അധ്യായം 16
ആരാധനയ്ക്കായി കൂടിവരുന്നു
1. ശിഷ്യന്മാർ ഒരുമിച്ചുകൂടിയിരുന്നപ്പോൾ അവർക്ക് എന്തു സഹായം കിട്ടി, അത് അവർക്ക് ആവശ്യമായിരുന്നത് എന്തുകൊണ്ട്?
യേശു പുനരുത്ഥാനപ്പെട്ട് അധികം വൈകാതെ ശിഷ്യന്മാർ അന്യോന്യം പ്രോത്സാഹിപ്പിക്കാനായി ഒരുമിച്ചുകൂടി. പക്ഷേ ശത്രുക്കളെ പേടിച്ച് വാതിലുകൾ അടച്ചുപൂട്ടിയായിരുന്നു അവരുടെ ഇരിപ്പ്. പെട്ടെന്ന് യേശു അവരുടെ നടുവിൽ പ്രത്യക്ഷപ്പെട്ട് “പരിശുദ്ധാത്മാവിനെ സ്വീകരിക്കൂ” എന്നു പറഞ്ഞപ്പോൾ അവരുടെ പേടിയെല്ലാം എങ്ങോ പോയ്മറഞ്ഞുകാണും. (യോഹന്നാൻ 20:19-22 വായിക്കുക.) പിന്നീട്, ശിഷ്യന്മാർ വീണ്ടും ഒരുമിച്ചുകൂടിയിരുന്ന ഒരു അവസരം. അപ്പോൾ യഹോവ അവരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നു. അവർക്കു ചെയ്യാനുണ്ടായിരുന്ന പ്രസംഗപ്രവർത്തനത്തിന് അത് അവരെ എത്രമാത്രം ശക്തരാക്കിക്കാണും!—പ്രവൃ. 2:1-7.
2. (എ) യഹോവ നമുക്കു ബലം തരുന്ന ഒരു വിധം ഏതാണ്, നമുക്ക് അത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? (ബി) കുടുംബാരാധനാക്രമീകരണം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (അടിക്കുറിപ്പും “ കുടുംബാരാധന” എന്ന ചതുരവും കാണുക.)
2 ഒന്നാം നൂറ്റാണ്ടിലെ നമ്മുടെ സഹോദരങ്ങൾ നേരിട്ടതുപോലുള്ള ചില വെല്ലുവിളികൾ ഇന്നു നമുക്കുമുണ്ട്. (1 പത്രോ. 5:9) മനുഷ്യരോടുള്ള ഭയം ചിലപ്പോഴൊക്കെ നമ്മളെയും പിടികൂടാറുണ്ട്. അതുകൊണ്ടുതന്നെ പ്രസംഗപ്രവർത്തനത്തിൽ തളർന്നുപോകാതിരിക്കണമെങ്കിൽ നമുക്ക് യഹോവ തരുന്ന ബലം കൂടിയേ തീരൂ. (എഫെ. 6:10) യോഗങ്ങളിലൂടെയാണ് യഹോവ പ്രധാനമായും നമ്മളെ ബലപ്പെടുത്തുന്നത്. ആഴ്ചതോറും വിജ്ഞാനപ്രദമായ രണ്ടു യോഗങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഇന്നു നമുക്കുണ്ട്. പൊതുപ്രസംഗവും വീക്ഷാഗോപുരപഠനവും അടങ്ങിയതാണ് ഒരു യോഗം. നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും എന്ന പേരിലുള്ള ഒരു മധ്യവാരയോഗവും നമുക്കുണ്ട്. a ഇതു കൂടാതെ വർഷത്തിൽ നമുക്കു നാലു പ്രധാനകൂടിവരവുകളുണ്ട്—ഒരു മേഖലാ കൺവെൻഷൻ, രണ്ടു സർക്കിട്ട് സമ്മേളനങ്ങൾ, ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണം. അതിപ്രധാനമായ ഈ യോഗങ്ങളിൽ ഒന്നുപോലും മുടക്കരുതാത്തത് എന്തുകൊണ്ടാണ്? നമ്മുടെ യോഗങ്ങൾക്ക് ഇന്നു കാണുന്ന രൂപം കൈവന്നത് എങ്ങനെ? യോഗങ്ങളോടുള്ള നമ്മുടെ മനോഭാവം നമ്മളെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്?
ഒരുമിച്ചുകൂടേണ്ടത് എന്തുകൊണ്ട്?
3, 4. തന്റെ ജനം എന്തു ചെയ്യാനാണ് യഹോവ ആവശ്യപ്പെടുന്നത്? ഉദാഹരണങ്ങൾ നൽകുക.
3 തന്നെ ആരാധിക്കാൻ തന്റെ ജനം ഒരുമിച്ചുകൂടണമെന്ന കാര്യം യഹോവ പണ്ടേ ആവശ്യപ്പെട്ടിരുന്നതാണ്. അതിന് ഒരു ഉദാഹരണമാണ് ബി.സി. 1513-ൽ യഹോവ ഇസ്രായേൽ ജനതയ്ക്കു കൊടുത്ത നിയമം. ആ നിയമത്തിൽ ആഴ്ചതോറുമുള്ള ഒരു ശബത്ത് വ്യവസ്ഥ ചെയ്തിരുന്നു. ഓരോ കുടുംബത്തിനും തന്നെ ആരാധിക്കാനും താൻ കൊടുത്ത നിയമത്തിൽനിന്ന് പഠിക്കാനും കഴിയേണ്ടതിനാണ് യഹോവ ഇങ്ങനെയൊരു ക്രമീകരണം ഏർപ്പെടുത്തിയത്. (ആവ. 5:12; 6:4-9) ഇസ്രായേല്യർ ആ കല്പന അനുസരിച്ചപ്പോൾ അവരുടെ കുടുംബബന്ധങ്ങൾ ശക്തിപ്പെട്ടു. അത് ആ ജനതയെ ആത്മീയമായി ശുദ്ധിയുള്ളവരും കരുത്തരും ആയി നിറുത്തുകയും ചെയ്തു. എന്നാൽ, യഹോവയെ ആരാധിക്കാൻ പതിവായി ഒരുമിച്ചുകൂടുക എന്നതുപോലെ, നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്ന കാര്യങ്ങൾ അനുസരിക്കാൻ പരാജയപ്പെട്ടപ്പോൾ ആ ജനതയ്ക്കു ദൈവത്തിന്റെ പ്രീതി നഷ്ടമായി.—ലേവ്യ 10:11; 26:31-35; 2 ദിന. 36:20, 21.
4 യേശു വെച്ച മാതൃകയും നോക്കുക. എല്ലാ ആഴ്ചയും ശബത്തുദിവസം സിനഗോഗിൽ പോകുന്ന പതിവ് യേശുവിനുണ്ടായിരുന്നു. (ലൂക്കോ. 4:16) യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം, മേലാൽ ശബത്തുനിയമത്തിന്റെ കീഴിലല്ലാഞ്ഞിട്ടും ശിഷ്യന്മാർ പതിവായി ഒരുമിച്ചുകൂടുന്ന പതിവ് തുടർന്നുപോന്നു. (പ്രവൃ. 1:6, 12-14; 2:1-4; റോമ. 14:5; കൊലോ. 2:13, 14) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ആ യോഗങ്ങളിൽനിന്ന് ഉപദേശവും പ്രോത്സാഹനവും കിട്ടി. അവരാകട്ടെ അത്തരം അവസരങ്ങളിൽ പ്രാർഥനയിലൂടെയും അഭിപ്രായങ്ങളിലൂടെയും ഗീതങ്ങളിലൂടെയും ദൈവത്തിനു സ്തുതികളാകുന്ന ബലികൾ അർപ്പിക്കുകയും ചെയ്തു.—കൊലോ. 3:16; എബ്രാ. 13:15.
5. നമ്മൾ ആഴ്ചതോറുമുള്ള യോഗങ്ങളിലും വാർഷിക സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പങ്കെടുക്കുന്നത് എന്തുകൊണ്ട്? (“ ദൈവജനത്തെ ഒരുമയോടെ നിറുത്തുന്ന വാർഷികകൂടിവരവുകൾ” എന്ന ചതുരവും കാണുക.)
5 അതുപോലെ, ആഴ്ചതോറുമുള്ള യോഗങ്ങളിലും വാർഷിക സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പങ്കെടുക്കുമ്പോൾ നമ്മൾ ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നെന്നു തെളിയിക്കുകയും പരിശുദ്ധാത്മാവിൽനിന്ന് ശക്തി സ്വീകരിക്കുകയും ചെയ്യുന്നു. കൂടാതെ, നമ്മുടെ വിശ്വാസത്തിനു തെളിവേകുന്ന അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും ആത്മീയകാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടും നമ്മൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിലും പ്രധാനമായി, നമ്മുടെ പ്രാർഥനകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ഗീതങ്ങളിലൂടെയും യഹോവയെ ആരാധിക്കാനും നമുക്ക് അപ്പോൾ അവസരം ലഭിക്കുന്നു. ഇസ്രായേല്യരും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളും നടത്തിയിരുന്ന യോഗങ്ങൾക്കും നമ്മുടെ യോഗങ്ങൾക്കും തമ്മിൽ ഘടനയിൽ വ്യത്യാസങ്ങളുണ്ടായിരിക്കാമെങ്കിലും നമ്മുടെ കൂടിവരവുകൾക്കും അതേ പ്രാധാന്യംതന്നെയുണ്ട്. അതിരിക്കട്ടെ, നമ്മുടെ യോഗങ്ങൾക്ക് ഇന്നു കാണുന്ന രൂപം കൈവന്നത് എങ്ങനെയാണ്?
“സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും” പ്രോത്സാഹിപ്പിക്കുന്ന യോഗങ്ങൾ
6, 7. (എ) നമ്മുടെ യോഗങ്ങളുടെ ഉദ്ദേശ്യം എന്താണ്? (ബി) ബൈബിൾവിദ്യാർഥികളുടെ പല കൂട്ടങ്ങൾ നടത്തിയിരുന്ന യോഗങ്ങൾ തമ്മിൽ എന്തെല്ലാം വ്യത്യാസങ്ങളാണുണ്ടായിരുന്നത്?
6 തിരുവെഴുത്തുകളിൽനിന്ന് സത്യം കണ്ടെത്താനുള്ള പരിശ്രമം തുടങ്ങിയ ചാൾസ് റ്റെയ്സ് റസ്സൽ സഹോദരന്, തന്റെ അതേ ലക്ഷ്യമുള്ള മറ്റ് ആളുകളുടെകൂടെ കൂടിവരേണ്ടതിന്റെ ആവശ്യം ബോധ്യമായി. 1879-ൽ റസ്സൽ സഹോദരൻ ഇങ്ങനെ എഴുതി: “തിരുവെഴുത്തുകൾ പരിശോധിക്കുക എന്ന ലക്ഷ്യത്തിൽ ഞാനും ഏതാനും ആളുകളും ചേർന്ന് പിറ്റ്സ്ബർഗിൽ ഒരു ബൈബിൾ ക്ലാസ് സംഘടിപ്പിച്ച് അതു മുടങ്ങാതെ നടത്തിപ്പോന്നു. എല്ലാ ഞായറാഴ്ചയും ഞങ്ങൾ ഒരുമിച്ചുകൂടുമായിരുന്നു.” സീയോന്റെ വീക്ഷാഗോപുരത്തിന്റെ വായനക്കാരോടും ഒരുമിച്ചുകൂടാൻ ആവശ്യപ്പെട്ടു. 1881 ആയപ്പോഴേക്കും പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിൽ എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും യോഗങ്ങൾ നടക്കുന്നുണ്ടായിരുന്നു. “ക്രിസ്തീയകൂട്ടായ്മയും സ്നേഹവും ഹൃദയൈക്യവും” വളർത്തുക, കൂടിവരുന്നവർക്കു പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള അവസരം നൽകുക എന്നിവയൊക്കെയാണ് ആ യോഗങ്ങളുടെ ലക്ഷ്യമെന്ന് 1895 നവംബർ ലക്കം വീക്ഷാഗോപുരം പറഞ്ഞു.—എബ്രായർ 10:24, 25 വായിക്കുക.
7 വർഷങ്ങളോളം, ബൈബിൾവിദ്യാർഥികളുടെ ഓരോ കൂട്ടവും നടത്തിയിരുന്ന യോഗങ്ങൾ അവയുടെ ഘടനയിലും എണ്ണത്തിലും വ്യത്യാസപ്പെട്ടിരുന്നു. ഒരു ഉദാഹരണം നോക്കാം. 1911-ൽ പ്രസിദ്ധീകരിച്ച, ഐക്യനാടുകളിലെ ബൈബിൾവിദ്യാർഥികളുടെ ഒരു കൂട്ടം അയച്ച കത്തിൽ പറഞ്ഞിരുന്നത്, “ഞങ്ങൾ ഓരോ ആഴ്ചയും കുറഞ്ഞത് അഞ്ചു യോഗങ്ങൾ നടത്താറുണ്ട്” എന്നായിരുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഓരോന്നു വീതവും ഞായറാഴ്ചകളിൽ രണ്ടു വീതവും ആയിരുന്നു അവരുടെ യോഗങ്ങൾ. എന്നാൽ 1914-ൽ പ്രസിദ്ധീകരിച്ച, ആഫ്രിക്കയിൽനിന്നുള്ള ഒരു കൂട്ടത്തിന്റെ കത്ത് ഇങ്ങനെയായിരുന്നു: “വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്ന രണ്ടു യോഗങ്ങളാണ് എല്ലാ മാസവും ഞങ്ങൾ നടത്തിപ്പോരുന്നത്.” കാലക്രമേണ നമ്മുടെ യോഗങ്ങൾ ഇന്നു കാണുന്ന രൂപം കൈവരിച്ചു. നമ്മുടെ ഓരോ യോഗത്തിന്റെയും ഒരു ലഘുചരിത്രം നമുക്ക് ഇപ്പോൾ പരിശോധിക്കാം.
8. ആദ്യകാലത്തെ പൊതുപ്രസംഗങ്ങളുടെ ചില വിഷയങ്ങൾ ഏതൊക്കെയായിരുന്നു?
8 പൊതുപ്രസംഗം. 1880-ൽ, സീയോന്റെ വീക്ഷാഗോപുരം പ്രസിദ്ധീകരിച്ചുതുടങ്ങിയതിന്റെ പിറ്റേ വർഷം റസ്സൽ സഹോദരൻ യേശുവിന്റെ മാതൃക അനുകരിച്ച് ഒരു പ്രസംഗപര്യടനത്തിനായി പുറപ്പെട്ടു. (ലൂക്കോ. 4:43) ഈ പ്രസംഗപര്യടനത്തിനിടെ അദ്ദേഹം തുടക്കമിട്ട ഒരു കാര്യത്തിന്റെ ചുവടുപിടിച്ചാണ് ഇന്നത്തെ പൊതുപ്രസംഗപരിപാടി രൂപപ്പെട്ടുവന്നത്. റസ്സൽ സഹോദരന്റെ യാത്രാപരിപാടി പ്രഖ്യാപിച്ച വീക്ഷാഗോപുരത്തിൽ, “പൊതുജനങ്ങളെ അഭിസംബോധന ചെയ്ത്, ‘ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്താൻ (റസ്സൽ സഹോദരനു) താത്പര്യമുണ്ട്” എന്നൊരു പ്രസ്താവനയുണ്ടായിരുന്നു. 1911 ആയപ്പോഴേക്കും പല രാജ്യങ്ങളിലും ക്ലാസുകൾ അഥവാ സഭകൾ സ്ഥാപിക്കപ്പെട്ടിരുന്നു. ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ പ്രഭാഷണം നടത്താനായി, അനുയോജ്യരായ പ്രസംഗകരെ അയയ്ക്കാൻ ആ വർഷം ഓരോ സഭയ്ക്കും പ്രോത്സാഹനം നൽകി. ന്യായവിധി, മോചനവില തുടങ്ങിയ വിഷയങ്ങളിലുള്ള ആറു പ്രഭാഷണങ്ങൾ അവർ നടത്തുമായിരുന്നു. ഓരോ പ്രസംഗത്തിനും ശേഷം അടുത്ത ആഴ്ചയിലെ പ്രസംഗത്തിന്റെ വിഷയവും പ്രസംഗകന്റെ പേരും സദസ്സിനെ അറിയിക്കും.
9. വർഷങ്ങൾകൊണ്ട് പൊതുപ്രസംഗത്തിന് എന്തെല്ലാം മാറ്റങ്ങൾ വന്നു, ഈ യോഗത്തെ നിങ്ങൾക്ക് എങ്ങനെ പിന്തുണയ്ക്കാം?
9 1945-ൽ, ഗോളവ്യാപകമായി നടത്താൻപോകുന്ന ഒരു പൊതുപ്രസംഗപരിപാടിയെക്കുറിച്ച് വീക്ഷാഗോപുരം പ്രഖ്യാപിച്ചു. “ഇക്കാലത്ത് അടിയന്തിരപ്രാധാന്യം അർഹിക്കുന്ന ചില പ്രശ്നങ്ങളെ”ക്കുറിച്ചുള്ള എട്ടു ബൈബിൾപ്രഭാഷണങ്ങൾ അടങ്ങുന്നതായിരുന്നു ആ പരിപാടി. പ്രസംഗിക്കാൻ നിയമനം കിട്ടിയവർ പതിറ്റാണ്ടുകളോളം, വിശ്വസ്തനായ അടിമ നൽകിയ വിവരങ്ങൾ മാത്രമല്ല അവർ സ്വന്തമായി തയ്യാറാക്കിയ വിവരങ്ങളും പ്രഭാഷണങ്ങളായി നടത്തിപ്പോന്നു. എന്നാൽ സഭകൾക്കു നൽകുന്ന ബാഹ്യരേഖകൾ അടിസ്ഥാനമാക്കിയായിരിക്കണം പ്രഭാഷണങ്ങൾ നടത്തേണ്ടതെന്ന് 1981-ൽ എല്ലാ പ്രസംഗകർക്കും നിർദേശം ലഭിച്ചു. b 1990 വരെ, പൊതുപ്രസംഗത്തിനുള്ള ചില ബാഹ്യരേഖകളിൽ, പ്രസംഗത്തിനിടെ സദസ്സിന്റെ പങ്കുപറ്റലും അവതരണങ്ങളും ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ വർഷം, പൊതുപ്രസംഗത്തിനുള്ള നിർദേശങ്ങൾക്കു ചില മാറ്റങ്ങൾ വരുത്തി. അന്നുമുതൽ പൊതുപ്രസംഗം പ്രഭാഷണങ്ങൾ മാത്രമായി നടത്താൻ തുടങ്ങി. 2008 ജനുവരിയിൽ വീണ്ടും ഒരു മാറ്റം വന്നു. പൊതുപ്രസംഗത്തിന്റെ ദൈർഘ്യം 45 മിനിട്ടിൽനിന്ന് 30 മിനിട്ടായി കുറച്ചു. രൂപഭാവങ്ങളിൽ മാറ്റങ്ങൾ വന്നെങ്കിലും നന്നായി തയ്യാറായി നടത്തുന്ന പൊതുപ്രസംഗങ്ങൾ ഇന്നും ദൈവവചനത്തിലുള്ള വിശ്വാസം വളർത്താനും ദൈവരാജ്യത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് നമ്മളെ പഠിപ്പിക്കാനും ഉപകരിക്കുന്നു. (1 തിമൊ. 4:13, 16) സുപ്രധാനമായ ഈ ബൈബിളധിഷ്ഠിത പ്രസംഗങ്ങൾ കേൾക്കാൻ, സാക്ഷികളല്ലാത്തവരെയും മടങ്ങിച്ചെന്ന് കാണുന്ന താത്പര്യക്കാരെയും നിങ്ങൾ ഉത്സാഹത്തോടെ ക്ഷണിക്കാറുണ്ടോ?
10-12. (എ) കാലങ്ങൾകൊണ്ട് വീക്ഷാഗോപുരപഠനത്തിന് എന്തെല്ലാം മാറ്റങ്ങൾ വന്നിരിക്കുന്നു? (ബി) നിങ്ങൾ ഏതൊക്കെ ചോദ്യങ്ങൾ ചോദിക്കുന്നതു നല്ലതാണ്?
10 വീക്ഷാഗോപുരപഠനം. സഭകളിൽ പ്രസംഗങ്ങൾ നടത്താനും പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കാനും വാച്ച് ടവർ സൊസൈറ്റി അയച്ച ശുശ്രൂഷകരായിരുന്നു പിൽഗ്രിമുകൾ. 1922-ൽ അവർ ഒരു നിർദേശം മുന്നോട്ടുവെച്ചു. പതിവായി ഒരു യോഗം വീക്ഷാഗോപുരപഠനത്തിനുവേണ്ടി മാത്രം നീക്കിവെക്കണമെന്നായിരുന്നു ആ നിർദേശം. അത് അംഗീകരിക്കപ്പെട്ടു. ആദ്യമൊക്കെ ആഴ്ചയുടെ മധ്യത്തിലോ ഞായറാഴ്ചകളിലോ ആയിരുന്നു ഈ യോഗങ്ങൾ നടത്തിയിരുന്നത്.
11 ഈ യോഗം നടത്തേണ്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് 1932 ജൂൺ 15 ലക്കം വീക്ഷാഗോപുരം കൂടുതലായ നിർദേശങ്ങൾ നൽകി. ബഥേൽ ഭവനത്തിൽ നടത്തിയിരുന്ന വീക്ഷാഗോപുരപഠനത്തിന്റെ മാതൃകയിൽ, ഒരു സഹോദരൻ ആ യോഗത്തിനു നേതൃത്വമെടുക്കണമെന്ന് ആ ലേഖനം പ്രസ്താവിച്ചു. മൂന്നു സഹോദരന്മാർക്കു സദസ്സിന്റെ മുന്നിലായി ഇരുന്ന് മാറിമാറി ഖണ്ഡികകൾ വായിക്കാമായിരുന്നു. അന്നൊന്നും ലേഖനത്തിൽ അച്ചടിച്ച ചോദ്യങ്ങൾ വന്നിരുന്നില്ല. അതുകൊണ്ട് പഠിക്കുന്ന വിഷയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ നിർവാഹകൻ സദസ്സിനോട് ആവശ്യപ്പെടണമായിരുന്നു. തുടർന്ന് ആ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സദസ്സിനെ അദ്ദേഹം ക്ഷണിക്കും. ആശയം കൂടുതൽ വ്യക്തമാകേണ്ടതുണ്ടെങ്കിൽ വീക്ഷാഗോപുരനിർവാഹകൻ “ഹ്രസ്വമായും സംക്ഷിപ്തമായും” ഒരു വിശദീകരണം നൽകേണ്ടിയിരുന്നു.
12 വീക്ഷാഗോപുരപഠനത്തിനു സഭയിലെ ഭൂരിപക്ഷം ആളുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന ലക്കം ഉപയോഗിക്കാൻ, തുടക്കത്തിൽ എല്ലാ സഭകളെയും അനുവദിച്ചിരുന്നു. എന്നാൽ സഭകളെല്ലാം പഠനത്തിനായി ഏറ്റവും പുതിയ ലക്കം ഉപയോഗിക്കാൻ 1933 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരം നിർദേശിച്ചു. വീക്ഷാഗോപുരപഠനം ഞായറാഴ്ചകളിൽ നടത്താൻ 1937-ൽ നിർദേശം നൽകി. 1942 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിൽ കൂടുതലായ ചില മാറ്റങ്ങൾ പ്രസിദ്ധീകരിച്ചു. അതോടെയാണ് ഈ യോഗത്തിനു നമ്മൾ ഇന്നു കാണുന്ന രൂപം കൈവന്നത്. ആദ്യമായി, പഠനലേഖനങ്ങളുടെ ഓരോ പേജിന്റെയും ചുവട്ടിൽ ചോദ്യങ്ങളുണ്ടായിരിക്കുമെന്നും ആ ചോദ്യങ്ങൾ ഉപയോഗിച്ചുവേണം പഠനം നടത്താനെന്നും മാസിക അറിയിച്ചു. തുടർന്ന്, ഒരു മണിക്കൂറായിരിക്കണം യോഗത്തിന്റെ ദൈർഘ്യമെന്ന് അതു പ്രസ്താവിച്ചു. ഉത്തരം പറയുന്നവർ ഖണ്ഡികയിലെ വാക്കുകൾ അതേപടി വായിച്ചുവിടുന്നതിനു പകരം “സ്വന്തം വാക്കുകളിൽ” അഭിപ്രായം പറയാനും അതു പ്രോത്സാഹിപ്പിച്ചു. ഇന്നും വിശ്വസ്തനായ അടിമ തക്കസമയത്തെ ആത്മീയഭക്ഷണം നൽകുന്ന യോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു വീക്ഷാഗോപുരപഠനംതന്നെയാണ്. (മത്താ. 24:45) അതുകൊണ്ട് നമ്മൾ ഓരോരുത്തരും ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്: ‘ഓരോ ആഴ്ചയും വീക്ഷാഗോപുരപഠനത്തിനായി ഞാൻ തയ്യാറാകാറുണ്ടോ? അതിൽ അഭിപ്രായങ്ങൾ പറയാൻ ഞാൻ നല്ല ശ്രമം ചെയ്യുന്നുണ്ടോ?’
13, 14. സഭാ ബൈബിൾപഠനത്തിന്റെ ചരിത്രം എന്താണ്, ഈ യോഗം നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത് എന്തുകൊണ്ട്?
13 സഭാ ബൈബിൾപഠനം. 1890-കളുടെ മധ്യത്തോടെ, സഹസ്രാബ്ദോദയത്തിന്റെ അനേകം വാല്യങ്ങൾ പുറത്തിറങ്ങിയിരുന്നു. ആ സമയത്താണ്, യു.എസ്.എ-യിലെ മേരിലാൻഡിലുള്ള ബാൾട്ടിമോർ നഗരത്തിൽ താമസിച്ചിരുന്ന എച്ച്. എൻ. റാൻ എന്നൊരു ബൈബിൾവിദ്യാർഥി ബൈബിൾ പഠിക്കുന്നതിനായി ‘ഉദയ വൃന്ദങ്ങൾ’ നടത്താനുള്ള നിർദേശം മുന്നോട്ടുവെച്ചത്. ആദ്യമൊക്കെ ആളുകളുടെ വീടുകളിൽവെച്ച് നടത്തിയിരുന്ന ഈ യോഗങ്ങൾ ഒരു പരീക്ഷണാടിസ്ഥാനത്തിലാണു തുടങ്ങിയത്. എന്നാൽ 1895 സെപ്റ്റംബർ ആയപ്പോഴേക്കും ഐക്യനാടുകളിലെ ധാരാളം നഗരങ്ങളിൽ ‘ഉദയ വൃന്ദങ്ങൾ’ വിജയകരമായി നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, സത്യം പഠിക്കുന്ന എല്ലാ വിദ്യാർഥികളും അത്തരം യോഗങ്ങൾ നടത്താൻ ക്രമീകരണം ചെയ്യണമെന്ന് ആ മാസത്തെ വീക്ഷാഗോപുരം നിർദേശിച്ചു. അതു നടത്തുന്നയാൾ നല്ല വായനാപ്രാപ്തിയുള്ള ആളായിരിക്കണം എന്നും അതു പറഞ്ഞു. ഒരു വാചകം വായിച്ചിട്ട് സദസ്യർ അതെക്കുറിച്ച് അഭിപ്രായം പറയാനായി അദ്ദേഹം കാത്തുനിൽക്കണമായിരുന്നു. ഖണ്ഡികയിലെ ഓരോ വാചകവും വായിച്ച് ചർച്ച ചെയ്തതിനു ശേഷം, അദ്ദേഹം അവിടെ പരാമർശിച്ചിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും എടുത്ത് വായിക്കേണ്ടിയിരുന്നു. ഒരു അധ്യായം തീരുമ്പോൾ ഹാജരായിരിക്കുന്നവരെല്ലാം പഠനഭാഗത്തിന്റെ ഒരു ചുരുക്കം അവതരിപ്പിക്കണമെന്നും നിർദേശമുണ്ടായിരുന്നു.
14 ഈ യോഗത്തിന്റെ പേര് പല തവണ മാറ്റിയിട്ടുണ്ട്. തിരുവെഴുത്തുകൾ ശ്രദ്ധയോടെ പരിശോധിച്ച ഒന്നാം നൂറ്റാണ്ടിലെ ബെരോവക്കാരെ പരാമർശിച്ചുകൊണ്ട് ഈ യോഗത്തെ, ‘ബൈബിൾപഠനത്തിനുള്ള ബെരോവൻ വൃന്ദങ്ങൾ’ എന്നു വിളിക്കാൻ തുടങ്ങി. (പ്രവൃ. 17:11) പിന്നീട് അതു സഭാപുസ്തകാധ്യയനം എന്നു പേര് മാറ്റി. ഇന്ന് അതു സഭാ ബൈബിൾപഠനം എന്നാണ് അറിയപ്പെടുന്നത്. ഇതിനുവേണ്ടി ചെറിയ കൂട്ടങ്ങളായി സ്വകാര്യഭവനങ്ങളിൽ കൂടിവരുന്നതിനു പകരം സഭ മുഴുവൻ രാജ്യഹാളിൽ ഒരുമിച്ച് കൂടിവരുന്നു. പതിറ്റാണ്ടുകളിലുടനീളം വ്യത്യസ്ത പുസ്തകങ്ങളും ലഘുപത്രികകളും എന്തിന്, വീക്ഷാഗോപുരലേഖനങ്ങൾപോലും നമ്മൾ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നു. പണ്ടുമുതലേ, യോഗങ്ങൾക്കു വരുന്ന എല്ലാവർക്കും അഭിപ്രായങ്ങൾ പറയാനുള്ള പ്രോത്സാഹനം നൽകിയിട്ടുണ്ട്. ബൈബിളിനെക്കുറിച്ച് നമുക്കുള്ള അറിവ് ആഴമുള്ളതാക്കാൻ ഈ യോഗം വളരെയധികം ഉപകരിച്ചിരിക്കുന്നു. നിങ്ങൾ പതിവായി ഈ യോഗത്തിനുവേണ്ടി തയ്യാറാകുകയും കഴിവിന്റെ പരമാവധി അഭിപ്രായങ്ങൾ പറഞ്ഞ് അതിൽ പങ്കുപറ്റുകയും ചെയ്യാറുണ്ടോ?
15. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ രൂപകല്പന ചെയ്തത് എന്ത് ഉദ്ദേശ്യത്തോടെയാണ്?
15 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ലോകാസ്ഥാനത്ത് സേവിച്ചിരുന്ന ക്യാരി ബാർബർ സഹോദരൻ ഓർക്കുന്നു: “1942 ഫെബ്രുവരി 16 തിങ്കളാഴ്ച രാത്രി, ബ്രൂക്ലിൻ ബഥേൽ കുടുംബത്തിലെ പുരുഷന്മാർക്കെല്ലാം ഒരു ക്ഷണം ലഭിച്ചു. പിന്നീടു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ എന്ന് അറിയപ്പെട്ട സ്കൂളിൽ ചേരാനായിരുന്നു ആ ക്ഷണം.” ഏറെ കാലം കഴിഞ്ഞ് ഭരണസംഘാംഗമായിത്തീർന്ന ബാർബർ സഹോദരൻ ആ സ്കൂളിനെക്കുറിച്ച് പറഞ്ഞത് ഇതാണ്: “ആധുനികകാലത്തെ തന്റെ ജനത്തോടുള്ള യഹോവയുടെ ഇടപെടലുകളിലെ വലിയൊരു നാഴികക്കല്ലായിരുന്നു അത് എന്നു പറയാം.” പഠിപ്പിക്കുന്നതിലും പ്രസംഗപ്രവർത്തനം നടത്തുന്നതിലും ഉള്ള വൈദഗ്ധ്യങ്ങൾക്കു മൂർച്ച കൂട്ടാൻ സഹോദരന്മാരെ സഹായിക്കുന്ന കാര്യത്തിൽ ഈ സ്കൂൾ വലിയൊരു വിജയമായിരുന്നു. അതു കണക്കിലെടുത്ത് 1943 മുതൽ ക്രമേണ ലോകമെങ്ങുമുള്ള സഭകൾക്കു ദിവ്യാധിപത്യ ശുശ്രൂഷാ കോഴ്സ് എന്നൊരു ചെറുപുസ്തകം ലഭ്യമാക്കിത്തുടങ്ങി. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ദൈവജനത്തെ സഹായിക്കുന്ന വിധത്തെക്കുറിച്ച് 1943 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിൽ ഒരു അഭിപ്രായം വന്നിരുന്നു. “ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന സാക്ഷികളെന്ന നിലയിൽ കുറെക്കൂടെ മെച്ചപ്പെടാനുള്ള പരിശീലനം നേടാൻ” ദൈവജനത്തെ സഹായിക്കാനാണ് ആ സ്കൂൾ രൂപകല്പന ചെയ്തതെന്ന് അതു പറഞ്ഞു.—2 തിമൊ. 2:15.
16, 17. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പ്രസംഗകല മെച്ചപ്പെടുത്തുക മാത്രമാണോ ചെയ്തത്? വിശദീകരിക്കുക.
16 തുടക്കത്തിൽ ഒരു വലിയ സദസ്സിന്റെ മുന്നിൽ നിന്ന് പ്രസംഗിക്കുന്നതു പലർക്കും ഒരു പേടിസ്വപ്നമായിരുന്നു. 1918-ൽ, റഥർഫോർഡ് സഹോദരന്റെയും മറ്റുള്ളവരുടെയും കൂടെ അന്യായമായി ജയിലിൽ അടയ്ക്കപ്പെട്ട ഒരു സഹോദരന്റെ മകനായ ക്ലെയ്റ്റൺ വുഡ്വർത്ത് ജൂനിയർ, 1943-ൽ താൻ ആദ്യമായി ആ സ്കൂളിൽ ചേർന്നപ്പോഴത്തെ അനുഭവം ഓർക്കുന്നു. അദ്ദേഹം പറയുന്നു: “പ്രസംഗങ്ങൾ നടത്തുന്നത് എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. എന്റെ നാക്ക് നീണ്ടുവരുന്നതായി എനിക്കു തോന്നും. എന്റെ വായിലെ വെള്ളവും വറ്റും. ഇനി ശബ്ദമോ? അതിനെ നിലവിളിയെന്നാണോ ഞരക്കമെന്നാണോ വിളിക്കേണ്ടതെന്ന് അറിയില്ലായിരുന്നു.” എന്നാൽ ക്ലെയ്റ്റൺ സഹോദരന്റെ പ്രാപ്തികൾ മെച്ചപ്പെട്ടപ്പോൾ അദ്ദേഹത്തിന് അനേകം സദസ്സുകളിൽ പ്രസംഗങ്ങൾ നടത്താനുള്ള പദവി ലഭിച്ചു. ആ സ്കൂൾ അദ്ദേഹത്തിന്റെ പ്രസംഗകല മെച്ചപ്പെടുത്തുക മാത്രമല്ല ചെയ്തത്. താഴ്മയുടെ മൂല്യവും യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യവും അത് അദ്ദേഹത്തെ പഠിപ്പിച്ചു. അദ്ദേഹം പറയുന്നു: “പ്രസംഗകന് അത്ര പ്രാധാന്യമില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നാൽ നന്നായി തയ്യാറാകുകയും ആശ്രയം മുഴുവൻ യഹോവയിൽ അർപ്പിക്കുകയും ചെയ്താൽ കേൾക്കുന്നവർ അത് ആസ്വദിക്കും, അവർ അതിൽനിന്ന് എന്തെങ്കിലുമൊക്കെ പഠിക്കുകയും ചെയ്യും.”
17 1959-ൽ സഹോദരിമാർക്കും ആ സ്കൂളിൽ ചേരാൻ ക്ഷണം ലഭിച്ചു. ഒരു സമ്മേളനത്തിൽവെച്ച് അതിനെക്കുറിച്ചുള്ള അറിയിപ്പു കേട്ടത് എഡ്ന ബൗവർ സഹോദരി ഓർക്കുന്നു. അവർ പറയുന്നു: “അതു കേട്ടപ്പോൾ സഹോദരിമാർക്കുണ്ടായ ആവേശം എന്റെ മനസ്സിലുണ്ട്. അവർക്ക് അവസരങ്ങളുടെ ഒരു വലിയ വാതിൽ തുറന്നുകിട്ടിയല്ലോ.” വർഷങ്ങളിലുടനീളം അനേകം സഹോദരീസഹോദരന്മാർ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ചേരാനുള്ള അവസരം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അവരെ യഹോവ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. മധ്യവാരയോഗത്തിലൂടെ നമുക്ക് ഇന്നും ആ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുകയാണ്.—യശയ്യ 54:13 വായിക്കുക.
18, 19. (എ) ഇന്നു നമ്മുടെ ശുശ്രൂഷ ചെയ്യാനുള്ള പ്രായോഗികനിർദേശങ്ങൾ നമുക്കു ലഭിക്കുന്നത് എങ്ങനെയാണ്? (ബി) നമ്മൾ യോഗങ്ങളിൽ ഗീതങ്ങൾ ആലപിക്കുന്നത് എന്തുകൊണ്ടാണ്? (“ ബൈബിൾസത്യങ്ങൾ ഗാനങ്ങളിലൂടെ . . . ” എന്ന ചതുരം കാണുക.)
18 സേവനയോഗം. വയൽസേവനം സംഘടിപ്പിക്കാനുള്ള യോഗങ്ങൾ 1919-ൽത്തന്നെ നടത്തിത്തുടങ്ങിയിരുന്നു. അക്കാലങ്ങളിൽ സഭയിലെ എല്ലാവരും ആ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നതിൽ നേരിട്ട് ഉൾപ്പെട്ടിരുന്നവർ മാത്രമാണ് അവയിൽ സംബന്ധിച്ചിരുന്നത്. 1923-ൽ, മിക്കവാറും എല്ലാ മാസവും ഓരോ തവണ സേവനയോഗം എന്നൊരു പരിപാടി നടത്തിയിരുന്നു. ക്ലാസിലെ അഥവാ സഭയിലെ എല്ലാവരും ആ യോഗത്തിൽ പങ്കെടുക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ 1928 ആയപ്പോഴേക്കും എല്ലാ ആഴ്ചയും സേവനയോഗം നടത്താൻ സഭകൾക്കു പ്രോത്സാഹനം നൽകി. തുടർന്ന് 1935-ൽ, ഡയറക്ടറിൽ (ഈ പ്രസിദ്ധീകരണം ഇൻഫോർമന്റ് എന്നും പിന്നീടു നമ്മുടെ രാജ്യശുശ്രൂഷ എന്നും അറിയപ്പെട്ടു.) പ്രസിദ്ധീകരിച്ചുവന്നിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി സേവനയോഗം നടത്താൻ വീക്ഷാഗോപുരം എല്ലാ സഭകൾക്കും നിർദേശം കൊടുത്തു. വളരെ പെട്ടെന്നുതന്നെ ഈ യോഗം, ഓരോ സഭയുടെയും യോഗപരിപാടികളുടെ കൂട്ടത്തിൽ സ്ഥിരമായൊരു ഇടം നേടി.
19 ഇന്നു നമ്മുടെ ശുശ്രൂഷ ചെയ്യാനുള്ള പ്രായോഗികനിർദേശങ്ങൾ ലഭിക്കുന്നതു മധ്യവാരയോഗത്തിലൂടെയാണ്. (മത്താ. 10:5-13) യോഗത്തിനുള്ള പഠനസഹായിയുടെ ഒരു പ്രതി ലഭിക്കാനുള്ള യോഗ്യത നിങ്ങൾക്കുണ്ടെങ്കിൽ, അതു പഠിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ശുശ്രൂഷയിലായിരിക്കെ നിങ്ങൾ അതിലെ നിർദേശങ്ങൾ പരീക്ഷിച്ചുനോക്കാറുണ്ടോ?
വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട യോഗം
20-22. (എ) നമ്മൾ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നത് എന്തുകൊണ്ട്? (ബി) ഓരോ വർഷവും സ്മാരകാചരണത്തിൽ സംബന്ധിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എന്തു പ്രയോജനം ലഭിക്കുന്നു?
20 താൻ വരുന്നതുവരെ തന്റെ മരണത്തിന്റെ ഓർമ ആചരിക്കണമെന്നു യേശു അനുഗാമികളോടു പറഞ്ഞിരുന്നു. പെസഹ ആഘോഷംപോലെ, ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകവും വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്ന ഒരു ആചരണമാണ്. (1 കൊരി. 11:23-26) ഓരോ വർഷവും ദശലക്ഷങ്ങളാണ് ഈ യോഗത്തിനു ഹാജരാകുന്നത്. ദൈവരാജ്യത്തിന്റെ കൂട്ടവകാശികളാകാനുള്ള തങ്ങളുടെ പദവിയെക്കുറിച്ച് അത് അഭിഷിക്തക്രിസ്ത്യാനികളെ ഓർമിപ്പിക്കുന്നു. (റോമ. 8:17) വേറെ ആടുകളുടെ കാര്യമോ? ദൈവരാജ്യത്തിന്റെ രാജാവിനോട് അവർക്ക് ആഴമായ ആദരവും കൂറും തോന്നാൻ ഈ ആചരണം ഇടയാക്കുന്നു.—യോഹ. 10:16.
21 കർത്താവിന്റെ അത്താഴത്തിന്റെ ഓർമ ആചരിക്കേണ്ടതിന്റെ പ്രാധാന്യം റസ്സൽ സഹോദരനും സഹകാരികളും തിരിച്ചറിഞ്ഞിരുന്നു. അതു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ആചരിക്കേണ്ടതെന്നും അവർക്ക് അറിയാമായിരുന്നു. 1880 ഏപ്രിൽ ലക്കം വീക്ഷാഗോപുരം അതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “പെസഹയുടെ (സ്മാരകത്തിന്റെ) ഓർമ ആചരിക്കുന്നതും നമ്മുടെ കർത്താവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകങ്ങൾ ഭക്ഷിക്കുന്നതും . . . പിറ്റ്സ്ബർഗിലുള്ള ഞങ്ങളിൽ പലരുടെയും വർഷങ്ങളായുള്ള പതിവാണ്.” അധികം വൈകാതെ, സ്മാരകത്തോടൊപ്പം കൺവെൻഷനുകൾ നടത്തുന്ന പതിവ് തുടങ്ങി. എന്നാൽ 1889-ലാണ് അതിനെക്കുറിച്ചുള്ള രേഖകൾ സൂക്ഷിക്കാൻ തുടങ്ങിയത്. രേഖകൾപ്രകാരം അന്ന് 225 പേർ ഹാജരായിരുന്നു, 22 പേർ സ്നാനമേൽക്കുകയും ചെയ്തു.
22 ഇന്ന് ഏതെങ്കിലും കൺവെൻഷന്റെ ഭാഗമായല്ല നമ്മൾ സ്മാരകാചരണം നടത്തുന്നത്. എന്നാൽ, നമ്മൾ ജീവിക്കുന്നത് എവിടെയായാലും അവിടെയുള്ള രാജ്യഹാളിലോ വാടകയ്ക്കെടുത്ത കെട്ടിടത്തിലോ വെച്ച് നടത്തുന്ന ഈ ആചരണത്തിനു നമ്മളോടൊപ്പം കൂടിവരാൻ ആ പ്രദേശത്തുള്ള എല്ലാവരെയും നമ്മൾ ക്ഷണിക്കാറുണ്ട്. 2013-ൽ 1 കോടി 90 ലക്ഷത്തിലേറെ ആളുകളാണു യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ വന്നുചേർന്നത്. സ്മാരകാചരണത്തിൽ പങ്കെടുക്കാനും അതിപാവനമായ ഈ അവസരത്തിൽ നമ്മളുടെകൂടെ ചേരാനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും കഴിയുന്നത് എത്ര വലിയൊരു പദവിയാണ്! നിങ്ങൾ ഓരോ വർഷവും, കഴിയുന്നിടത്തോളം ആളുകളെ സ്മാരകാചരണത്തിനായി ക്ഷണിക്കാറുണ്ടോ? അതിനായി ഉത്സാഹത്തോടെ പ്രവർത്തിക്കാറുണ്ടോ?
നമ്മുടെ മനോഭാവം എന്തു വെളിപ്പെടുത്തുന്നു?
23. നമ്മുടെ കൂടിവരവുകളെ നിങ്ങൾ എങ്ങനെയാണു കാണുന്നത്?
23 ഒരുമിച്ച് കൂടിവരാനുള്ള നിർദേശത്തെ യഹോവയുടെ വിശ്വസ്തരായ ദാസന്മാർ ഒരു ഭാരമായി കാണാറില്ല. (എബ്രാ. 10:24, 25; 1 യോഹ. 5:3) ഉദാഹരണത്തിന്, ആരാധനയ്ക്കായി യഹോവയുടെ ആലയത്തിലേക്കു പോകുന്നതു ദാവീദ് രാജാവിനു വലിയ ഇഷ്ടമായിരുന്നു. (സങ്കീ. 27:4) ഇനി, ദൈവത്തെ സ്നേഹിക്കുന്ന മറ്റുള്ളവരും കൂടെയുണ്ടെങ്കിലോ? അത് അദ്ദേഹത്തിനു പ്രത്യേകമായൊരു ആനന്ദം പകർന്നിരുന്നു. (സങ്കീ. 35:18) യേശുവിന്റെ കാര്യമോ? ചെറുപ്പമായിരുന്നപ്പോൾപ്പോലും പിതാവിന്റെ ആരാധനാലയത്തിലായിരിക്കാനുള്ള ശക്തമായൊരു ആഗ്രഹം യേശുവിനുണ്ടായിരുന്നു.—ലൂക്കോ. 2:41-49.
ഒരുമിച്ച് കൂടിവരാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ തീവ്രത പരിശോധിച്ചാൽ ദൈവരാജ്യം നമുക്ക് ഓരോരുത്തർക്കും എത്ര യഥാർഥമാണെന്ന് അറിയാനാകും
24. യോഗങ്ങളിൽ പങ്കെടുക്കുന്നതിലൂടെ നമുക്ക് എന്തിനെല്ലാമുള്ള അവസരങ്ങൾ ലഭിക്കും?
24 യോഗങ്ങളിൽ പങ്കെടുക്കുന്നതിലൂടെ, നമ്മൾ യഹോവയെ സ്നേഹിക്കുന്നെന്നും സഹവിശ്വാസികളെ ബലപ്പെടുത്താൻ ആഗ്രഹിക്കുന്നെന്നും തെളിയിക്കുകയാണ്. ദൈവരാജ്യത്തിന്റെ പ്രജകളായി ജീവിക്കേണ്ടത് എങ്ങനെയെന്നു പഠിക്കാൻ നമുക്ക് എത്രത്തോളം ആഗ്രഹമുണ്ടെന്നും അതു വെളിപ്പെടുത്തും. കാരണം അതിനുള്ള പരിശീലനം പ്രധാനമായും നമുക്കു ലഭിക്കുന്നതു യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെയാണ്. യോഗങ്ങളിൽ സംബന്ധിക്കുന്നതുകൊണ്ട് മറ്റൊരു പ്രയോജനവുമുണ്ട്: ദൈവരാജ്യം ഇന്നു ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു പറയാവുന്ന ഒരു പ്രവർത്തനത്തിൽ തളർന്നുപോകാതിരിക്കാനുള്ള വൈദഗ്ധ്യവും കരുത്തും നമുക്കു തരാൻ അവയ്ക്കാകും. എന്താണ് ആ പ്രവർത്തനം? രാജാവായ യേശുക്രിസ്തുവിന്റെ ശിഷ്യരാകാൻ ആളുകളെ സഹായിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് അത്. (മത്തായി 28:19, 20 വായിക്കുക.) ഒരുമിച്ച് കൂടിവരാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ തീവ്രത പരിശോധിച്ചാൽ ദൈവരാജ്യം നമുക്ക് ഓരോരുത്തർക്കും എത്ര യഥാർഥമാണെന്ന് അറിയാനാകും. അതുകൊണ്ട്, നമ്മുടെ യോഗങ്ങളെ നമുക്ക് എല്ലായ്പോഴും വിലയേറിയതായി കാണാം!