അധ്യായം 9
“അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ!”
“ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിതമായ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.”—കൊലോസ്യർ 3:5.
1, 2. യഹോവയുടെ ജനത്തിന് ഹാനി വരുത്താൻ ബിലെയാം എന്തു ചെയ്തു?
ഒരാൾ ചൂണ്ടയുമായി മീൻ പിടിക്കാൻ പോകുകയാണ്. അയാൾ, പിടിക്കാൻ ഉദ്ദേശിക്കുന്ന മീനിനു പറ്റിയ തരം ഇരയെ ചൂണ്ടയിൽ കൊളുത്തുന്നു. എന്നിട്ട് അതു വെള്ളത്തിലേക്ക് എറിഞ്ഞിട്ട് അയാൾ കാത്തിരിക്കുകയാണ്. മീൻ കൊത്തുന്നതും, അയാൾ ചൂണ്ട വലിച്ച് മീനിനെ എടുക്കുന്നു.
2 ഇതുപോലെ മനുഷ്യരെയും പിടിക്കാം! ഒരു ഉദാഹരണം നോക്കാം. മോവാബ് സമഭൂമിയിൽ പാളയമടിച്ചിരുന്ന സമയത്ത് ഇസ്രായേല്യർ വാഗ്ദത്തദേശത്ത് എത്താറായിരുന്നു. ഇസ്രായേലിന്റെ മേൽ ശാപം വരുത്തിയാൽ കുറെ പണം കൊടുക്കാമെന്നു മോവാബുരാജാവ് ബിലെയാമിനു വാക്കു കൊടുത്തു. ഇസ്രായേല്യർ സ്വയം ശാപം ഏറ്റുവാങ്ങാൻ ഇടവരുത്തുന്ന ഒരു വഴി ബിലെയാം കണ്ടെത്തി. അയാൾ ശ്രദ്ധയോടെ ഇരയെ തിരഞ്ഞെടുത്തു: മോവാബിലെ ചെറുപ്പക്കാരികളെ. പുരുഷന്മാരെ വശീകരിക്കുന്നതിനായി ഇസ്രായേല്യർ പാളയമടിച്ചിരുന്ന സ്ഥലത്തേക്ക് അയാൾ അവരെ അയച്ചു.—സംഖ്യ 22:1-7; 31:15, 16; വെളിപാട് 2:14.
3. ഇസ്രായേല്യർ ബിലെയാമിന്റെ ഇരയിൽ കൊത്തിയത് എങ്ങനെ?
3 ഇസ്രായേല്യപുരുഷന്മാർ ബിലെയാമിന്റെ ‘ഇരയിൽ കൊത്തിയോ?’ കൊത്തി. ആയിരക്കണക്കിന് ഇസ്രായേല്യപുരുഷന്മാർ ‘മോവാബിലെ സ്ത്രീകളുമായി അധാർമികപ്രവൃത്തികൾ ചെയ്തു.’ ലൈംഗികതയുടെ ദേവനായ പെയോരിലെ ബാൽ ഉൾപ്പെടെയുള്ള വ്യാജദേവന്മാരെ അവർ ആരാധിക്കാനും തുടങ്ങി. അതിന്റെ ഫലമായി വാഗ്ദത്തദേശത്തിന്റെ അതിർത്തിയിൽവെച്ച് 24,000 ഇസ്രായേല്യർ മരിച്ചു.—സംഖ്യ 25:1-9.
4. ആയിരക്കണക്കിന് ഇസ്രായേല്യർ അധാർമികപ്രവൃത്തി ചെയ്തത് എന്തുകൊണ്ടാണ്?
4 എന്തുകൊണ്ടാണ് അനേകം ഇസ്രായേല്യർ ബിലെയാമിന്റെ കെണിയിൽ വീണത്? അവർ സ്വന്തം സുഖങ്ങളെക്കുറിച്ചാണു ചിന്തിച്ചുകൊണ്ടിരുന്നത്. യഹോവ അവർക്കുവേണ്ടി ചെയ്തതെല്ലാം അവർ മറന്നു. യഹോവയോടു വിശ്വസ്തരായിരിക്കാൻ അവർക്ക് അനേകം കാരണങ്ങളുണ്ടായിരുന്നു. യഹോവ അവരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചു, വിജനഭൂമിയിൽ അവർക്ക് ആഹാരം കൊടുത്തു, വാഗ്ദത്തദേശത്തിന്റെ അതിർത്തിവരെ സുരക്ഷിതമായി എത്തിച്ചു. (എബ്രായർ 3:12) എന്നിട്ടും അവർ ലൈംഗിക അധാർമികത എന്ന കെണിയിൽ വീണു. അപ്പോസ്തലനായ പൗലോസ് എഴുതി: ‘അവരിൽ ചിലരെപ്പോലെ നമ്മൾ അധാർമികപ്രവൃത്തികൾ ചെയ്യരുത്. അധാർമികപ്രവൃത്തി കാരണം അവർ മരിച്ചുവീണു.’—1 കൊരിന്ത്യർ 10:8.
5, 6. മോവാബ് സമഭൂമിയിൽവെച്ച് നടന്ന സംഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
5 ഇന്നു പുതിയ ലോകം വളരെ അടുത്താണ്. അതുകൊണ്ട് ഒരു വിധത്തിൽ നമ്മളും ഇസ്രായേല്യരെപ്പോലെ വാഗ്ദത്തദേശത്തിന്റെ അതിർത്തിയിലാണ്. (1 കൊരിന്ത്യർ 10:11) ലൈംഗികതയുടെ കാര്യത്തിൽ ഇന്നത്തെ ലോകം മോവാബിനെക്കാൾ അധഃപതിച്ചതാണ്. ഇത് യഹോവയുടെ ജനത്തെയും ബാധിച്ചേക്കാം. സത്യത്തിൽ, സാത്താൻ ഫലപ്രദമായി ഉപയോഗിക്കുന്ന ഇര ലൈംഗിക അധാർമികതയാണ്.—സംഖ്യ 25:6, 14; 2 കൊരിന്ത്യർ 2:11; യൂദ 4.
6 സ്വയം ഇങ്ങനെ ചോദിക്കുക: ‘അൽപ്പനേരത്തെ സ്വന്തം സുഖത്തിനാണോ, അതോ പുതിയ ലോകത്തിൽ എന്നും സന്തോഷത്തോടെ ജീവിക്കുന്നതിനാണോ ഞാൻ പ്രാധാന്യം കൊടുക്കുന്നത്?’ “അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ” എന്ന യഹോവയുടെ കല്പന അനുസരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?—1 കൊരിന്ത്യർ 6:18.
എന്താണ് ലൈംഗിക അധാർമികത?
7, 8. എന്താണ് ലൈംഗിക അധാർമികത? അത് ഗൗരവമായിരിക്കുന്നത് എന്തുകൊണ്ട്?
7 ഇന്നു പലരും ധിക്കാരമനോഭാവം കാണിക്കുന്നു. ലൈംഗികതയെക്കുറിച്ചുള്ള ദൈവത്തിന്റെ നിയമത്തിന് അവർ യാതൊരു വിലയും കല്പിക്കുന്നില്ല. ബൈബിളിൽ ലൈംഗിക അധാർമികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു തിരുവെഴുത്തുപരമായി വിവാഹിതരല്ലാത്തവർക്കിടയിലുള്ള ലൈംഗികനടപടികളാണ്. ഇതിൽ ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള ലൈംഗികനടപടിയും മനുഷ്യനും മൃഗവും തമ്മിലുള്ള ലൈംഗികനടപടിയും ഉൾപ്പെടുന്നു. ലൈംഗികബന്ധമോ അധരസംഭോഗമോ ഗുദസംഭോഗമോ അല്ലെങ്കിൽ ദുരുദ്ദേശ്യത്തോടെ ഒരാളുടെ ലൈംഗികാവയങ്ങളെ തൊടുന്നതോ ഇതിൽപ്പെടുന്നു.—പിൻകുറിപ്പ് 23 കാണുക.
8 ലൈംഗിക അധാർമികത ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത ഒരു വ്യക്തിക്കു സഭയുടെ ഭാഗമായിരിക്കാൻ കഴിയില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു. (1 കൊരിന്ത്യർ 6:9; വെളിപാട് 22:15) കൂടാതെ, അങ്ങനെയൊരാൾക്ക് ആത്മാഭിമാനവും മറ്റുള്ളവരുടെ വിശ്വാസവും നഷ്ടമാകും. അധാർമികത എപ്പോഴും പ്രശ്നങ്ങൾ വരുത്തിവെക്കുന്നു. സാധാരണഗതിയിൽ അതിൽ ഉൾപ്പെടുന്നയാൾക്കു മനസ്സാക്ഷിക്കുത്തു തോന്നാൻ ഇടയുണ്ട്. കൂടാതെ ആഗ്രഹിക്കാത്ത ഗർഭധാരണം, ദാമ്പത്യപ്രശ്നങ്ങൾ, രോഗങ്ങൾ ചിലപ്പോൾ മരണംപോലും ഇതു വഴി സംഭവിച്ചേക്കാം. (ഗലാത്യർ 6:7, 8 വായിക്കുക.) അധാർമികതയുടെ ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കുന്നയാൾ അതിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാൽ അധാർമികതയിലേക്കുള്ള ആദ്യചുവടു വെക്കുന്ന ഒരാൾ മിക്കപ്പോഴും ചിന്തിക്കുന്നത് സ്വന്തം മോഹം തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരിക്കും. അശ്ലീലമായിരിക്കാം ആ ആദ്യചുവടുവെപ്പിൽ മിക്കപ്പോഴും ഉൾപ്പെടുന്നത്.
അശ്ലീലം—ആദ്യചുവട്
9. അശ്ലീലം അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
9 ലൈംഗികമോഹങ്ങൾ ഉണർത്തുന്ന വിധത്തിലാണ് അശ്ലീലം തയ്യാറാക്കിരിക്കുന്നത്. മാസികകളിലും പുസ്തകങ്ങളിലും പാട്ടുകളിലും ടിവി പരിപാടികളിലും ഇന്റർനെറ്റിലും, അങ്ങനെ എല്ലായിടത്തും ഇന്ന് അശ്ലീലമുണ്ട്. അശ്ലീലംകൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണു പലരും വിചാരിക്കുന്നത്. പക്ഷേ അതു ശരിക്കും അപകടകരമാണ്. അതിന് ഒരാളിൽ ലൈംഗികാസക്തിയും അധമമായ മോഹങ്ങളും ഉളവാക്കാനാകും. ഒരാൾ അശ്ലീലം കണ്ടുതുടങ്ങിയാൽ പിന്നീട് അതു സ്വയംഭോഗത്തിലേക്കും ദാമ്പത്യപ്രശ്നങ്ങളിലേക്കും ചിലപ്പോൾ വിവാഹമോചനത്തിലേക്കുപോലും നയിച്ചേക്കാം.—റോമർ 1:24-27; എഫെസ്യർ 4:19; പിൻകുറിപ്പ് 24 കാണുക.
10. യാക്കോബ് 1:14, 15-ലെ തത്ത്വം അധാർമികത ഒഴിവാക്കാൻ സഹായിക്കുന്നത് എങ്ങനെ?
10 ലൈംഗിക അധാർമികത നമ്മളെ എങ്ങനെ സ്വാധീനിച്ചേക്കാം എന്നു മനസ്സിലാക്കുന്നതു പ്രധാനമാണ്. യാക്കോബ് 1:14, 15-ലെ ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: “സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്. പിന്നെ മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. അങ്ങനെ പാപം ചെയ്യുമ്പോൾ മരണം ജനിക്കുന്നു.” അതുകൊണ്ട് തെറ്റായ ചിന്തകൾ മനസ്സിലേക്കു വരുമ്പോൾ അപ്പോൾത്തന്നെ അതു തള്ളിക്കളയുക. നിങ്ങൾ അബദ്ധത്തിൽ ഒരു അശ്ലീലചിത്രം കാണുന്നെങ്കിൽ ഉടനെ മുഖം തിരിക്കുക. കമ്പ്യൂട്ടർ ഓഫാക്കുകയോ ചാനൽ മാറ്റുകയോ ചെയ്യുക. തെറ്റായ മോഹങ്ങൾക്കു നിങ്ങളുടെ ജീവിതത്തിൽ സ്ഥാനം കൊടുക്കരുത്. അങ്ങനെ ചെയ്തില്ലെങ്കിൽ, നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിൽ തെറ്റായ മോഹങ്ങൾ ശക്തമായിത്തീർന്നേക്കാം.—മത്തായി 5:29, 30 വായിക്കുക.
11. തെറ്റായ ചിന്തകൾ ഒഴിവാക്കാൻ യഹോവ നമ്മളെ എങ്ങനെ സഹായിക്കും?
11 നമ്മളെക്കാൾ നന്നായി യഹോവയ്ക്കു നമ്മളെ അറിയാം. നമ്മുടെ കുറവുകളെക്കുറിച്ചും അറിയാം. എന്നാൽ തെറ്റായ മോഹങ്ങൾ മറികടക്കാൻ നമുക്കു കഴിയുമെന്ന കാര്യവും യഹോവയ്ക്ക് അറിയാം. യഹോവ പറയുന്നു: “ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിതമായ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.” (കൊലോസ്യർ 3:5) അത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ക്ഷമയോടെ കാത്തിരിക്കാനും സഹായിക്കാനും യഹോവ ഒരുക്കമാണ്. (സങ്കീർത്തനം 68:19) ഒരു യുവസഹോദരൻ അശ്ലീലത്തിന്റെയും സ്വയംഭോഗത്തിന്റെയും കെണിയിൽ അകപ്പെട്ടു. ഇതൊക്കെ ഈ പ്രായത്തിൽ സ്വഭാവികമാണെന്നാണു സഹോദരന്റെ സഹപാഠികൾ കരുതിയിരുന്നത്. എന്നാൽ, “അത് എന്റെ മനസ്സാക്ഷിയെ മുറിപ്പെടുത്തി. ഞാൻ അധാർമികജീവിതത്തിലേക്കു വഴുതി വീണു” എന്നാണ് സഹോദരൻ പറഞ്ഞത്. മോഹങ്ങൾ നിയന്ത്രിക്കണമെന്ന് അദ്ദേഹം മനസ്സിലാക്കി, യഹോവയുടെ സഹായത്തോടെ ദുശ്ശീലങ്ങളിൽനിന്ന് പുറത്തുവരുകയും ചെയ്തു. അധാർമികചിന്തകൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നെങ്കിൽ ചിന്തകൾ ശുദ്ധമായി കാത്തുസൂക്ഷിക്കുന്നതിനുള്ള ‘അസാധാരണശക്തിക്കായി’ യഹോവയോട് അപേക്ഷിക്കുക.—2 കൊരിന്ത്യർ 4:7; 1 കൊരിന്ത്യർ 9:27.
12. നമ്മൾ നമ്മുടെ ‘ഹൃദയം കാത്തുസൂക്ഷിക്കേണ്ടത് ’ എന്തുകൊണ്ട്?
12 ശലോമോൻ എഴുതി: “മറ്റ് എന്തിനെക്കാളും പ്രധാനം നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്; അതിൽനിന്നാണു ജീവന്റെ ഉറവുകൾ ആരംഭിക്കുന്നത്.” (സുഭാഷിതങ്ങൾ 4:23) “ഹൃദയം” എന്ന് ഇവിടെ പറയുന്നത് നമ്മൾ അകമേ എങ്ങനെയുള്ള വ്യക്തിയാണ് എന്നതിനെയാണ്. അതാണ് യഹോവ നോക്കുന്നത്. നമ്മൾ കാണുന്ന കാര്യങ്ങൾ നമ്മളെ ശക്തമായി സ്വാധീനിക്കും. വിശ്വസ്തനായിരുന്ന ഇയ്യോബ് പറഞ്ഞു: “ഞാൻ എന്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു; പിന്നെ മോശമായ രീതിയിൽ ഞാൻ ഒരു കന്യകയെ നോക്കുമോ?” (ഇയ്യോബ് 31:1) ഇയ്യോബിനെപ്പോലെ എന്തു കാണുന്നു, എന്തു ചിന്തിക്കുന്നു എന്ന കാര്യത്തിൽ നമുക്കും നിയന്ത്രണം വേണം. സങ്കീർത്തനക്കാരനെപ്പോലെ നമ്മൾ പ്രാർഥിക്കും: “ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻ എന്റെ നോട്ടം തിരിച്ചുവിടേണമേ.”—സങ്കീർത്തനം 119:37.
ദീനയുടെ ബുദ്ധിശൂന്യമായ തീരുമാനം
13. എങ്ങനെയുള്ളവരെയാണ് ദീന കൂട്ടുകാരാക്കിയത്?
13 കൂട്ടുകാർക്കു നമ്മളെ ശക്തമായി സ്വാധീനിക്കാൻ കഴിയും. അതു നല്ല രീതിയിലോ ചീത്ത രീതിയിലോ ആകാം. യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവരെയാണു നിങ്ങൾ കൂട്ടുകാരാക്കുന്നതെങ്കിൽ, ആ നിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ അവർക്കു നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും. (സുഭാഷിതങ്ങൾ 13:20; 1 കൊരിന്ത്യർ 15:33 വായിക്കുക.) കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ എത്രത്തോളം ശ്രദ്ധിക്കണമെന്നു ദീനയുടെ അനുഭവത്തിൽനിന്ന് നമുക്കു മനസ്സിലാക്കാം. ദീന യാക്കോബിന്റെ മകളായിരുന്നു. യഹോവയെ ആരാധിച്ചിരുന്ന ഒരു കുടുംബത്തിലാണു ദീന വളർന്നത്. ദീന ഒരു അധാർമികജീവിതം നയിക്കുന്ന വ്യക്തിയായിരുന്നില്ല. എന്നാൽ യഹോവയെ ആരാധിക്കാത്ത കനാന്യപെൺകുട്ടികളെ ദീന അടുത്ത കൂട്ടുകാരാക്കി. ലൈംഗികതയെക്കുറിച്ചുള്ള കനാന്യരുടെ വീക്ഷണം ദൈവജനത്തിന്റേതിൽനിന്ന് വ്യത്യസ്തമായിരുന്നു. മാത്രമല്ല അധാർമികതയ്ക്കു പേരുകേട്ടവരും ആയിരുന്നു അവർ. (ലേവ്യ 18:6-25) ഒരിക്കൽ കൂട്ടുകാരികളുടെ കൂടെയായിരുന്നപ്പോൾ ദീന കനാനിലെ ശെഖേം എന്ന ആളെ കണ്ടു. ശെഖേമിനു ദീനയെ കണ്ടപ്പോൾ ഇഷ്ടം തോന്നി. ശെഖേം തന്റെ കുടുംബത്തിലെ “ഏറ്റവും ആദരണീയനായ” ചെറുപ്പക്കാരനായിരുന്നു. എന്നാൽ അദ്ദേഹം യഹോവയെ സ്നേഹിച്ചിരുന്നില്ല.—ഉൽപത്തി 34:18, 19.
14. ദീനയ്ക്ക് എന്തുപറ്റി?
14 തനിക്കു കുഴപ്പമില്ലെന്നു തോന്നിയ ഒരു കാര്യം ശെഖേം ചെയ്തു. ദീനയോട് ഇഷ്ടം തോന്നിയ ശെഖേം ദീനയെ “പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി.” (ഉൽപത്തി 34:1-4 വായിക്കുക.) ഈ സംഭവം ദീനയുടെ കുടുംബത്തിൽ ദുരന്തങ്ങളുടെ പരമ്പരയ്ക്കു തിരികൊളുത്തി.—ഉൽപത്തി 34:7, 25-31; ഗലാത്യർ 6:7, 8.
15, 16. നമുക്ക് എങ്ങനെ ജ്ഞാനികളാകാം?
15 യഹോവയുടെ ധാർമികനിലവാരങ്ങൾ നമുക്കു ഗുണം ചെയ്യുമെന്നു മനസ്സിലാക്കുന്നതിനു ദീനയെപ്പോലെ നമ്മൾ സ്വന്തം അനുഭവത്തിൽനിന്ന് പഠിക്കേണ്ടതില്ല. “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.” (സുഭാഷിതങ്ങൾ 13:20) “സകല സന്മാർഗവും” തിരിച്ചറിയാൻ ശ്രമിക്കുന്നെങ്കിൽ നിങ്ങൾക്ക് അനാവശ്യമായ വേദനയും ദുരിതവും ഒഴിവാക്കാനാകും.—സുഭാഷിതങ്ങൾ 2:6-9; സങ്കീർത്തനം 1:1-3.
16 ദൈവവചനം പഠിച്ചുകൊണ്ടും തീരുമാനങ്ങളെടുക്കുന്നതിനു മുമ്പു പ്രാർഥിച്ചുകൊണ്ടും വിശ്വസ്തനും വിവേകിയും ആയ അടിമയിൽനിന്നുള്ള ബുദ്ധിയുപദേശങ്ങൾ സ്വീകരിച്ചുകൊണ്ടും നമുക്കു ജ്ഞാനികളാകാം. (മത്തായി 24:45; യാക്കോബ് 1:5) നമ്മൾ എല്ലാവരും അപൂർണരും ബലഹീനരും ആണെന്നു നമുക്ക് അറിയാം. (യിരെമ്യ 17:9) നിങ്ങൾ അധാർമികതയുടെ വക്കിലാണ്, സൂക്ഷിച്ചില്ലെങ്കിൽ അപകടത്തിൽ വീണേക്കാം എന്ന് ആരെങ്കിലും മുന്നറിയിപ്പു തന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങൾക്കു നീരസം തോന്നുമോ അതോ സഹായം സ്വീകരിക്കുമോ?—2 രാജാക്കന്മാർ 22:18, 19.
17. ഒരു സഹക്രിസ്ത്യാനിയിൽനിന്ന് ലഭിക്കുന്ന ഉപദേശം നമുക്കു ഗുണം ചെയ്തേക്കാമെന്നു കാണിക്കുന്ന ഒരു ഉദാഹരണം പറയുക.
17 ഉദാഹരണത്തിന് ഈ സാഹചര്യമൊന്നു ചിന്തിച്ചുനോക്കൂ. ഒരു യുവസഹോദരിയെ ജോലിസ്ഥലത്ത് ഒരാൾ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങുന്നു. പുറത്തു പോയി ഒന്നു കറങ്ങാൻ അയാൾ സഹോദരിയെ വിളിക്കുന്നു. യഹോവയെ സേവിക്കുന്ന ആളല്ലെങ്കിലും പൊതുവേ ആ വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. ഇവരെ രണ്ടു പേരെയും ഒന്നിച്ച് കണ്ട മറ്റൊരു സഹോദരി പിന്നീട് ഈ സഹോദരിക്കു മുന്നറിയിപ്പു കൊടുക്കുന്നു. സഹോദരി എങ്ങനെ പ്രതികരിക്കും? തന്റെ ഭാഗം ന്യായീകരിക്കാൻ നോക്കുമോ അതോ ആ മുന്നറിയിപ്പിനു പിന്നിലെ ജ്ഞാനം മനസ്സിലാക്കുമോ? ആ യുവസഹോദരി യഹോവയെ സ്നേഹിക്കുന്ന, നല്ലതു ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളായിരിക്കാം. പക്ഷേ അയാളോടൊപ്പം വീണ്ടുംവീണ്ടും കറങ്ങാൻ പോകുന്നെങ്കിൽ ആ സഹോദരി ‘അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലുകയായിരിക്കുമോ’ അതോ ‘സ്വന്തഹൃദയത്തെ ആശ്രയിക്കുകയായിരിക്കുമോ?’—സുഭാഷിതങ്ങൾ 22:3; 28:26; മത്തായി 6:13; 26:41.
യോസേഫിന്റെ ഉദാഹരണത്തിൽനിന്ന് പഠിക്കുക
18, 19. യോസേഫ് എങ്ങനെയാണ് അധാർമികതയിൽനിന്ന് ഓടിയകന്നത്? വിശദീകരിക്കുക.
18 യോസേഫ് ചെറുപ്പമായിരുന്നപ്പോൾ ഈജിപ്തിൽ അടിമയായിരുന്നു. ദിവസംപ്രതി, യജമാനന്റെ ഭാര്യ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ യോസേഫിനെ നിർബന്ധിച്ചു. പക്ഷേ അതു തെറ്റാണെന്നു യോസേഫിന് അറിയാമായിരുന്നു. യോസേഫ് യഹോവയെ സ്നേഹിക്കുകയും യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. അതുകൊണ്ട് യജമാനത്തി വശീകരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം യോസേഫ് ഒഴിഞ്ഞുമാറി. അടിമായായതുകൊണ്ട് യജമാനനെ ഉപേക്ഷിച്ച് പോകാനും പറ്റില്ലായിരുന്നു. ഒരു ദിവസം യജമാനത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചപ്പോൾ യോസേഫ് “പുറത്തേക്ക് ഓടിപ്പോയി.”—ഉൽപത്തി 39:7-12 വായിക്കുക.
19 യോസേഫ് അധാർമികചിന്തകളിൽ മുഴുകുകയോ യജമാനത്തിയെ ദിവാസ്വപ്നം കണ്ടിരിക്കുകയോ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ സാഹചര്യം മറ്റൊന്നായേനേ. യഹോവയുമായുള്ള ബന്ധമായിരുന്നു യോസേഫിനു മറ്റെന്തിനെക്കാളും പ്രധാനം. യോസേഫ് യജമാനത്തിയോടു പറഞ്ഞു: ‘നിങ്ങൾ യജമാനന്റെ ഭാര്യയായതിനാൽ നിങ്ങളെയല്ലാതെ മറ്റൊന്നും യജമാനൻ എനിക്കു വിലക്കിയിട്ടുമില്ല. ആ സ്ഥിതിക്ക്, ഇത്ര വലിയൊരു തെറ്റു ചെയ്ത് ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?’—ഉൽപത്തി 39:8, 9.
20. യോസേഫിന്റെ പ്രവൃത്തിയിൽ യഹോവ സന്തോഷിച്ചെന്നു നമുക്ക് എങ്ങനെ അറിയാം?
20 യോസേഫ് തന്റെ വീട്ടിൽനിന്നും വീട്ടുകാരിൽനിന്നും അകലെയായിരുന്നെങ്കിലും എപ്പോഴും ദൈവത്തോടു വിശ്വസ്തനായിരുന്നു. യഹോവ യോസേഫിനെ അനുഗ്രഹിച്ചു. (ഉൽപത്തി 41:39-49) യോസേഫിന്റെ വിശ്വസ്തത യഹോവയെ സന്തോഷിപ്പിച്ചു. (സുഭാഷിതങ്ങൾ 27:11) അധാർമികത ചെറുത്തുനിൽക്കുന്നതു ബുദ്ധിമുട്ടായിരിക്കാം. പക്ഷേ, ഈ വാക്കുകൾ ഓർക്കുക: “യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ! തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു; ദുഷ്ടന്റെ കൈയിൽനിന്ന് അവരെ മോചിപ്പിക്കുന്നു.”—സങ്കീർത്തനം 97:10.
21. ഒരു യുവസഹോദരൻ യോസേഫിനെ അനുകരിച്ചത് എങ്ങനെയാണ്?
21 ഓരോ ദിവസവും, ‘മോശമായതിനെ വെറുത്ത് നല്ലതിനെ സ്നേഹിക്കാനുള്ള’ ധൈര്യം യഹോവയുടെ ജനം കാണിക്കുന്നു. (ആമോസ് 5:15) നിങ്ങൾ ഏതു പ്രായക്കാരായിരുന്നാലും യഹോവയോടു വിശ്വസ്തരായിരിക്കാൻ കഴിയും. സ്കൂളിൽവെച്ച് ഒരു യുവസഹോദരന്റെ വിശ്വാസം പരിശോധിക്കപ്പെട്ടു. കണക്കുപരീക്ഷയിൽ സഹായിച്ചാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് ഒരു പെൺകുട്ടി സഹോദരനോടു പറഞ്ഞു. സഹോദരൻ എന്തു ചെയ്തു? യോസേഫിനെപ്പോലെ പ്രവർത്തിച്ചു. സഹോദരൻ പറയുന്നു: “ഞാൻ അത് അപ്പോൾത്തന്നെ നിരസിച്ചു. ദൈവമുമ്പാകെ നിഷ്കളങ്കനായി നിന്നുകൊണ്ട് ഞാൻ എന്റെ അന്തസ്സും ആത്മാഭിമാനവും കാത്തുസൂക്ഷിച്ചു.” അധാർമികതയിൽനിന്ന് കിട്ടുന്ന ‘താത്കാലികമായ സുഖം’ മിക്കപ്പോഴും ഹൃദയവേദനയിൽ കലാശിക്കും. (എബ്രായർ 11:25) യഹോവയോടുള്ള അനുസരണം എപ്പോഴും നിലനിൽക്കുന്ന സന്തോഷം തരും.—സുഭാഷിതങ്ങൾ 10:22.
നിങ്ങളെ സഹായിക്കാൻ യഹോവയെ അനുവദിക്കുക
22, 23. നമ്മൾ ഗുരുതരമായ പാപം ചെയ്താൽപ്പോലും യഹോവയ്ക്കു നമ്മളെ എങ്ങനെ സഹായിക്കാനാകും?
22 നമ്മളെ കെണിയിലാക്കാൻ സാത്താൻ ലൈംഗിക അധാർമികത ഉപയോഗിക്കും. ഇതു മറികടക്കുക ബുദ്ധിമുട്ടായിരിക്കാം. ഇടയ്ക്കിടെ മോശമായ ചിന്തകൾ നമ്മുടെ മനസ്സിലേക്കു വന്നേക്കാം. (റോമർ 7:21-25) ഇത് യഹോവയ്ക്ക് അറിയാം. കൂടാതെ ‘നാം പൊടിയാണെന്ന്’ യഹോവ ഓർക്കുന്നു. (സങ്കീർത്തനം 103:14) എന്നാൽ ഒരു ക്രിസ്ത്യാനി അധാർമികതയിൽ ഏർപ്പെട്ടുകൊണ്ട് ഗുരുതരമായ ഒരു പാപം ചെയ്താലോ? പിന്നെ പ്രതീക്ഷയ്ക്കു വകയില്ലേ? ഉണ്ട്. ഒരു വ്യക്തി ആത്മാർഥമായി പശ്ചാത്തപിച്ചാൽ യഹോവ സഹായിക്കും. യഹോവ “ക്ഷമിക്കാൻ സന്നദ്ധനും” ആണ്.—സങ്കീർത്തനം 86:5; യാക്കോബ് 5:16; സുഭാഷിതങ്ങൾ 28:13 വായിക്കുക.
23 യഹോവ “മനുഷ്യരെ സമ്മാനങ്ങളായി” തന്നിട്ടുണ്ട്. നമുക്കുവേണ്ടി കരുതുന്ന സ്നേഹമുള്ള മൂപ്പന്മാരാണ് അവർ. (എഫെസ്യർ 4:8, 12; യാക്കോബ് 5:14, 15) യഹോവയുമായി വീണ്ടും നല്ലൊരു ബന്ധത്തിലേക്കു വരുന്നതിനു നമ്മളെ സഹായിക്കാനാണ് യഹോവ മൂപ്പന്മാരെ തന്നിരിക്കുന്നത്.—സുഭാഷിതങ്ങൾ 15:32.
‘സാമാന്യബോധം’ കാണിക്കുക
24, 25. അധാർമികത ഒഴിവാക്കാൻ ‘സാമാന്യബോധം’ നമ്മളെ എങ്ങനെ സഹായിക്കും?
24 യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നതിന്റെ പ്രയോജനം മനസ്സിലാക്കുന്നതു നല്ല തീരുമാനങ്ങൾ എടുക്കാൻ നമ്മളെ സഹായിക്കും. സുഭാഷിതങ്ങൾ 7:6-23-ൽ പറയുന്ന ചെറുപ്പക്കാരനെപ്പോലെയാകാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ‘സാമാന്യബോധം’ ഇല്ലായിരുന്ന ആ ചെറുപ്പക്കാരൻ ലൈംഗിക അധാർമികതയുടെ കെണിയിൽ കുടുങ്ങി. സാമാന്യബോധം എന്നതു കേവലം ബുദ്ധിസാമർഥ്യമല്ല. നമുക്ക് സാമാന്യബോധമുണ്ടെങ്കിൽ ദൈവത്തിന്റെ ചിന്ത മനസ്സിലാക്കി പ്രവർത്തിക്കാൻ നമ്മൾ ശ്രമിക്കും. ഈ ജ്ഞാനമൊഴികൾ മനസ്സിൽപ്പിടിക്കുക: “സാമാന്യബോധം നേടുന്നവൻ സ്വന്തം ജീവനെ സ്നേഹിക്കുന്നു; വകതിരിവിനെ നിധിപോലെ കാക്കുന്നവൻ വിജയിക്കും.”—സുഭാഷിതങ്ങൾ 19:8.
25 ദൈവത്തിന്റെ നിലവാരങ്ങൾ ശരിയാണെന്നു നിങ്ങൾക്കു പൂർണബോധ്യമുണ്ടോ? ആ നിലവാരങ്ങൾ പിൻപറ്റുമ്പോൾ സന്തോഷം ലഭിക്കുമെന്നു നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ? (സങ്കീർത്തനം 19:7-10; യശയ്യ 48:17, 18) നിങ്ങൾക്ക് അക്കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ലെങ്കിൽ യഹോവ നിങ്ങൾക്കുവേണ്ടി ചെയ്ത എല്ലാ നല്ല കാര്യങ്ങളും ഓർക്കുക. “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!” (സങ്കീർത്തനം 34:8) നിങ്ങൾ അങ്ങനെ എത്രയധികം ചെയ്യുന്നോ അത്രയധികം നിങ്ങൾ ദൈവത്തെ സ്നേഹിക്കും. ദൈവം സ്നേഹിക്കുന്നതിനെ സ്നേഹിക്കുക, വെറുക്കുന്നതിനെ വെറുക്കുക. നല്ല ചിന്തകൾകൊണ്ട് മനസ്സു നിറയ്ക്കുക. അതായത്, സത്യമായതും നീതിനിഷ്ഠമായതും നിർമലമായതും സ്നേഹം ജനിപ്പിക്കുന്നതും അത്യുത്തമമായതും ആയ കാര്യങ്ങൾകൊണ്ട്. (ഫിലിപ്പിയർ 4:8, 9) യഹോവയുടെ ജ്ഞാനത്തിൽനിന്ന് പ്രയോജനം നേടിയ യോസേഫിനെപ്പോലെ നമുക്കും ആയിരിക്കാം.—യശയ്യ 64:8.
26. അടുത്തതായി നമ്മൾ എന്തു ചർച്ച ചെയ്യും?
26 നിങ്ങൾ വിവാഹിതരാണെങ്കിലും അല്ലെങ്കിലും നിങ്ങൾ ജീവിതം ആസ്വദിക്കാനും സന്തോഷത്തോടിരിക്കാനും ആണ് യഹോവ ആഗ്രഹിക്കുന്നത്. വിവാഹജീവിതം വിജയകരമാക്കാൻ സഹായിക്കുന്ന ചില വിവരങ്ങൾ അടുത്ത രണ്ട് അധ്യായങ്ങളിൽ കാണാം.