പ്രാധാന്യമുളള പ്രസ്താവനകൾക്കായി പരിമിതപ്പെടുത്തേണ്ടതാണ്, അല്ലെങ്കിൽ അവയുടെ മൂല്യം നഷ്ടപ്പെടുന്നു.
28 സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോഴത്തെ നിർത്തൽ. വിഘ്നങ്ങൾ മിക്കപ്പോഴും ഒരു പ്രസംഗകൻ ക്ഷണനേരത്തേക്കു നിർത്തേണ്ടതാവശ്യമാക്കുന്നു. ശല്യം വളരെ കഠിനമല്ലാതിരിക്കുകയും നിങ്ങൾക്കു ശബ്ദമുയർത്താനും തുടരാനും സാധിക്കുകയും ചെയ്യുന്നുവെങ്കിൽ, സാധാരണയായി അതായിരിക്കും ഏററവും നല്ലത്. എന്നാൽ, ശല്യം പ്രസംഗത്തെ പൂർണമായും തടസ്സപ്പെടുത്താൻ പോന്നതാണെങ്കിൽ, അപ്പോൾ നിങ്ങൾ നിർത്തേണ്ടതാണ്. നിങ്ങളുടെ പരിഗണനയെ സദസ്സു വിലമതിക്കും. മാത്രവുമല്ല, താത്കാലികമായ ശല്യം അവരെ വ്യതിചലിപ്പിച്ചിരിക്കുന്നതുകൊണ്ടു പലപ്പോഴും അവർ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടു നിങ്ങൾ സദസ്സിനോടു പറയാൻ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങളുടെ പൂർണപ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പുണ്ടായിരിക്കാൻ നിർത്തൽ ഫലകരമായി ഉപയോഗിക്കുക.
[അധ്യയന ചോദ്യങ്ങൾ]