നാം “അന്ത്യനാളുകളിൽ” ആണെന്ന് അറിയുന്ന വിധം
ഭാഗം 9
നാം “അന്ത്യനാളുകളിൽ” ആണെന്ന് അറിയുന്ന വിധം
1, 2. നാം അവസാനനാളുകളിൽ ആണോയെന്നു നമുക്ക് എങ്ങനെ അറിയാം?
മനുഷ്യഭരണത്തിന്റെ ഈ ഏതൽക്കാല വ്യവസ്ഥിതിക്കെതിരെ ദൈവരാജ്യം നടപടിയെടുക്കാൻ പോകുന്ന കാലത്താണു നാം ജീവിക്കുന്നതെന്നു നമുക്കെങ്ങനെ ഉറപ്പുളളവരായിരിക്കാൻ കഴിയും? ദൈവം സകല ദുഷ്ടതക്കും കഷ്ടപ്പാടിനും അവസാനം വരുത്തുന്ന കാലത്തോടു നാം വളരെ അടുത്തെത്തിയിരിക്കുന്നുവെന്നു നമുക്കെങ്ങനെ അറിയാം?
2 യേശുക്രിസ്തുവിന്റെ ശിഷ്യൻമാർ ആ കാര്യങ്ങൾ അറിയാൻ ആഗ്രഹിച്ചു. അവർ രാജ്യാധികാരത്തിലുളള അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിന്റെയും “വ്യവസ്ഥിതിയുടെ സമാപനത്തിന്റെ”യും “അടയാളം” എന്തായിരിക്കുമെന്ന് അദ്ദേഹത്തോടു ചോദിച്ചു. (മത്തായി 24:3, NW) മനുഷ്യവർഗ്ഗം ഈ വ്യവസ്ഥിതിയുടെ “അന്ത്യകാല”ത്തേക്ക്, “അന്ത്യനാളുക”ളിലേക്കു, പ്രവേശിച്ചുവെന്നു സംയുക്തമായി പ്രകടമാക്കുന്ന, ലോകത്തെ ഉലയ്ക്കുന്നതായ സംഭവങ്ങളും അവസ്ഥകളും വിശദീകരിച്ചുകൊണ്ടു യേശു ഉത്തരം നൽകി. (ദാനീയേൽ 11:40; 2 തിമൊഥെയൊസ് 3:1) നാം ഈ നൂററാണ്ടിൽ ആ സംയുക്ത അടയാളം കണ്ടിരിക്കുന്നുവോ? ഉവ്വ്, നാം കണ്ടിരിക്കുന്നു, ധാരാളമായി കണ്ടിരിക്കുന്നു!
ലോകയുദ്ധങ്ങൾ
3, 4. ഈ നൂററാണ്ടിലെ യുദ്ധങ്ങൾ യേശുവിന്റെ പ്രവചനത്തോടു യോജിക്കുന്നതെങ്ങനെ?
3 ‘ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും’ എന്നു യേശു മുൻകൂട്ടിപറഞ്ഞു. (മത്തായി 24:7) ലോകം 1914-ൽ, അതിനുമുമ്പു നടന്ന ഏതു യുദ്ധത്തിൽനിന്നും വിഭിന്നമായ ഒരു വിധത്തിൽ ജനതകളും രാജ്യങ്ങളും പടയൊരുക്കം നടത്തിയ ഒരു യുദ്ധത്തിൽ ഉൾപ്പെട്ടു. ആ വസ്തുത അംഗീകരിച്ച്, അക്കാലത്തെ ചരിത്രകാരൻമാർ അതിനെ മഹായുദ്ധം എന്നു വിളിച്ചു. അതു ചരിത്രത്തിൽ അത്തരത്തിലുളള ഒന്നാമത്തെ യുദ്ധമായിരുന്നു, ഒന്നാം ലോകമഹായുദ്ധംതന്നെ. ഏതാണ്ട് 2,00,00,000 പടയാളികൾക്കും പൗരൻമാർക്കും ജീവൻ നഷ്ടപ്പെട്ടു, മുമ്പുനടന്ന ഏതു യുദ്ധത്തിലേതിലും അധികംതന്നെ.
4 ഒന്നാം ലോകമഹായുദ്ധം അന്ത്യനാളുകളുടെ തുടക്കം കുറിച്ചു. ഇതും മററു സംഭവങ്ങളും “ഈററുനോവിന്റെ ആരംഭം” ആയിരിക്കുമെന്ന് യേശു പറഞ്ഞു. (മത്തായി 24:8) രണ്ടാം ലോകമഹായുദ്ധം 5,00,00,000 പടയാളികൾക്കും പൗരജനങ്ങൾക്കും ജീവഹാനി വരുത്തിക്കൊണ്ട് അതിലും മാരകമായിരുന്നപ്പോൾ അതു സത്യമാണെന്നു തെളിഞ്ഞു. ഈ 20-ാം നൂററാണ്ടിൽ 10,00,00,000-യിലധികം ആളുകൾ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടു, കഴിഞ്ഞ നാനൂറു വർഷങ്ങളിലേത് മൊത്തം കൂട്ടുന്നതിന്റെ നാലുമടങ്ങിലും അധികം തന്നെ! മനുഷ്യഭരണത്തിന്റെ എന്തൊരു ഘോരമായ കുററവിധി!
മററു തെളിവുകൾ
5-7. നാം അവസാനനാളുകളിൽ ആണെന്നുളളതിന്റെ മററുചില തെളിവുകൾ ഏതെല്ലാം?
5 അന്ത്യനാളുകളിൽ തുടർന്നുവരുന്ന മററു സവിശേഷതകൾ യേശു ഉൾപ്പെടുത്തി: “വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും [സാംക്രമിക രോഗങ്ങൾ] അവിടവിടെ ഉണ്ടാകും.” (ലൂക്കൊസ് 21:11) അത്തരം അനർത്ഥങ്ങളിൽനിന്നുളള അരിഷ്ടതകളുടെ വലിയൊരു വർദ്ധനവുണ്ടായിരുന്നതുകൊണ്ട് 1914 മുതലുളള സംഭവങ്ങൾക്ക് അതു നന്നായി യോജിക്കുന്നു.
6 വലിയ ഭൂകമ്പങ്ങൾ അനേകം ജീവൻ അപഹരിച്ചുകൊണ്ടു നിരന്തര സംഭവമായിത്തീർന്നിരിക്കുന്നു. സ്പാനിഷ് പകർച്ചപ്പനി മാത്രം ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് 2,00,00,000 ആളുകളെ കൊന്നൊടുക്കി—3,00,00,000-യോ അതിലധികമോ ആണെന്നു ചിലർ കണക്കാക്കുന്നു. എയ്ഡ്സ് ലക്ഷക്കണക്കിനു ജീവൻ അപഹരിച്ചുകഴിഞ്ഞിരിക്കുന്നു, സമീപഭാവിയിൽ ലക്ഷക്കണക്കിനുപേരെ ഇനിയും കൊന്നൊടുക്കിയേക്കാം. ഓരോ വർഷവും ഹൃദ്രോഗങ്ങളും കാൻസറും മററു വ്യാധികളുംനിമിത്തം ലക്ഷക്കണക്കിനാളുകൾ മരിക്കുന്നു. ഇനിയും ലക്ഷങ്ങൾ വിശപ്പുകൊണ്ട് സാവധാനത്തിൽ മരിക്കുന്നു. നിസ്സംശയമായി ‘അപ്പോക്കലിപ്സിലെ കുതിരക്കാർ’ അവരുടെ യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും സാംക്രമികരോഗങ്ങളുംകൊണ്ട് 1914 മുതൽ മനുഷ്യകുടുംബത്തിൽ അനേകരെ അരിഞ്ഞുവീഴ്ത്തിക്കൊണ്ടാണിരിക്കുന്നത്.—വെളിപ്പാടു 6:3-8.
7 സകല ദേശങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കുററകൃത്യത്തിന്റെ വർദ്ധനവും യേശു മുൻകൂട്ടിപറഞ്ഞു. അദ്ദേഹം പറഞ്ഞു: “അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.”—മത്തായി 24:12.
8. രണ്ടു തിമൊഥെയൊസ് 3-ാം അദ്ധ്യായത്തിലെ പ്രവചനം നമ്മുടെ കാലത്തോടു യോജിക്കുന്നതെങ്ങനെ?
8 കൂടാതെ, ഇന്നു ലോകമെമ്പാടും ദൃശ്യമായിരിക്കുന്ന ധാർമ്മികാധഃപതനവും ബൈബിൾപ്രവചനം മുൻകൂട്ടിപറഞ്ഞു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകൻമാരും അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയൻമാരും ഉഗ്രൻമാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരും ആയിരിക്കും . . . ദുഷ്ടമനുഷ്യരും മായാവികളും . . . മേൽക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.” (2 തിമൊഥെയൊസ് 3:1-13) അവയെല്ലാം നമ്മുടെ കൺമുമ്പിൽ സത്യമായി ഭവിച്ചിരിക്കുന്നു.
മറെറാരു ഘടകം
9. ഭൂമിയിൽ അന്ത്യനാളുകളുടെ തുടക്കത്തോടു സമകാലികമായി സ്വർഗ്ഗത്തിൽ എന്തു സംഭവിച്ചു?
9 ഈ നൂററാണ്ടിലെ കഷ്ടപ്പാടിന്റെ ബൃഹത്തായ വർദ്ധനവിന് ഉത്തരവാദിയായ മറെറാരു ഘടകം ഉണ്ട്. അന്ത്യനാളുകളുടെ 1914-ലെ തുടക്കത്തിനൊപ്പം മനുഷ്യവർഗ്ഗത്തെ അതിലും വലിയ അപകടത്തിലാക്കുന്ന ചിലതു സംഭവിച്ചു. ആ സമയത്ത്, ബൈബിളിന്റെ അവസാന പുസ്തകത്തിലെ ഒരു പ്രവചനം പറയുന്നതുപോലെ: “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും [സ്വർഗ്ഗീയ അധികാരത്തിലുളള ക്രിസ്തു] അവന്റെ ദൂതൻമാരും മഹാസർപ്പത്തോടു [സാത്താൻ] പടവെട്ടി; തന്റെ ദൂതൻമാരുമായി [ഭൂതങ്ങൾ] മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തളളിക്കളഞ്ഞു; അവന്റെ ദൂതൻമാരെയും അവനോടുകൂടെ തളളിക്കളഞ്ഞു.”—വെളിപ്പാടു 12:7-9.
10, 11. സാത്താനും അവന്റെ ഭൂതങ്ങളും ഭൂമിയിലേക്കു തളളപ്പെട്ടപ്പോൾ അതു മനുഷ്യവർഗ്ഗത്തെ എങ്ങനെ ബാധിച്ചു?
10 മനുഷ്യകുടുംബത്തിനു പരിണതഫലങ്ങൾ എന്തായിരുന്നു? പ്രവചനം തുടരുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുളളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്കു ഇറങ്ങിവന്നിരിക്കുന്നു.” അതേ, ഈ വ്യവസ്ഥിതി അവസാനത്തോട് അടുക്കുകയാണെന്നു സാത്താനറിയാം, അതുകൊണ്ട് താനും തന്റെ ലോകവും നീക്കം ചെയ്യപ്പെടുന്നതിനുമുമ്പു മനുഷ്യരെ ദൈവത്തിനെതിരെ തിരിക്കുന്നതിന് അവൻ തന്നാൽ ആവതെല്ലാം ചെയ്യുകയാണ്. (വെളിപ്പാടു 12:12; 20:1-3) ആ ആത്മജീവികൾ തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ദുർവ്വിനിയോഗം ചെയ്തതുകൊണ്ട് അവർ എത്ര ഹീനരാണ്! വിശേഷിച്ചും 1914 മുതൽ അവരുടെ സ്വാധീനത്തിൻകീഴിൽ ഭൂമിയിലെ അവസ്ഥകൾ എത്ര ആശങ്കാജനകമായിരിക്കുന്നു!
11 യേശു നമ്മുടെ കാലത്തെക്കുറിച്ച് ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞത് അതിശയമല്ല: “ഭൂമിയിൽ പോംവഴിയറിയാത്ത ജനതകളുടെ അതിവേദന . . . നിവസിത ഭൂമിമേൽ വരാനിരിക്കുന്ന കാര്യങ്ങളുടെ പ്രതീക്ഷയാലും ഭയത്താലും മനുഷ്യർ മോഹാലസ്യപ്പെടും.”—ലൂക്കൊസ് 21:25, 26.
മനുഷ്യരുടെയും ഭൂതങ്ങളുടെയും ഭരണാന്തം സമീപം
12. ഈ വ്യവസ്ഥിതിയുടെ അവസാനത്തിനുമുമ്പു നിവൃത്തിയേറാൻ അവശേഷിക്കുന്ന അന്തിമപ്രവചനങ്ങളിലൊന്ന് എന്താണ്?
12 ദൈവം ഇന്നത്തെ വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിനുമുമ്പ് എത്ര ബൈബിൾപ്രവചനങ്ങൾകൂടെ നിവൃത്തിയേറാൻ ശേഷിക്കുന്നുണ്ട്? വളരെക്കുറച്ചു മാത്രം! ഒടുവിലത്തേതിൽ ഒരെണ്ണം 1 തെസ്സലൊനീക്യർ 5:3-ലേതാണ്, അവിടെ പറയുന്നു: “അവർ സമാധാനത്തെയും സുരക്ഷിതത്വത്തെയും കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ പെട്ടെന്ന് അവരുടെമേൽ അനർത്ഥം വന്നുഭവിക്കും.” (ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) ഈ വ്യവസ്ഥിതിയുടെ അവസാനം “അവർ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ” തുടങ്ങുമെന്ന് ഇതു തെളിയിക്കുന്നു. ലോകത്തിനു മുൻകൂട്ടിക്കാണാൻ കഴിയാതെ, മനുഷ്യരുടെ ശ്രദ്ധ അവരുടെ പ്രതീക്ഷിത സമാധാനത്തിലും സുരക്ഷിതത്വത്തിലും ആയിരിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു നാശം പ്രഹരിക്കും.
13, 14. ഏത് ഉപദ്രവകാലം യേശു മുൻകൂട്ടിപ്പറഞ്ഞു, അത് എങ്ങനെ പര്യവസാനിക്കും?
13 സാത്താന്റെ സ്വാധീനത്തിലുളള ഈ ലോകത്തിനു സമയം തീർന്നുകൊണ്ടിരിക്കുകയാണ്. പെട്ടെന്നുതന്നെ, “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നുണ്ടാകും,” എന്നു യേശു പറഞ്ഞ ഒരു ഉപദ്രവകാലത്ത് അത് അവസാനിക്കും.—മത്തായി 24:21.
14 “മഹോപദ്രവ”ത്തിന്റെ പാരമ്യം ദൈവത്തിന്റെ അർമ്മഗെദ്ദോൻ യുദ്ധം ആയിരിക്കും. ദൈവം “ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കു”ന്നതായി ദാനീയേൽ പ്രവാചകൻ പറഞ്ഞ കാലം അതാണ്. ഇതു ദൈവത്തിൽനിന്നു സ്വതന്ത്രമായി നിലകൊളളുന്ന ഇപ്പോഴത്തെ എല്ലാ മനുഷ്യഭരണങ്ങളുടെയും അവസാനത്തെ അർത്ഥമാക്കും. സ്വർഗ്ഗത്തിൽനിന്നുളള അവിടത്തെ രാജ്യഭരണം അതിനുശേഷം സകല മനുഷ്യ കാര്യാദികളുടെയും പൂർണ്ണനിയന്ത്രണം ഏറെറടുക്കും. വീണ്ടും ഒരിക്കലും ഭരണാധികാരം “വേറെ ഒരു ജാതിക്കു” വിട്ടുകൊടുക്കുകയില്ലെന്നു ദാനീയേൽ മുൻകൂട്ടിപ്പറഞ്ഞു.—ദാനീയേൽ 2:44; വെളിപ്പാടു 16:14-16.
15. സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും സ്വാധീനത്തിന് എന്തു സംഭവിക്കും?
15 ആ സമയത്ത് എല്ലാ സാത്താന്യ-ഭൂത സ്വാധീനങ്ങളും നിലയ്ക്കും. മത്സരികളായ ആ ആത്മജീവികൾ അവർക്കു മേലാൽ “ജാതികളെ വഞ്ചിക്കാൻ” കഴിയാത്തവണ്ണം വഴിയിൽനിന്നു നീക്കപ്പെടും. (വെളിപ്പാടു 12:9; 20:1-3) അവർ മരണത്തിനു വിധിക്കപ്പെട്ടു നാശം പ്രതീക്ഷിച്ചു കഴിയുകയാണ്. അവരുടെ ഹീനമായ സ്വാധീനത്തിൽനിന്നു സ്വതന്ത്രരാകുന്നതു മനുഷ്യവർഗ്ഗത്തിന് എന്തൊരു ആശ്വാസമായിരിക്കും!
ആർ അതിജീവിക്കും? ആർ അതിജീവിക്കയില്ല?
16-18. ഈ വ്യവസ്ഥിതിയുടെ അവസാനത്തെ ആർ അതിജീവിക്കും, ആർ അതിജീവിക്കുകയില്ല?
16 ഈ ലോകത്തിനെതിരെ ദൈവത്തിന്റെ ന്യായവിധികൾ നടപ്പാക്കുമ്പോൾ, ആർ അതിജീവിക്കും? ആർ അതിജീവിക്കയില്ല? ദൈവഭരണം ആഗ്രഹിക്കുന്നവർ സംരക്ഷിക്കപ്പെടുമെന്നും അതിജീവിക്കുമെന്നും ബൈബിൾ പ്രകടമാക്കുന്നു. ദൈവഭരണം ആഗ്രഹിക്കാത്തവർ സംരക്ഷിക്കപ്പെടുകയില്ല, പിന്നെയോ സാത്താന്റെ ലോകത്തോടുകൂടെ നശിപ്പിക്കപ്പെടും.
17 സദൃശവാക്യങ്ങൾ 2:21, 22 പറയുന്നു: “നേരുളളവർ [ദൈവഭരണത്തിനു കീഴ്പ്പെടുന്നവർ] ദേശത്തു വസിക്കും; നിഷ്ക്കളങ്കൻമാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടൻമാർ [ദൈവഭരണത്തിനു കീഴ്പ്പെടാത്തവർ] ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”
18 കൂടാതെ, സങ്കീർത്തനം 37:10, 11 പറയുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല . . . എന്നാൽ സൌമ്യതയുളളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” വാക്യം 29 കൂട്ടിച്ചേർക്കുന്നു: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”
19. ഏതു ബുദ്ധ്യുപദേശം നാം കാര്യമായി സ്വീകരിക്കണം?
19 നാം സങ്കീർത്തനം 37:34-ലെ ബുദ്ധ്യുപദേശം കാര്യമായി സ്വീകരിക്കണം, അവിടെ ഇപ്രകാരം പ്രസ്താവിക്കുന്നു: “യഹോവക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടൻമാർ ഛേദിക്കപ്പെടുന്നതു നീ കാണും.” വാക്യങ്ങൾ 37-ഉം 38-ഉം [NW] പറയുന്നു: “നിഷ്ക്കളങ്കനെ ശ്രദ്ധിക്കുകയും നേരുളളവനെ നോക്കുകയും ചെയ്യുക, എന്തെന്നാൽ ആ മമനുഷ്യന്റെ ഭാവി സമാധാനപൂർണ്ണമായിരിക്കും. എന്നാൽ അതിക്രമക്കാർതന്നെ തീർച്ചയായും ഒരുമിച്ചു നിർമ്മൂലമാക്കപ്പെടും; ദുഷ്ടൻമാരുടെ ഭാവി വാസ്തവത്തിൽ ഛേദിക്കപ്പെടും.”
20. ഇവ ജീവിക്കാൻ പുളകപ്രദമായ കാലങ്ങളാണെന്നു നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
20 ദൈവം യഥാർത്ഥത്തിൽ കരുതുന്നുവെന്നും പെട്ടെന്നുതന്നെ അവിടുന്ന് സകല ദുഷ്ടതക്കും കഷ്ടപ്പാടിനും അറുതിവരുത്തുമെന്നും അറിയുന്നത് എത്ര ആശ്വാസകരമാണ്, അതേ, എത്ര പ്രചോദനാത്മകമാണ്! ആ മഹത്തായ പ്രവചനങ്ങളുടെ നിവൃത്തി തൊട്ടടുത്ത ഭാവിയിലാണെന്ന് അറിയുന്നത് എത്ര പുളകപ്രദമാണ്!
[അധ്യയന ചോദ്യങ്ങൾ]
[20-ാം പേജിലെ ചിത്രം]
അന്ത്യനാളുകളുടെ “അടയാളം” ആയിത്തീരുന്ന സംഭവങ്ങൾ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു
[22-ാം പേജിലെ ചിത്രം]
ഉടൻതന്നെ, അർമ്മഗെദ്ദോനിൽ, ദൈവഭരണത്തിനു കീഴ്പ്പെടാത്തവർ ഛേദിക്കപ്പെടും. കീഴ്പ്പെടുന്നവർ നീതിയുളള ഒരു പുതിയ ലോകത്തിലേക്ക് അതിജീവിക്കും