വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 11

കല്യാണത്തിനു ശേഷം

കല്യാണത്തിനു ശേഷം

“സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല.”—1 കൊരിന്ത്യർ 13:8.

1, 2. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾ വിവാഹം ഒരു പരാജയമാണെന്ന്‌ അർഥമാക്കുന്നുണ്ടോ? വിശദീകരിക്കുക.

 വിവാഹം യഹോവയുടെ ഒരു സമ്മാനമാണ്‌. അതിന്‌ ഒരാളുടെ ജീവിതത്തെ സന്തോഷപ്രദമാക്കാൻ കഴിയും. എങ്കിലും എല്ലാ വിവാഹത്തിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ടാകും. ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങൾ വരുകയാണല്ലോ എന്നു ചില ദമ്പതികൾ ചിന്തിച്ചേക്കാം. അതുകൊണ്ട്‌ അവർ തമ്മിൽ അകന്നുപോകുന്നതായും അവർക്കു തോന്നിയേക്കാം.

2 നമ്മുടെ വിവാഹജീവിതത്തിലും ഇടയ്‌ക്കിടെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നെങ്കിൽ അതിശയിക്കേണ്ടതില്ല. പ്രശ്‌നങ്ങൾ ഉണ്ട്‌ എന്നത്‌ വിവാഹം ഒരു പരാജയമാണെന്ന്‌ അർഥമാക്കുന്നില്ല. വളരെ വലിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ദമ്പതികൾപോലും അവരുടെ ബന്ധത്തിനേറ്റ വിള്ളലുകൾ അടയ്‌ക്കാനും ആ ബന്ധം ശക്തമാക്കാനും ഉള്ള വഴികൾ കണ്ടെത്തിയിട്ടുണ്ട്‌. എങ്ങനെ?

ദൈവത്തോടും പരസ്‌പരവും അടുക്കാൻ

3, 4. വിവാഹജീവിതത്തിൽ ചിലപ്പോഴൊക്കെ എന്തു സംഭവിച്ചേക്കാം?

3 വിവാഹം രണ്ടു വ്യക്തികളെ കൂട്ടിച്ചേർക്കുന്നു. അവരുടെ ഇഷ്ടാനിഷ്ടങ്ങളും അഭിപ്രായങ്ങളും അവർ കാര്യങ്ങൾ ചെയ്യുന്ന വിധവും വ്യത്യസ്‌തമായിരിക്കും. അവർ വ്യത്യസ്‌ത പശ്ചാത്തലത്തിൽനിന്നോ സംസ്‌കാരത്തിൽനിന്നോ വന്നവരും ആയിരിക്കാം. പരസ്‌പരം നന്നായി അറിയാനും മനസ്സിലാക്കാനും അവർക്കു സമയവും ശ്രമവും വേണ്ടിവരും.

4 സമയം കടന്നുപോകുമ്പോൾ ദമ്പതികൾ അവരവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ മുഴുകി പരസ്‌പരം അകന്നുപോയേക്കാം. അവർ ഒറ്റയ്‌ക്കൊറ്റയ്‌ക്കു ജീവിക്കുന്നതുപോലെയായേക്കാം. പരസ്‌പരം അടുക്കാൻ അവരെ എന്തു സഹായിക്കും?

നല്ല വിവാഹജീവിതത്തിനു ബൈബിളിന്റെ ഉപദേശം ഒഴിച്ചുകൂടാനാകാത്തതാണ്‌

5. (എ) ഇണയോട്‌ അടുക്കാൻ ഒരു ക്രിസ്‌ത്യാനിയെ എന്തു സഹായിക്കും? (ബി) എബ്രായർ 13:4 അനുസരിച്ച്‌ വിവാഹത്തെ നമ്മൾ എങ്ങനെ കാണണം?

5 നിങ്ങൾക്കും നിങ്ങളുടെ ഇണയ്‌ക്കും യഹോവയോട്‌ അടുക്കാനും പരസ്‌പരം അടുക്കാനും വേണ്ട ഉത്തമമായ ഉപദേശം യഹോവ തരുന്നു. (സങ്കീർത്തനം 25:4; യശയ്യ 48:17, 18) “വിവാഹത്തെ എല്ലാവരും ആദരണീയമായി കാണണം” എന്ന്‌ യഹോവ നമ്മളോടു പറയുന്നു. (എബ്രായർ 13:4) നിങ്ങൾ ആദരണീയമായി കാണുന്ന ഒരു കാര്യം നിങ്ങൾക്ക്‌ വിലയേറിയതും അമൂല്യവും ആയിരിക്കും. നിങ്ങൾ അതു നിസ്സാരമായി കാണാതെ അതു കാത്തുസൂക്ഷിക്കും. വിവാഹത്തെ നമ്മൾ അങ്ങനെ കാണാനാണ്‌ യഹോവയും ആഗ്രഹിക്കുന്നത്‌.

യഹോവയോടുള്ള സ്‌നേഹം വിവാഹത്തിന്‌ പ്രധാനം

6. യഹോവ വിവാഹത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെക്കുറിച്ച്‌ മത്തായി 19:4-6 എന്തു പറയുന്നു?

6 യഹോവയാണ്‌ ആദ്യത്തെ വിവാഹം നടത്തിയത്‌. യഹോവയുടെ മകനായ യേശു പറഞ്ഞു: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്നും ‘അതുകൊണ്ട്‌ പുരുഷൻ അപ്പനെയും അമ്മയെയും വിട്ട്‌ ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും’ എന്നു പറഞ്ഞെന്നും നിങ്ങൾ വായിച്ചിട്ടില്ലേ? അതിനാൽ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്‌. അതുകൊണ്ട്‌ ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.” (മത്തായി 19:4-6) വിവാഹബന്ധം എന്നും നിലനിൽക്കുന്ന ഒന്നായിരിക്കാനാണു തുടക്കംമുതലേ യഹോവ ഉദ്ദേശിച്ചത്‌. കുടുംബങ്ങളിൽ സന്തോഷവും അടുപ്പവും ഉണ്ടായിരിക്കാനും അങ്ങനെ ഒരുമിച്ചുള്ള ജീവിതം അവർ ആസ്വദിക്കാനും ആണ്‌ യഹോവ ആഗ്രഹിച്ചത്‌.

7. ഭാര്യാഭർത്താക്കന്മാർക്ക്‌ എങ്ങനെ അവരുടെ വിവാഹബന്ധം ശക്തമാക്കാൻ കഴിയും?

7 എങ്കിലും ദമ്പതികൾ ഇന്നു മുമ്പെന്നത്തെക്കാളും അധികം സമ്മർദവും പിരിമുറുക്കവും അനുഭവിക്കുന്നു. ചിലപ്പോൾ സമ്മർദം വളരെ വലുതായിരിക്കും. അത്തരം സാഹചര്യങ്ങളിൽ വിവാഹബന്ധം തുടർന്നുകൊണ്ടുപോകാൻ പറ്റില്ലെന്നു വിചാരിച്ച്‌ ആളുകൾ അതിനുള്ള ശ്രമം ഉപേക്ഷിക്കുന്നു. എന്നാൽ വിവാഹത്തെ യഹോവ എങ്ങനെ കാണുന്നു എന്നു മനസ്സിലാക്കുന്നതു നമുക്കു സഹായമായിരുന്നേക്കാം.—1 യോഹന്നാൻ 5:3.

8, 9. (എ) വിവാഹത്തെക്കുറിച്ചുള്ള യഹോവയുടെ മാർഗനിർദേശം നമ്മൾ എപ്പോൾ അനുസരിക്കണം? (ബി) വിവാഹം നമുക്ക്‌ അമൂല്യമാണെന്ന്‌ എങ്ങനെ കാണിക്കാം?

8 യഹോവയുടെ മാർഗനിർദേശം എപ്പോഴും നമ്മുടെ നന്മയ്‌ക്കുവേണ്ടിയുള്ളതാണ്‌. നമ്മൾ കണ്ടതുപോലെ യഹോവ ഈ ഉപദേശം തരുന്നു: “വിവാഹത്തെ എല്ലാവരും ആദരണീയമായി കാണണം.” (എബ്രായർ 13:4; സഭാപ്രസംഗകൻ 5:4) ബുദ്ധിമുട്ടായിരിക്കുമ്പോൾപ്പോലും യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുന്നതു തീർച്ചയായും നമുക്കു പ്രയോജനം ചെയ്യും.—1 തെസ്സലോനിക്യർ 1:3; എബ്രായർ 6:10.

9 വിവാഹം നമുക്ക്‌ അമൂല്യമായതുകൊണ്ട്‌ അതിനു കോട്ടം വരുത്തുന്നതൊന്നും നമ്മൾ പറയാനോ പ്രവർത്തിക്കാനോ ആഗ്രഹിക്കില്ല. പകരം ഇണയുമായുള്ള ബന്ധം ശക്തമാക്കാൻ നമ്മൾ ശ്രമിക്കും. അത്‌ എങ്ങനെ ചെയ്യാം?

വാക്കിലും പ്രവൃത്തിയിലും വിവാഹത്തോട്‌ ആദരവ്‌ കാണിക്കുക

10, 11. (എ) ചില ദമ്പതികൾക്കിടയിൽ ഗുരുതരമായ ഏതു പ്രശ്‌നമുണ്ട്‌? (ബി) ഇണയോടു നമ്മൾ സംസാരിക്കുന്ന വിധം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 പല വിധങ്ങളിൽ ഒരാൾ ഇണയെ വേദനിപ്പിച്ചേക്കാം. ഒരു ക്രിസ്‌ത്യാനി ഇണയെ ഉപദ്രവിക്കാൻ പാടില്ലെന്നു നമുക്ക്‌ അറിയാം. എന്നാൽ നമ്മൾ ചിലപ്പോൾ വാക്കുകൾകൊണ്ട്‌ ഇണയെ മുറിപ്പെടുത്തിയേക്കാം. വാക്കുകൾ ആയുധങ്ങളായി മാറിയേക്കാം. ഒരു സ്‌ത്രീ പറഞ്ഞു: “എന്റെ ഭർത്താവ്‌ എന്നെ വാക്കുകൾകൊണ്ട്‌ മുറിപ്പെടുത്താറുണ്ട്‌. പുറമേ മുറിവുകളൊന്നും കാണാനാകില്ലെങ്കിലും, ‘നീ ഒരു ഭാരമാണ്‌,’ ‘നിന്നെക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല’ തുടങ്ങിയ കുത്തുവാക്കുകൾ എന്റെ ഹൃദയത്തിൽ മുറിപ്പാടുകളുണ്ടാക്കിയിട്ടുണ്ട്‌.” ഭാര്യ, തന്നെ വാക്കുകൾകൊണ്ട്‌ ഇടിച്ചുതാഴ്‌ത്തുകയും ഇരട്ടപ്പേര്‌ വിളിക്കുകയും ചെയ്യുന്നതായി ഒരു ഭർത്താവ്‌ പറഞ്ഞു. അദ്ദേഹം തുടരുന്നു: “അവൾ പറയുന്ന കാര്യങ്ങൾ ഓർത്താൽത്തന്നെ അവളോടു സമാധാനമായി സംസാരിക്കാൻ കഴിയില്ല. അതുകൊണ്ടാണ്‌ എനിക്ക്‌ അവളോടു മിണ്ടാൻ തോന്നാത്തതും ജോലി കഴിഞ്ഞ്‌ താമസിച്ച്‌ വരുന്നതും. വീടിനെക്കാൾ ഭേദം ജോലിസ്ഥലംതന്നെയാണ്‌.” അസഭ്യം പറയുന്നതും മനോവിഷമം ഉണ്ടാക്കുന്ന വിധത്തിൽ പരുഷമായും ദയയില്ലാതെയും സംസാരിക്കുന്നതും ഇന്നു സർവസാധാരണമാണ്‌.

11 ഭാര്യയും ഭർത്താവും പരസ്‌പരം പരുഷമായി സംസാരിക്കുമ്പോൾ അതു ഹൃദയത്തിൽ ആഴമുള്ള മുറിവുകളുണ്ടാക്കുന്നു, അത്‌ ഉണങ്ങാൻ വളരെ കാലമെടുക്കും. ഭാര്യാഭർത്താക്കന്മാർ പരസ്‌പരം ഇങ്ങനെ ഇടപെടാനല്ല യഹോവ ഉദ്ദേശിച്ചത്‌ എന്ന കാര്യം വ്യക്തമാണ്‌. പക്ഷേ ചിലപ്പോൾ അറിയാതെപോലും നിങ്ങൾ ഇണയെ മുറിപ്പെടുത്താൻ സാധ്യതയുണ്ട്‌. ഇണയോടു ദയയോടെയാണ്‌ ഇടപെടുന്നതെന്നു നിങ്ങൾക്കു തോന്നിയേക്കാം, എന്നാൽ നിങ്ങളുടെ ഇണയ്‌ക്ക്‌ എന്താണു തോന്നുന്നത്‌? നിങ്ങൾ പറഞ്ഞ എന്തെങ്കിലും ഇണയെ മുറിപ്പെടുത്തിയെങ്കിൽ മാറ്റം വരുത്താൻ നിങ്ങൾ തയ്യാറാണോ?—ഗലാത്യർ 5:15; എഫെസ്യർ 4:31 വായിക്കുക.

12. യഹോവയുമായുള്ള ബന്ധത്തെ ബാധിച്ചേക്കാവുന്ന ഏതു കാര്യത്തെക്കുറിച്ച്‌ ഇണകൾ ശ്രദ്ധയുള്ളവരായിരിക്കണം?

12 നിങ്ങൾ ഇണയോടു സംസാരിക്കുന്ന വിധം, അതു പൊതുസ്ഥലത്തുവെച്ചോ സ്വകാര്യമായോ ആണെങ്കിലും, യഹോവയ്‌ക്ക്‌ അതു പ്രധാനമാണ്‌. (1 പത്രോസ്‌ 3:7 വായിക്കുക.) യാക്കോബ്‌ 1:26 ഇങ്ങനെ ഓർമിപ്പിക്കുന്നു: “താൻ ദൈവത്തെ ആരാധിക്കുന്നെന്നു കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്‌; അയാളുടെ ആരാധനകൊണ്ട്‌ ഒരു പ്രയോജനവുമില്ല.”

13. മറ്റ്‌ ഏതുവിധത്തിലും ഒരാൾ ഇണയെ വിഷമിപ്പിച്ചേക്കാം?

13 ഇണയുടെ ചിന്ത മനസ്സിലാക്കി പ്രവർത്തിക്കേണ്ട മറ്റു ചില സാഹചര്യങ്ങളുണ്ടായേക്കാം. ഉദാഹരണത്തിന്‌, നിങ്ങൾ മറ്റൊരാളുമായി കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയാൽ നിങ്ങളുടെ ഇണയ്‌ക്ക്‌ എന്തു തോന്നും? ശുശ്രൂഷയിൽ ഒപ്പം പ്രവർത്തിക്കുന്നതോ ഏതെങ്കിലും പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുന്നതോ പോലുള്ള ന്യായമായ കാര്യങ്ങളിലാണു നിങ്ങൾ ഏർപ്പെടുന്നതെങ്കിലും അത്‌ ഇണയെ വിഷമിപ്പിക്കുമോ? ഒരു ഭാര്യ ഇങ്ങനെ പറഞ്ഞു: “സഭയിലെ മറ്റൊരു സഹോദരിക്ക്‌ എന്റെ ഭർത്താവ്‌ കൂടുതൽ സമയവും ശ്രദ്ധയും നൽകുന്നതു കാണുമ്പോൾ എനിക്ക്‌ ഒരുപാട്‌ വിഷമം തോന്നുന്നു. അതു കാരണം ഞാൻ വിലകെട്ടവളാണെന്ന്‌ എനിക്കു തോന്നിപ്പോകുന്നു.”

14. (എ) ഉൽപത്തി 2:24-ൽനിന്ന്‌ ഏത്‌ അടിസ്ഥാനസത്യം നമ്മൾ മനസ്സിലാക്കുന്നു? (ബി) നമ്മൾ സ്വയം ഏതു ചോദ്യം ചോദിക്കണം?

14 ക്രിസ്‌ത്യാനികളെന്ന നിലയിൽ നമുക്ക്‌ മാതാപിതാക്കളോടും സഭയിലെ സഹോദരീസഹോദരന്മാരോടും കടപ്പാടുണ്ട്‌. എങ്കിലും വിവാഹശേഷം നമ്മുടെ കടപ്പാടു പ്രധാനമായും ഇണയോടാണ്‌. ഭർത്താവ്‌ “ഭാര്യയോടു പറ്റിച്ചേരും” എന്ന്‌ യഹോവ പറഞ്ഞു. (ഉൽപത്തി 2:24) ഇണയുടെ വികാരങ്ങൾ നമുക്കു വളരെ പ്രധാനപ്പെട്ടതായിരിക്കണം. സ്വയം ഇങ്ങനെ ചോദിക്കുക: ‘എന്റെ ഇണയ്‌ക്ക്‌ ആവശ്യമുള്ള, ഇണ അർഹിക്കുന്ന സമയവും ശ്രദ്ധയും സ്‌നേഹവാത്സല്യങ്ങളും ഞാൻ നൽകുന്നുണ്ടോ?’

15. ഇണയല്ലാത്ത ഒരാളുമായി കൂടുതൽ അടുക്കാതിരിക്കാൻ വിവാഹിതരായ ക്രിസ്‌ത്യാനികൾ ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 ഇണയല്ലാത്ത ഒരാളുമായി കൂടുതൽ അടുത്താൽ നമ്മുടെ വിവാഹബന്ധത്തിന്‌ ഉലച്ചിൽ തട്ടും. നമ്മൾ ആ വ്യക്തിയുമായി വൈകാരികമായി അടുക്കാനും പ്രണയത്തിലാകാനും ഇടയുണ്ട്‌. (മത്തായി 5:28) ആ വികാരങ്ങൾ വളരാനും, അതു വിവാഹത്തോട്‌ അനാദരവ്‌ കാണിക്കുന്ന എന്തെങ്കിലും ചെയ്യുന്നതിലേക്കു നയിക്കാനും സാധ്യതയുണ്ട്‌.

‘വിവാഹശയ്യ പരിശുദ്ധമായിരിക്കണം’

16. വിവാഹത്തെക്കുറിച്ച്‌ ബൈബിൾ ഏതു കല്‌പന തരുന്നു?

16 “വിവാഹത്തെ എല്ലാവരും ആദരണീയമായി കാണണം” എന്നു പറഞ്ഞതിനു ശേഷം ബൈബിൾ ഇങ്ങനെ പറയുന്നു: “വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം. കാരണം അധാർമികപ്രവൃത്തികൾ ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” (എബ്രായർ 13:4) ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗികബന്ധത്തെയാണു “വിവാഹശയ്യ” എന്നതുകൊണ്ട്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. (സുഭാഷിതങ്ങൾ 5:18) ഈ ബന്ധത്തോട്‌ ആദരവ്‌ കാണിക്കാനും അത്‌ അശുദ്ധമാക്കാതിരിക്കാനും നമുക്ക്‌ എങ്ങനെ കഴിയും?

17. (എ) വ്യഭിചാരത്തെ ഇന്നു പലരും എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? (ബി) ക്രിസ്‌ത്യാനികൾ വ്യഭിചാരത്തെ എങ്ങനെ വീക്ഷിക്കണം?

17 ഇണയോട്‌ അവിശ്വസ്‌തത കാണിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന്‌ ഇന്നുള്ള ചിലർ വിചാരിക്കുന്നു. ആ മനോഭാവം നമ്മളെ സ്വാധീനിക്കാൻ നമ്മൾ അനുവദിക്കരുത്‌. ലൈംഗിക അധാർമികതയും വ്യഭിചാരവും താൻ വെറുക്കുന്നെന്ന കാര്യം യഹോവ വളരെ വ്യക്തമായി നമുക്കു കാണിച്ചുതരുന്നു. (റോമർ 12:9 വായിക്കുക; എബ്രായർ 10:31; 12:29) ഇണയല്ലാത്ത ഒരാളുമായി ലൈംഗികതയിൽ ഏർപ്പെടുകയാണെങ്കിൽ നമ്മൾ നമ്മുടെ വിവാഹം അശുദ്ധമാക്കുകയായിരിക്കും. അതിലൂടെ നമ്മൾ യഹോവയുടെ നിലവാരങ്ങളെ ആദരിക്കുന്നില്ലെന്നു കാണിക്കുകയായിരിക്കും. കൂടാതെ യഹോവയുമായുള്ള നമ്മുടെ ബന്ധത്തിനു നമ്മൾതന്നെ ക്ഷതമേൽപ്പിക്കും. അതുകൊണ്ട്‌ വ്യഭിചാരത്തിലേക്കു നയിച്ചേക്കാവുന്ന ആദ്യപടിപോലും നമ്മൾ ഒഴിവാക്കണം. അതിൽ മറ്റൊരാളെക്കുറിച്ചുള്ള അനുചിതമായ ചിന്തകൾ ഒഴിവാക്കുന്നത്‌ ഉൾപ്പെടുന്നു.—ഇയ്യോബ്‌ 31:1.

18. (എ) വ്യഭിചാരം എങ്ങനെയാണു വ്യാജദൈവങ്ങളെ ആരാധിക്കുന്നതുപോലെയായിരിക്കുന്നത്‌? (ബി) യഹോവ വ്യഭിചാരത്തെ എങ്ങനെയാണു വീക്ഷിക്കുന്നത്‌?

18 പുരാതന ഇസ്രായേലിൽ മോശയുടെ നിയമമനുസരിച്ച്‌, വ്യഭിചാരം വ്യാജദൈവങ്ങളെ ആരാധിക്കുന്നതുപോലെതന്നെ വളരെ ഗുരുതരമായ ഒരു പാപമായിരുന്നു. രണ്ടിനുമുള്ള ശിക്ഷ മരണമായിരുന്നു. (ലേവ്യ 20:2, 10) വ്യഭിചാരം എങ്ങനെയാണു വ്യാജദൈവങ്ങളെ ആരാധിക്കുന്നതിനോട്‌ സമാനമായിരുന്നത്‌? ഒരു ഇസ്രായേല്യൻ വ്യാജദൈവത്തെ ആരാധിച്ചാൽ യഹോവയോടു വിശ്വസ്‌തനായിരിക്കും എന്ന അയാളുടെ വാക്കു ലംഘിക്കുകയാണ്‌. അയാൾ വ്യഭിചാരത്തിൽ ഏർപ്പെടുകയാണെങ്കിൽ ഇണയോടു വിശ്വസ്‌തനായിരിക്കും എന്ന അയാളുടെ വാക്കു ലംഘിക്കുകയാണ്‌. (പുറപ്പാട്‌ 19:5, 6; ആവർത്തനം 5:9; മലാഖി 2:14 വായിക്കുക.) മുൻകാലങ്ങളിൽ യഹോവ വ്യഭിചാരത്തെ വളരെ ഗുരുതരമായ പാപമായി കണ്ടിരുന്നെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌.

19. വ്യഭിചാരം ചെയ്യില്ലെന്ന ദൃഢതീരുമാനം എടുക്കാൻ നമ്മളെ എന്തു സഹായിക്കും?

19 ഇന്നത്തെ കാര്യമോ? നമ്മൾ ഇന്നു മോശയുടെ നിയമത്തിൻകീഴിൽ അല്ലെങ്കിലും വ്യഭിചാരം സംബന്ധിച്ച യഹോവയുടെ വീക്ഷണത്തിനു മാറ്റം വന്നിട്ടില്ല. നമ്മൾ ഒരിക്കലും ഒരു വ്യാജദൈവത്തെ ആരാധിക്കാത്തതുപോലെതന്നെ നമ്മുടെ ഇണയോടു നമ്മൾ ഒരിക്കലും അവിശ്വസ്‌തത കാണിക്കരുത്‌. (സങ്കീർത്തനം 51:1, 4; കൊലോസ്യർ 3:5) അവിശ്വസ്‌തത കാണിച്ചാൽ, അതു വിവാഹത്തോടും നമ്മുടെ ദൈവമായ യഹോവയോടും കാണിക്കുന്ന അനാദരവായിരിക്കും.—പിൻകുറിപ്പ്‌ 26 കാണുക.

നിങ്ങളുടെ വിവാഹബന്ധം എങ്ങനെ ശക്തമാക്കാം?

20. വിവാഹത്തിൽ ജ്ഞാനം പ്രകടമാക്കുന്നത്‌ എങ്ങനെ പ്രയോജനം ചെയ്യും?

20 നിങ്ങൾക്ക്‌ എങ്ങനെ നിങ്ങളുടെ വിവാഹബന്ധം ശക്തമാക്കാം? ദൈവവചനം പറയുന്നു: “ജ്ഞാനംകൊണ്ട്‌ വീടു പണിയുന്നു; വകതിരിവുകൊണ്ട്‌ അതു സുരക്ഷിതമാക്കുന്നു.” (സുഭാഷിതങ്ങൾ 24:3) ഒരു വീട്‌ അസൗകര്യങ്ങളുള്ളതും അടച്ചുറപ്പില്ലാത്തതും ആയിരിക്കാം, അല്ലെങ്കിൽ താമസിക്കാൻ സുഖമുള്ളതും സുരക്ഷിതവും ആയിരിക്കാം. വിവാഹത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്‌. ജ്ഞാനിയായ ഒരാൾ തന്റെ വിവാഹബന്ധം സുരക്ഷിതവും ഹൃദ്യവും സന്തോഷകരവും ആണെന്ന്‌ ഉറപ്പുവരുത്തും.

21. അറിവ്‌ വിവാഹബന്ധം ശക്തമാക്കുന്നത്‌ എങ്ങനെ?

21 ആ വീടിനെക്കുറിച്ച്‌ ബൈബിൾ തുടർന്ന്‌ ഇങ്ങനെ പറയുന്നു: “അറിവുകൊണ്ട്‌ അതിന്റെ മുറികളിൽ മനോഹരമായ അമൂല്യവസ്‌തുക്കളെല്ലാം നിറയ്‌ക്കുന്നു.” (സുഭാഷിതങ്ങൾ 24:4) ദൈവവചനത്തിൽനിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ വിവാഹജീവിതം മെച്ചപ്പെടുത്താൻ സഹായിക്കും. (റോമർ 12:2; ഫിലിപ്പിയർ 1:9) ദമ്പതികളായ നിങ്ങൾ ബൈബിളും നമ്മുടെ പ്രസിദ്ധീകരണങ്ങളും ഒരുമിച്ചിരുന്ന്‌ വായിക്കുമ്പോൾ, മനസ്സിലാക്കുന്ന കാര്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുക. അന്യോന്യം സ്‌നേഹവും ആദരവും ദയയും കരുതലും കാണിക്കാനാകുന്ന വഴികളെക്കുറിച്ച്‌ ചിന്തിക്കുക. നിങ്ങളുടെ വിവാഹബന്ധം ശക്തമാക്കുന്നതിനുള്ള ഗുണങ്ങൾ വളർത്തിയെടുക്കാനും നിങ്ങളുടെ ഇണയിൽനിന്ന്‌ കൂടുതൽ സ്‌നേഹം നേടാനും ഉള്ള സഹായത്തിനായി യഹോവയോട്‌ അപേക്ഷിക്കുക.—സുഭാഷിതങ്ങൾ 15:16, 17; 1 പത്രോസ്‌ 1:7.

മാർഗനിർദേശത്തിനായി കുടുംബാരാധനയിൽ യഹോവയിലേക്കു തിരിയുക

22. ഇണയോടു സ്‌നേഹവും ആദരവും ബഹുമാനവും കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

22 ഇണയോടു സ്‌നേഹത്തോടും ആദരവോടും ബഹുമാനത്തോടും കൂടെ ഇടപെടാൻ നമ്മളാൽ ആകുന്നതെല്ലാം ചെയ്യണം. അപ്പോൾ നമ്മുടെ വിവാഹബന്ധം ശക്തവും ഹൃദ്യവും ആയിത്തീരും. ഏറ്റവും പ്രധാനമായി നമ്മൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും.—സങ്കീർത്തനം 147:11; റോമർ 12:10.