വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

യഹോവയെയും ദൈവവചനമായ ബൈബിളിനെയും സ്‌നേഹിക്കുന്നവർക്ക്‌:

“നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 8:32) ബൈബിളിൽനിന്ന്‌ സത്യം മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നിയതെന്നു ചിന്തിക്കൂ! നുണകൾ നിറഞ്ഞ ഒരു ലോകത്ത്‌ സത്യം പഠിക്കാനാകും എന്ന്‌ അറിഞ്ഞത്‌ ആവേശമുണർത്തുന്ന ഒരു അനുഭവമായിരുന്നു.—2 തിമൊഥെയൊസ്‌ 3:1.

നമ്മൾ സത്യം അറിയാൻ യഹോവ ആഗ്രഹിക്കുന്നു. ആളുകളെ സ്‌നേഹിക്കുന്നതുകൊണ്ട്‌ അതിനെക്കുറിച്ച്‌ അവരോടു പറയാൻ നമ്മൾ ആഗ്രഹിക്കുന്നു. പക്ഷേ ദൈവത്തെ സേവിക്കുന്നതിൽ ഇതു മാത്രമല്ല ഉൾപ്പെടുന്നത്‌. യഹോവയുടെ തത്ത്വങ്ങളോട്‌ ആഴമായ ആദരവുള്ളതുകൊണ്ട്‌ ക്രിസ്‌ത്യാനികളായി ജീവിക്കാൻ പരമാവധി നമ്മൾ ശ്രമിക്കണം. ദൈവത്തോടു സ്‌നേഹമുണ്ടെന്നു തെളിയിക്കാനാകുന്ന ഒരു പ്രധാനവിധത്തെക്കുറിച്ച്‌ യേശു വിശദീകരിച്ചു. യേശു പറഞ്ഞു: “ഞാൻ പിതാവിന്റെ കല്‌പനകൾ അനുസരിച്ച്‌ പിതാവിന്റെ സ്‌നേഹത്തിൽ നിലനിൽക്കുന്നു. അതുപോലെ, നിങ്ങളും എന്റെ കല്‌പനകൾ അനുസരിക്കുന്നെങ്കിൽ എന്റെ സ്‌നേഹത്തിൽ നിലനിൽക്കും.”—യോഹന്നാൻ 15:10.

യേശുവിനു പിതാവിനോട്‌ യഥാർഥസ്‌നേഹമുണ്ട്‌. പിതാവ്‌ പറയുന്നതെല്ലാം യേശു ചെയ്യുന്നുമുണ്ട്‌. നമ്മൾ യേശുവിനെ അനുകരിക്കുകയാണെങ്കിൽ യഹോവ നമ്മളെ സ്‌നേഹിക്കുകയും നമുക്ക്‌ യഥാർഥസന്തോഷം ലഭിക്കുകയും ചെയ്യും. യേശു പറഞ്ഞതുപോലെ, “ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുസരിച്ച്‌ പ്രവർത്തിക്കുകകൂടെ ചെയ്‌താൽ സന്തോഷമുള്ളവരായിരിക്കും.”—യോഹന്നാൻ 13:17.

ബൈബിൾസത്യത്തിനു ചേർച്ചയിൽ ജീവിക്കാൻ പഠിക്കാനും ദൈവത്തിന്റെ സുഹൃത്തായിത്തീരാനും ഈ പുസ്‌തകം നിങ്ങളെ സഹായിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹം വളർന്നുവരണമെന്നും നിങ്ങൾ ‘നിത്യജീവന്റെ പ്രത്യാശയോടെ ദൈവസ്‌നേഹത്തിൽ നിലനിൽക്കണമെന്നും’ ആണ്‌ ഞങ്ങളുടെ പ്രാർഥന.—യൂദ 20, 21.

യഹോവയുടെ സാക്ഷികളുടെ ഭരണസംഘം