അധ്യായം 8
പ്രസംഗിക്കാനുള്ള ഉപകരണങ്ങൾ—ലോകവ്യാപകവയലിനുവേണ്ടി പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിക്കുന്നു
1, 2. (എ) ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിലെങ്ങും സന്തോഷവാർത്ത വ്യാപിക്കാൻ സഹായിച്ചത് എന്താണ്? (ബി) ഇന്നു നമുക്ക് യഹോവയുടെ പിന്തുണയുണ്ടെന്ന് എന്തു തെളിയിക്കുന്നു? (“ സന്തോഷവാർത്ത 670 ഭാഷകളും കടന്ന്...” എന്ന ചതുരം കാണുക.)
യരുശലേം സന്ദർശിക്കാൻ എത്തിയവർക്കു തങ്ങളുടെ കാതുകളെ വിശ്വസിക്കാനായില്ല! ഗലീലക്കാർ അതാ അനായാസം വിദേശഭാഷകൾ സംസാരിക്കുന്നു. അവർ പറയുന്ന സന്ദേശം കേൾവിക്കാർക്കു വളരെ ആകർഷകമായി തോന്നി. എ.ഡി. 33-ലെ പെന്തിക്കോസ്ത് ആയിരുന്നു അത്. ശിഷ്യന്മാർക്കു പലപല ഭാഷകൾ സംസാരിക്കാനുള്ള കഴിവ് അന്ന് അത്ഭുതകരമായി ലഭിച്ചു. ദൈവത്തിന്റെ പിന്തുണ അവർക്കുണ്ട് എന്നതിന്റെ തെളിവായിരുന്നു അത്. (പ്രവൃത്തികൾ 2:1-8, 12, 15-17 വായിക്കുക.) അന്ന് അവർ പ്രസംഗിച്ച സന്ദേശം വ്യത്യസ്തപശ്ചാത്തലങ്ങളിലുള്ളവർ കേട്ടു. പിന്നീട് അതു റോമൻ സാമ്രാജ്യത്തിലെങ്ങും പരന്നു.—കൊലോ. 1:23.
2 ഇന്നു പലപല ഭാഷകൾ സംസാരിക്കാനുള്ള അത്ഭുതശക്തിയൊന്നും ദൈവസേവകർക്കില്ല. എങ്കിലും പ്രസംഗിക്കുന്ന ഭാഷകളുടെ എണ്ണമെടുത്താൽ അവർ ഒന്നാം നൂറ്റാണ്ടിലുള്ളവരെ ബഹുദൂരം പിന്നിലാക്കും. ഏതാണ്ട് 670-ലധികം ഭാഷകളിലേക്ക് ഇന്ന് അവർ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം പരിഭാഷപ്പെടുത്തുന്നുണ്ട്. (പ്രവൃ. 2:9-11) അവർ ഉത്പാദിപ്പിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കാര്യമോ? ദൈവരാജ്യസന്ദേശം ഭൂമിയുടെ മുക്കിലും മൂലയിലും എത്താൻ പാകത്തിൽ, അത്രയേറെ അളവിലും ഭാഷകളിലും ദൈവജനം അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. a നമ്മുടെ പ്രസംഗപ്രവർത്തനത്തെ നയിക്കാൻ രാജാവായ യേശുക്രിസ്തുവിനെ യഹോവ ഉപയോഗിക്കുന്നുണ്ട് എന്നതിനുള്ള നിഷേധിക്കാനാകാത്ത തെളിവാണ് ഈ വസ്തുതയും. (മത്താ. 28:19, 20) ഈ പ്രവർത്തനം നടത്താൻ, കഴിഞ്ഞ 100 വർഷങ്ങളിൽ നമ്മൾ ഉപയോഗിച്ചിട്ടുള്ള ഏതാനും ചില ഉപകരണങ്ങളെക്കുറിച്ച് നമുക്ക് ഒരു അവലോകനം നടത്താം. അതു ചെയ്യുമ്പോൾ, ആളുകളിൽ താത്പര്യം കാണിക്കാൻ ദൈവരാജ്യത്തിന്റെ രാജാവ് നമ്മളെ പടിപടിയായി പരിശീലിപ്പിച്ചത് എങ്ങനെയെന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടും. ദൈവവചനത്തിന്റെ അധ്യാപകരാകാൻ ആ രാജാവ് നമ്മളെ പ്രോത്സാഹിപ്പിച്ചത് എങ്ങനെയെന്നും നമ്മൾ കാണും.—2 തിമൊ. 2:2.
സത്യത്തിന്റെ വിത്തുകൾ നടാൻ സേവകരെ രാജാവ് സജ്ജരാക്കുന്നു
3. പ്രസംഗപ്രവർത്തനത്തിൽ നമ്മൾ വിവിധതരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?
3 യേശു, ‘ദൈവരാജ്യത്തെക്കുറിച്ചുള്ള വചനത്തെ’ വിത്തുകളോടും ഒരു മനുഷ്യന്റെ ഹൃദയത്തെ മണ്ണിനോടും താരതമ്യപ്പെടുത്തി. (മത്താ. 13:18, 19) ഒരു തോട്ടക്കാരൻ വിത്തുകൾ നടാൻ പാകത്തിൽ വിവിധതരം ഉപകരണങ്ങൾ ഉപയോഗിച്ച് മണ്ണ് ഇളക്കി ഒരുക്കുന്നതുപോലെ, ദൈവരാജ്യസന്ദേശം സ്വീകരിക്കാൻ പാകത്തിൽ ദശലക്ഷങ്ങളുടെ ഹൃദയങ്ങളെ ഒരുക്കാൻ യഹോവയുടെ ജനത്തെ വിവിധതരം ഉപകരണങ്ങൾ സഹായിച്ചിട്ടുണ്ട്. അവയിൽ ചിലതു താരതമ്യേന കുറച്ച് കാലത്തേക്കു മാത്രമേ ഉപയോഗിക്കാനായുള്ളൂ എങ്കിലും പുസ്തകങ്ങൾ, മാസികകൾ പോലുള്ള ഉപകരണങ്ങൾ ഇന്നും വളരെ വിലപ്പെട്ട സേവനം ചെയ്യുന്നു. കഴിഞ്ഞ അധ്യായത്തിൽ പരാമർശിച്ച ബഹുജന വാർത്താവിനിമയോപാധികളിൽ മിക്കതിനും ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്ന ഉപകരണങ്ങളുമായി ഒരു വ്യത്യാസമുണ്ട്. അത് എന്താണ്? ആളുകളെ മുഖാമുഖം കണ്ട് സംസാരിക്കാൻ രാജ്യപ്രചാരകരെ സഹായിച്ചിട്ടുള്ള ഉപകരണങ്ങളെക്കുറിച്ചാണ് ഈ അധ്യായം.—പ്രവൃ. 5:42; 17:2, 3.
4, 5. ഗ്രാമഫോൺ റിക്കാർഡുകൾ എങ്ങനെയാണ് ഉപയോഗിച്ചിരുന്നത്, പക്ഷേ അതിന് എന്തു കുറവുണ്ടായിരുന്നു?
4 റിക്കാർഡ് ചെയ്ത പ്രസംഗങ്ങൾ. 1930-കളിലും 1940-കളിലും പ്രചാരകർ, കൈയിൽ കൊണ്ടുനടക്കാവുന്ന ഗ്രാമഫോണുകളിൽനിന്ന് റിക്കാർഡ് ചെയ്ത പ്രസംഗങ്ങൾ കേൾപ്പിച്ചിരുന്നു. ഓരോ പ്രസംഗവും അഞ്ചു മിനിട്ടിൽ താഴെയേ വരുമായിരുന്നുള്ളൂ. ചിലപ്പോഴൊക്കെ ആ ഗ്രാമഫോൺ റിക്കാർഡുകൾക്കു “ത്രിത്വം,” “ശുദ്ധീകരണസ്ഥലം,” “ദൈവരാജ്യം” എന്നിങ്ങനെയുള്ള കുഞ്ഞൻ പേരുകളും കാണുമായിരുന്നു. അവ എങ്ങനെയാണ് ഉപയോഗിച്ചിരുന്നത്? 1930-ൽ ഐക്യനാടുകളിൽവെച്ച് സ്നാനമേറ്റ ക്ലെയ്റ്റൺ വുഡ്വർത്ത് ജൂനിയർ ഓർക്കുന്നു: “എന്റെ കൈയിൽ പെട്ടിയുടെ രൂപത്തിലുള്ള ഒരു ചെറിയ ഗ്രാമഫോൺ കാണുമായിരുന്നു. സ്പ്രിംഗ് മുറുക്കിക്കൊടുത്താൽ അതു പ്രവർത്തിച്ചുകൊള്ളും. സൂചി പിടിപ്പിച്ചിരുന്ന അതിന്റെ കൈ ഊരിമാറ്റാം. സൂചി, റിക്കാർഡിന്റെ അറ്റത്ത് അതു വെക്കേണ്ട കൃത്യസ്ഥാനത്ത് കൊണ്ടുവെച്ചാൽ മാത്രമേ അതിൽനിന്ന് ശബ്ദം ശരിയായി പുറത്ത് വരൂ. ഞാൻ ആദ്യം വീട്ടുവാതിൽക്കൽ ചെല്ലും, പെട്ടി തുറക്കും, റിക്കാർഡിൽ ഗ്രാമഫോണിന്റെ സൂചി ശരിയായി ക്രമീകരിക്കും, എന്നിട്ടു ബെൽ അടിക്കും. വീട്ടുകാരൻ വാതിൽ തുറക്കുമ്പോൾ പറയും: ‘താങ്കൾ കേൾക്കേണ്ട പ്രധാനപ്പെട്ട ഒരു സന്ദേശവുമായാണു ഞാൻ വന്നത്.’” എന്തായിരുന്നു ആളുകളുടെ പ്രതികരണം? വുഡ്വർത്ത് സഹോദരൻ പറയുന്നു: “മിക്കപ്പോഴും ആളുകൾ കേൾക്കാൻ താത്പര്യം കാണിക്കും. എന്നാൽ ചില വീടുകളിൽ അവർ ഒന്നും മിണ്ടാതെ വാതിൽ അടച്ചുകളയും. ഞാൻ ഒരു ഗ്രാമഫോൺ വിൽപ്പനക്കാരനാണെന്നു വിചാരിച്ചവരുമുണ്ട്.”
5 1940 ആയപ്പോഴേക്കും, റിക്കാർഡ് ചെയ്ത രൂപത്തിൽ 90 പ്രസംഗങ്ങൾ ലഭ്യമായിരുന്നു. എത്ര ഗ്രാമഫോൺ റിക്കാർഡുകൾ നിർമിച്ചിരുന്നു? 10 ലക്ഷത്തിലധികം! പിൽക്കാലത്ത് ഭരണസംഘാംഗമായി സേവിച്ച ജോൺ ഇ. ബാർ സഹോദരൻ അക്കാലത്ത് ബ്രിട്ടനിൽ മുൻനിരസേവനം ചെയ്യുകയായിരുന്നു. അദ്ദേഹം പറയുന്നു: “1936 മുതൽ 1945 വരെയുള്ള കാലത്ത് ഗ്രാമഫോൺ എന്റെ സന്തതസഹചാരിയായിരുന്നു. വാസ്തവത്തിൽ, അതു കൈയിലില്ലാത്തപ്പോൾ എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നി. വീട്ടുവാതിൽക്കൽവെച്ച് റഥർഫോർഡ് സഹോദരന്റെ സ്വരം കേൾക്കുന്നത് എപ്പോഴും ഒരു പ്രോത്സാഹനമായിരുന്നു. അദ്ദേഹം നേരിട്ട് അവിടെ വന്ന് സംസാരിക്കുകയാണെന്നു തോന്നും. എങ്കിലും ഒരു കാര്യം സമ്മതിക്കാതെ തരമില്ല. ശുശ്രൂഷയുടെ ഒരു വശമാണല്ലോ പഠിപ്പിക്കൽ. അക്കാര്യത്തിൽ, ഗ്രാമഫോൺ ഉപയോഗിച്ചുള്ള പ്രവർത്തനത്തിന് ഒരു കുറവുണ്ടായിരുന്നു. അതെ, അതിന് ആളുകളുടെ ഹൃദയത്തെ സ്പർശിക്കാൻ കഴിയുന്നില്ലായിരുന്നു.”
6, 7. (എ) സാക്ഷ്യക്കാർഡുകൾ ഉപയോഗിച്ചുള്ള പ്രവർത്തനത്തിന്റെ നേട്ടങ്ങളും പരിമിതികളും എന്തെല്ലാമായിരുന്നു? (ബി) ഏത് അർഥത്തിലാണ് യഹോവ നമ്മുടെ ‘നാവിൽ വാക്കുകൾ വെച്ചിരിക്കുന്നത് ?’
6 സാക്ഷ്യക്കാർഡുകൾ. 1933 മുതൽ, വീടുതോറുമുള്ള ശുശ്രൂഷയിൽ സാക്ഷ്യക്കാർഡുകൾ ഉപയോഗിക്കാൻ പ്രചാരകർക്കു പ്രോത്സാഹനം കിട്ടി. ഒരു സാക്ഷ്യക്കാർഡിന് ഏകദേശം അഞ്ച് ഇഞ്ച് നീളവും മൂന്ന് ഇഞ്ച് വീതിയും വരുമായിരുന്നു. ഹ്രസ്വമായ ഒരു ബൈബിൾസന്ദേശവും ഒരു ബൈബിളധിഷ്ഠിത പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള വിവരണവും അതിലുണ്ടായിരുന്നു. വീട്ടുകാരനു വേണമെങ്കിൽ ആ പ്രസിദ്ധീകരണം ആവശ്യപ്പെടാം. ആദ്യം പ്രചാരകൻ ആ കാർഡ് വീട്ടുകാരന്റെ കൈയിൽ കൊടുക്കും. എന്നിട്ട് അതു വായിക്കാൻ ആവശ്യപ്പെടും. പിൽക്കാലത്ത് അർജന്റീനയിലും പോർട്ടോ റീക്കോയിലും മിഷനറിയായി സേവിച്ച ലില്യൻ കമ്മെറൂഡ് പറഞ്ഞത്, “സാക്ഷ്യക്കാർഡ് ഉപയോഗിച്ചുള്ള പ്രവർത്തനം ഞാൻ ഇരുകൈയും നീട്ടി സ്വീകരിച്ചു” എന്നാണ്. എന്താണു കാരണം? ലില്യൻ പറയുന്നു: “ഞങ്ങളിൽ മിക്കവർക്കും നല്ലൊരു അവതരണം നടത്താനുള്ള കഴിവില്ലായിരുന്നു.” അവർ ഇങ്ങനെയും പറഞ്ഞു: “ആളുകളെ സമീപിക്കുന്ന രീതി പരിശീലിക്കാൻ ഈ പ്രവർത്തനം എന്നെ സഹായിച്ചു.”
7 1918-ൽ സ്നാനമേറ്റ ഡേവിഡ് റൂഷ് സഹോദരൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “പറയേണ്ടതുതന്നെയാണോ പറയുന്നതെന്ന കാര്യത്തിൽ പല സഹോദരങ്ങൾക്കും സംശയമായിരുന്നു. അതുകൊണ്ട് സാക്ഷ്യക്കാർഡുകൾ അവർക്കു വലിയൊരു സഹായമായി.” പക്ഷേ ഈ ഉപകരണത്തിനും അതിന്റേതായ പരിമിതികളുണ്ടായിരുന്നു. റൂഷ് സഹോദരൻ പറയുന്നു: “ചിലപ്പോഴൊക്കെ ആളുകൾ വിചാരിച്ചതു ഞങ്ങൾ ഊമകളാണെന്നാണ്. ഒരർഥത്തിൽ അതു ശരിയായിരുന്നു; ഞങ്ങളിൽ പലർക്കും സംസാരിക്കാനേ അറിയില്ലായിരുന്നു. പക്ഷേ തന്റെ ശുശ്രൂഷകരെന്ന നിലയിൽ ആളുകളെ കണ്ട് സംസാരിക്കാൻ യഹോവ അക്കാലത്ത് ഞങ്ങളെ ഒരുക്കുകയായിരുന്നെന്നു പറയാം. കാരണം, വീടുകളിൽ ചെന്ന് തിരുവെഴുത്തുകൾ ഉപയോഗിച്ച് സംസാരിക്കുന്നത് എങ്ങനെയെന്നു പഠിപ്പിച്ചുകൊണ്ട് യഹോവ ഞങ്ങളുടെ നാവിൽ വാക്കുകൾ വെച്ചുതരാൻപോകുകയായിരുന്നു. അതിനായി ഉപയോഗിച്ച മാർഗമാണ് 1940-കളിൽ ആരംഭിച്ച ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ.”—യിരെമ്യ 1:6-9 വായിക്കുക.
8. ക്രിസ്തുവിൽനിന്ന് ആവശ്യമായ പരിശീലനം നേടാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
8 പുസ്തകങ്ങൾ. 1914 മുതൽ യഹോവയുടെ ജനം, ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യുന്ന 100-ലധികം പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഫലപ്രദരായ ശുശ്രൂഷകരാകാൻ പ്രചാരകരെ പരിശീലിപ്പിക്കാനായി പ്രത്യേകം രൂപകല്പന ചെയ്തതായിരുന്നു അവയിൽ ചിലത്. 70-ഓളം വർഷമായി ഒരു പ്രചാരകയായി സേവിക്കുന്ന, ഡെന്മാർക്കിൽനിന്നുള്ള അന്ന ലാർസൻ പറയുന്നു: “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും യഹോവയിൽനിന്നുള്ള ഒരു സഹായമാണ്. കാരണം, കൂടുതൽ ഫലപ്രദരായ പ്രചാരകരാകാൻ അതു നമ്മളെ സഹായിച്ചിട്ടുണ്ട്. അത്തരം പുസ്തകങ്ങളിൽ ആദ്യത്തേത് 1945-ൽ പ്രകാശനം ചെയ്ത രാജ്യഘോഷകർക്കുള്ള ദിവ്യാധിപത്യ സഹായി (ഇംഗ്ലീഷ്) എന്ന പുസ്തകമാണെന്നു ഞാൻ ഓർക്കുന്നു. തുടർന്ന് 1946-ൽ സകല സത്പ്രവൃത്തികളും ചെയ്യാൻ പര്യാപ്തർ (ഇംഗ്ലീഷ്) എന്ന പുസ്തകം വന്നു. പിന്നീട്, 2001-ൽ പ്രസിദ്ധീകരിച്ച ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകമാണ് ഇന്നു നമ്മുടെ കൈയിലുള്ളത്.” അതെ, ‘ശുശ്രൂഷകരായിരിക്കാനായി (യഹോവ നമ്മളെ) യോഗ്യരാക്കിയിരിക്കുന്നു.’ (2 കൊരി. 3:5, 6) അതിൽ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും വഹിച്ച പങ്കു ചെറുതല്ല. ഇന്ന്, ശുശ്രൂഷ ചെയ്യാൻ വേണ്ട പരിശീലനം മധ്യവാരയോഗത്തിലൂടെ നമുക്കു ലഭിക്കുന്നു. ഓരോ മാസവും, ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി നമുക്കു ലഭിക്കുന്നുണ്ട്. ഈ പഠനസഹായി നിങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടോ? എങ്കിൽ, നല്ലൊരു അധ്യാപകനാകാൻ ആവശ്യമായ പരിശീലനം തരാൻ നിങ്ങൾ ക്രിസ്തുവിനെ അനുവദിക്കുകയാണെന്നു പറയാം.—2 കൊരി. 9:6; 2 തിമൊ. 2:15.
9, 10. സത്യത്തിന്റെ വിത്തുകൾ നടുന്നതിലും നനയ്ക്കുന്നതിലും പുസ്തകങ്ങൾ എന്തു പങ്കു വഹിച്ചിട്ടുണ്ട്?
9 അടിസ്ഥാന ബൈബിളുപദേശങ്ങൾ വിശദീകരിക്കാൻ പ്രചാരകരെ സഹായിക്കുന്ന പുസ്തകങ്ങൾ സംഘടനയിലൂടെ തന്നുകൊണ്ടും യഹോവ നമ്മളെ പിന്തുണച്ചിരിക്കുന്നു. അതിലൊന്നായിരുന്നു നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം. വളരെ ഫലപ്രദമായിരുന്ന ഈ ഗ്രന്ഥം 1968-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇതിന്റെ പ്രഭാവം വളരെ പെട്ടെന്നു ദൃശ്യമായി. 1968 നവംബറിലെ രാജ്യശുശ്രൂഷ അതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “സത്യം പുസ്തകത്തിന്റെ ആവശ്യക്കാരുടെ എണ്ണം വളരെയധികമായിരുന്നതുകൊണ്ട് സൊസൈറ്റിയുടെ ബ്രൂക്ലിൻ ഫാക്ടറി സെപ്റ്റംബറിൽ അതിനുവേണ്ടി മാത്രമായി രാത്രിയിൽ ഒരു ഷിഫ്റ്റ് തുടങ്ങി.” ആ ലേഖനം ഇങ്ങനെയും പറഞ്ഞു: “സത്യം പുസ്തകത്തിന്റെ ആവശ്യക്കാരുടെ എണ്ണം ആഗസ്റ്റ് മാസത്തിൽ, നമ്മുടെ കൈവശമുള്ള പുസ്തകങ്ങളെക്കാൾ 15 ലക്ഷം അധികമായിരുന്നു.” 1982 ആയപ്പോഴേക്കും ആ പുസ്തകം 116 ഭാഷകളിലായി ഏതാണ്ട് 10 കോടിയിലധികം പ്രതികൾ പ്രസിദ്ധീകരിച്ചിരുന്നു. 1968 മുതൽ 1982 വരെയുള്ള 14 വർഷംകൊണ്ട് ഏതാണ്ട് 10 ലക്ഷത്തിലധികം പേരെ ദൈവരാജ്യപ്രചാരകരായ നമ്മുടെ അണികളിലേക്കു ചേർക്കാൻ സത്യം പുസ്തകം സഹായിച്ചു. b
10 2005-ൽ, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്നൊരു വിശിഷ്ടമായ ബൈബിൾപഠനസഹായി പ്രകാശനം ചെയ്തു. ഇതിനോടകം 256 ഭാഷകളിലായി അതിന്റെ 20 കോടി പ്രതികളാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്! ഫലമോ? 2005 മുതൽ 2012 വരെയുള്ള വെറും ഏഴു വർഷംകൊണ്ട് ഏതാണ്ട് 12 ലക്ഷം ആളുകളാണു സന്തോഷവാർത്തയുടെ പ്രചാരകരായത്. നമ്മളോടൊപ്പം ബൈബിൾ പഠിക്കുന്നവരുടെ എണ്ണം 60 ലക്ഷമായിരുന്നത് അക്കാലംകൊണ്ട് 87 ലക്ഷം കടന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യത്തിന്റെ വിത്തുകൾ നടാനും നനയ്ക്കാനും നമ്മൾ നടത്തുന്ന പരിശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുന്നുണ്ടെന്നു വ്യക്തം.—1 കൊരിന്ത്യർ 3:6, 7 വായിക്കുക.
11, 12. പരാമർശിച്ചിരിക്കുന്ന വാക്യങ്ങളിൽ പറയുന്ന ഏതെല്ലാം കൂട്ടങ്ങളെ മനസ്സിൽ കണ്ടാണു നമ്മുടെ മാസികകൾ തയ്യാറാക്കിയിരിക്കുന്നത്?
11 മാസികകൾ. ‘സ്വർഗീയവിളിയുള്ള’ ‘ചെറിയ ആട്ടിൻകൂട്ടത്തിനു’വേണ്ടിയായിരുന്നു വീക്ഷാഗോപുരം ആദ്യം പുറത്തിറക്കിയത്. (എബ്രാ. 3:1; ലൂക്കോ. 12:32) എന്നാൽ 1919 ഒക്ടോബർ 1-ന് യഹോവയുടെ സംഘടന മറ്റൊരു മാസിക പ്രകാശനം ചെയ്തു. പൊതുജനങ്ങളെ മനസ്സിൽ കണ്ട് തയ്യാറാക്കിയതായിരുന്നു അത്. ബൈബിൾവിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും മനംകവർന്ന ആ മാസിക അതുകൊണ്ടുതന്നെ വർഷങ്ങളോളം വീക്ഷാഗോപുരത്തെക്കാൾ പ്രചാരത്തിൽ ഏറെ മുന്നിലായിരുന്നു. സുവർണയുഗം എന്നായിരുന്നു അതിന്റെ ആദ്യത്തെ പേര്. 1937-ൽ ആശ്വാസം എന്നു പേര് മാറ്റിയ ആ മാസിക 1946-ൽ ഉണരുക! എന്ന് അറിയപ്പെട്ടുതുടങ്ങി.
12 കഴിഞ്ഞ ദശകങ്ങളിൽ വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും കെട്ടും മട്ടും മാറിയിട്ടുണ്ടെങ്കിലും ഉദ്ദേശ്യത്തിനു മാറ്റമൊന്നും വന്നിട്ടില്ല. ദൈവരാജ്യം പ്രസിദ്ധമാക്കുന്നതും ആളുകൾക്കു ബൈബിളിലുള്ള വിശ്വാസം ബലപ്പെടുത്തുന്നതും ആണ് അന്നും ഇന്നും അവയുടെ ലക്ഷ്യം. ഇന്നു വീക്ഷാഗോപുരത്തിന്റെ പഠനപ്പതിപ്പും പൊതുപതിപ്പും പുറത്തിറക്കുന്നുണ്ട്. ‘ചെറിയ ആട്ടിൻകൂട്ടവും’ “വേറെ ആടുകളും” ഉൾപ്പെട്ട ‘വീട്ടുജോലിക്കാരെ’ മനസ്സിൽ കണ്ട് തയ്യാറാക്കിയതാണു പഠനപ്പതിപ്പ്. c (യോഹ. 10:16; മത്താ. 24:45) എന്നാൽ, ഇതേവരെ സത്യം അറിഞ്ഞിട്ടില്ലെങ്കിലും ബൈബിളിനോടും ദൈവത്തോടും ഒരു പരിധിവരെ ആദരവുള്ളവർക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയതാണു പൊതുപതിപ്പ്. (പ്രവൃ. 13:16) ബൈബിളിനെക്കുറിച്ചും സത്യദൈവമായ യഹോവയെക്കുറിച്ചും കാര്യമായൊന്നും അറിയില്ലാത്ത വായനക്കാരെ സഹായിക്കാനാണ് ഉണരുക! തയ്യാറാക്കിയിരിക്കുന്നത്. —പ്രവൃ. 17:22, 23.
13. നമ്മുടെ മാസികകളെക്കുറിച്ചുള്ള ഏതു കാര്യമാണു നിങ്ങൾക്കു ശ്രദ്ധേയമായി തോന്നുന്നത്? (“ പ്രസിദ്ധീകരണങ്ങളിലെ ലോകറെക്കോർഡുകൾ” എന്ന ചാർട്ട് ചർച്ച ചെയ്യുക.)
13 2014-ന്റെ തുടക്കമായപ്പോഴേക്കും, ഉണരുക!-യുടെ 4.4 കോടിയിലധികം പ്രതികളും വീക്ഷാഗോപുരത്തിന്റെ ഏതാണ്ട് 4.6 കോടി പ്രതികളും മാസംതോറും അച്ചടിച്ചിരുന്നു. ഉണരുക! 100-ഓളം ഭാഷകളിലേക്കു തർജമ ചെയ്തെങ്കിൽ വീക്ഷാഗോപുരം 200-ലധികം ഭാഷകളിലേക്കാണു തർജമ ചെയ്ത് പുറത്തിറക്കിയത്. അങ്ങനെ, ഇവ രണ്ടും ഭൂമിയിൽ ഏറ്റവും അധികം ഭാഷകളിലേക്കു പരിഭാഷ ചെയ്യപ്പെടുന്ന മാസികകളായിത്തീർന്നു. ലോകത്ത് ഏറ്റവുമധികം വിതരണം ചെയ്യപ്പെടുന്ന മാസികകൾ എന്ന സ്ഥാനവും ഇവയ്ക്കു ലഭിച്ചു! അതൊരു ഗംഭീരനേട്ടമാണെങ്കിലും നമുക്ക് അതു കേട്ട് അതിശയം തോന്നേണ്ടതില്ല. കാരണം ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും എന്നു യേശു മുൻകൂട്ടിപ്പറഞ്ഞ അതേ സന്ദേശമാണ് ഈ മാസികകളിലുള്ളത്.—മത്താ. 24:14.
14. നമ്മൾ അത്യുത്സാഹത്തോടെ ഏതു കാര്യം ഉന്നമിപ്പിച്ചിരിക്കുന്നു, എന്തുകൊണ്ട്?
14 ബൈബിൾ. റസ്സൽ സഹോദരനും സഹകാരികളും പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കാൻ ഉപയോഗിച്ചുപോന്ന കോർപ്പറേഷന്റെ പേര്, ബൈബിൾ എന്ന വാക്കുകൂടി ഉൾപ്പെടുത്തി 1896-ൽ പരിഷ്കരിച്ചു. അതു വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രചരിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം എല്ലാ കാലത്തും ബൈബിളായിരുന്നതുകൊണ്ട് ആ മാറ്റം എന്തുകൊണ്ടും ഉചിതമായിരുന്നു. (ലൂക്കോ. 24:27) ആ നിയമാനുസൃത കോർപ്പറേഷന്റെ പേരിനു ചേർച്ചയിൽ, ബൈബിളിന്റെ വിതരണവും വായനയും ഉന്നമിപ്പിക്കാൻ ദൈവസേവകർ ഇന്നോളം അത്യുത്സാഹത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 1926-ൽ നമ്മുടെ സ്വന്തം അച്ചടിശാലയിൽ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഇംഗ്ലീഷ് പരിഭാഷയായ ദി എംഫാറ്റിക് ഡയഗ്ലട്ട് (ബഞ്ചമിൻ വിൽസൺ തയ്യാറാക്കിയത്.) നമ്മൾ അച്ചടിച്ചു. 1942 മുതൽ ജയിംസ് രാജാവിന്റെ ഭാഷാന്തരം (ഇംഗ്ലീഷ്) ഏതാണ്ട് 7,00,000 പ്രതികൾ അച്ചടിച്ച് വിതരണം ചെയ്തു. രണ്ടു വർഷത്തിനു ശേഷം നമ്മൾ അമേരിക്കൻ പ്രമാണ ഭാഷാന്തരം (ഇംഗ്ലീഷ്) അച്ചടിക്കാൻ തുടങ്ങി. യഹോവയുടെ പേര് 6,823 സ്ഥലങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഒരു തർജമയാണ് അത്. 1950 ആയപ്പോഴേക്കും നമ്മൾ അതിന്റെ 2,50,000-ലധികം പ്രതികൾ വിതരണം ചെയ്തിരുന്നു.
15, 16. (എ) പുതിയ ലോക ഭാഷാന്തരത്തിന്റെ ഏതു സവിശേഷതയാണ് നിങ്ങൾക്ക് ഇഷ്ടമായത്? (“ ബൈബിൾപരിഭാഷാജോലികൾ ശീഘ്രഗതിയിലാകുന്നു” എന്ന ചതുരം ചർച്ച ചെയ്യുക.) (ബി) യഹോവ നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
15 1950-ൽ പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ (ഇംഗ്ലീഷ്) പ്രകാശനം ചെയ്തു. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (ഇംഗ്ലീഷ്) സമ്പൂർണപതിപ്പ് ഒറ്റ വാല്യമായി 1961-ലും പുറത്തിറക്കി. എബ്രായ മൂലപാഠത്തിൽ യഹോവയെന്ന പേര് വരുന്നിടത്തെല്ലാം അതു പുനഃസ്ഥാപിച്ചുകൊണ്ട് ഈ പരിഭാഷ യഹോവയെ ബഹുമാനിക്കുന്നു. ഗ്രീക്ക് തിരുവെഴുത്തുകളുടെ മുഖ്യപാഠത്തിലും 237 തവണ ദൈവത്തിന്റെ പേര് പ്രത്യക്ഷപ്പെടുന്നുണ്ട്. കൃത്യതയും വായനാസുഖവും ഉറപ്പുവരുത്താൻ പുതിയ ലോക ഭാഷാന്തരം പല തവണ പരിഷ്കരിച്ചു. ഏറ്റവും ഒടുവിൽ 2013-ലാണ് ഇതു പുതുക്കിയത്. ആ വർഷത്തെ കണക്കനുസരിച്ച്, പുതിയ ലോക ഭാഷാന്തരം പൂർണമായോ ഭാഗികമായോ 121 ഭാഷകളിൽ 20.1 കോടി പ്രതികൾ പുറത്തിറക്കിയിട്ടുണ്ട്.
16 സ്വന്തം ഭാഷയിൽ പുതിയ ലോക ഭാഷാന്തരം വായിച്ചതിനെക്കുറിച്ച് ചിലരുടെ അഭിപ്രായം എന്താണ്? നേപ്പാളിൽനിന്നുള്ള ഒരാൾ പറയുന്നു: “ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പഴയ നേപ്പാളി ബൈബിളിലേതു സാഹിത്യഭാഷയായിരുന്നതുകൊണ്ട് അതു മനസ്സിലാക്കിയെടുക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഈ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതു സാധാരണ സംസാരഭാഷയാണ്. അതുകൊണ്ട് ഞങ്ങൾക്ക് ഇതു വളരെ നന്നായി മനസ്സിലാകുന്നുണ്ട്.” സാങ്കോ ഭാഷയിലുള്ള ബൈബിൾ ആദ്യമായി വായിച്ചപ്പോൾ മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിലെ ഒരു സ്ത്രീ, “ഇത് എന്റെ ഹൃദയത്തിന്റെ ഭാഷയാണ്”എന്നു പറഞ്ഞ് കരയാൻ തുടങ്ങി. നമുക്കും ദിവസവും ദൈവവചനം വായിക്കാം. അപ്പോൾ, ആ സ്ത്രീയുടെ ഹൃദയത്തെ സ്പർശിച്ചതുപോലെ യഹോവ നമ്മുടെ ഹൃദയങ്ങളെയും സ്പർശിക്കും.—സങ്കീ. 1:2; മത്താ. 22:36, 37.
ആ ഉപകരണങ്ങൾക്കും പരിശീലനത്തിനും നന്ദിയുള്ളവർ
17. കിട്ടുന്ന ഉപകരണങ്ങൾക്കും പരിശീലനത്തിനും നന്ദിയുണ്ടെന്നു നിങ്ങൾക്ക് എങ്ങനെ കാണിക്കാം, അങ്ങനെ ചെയ്താൽ പ്രയോജനം എന്തായിരിക്കും?
17 നമ്മുടെ രാജാവായ യേശുക്രിസ്തു തന്നിട്ടുള്ള ആ ഉപകരണങ്ങളെക്കുറിച്ചും തുടർച്ചയായ പരിശീലനത്തെക്കുറിച്ചും ഓർക്കുമ്പോൾ നിങ്ങൾക്കു നന്ദി തോന്നാറുണ്ടോ? ദൈവത്തിന്റെ സംഘടന പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങൾ വായിക്കാൻ നിങ്ങൾ സമയം കണ്ടെത്താറുണ്ടോ? അത് ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളും ഓപ്പെൽ ബെറ്റ്ലെർ സഹോദരിയുടെ പിൻവരുന്ന വാക്കുകളോടു യോജിക്കും. 1914 ഒക്ടോബർ 4-നു സ്നാനമേറ്റ സഹോദരി പറയുന്നു: “വർഷങ്ങൾ എത്ര കടന്നുപോയി. ഗ്രാമഫോണും സാക്ഷ്യക്കാർഡുകളും ഉപയോഗിച്ച് ഞാനും ഭർത്താവും സാക്ഷീകരിച്ചിട്ടുണ്ട്. പുസ്തകങ്ങളും ചെറുപുസ്തകങ്ങളും മാസികകളും കൊണ്ട് ഞങ്ങൾ വീടുവീടാന്തരം കയറിയിറങ്ങി. പ്രചാരണപരിപാടികളിലും ജാഥകളിലും ഞങ്ങൾ പങ്കെടുത്തിട്ടുണ്ട്, അച്ചടിച്ച പ്രഖ്യാപനങ്ങളും വിതരണം ചെയ്തു. പിന്നീട് മടക്കസന്ദർശനങ്ങൾ നടത്താനും താത്പര്യമുള്ള ആളുകളുടെ വീട്ടിൽ ചെന്ന് ബൈബിൾപഠനങ്ങൾ നടത്താനും ഞങ്ങൾക്കു പരിശീലനം കിട്ടി. അങ്ങനെ നല്ല തിരക്കുള്ള, സന്തോഷമുള്ള ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്.” തന്റെ പ്രജകൾ വിതയ്ക്കുന്നതിലും കൊയ്യുന്നതിലും ഒരുമിച്ച് സന്തോഷിക്കുന്നതിലും തിരക്കുള്ളവരായിരിക്കുമെന്നു യേശു വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം സത്യമായെന്നു ഓപ്പെലിനെപ്പോലുള്ള ദശലക്ഷങ്ങൾക്കു സാക്ഷ്യപ്പെടുത്താനാകും.—യോഹന്നാൻ 4:35, 36 വായിക്കുക.
18. നമുക്ക് ഏതു വലിയ പദവിയാണുള്ളത്?
18 ഇതുവരെ നമ്മുടെ രാജാവായ ക്രിസ്തുവിനെ സേവിച്ചുതുടങ്ങിയിട്ടില്ലാത്തവർ ദൈവജനത്തെ കാണുന്നതു “സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയിട്ടായിരിക്കാം. (പ്രവൃ. 4:13) പക്ഷേ ഒന്ന് ഓർത്തുനോക്കൂ! സാധാരണക്കാരായ തന്റെ ജനത്തെ പ്രസാധകരംഗത്തെ വൻവൃക്ഷമായി വളർത്താൻ നമ്മുടെ രാജാവിനു സാധിച്ചിരിക്കുന്നു. അവർ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ചിലതു ചരിത്രത്തിൽത്തന്നെ ഏറ്റവും അധികം ഭാഷകളിലേക്കു തർജമ ചെയ്യപ്പെടുന്നവയാണ്, ലോകത്ത് ഏറ്റവുമധികം വിതരണം ചെയ്യപ്പെടുന്നവയാണ്! അതിനെക്കാളെല്ലാം പ്രധാനമായി, ഈ ഉപകരണങ്ങൾ ഉപയോഗിച്ച് എല്ലാ ജനതകളിലുംപെട്ട ആളുകളുടെ അടുത്ത് സന്തോഷവാർത്ത എത്തിക്കാൻ ആവശ്യമായ പരിശീലനവും പ്രോത്സാഹനവും ആ രാജാവ് നമുക്കു തന്നിരിക്കുന്നു. സത്യത്തിന്റെ വിത്തുകൾ നടുന്നതിലും ശിഷ്യരെ കൊയ്തെടുക്കുന്നതിലും ക്രിസ്തുവിനോടൊപ്പം പ്രവർത്തിക്കാനാകുന്നത് എത്ര വലിയൊരു പദവിയാണ്!
a കഴിഞ്ഞ ഒരു ദശകത്തിൽ മാത്രം യഹോവയുടെ ജനം 2,000 കോടിയിലേറെ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ, ലോകമൊട്ടാകെ ഇന്റർനെറ്റ് ലഭ്യമായ 270 കോടിയിലധികം ആളുകൾക്ക് jw.org എന്ന നമ്മുടെ വെബ്സൈറ്റ് പരിശോധിക്കാൻ കഴിയും.
b ബൈബിൾസത്യങ്ങൾ പഠിപ്പിക്കാൻ പ്രചാരകരെ സഹായിച്ചിട്ടുള്ള മറ്റു ചില ബൈബിൾപഠനസഹായികളാണു ദൈവത്തിന്റെ കിന്നരം (1921-ൽ പ്രസിദ്ധീകരിച്ചത്.), “ദൈവം സത്യവാൻ” (1946-ൽ പ്രസിദ്ധീകരിച്ചത്.), നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും (1982-ൽ പ്രസിദ്ധീകരിച്ചത്.), നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം (1995-ൽ പ്രസിദ്ധീകരിച്ചത്.) എന്നിവ.
c 2013 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിലെ “വിശ്വസ്തനും വിവേകിയുമായ അടിമ ആർ?” എന്ന ലേഖനത്തിന്റെ 13-ാം ഖണ്ഡിക കാണുക. “വീട്ടുജോലിക്കാർ” (“വീട്ടുകാർ,” സത്യവേദപുസ്തകം) എന്ന ഗണത്തിൽ ആരെല്ലാം ഉൾപ്പെടുമെന്നതിനെക്കുറിച്ചുള്ള പുതുക്കിയ ഗ്രാഹ്യം അവിടെ കാണാം.