വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 16

പിശാചിനോട്‌ എതിർത്തുനിൽക്കുക

പിശാചിനോട്‌ എതിർത്തുനിൽക്കുക

“പിശാചിനോട്‌ എതിർത്തുനിൽക്കുക. അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടിപ്പോകും.”—യാക്കോബ്‌ 4:7.

1, 2. നമ്മൾ സാത്താനെയും ഭൂതങ്ങളെയും കുറിച്ച്‌ എന്തു മനസ്സിലാക്കണം?

 യഹോവ കൊണ്ടുവരുന്ന പുതിയ ലോകത്തിലെ ജീവിതം രസമുള്ളതായിരിക്കും. നമ്മൾ എങ്ങനെ ജീവിക്കാനാണോ ദൈവം ഉദ്ദേശിച്ചത്‌ അതുപോലൊരു ജീവിതം. പക്ഷേ നമ്മൾ ഇപ്പോൾ ജീവിക്കുന്നതു സാത്താനും ഭൂതങ്ങളും നിയന്ത്രിക്കുന്ന ഒരു ലോകത്താണ്‌. (2 കൊരിന്ത്യർ 4:4) നമുക്ക്‌ അവരെ കാണാൻ പറ്റില്ലെങ്കിലും അവർ സ്ഥിതി ചെയ്യുന്നുണ്ട്‌, വളരെ ശക്തരുമാണ്‌.

2 യഹോവയോടു പറ്റിനിന്നുകൊണ്ട്‌ സാത്താനിൽനിന്ന്‌ എങ്ങനെ നമ്മളെത്തന്നെ സംരക്ഷിക്കാം എന്ന്‌ ഈ അധ്യായത്തിൽ നമ്മൾ ചർച്ച ചെയ്യും. നമ്മളെ സഹായിക്കുമെന്ന്‌ യഹോവ ഉറപ്പു തന്നിട്ടുണ്ട്‌. എന്നാൽ സാത്താനും ഭൂതങ്ങളും എങ്ങനെയുള്ള തന്ത്രങ്ങളും ആക്രമണങ്ങളും ആണ്‌ കൊണ്ടുവരുന്നതെന്നു നമ്മൾ മനസ്സിലാക്കണം.

‘അലറുന്ന സിംഹം’

3. എന്താണു പിശാചിന്റെ ആഗ്രഹം?

3 മനുഷ്യർ യഹോവയെ ആരാധിക്കുന്നതു സ്വാർഥമായ കാരണങ്ങൾകൊണ്ടാണെന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നമ്മൾ യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയുമെന്നും ആണ്‌ സാത്താന്റെ വാദം. (ഇയ്യോബ്‌ 2:4, 5 വായിക്കുക.) ആരെങ്കിലും യഹോവയെക്കുറിച്ച്‌ പഠിക്കാൻ ആഗ്രഹം കാണിച്ചാൽ അതിൽനിന്ന്‌ അയാളെ തടയാൻ സാത്താനും ഭൂതങ്ങളും എന്തു ശ്രമവും ചെയ്യും. ഒരാൾ യഹോവയ്‌ക്കു സമർപ്പിച്ച്‌ സ്‌നാനമേൽക്കുന്നത്‌ അവർക്കു ദേഷ്യമാണ്‌. “ആരെ വിഴുങ്ങണം എന്നു നോക്കി” നടക്കുന്ന ‘അലറുന്ന സിംഹത്തോടാണു’ ബൈബിൾ പിശാചിനെ ഉപമിക്കുന്നത്‌. (1 പത്രോസ്‌ 5:8) യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കുക എന്നതാണു സാത്താന്റെ ആഗ്രഹം.—സങ്കീർത്തനം 7:1, 2; 2 തിമൊഥെയൊസ്‌ 3:12.

യഹോവയ്‌ക്കു നമ്മളെത്തന്നെ സമർപ്പിക്കുന്നതു സാത്താനു ദേഷ്യമാണ്‌

4, 5. (എ) സാത്താന്‌ എന്തു ചെയ്യാൻ കഴിയില്ല? (ബി) “പിശാചിനോട്‌ എതിർത്തുനിൽക്കുക” എന്നതിന്റെ അർഥം എന്താണ്‌?

4 എന്നാൽ നമ്മൾ സാത്താനെയും ഭൂതങ്ങളെയും പേടിക്കേണ്ട കാര്യമില്ല. അവർക്കു നമ്മളോടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക്‌ യഹോവ പരിധി വെച്ചിട്ടുണ്ട്‌. സത്യക്രിസ്‌ത്യാനികളിൽനിന്ന്‌ “ഒരു മഹാപുരുഷാരം” ‘മഹാകഷ്ടതയെ’ അതിജീവിക്കുമെന്ന്‌ യഹോവ ഉറപ്പു തന്നിട്ടുണ്ട്‌. (വെളിപാട്‌ 7:9, 14) ഇതു തടയാൻ സാത്താന്‌ ഒരുവിധത്തിലും കഴിയില്ല. കാരണം തന്റെ ജനത്തെ സംരക്ഷിക്കാൻ യഹോവയുണ്ട്‌.

5 നമ്മൾ യഹോവയോടു പറ്റിനിൽക്കുകയാണെങ്കിൽ സാത്താന്‌ യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കാൻ കഴിയില്ല. “നിങ്ങൾ ദൈവമായ യഹോവയുടെ പക്ഷത്ത്‌ നിൽക്കുന്നിടത്തോളം കാലം ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും” എന്നു ദൈവവചനം നമുക്ക്‌ ഉറപ്പു തരുന്നു. (2 ദിനവൃത്താന്തം 15:2; 1 കൊരിന്ത്യർ 10:13 വായിക്കുക.) ഹാബേൽ, ഹാനോക്ക്‌, നോഹ, സാറ, മോശ എന്നിവരെപ്പോലുള്ള വിശ്വസ്‌തരായ അനേകം പഴയകാല ദൈവദാസർ യഹോവയോടു പറ്റിനിന്നുകൊണ്ട്‌ പിശാചിനെ എതിർത്തു. (എബ്രായർ 11:4-40) നമുക്കും അങ്ങനെ ചെയ്യാം. “പിശാചിനോട്‌ എതിർത്തുനിൽക്കുക. അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടിപ്പോകും” എന്നു ദൈവവചനം ഉറപ്പു തരുന്നു.—യാക്കോബ്‌ 4:7.

“നമ്മുടെ പോരാട്ടം”

6. സാത്താൻ നമ്മളെ ആക്രമിക്കുന്നത്‌ എങ്ങനെ?

6 സാത്താനു നമ്മളോടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക്‌ യഹോവ പരിധികൾ വെച്ചിട്ടുണ്ടെന്ന കാര്യം സാത്താനും അറിയാം. എങ്കിലും ദൈവവുമായുള്ള നമ്മുടെ ബന്ധം ദുർബലമാക്കാൻ സാത്താൻ എന്തും ചെയ്യും. ഇന്നു പല വിധങ്ങളിൽ പിശാച്‌ നമ്മളെ ആക്രമിക്കുന്നുണ്ട്‌. ആയിരക്കണക്കിനു വർഷങ്ങളായി ഉപയോഗിച്ചുവരുന്ന തന്ത്രങ്ങളും സാത്താൻ ഉപയോഗിക്കുന്നുണ്ട്‌. അവയിൽ ചിലത്‌ ഏതാണ്‌?

7. സാത്താൻ യഹോവയുടെ ജനത്തെ ആക്രമിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

7 “ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്‌ ” എന്ന്‌ അപ്പോസ്‌തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 5:19) ഈ ദുഷ്ടലോകം നിയന്ത്രിക്കുന്ന സാത്താൻ യഹോവയുടെ ജനത്തെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നു. (മീഖ 4:1; യോഹന്നാൻ 15:19; വെളിപാട്‌ 12:12, 17) തനിക്ക്‌ ഇനി അധികം സമയമില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ ദൈവത്തോട്‌ അവിശ്വസ്‌തത കാണിക്കാൻ സാത്താൻ നമ്മൾ ഓരോരുത്തരുടെ മേലും കടുത്ത സമ്മർദം ചെലുത്തുന്നു. ചിലപ്പോൾ പിശാചിന്റെ ആക്രമണങ്ങൾ നേരിട്ടുള്ളതായിരിക്കും, മറ്റു ചിലപ്പോൾ പെട്ടെന്നു ശ്രദ്ധയിൽപ്പെടാത്ത വിധത്തിലുമായിരിക്കും.

8. ഓരോ ക്രിസ്‌ത്യാനിയും എന്തു മനസ്സിലാക്കണം?

8 എഫെസ്യർ 6:12-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: ‘നമ്മുടെ പോരാട്ടം (“മല്‌പിടിത്തം” അടിക്കുറിപ്പ്‌) സ്വർഗീയസ്ഥലങ്ങളിലെ ദുഷ്ടാത്മസേനകളോടാണ്‌.’ സാത്താനും ഭൂതങ്ങളും ആയി ഓരോ ക്രിസ്‌ത്യാനിക്കും വ്യക്തിപരമായ ഒരു പോരാട്ടമുണ്ട്‌. യഹോവയ്‌ക്കു സമർപ്പിക്കുന്നവരെല്ലാം ഈ പോരാട്ടത്തിലാണെന്നു നമ്മൾ മനസ്സിലാക്കണം. അതുകൊണ്ടാണ്‌ എഫെസ്യർക്കുള്ള കത്തിൽ ‘ഉറച്ചുനിൽക്കാനും’ സാത്താനോട്‌ ‘എതിർത്തുനിൽക്കാനും’ ക്രിസ്‌ത്യാനികളോട്‌ അപ്പോസ്‌തലനായ പൗലോസ്‌ പറഞ്ഞത്‌.—എഫെസ്യർ 6:11, 13, 15.

9. നമ്മളെ എന്തു ചെയ്യാനാണു സാത്താനും ഭൂതങ്ങളും ശ്രമിക്കുന്നത്‌?

9 സാത്താനും ഭൂതങ്ങളും പല വിധങ്ങളിൽ നമ്മളെ കെണിയിലാക്കാൻ ശ്രമിക്കുന്നു. സാത്താന്റെ ഒരു തന്ത്രത്തെ ചെറുത്തുനിൽക്കാൻ കഴിഞ്ഞെന്നു കരുതി മറ്റൊന്നിൽ നമ്മൾ വീഴില്ല എന്ന്‌ അതിന്‌ അർഥമില്ല. നമ്മളെ വീഴിക്കാൻ പറ്റുന്ന കെണി ഒരുക്കുന്നതിനു സാത്താൻ നമ്മുടെ ബലഹീനതകൾ കണ്ടെത്താൻ ശ്രമിക്കും. എന്നാൽ സൂക്ഷിച്ചാൽ നമുക്ക്‌ ആ കെണിയിൽ വീഴാതിരിക്കാം. കാരണം സാത്താന്റെ കെണികളെക്കുറിച്ച്‌ ബൈബിൾ പഠിപ്പിക്കുന്നുണ്ട്‌. (2 കൊരിന്ത്യർ 2:11; പിൻകുറിപ്പ്‌ 31 കാണുക.) അതിൽ ഒന്നാണു ഭൂതവിദ്യ.

ഭൂതങ്ങളിൽനിന്ന്‌ അകന്നുനിൽക്കുക

10. (എ) എന്താണു ഭൂതവിദ്യ? (ബി) യഹോവ ഭൂതവിദ്യയെ എങ്ങനെ വീക്ഷിക്കുന്നു?

10 ഭാഗ്യംപറച്ചിൽ, മന്ത്രവാദം, ബാധയൊഴിപ്പിക്കൽ, മരിച്ചവരോടു സംസാരിക്കാൻ ശ്രമിക്കുന്നത്‌ തുടങ്ങിയവപോലെ ഒരാളെ ഭൂതങ്ങളുമായി സമ്പർക്കത്തിൽ വരുത്തുന്ന പ്രകൃത്യാതീതകാര്യങ്ങളാണു ഭൂതവിദ്യയിൽ ഉൾപ്പെടുന്നത്‌. ഭൂതവിദ്യ യഹോവയ്‌ക്ക്‌ ‘അറപ്പാണെന്നും’ നമുക്കു ഭൂതവിദ്യയിൽ ഉൾപ്പെടാനും അതേസമയം യഹോവയെ ആരാധിക്കാനും കഴിയില്ലെന്നും ബൈബിൾ പറയുന്നു. (ആവർത്തനം 18:10-12; വെളിപാട്‌ 21:8) ക്രിസ്‌ത്യാനികൾ എല്ലാ തരത്തിലുള്ള ഭൂതവിദ്യയും പൂർണമായി ഒഴിവാക്കണം.—റോമർ 12:9.

11. പ്രകൃത്യാതീതകാര്യങ്ങളോടുള്ള താത്‌പര്യം നമ്മളെ എവിടെ എത്തിച്ചേക്കാം?

11 നമുക്കു പ്രകൃത്യാതീതകാര്യങ്ങളോടു താത്‌പര്യമുണ്ടെങ്കിൽ നമ്മളെ എളുപ്പം ഭൂതവിദ്യയിലേക്കു വീഴ്‌ത്താനാകുമെന്നു സാത്താന്‌ അറിയാം. ഏതുതരത്തിലുള്ള ഭൂതവിദ്യയും യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കും.

സാത്താൻ നമ്മളെ കെണിയിലാക്കാൻ ശ്രമിക്കുന്നു

12. സാത്താൻ നമ്മുടെ ചിന്തയെ ഏതു വിധത്തിൽ സ്വാധീനിക്കാൻ ശ്രമിക്കുന്നു?

12 ആളുകളെ ആശയക്കുഴപ്പത്തിലാക്കാൻ സാത്താൻ ശ്രമിക്കുന്നു. ആളുകൾ “നല്ലതിനെ മോശമെന്നും മോശമായതിനെ നല്ലതെന്നും” വിളിക്കാൻ ഇടയാക്കുന്ന അളവോളം സാത്താൻ ആളുകളിൽ പതിയെപ്പതിയെ സംശയങ്ങൾ ജനിപ്പിക്കുന്നു. (യശയ്യ 5:20) ബൈബിളിന്റെ ഉപദേശങ്ങൾ ഫലിക്കില്ലെന്നും ദൈവത്തിന്റെ നിലവാരങ്ങൾ വിട്ട്‌ ജീവിച്ചാൽ കൂടുതൽ സന്തോഷം കിട്ടുമെന്നും ഉള്ള ആശയമാണു പിശാച്‌ പ്രചരിപ്പിക്കുന്നത്‌.

13. സാത്താൻ സംശയങ്ങൾ ജനിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്‌ എങ്ങനെ?

13 സാത്താൻ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ രീതികളിൽ ഒന്നാണു സംശയം തോന്നിപ്പിക്കുന്നത്‌. കാലങ്ങളായി സാത്താൻ ഇത്‌ ഉപയോഗിച്ചുപോരുന്നു. ഏദെൻ തോട്ടത്തിൽ ഹവ്വയോട്‌ ഇങ്ങനെ ചോദിച്ചുകൊണ്ട്‌ സാത്താൻ സംശയം ജനിപ്പിക്കാൻ ശ്രമിച്ചു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ?” (ഉൽപത്തി 3:1) പിന്നീട്‌ ഇയ്യോബിന്റെ കാലത്ത്‌ ദൂതന്മാരുടെ മുമ്പിൽവെച്ച്‌ സാത്താൻ യഹോവയോട്‌ ഇങ്ങനെ ചോദിച്ചു: “വെറുതേയാണോ ഇയ്യോബ്‌ ദൈവത്തോട്‌ ഇത്ര ഭയഭക്തി കാട്ടുന്നത്‌?” (ഇയ്യോബ്‌ 1:9) യേശുവിന്റെ സ്‌നാനത്തിനു ശേഷം സാത്താൻ യേശുവിനെ ഇങ്ങനെ വെല്ലുവിളിച്ചു: “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട്‌ അപ്പമാകാൻ പറയൂ.”—മത്തായി 4:3.

14. ‘ഭൂതവിദ്യ അത്രയ്‌ക്കു മോശമാണോ’എന്നു ചിന്തിക്കാൻ സാത്താൻ ഇടയാക്കിയിരിക്കുന്നത്‌ എങ്ങനെ?

14 ഇന്നും സാത്താൻ സംശയങ്ങൾ സൃഷ്ടിക്കുന്നുണ്ട്‌. ഭൂതവിദ്യയുടെ ചില രൂപങ്ങൾ ഒരു കുഴപ്പവുമില്ലെന്നു തോന്നുന്ന രീതിയിൽ അവതരിപ്പിച്ചുകൊണ്ട്‌, ‘ഭൂതവിദ്യ അത്രയ്‌ക്കു മോശമാണോ’ എന്നു ആളുകളെക്കൊണ്ടു ചിന്തിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നു. ചില ക്രിസ്‌ത്യാനികൾപോലും അതിന്റെ അപകടങ്ങൾ മനസ്സിലാക്കാതെപോയിട്ടുണ്ട്‌. (2 കൊരിന്ത്യർ 11:3) അതുകൊണ്ട്‌ അതിൽനിന്ന്‌ നമ്മളെ സംരക്ഷിക്കാൻ നമുക്ക്‌ എന്തു ചെയ്യാം? നമ്മൾ സാത്താന്റെ തന്ത്രങ്ങളിൽ അകപ്പെടുന്നില്ലെന്നു നമുക്ക്‌ എങ്ങനെ ഉറപ്പാക്കാം? സാത്താൻ കെണിയൊരുക്കിയേക്കാവുന്ന രണ്ടു മേഖലകൾ നോക്കാം: വിനോദവും ചികിത്സയും.

നമ്മുടെ ആഗ്രഹങ്ങളെ സാത്താൻ മുതലെടുത്തേക്കാം

15. വിനോദങ്ങളിലൂടെ നമ്മൾ എങ്ങനെ ഭൂതങ്ങളുമായി സമ്പർക്കത്തിൽ വന്നേക്കാം?

15 ഇന്നത്തെ പല സിനിമകളും വീഡിയോകളും ടിവി പരിപാടികളും കമ്പ്യൂട്ടർ ഗെയിമുകളും വെബ്‌സൈറ്റുകളും ഭൂതവിദ്യ, മന്ത്രവാദം, പ്രകൃത്യാതീതശക്തികൾ എന്നിവ പ്രമേയമാക്കിയുള്ളതാണ്‌. പലരും ഇതിനെ കുഴപ്പമില്ലാത്ത ഒരു നേരമ്പോക്കായിട്ടാണു കാണുന്നത്‌. സ്വന്തം ജീവിതത്തിലേക്കു ഭൂതങ്ങളെ ക്ഷണിക്കുന്നതിന്റെ അപകടം അവർ തിരിച്ചറിയുന്നില്ല. ജ്യോതിഷം, കൈനോട്ടം, സഫ്‌ടികഗോളം നോക്കുന്നത്‌, ചീട്ടെടുക്കൽ ഇവയിലൂടെയും ഒരു വ്യക്തി ഭൂതവിദ്യയിൽ ഉൾപ്പെട്ടേക്കാം. പിശാച്‌ അവയുടെ അപകടങ്ങൾ മറച്ചുവെച്ചുകൊണ്ട്‌ അവ നിഗൂഢവും ആകർഷകവും രസകരവും ആയി തോന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഭൂതവിദ്യയിൽ ഏർപ്പെടാത്തിടത്തോളം കാലം ഭൂതങ്ങളുമായും പ്രകൃത്യാതീതശക്തികളുമായും ബന്ധപ്പെട്ട എന്തെങ്കിലും കാണുന്നതിൽ കുഴപ്പമില്ലെന്നുപോലും ഒരാൾ ചിന്തിച്ചേക്കാം. ഈ ചിന്ത അപകടകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?—1 കൊരിന്ത്യർ 10:12.

16. പ്രകൃത്യാതീതകാര്യങ്ങൾ അടങ്ങിയ വിനോദങ്ങൾ നമ്മൾ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

16 സാത്താനും ഭൂതങ്ങൾക്കും നമ്മുടെ മനസ്സു വായിക്കാനുള്ള കഴിവില്ല. എന്നാൽ, വിനോദത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ നമുക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ നിരീക്ഷിച്ചുകൊണ്ട്‌ നമ്മുടെ ആഗ്രഹങ്ങളും ചിന്തയും മനസ്സിലാക്കാൻ അവർക്കു കഴിയും. ആത്മാക്കളുടെ ഉപദേശം തേടൽ, മന്ത്രവാദം, കൂടോത്രം, ഭൂതബാധ, പ്രേതം ഇതുപോലുള്ള വിഷയങ്ങൾ അടങ്ങിയ സിനിമയോ സംഗീതമോ പുസ്‌തകമോ ആണ്‌ നമ്മൾ തിരഞ്ഞെടുക്കുന്നതെങ്കിൽ അക്കാര്യങ്ങളിൽ നമുക്കു താത്‌പര്യമുണ്ടെന്നു സാത്താനും ഭൂതങ്ങളും മനസ്സിലാക്കും. അങ്ങനെ നമ്മളെ ഭൂതവിദ്യയിൽ കൂടുതലായി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്താൻ അവർക്കു കഴിയും.—ഗലാത്യർ 6:7 വായിക്കുക.

17. ആരോഗ്യത്തോടിരിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ സാത്താൻ എങ്ങനെ മുതലെടുത്തേക്കാം?

17 ആരോഗ്യത്തോടിരിക്കാനുള്ള നമ്മുടെ ആഗ്രഹത്തെയും സാത്താൻ മുതലെടുത്തേക്കാം. ഇന്നു പലരുടെയും ആരോഗ്യനില മോശമാണ്‌. പല ചികിത്സകൾ മാറിമാറി പരീക്ഷിച്ചിട്ടും ചിലപ്പോൾ ഒരാൾക്കു ഫലമുണ്ടായെന്നു വരില്ല. (മർക്കോസ്‌ 5:25, 26) വല്ലാതെ നിരാശനായിട്ട്‌ ആരോഗ്യത്തിനുവേണ്ടി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറായേക്കാം. എന്നാൽ ക്രിസ്‌ത്യാനികളെന്ന നിലയിൽ “മന്ത്രപ്രയോഗങ്ങൾ” ഉൾപ്പെടുന്ന ചികിത്സകൾ ഒഴിവാക്കാൻ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കണം.—യശയ്യ 1:13.

രോഗം വരുമ്പോൾ യഹോവയിൽ ആശ്രയിക്കുക

18. എങ്ങനെയുള്ള ചികിത്സകൾ ഒരു ക്രിസ്‌ത്യാനി ഒഴിവാക്കണം?

18 പുരാതന ഇസ്രായേലിൽ “മന്ത്രപ്രയോഗങ്ങൾ” നടത്തുന്ന ചിലരുണ്ടായിരുന്നു. യഹോവ അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ കൈകൾ വിരിച്ചുപിടിക്കുമ്പോൾ ഞാൻ എന്റെ കണ്ണ്‌ അടച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കില്ല.” (യശയ്യ 1:15) ഒന്നു ചിന്തിക്കുക: യഹോവ അവരുടെ പ്രാർഥനപോലും കേൾക്കില്ലായിരുന്നു! യഹോവയുമായുള്ള നമ്മുടെ ബന്ധത്തിനു ക്ഷതമേൽപ്പിക്കുന്നതും നമ്മളെ സഹായിക്കുന്നതിൽനിന്ന്‌ യഹോവയെ തടയുന്നതും ആയ ഒരു കാര്യവും ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നില്ല; പ്രത്യേകിച്ച്‌ രോഗാവസ്ഥയിലായിരിക്കുമ്പോൾ. (സങ്കീർത്തനം 41:3) അതുകൊണ്ട്‌ നമ്മൾ നടത്താൻ പോകുന്ന ചികിത്സയ്‌ക്കു ഭൂതങ്ങളുമായോ പ്രകൃത്യാതീതശക്തികളുമായോ ഏതെങ്കിലും വിധത്തിൽ ബന്ധമുണ്ടോ എന്നു പരിശോധിക്കണം. (മത്തായി 6:13) അങ്ങനെ എന്തെങ്കിലും ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ നമ്മൾ അത്‌ ഒഴിവാക്കണം.—പിൻകുറിപ്പ്‌ 32 കാണുക.

ഭൂതകഥകൾ

19. പിശാച്‌ എങ്ങനെയാണ്‌ അനേകം ആളുകളെ ഭയപ്പെടുത്തിയിരിക്കുന്നത്‌?

19 പിശാചും ഭൂതങ്ങളും വെറും സാങ്കല്‌പിക കഥാപാത്രങ്ങളാണെന്നു ചിലർ ചിന്തിക്കുന്നു. എന്നാൽ തങ്ങൾക്കുണ്ടായ അനുഭവങ്ങളിൽനിന്ന്‌ പിശാചും ഭൂതങ്ങളും ശരിക്കും സ്ഥിതി ചെയ്യുന്നുണ്ടെന്നു മറ്റു ചിലർ മനസ്സിലാക്കിയിട്ടുണ്ട്‌. പലരും ദുഷ്ടാത്മാക്കളെ ഭയന്നും അന്ധവിശ്വാസങ്ങൾക്ക്‌ അടിമകളായും ആണ്‌ ജീവിക്കുന്നത്‌. ഭൂതങ്ങൾ മനുഷ്യരെ പേടിപ്പിച്ച കഥകൾ പറഞ്ഞുകൊണ്ട്‌ മറ്റു ചിലർ ഭീതി പരത്തുന്നു. ഈ കഥകളിൽ രസംപിടിക്കുന്ന ആളുകൾ മിക്കപ്പോഴും ആവേശത്തോടെ അതു മറ്റുള്ളവരോടും പറയുന്നു. അത്‌ ആളുകൾക്കു പിശാചിനോടു പേടി തോന്നാൻ ഇടയാക്കുന്നു.

20. നമ്മൾ എങ്ങനെ സാത്താന്റെ നുണകൾ പ്രചരിപ്പിച്ചേക്കാം?

20 ആളുകൾ തന്നെ പേടിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്‌. (2 തെസ്സലോനിക്യർ 2:9, 10) ഭൂതവിദ്യയിലേക്കു നീങ്ങുന്ന ആളുകളുടെ മനസ്സിനെ സ്വാധീനിക്കാനും സത്യമല്ലാത്ത കാര്യങ്ങൾ സത്യമാണെന്ന്‌ അവരെക്കൊണ്ട്‌ വിശ്വസിപ്പിക്കാനും മിടുക്കുള്ള ഒരു നുണയനാണു സാത്താൻ. അങ്ങനെയുള്ളവർ, അവർ ചിന്തിച്ചതും കണ്ടതും കേട്ടതും വെച്ച്‌ കഥകളുണ്ടാക്കി പറഞ്ഞേക്കാം. ഈ കഥകൾ കേൾക്കുന്നവർ അവ ഊതിപ്പെരുപ്പിച്ച്‌ മറ്റുള്ളവരോടും പറഞ്ഞേക്കാം. അത്തരം കഥകൾ പറഞ്ഞ്‌ ഭീതി പരത്തിക്കൊണ്ട്‌ സാത്താനെ സന്തോഷിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.—യോഹന്നാൻ 8:44; 2 തിമൊഥെയൊസ്‌ 2:16.

21. ഭൂതകഥകൾക്കു പകരം നമുക്ക്‌ എന്തിനെക്കുറിച്ച്‌ സംസാരിക്കാം?

21 യഹോവയുടെ ജനത്തിൽ ആർക്കെങ്കിലും ഭൂതങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ മറ്റുള്ളവരെ രസിപ്പിക്കുന്നതിനുവേണ്ടി അയാൾ അതു പറയില്ല. പിശാചിനും ഭൂതങ്ങൾക്കും ചെയ്യാൻ കഴിയുന്ന ഒരു കാര്യത്തെയും യഹോവയുടെ ജനം ഭയക്കേണ്ടതില്ല. പകരം, യേശുവിലേക്കും യേശുവിന്‌ യഹോവ നൽകിയ ശക്തിയിലേക്കും ശ്രദ്ധ തിരിക്കണം. (എബ്രായർ 12:2) ഭൂതകഥകൾ പറഞ്ഞ്‌ യേശു ശിഷ്യന്മാരെ രസിപ്പിച്ചില്ല. യേശുവിന്റെ ശ്രദ്ധ ദൈവരാജ്യത്തിന്റെ സന്ദേശത്തിലും ‘ദൈവത്തിന്റെ മഹാകാര്യങ്ങളിലും’ ആയിരുന്നു.—പ്രവൃത്തികൾ 2:11; ലൂക്കോസ്‌ 8:1; റോമർ 1:11, 12.

22. എന്താണു നിങ്ങളുടെ തീരുമാനം?

22 യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കുക എന്നതാണു സാത്താന്റെ ലക്ഷ്യം എന്ന കാര്യം നമുക്കു മറക്കാതിരിക്കാം. അതിനുവേണ്ടി സാത്താൻ എന്തും ചെയ്യും. എന്നാൽ പിശാചിന്റെ തന്ത്രങ്ങളെ നമുക്ക്‌ അറിയാവുന്നതുകൊണ്ട്‌ ഏതുതരത്തിലുള്ള ഭൂതവിദ്യയും ഒഴിവാക്കുക എന്നതാണു നമ്മുടെ ഉറച്ച തീരുമാനം. ആ തീരുമാനത്തെ ദുർബലമാക്കാൻ നമ്മൾ “പിശാചിന്‌ അവസരം കൊടുക്കരുത്‌.” (എഫെസ്യർ 4:27 വായിക്കുക.) നമ്മൾ പിശാചിനോട്‌ എതിർത്തുനിന്നാൽ പിശാചിന്റെ കെണികളിൽ അകപ്പെടാതിരിക്കാനും യഹോവയുടെ സംരക്ഷണത്തിൻകീഴിൽ സുരക്ഷിതരായിരിക്കാനും നമുക്കു കഴിയും.—എഫെസ്യർ 6:11.