അത്ഭുതകരമായ ദൈവനിർമ്മിത പുതിയ ലോകം
ഭാഗം 10
അത്ഭുതകരമായ ദൈവനിർമ്മിത പുതിയ ലോകം
1, 2. ശുദ്ധീകരണം നടത്തുന്ന അർമ്മഗെദ്ദോൻ യുദ്ധത്തിനുശേഷം എന്തു സംഭവിക്കും?
ശുദ്ധീകരണം നടത്തുന്ന ദൈവത്തിന്റെ അർമ്മഗെദ്ദോൻ യുദ്ധത്തിനുശേഷം, എന്ത്? അപ്പോൾ മഹത്തായ ഒരു പുതിയ യുഗം തുടങ്ങും. ദൈവഭരണത്തോടുളള തങ്ങളുടെ വിശ്വസ്തത ഇതിനകം തെളിയിച്ചുകഴിഞ്ഞ അർമ്മഗെദ്ദോൻ അതിജീവകർ പുതിയ ലോകത്തിലേക്ക് ആനയിക്കപ്പെടും. ദൈവത്തിൽനിന്ന് അത്ഭുതകരമായ പ്രയോജനങ്ങൾ മനുഷ്യകുടുംബത്തിലേക്ക് ഒഴുകുമ്പോൾ അതു ചരിത്രത്തിൽ എന്തൊരു പുളകപ്രദമായ പുതിയ കാലഘട്ടമായിരിക്കും!
2 ദൈവരാജ്യത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ അതിജീവകർ ഒരു പറുദീസ വികസിപ്പിക്കാൻ തുടങ്ങും. അവരുടെ ഊർജ്ജം അന്നു ജീവിക്കുന്ന എല്ലാവർക്കും പ്രയോജനം ചെയ്യുന്ന നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടും. ഭൂമിയെ മനുഷ്യവർഗ്ഗത്തിനുവേണ്ടി മനോഹരവും സമാധാനപൂർണ്ണവും തൃപ്തികരവുമായ ഒരു ഭവനമായി രൂപാന്തരപ്പെടുത്താൻ തുടങ്ങും.
ദുഷ്ടതയുടെ സ്ഥാനത്തു നീതി വരുന്നു
3. അർമ്മഗെദ്ദോനുശേഷം ഉടനെ എന്ത് ആശ്വാസം അനുഭവപ്പെടും?
3 ഇതെല്ലാം സാത്താന്റെ ലോകത്തിന്റെ നാശത്തോടെ സാദ്ധ്യമായിത്തീരും. മേലിൽ ഒരിക്കലും ഭിന്നിപ്പിക്കുന്ന വ്യാജമതങ്ങളോ സാമൂഹിക വ്യവസ്ഥിതികളോ ഭരണകൂടങ്ങളോ ഉണ്ടായിരിക്കുകയില്ല. ആളുകളെ വഞ്ചിക്കുന്നതിനു മേലാൽ സാത്താന്യ പ്രചാരണം ഉണ്ടായിരിക്കുകയില്ല; അത് ഉത്പാദിപ്പിക്കുന്ന എല്ലാ ഏജൻസികളും സാത്താന്റെ വ്യവസ്ഥിതിയോടുകൂടെ നിലംപരിചാകും. ആലോചിച്ചുനോക്കുക: സാത്താന്റെ ലോകത്തിന്റെ വിഷമയമായ മുഴുഅന്തരീക്ഷവും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു! അത് എന്തൊരു ആശ്വാസമായിരിക്കും!
4. സംഭവിക്കാൻപോകുന്ന പഠിപ്പിക്കലിലെ മാററം വർണ്ണിക്കുക.
4 അപ്പോൾ മനുഷ്യഭരണത്തിന്റെ വിനാശകരമായ ആശയഗതികൾക്കു പകരം ദൈവത്തിൽനിന്നു വരുന്ന പരിപുഷ്ടിപ്പെടുത്തുന്ന പഠിപ്പിക്കൽ ഉണ്ടാകും. “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവർ . . . ആയിരിക്കും.” (യെശയ്യാവു 54:13) വർഷങ്ങളോളം നടക്കുന്ന ഈ ആരോഗ്യകരമായ പ്രബോധനംകൊണ്ട്, “സമുദ്രം വെളളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ടു പൂർണ്ണമാകും.” (യെശയ്യാവു 11:9) ആളുകൾ വീണ്ടും ഒരിക്കലും വഷളത്തം പഠിക്കുകയില്ല, പിന്നെയോ “ഭൂവാസികൾ നീതിയെ പഠിക്കും.” (യെശയ്യാവു 26:9) പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകളും പ്രവർത്തനങ്ങളുമായിരിക്കും ആ കാലത്തിന്റെ പ്രത്യേകത.—പ്രവൃത്തികൾ 17:31; ഫിലിപ്പിയർ 4:8.
5. സകല ദുഷ്ടതക്കും ദുഷ്ടജനങ്ങൾക്കും എന്തു സംഭവിക്കും?
5 അങ്ങനെ, അവിടെ മേലാൽ കൊലപാതകമോ അക്രമമോ ബലാൽസംഗമോ കവർച്ചയോ മറേറതെങ്കിലും കുററകൃത്യമോ ഉണ്ടായിരിക്കുകയില്ല. മററുളളവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം ആരും കഷ്ടപ്പെടേണ്ടിവരില്ല. സദൃശവാക്യങ്ങൾ 10:30 പറയുന്നു: “നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടൻമാരോ ദേശത്തു വസിക്കയില്ല.”
പൂർണ്ണ ആരോഗ്യം പുനഃസ്ഥാപിക്കപ്പെടുന്നു
6, 7. (എ) ഏതു ക്രൂരയാഥാർത്ഥ്യത്തിനു രാജ്യഭരണം ഒരു അവസാനം വരുത്തും? (ബി) യേശു ഭൂമിയിലായിരുന്നപ്പോൾ ഇതു പ്രകടമാക്കിയതെങ്ങനെ?
6 പുതിയ ലോകത്തിൽ, ആദ്യമത്സരത്തിന്റെ എല്ലാ ദുഷ്ഫലങ്ങളും നീക്കപ്പെടും. ദൃഷ്ടാന്തത്തിന്, രാജ്യഭരണം രോഗവും വാർദ്ധക്യവും നീക്കംചെയ്യും. ഇന്ന്, നിങ്ങൾ ഒരളവിൽ നല്ല ആരോഗ്യം ആസ്വദിക്കുന്നെങ്കിലും നിങ്ങൾക്കു പ്രായമാകുമ്പോൾ നിങ്ങളുടെ കണ്ണു മങ്ങുന്നു, പല്ലു ദ്രവിക്കുന്നു, കേൾവി മന്ദമാകുന്നു, ജര പിടിപെടുന്നു, ആന്തരാവയവങ്ങൾ കേടാകുന്നു എന്നതാണു ക്രൂരമായ യാഥാർത്ഥ്യം, ഒടുവിൽ നിങ്ങൾ മരിക്കുന്നു.
7 എന്നിരുന്നാലും, നാം നമ്മുടെ ആദ്യമാതാപിതാക്കളിൽനിന്നു അവകാശപ്പെടുത്തിയ ആ സങ്കടകരമായ ഫലങ്ങൾ പെട്ടെന്നുതന്നെ ഒരു കഴിഞ്ഞകാലസംഗതിയായിത്തീരും. യേശു ഭൂമിയിലായിരുന്നപ്പോൾ ആരോഗ്യം സംബന്ധിച്ച് അവിടുന്ന് എന്തു പ്രകടമാക്കിയെന്നു നിങ്ങൾ ഓർമ്മിക്കുന്നുവോ? ബൈബിൾ പറയുന്നു: “വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൗഖ്യമാക്കി; ഊമർ സംസാരിക്കുന്നതും . . . മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു.”—മത്തായി 15:30, 31.
8, 9. പുതിയ ലോകത്തിൽ പൂർണ്ണമായ ആരോഗ്യം പുനഃസ്ഥാപിക്കപ്പെടുമ്പോൾ വരാൻപോകുന്ന സന്തുഷ്ടി വർണ്ണിക്കുക.
8 നമ്മുടെ രോഗങ്ങളെല്ലാം നീക്കംചെയ്തുകഴിയുമ്പോൾ പുതിയ ലോകത്തിൽ എത്ര വലിയ സന്തുഷ്ടി വന്നുചേരും! മോശമായ ആരോഗ്യത്തിന്റെ ഫലമായുണ്ടാകുന്ന കഷ്ടപ്പാട് വീണ്ടും ഒരിക്കലും നമ്മെ ദണ്ഡിപ്പിക്കുകയില്ല. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” “അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും; ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.”—യെശയ്യാവു 33:24; 35:5, 6.
9 ഓരോ പ്രഭാതത്തിലും ഉണർന്ന്, നിങ്ങൾ കഴിഞ്ഞ ദിവസത്തെക്കാൾ ആരോഗ്യവാനാണെന്നു തിരിച്ചറിയുന്നതു പുളകപ്രദമായിരിക്കുകയില്ലേ? വയസ്സുചെന്ന ആളുകൾക്ക്, അവർ ആദാമും ഹവ്വയും ആദ്യം ആസ്വദിച്ചിരുന്ന മനസ്സിന്റെയും ശരീരത്തിന്റെയും പൂർണ്ണതയിൽ ക്രമേണ എത്തിച്ചേരുന്നതുവരെ ഓരോ ദിവസവും കടന്നുപോകുമ്പോൾ തങ്ങൾ കൂടുതൽ യൗവന ചൈതന്യമുളളവരായിത്തീരുന്നു എന്നറിയുന്നതു സംതൃപ്തികരമായിരിക്കുകയില്ലേ? ബൈബിളിന്റെ വാഗ്ദത്തം ഇതാണ്: “അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.” (ഇയ്യോബ് 33:25) ആ കണ്ണടകളും ശ്രവണസഹായികളും ഊന്നുവടികളും ചക്രക്കസേരകളും മരുന്നുകളും എറിഞ്ഞുകളയുന്നത് എന്തൊരു സന്തോഷമായിരിക്കും! ആശുപത്രികളും ഡോക്ടർമാരും ദന്തരോഗവിദഗ്ദ്ധരും മേലാൽ ആവശ്യമില്ലായിരിക്കും.
10. മരണത്തിന് എന്തു സംഭവിക്കും?
10 ഉജ്ജ്വലമായ അത്തരം ആരോഗ്യം ആസ്വദിക്കുന്ന വ്യക്തികൾ മരിക്കാൻ ആഗ്രഹിക്കുകയില്ല. മനുഷ്യവർഗ്ഗം മേലാൽ അവകാശപ്പെടുത്തിയ അപൂർണ്ണതയുടെയും മരണത്തിന്റെയും പിടിയിലല്ലാത്തതിനാൽ അവർ മരിക്കേണ്ടതില്ലതാനും. ക്രിസ്തു “സകല ശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.” “ദൈവത്തിന്റെ കൃപാവരമോ . . . നിത്യജീവൻതന്നേ.”—1 കൊരിന്ത്യർ 15:25, 26; റോമർ 6:23; യെശയ്യാവു 25:8 കൂടെ കാണുക.
11. പുതിയ ലോകത്തിന്റെ പ്രയോജനങ്ങളെ വെളിപ്പാട് സംക്ഷേപിക്കുന്നതെങ്ങനെ?
11 കരുതലുളള ദൈവത്തിൽനിന്നു പറുദീസയിലെ മനുഷ്യകുടുംബത്തിലേക്ക് ഒഴുകാനിരിക്കുന്ന പ്രയോജനങ്ങൾ സംക്ഷേപിച്ചുകൊണ്ടു ബൈബിളിന്റെ അവസാനത്തെ പുസ്തകം ഇപ്രകാരം പറയുന്നു: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3, 4.
മരിച്ചവർ തിരിച്ചുവരുന്നു
12. പുനരുത്ഥാനപ്പെടുത്താൻ ദൈവം നൽകിയ പ്രാപ്തി യേശു എങ്ങനെ പ്രകടമാക്കി?
12 യേശു രോഗികളെ സുഖപ്പെടുത്തുകയും മുടന്തരെ സൗഖ്യമാക്കുകയും ചെയ്യുന്നതിനെക്കാൾ അധികം സാധിച്ചു. അവിടുന്ന് ശവക്കുഴിയിൽനിന്ന് ആളുകളെ തിരിച്ചുവരുത്തുകകൂടെ ചെയ്തു. അവിടുന്ന് അങ്ങനെ ദൈവം തനിക്കു നൽകിയ പുനരുത്ഥാനത്തിനുളള അത്ഭുതപ്രാപ്തി പ്രകടമാക്കി. മകൾ മരിച്ചുപോയ ഒരു മമനുഷ്യന്റെ ഭവനത്തിലേക്ക് യേശു വന്ന സന്ദർഭം നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? മരിച്ച പെൺകുട്ടിയോട് യേശു പറഞ്ഞു: “ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു.” എന്തു ഫലത്തോടെ? “ബാല ഉടനെ എഴുന്നേററു നടന്നു.” അതു കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന ആളുകൾ “അത്യന്തം വിസ്മയിച്ചു.” അവർക്ക് അവരുടെ സന്തോഷം അടക്കാൻ കഴിഞ്ഞില്ല!—മർക്കൊസ് 5:41, 42; ലൂക്കൊസ് 7:11-16; യോഹന്നാൻ 11:1-45 കൂടെ കാണുക.
13. ഏതുതരം ആളുകൾ പുനരുത്ഥാനം പ്രാപിക്കാൻ പോകുന്നു?
13 പുതിയ ലോകത്തിൽ “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) യേശു ആ സമയത്തു മരിച്ചവരെ ഉയിർപ്പിക്കാനുളള തന്റെ ദൈവദത്തമായ ശക്തി ഉപയോഗിക്കും, എന്തുകൊണ്ടെന്നാൽ അവിടുന്ന് പറഞ്ഞതുപോലെ, “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” (യോഹന്നാൻ 11:25) അവിടുന്ന് ഇങ്ങനെകൂടെ പറഞ്ഞു: “സ്മാരക കല്ലറകളിൽ [ദൈവത്തിന്റെ സ്മരണയിൽ] ഉളളവർ എല്ലാവരും അവിടത്തെ [യേശുവിന്റെ] ശബ്ദം കേട്ടു പുറത്തുവരും.”—യോഹന്നാൻ 5:28, 29, NW.
14. മേലാൽ മരണം ഉണ്ടായിരിക്കുകയില്ലാത്തതുകൊണ്ട്, ഏതു കാര്യങ്ങൾ നീക്കം ചെയ്യപ്പെടും?
14 ആളുകൾ കൂട്ടം കൂട്ടമായി തങ്ങളുടെ പ്രിയപ്പെട്ടവരോടു ചേരാൻ ജീവനിലേക്കു തിരിച്ചുവരുമ്പോൾ ഭൂവ്യാപകമായി വലിയ സന്തോഷമായിരിക്കും! അതിജീവകർക്കു ദുഃഖം കൈവരുത്താൻ ചരമപംക്തികൾ മേലാൽ ഉണ്ടായിരിക്കുകയില്ല. പകരം, അതിനു നേരേ വിപരീതമായത് ഉണ്ടായിരിക്കും: പുതുതായി പുനരുത്ഥാനം പ്രാപിച്ചവരെക്കുറിച്ചുളള അറിയിപ്പുകൾ, അവരെ സ്നേഹിച്ചിരുന്നവർക്കു സന്തോഷം കൈവരുത്തുന്നതിനുതന്നെ. അതുകൊണ്ടു മേലാൽ ശവസംസ്ക്കാരങ്ങളോ ദഹിപ്പിക്കാനുളള ചിതകളോ ശവദാഹസ്ഥലങ്ങളോ ശ്മശാനങ്ങളോ ഉണ്ടായിരിക്കുകയില്ല!
യഥാർത്ഥത്തിൽ സമാധാനപൂർണ്ണമായ ഒരു ലോകം
15. മീഖായുടെ പ്രവചനം തികഞ്ഞ അർത്ഥത്തിൽ എങ്ങനെ സാക്ഷാത്ക്കരിക്കപ്പെടും?
15 ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും യഥാർത്ഥ സമാധാനം കൈവരും. യുദ്ധങ്ങളും യുദ്ധപ്രിയരും ആയുധനിർമ്മാണവുമെല്ലാം കഴിഞ്ഞകാലസംഗതികളായിരിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദേശീയവും ഗോത്രപരവും വർഗ്ഗപരവുമായ ഭിന്നിപ്പിക്കുന്ന താത്പര്യങ്ങൾ അപ്രത്യക്ഷമാകും. അപ്പോൾ, സമ്പൂർണ്ണമായ അർത്ഥത്തിൽ, “ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.”—മീഖാ 4:3.
16. യുദ്ധങ്ങൾ അസാദ്ധ്യമായിത്തീരുന്നുവെന്നു ദൈവം എങ്ങനെ ഉറപ്പുവരുത്തും?
16 രക്തദാഹത്തോടെ നിരന്തരം യുദ്ധം ചെയ്തിരുന്ന മനുഷ്യചരിത്രത്തിന്റെ വീക്ഷണത്തിൽ ഇത് അമ്പരപ്പിക്കുന്നതായി തോന്നിയേക്കാം. എന്നാൽ അതു സംഭവിച്ചതു മനുഷ്യവർഗ്ഗം മനുഷ്യരുടെയും ഭൂതങ്ങളുടെയും ഭരണത്തിൻകീഴിലായിരുന്നതുകൊണ്ടാണ്. രാജ്യഭരണത്തിൻകീഴിൽ പുതിയ ലോകത്തിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്: “വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ . . . അവൻ ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.”—സങ്കീർത്തനം 46:8, 9.
17, 18. പുതിയ ലോകത്തിൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ ഏതു ബന്ധം സ്ഥിതിചെയ്യും?
17 കൂടാതെ മനുഷ്യനും മൃഗവും അവ ഏദെനിൽ ആയിരുന്നതുപോലെ സമാധാനത്തിലായിരിക്കും. (ഉൽപത്തി 1:28; 2:19) ദൈവം പറയുന്നു: “അന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ . . . അവരെ നിർഭയം വസിക്കുമാറാക്കും.”—ഹോശേയ 2:18.
18 ആ സമാധാനം എത്ര വ്യാപകമായിരിക്കും? “ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും; പുളളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.” മേലിൽ ഒരിക്കലും മൃഗങ്ങൾ മനുഷ്യനോ തങ്ങൾക്കുതന്നെയോ ഒരു ഭീഷണിയായിരിക്കുകയില്ല. “സിംഹം” പോലും “കാള എന്നപോലെ വൈക്കോൽ തിന്നും”!—യെശയ്യാവു 11:6-9; 65:25.
ഒരു പറുദീസയായി മാറുന്ന ഭൂമി
19. ഭൂമി എന്തായി മാററപ്പെടും?
19 മുഴുഭൂമിയും മനുഷ്യവർഗ്ഗത്തിനുവേണ്ടി ഒരു പറുദീസാഭവനമായി മാററപ്പെടും. അതുകൊണ്ടാണു തന്നിൽ വിശ്വസിച്ച ഒരു മനുഷ്യനോട്, “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും” എന്നു യേശുവിനു വാഗ്ദാനം ചെയ്യാൻ കഴിഞ്ഞത്. ബൈബിൾ പറയുന്നു: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. . . . മരുഭൂമിയിൽ വെളളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.”—ലൂക്കൊസ് 23:43; യെശയ്യാവു 35:1, 6.
20. മേലിൽ ഒരിക്കലും പട്ടിണി മനുഷ്യവർഗ്ഗത്തെ ക്ലേശിപ്പിക്കുകയില്ലാത്തത് എന്തുകൊണ്ട്?
20 ദൈവരാജ്യത്തിൻകീഴിൽ, പട്ടിണി മേലിൽ ഒരിക്കലും ദശലക്ഷങ്ങളെ ബാധിക്കുകയില്ല. “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” “വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും . . . ചെയ്യും.”—സങ്കീർത്തനം 72:16; യെഹെസ്ക്കേൽ 34:27.
21. ഭവനരാഹിത്യത്തിനും ചേരികൾക്കും വഷളായ അയൽപക്കങ്ങൾക്കും എന്തു സംഭവിക്കും?
21 മേലാൽ ദാരിദ്ര്യമോ ഭവനരഹിതരായ ആളുകളോ ചേരികളോ കുററകൃത്യം പടർന്നിരിക്കുന്ന അയൽപക്കങ്ങളോ ഉണ്ടായിരിക്കുകയില്ല. “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല.” “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവളളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—യെശയ്യാവു 65:21, 22; മീഖാ 4:4.
22. ദൈവഭരണത്തിന്റെ അനുഗ്രഹങ്ങൾ ബൈബിൾ വർണ്ണിക്കുന്നതെങ്ങനെ?
22 മനുഷ്യർ പറുദീസയിൽ ഈ കാര്യങ്ങളും അധികവും കൊണ്ട് അനുഗൃഹീതരാകും. സങ്കീർത്തനം 145:16 പറയുന്നു: “നീ [ദൈവം] തൃക്കൈ തുറന്നു ജീവനുളളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.” ബൈബിൾ പ്രവചനം ഇപ്രകാരം പ്രഖ്യാപിക്കുന്നത് അതിശയമല്ല: “സൌമ്യതയുളളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. . . . നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:11, 29.
ഭൂതകാലത്തിന്റെ കെടുതികൾ നീക്കുന്നു
23. ദൈവരാജ്യം നാം അനുഭവിച്ചിട്ടുളള എല്ലാ കഷ്ടപ്പാടും അഴിക്കുന്നതെങ്ങനെ?
23 കഴിഞ്ഞ ആറായിരം വർഷമായി മനുഷ്യകുടുംബത്തിൻമേൽ വരുത്തപ്പെട്ട എല്ലാ നാശനഷ്ടങ്ങളും ദൈവരാജ്യഭരണം പരിഹരിക്കും. അക്കാലത്തെ സന്തോഷം ആളുകൾ അനുഭവിച്ചിട്ടുളള ഏതു കഷ്ടപ്പാടിനെയും വെല്ലുന്നതായിരിക്കും. കഷ്ടപ്പാടിന്റെ ഏതെങ്കിലും അഹിതകരമായ മുൻകാല ഓർമ്മകൾ ജീവിതത്തെ അസ്വസ്ഥമാക്കുകയില്ല. ആളുകളുടെ അനുദിനജീവിതത്തിന്റെ ഭാഗമായിത്തീരുന്ന പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകളും പ്രവർത്തനങ്ങളും ക്രമേണ വേദനിപ്പിക്കുന്ന ഓർമ്മളെ തുടച്ചുനീക്കും.
24, 25. (എ) എന്തു സംഭവിക്കുമെന്നു യെശയ്യാവു മുൻകൂട്ടിപറഞ്ഞു? (ബി) കഴിഞ്ഞകാലത്തെ കഷ്ടപ്പാടു സംബന്ധിച്ച ഏത് ഓർമ്മകളും മങ്ങുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
24 കരുതലുളള ദൈവം ഇപ്രകാരം പ്രഖ്യാപിക്കുന്നു: “ഞാൻ പുതിയ ആകാശവും [മനുഷ്യവർഗ്ഗത്തിൻമേലുളള ഒരു പുതിയ സ്വർഗ്ഗീയ ഗവൺമെൻറ്] പുതിയ ഭൂമിയും [നീതിയുളള ഒരു മനുഷ്യസമുദായം] സൃഷ്ടിക്കുന്നു; മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ.” “സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തു പാടുന്നു.”—യെശയ്യാവു 14:7; 65:17, 18.
25 അതുകൊണ്ടു ദൈവം തന്റെ രാജ്യം മുഖാന്തരം ഇത്ര ദീർഘമായി നിലവിലിരുന്ന വഷളായ അവസ്ഥ പൂർണ്ണമായി മാററിമറിക്കും. കഴിഞ്ഞകാലത്തു നമുക്കുണ്ടായ ഏതു ദ്രോഹത്തെയും പരിഹരിക്കുന്നതിലുപരിയായി അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ട് അവിടുന്ന് നിത്യതയിലുടനീളം തന്റെ വലിയ കരുതൽ പ്രകടമാക്കും. നാം അനുഭവിച്ച കഴിഞ്ഞകാല അസ്വസ്ഥതകൾ, നാം അവ ഓർമ്മിച്ചാൽതന്നെയും, അപ്പോൾ ഒരു നിഷ്പ്രഭമായ ഓർമ്മയായി മങ്ങിപ്പോകും.
26. കഴിഞ്ഞ കാലത്തെ ഏതു കഷ്ടപ്പാടിനും ദൈവം നമുക്കു പരിഹാരം വരുത്തുന്നതെന്തുകൊണ്ട്?
26 നാം ഈ ലോകത്തിൽ അനുഭവിച്ചിരിക്കാവുന്ന കഷ്ടപ്പാടിനു ദൈവം പരിഹാരം വരുത്തുന്നത് അപ്രകാരമാണ്. നാം നമ്മുടെ ആദ്യമാതാപിതാക്കളിൽനിന്ന് അപൂർണ്ണത അവകാശപ്പെടുത്തിയതുകൊണ്ടു നാം അപൂർണ്ണരായി ജനിച്ചതു നമ്മുടെ കുററമല്ലെന്ന് അവിടുന്ന് അറിയുന്നു. നാം ഒരു സാത്താന്യലോകത്തിലേക്കു ജനിച്ചതു നമ്മുടെ കുററമല്ല, എന്തുകൊണ്ടെന്നാൽ ആദാമും ഹവ്വയും വിശ്വസ്തരായിരുന്നെങ്കിൽ നാം ഒരു പറുദീസയിൽ ജനിക്കുമായിരുന്നു. അതുകൊണ്ട്, നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട വഷളായ ഭൂതകാലം വലിയ അനുകമ്പയോടെ പരിഹരിക്കുന്നതിനേക്കാളുപരി ദൈവം ചെയ്യും.
27. പുതിയ ലോകത്തിൽ ഏതു പ്രവചനങ്ങൾക്ക് അവയുടെ അത്ഭുതകരമായ നിവൃത്തിയുണ്ടാകും?
27 പുതിയ ലോകത്തിൽ റോമർ 8:20, 22-ൽ മുൻകൂട്ടിപറഞ്ഞിരിക്കുന്ന സ്വാതന്ത്ര്യം മനുഷ്യവർഗ്ഗം അനുഭവിക്കും: “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും . . . സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.” അപ്പോൾ ആളുകൾ, “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന പ്രാർത്ഥനയുടെ പൂർണ്ണനിവൃത്തി കാണും. (മത്തായി 6:10) പറുദീസാഭൂമിയിലെ അത്ഭുതകരമായ അവസ്ഥകൾ സ്വർഗ്ഗത്തിലെ അവസ്ഥകളെ പ്രതിഫലിപ്പിക്കും.
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ചിത്രം]
പുതിയ ലോകത്തിൽ വയോധികർ യൗവനചൈതന്യത്തിലേക്കു തിരിച്ചുവരും
[24-ാം പേജിലെ ചിത്രം]
സകല രോഗങ്ങളും വൈകല്യങ്ങളും പുതിയ ലോകത്തിൽ നീക്കംചെയ്യപ്പെടും
[25-ാം പേജിലെ ചിത്രം]
പുതിയ ലോകത്തിൽ മരിച്ചവർ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടും
[26-ാം പേജിലെ ചിത്രം]
‘അവർ മേലാൽ യുദ്ധം അഭ്യസിക്കയില്ല’
[27-ാം പേജിലെ ചിത്രം]
മനുഷ്യരും മൃഗങ്ങളും പറുദീസയിൽ പൂർണ്ണസമാധാനത്തിലായിരിക്കും
[27-ാം പേജിലെ ചിത്രം]
‘ദൈവം തന്റെ കൈ തുറക്കുകയും ജീവനുളള സകലത്തിന്റെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യും’
[28-ാം പേജിലെ ചിത്രം]
ദൈവരാജ്യം നാം അനുഭവിച്ചിട്ടുളള കഷ്ടപ്പാടിനെല്ലാം പരിഹാരം വരുത്തുന്നതിലുമധികം ചെയ്യും