അധ്യായം 1
“അങ്ങയുടെ രാജ്യം വരേണമേ”
1, 2. യേശുവിന്റെ മൂന്ന് അപ്പോസ്തലന്മാർ കേൾക്കെ യഹോവ ഏതു വാക്കുകൾ പറഞ്ഞു, അവരുടെ പ്രതികരണം എന്തായിരുന്നു?
ഒരു കാര്യം ചെയ്യാൻ ദൈവമായ യഹോവ നേരിട്ട് നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും? കാര്യം എന്തായാലും നിങ്ങൾക്ക് അതു ചെയ്യാൻ വലിയ ഉത്സാഹമായിരിക്കും, അല്ലേ?
2 എ.ഡി. 32-ലെ പെസഹ കഴിഞ്ഞുള്ള സമയം. യേശുവിന്റെ അപ്പോസ്തലന്മാരായ പത്രോസിനും യാക്കോബിനും യോഹന്നാനും അതുപോലൊരു അനുഭവമുണ്ടായി. (മത്തായി 17:1-5 വായിക്കുക.) അവരുടെ ഗുരുവിന്റെകൂടെ ‘ഉയരമുള്ള ഒരു മലയിലായിരുന്നപ്പോൾ,’ സ്വർഗീയരാജാവായി ഭരിക്കാൻപോകുന്ന യേശുവിന്റെ മഹത്ത്വം അവർ ഒരു ദിവ്യദർശനത്തിൽ മുൻകൂട്ടി കണ്ടു. ആ ദർശനത്തിൽ കാണുന്നതിന്റെ ബാക്കി ചെയ്യാൻ തോന്നത്തക്ക വിധം അത്ര യഥാർഥമാണ് ആ ദർശനമെന്നു പത്രോസിനു തോന്നി. പത്രോസ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മേഘം അവരുടെ മുകളിൽ രൂപപ്പെട്ടു. ചരിത്രത്തിൽ ഇതേവരെ, വിരലിലെണ്ണാവുന്ന മനുഷ്യർക്കു മാത്രം കിട്ടിയിട്ടുളള അസുലഭമായ ഒരു അവസരം പത്രോസിനും കൂട്ടാളികൾക്കും അന്നു കിട്ടി. യഹോവയുടെ ശബ്ദം അവർ കേട്ടു, അതും വളരെ വ്യക്തമായി. യേശു തന്റെ മകനാണെന്നു പറഞ്ഞശേഷം യഹോവ ഒരു കാര്യം പ്രത്യേകം പറഞ്ഞു: “ഇവൻ പറയുന്നതു ശ്രദ്ധിക്കണം.” ദൈവത്തിൽനിന്നുള്ള ആ നിർദേശം അപ്പോസ്തലന്മാർ അനുസരിച്ചു. യേശു പഠിപ്പിച്ച കാര്യങ്ങൾ അവർ നന്നായി ശ്രദ്ധിച്ചു, അതുതന്നെ ചെയ്യാൻ മറ്റുള്ളവരോടും പറഞ്ഞു.—പ്രവൃ. 3:19-23; 4:18-20.
3. പുത്രൻ പറയുന്നതു നമ്മൾ ശ്രദ്ധിക്കണമെന്ന് യഹോവ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്, നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്ന വിഷയം ഏതാണ്?
3 “ഇവൻ പറയുന്നതു ശ്രദ്ധിക്കണം” എന്ന ആ വാക്കുകൾ ബൈബിളിൽ രേഖപ്പെടുത്തിയതു നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണ്. (റോമ. 15:4) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം, യേശു യഹോവയുടെ വക്താവാണ്. യേശു ഓരോ പ്രാവശ്യവും പഠിപ്പിക്കാനായി വായ് തുറന്നപ്പോൾ പറഞ്ഞതെല്ലാം, യേശുവിന്റെ പിതാവ് നമ്മളെ അറിയിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾതന്നെയായിരുന്നു. (യോഹ. 1:1, 14) മറ്റ് ഏതൊരു വിഷയത്തെക്കാളും അധികം യേശു സംസാരിച്ചതു ദൈവരാജ്യത്തെക്കുറിച്ചായതുകൊണ്ട് ഈ സുപ്രധാനവിഷയം നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്നു. ക്രിസ്തുയേശുവും 1,44,000 സഹഭരണാധിപന്മാരും ചേർന്നുള്ള, സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ഒരു മിശിഹൈകഗവൺമെന്റാണു ദൈവരാജ്യം. (വെളി. 5:9, 10; 14:1-3; 20:6) എന്നാൽ യേശു ദൈവരാജ്യത്തെക്കുറിച്ച് ഇത്രയേറെ സംസാരിച്ചത് എന്തുകൊണ്ടാണ്? അതിന്റെ കാരണം നമുക്ക് ഇപ്പോൾ നോക്കാം.
“ഹൃദയം നിറഞ്ഞുകവിയുന്നതാണ് . . .”
4. തന്റെ ഹൃദയത്തിൽ ദൈവരാജ്യത്തിന് ഒരു പ്രമുഖസ്ഥാനമുണ്ടെന്നു യേശു സൂചിപ്പിച്ചത് എങ്ങനെ?
4 യേശുവിന്റെ ഹൃദയത്തിൽ ദൈവരാജ്യത്തിന് ഒരു പ്രമുഖസ്ഥാനമുണ്ട്. അങ്ങനെ പറയാനുള്ള കാരണം എന്താണ്? നമ്മുടെ വാക്കുകൾ നമ്മുടെ ഹൃദയത്തിലേക്കു തുറക്കുന്ന ഒരു ജനാലയാണ്. എന്നുവെച്ചാൽ, നമുക്ക് എന്താണു ശരിക്കും പ്രധാനമെന്നു നമ്മുടെ വാക്കുകൾ വെളിപ്പെടുത്തുമെന്നു സാരം. “ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്” എന്നു യേശുതന്നെ ഒരിക്കൽ പറഞ്ഞു. (മത്താ. 12:34) കിട്ടിയ അവസരങ്ങളിലെല്ലാം യേശു ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചു. നാലു സുവിശേഷവിവരണങ്ങളിലായി ഏതാണ്ട് 100-ലധികം പ്രാവശ്യം ദൈവരാജ്യത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അവയിൽ മിക്കതും യേശുവിന്റെ വാക്കുകളാണുതാനും. “മറ്റു നഗരങ്ങളിലും എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞതിലൂടെ, തന്റെ പ്രസംഗപ്രവർത്തനത്തിന്റെ കേന്ദ്രവിഷയം ദൈവരാജ്യമാണെന്നു യേശു വ്യക്തമാക്കി. (ലൂക്കോ. 4:43) പുനരുത്ഥാനത്തിനു ശേഷവും യേശു ശിഷ്യന്മാരോടു ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നതു നിറുത്തിയില്ല. (പ്രവൃ. 1:3) അതെ, യേശുവിന്റെ ഹൃദയം നിറയെ ദൈവരാജ്യത്തോടുള്ള വിലമതിപ്പായിരുന്നെന്നു വ്യക്തമാണ്. അതിനെക്കുറിച്ച് സംസാരിക്കാൻ യേശുവിനെ പ്രേരിപ്പിച്ചതും അതുതന്നെ.
5-7. (എ) യഹോവയുടെ ഹൃദയത്തിൽ ദൈവരാജ്യത്തിന് ഒരു പ്രമുഖസ്ഥാനമുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം? ഉദാഹരണം നൽകുക. (ബി) നമ്മുടെ ഹൃദയത്തിൽ ദൈവരാജ്യത്തിന് ഒരു പ്രമുഖസ്ഥാനമുണ്ടെന്ന് എങ്ങനെ തെളിയിക്കാം?
5 യഹോവയുടെ ഹൃദയത്തിലും ദൈവരാജ്യത്തിന് ഒരു പ്രമുഖസ്ഥാനമുണ്ട്. അത് എങ്ങനെ അറിയാം? ഓർക്കുക, യഹോവയാണു തന്റെ ഏകജാതപുത്രനെ ലോകത്തിലേക്ക് അയച്ചത്; പുത്രൻ പറയുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളുടെയും ഉറവും യഹോവയാണ്. (യോഹ. 7:16; 12:49, 50) യേശുവിന്റെ ജീവിതവും ശുശ്രൂഷയും വിവരിക്കുന്ന നാലു സുവിശേഷഭാഗങ്ങളിലെ എല്ലാ വിവരങ്ങളുടെയും ഉറവും യഹോവതന്നെയാണ്. ഇക്കാര്യം നമുക്ക് ഒന്ന് വിശദമായി പരിശോധിക്കാം.
‘എന്റെ ഹൃദയത്തിൽ ദൈവരാജ്യത്തിന് ഒരു പ്രമുഖസ്ഥാനമുണ്ടോ’ എന്നു നമ്മൾ ഓരോരുത്തരും ചിന്തിക്കുന്നതു നന്നായിരിക്കും
6 നിങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ ഒരു ഫോട്ടോ ആൽബം തയ്യാറാക്കുകയാണെന്നു കരുതുക. നിങ്ങളുടെ കൈയിൽ കുറെയധികം ഫോട്ടോകളുണ്ട്. പക്ഷേ ആൽബത്തിൽ എല്ലാം കൊള്ളുന്നില്ല. നിങ്ങൾ എന്തു ചെയ്യും? അവയിൽ ചിലതു മാത്രം തിരഞ്ഞെടുക്കും. ഒരർഥത്തിൽ, യേശുവിന്റെ വ്യക്തിത്വം കൃത്യമായി വരച്ചുകാട്ടുന്ന ഒരു ഫോട്ടോ ആൽബംപോലെയാണു സുവിശേഷങ്ങൾ. ഭൂമിയിലായിരുന്നപ്പോൾ യേശു ചെയ്തതും പറഞ്ഞതും ആയ എല്ലാ കാര്യങ്ങളും സുവിശേഷങ്ങളിൽ രേഖപ്പെടുത്താൻ യഹോവ അതിന്റെ എഴുത്തുകാരെ പ്രചോദിപ്പിച്ചില്ല. (യോഹ. 20:30; 21:25) പകരം, യേശുവിന്റെ ശുശ്രൂഷയുടെ ഉദ്ദേശ്യം എന്താണെന്നും യഹോവയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഏതാണെന്നും മനസ്സിലാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ മാത്രം രേഖപ്പെടുത്താനാണ് യഹോവയുടെ ആത്മാവ് അവരെ പ്രചോദിപ്പിച്ചത്. (2 തിമൊ. 3:16, 17; 2 പത്രോ. 1:21) സുവിശേഷവിവരണങ്ങൾ നിറയെ യേശു ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ച കാര്യങ്ങളായതുകൊണ്ട് ന്യായമായും നമുക്ക് ഒരു കാര്യം മനസ്സിലാക്കാം—യഹോവയുടെ ഹൃദയത്തിൽ ദൈവരാജ്യത്തിന് ഒരു പ്രമുഖസ്ഥാനമുണ്ട്! തന്റെ രാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ നമ്മളെല്ലാം മനസ്സിലാക്കാൻ യഹോവ ആഗ്രഹിക്കുന്നത് എത്ര വലിയ കാര്യമാണ്, അല്ലേ?
7 ‘എന്റെ ഹൃദയത്തിൽ ദൈവരാജ്യത്തിന് ഒരു പ്രമുഖസ്ഥാനമുണ്ടോ’ എന്നു നമ്മൾ ഓരോരുത്തരും ചിന്തിക്കുന്നതു നന്നായിരിക്കും. അതിനെ നമ്മൾ വളരെ പ്രധാനപ്പെട്ടതായാണു കാണുന്നതെങ്കിൽ അതെപ്പറ്റി യേശു പറയുകയും പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കാനും നമുക്കു താത്പര്യമുണ്ടായിരിക്കും. ദൈവരാജ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് എപ്പോൾ, എങ്ങനെ വരുമെന്നതിനെക്കുറിച്ചും യേശു പറഞ്ഞ കാര്യങ്ങൾ നമുക്ക് ഇപ്പോൾ ശ്രദ്ധിക്കാം.
“അങ്ങയുടെ രാജ്യം വരേണമേ”—എങ്ങനെ?
8. ദൈവരാജ്യത്തിന്റെ പ്രാധാന്യം യേശു എങ്ങനെ അവതരിപ്പിച്ചു?
8 യേശുവിന്റെ മാതൃകാപ്രാർഥന പരിശോധിക്കുക. ദൈവരാജ്യത്തിന്റെ പ്രാധാന്യം അതിൽ യേശു വാക്ചാതുര്യത്തോടെ, എന്നാൽ ലളിതമായി, ചുരുക്കം വാക്കുകളിൽ അവതരിപ്പിച്ചിരിക്കുന്നതു കാണാം. ദൈവരാജ്യം എന്തെല്ലാം നേട്ടങ്ങൾ കൈവരിക്കുമെന്ന് ആ പ്രാർഥന സൂചിപ്പിച്ചു. ഏഴ് അപേക്ഷകൾ അതിലുണ്ട്. ആദ്യത്തെ മൂന്നെണ്ണം ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ളതാണ്. ദൈവനാമത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കൽ, ദൈവരാജ്യത്തിന്റെ വരവ്, ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടപ്പാക്കൽ എന്നിവയായിരുന്നു അവ. (മത്തായി 6:9, 10 വായിക്കുക.) ആ മൂന്ന് അപേക്ഷകളും തമ്മിൽ അടുത്ത ബന്ധമുണ്ട്. തന്റെ പേരിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാനും തന്റെ ഇഷ്ടം നടപ്പിലാക്കാനും യഹോവ ഉപയോഗിക്കുന്ന ഉപകരണമാണു മിശിഹൈകരാജ്യം.
9, 10. (എ) ദൈവത്തിന്റെ രാജ്യം എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരും? (ബി) ബൈബിളിലെ ഏതു വാഗ്ദാനം നിറവേറുന്നതു കാണാനാണു നിങ്ങൾ ഏറ്റവും ആഗ്രഹിക്കുന്നത്?
9 ദൈവത്തിന്റെ രാജ്യം എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരും? “അങ്ങയുടെ രാജ്യം വരേണമേ” എന്നു പ്രാർഥിക്കുമ്പോൾ ദൈവരാജ്യം ശക്തമായ നടപടി എടുക്കാൻവേണ്ടി നമ്മൾ അപേക്ഷിക്കുകയാണ്. ദൈവരാജ്യം വരുമ്പോൾ അതു ഭൂമിമേലുള്ള അതിന്റെ അധികാരം മുഴുവൻ പ്രയോഗിക്കും. അത് എല്ലാ മനുഷ്യഗവൺമെന്റുകളും ഉൾപ്പെടെ ഈ ദുഷ്ടവ്യവസ്ഥിതിയെ മുഴുവൻ നീക്കിക്കളഞ്ഞിട്ട് നീതി കളിയാടുന്ന ഒരു പുതിയ ലോകം കൊണ്ടുവരും. (ദാനി. 2:44; 2 പത്രോ. 3:13) തുടർന്ന്, ദൈവരാജ്യഭരണത്തിനു കീഴിൽ ഭൂമി മുഴുവൻ ഒരു പറുദീസയായി മാറും. (ലൂക്കോ. 23:43) ദൈവത്തിന്റെ ഓർമയിലുള്ളവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരും. അവർ അവരുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒത്തുചേരും. (യോഹ. 5:28, 29) അനുസരണമുള്ള മനുഷ്യർ പൂർണത നേടും. അവർ അനന്തമായ ജീവിതം ആസ്വദിക്കും. (വെളി. 21:3-5) ഒടുവിൽ, ദൈവമായ യഹോവയുടെ ഇഷ്ടം നടക്കുന്ന സ്ഥലമെന്ന നിലയിൽ ഭൂമിയിലെ അവസ്ഥയും സ്വർഗത്തിലേതുപോലെയാകും. ബൈബിളിലെ ആ വാഗ്ദാനങ്ങൾ നിറവേറുന്നതു കാണാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നില്ലേ? ദൈവരാജ്യം വരാനായി ഓരോ പ്രാവശ്യം പ്രാർഥിക്കുമ്പോഴും ഈ അമൂല്യവാഗ്ദാനങ്ങൾ നിറവേറിക്കാണാനാണു നിങ്ങൾ പ്രാർഥിക്കുന്നതെന്ന് ഓർക്കുക.
10 ദൈവരാജ്യം ‘വരാനായുള്ള’ മാതൃകാപ്രാർഥനയിലെ അപേക്ഷ ഇതേവരെ സാധിച്ചുകിട്ടിയിട്ടില്ലെന്നു വ്യക്തമാണ്. ഇപ്പോഴും മനുഷ്യഗവൺമെന്റുകളാണല്ലോ ഭരിക്കുന്നത്. നീതി കളിയാടുന്ന പുതിയ ലോകം നാളിതുവരെ വന്നെത്തിയിട്ടുമില്ല. എന്നാൽ ഒരു സന്തോഷവാർത്തയുണ്ട്. ദൈവരാജ്യം സ്ഥാപിതമായിക്കഴിഞ്ഞു! ആ സംഭവത്തെപ്പറ്റി നമ്മൾ അടുത്ത അധ്യായത്തിൽ കാണും. എന്നാൽ ദൈവരാജ്യം എപ്പോൾ സ്ഥാപിതമാകും, അത് എപ്പോൾ വരും എന്നീ കാര്യങ്ങളെക്കുറിച്ച് യേശു എന്താണു പറഞ്ഞതെന്നു നമുക്ക് ഇപ്പോൾ പരിശോധിക്കാം.
ദൈവരാജ്യം സ്ഥാപിതമാകുന്നത് എപ്പോഴായിരിക്കും?
11. ദൈവരാജ്യം സ്ഥാപിതമാകുന്നതിനെക്കുറിച്ച് യേശു എന്തു സൂചിപ്പിച്ചു?
11 ദൈവരാജ്യം എ.ഡി. ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിതമാകുമെന്നു യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് അന്നു സംഭവിക്കില്ലെന്നു യേശു സൂചിപ്പിച്ചു. (പ്രവൃ. 1:6) യേശു പറഞ്ഞ രണ്ടു ദൃഷ്ടാന്തകഥകൾ ഇതെക്കുറിച്ച് എന്തു പറയുന്നെന്നു നോക്കാം.
12. ദൈവരാജ്യം എ.ഡി. ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായില്ലെന്നു ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള ദൃഷ്ടാന്തകഥ സൂചിപ്പിക്കുന്നത് എങ്ങനെ?
12 ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തകഥ. (മത്തായി 13:24-30 വായിക്കുക.) സാധ്യതയനുസരിച്ച് എ.ഡി 31-ലെ വസന്തകാലം. ഈ ദൃഷ്ടാന്തകഥ പറഞ്ഞശേഷം യേശു അതു ശിഷ്യന്മാർക്കു വിശദീകരിച്ചുകൊടുത്തു. (മത്താ. 13:36-43) അതിന്റെ സാരവും അർഥവും ഇതാണ്: അപ്പോസ്തലന്മാരുടെ മരണശേഷം പിശാച്, ഗോതമ്പിന് (‘ദൈവരാജ്യത്തിന്റെ പുത്രന്മാർക്ക്’ അഥവാ അഭിഷിക്തക്രിസ്ത്യാനികൾക്ക്) ഇടയിൽ കള (കപടക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നു.) വിതയ്ക്കും. ഗോതമ്പും കളയും വളർച്ചയുടെ കാലഘട്ടത്തിൽ ഒന്നിച്ച് വളരാൻ അനുവദിക്കും. ആ കാലഘട്ടം കൊയ്ത്തുവരെ അഥവാ “വ്യവസ്ഥിതിയുടെ അവസാനകാലം”വരെ നീളും. കൊയ്ത്തുകാലം തുടങ്ങിക്കഴിയുമ്പോൾ കളകൾ പറിച്ചുകൂട്ടും. പിന്നെ, ഗോതമ്പ് ശേഖരിക്കും. അതെ, ഈ ദൃഷ്ടാന്തകഥ സൂചിപ്പിക്കുന്നതനുസരിച്ച് ദൈവരാജ്യം സ്ഥാപിതമാകുന്നത് എ.ഡി. ഒന്നാം നൂറ്റാണ്ടിലല്ല, മറിച്ച് വളർച്ചയുടെ കാലഘട്ടം അവസാനിച്ചുകഴിയുമ്പോൾ മാത്രമാണ്. ഒടുവിൽ, 1914-ൽ വളർച്ചയുടെ കാലഘട്ടം അവസാനിച്ചു, കൊയ്ത്തുകാലം തുടങ്ങുകയും ചെയ്തു.
13. സ്വർഗത്തിലേക്കു തിരിച്ചുചെന്നാൽ ഉടൻതന്നെ താൻ മിശിഹൈകരാജാവായി അവരോധിക്കപ്പെടില്ലെന്ന കാര്യം യേശു ഏതു ദൃഷ്ടാന്തത്തിലൂടെ വിശദീകരിച്ചു?
13 മിനകളുടെ ദൃഷ്ടാന്തകഥ. (ലൂക്കോസ് 19:11-13 വായിക്കുക.) എ.ഡി. 33-ൽ, യരുശലേമിലേക്കുള്ള അവസാനയാത്രയ്ക്കിടെയാണു യേശു ഈ ദൃഷ്ടാന്തകഥ പറഞ്ഞത്. അവർ യരുശലേമിൽ എത്തിയാൽ ഉടൻതന്നെ യേശു തന്റെ രാജ്യം സ്ഥാപിക്കുമെന്നാണു കേൾവിക്കാരിൽ ചിലർ വിചാരിച്ചത്. ആ ധാരണ തിരുത്താനും ദൈവരാജ്യം സ്ഥാപിതമാകാൻ കുറെയേറെ നാൾ കഴിയണമെന്നു കാണിക്കാനും യേശു, “രാജാധികാരം നേടിയിട്ട് വരാൻ ഒരു ദൂരദേശത്തേക്കു യാത്രയായ” ‘കുലീനനായ ഒരു മനുഷ്യനോടു’ തന്നെത്തന്നെ താരതമ്യപ്പെടുത്തി. a യേശുവിന്റെ കാര്യത്തിൽ സ്വർഗമായിരുന്നു ആ ‘ദൂരദേശം.’ അവിടെവെച്ച് യേശുവിനു പിതാവിൽനിന്ന് രാജാവിന്റെ അധികാരം ലഭിക്കുമായിരുന്നു. പക്ഷേ സ്വർഗത്തിലേക്കു തിരിച്ചുചെന്നാൽ ഉടനെതന്നെ, താൻ മിശിഹൈകരാജാവായി വാഴിക്കപ്പെടില്ലെന്നു യേശുവിന് അറിയാമായിരുന്നു. നിയമിതസമയമാകുന്നതുവരെ യേശു ദൈവത്തിന്റെ വലതുവശത്ത് കാത്തിരിക്കണമായിരുന്നു. നൂറ്റാണ്ടുകളോളം നീണ്ട ഒരു കാത്തിരിപ്പായിരുന്നു അത്.—സങ്കീ. 110:1, 2; മത്താ. 22:43, 44; എബ്രാ. 10:12, 13.
ദൈവത്തിന്റെ രാജ്യം എപ്പോൾ വരും?
14. (എ) നാല് അപ്പോസ്തലന്മാർ ചോദിച്ച ചോദ്യത്തിനു യേശുവിന്റെ മറുപടി എന്തായിരുന്നു? (ബി) യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയിൽനിന്ന് യേശുവിന്റെ സാന്നിധ്യത്തെയും ദൈവരാജ്യത്തെയും കുറിച്ച് എന്തു മനസ്സിലാക്കാം?
14 യേശു വധിക്കപ്പെടുന്നതിനു കുറച്ച് ദിവസം മുമ്പ് അപ്പോസ്തലന്മാരിൽ നാലു പേർ യേശുവിനോട് ഇങ്ങനെ ചോദിച്ചു: “അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?” (മത്താ. 24:3; മർക്കോ. ) 13:4മത്തായി 24, 25 അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനമായിരുന്നു യേശുവിന്റെ ഉത്തരം. അതിൽ ധാരാളം വിശദാംശങ്ങൾ അടങ്ങിയിട്ടുണ്ട്. തന്റെ ‘സാന്നിധ്യം’ എന്ന കാലഘട്ടത്തെ തിരിച്ചറിയിക്കുന്ന അടയാളമായി ആഗോളതലത്തിൽ സംഭവിക്കാൻപോകുന്ന പലപല കാര്യങ്ങൾ യേശു അക്കമിട്ട് നിരത്തി. അതനുസരിച്ച്, യേശുവിന്റെ സാന്നിധ്യം തുടങ്ങുന്ന സമയത്താണു ദൈവരാജ്യം സ്ഥാപിതമാകുന്നത്. അതുപോലെ, യേശുവിന്റെ സാന്നിധ്യം അവസാനിക്കുന്ന സമയത്താണു ദൈവരാജ്യം വരുന്നത്. യേശുവിന്റെ പ്രവചനം 1914 മുതൽ നിറവേറിക്കൊണ്ടിരിക്കുകയാണെന്നു വിശ്വസിക്കാൻ ധാരാളം തെളിവുകൾ നമുക്കുണ്ട്. b അതുകൊണ്ട്, ക്രിസ്തുവിന്റെ സാന്നിധ്യം തുടങ്ങിയതും ദൈവരാജ്യം സ്ഥാപിതമായതും ആ വർഷംതന്നെയാണ്.
15, 16. “ഈ തലമുറ” എന്നു പറഞ്ഞത് ആരെക്കുറിച്ചാണ്?
15 എങ്കിൽ എപ്പോഴായിരിക്കും ദൈവരാജ്യം വരുന്നത്? അതു സംഭവിക്കുന്ന കൃത്യസമയം യേശു വെളിപ്പെടുത്തിയില്ല. (മത്താ. 24:36) എന്നാൽ ഇപ്പോൾ അതു വളരെ അടുത്തെത്തിയെന്ന് ഉറപ്പു തരുന്ന ഒരു കാര്യം യേശു പറഞ്ഞു. പ്രവചനത്തിൽ പറഞ്ഞ അടയാളം നിറവേറുന്നത് “ഈ തലമുറ”യിൽപ്പെട്ടവർ കണ്ടതിനു ശേഷമായിരിക്കും ദൈവരാജ്യം വരുകയെന്നു യേശു സൂചിപ്പിച്ചു. (മത്തായി 24:32-34 വായിക്കുക.) “ഈ തലമുറ” എന്നു യേശു പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ്? യേശു പറഞ്ഞ കാര്യം നമുക്ക് ഒന്നു വിശദമായി നോക്കാം.
16 “ഈ തലമുറ.” യേശു അവിശ്വാസികളെ ഉദ്ദേശിച്ചാണോ ഇതു പറഞ്ഞത്? അല്ല. ഇതു മനസ്സിലാക്കാൻ യേശു ആരോടാണ് ഇതു പറഞ്ഞതെന്നു ശ്രദ്ധിക്കുക. ‘തനിച്ച് യേശുവിന്റെ അടുത്ത് ചെന്ന’ ചില അപ്പോസ്തലന്മാരോടാണു യേശു ഈ പ്രവചനം പറഞ്ഞത്. (മത്താ. 24:3) താമസിയാതെതന്നെ അപ്പോസ്തലന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുമായിരുന്നു. യേശു ഇതു പറഞ്ഞ സന്ദർഭത്തെക്കുറിച്ചും ഒന്നു ചിന്തിക്കുക. “ഈ തലമുറ”യെക്കുറിച്ച് പറഞ്ഞതിനു തൊട്ടുമുമ്പ് യേശു പറഞ്ഞത് ഇങ്ങനെയാണ്: “അത്തി മരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന് പഠിക്കുക: അതിന്റെ ഇളങ്കൊമ്പു തളിർക്കുമ്പോൾ വേനൽ അടുത്തെന്നു നിങ്ങൾ അറിയുന്നല്ലോ. അതുപോലെ, ഇതെല്ലാം കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത് എത്തിയെന്ന്, അവൻ വാതിൽക്കലുണ്ടെന്ന്, മനസ്സിലാക്കിക്കൊള്ളുക.” യേശു “വാതിൽക്കലുണ്ടെന്നു” തിരിച്ചറിയുന്നത് അവിശ്വാസികളല്ല, യേശുവിന്റെ അഭിഷിക്തരായ അനുഗാമികളായിരിക്കും. അവരാണു യേശു മൂൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ കാണുന്നതും അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതും. അതുകൊണ്ട് “ഈ തലമുറ”യെക്കുറിച്ച് പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു തന്റെ അഭിഷിക്തരായ അനുഗാമികളാണ്.
17. “തലമുറ,” “ഇതെല്ലാം” എന്നീ പദപ്രയോഗങ്ങളുടെ അർഥം എന്താണ്?
17 “ഇതെല്ലാം സംഭവിക്കുന്നതുവരെ . . . ഒരു കാരണവശാലും നീങ്ങിപ്പോകില്ല.” ഈ വാക്കുകൾ എങ്ങനെയാണു നിറവേറുക? ഇതിന് ഉത്തരം കിട്ടാൻ നമ്മൾ രണ്ടു കാര്യങ്ങൾ അറിയണം: “തലമുറ” എന്നതിന്റെ അർഥവും “ഇതെല്ലാം” എന്നതിന്റെ അർഥവും. ഒരു പ്രത്യേകകാലത്ത് ജീവിച്ചിരിക്കുന്ന വിവിധപ്രായക്കാരായ ആളുകളെയാണു “തലമുറ” എന്ന പദം മിക്കപ്പോഴും അർഥമാക്കുന്നത്. ഒരു തലമുറയ്ക്ക് അവസാനമുണ്ട്, അതു വളരെയധികം നീണ്ടുപോകില്ല. (പുറ. 1:6) “ഇതെല്ലാം” എന്ന പ്രയോഗം അർഥമാക്കുന്നതു യേശുവിന്റെ സാന്നിധ്യകാലത്ത് സംഭവിക്കുമെന്നു മുൻകൂട്ടിപ്പറഞ്ഞ എല്ലാ കാര്യങ്ങളുമാണ്. 1914-ൽ തുടങ്ങി “മഹാകഷ്ടത”യിൽ അവസാനിക്കുന്ന ഒരു കാലഘട്ടത്തിലായിരിക്കും അവ സംഭവിക്കുക.—മത്താ. 24:21.
18, 19. “ഈ തലമുറ”യെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ നമ്മൾ എങ്ങനെയാണു മനസ്സിലാക്കേണ്ടത്, ഇതിൽനിന്ന് നമുക്ക് എന്തു നിഗമനത്തിലെത്താം?
18 അങ്ങനെയെങ്കിൽ, “ഈ തലമുറ”യെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ നമ്മൾ എങ്ങനെയാണു മനസ്സിലാക്കേണ്ടത്? കുറച്ച് കാലത്തേക്കെങ്കിലും സമകാലികരായി ജീവിച്ച അഭിഷിക്തരുടെ രണ്ടു കൂട്ടം ‘ഈ തലമുറയിൽ’ ഉൾപ്പെടുന്നു. 1914-ൽ അടയാളം നിറവേറാൻ തുടങ്ങിയതു കണ്ട അഭിഷിക്തരാണ് ആദ്യത്തെ കൂട്ടം. അവരെല്ലാം മരിക്കുന്നതിനു മുമ്പ് അഭിഷിക്തരായവരാണു രണ്ടാമത്തെ കൂട്ടം. ഈ രണ്ടാമത്തെ കൂട്ടത്തിൽപ്പെട്ട കുറച്ച് പേരെങ്കിലും വരാൻപോകുന്ന മഹാകഷ്ടതയുടെ തുടക്കം കാണാൻ ജീവിച്ചിരിക്കും. രണ്ടു കൂട്ടത്തിൽപ്പെട്ടവരും കുറച്ച് കാലത്തേക്കെങ്കിലും അഭിഷിക്തരെന്ന നിലയിൽ സമകാലികരായി ജീവിച്ചതുകൊണ്ട് അവരെ ഒരൊറ്റ തലമുറയായി കണക്കാക്കാം. c
19 ഇതിൽനിന്ന് നമുക്ക് എന്തു നിഗമനത്തിലെത്താം? എന്തായാലും നമുക്കു ചില കാര്യങ്ങൾ അറിയാം. രാജ്യാധികാരത്തോടെയുള്ള യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളം ഭൂമിയിലെവിടെ നോക്കിയാലും ഇന്നു വ്യക്തമാണ്. അതോടൊപ്പം, “ഈ തലമുറ”യുടെ ഭാഗമായി ഇപ്പോഴും ജീവിച്ചിരിക്കുന്ന അഭിഷിക്തർക്കു പ്രായം കൂടിവരുകയുമാണ്. എങ്കിലും മഹാകഷ്ടത തുടങ്ങുന്നതിനു മുമ്പ് അവരെല്ലാവരും മരിച്ചുതീരുകയില്ല. അതുകൊണ്ട് വളരെ പെട്ടെന്നുതന്നെ ദൈവരാജ്യം വരുമെന്നും അതു ഭൂമിമേൽ ഭരണം നടത്തിത്തുടങ്ങുമെന്നും നമുക്കു ന്യായമായും അനുമാനിക്കാം. യേശു നമ്മളെ പ്രാർഥിക്കാൻ പഠിപ്പിച്ച, “അങ്ങയുടെ രാജ്യം വരേണമേ” എന്ന പ്രാർഥനയുടെ ഉത്തരം നമ്മുടെ സ്വന്തകണ്ണാൽ കാണുമ്പോൾ നമുക്ക് എത്രമാത്രം ആവേശം തോന്നും, അല്ലേ?
20. ഏത് അതിപ്രധാനവിഷയമാണ് ഈ പ്രസിദ്ധീകരണം വിശദീകരിക്കുന്നത്, അടുത്ത അധ്യായത്തിൽ എന്തു പരിശോധിക്കും?
20 തന്റെ പുത്രനെക്കുറിച്ച് യഹോവ നേരിട്ട് സ്വർഗത്തിൽനിന്ന് പറഞ്ഞ കാര്യം, “ഇവൻ പറയുന്നതു ശ്രദ്ധിക്കണം” എന്ന ആ വാക്കുകൾ, നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. വാസ്തവത്തിൽ, സത്യക്രിസ്ത്യാനികളായ നമ്മൾ ആ ദിവ്യനിർദേശം അനുസരിക്കാൻ ഉത്സാഹമുള്ളവരാണ്. ദൈവരാജ്യത്തെക്കുറിച്ച് യേശു പറഞ്ഞതും പഠിപ്പിച്ചതും ആയ എല്ലാ കാര്യങ്ങളിലും നമുക്കു വലിയ താത്പര്യമുണ്ട്. ദൈവരാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങളും ഭാവിയിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളും നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്നു. ആ അതിപ്രധാനവിഷയമാണ് ഈ പ്രസിദ്ധീകരണം വിശദീകരിക്കുന്നത്. സ്വർഗത്തിൽ ദൈവരാജ്യം ജനിച്ചതിനെത്തുടർന്നുണ്ടായ ആവേശജനകമായ സംഭവവികാസങ്ങളാണ് അടുത്ത അധ്യായത്തിൽ!
a യേശുവിന്റെ ദൃഷ്ടാന്തകഥ കേട്ടപ്പോൾ മഹാനായ ഹെരോദിന്റെ മകൻ അർക്കെലയൊസിന്റ കാര്യം കേൾവിക്കാരുടെ മനസ്സിലേക്കു വന്നുകാണും. യഹൂദ്യയും മറ്റു പ്രദേശങ്ങളും ഭരിക്കാനുള്ള അനന്തരാവകാശിയായി അർക്കെലയൊസിനെ നിയമിച്ചിട്ടായിരുന്നു ഹെരോദ് മരിച്ചത്. എന്നാൽ ഭരണം തുടങ്ങുന്നതിനു മുമ്പ് അഗസ്റ്റസ് സീസറിന്റെ അനുമതി നേടാൻ അർക്കെലയൊസ് ദീർഘദൂരം യാത്ര ചെയ്ത് റോമിൽ ചെല്ലണമായിരുന്നു.
b കൂടുതൽ വിവരങ്ങൾക്ക്, ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? എന്ന പുസ്തകത്തിന്റെ ഒൻപതാം അധ്യായം കാണുക.
c ആദ്യകൂട്ടത്തിലെ അവസാനത്തെ ആളും മരിച്ചശേഷം അഭിഷിക്തരായ ആരും “ഈ തലമുറ”യുടെ ഭാഗമല്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, 1914-ലെ കഷ്ടത നിറഞ്ഞ നാളുകളുടെ തുടക്കത്തിന് അഥവാ “പ്രസവവേദനയുടെ ആരംഭ”ത്തിനു സാക്ഷികളായ അഭിഷിക്തരെല്ലാം മരിച്ചശേഷം അഭിഷിക്തരാകുന്നവർ “ഈ തലമുറ”യിൽപ്പെടില്ല.—മത്താ. 24:8.