വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിൻകുറിപ്പുകൾ

പിൻകുറിപ്പുകൾ

 1 തത്ത്വങ്ങൾ

ദൈവത്തിന്റെ നിയമങ്ങൾ തത്ത്വങ്ങളിൽ അധിഷ്‌ഠിതമാണ്‌. ബൈബിളിൽ കാണുന്ന അടിസ്ഥാനസത്യങ്ങളാണ്‌ ഈ തത്ത്വങ്ങൾ. ഒരു കാര്യത്തെ യഹോവ എങ്ങനെ കാണുന്നെന്നും അതെക്കുറിച്ച്‌ യഹോവയ്‌ക്ക്‌ എന്തു തോന്നുന്നെന്നും മനസ്സിലാക്കാൻ തത്ത്വങ്ങൾ സഹായിക്കുന്നു. നല്ല തീരുമാനങ്ങൾ എടുക്കുന്നതിനും ശരിയായി പ്രവർത്തിക്കുന്നതിനും ഈ തത്ത്വങ്ങൾ നമ്മളെ സഹായിക്കും. ബൈബിളിൽ വ്യക്തമായ നിയമങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിൽ ഇത്തരം തത്ത്വങ്ങൾ പ്രത്യേകിച്ചും സഹായകമാണ്‌.

അധ്യായം 1, ഖണ്ഡിക 8

 2 അനുസരണം

ദൈവം പറയുന്ന കാര്യങ്ങൾ മനസ്സോടെ ചെയ്യുന്നതാണ്‌ യഹോവയോടുള്ള അനുസരണം. ആ അനുസരണം തന്നോടുള്ള സ്‌നേഹംകൊണ്ടായിരിക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്‌. (1 യോഹന്നാൻ 5:3) യഹോവയെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നെങ്കിൽ എളുപ്പമല്ലാത്ത സാഹചര്യങ്ങളിൽപ്പോലും യഹോവയുടെ ഉപദേശങ്ങൾ നമ്മൾ അനുസരിക്കും. അതാണു നമുക്കു നല്ലത്‌. ഇപ്പോൾത്തന്നെ നല്ല രീതിയിൽ എങ്ങനെ ജീവിക്കാമെന്ന്‌ യഹോവ പഠിപ്പിക്കുന്നു. കൂടാതെ, ഭാവിയിൽ ധാരാളം അനുഗ്രഹങ്ങൾ ആസ്വദിക്കാനാകുമെന്നും ദൈവം ഉറപ്പു തരുന്നു.—യശയ്യ 48:17.

അധ്യായം 1, ഖണ്ഡിക 10

 3 ഇച്ഛാസ്വാതന്ത്ര്യം

ഓരോരുത്തർക്കും യഹോവ ഇച്ഛാസ്വാതന്ത്ര്യം അഥവാ തീരുമാനം എടുക്കാനുള്ള പ്രാപ്‌തി നൽകിയിട്ടുണ്ട്‌. യന്ത്രമനുഷ്യനെപ്പോലെയല്ല യഹോവ നമ്മളെ സൃഷ്ടിച്ചത്‌. (ആവർത്തനം 30:19; യോശുവ 24:15) ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ച്‌ നമുക്കു നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയും. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ എടുക്കുന്ന തീരുമാനങ്ങൾ തെറ്റിപ്പോകാനും സാധ്യതയുണ്ട്‌. ഇച്ഛാസ്വാതന്ത്ര്യം ഉള്ളതുകൊണ്ട്‌ യഹോവയോടു വിശ്വസ്‌തനായിരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നും യഹോവയെ ശരിക്കും സ്‌നേഹിക്കുന്നുണ്ടോ എന്നും നമ്മൾ ഓരോരുത്തരും തെളിയിക്കണം.

അധ്യായം 1, ഖണ്ഡിക 12

 4 ധാർമികനിലവാരങ്ങൾ

നമ്മൾ എങ്ങനെ പെരുമാറണം, പ്രവർത്തിക്കണം എന്നതിനുള്ള ധാർമികനിലവാരങ്ങൾ യഹോവ വെച്ചിട്ടുണ്ട്‌. അവ ഏതാണെന്നും നല്ല ജീവിതം നയിക്കാൻ അവ എങ്ങനെ സഹായിക്കുമെന്നും ബൈബിളിൽ കാണാം. (സുഭാഷിതങ്ങൾ 6:16-19; 1 കൊരിന്ത്യർ 6:9-11) യഹോവ ശരിയായി കാണുന്നത്‌ എന്താണ്‌, തെറ്റായി കാണുന്നത്‌ എന്താണ്‌ എന്നു മനസ്സിലാക്കാൻ ഈ മാർഗരേഖകൾ നമ്മളെ സഹായിക്കും. എങ്ങനെ സ്‌നേഹമുള്ള വ്യക്തിയായിരിക്കാം, എങ്ങനെ നല്ല തീരുമാനങ്ങൾ എടുക്കാം, എങ്ങനെ മറ്റുള്ളവരോടു ദയയോടെ ഇടപെടാം ഇവയൊക്കെ മനസ്സിലാക്കാൻ അവ സഹായിക്കും. ലോകത്തിന്റെ നിലവാരം താഴ്‌ന്നുകൊണ്ടിരിക്കുകയാണെങ്കിലും യഹോവയുടെ നിലവാരം മാറുന്നില്ല. (ആവർത്തനം 32:4-6; മലാഖി 3:6) അവ പിൻപറ്റുന്നതു ശാരീരികവും വൈകാരികവും ആയ പല അപകടങ്ങളിൽനിന്നും നമ്മളെ സംരക്ഷിക്കുന്നു.

അധ്യായം 1, ഖണ്ഡിക 17

 5 മനസ്സാക്ഷി

ശരിയും തെറ്റും തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്ന ഒന്നാണു നമ്മുടെ മനസ്സാക്ഷി. നമുക്ക്‌ ഓരോരുത്തർക്കും യഹോവ മനസ്സാക്ഷി തന്നിട്ടുണ്ട്‌. (റോമർ 2:14, 15) മനസ്സാക്ഷി ശരിയായി പ്രവർത്തിക്കണമെങ്കിൽ യഹോവയുടെ ധാർമികനിലവാരങ്ങൾക്കു ചേർച്ചയിൽ അതിനെ പരിശീലിപ്പിക്കണം. അപ്പോൾ ദൈവത്തിന്‌ ഇഷ്ടപ്പെടുന്ന തീരുമാനങ്ങൾ എടുക്കാൻ മനസ്സാക്ഷി നമ്മളെ സഹായിക്കും. (1 പത്രോസ്‌ 3:16) തെറ്റായ ഒരു തീരുമാനം എടുക്കാൻ പോകുമ്പോൾ നമ്മുടെ മനസ്സാക്ഷി നമുക്കു മുന്നറിയിപ്പു തന്നേക്കാം. അതുപോലെ നമ്മൾ തെറ്റായ ഒരു കാര്യം ചെയ്‌തുപോയാൽ മനസ്സാക്ഷി നമ്മളെ കുത്തിവേദനിപ്പിക്കും. ചിലപ്പോൾ നമ്മുടെ മനസ്സാക്ഷി ദുർബലമായേക്കാം. എന്നാൽ യഹോവയുടെ സഹായത്തോടെ അതു വീണ്ടും ശക്തമാക്കാനാകും. നമുക്കു നല്ല മനസ്സാക്ഷിയുണ്ടെങ്കിൽ മനസ്സമാധാനവും ആത്മാഭിമാനവും തോന്നും.

അധ്യായം 2, ഖണ്ഡിക 3

 6 ദൈവഭയം

ദൈവത്തിന്‌ ഇഷ്ടപ്പെടാത്ത ഒരു കാര്യവും ചെയ്യാൻ ആഗ്രഹിക്കാത്ത അളവോളം ദൈവത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണു ദൈവഭയം. കൂടാതെ ദൈവഭയം നന്മ ചെയ്യാനും തിന്മ ചെയ്യുന്നതു നിറുത്താനും നമ്മളെ സഹായിക്കുന്നു. (സങ്കീർത്തനം 111:10) ദൈവഭയം, യഹോവ പറയുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെ കേൾക്കാനും ദൈവത്തിനു വാക്കു കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യാനും നമ്മളെ സഹായിക്കും. കാരണം നമ്മൾ ദൈവത്തെ ആഴമായി ബഹുമാനിക്കുന്നു. നമ്മൾ എങ്ങനെ ചിന്തിക്കുന്നു, മറ്റുള്ളവരോട്‌ എങ്ങനെ ഇടപെടുന്നു എന്നീ കാര്യങ്ങളെയും ദിവസവും നമ്മൾ എടുക്കുന്ന തീരുമാനങ്ങളെയും ദൈവഭയം സ്വാധീനിക്കും.

അധ്യായം 2, ഖണ്ഡിക 9

 7 പശ്ചാത്താപം

ചെയ്‌തുപോയ ഒരു തെറ്റിനെക്കുറിച്ച്‌ ഒരാൾക്കു തോന്നുന്ന ആഴമായ ദുഃഖത്തെയാണു പശ്ചാത്താപം എന്നു പറയുന്നത്‌. ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിലല്ലാത്ത ഒരു കാര്യം ചെയ്‌തെന്നു ദൈവത്തെ സ്‌നേഹിക്കുന്ന ഒരു വ്യക്തി തിരിച്ചറിയുമ്പോൾ അതിൽ അയാൾക്ക്‌ ആഴമായ ദുഃഖം തോന്നും. നമ്മൾ എന്തെങ്കിലും തെറ്റു ചെയ്‌താൽ യേശുവിന്റെ മോചനവിലയുടെ അടിസ്ഥാനത്തിൽ യഹോവയോടു ക്ഷമയ്‌ക്കുവേണ്ടി യാചിക്കണം. (മത്തായി 26:28; 1 യോഹന്നാൻ 2:1, 2) നമ്മൾ ആത്മാർഥമായി പശ്ചാത്തപിക്കുകയും തെറ്റ്‌ ആവർത്തിക്കാതിരിക്കുകയും ചെയ്‌താൽ യഹോവ നമ്മളോടു ക്ഷമിക്കുമെന്ന കാര്യത്തിൽ പൂർണബോധ്യമുണ്ടായിരിക്കാം. പിന്നെ ആ തെറ്റിനെ ഓർത്ത്‌ ദുഃഖിക്കേണ്ട ആവശ്യമില്ല. (സങ്കീർത്തനം 103:10-14; 1 യോഹന്നാൻ 1:9; 3:19-22) നമ്മുടെ തെറ്റിൽനിന്ന്‌ പാഠം പഠിക്കാൻ ശ്രമിക്കണം. തെറ്റായ ചിന്തകൾക്കു മാറ്റം വരുത്തണം. യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കണം.

അധ്യായം 2, ഖണ്ഡിക 18

 8 പുറത്താക്കൽ

ഗുരുതരമായ പാപം ചെയ്‌ത ഒരാൾ പശ്ചാത്തപിച്ച്‌ യഹോവയുടെ നിലവാരങ്ങൾ അനുസരിച്ച്‌ ജീവിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ അയാൾക്കു സഭയിലെ ഒരംഗമായി തുടരാനാകില്ല, അയാളെ പുറത്താക്കേണ്ടി വരും. ഒരാളെ പുറത്താക്കിയാൽ പിന്നെ നമ്മൾ അയാളുമായി ഇടപഴകാനോ സംസാരിക്കാനോ പോകില്ല. (1 കൊരിന്ത്യർ 5:11; 2 യോഹന്നാൻ 9-11) പുറത്താക്കൽനടപടി യഹോവയുടെ പേരിനെയും സഭയെയും കളങ്കമേൽക്കാതെ സംരക്ഷിക്കുന്നു. (1 കൊരിന്ത്യർ 5:6) പശ്ചാത്തപിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാനും അങ്ങനെ യഹോവയിലേക്കു മടങ്ങിവരാനും ഒരാളെ സഹായിക്കുന്ന ശിക്ഷണംകൂടിയാണു പുറത്താക്കൽ.—ലൂക്കോസ്‌ 15:17.

അധ്യായം 3, ഖണ്ഡിക 19

 9 ഉപദേശങ്ങളും നിർദേശങ്ങളും

യഹോവ നമ്മളെ സ്‌നേഹിക്കുകയും സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു ബൈബിളിലൂടെയും ദൈവത്തെ സ്‌നേഹിക്കുന്നവരിലൂടെയും യഹോവ നമുക്ക്‌ ഉപദേശങ്ങളും നിർദേശങ്ങളും തരുന്നത്‌. അപൂർണരായതുകൊണ്ട്‌ നമുക്ക്‌ ഈ സഹായം അത്യാവശ്യമാണ്‌. (യിരെമ്യ 17:9) നമ്മളെ നയിക്കാൻ യഹോവ ഉപയോഗിക്കുന്നവരെ ആദരവോടെ ശ്രദ്ധിക്കുമ്പോൾ നമ്മൾ യഹോവയെ ആദരിക്കുന്നെന്നും അനുസരിക്കാൻ ആഗ്രഹിക്കുന്നെന്നും ആണ്‌ കാണിക്കുന്നത്‌.—എബ്രായർ 13:7.

അധ്യായം 4, ഖണ്ഡിക 2

 10 അഹങ്കാരവും താഴ്‌മയും

അപൂർണരായതുകൊണ്ട്‌ നമ്മൾ എളുപ്പം സ്വാർഥരും അഹങ്കാരികളും ആയേക്കാം. പക്ഷേ നമ്മൾ താഴ്‌മയുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവയുമായി നമ്മളെ താരതമ്യം ചെയ്യുമ്പോഴാണു നമ്മൾ എത്ര നിസ്സാരരാണെന്നു പലപ്പോഴും നമ്മൾ മനസ്സിലാക്കുന്നത്‌. (ഇയ്യോബ്‌ 38:1-4) നമ്മളെക്കുറിച്ച്‌ ചിന്തിക്കുന്നതിനെക്കാൾ മറ്റുള്ളവരെക്കുറിച്ചും അവർക്കു ഗുണം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നതാണു താഴ്‌മയിൽ ഉൾപ്പെടുന്ന മറ്റൊരു കാര്യം. അഹങ്കാരം ഒരാളെ താൻ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്നു ചിന്തിപ്പിക്കും. താഴ്‌മയുള്ള ഒരു വ്യക്തിക്ക്‌ അയാളെക്കുറിച്ച്‌ ശരിയായ ഒരു കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കും. തന്റെ കഴിവുകളെക്കുറിച്ച്‌ മാത്രമല്ല കുറവുകളെക്കുറിച്ചും അദ്ദേഹം ബോധവാനായിരിക്കും. തെറ്റു സമ്മതിക്കാനും ക്ഷമ ചോദിക്കാനും അഭിപ്രായങ്ങളും ഉപദേശങ്ങളും സ്വീകരിക്കാനും അദ്ദേഹത്തിനു മടി കാണില്ല. താഴ്‌മയുള്ളയാൾ യഹോവയിൽ ആശ്രയിക്കുകയും യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യും.—1 പത്രോസ്‌ 5:5.

അധ്യായം 4, ഖണ്ഡിക 4

 11 അധികാരം

കല്‌പനകൾ പുറപ്പെടുവിക്കാനും തീരുമാനങ്ങൾ എടുക്കാനും ഉള്ള അവകാശമാണ്‌ അധികാരം. സ്വർഗത്തിന്റെയും ഭൂമിയുടെയും ഏറ്റവും വലിയ അധികാരി യഹോവയാണ്‌. കാരണം യഹോവയാണ്‌ എല്ലാം സൃഷ്ടിച്ചത്‌. ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണ്‌ യഹോവ. എപ്പോഴും മറ്റുള്ളവരുടെ പ്രയോജനത്തിനായാണ്‌ യഹോവ തന്റെ അധികാരം ഉപയോഗിക്കുന്നത്‌. നമ്മുടെ കാര്യങ്ങൾ നോക്കാൻ യഹോവ ചില ആളുകൾക്ക്‌ ഉത്തരവാദിത്വം കൊടുത്തിരിക്കുന്നു; ഉദാഹരണത്തിന്‌, മാതാപിതാക്കൾ, മൂപ്പന്മാർ, ഗവൺമെന്റുകൾ. നമ്മൾ ഇവരോടെല്ലാം സഹകരിക്കണം. (റോമർ 13:1-5; 1 തിമൊഥെയൊസ്‌ 5:17) എന്നാൽ മനുഷ്യരുടെ നിയമങ്ങൾ ദൈവനിയമങ്ങൾക്ക്‌ എതിരായി വരുമ്പോൾ മനുഷ്യരെയല്ല, ദൈവത്തെ നമ്മൾ അനുസരിക്കുന്നു. (പ്രവൃത്തികൾ 5:29) യഹോവ ഉപയോഗിക്കുന്നവരുടെ അധികാരത്തെ അംഗീകരിക്കുമ്പോൾ യഹോവയുടെ തീരുമാനങ്ങളോടു നമ്മൾ ആദരവ്‌ കാണിക്കുകയാണ്‌.

അധ്യായം 4, ഖണ്ഡിക 7

 12 മൂപ്പന്മാർ

സഭയെ പരിപാലിക്കാൻ യഹോവ അനുഭവപരിചയമുള്ള സഹോദരങ്ങളെ, മൂപ്പന്മാരെ, ഉപയോഗിക്കുന്നു. (ആവർത്തനം 1:13; പ്രവൃത്തികൾ 20:28) ഈ സഹോദരന്മാർ യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കി നിറുത്താൻ സഹായിക്കുന്നു. സമാധാനപരമായ അന്തരീക്ഷത്തിൽ, സംഘടിതമായ വിധത്തിൽ യഹോവയെ ആരാധിക്കാനും നമ്മളെ സഹായിക്കുന്നു. (1 കൊരിന്ത്യർ 14:33, 40) ഒരു വ്യക്തിയെ പരിശുദ്ധാത്മാവ്‌ മൂപ്പനായി നിയമിക്കണമെങ്കിൽ ബൈബിളിൽ പറഞ്ഞിരിക്കുന്ന യോഗ്യതകളിൽ അദ്ദേഹം എത്തിച്ചേരണം. (1 തിമൊഥെയൊസ്‌ 3:1-7; തീത്തോസ്‌ 1:5-9; 1 പത്രോസ്‌ 5:2, 3) നമ്മൾ ദൈവത്തിന്റെ സംഘടനയെ വിശ്വസിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സന്തോഷത്തോടെ മൂപ്പന്മാരുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നു.—സങ്കീർത്തനം 138:6; എബ്രായർ 13:17.

അധ്യായം 4, ഖണ്ഡിക 8

 13 കുടുംബത്തിന്റെ തല

മക്കളെയും വീട്ടിലുള്ളവരെയും നോക്കാനുള്ള ഉത്തരവാദിത്വം യഹോവ മാതാപിതാക്കൾക്കാണു കൊടുത്തിരിക്കുന്നത്‌. കുടുംബത്തിന്റെ തല ഭർത്തവാണെന്നു ബൈബിൾ പറയുന്നെങ്കിലും പിതാവില്ലെങ്കിൽ ആ സ്ഥാനം അമ്മയ്‌ക്കാണ്‌. കുടുംബത്തിനുവേണ്ടി ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നിവ കരുതാനുള്ള ഉത്തരവാദിത്വം കുടുംബനാഥനാണ്‌. കൂടാതെ, ഒരു കുടുംബനാഥൻ യഹോവയെ ആരാധിക്കുന്നതിൽ കുടുംബത്തെ സഹായിക്കുകയും അക്കാര്യത്തിൽ നേതൃത്വം എടുക്കുകയും ചെയ്യേണ്ടതു വളരെ പ്രധാനമാണ്‌. അതായത്‌ കുടുംബത്തിലെ എല്ലാവരും യോഗങ്ങൾക്കു ക്രമമായി പോകുന്നുണ്ടെന്നും വയൽസേവനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും അവർ ഒരുമിച്ച്‌ ബൈബിൾ പഠിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തുന്നു. തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ മുൻകൈയെടുക്കുന്നു. എപ്പോഴും യേശുവിനെ അനുകരിക്കാൻ ശ്രമിച്ചുകൊണ്ട്‌ ദയയോടെയും ന്യായബോധത്തോടെയും അദ്ദേഹം ഇടപെടുന്നു. ഒരിക്കലും ക്രൂരമായോ പരുഷമായോ പ്രവർത്തിക്കില്ല. അപ്പോൾ കുടുംബത്തിൽ സ്‌നേഹത്തിന്റെ ഒരു അന്തരീക്ഷമുണ്ടാകും. കുടുംബാംഗങ്ങൾക്കു സുരക്ഷിതത്വം തോന്നും. യഹോവയുമായുള്ള ബന്ധത്തിൽ അവർ വളരും.

അധ്യായം 4, ഖണ്ഡിക 12

 14 ഭരണസംഘം

തന്റെ ജനത്തെ നയിക്കാൻ യഹോവ ഉപയോഗിക്കുന്ന ഒരു കൂട്ടം പുരുഷന്മാരാണു ഭരണസംഘം. സ്വർഗത്തിൽ ജീവിക്കാനാണ്‌ അവരുടെ പ്രത്യാശ. യഹോവയെ ആരാധിക്കുന്നതിലും സന്തോഷവാർത്ത അറിയിക്കുന്നതിലും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയസഭയെ നയിക്കാൻ യഹോവ ഒരു ഭരണസംഘത്തെ ഉപയോഗിച്ചു. (പ്രവൃത്തികൾ 15:2) ഇന്ന്‌ അതേ വിധത്തിൽ ഒരു കൂട്ടം സഹോദരന്മാർ ഭരണസംഘമായി പ്രവർത്തിക്കുന്നു. അവർ ദൈവജനത്തെ സംരക്ഷിക്കുന്നതിലും വഴിനയിക്കുന്നതിലും നേതൃത്വം വഹിക്കുന്നു. അവർ തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും മാർഗനിർദേശത്തിനു ചെവികൊടുക്കുന്നു. അഭിഷിക്തരായ ഈ കൂട്ടത്തെ യേശു “വിശ്വസ്‌തനും വിവേകിയും ആയ അടിമ” എന്നാണു വിളിച്ചത്‌.—മത്തായി 24:45-47.

അധ്യായം 4, ഖണ്ഡിക 15

 15 ശിരോവസ്‌ത്രം

സഭയിൽ ഒരു സഹോദരൻ ചെയ്യേണ്ട കാര്യം ചിലപ്പോൾ ഒരു സഹോദരിക്കു ചെയ്യേണ്ട സാഹചര്യം വന്നേക്കാം. ഇക്കാര്യം ചെയ്യുമ്പോൾ യഹോവ വെച്ചിരിക്കുന്ന ക്രമീകരണങ്ങളോട്‌ ആദരവ്‌ കാണിച്ചുകൊണ്ട്‌ ആ സഹോദരി തല മൂടുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ മാത്രമേ ഇതിന്റെ ആവശ്യമുള്ളൂ. ഉദാഹരണത്തിന്‌, ഭർത്താവിന്റെ സാന്നിധ്യത്തിലോ സ്‌നാനമേറ്റ ഒരു സഹോദരന്റെ സാന്നിധ്യത്തിലോ ബൈബിൾപഠനം നടത്തുന്നതുപോലുള്ള സാഹചര്യങ്ങളിൽ.—1 കൊരിന്ത്യർ 11:11-15.

അധ്യായം 4, ഖണ്ഡിക 17

 16 നിഷ്‌പക്ഷത

നിഷ്‌പക്ഷരാണെങ്കിൽ നമ്മൾ രാഷ്‌ട്രീയകാര്യങ്ങളിൽ പക്ഷം പിടിക്കില്ല. (യോഹന്നാൻ 17:16) യഹോവയുടെ ജനം യഹോവയുടെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു. യേശുവിനെപ്പോലെ ലോകത്തിന്റെ കാര്യങ്ങളിൽ നമ്മൾ നിഷ്‌പക്ഷരാണ്‌.

‘ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്‌പെട്ടിരിക്കാൻ’ യഹോവ നമ്മളോടു കല്‌പിക്കുന്നു. (തീത്തോസ്‌ 3:1, 2; റോമർ 13:1-7) എന്നാൽ കൊല ചെയ്യരുതെന്നും ദൈവനിയമം പറയുന്നുണ്ട്‌. അതുകൊണ്ട്‌ യുദ്ധത്തിനു പോകാൻ ഒരു ക്രിസ്‌ത്യാനിയെ മനസ്സാക്ഷി അനുവദിക്കില്ല. സൈനികസേവനത്തിനു പകരം പൊതുജനസേവനം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ, അതിനു തന്റെ മനസ്സാക്ഷി അനുവദിക്കുന്നുണ്ടോ എന്ന്‌ ഒരു ക്രിസ്‌ത്യാനി ചിന്തിക്കണം.

നമ്മൾ യഹോവയെ മാത്രമേ ആരാധിക്കൂ. കാരണം യഹോവയാണു നമ്മുടെ സ്രഷ്ടാവ്‌. ദേശീയചിഹ്നങ്ങളോട്‌ ആദരവ്‌ കാണിക്കുമെങ്കിലും നമ്മൾ പതാകയെ വന്ദിക്കുകയോ ദേശീയഗാനം പാടുകയോ ഇല്ല. (യശയ്യ 43:11; ദാനിയേൽ 3:1-30; 1 കൊരിന്ത്യർ 10:14) ഏതെങ്കിലും രാഷ്‌ട്രീയപ്പാർട്ടിക്കോ സ്ഥാനാർഥിക്കോ വോട്ടു ചെയ്യില്ലെന്നും യഹോവയുടെ ജനത്തിൽ ഓരോരുത്തരും തീരുമാനിക്കുന്നു. കാരണം നമ്മൾ ഇപ്പോൾത്തന്നെ ദൈവത്തിന്റെ ഗവൺമെന്റിന്റെ പക്ഷത്താണ്‌.—മത്തായി 22:21; യോഹന്നാൻ 15:19; 18:36.

അധ്യായം 5, ഖണ്ഡിക 2

 17 ലോകത്തിന്റെ ആത്മാവ്‌

ലോകം സാത്താന്റെ ചിന്താരീതിയാണു പ്രോത്സാഹിപ്പിക്കുന്നത്‌. യഹോവയെ സ്‌നേഹിക്കുകയും അനുകരിക്കുകയും ചെയ്യാത്ത, യഹോവയുടെ നിലവാരങ്ങൾക്കു വില കല്‌പിക്കാത്ത ആളുകളിൽ ഈ ചിന്താരീതി സർവസാധാരണമാണ്‌. (1 യോഹന്നാൻ 5:19) ഇത്തരം ചിന്തയെയും അതിന്റെ ഫലമായുണ്ടാകുന്ന പ്രവർത്തനങ്ങളെയും ലോകത്തിന്റെ ആത്മാവ്‌ എന്നാണു വിശേഷിപ്പിക്കുന്നത്‌. (എഫെസ്യർ 2:2) ഈ ആത്മാവ്‌ തങ്ങളെ കീഴടക്കുന്നില്ലെന്ന്‌ യഹോവയുടെ ജനം ഉറപ്പുവരുത്തുന്നു. (എഫെസ്യർ 6:10-18) അതിലും അധികമായി നമ്മൾ യഹോവയുടെ വഴികളെ സ്‌നേഹിക്കുകയും യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നു.

അധ്യായം 5, ഖണ്ഡിക 7

 18 വിശ്വാസത്യാഗം

ബൈബിൾസത്യങ്ങൾക്ക്‌ എതിരെ നിലപാടെടുക്കുന്നതിനെയാണു വിശ്വാസത്യാഗമെന്നു പറയുന്നുത്‌. വിശ്വാസത്യാഗികൾ യഹോവയ്‌ക്കും ദൈവരാജ്യത്തിന്റെ നിയമിതരാജാവായ യേശുവിനും എതിരെ മത്സരിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ വശത്താക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. (റോമർ 1:25) യഹോവയെ ആരാധിക്കുന്നവരുടെ മനസ്സിൽ സംശയങ്ങളുണ്ടാക്കാൻ അവർ ശ്രമിക്കുന്നു. ആദ്യകാലത്തെ ക്രിസ്‌തീയസഭയിലെ ചിലർ വിശ്വാസത്യാഗികളായിത്തീർന്നു. ഇന്നും അങ്ങനെയുള്ള ചിലരുണ്ട്‌. (2 തെസ്സലോനിക്യർ 2:3) എന്നാൽ യഹോവയോടു വിശ്വസ്‌തരായിരിക്കുന്നവർക്കു വിശ്വാസത്യാഗികളുമായി യാതൊരു ബന്ധവുമില്ല. ആകാംക്ഷ കാരണമോ മറ്റുള്ളവരുടെ സമ്മർദം കാരണമോ നമ്മൾ ഒരിക്കലും വിശ്വാസത്യാഗികളുടെ ആശയങ്ങൾ വായിക്കുകയോ കേട്ടുനിൽക്കുകയോ ഇല്ല. നമ്മൾ യഹോവയോടു വിശ്വസ്‌തരാണ്‌, യഹോവയെ മാത്രമേ ആരാധിക്കുകയും ഉള്ളൂ.

അധ്യായം 5, ഖണ്ഡിക 9

 19 പാപപരിഹാരം

മോശയുടെ നിയമത്തിൽ പറഞ്ഞതനുസരിച്ച്‌ ഇസ്രായേൽ ജനം അവരുടെ പാപങ്ങളുടെ ക്ഷമയ്‌ക്കായി യഹോവയോട്‌ അപേക്ഷിച്ചിരുന്നു. പാപപരിഹാരയാഗത്തിനായി ധാന്യമോ എണ്ണയോ മൃഗങ്ങളെയോ അവർ ആലയത്തിൽ കൊണ്ടുവരുമായിരുന്നു. യഹോവയ്‌ക്ക്‌, ഒരു ജനതയെന്ന നിലയിലും വ്യക്തികളെന്ന നിലയിലും അവരുടെ പാപങ്ങൾ ക്ഷമിക്കാൻ മനസ്സാണെന്ന്‌ ഈ ക്രമീകരണം അവരെ ഓർമിപ്പിച്ചു. എന്നാൽ യേശു നമ്മുടെ പാപങ്ങളുടെ ക്ഷമയ്‌ക്കായി ജീവൻ ബലി തന്നപ്പോൾ പാപപരിഹാരത്തിനുള്ള ബലികളുടെ ആവശ്യമില്ലാതായി. യേശു പൂർണതയുള്ള ബലി “ഒരിക്കലായിട്ട്‌ ” അർപ്പിച്ചു.—എബ്രായർ 10:1, 4, 10.

അധ്യായം 7, ഖണ്ഡിക 6

 20 ജീവജാലങ്ങളോടുള്ള പെരുമാറ്റം

മോശയുടെ നിയമം മൃഗങ്ങളെയും പക്ഷികളെയും ഒക്കെ ഭക്ഷിക്കാൻ അനുവാദം നൽകിയിരുന്നു. മൃഗബലികൾ അർപ്പിക്കാനും ഇസ്രായേല്യരോട്‌ ആവശ്യപ്പെട്ടിരുന്നു. (ലേവ്യ 1:5, 6) എന്നാൽ ജീവജാലങ്ങളോട്‌ ഒരിക്കലും ക്രൂരമായി ഇടപെടാൻ യഹോവ അനുവാദം കൊടുത്തിരുന്നില്ല. (സുഭാഷിതങ്ങൾ 12:10) മൃഗങ്ങളോടും പക്ഷികളോടും ക്രൂരത കാണിക്കുന്നതിന്‌ എതിരെ നിയമങ്ങൾപോലും മോശയുടെ നിയമത്തിലുണ്ടായിരുന്നു. കൂടാതെ ജീവജാലങ്ങളെ ശരിയായ വിധത്തിൽ പരിപാലിക്കുന്നതിനുള്ള കല്‌പന ഇസ്രായേല്യർക്കു കൊടുത്തിരുന്നു.—ആവർത്തനം 22:6, 7.

അധ്യായം 7, ഖണ്ഡിക 6

 21 രക്തത്തിന്റെ ഘടകാംശങ്ങളും വൈദ്യനടപടികളും

രക്തത്തിന്റെ ഘടകാംശങ്ങൾ. രക്തത്തിൽ നാലു പ്രാഥമികഘടകങ്ങൾ അടങ്ങിയിരിക്കുന്നു: അരുണരക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്‌മ. രക്തത്തിന്റെ ഈ നാലു പ്രാഥമികഘടകങ്ങളെ വീണ്ടും വിഭജിക്കുമ്പോൾ രക്തത്തിന്റെ ഘടകാംശങ്ങൾ ലഭിക്കുന്നു. *

ക്രിസ്‌ത്യാനികൾ രക്തം അതേപടിയോ അതിന്റെ നാലു പ്രാഥമികഘടകങ്ങളിൽ ഏതെങ്കിലുമോ ശരീരത്തിൽ കയറ്റുന്നില്ല. എന്നാൽ ഘടകാംശങ്ങൾ അവർ സ്വീകരിക്കുമോ? അതെക്കുറിച്ച്‌ ബൈബിൾ വ്യക്തമായ വിശദാംശങ്ങൾ നൽകിയിട്ടില്ല. അതുകൊണ്ട്‌ ഓരോ ക്രിസ്‌ത്യാനിയും ബൈബിൾ പരിശീലിതമനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ സ്വന്തമായി ഒരു തീരുമാനം എടുക്കണം.

ചില ക്രിസ്‌ത്യാനികൾ രക്തത്തിന്റെ ഒരു ഘടകാംശവും ഉപയോഗിക്കേണ്ടാ എന്നു തീരുമാനിക്കുന്നു. മൃഗത്തിന്റെ രക്തം “നിലത്ത്‌ ” ഒഴിച്ചുകളയണം എന്ന്‌ ഇസ്രായേല്യർക്കു ദൈവം കൊടുത്ത നിയമത്തിൽ ആവശ്യപ്പെടുന്നു. ഒരുപക്ഷേ ഇതായിരിക്കാം അവരുടെ തീരുമാനത്തിന്‌ അടിസ്ഥാനം.—ആവർത്തനം 12:22-24.

മറ്റുള്ളവർ വ്യത്യസ്‌തമായ തീരുമാനം എടുക്കുന്നു. അവരുടെ മനസ്സാക്ഷി രക്തത്തിന്റെ ചില ഘടകാംശങ്ങൾ സ്വീകരിക്കാൻ അവരെ അനുവദിക്കുന്നു. അവർ ചിന്തിക്കുന്നത്‌ ഒരു ജീവിയുടെ രക്തത്തിൽനിന്ന്‌ ഘടകാംശം വേർതിരിച്ചെടുത്താൽ മേലാൽ ആ ഘടകാംശങ്ങൾ ആ ജീവിയുടെ ജീവനെ പ്രതിനിധാനം ചെയ്യുന്നില്ല എന്നാണ്‌.

രക്തത്തിന്റെ ഘടകാംശങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ തീരുമാനം എടുക്കുമ്പോൾ പിൻവരുന്ന കാര്യങ്ങൾ കണക്കിലെടുക്കുക:

  • രക്തത്തിന്റെ എല്ലാ ഘടകാംശങ്ങളും ഒഴിവാക്കുമ്പോൾ രോഗം ഭേദമാക്കുന്നതിനോ രക്തവാർച്ച നിറുത്തുന്നതിനോ ഉള്ള ചില മരുന്നുകളും കൂടിയാണു ഞാൻ ഒഴിവാക്കുന്നത്‌ എന്ന കാര്യം എനിക്ക്‌ അറിയാമോ?

  • രക്തത്തിന്റെ ഏതെങ്കിലും ഘടകാംശങ്ങൾ ഞാൻ സ്വീകരിക്കുന്നതിന്റെയോ സ്വീകരിക്കാത്തതിന്റെയോ കാരണം ഡോക്ടറോടു വിശദീകരിക്കാൻ എനിക്ക്‌ അറിയാമോ?

വൈദ്യനടപടികൾ. ക്രിസ്‌ത്യാനികളെന്ന നിലയിൽ നമ്മൾ രക്തം ദാനം ചെയ്യില്ല, അല്ലെങ്കിൽ ഒരു ശസ്‌ത്രക്രിയയ്‌ക്ക്‌ ആഴ്‌ചകൾക്കു മുമ്പ്‌ നമ്മുടെതന്നെ രക്തം സൂക്ഷിച്ചുവെക്കുകയുമില്ല. എങ്കിലും രോഗിയുടെ രക്തം ഉപയോഗിക്കുന്ന മറ്റു ചില നടപടികളുമുണ്ട്‌. ശസ്‌ത്രക്രിയയുടെ ഭാഗമായോ വൈദ്യപരിശോധനയിലോ അല്ലെങ്കിൽ പ്രചാരത്തിലുള്ള ചികിത്സാരീതിയുടെ ഭാഗമായോ സ്വന്തം രക്തം എങ്ങനെ ഉപയോഗിക്കണം എന്ന കാര്യം തീരുമാനിക്കേണ്ടത്‌ ഓരോ ക്രിസ്‌ത്യാനിയുമാണ്‌. മേൽപ്പറഞ്ഞ നടപടിക്രമങ്ങളിൽ ചിലപ്പോൾ രോഗിയുടെ രക്തം ഒരു നിശ്ചിതസമയത്തേക്കു ശരീരത്തിൽനിന്ന്‌ മാറ്റുന്നത്‌ ഉൾപ്പെട്ടേക്കാം.—കൂടുതൽ വിവരങ്ങൾക്കായി 2000 ഒക്ടോബർ 15 വീക്ഷാഗോപുരത്തിന്റെ 30, 31 പേജുകൾ കാണുക.

ഉദാഹരണത്തിന്‌, ഹീമോഡൈലൂഷൻ (രക്തം നേർപ്പിക്കൽ) എന്ന പ്രക്രിയയിൽ ശസ്‌ത്രക്രിയയ്‌ക്കു തൊട്ടുമുമ്പ്‌ രോഗിയുടെ രക്തം മാറ്റി പകരം വ്യാപ്‌തവർധിനി കയറ്റുന്നു. പിന്നീട്‌ ശസ്‌ത്രക്രിയയുടെ സമയത്തോ ശസ്‌ത്രക്രിയ കഴിഞ്ഞ ഉടനെയോ ആ രക്തം വീണ്ടും രോഗിയിലേക്കു കയറ്റുന്നു.

സെൽ സാൽവേജ്‌ ആണ്‌ മറ്റൊരു പ്രക്രിയ. ഈ പ്രക്രിയയിൽ ശസ്‌ത്രക്രിയയുടെ സമയത്ത്‌ നഷ്ടമാകുന്ന രക്തം എടുത്ത്‌ ശുദ്ധീകരിക്കുകയും പിന്നീട്‌ ശസ്‌ത്രക്രിയയുടെ സമയത്തോ ശസ്‌ത്രക്രിയ കഴിഞ്ഞ ഉടനെയോ വീണ്ടും രക്തം ആ രോഗിയിലേക്കു കയറ്റുകയും ചെയ്യും.

ഓരോ ഡോക്ടർമാരും ഈ പ്രക്രിയകൾ ചെയ്യുന്നതിൽ അൽപ്പസ്വൽപ്പം വ്യത്യാസങ്ങൾ കണ്ടേക്കാം. അതുകൊണ്ട്‌ ഏതെങ്കിലും ശസ്‌ത്രക്രിയാനടപടിയോ വൈദ്യപരിശോധനയോ നിലവിലുള്ള ഏതെങ്കിലും ചികിത്സയോ സ്വീകരിക്കുന്നതിനു മുമ്പ്‌ സ്വന്തം രക്തം എങ്ങനെ ഉപയോഗിക്കും എന്ന്‌ ഒരു ക്രിസ്‌ത്യാനി അറിഞ്ഞിരിക്കണം.

സ്വന്തം രക്തം ഉൾപ്പെടുന്ന വൈദ്യനടപടികളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ പിൻവരുന്ന ചോദ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുക:

  • എന്റെ രക്തത്തിൽ കുറച്ച്‌ ശരീരത്തിനു വെളിയിലുള്ള ഒരു ഉപകരണത്തിലേക്കു തിരിച്ചുവിടുകയും ഒരുപക്ഷേ കുറച്ച്‌ നേരത്തേക്ക്‌ അതിന്റെ ഒഴുക്കു തടസ്സപ്പെടുകയും ചെയ്യുന്നെങ്കിൽ, ആ രക്തത്തെ എന്റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തമായിത്തന്നെ കാണാനും അതു ‘നിലത്ത്‌ ഒഴിച്ചുകളയേണ്ട’ ആവശ്യമില്ലെന്നു കരുതാനും മനസ്സാക്ഷി എന്നെ അനുവദിക്കുമോ?—ആവർത്തനം 12:23, 24.

  • ചികിത്സയ്‌ക്കിടെ എന്റെ രക്തത്തിൽ കുറെ പുറത്തെടുത്ത്‌ അതിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ട്‌ ശരീരത്തിലേക്കു തിരികെ കയറ്റാൻ എന്റെ ബൈബിൾ പരിശീലിതമനസ്സാക്ഷി എന്നെ അനുവദിക്കുമോ?

  • എന്റെ രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന എല്ലാ വൈദ്യനടപടികളും നിരസിച്ചാൽ, ഞാൻ രക്തപരിശോധനയോ ഡയാലിസിസോ ഹൃദയശസ്‌ത്രക്രിയയുടെ സമയത്ത്‌ രക്തചംക്രമണം നിലനിറുത്തുന്ന യന്ത്രത്തിന്റെ (heart-lung bypass machine) സഹായമോ വേണ്ടെന്നു പറയുകയാണെന്ന്‌ എനിക്ക്‌ അറിയാമോ?

രക്തത്തിന്റെ ഘടകാംശങ്ങളുടെ ഉപയോഗത്തിന്റെയും സ്വന്തം രക്തം ഉപയോഗിച്ചുകൊണ്ടുള്ള വൈദ്യനടപടികളുടെയും കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ്‌ യഹോവയുടെ മാർഗനിർദേശത്തിനായി നമ്മൾ പ്രാർഥിക്കണം. എന്നിട്ട്‌ അതെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം. (യാക്കോബ്‌ 1:5, 6) അതിനു ശേഷം നമ്മുടെ ബൈബിൾ പരിശീലിതമനസ്സാക്ഷി ഉപയോഗിച്ച്‌ ഒരു തീരുമാനം എടുക്കണം. ‘എന്റെ സാഹചര്യത്തിൽ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്‌തേനേ’ എന്നു നമ്മൾ മറ്റുള്ളവരോടു ചോദിക്കരുത്‌. നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്യരുത്‌.—റോമർ 14:12; ഗലാത്യർ 6:5.

അധ്യായം 7, ഖണ്ഡിക 11

 22 ധാർമികശുദ്ധി

ധാർമികമായി ശുദ്ധിയുള്ളവരായിരിക്കുക എന്നു പറഞ്ഞാൽ ദൈവത്തിന്റെ മുമ്പാകെ നമ്മുടെ സ്വഭാവവും പ്രവൃത്തികളും ശുദ്ധമായിരിക്കണം എന്നാണ്‌. അതിൽ നമ്മൾ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും ആയ കാര്യങ്ങൾ ഉൾപ്പെടുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക അശുദ്ധിയും അധാർമികതയും ഒഴിവാക്കാൻ യഹോവ നമ്മളോട്‌ ആവശ്യപ്പെടുന്നു. (സുഭാഷിതങ്ങൾ 1:10; 3:1) തെറ്റായ കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനമുണ്ടാകുന്നതിനു മുമ്പുതന്നെ നമ്മൾ യഹോവയുടെ ശുദ്ധമായ നിലവാരങ്ങൾ അനുസരിക്കുമെന്നു തീരുമാനിച്ചുറയ്‌ക്കണം. മനസ്സു ശുദ്ധമായി കാത്തുസൂക്ഷിക്കുന്നതിനുള്ള സഹായത്തിനായി നമ്മൾ നിരന്തരം പ്രാർഥിക്കണം. അതോടൊപ്പം, അധാർമികകാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനങ്ങളെ തള്ളിക്കളയാൻ നമ്മൾ ദൃഢനിശ്ചയമുള്ളവരും ആയിരിക്കണം.—1 കൊരിന്ത്യർ 6:9, 10, 18; എഫെസ്യർ 5:5.

അധ്യായം 8, ഖണ്ഡിക 11

 23 ധിക്കാരത്തോടെയുള്ള പെരുമാറ്റം, അശുദ്ധി

ഒരു നാണവുമില്ലാതെ ദൈവത്തിന്റെ നിലവാരങ്ങൾക്കു തികച്ചും വിരുദ്ധമായി സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതു ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിൽ ഉൾപ്പെടുന്നു. ഇങ്ങനെ ചെയ്യുന്ന ഒരാൾ യഹോവയുടെ നിയമങ്ങളോട്‌ ആദരവില്ലെന്നു കാണിക്കുകയാണ്‌. ഒരാൾ ധിക്കാരത്തോടെ പെരുമാറുന്നതിൽ കുറ്റക്കാരനാണെങ്കിൽ നീതിന്യായക്കമ്മിറ്റി ഇതു കൈകാര്യം ചെയ്യും. അശുദ്ധിയിൽ പല തരത്തിലുള്ള തെറ്റുകൾ ഉൾപ്പെടുന്നു. സാഹചര്യത്തിന്റെ ഗൗരവം അനുസരിച്ച്‌ അശുദ്ധി ഉൾപ്പെടുന്ന ചില കാര്യങ്ങൾ സഭയിലെ നീതിന്യായക്കമ്മിറ്റി കൈകാര്യം ചെയ്യേണ്ടിവന്നേക്കാം.—ഗലാത്യർ 5:19-21; എഫെസ്യർ 4:19. കൂടുതൽ വിവരങ്ങൾക്ക്‌, 2006 ജൂലൈ 15 വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.

അധ്യായം 9, ഖണ്ഡിക 7; അധ്യായം 12, ഖണ്ഡിക 10

 24 സ്വയംഭോഗം

ഭാര്യാഭർത്താക്കന്മാർക്കിടയിലെ ശുദ്ധമായ സ്‌നേഹപ്രകടനത്തിന്റെ ഭാഗമായാണ്‌ യഹോവ ലൈംഗികത വെച്ചിരിക്കുന്നത്‌. എന്നാൽ ഒരാൾ സ്വയംഭോഗം ചെയ്യുമ്പോൾ, അതായത്‌ ലൈംഗികസുഖത്തിനായി ലൈംഗികാവയവങ്ങൾ ദുരുപയോഗം ചെയ്യുമ്പോൾ, ആ വ്യക്തി ലൈംഗികതയെ അശുദ്ധമാക്കുകയാണ്‌. ഈ ശീലം യഹോവയുമായുള്ള ഒരാളുടെ ബന്ധത്തെ ബാധിക്കും. മാത്രമല്ല അധമമായ മോഹങ്ങൾ ജനിപ്പിക്കാനും അതിനു കഴിയും. അയാൾ ലൈംഗികതയെ വികൃതമായി വീക്ഷിക്കാനും തുടങ്ങിയേക്കാം. (കൊലോസ്യർ 3:5) ഈ ശീലമുള്ള ആർക്കെങ്കിലും അതു നിറുത്താൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ മടുത്ത്‌ പിന്മാറരുത്‌. (സങ്കീർത്തനം 86:5; 1 യോഹന്നാൻ 3:20) നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ സഹായത്തിനായി യഹോവയോട്‌ ആത്മാർഥമായി പ്രാർഥിക്കുക. അശുദ്ധമായ ചിന്തകൾക്കു വഴിവെക്കുന്ന അശ്ലീലംപോലുള്ള കാര്യങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ ക്രിസ്‌തീയമാതാപിതാക്കളിൽ ഒരാളോടോ യഹോവയുടെ നിയമങ്ങൾ ആദരിക്കുന്ന പക്വതയുള്ള ഒരു സുഹൃത്തിനോടോ സംസാരിക്കുക. (സുഭാഷിതങ്ങൾ 1:8, 9; 1 തെസ്സലോനിക്യർ 5:14; തീത്തോസ്‌ 2:3-5) ധാർമികമായി ശുദ്ധരായിരിക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ കാണുന്നെന്നും വിലമതിക്കുന്നെന്നും നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാം.—സങ്കീർത്തനം 51:17; യശയ്യ 1:18.

അധ്യായം 9, ഖണ്ഡിക 9

 25 ബഹുപങ്കാളിത്വം

ഒന്നിലധികം പേരെ വിവാഹം കഴിക്കുന്ന രീതി ചില സ്ഥലങ്ങളിലുണ്ട്‌. എന്നാൽ ഒരു പുരുഷനും ഒരു സ്‌ത്രീയും തമ്മിലുള്ള ബന്ധമാണ്‌ വിവാഹത്തിലൂടെ യഹോവ ഉദ്ദേശിച്ചത്‌. പുരാതന ഇസ്രായേലിൽ ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടായിരിക്കാൻ പുരുഷന്മാരെ അനുവദിച്ചു. പക്ഷേ ഇത്‌ യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. ഇന്ന്‌ യഹോവ തന്റെ ജനത്തിന്‌ ഇടയിൽ ബഹുപങ്കാളിത്വം അനുവദിക്കുന്നില്ല. ഒരു ഭർത്താവിന്‌ ഒരു ഭാര്യയും ഒരു ഭാര്യക്ക്‌ ഒരു ഭർത്താവുമേ ഉണ്ടാകാൻ പാടുള്ളൂ.—മത്തായി 19:9; 1 തിമൊഥെയൊസ്‌ 3:2.

അധ്യായം 10, ഖണ്ഡിക 12

 26 വിവാഹമോചനം, വേർപിരിയൽ

ഭാര്യാഭർത്താക്കന്മാർ ജീവിതകാലം മുഴുവൻ ഒന്നിച്ച്‌ ജീവിക്കാനാണ്‌ യഹോവ ഉദ്ദേശിച്ചത്‌. (ഉൽപത്തി 2:24; മലാഖി 2:15, 16; മത്തായി 19:3-6; 1 കൊരിന്ത്യർ 7:39) വിവാഹമോചനത്തിനു ദൈവം അനുവാദം നൽകിയിട്ടുള്ള ഒരേ ഒരു കാരണം ഇണയുടെ വ്യഭിചാരമാണ്‌. ഇത്തരം സാഹചര്യങ്ങളിൽ വിവാഹമോചനം ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം നിരപരാധിയായ ഇണയ്‌ക്ക്‌ യഹോവ കൊടുത്തിരിക്കുന്നു.—മത്തായി 19:9.

ചില സാഹചര്യങ്ങളിൽ അധാർമികതയൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിലും ചില ക്രിസ്‌ത്യാനികൾ ഇണയിൽനിന്ന്‌ വേർപിരിഞ്ഞ്‌ ജീവിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. (1 കൊരിന്ത്യർ 7:11) പിൻവരുന്ന സാഹചര്യങ്ങളിൽ ഒരു ക്രിസ്‌ത്യാനി അങ്ങനെ തീരുമാനിച്ചേക്കാം.

  • മനഃപൂർവം കുടുംബം നോക്കാതിരിക്കുന്നത്‌: കുടുംബത്തിൽ പണമോ ഭക്ഷണമോ ഇല്ലാതെ വരുന്ന അളവോളം ഒരു ഭർത്താവ്‌ മനഃപൂർവം കുടുംബം നോക്കാതിരിക്കുന്നു.—1 തിമൊഥെയൊസ്‌ 5:8.

  • കടുത്ത ശാരീരിക ഉപദ്രവം: സ്വന്തം ആരോഗ്യത്തിനോ ജീവനോ ഭീഷണി ആണെന്ന്‌ ഒരു ഇണ കരുതുന്ന അളവോളം ശാരീരികമായി ഉപദ്രവിക്കുന്നു.—ഗലാത്യർ 5:19-21.

  • യഹോവയുമായുള്ള ബന്ധത്തിനു കടുത്ത ഭീഷണിയാകുന്നത്‌: ഇണ യഹോവയെ സേവിക്കുന്നത്‌ അസാധ്യമാക്കിത്തീർക്കുന്നു.—പ്രവൃത്തികൾ 5:29.

അധ്യായം 11, ഖണ്ഡിക 19

 27 അഭിനന്ദനവും പ്രോത്സാഹനവും

നമുക്കെല്ലാവർക്കും അഭിനന്ദനവും പ്രോത്സാഹനവും ആവശ്യമാണ്‌. (സുഭാഷിതങ്ങൾ 12:25; 16:24) സ്‌നേഹത്തോടെയും ദയയോടെയും പറയുന്ന വാക്കുകൾ പരസ്‌പരം ബലപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യും. വലിയ പ്രയാസങ്ങൾക്കു മധ്യേപോലും സഹനശക്തിയോടെ യഹോവയെ സേവിക്കാൻ ഇതു നമ്മുടെ സഹോദരീസഹോദരന്മാരെ സഹായിക്കും. (സുഭാഷിതങ്ങൾ 12:18; ഫിലിപ്പിയർ 2:1-4) ആരെങ്കിലും നിരുത്സാഹിതനായി കാണുന്നെങ്കിൽ അദ്ദേഹം പറയുന്നതു നമ്മൾ ആദരവോടെ ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ ഉള്ളിലുള്ള വിഷമങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം. അദ്ദേഹത്തെ സഹായിക്കാൻ എന്തു പറയണം, എന്തു ചെയ്യണം എന്നു തീരുമാനിക്കാൻ അതു സഹായിക്കും. (യാക്കോബ്‌ 1:19) നിങ്ങളുടെ സഹോദരീസഹോദരന്മാരെ ശരിക്കും അടുത്ത്‌ അറിയാൻ ഒരു ലക്ഷ്യം വെക്കുക. അപ്പോഴേ അവർക്ക്‌ എന്താണ്‌ ആവശ്യമെന്ന്‌ യഥാർഥമായി മനസ്സിലാക്കാനാകൂ. അപ്പോൾ സകല ആശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവിലേക്ക്‌ അവരെ നയിക്കാൻ നിങ്ങൾക്കു കഴിയും. അവിടെ അവർക്ക്‌ യഥാർഥനവോന്മേഷം കണ്ടെത്താനാകും.—2 കൊരിന്ത്യർ 1:3, 4; 1 തെസ്സലോനിക്യർ 5:11.

അധ്യായം 12, ഖണ്ഡിക 16

 28 വിവാഹച്ചടങ്ങുകൾ

വിവാഹം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച്‌ കൃത്യമായ നിയമങ്ങളൊന്നും ബൈബിൾ വെക്കുന്നില്ല. നാട്ടുനടപ്പും നിയമങ്ങളും ഓരോ ദേശത്തും വ്യത്യസ്‌തമാണ്‌. (ഉൽപത്തി 24:67; മത്തായി 1:24; 25:10; ലൂക്കോസ്‌ 14:8) വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം യഹോവയുടെ മുമ്പാകെ ദമ്പതികൾ നടത്തുന്ന വിവാഹപ്രതിജ്ഞയാണ്‌. പല ദമ്പതികളും തങ്ങളുടെ വിവാഹപ്രതിജ്ഞയുടെ സമയത്ത്‌ കുടുംബാംഗങ്ങളും ഉറ്റസുഹൃത്തുക്കളും അവിടെ ഉണ്ടായിരിക്കാനും അതോടൊപ്പം ഒരു മൂപ്പൻ ബൈബിളിധിഷ്‌ഠിത പ്രസംഗം നടത്താനും ആഗ്രഹിക്കുന്നു. വിവാഹശേഷം സത്‌കാരം നടത്തുന്നുണ്ടെങ്കിൽ, അത്‌ എങ്ങനെ നടത്തണമെന്നു തീരുമാനിക്കേണ്ടതു ദമ്പതികളാണ്‌. (ലൂക്കോസ്‌ 14:28; യോഹന്നാൻ 2:1-11) വിവാഹം എങ്ങനെ നടത്താൻ തീരുമാനിച്ചാലും അത്‌ യഹോവയ്‌ക്കു മഹത്ത്വം നൽകുന്നതാണെന്നു ദമ്പതികൾ ഉറപ്പുവരുത്തണം. (ഉൽപത്തി 2:18-24; മത്തായി 19:5, 6) നല്ല തീരുമാനങ്ങൾ എടുക്കാൻ ബൈബിൾതത്ത്വങ്ങൾ അവരെ സഹായിക്കും. (1 യോഹന്നാൻ 2:16, 17) വിവാഹസത്‌കാരത്തിൽ മദ്യം വിളമ്പുന്നുണ്ടെങ്കിൽ അതിനു ശരിയായ മേൽനോട്ടമുണ്ടെന്ന്‌ ഉറപ്പുവരുത്തുക. (സുഭാഷിതങ്ങൾ 20:1; എഫെസ്യർ 5:18) അവർ ഏതെങ്കിലും സംഗീതമോ വിനോദപരിപാടിയോ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ അത്‌ യഹോവയ്‌ക്കു മഹത്ത്വം കൊടുക്കുന്നതാണെന്ന്‌ ഉറപ്പുവരുത്തണം. പരസ്‌പരമുള്ള ബന്ധത്തിനും തങ്ങൾക്കു ദൈവവുമായുള്ള ബന്ധത്തിനും ആണ്‌ ക്രിസ്‌തീയദമ്പതികൾ മുൻതൂക്കം കൊടുക്കേണ്ടത്‌, അല്ലാതെ വിവാഹദിനത്തിനല്ല.—സുഭാഷിതങ്ങൾ 18:22; കൂടുതൽ നിർദേശങ്ങൾക്കു 2006 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 18-31 പേജുകൾ കാണുക.

അധ്യായം 13, ഖണ്ഡിക 18

 29 ജ്ഞാനപൂർവം തീരുമാനങ്ങൾ എടുക്കുക

ദൈവവചനത്തിൽ കാണുന്ന തത്ത്വങ്ങൾക്കു ചേർച്ചയിൽ നമ്മൾ നല്ല തീരുമാനങ്ങൾ എടുക്കണം. ഉദാഹരണത്തിന്‌, ലോകത്തിന്റേതായ ഒരു വിശേഷദിവസത്തിൽ, ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ സാക്ഷിയല്ലാത്ത ഇണ ഒരു ക്രിസ്‌ത്യാനിയെ ക്ഷണിക്കുന്നെന്നു വിചാരിക്കുക. ഈ സാഹചര്യത്തിൽ നിങ്ങളാണെങ്കിൽ എന്തു ചെയ്യും? പോകാൻ നിങ്ങളുടെ മനസ്സാക്ഷി അനുവദിക്കുന്നെങ്കിൽ, ഒരു കാര്യം ഇണയോടു വിശദീകരിക്കാം: അവിടെ ഏതെങ്കിലും തരത്തിലുള്ള വ്യാജമതാചരങ്ങൾ നടത്തുന്നുണ്ടെങ്കിൽ അതിൽ പങ്കെടുക്കില്ല എന്ന കാര്യം. കൂടാതെ, നിങ്ങൾ ആ ഭക്ഷണത്തിനു പോകുന്നെങ്കിൽ അതു മറ്റാരുടെയെങ്കിലും വിശ്വാസത്തിന്‌ ഇടർച്ച വരുത്തുമോ എന്ന കാര്യവും പരിഗണിക്കണം.—1 കൊരിന്ത്യർ 8:9; 10:23, 24.

ഇനി, ഒരു ആഘോഷകാലത്ത്‌ നിങ്ങളുടെ തൊഴിലുടമ നിങ്ങൾക്കു ബോണസ്‌ നൽകുന്നെന്നിരിക്കട്ടെ. നിങ്ങൾ അത്‌ നിരസിക്കുമോ? തീരുമാനം നിങ്ങളുടേതാണ്‌. ആ തീരുമാനം ഒരു പരിധിവരെ നിങ്ങളുടെ തൊഴിലുടമ അതിനെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അദ്ദേഹം ബോണസിനെ ആഘോഷത്തിന്റെ ഭാഗമായാണോ കാണുന്നത്‌? അതോ നിങ്ങളുടെ ജോലിയോടുള്ള വിലമതിപ്പു കാണിക്കാൻവേണ്ടി മാത്രമാണോ അതു തരുന്നത്‌? ഇതും ഇതുപോലുള്ള മറ്റു കാര്യങ്ങളും വിലയിരുത്തിയിട്ട്‌, ബോണസ്‌ സ്വീകരിക്കണോ വേണ്ടയോ എന്നു നിങ്ങൾക്കു തീരുമാനിക്കാം.

മറ്റൊരു സാഹചര്യം ഇതാണ്‌: ഒരു ആഘോഷകാലത്ത്‌ ആരെങ്കിലും നിങ്ങൾക്ക്‌ ഒരു സമ്മാനം തന്നിട്ട്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾ ഇത്‌ ആഘോഷിക്കില്ലെന്ന്‌ എനിക്ക്‌ അറിയാം. എങ്കിലും ഇത്‌ ഇരിക്കട്ടെ.” ചിലപ്പോൾ അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ട്‌ തന്നതാകാം. എന്നാൽ ഇതുകൂടി ചിന്തിക്കുക: അദ്ദേഹം നിങ്ങളുടെ വിശ്വാസം പരിശോധിക്കുന്നതിനോ നിങ്ങളെ ആഘോഷത്തിൽ പങ്കെടുപ്പിക്കുന്നതിനോ മനഃപൂർവം ശ്രമിക്കുകയാണോ? ഇതൊക്കെ കണക്കിലെടുത്തതിനു ശേഷം ആ സമ്മാനം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യം നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്‌. നമ്മുടെ എല്ലാ തീരുമാനങ്ങളിലും നല്ല മനസ്സാക്ഷിയും യഹോവയോടുള്ള വിശ്വസ്‌തതയും കാത്തുസൂക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.—പ്രവൃത്തികൾ 23:1.

അധ്യായം 13, ഖണ്ഡിക 22

 30 ബിസിനെസ്സും നിയമപരമായ കാര്യങ്ങളും

അഭിപ്രായഭിന്നതകൾ ശരിയായ വിധത്തിലും സമാധാനപരമായും പരിഹരിച്ചാൽ മിക്കപ്പോഴും അതു വലിയ പ്രശ്‌നങ്ങളാകില്ല. (മത്തായി 5:23-26) എല്ലാ ക്രിസ്‌ത്യാനികളും യഹോവയ്‌ക്കു മഹത്ത്വം കൊടുക്കുന്നതിനും സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും ആയിരിക്കണം മുൻതൂക്കം കൊടുക്കേണ്ടത്‌.—യോഹന്നാൻ 13:34, 35; 1 കൊരിന്ത്യർ 13:4, 5.

ക്രിസ്‌ത്യാനികൾ തമ്മിൽ ബിസിനെസ്സ്‌ സംബന്ധമായ എന്തെങ്കിലും അഭിപ്രായഭിന്നതകൾ വന്നാൽ കോടതിയിൽ പോകാതെ അവർതന്നെ പരിഹരിക്കാൻ ശ്രമിക്കണം. ക്രിസ്‌ത്യാനികൾ തമ്മിലുള്ള ഒരു പ്രശ്‌നത്തിനു കോടതിയിൽ പോകുന്നതുമായി ബന്ധപ്പെട്ട്‌ അപ്പോസ്‌തലനായ പൗലോസ്‌ നൽകിയ ഉപദേശം 1 കൊരിന്ത്യർ 6:1-8-ൽ കാണാം. നമ്മുടെ സഹോദരനെ കോടതി കയറ്റുന്നത്‌ യഹോവയുടെയും സഭയുടെയും പേരിനെ മോശമായി ബാധിക്കും. പരദൂഷണമോ വഞ്ചനയോ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളുടെ കാര്യത്തിൽ ക്രിസ്‌ത്യാനികൾ പിൻപറ്റേണ്ട മൂന്നു പടികൾ മത്തായി 18:15-17-ൽ കൊടുത്തിട്ടുണ്ട്‌. (1) ഉൾപ്പെട്ടിരിക്കുന്നവർതന്നെ പ്രശ്‌നം പരിഹരിക്കാൻ ആദ്യം ശ്രമിക്കണം. (2) അതു നടക്കുന്നില്ലെങ്കിൽ സഭയിലെ പക്വതയുള്ള ഒന്നോ രണ്ടോ വ്യക്തികളുടെ സഹായം ചോദിക്കാൻ കഴിയും. (3) എന്നിട്ടും പ്രശ്‌നം തീർപ്പാകുന്നില്ലെങ്കിൽ, വേണമെങ്കിൽ സഭയിലെ മൂപ്പന്മാരുടെ സംഘത്തോട്‌ അതു കൈകാര്യം ചെയ്യാൻ ആവശ്യപ്പെടാവുന്നതാണ്‌. സാഹചര്യം അത്രത്തോളമായെങ്കിൽ, സമാധാനപരമായ ഒരു ഒത്തുതീർപ്പിൽ എത്തുന്നതിനുവേണ്ടി അവരെ സഹായിക്കാൻ മൂപ്പന്മാർ ബൈബിൾതത്ത്വങ്ങൾ ഉപയോഗിക്കും. എന്നാൽ ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്ന ആരെങ്കിലും ബൈബിൾനിലവാരങ്ങൾ പിൻപറ്റാൻ തയ്യാറാകുന്നില്ലെങ്കിൽ മൂപ്പന്മാർക്ക്‌ അദ്ദേഹത്തിന്‌ എതിരെ നീതിന്യായ നടപടികൾ എടുക്കേണ്ടിവന്നേക്കും.

കോടതിയിൽ പോയി തീർക്കേണ്ട കേസുകളും ഉണ്ടാകാറുണ്ട്‌. ഉദാഹരണത്തിന്‌, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, ജീവനാംശം, ഇൻഷ്വറൻസ്‌ തുക, പാപ്പരത്തം, വിൽപ്പത്രം എന്നിവ ഉൾപ്പെടുന്ന കേസുകൾ. ഒരു ക്രിസ്‌ത്യാനി, ഇത്തരം കേസുകൾ സമാധാനപരമായി ഒത്തുതീർപ്പാക്കാൻ നിയമസഹായം തേടുന്നെങ്കിൽ പൗലോസിന്റെ ഉപദേശം ലംഘിക്കുകയല്ല.

ബലാത്സംഗം, കുട്ടികളോടുള്ള ദുഷ്‌പെരുമാറ്റം, ആക്രമണം, കവർച്ച, കൊലപാതകം തുടങ്ങിയവപോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒരു ക്രിസ്‌ത്യാനി അധികാരികളെ അറിയിച്ചാൽ അതു പൗലോസ്‌ നൽകിയ ഉപദേശത്തിന്റെ ലംഘനമാകുന്നില്ല.

അധ്യായം 14, ഖണ്ഡിക 14

 31 സാത്താന്റെ തന്ത്രങ്ങൾ

ഏദെൻ തോട്ടം മുതൽ സാത്താൻ ആളുകളെ വഴിതെറ്റിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. (ഉൽപത്തി 3:1-6; വെളിപാട്‌ 12:9) നമ്മുടെ ചിന്തയെ വികലമാക്കാൻ പറ്റിയാൽ നമ്മളെക്കൊണ്ട്‌ ചീത്ത കാര്യങ്ങൾ ചെയ്യിക്കാൻ പറ്റുമെന്നു സാത്താന്‌ അറിയാം. (2 കൊരിന്ത്യർ 4:4; യാക്കോബ്‌ 1:14, 15) തന്റെ ചിന്താഗതി പ്രചരിപ്പിക്കുന്നതിനും അതു സ്വീകാര്യമായി തോന്നിപ്പിക്കുന്നതിനും സാത്താൻ രാഷ്‌ട്രീയവും മതവും വാണിജ്യവും വിനോദവും വിദ്യാഭ്യാസവും ഉപയോഗിക്കുന്നു.—യോഹന്നാൻ 14:30; 1 യോഹന്നാൻ 5:19.

ആളുകളെ വഴിതെറ്റിക്കാൻ ഇനി കുറച്ച്‌ സമയമേ ഉള്ളൂ എന്നു സാത്താന്‌ അറിയാം. അതുകൊണ്ട്‌ കഴിയുന്നത്ര ആളുകളെ വഴിതെറ്റിക്കാൻ കഴിയുന്നതെല്ലാം സാത്താൻ ചെയ്യുകയാണ്‌. യഹോവയെ സേവിക്കുന്നവരെയാണു സാത്താൻ പ്രത്യേകം ലക്ഷ്യമിട്ടിരിക്കുന്നത്‌. (വെളിപാട്‌ 12:12) ശ്രദ്ധിച്ചില്ലെങ്കിൽ സാത്താൻ നമ്മുടെ ചിന്തയെ പതിയെപ്പതിയെ വികലമാക്കിയേക്കാം. (1 കൊരിന്ത്യർ 10:12) ഉദാഹരണത്തിന്‌, വിവാഹബന്ധം നിലനിൽക്കുന്ന ഒന്നായിരിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (മത്തായി 19:5, 6, 9) പക്ഷേ ഇന്നു പലരും, എപ്പോൾ വേണമെങ്കിലും ലംഘിക്കാവുന്ന ഒരു കരാറായി മാത്രമാണു വിവാഹത്തെ കാണുന്നത്‌. പല സിനിമകളും ടിവി പരിപാടികളും ഈ ആശയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം നമ്മളെ സ്വാധീനിക്കുന്നില്ലെന്നു നമ്മൾ ഉറപ്പുവരുത്തണം.

സാത്താൻ നമ്മളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന മറ്റൊരു വിധം സ്വതന്ത്രചിന്താഗതി പ്രോത്സാഹിപ്പിച്ചുകൊണ്ടാണ്‌. (2 തിമൊഥെയൊസ്‌ 3:4) സൂക്ഷിച്ചില്ലെങ്കിൽ, യഹോവ അധികാരത്തിൽ വെച്ചിരിക്കുന്നവരോട്‌ ആദരവ്‌ കാണിക്കാത്ത സ്വഭാവരീതി നമ്മളിൽ വളർന്നുവന്നേക്കാം. ഉദാഹരണത്തിന്‌, ഒരു സഹോദരൻ മൂപ്പന്മാരുടെ നിർദേശങ്ങളോടു മറുത്തുനിൽക്കാൻ തുടങ്ങിയേക്കാം. (എബ്രായർ 12:5) അല്ലെങ്കിൽ ഒരു സഹോദരി കുടുംബത്തിലെ യഹോവയുടെ ശിരഃസ്ഥാനക്രമീകരണത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയേക്കാം.—1 കൊരിന്ത്യർ 11:3.

നമ്മുടെ ചിന്തയെ സ്വാധീനിക്കാൻ പിശാചിനെ അനുവദിക്കില്ലെന്നു നമ്മൾ ഉറച്ച തീരുമാനം എടുക്കണം. യഹോവയെ അനുകരിക്കാനും ‘ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിക്കാനും’ ആണ്‌ നമ്മുടെ ആഗ്രഹം.—കൊലോസ്യർ 3:2; 2 കൊരിന്ത്യർ 2:11.

അധ്യായം 16, ഖണ്ഡിക 9

 32 ചികിത്സ

നമ്മളെല്ലാവരും ആരോഗ്യത്തോടിരിക്കാനും അസുഖം വന്നാൽ നല്ല ചികിത്സ ലഭിക്കാനും ആണ്‌ ആഗ്രഹിക്കുന്നത്‌. (യശയ്യ 38:21; മർക്കോസ്‌ 5:25, 26; ലൂക്കോസ്‌ 10:34) ഇന്നു ധാരാളം ചികിത്സകളും വൈദ്യസാങ്കേതികവിദ്യകളും നിലവിലുണ്ട്‌. ഏതു ചികിത്സ സ്വീകരിക്കണമെന്നു തീരുമാനിക്കുമ്പോൾ നമ്മൾ ബൈബിൾതത്ത്വങ്ങൾ പിൻപറ്റേണ്ടതു പ്രധാനമാണ്‌. നമ്മളെ എന്നേക്കുമായി സുഖപ്പെടുത്താൻ ദൈവരാജ്യത്തിനു മാത്രമേ കഴിയൂ എന്ന കാര്യം നമ്മൾ മറക്കുന്നില്ല. ആരാധനയെ പിന്നിലാക്കുന്ന വിധത്തിൽ ആരോഗ്യത്തിനു ശ്രദ്ധ കൊടുക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.—യശയ്യ 33:24; 1 തിമൊഥെയൊസ്‌ 4:16.

ഭൂതശക്തി ഉൾപ്പെട്ടിട്ടുണ്ടെന്നു തോന്നുന്ന ഏതൊരു ചികിത്സയും നമ്മൾ ശ്രദ്ധാപൂർവം ഒഴിവാക്കണം. (ആവർത്തനം 18:10-12; യശയ്യ 1:13) ഏതൊരു ചികിത്സയും മരുന്നും സ്വീകരിക്കുന്നതിനു മുമ്പ്‌, അതിന്റെ പിന്നിലുള്ളത്‌ എന്താണെന്നും അത്‌ എങ്ങനെയുള്ള ചിന്താഗതിയാണു പ്രോത്സാഹിപ്പിക്കുന്നതെന്നും കണ്ടെത്താൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം. (സുഭാഷിതങ്ങൾ 14:15) നമ്മളെ കബളിപ്പിച്ചുകൊണ്ട്‌ ഭൂതവിദ്യയിൽ ഉൾപ്പെടുത്താൻ സാത്താൻ ആഗ്രഹിക്കുന്നെന്ന കാര്യം നമ്മൾ മറക്കരുത്‌. ഏതെങ്കിലും ഒരു ചികിത്സയ്‌ക്കു ഭൂതവിദ്യയുമായി ബന്ധമുണ്ടെന്നു സംശയം തോന്നിയാൽ അത്‌ ഒഴിവാക്കുന്നതാണു നല്ലത്‌.—1 പത്രോസ്‌ 5:8.

അധ്യായം 16, ഖണ്ഡിക 18

^ ചില ഡോക്ടർമാർ രക്തത്തിന്റെ നാലു പ്രാഥമികഘടകങ്ങളെ ഘടകാംശങ്ങളായി കാണുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ വ്യക്തിപരമായ തീരുമാനം, അതായത്‌, രക്തം അതേപടിയോ അല്ലെങ്കിൽ രക്തത്തിന്റെ നാലു പ്രാഥമികഘടകങ്ങളായ അരുണരക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്‌മ എന്നിവയോ ശരീരത്തിലേക്കു കയറ്റാൻ അനുവദിക്കില്ലെന്ന കാര്യം ഡോക്ടർമാരോടു വിശദീകരിക്കേണ്ടി വന്നേക്കാം.