അധ്യായം 14
എല്ലാ കാര്യത്തിലും സത്യസന്ധരായിരിക്കുക
“എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”—എബ്രായർ 13:18.
1, 2. സത്യസന്ധരായിരിക്കാൻ നമ്മൾ കഠിനമായി ശ്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും?
ഒരു കുട്ടി സ്കൂളിൽനിന്ന് വീട്ടിലേക്കു പോകുമ്പോൾ വഴിയിൽ ഒരു പേഴ്സ് കിടക്കുന്നതു കാണുന്നു. അതിൽ നിറയെ കാശുണ്ട്. അവൻ എന്തു ചെയ്യും? വേണമെങ്കിൽ അവന് അത് എടുത്തുവെക്കാം. എന്നാൽ ആ കുട്ടി പേഴ്സ് അതിന്റെ ഉടമയ്ക്കുതന്നെ തിരിച്ചുകൊടുക്കുന്നു. ഇക്കാര്യം അവന്റെ അമ്മ അറിയുമ്പോൾ എന്തു തോന്നും? മകനെ ഓർത്ത് അവർക്കു വളരെ അഭിമാനം തോന്നും.
2 മക്കളുടെ സത്യസന്ധത മിക്ക മാതാപിതാക്കളെയും സന്തോഷിപ്പിക്കുന്നു. നമ്മുടെ സ്വർഗീയപിതാവായ യഹോവ ‘സത്യത്തിന്റെ ദൈവമാണ്.’ അതുകൊണ്ട് നമ്മൾ സത്യസന്ധരായിരിക്കുമ്പോൾ അതു ദൈവത്തെ സന്തോഷിപ്പിക്കുന്നു. (സങ്കീർത്തനം 31:5) ദൈവത്തെ സന്തോഷിപ്പിക്കാനും ‘എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കാനും’ നമ്മൾ ആഗ്രഹിക്കുന്നു. (എബ്രായർ 13:18) സത്യസന്ധരായിരിക്കുന്നതു ബുദ്ധിമുട്ടായേക്കാവുന്ന നാലു മേഖലകളെക്കുറിച്ച് നമുക്ക് ഇപ്പോൾ ചർച്ച ചെയ്യാം. ആ ബുദ്ധിമുട്ടുകളെ മറികടക്കുമ്പോൾ ലഭിക്കുന്ന ചില പ്രയോജനങ്ങളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും.
നമ്മളോടുതന്നെ സത്യസന്ധരായിരിക്കുക
3-5. (എ) നമ്മൾ നമ്മളെത്തന്നെ വഞ്ചിച്ചേക്കാവുന്നത് എങ്ങനെ? (ബി) നമ്മളോടുതന്നെ സത്യസന്ധരായിരിക്കാൻ എന്തു സഹായിക്കും?
3 മറ്റുള്ളവരോടു സത്യസന്ധരായിരിക്കണമെങ്കിൽ ആദ്യം നമ്മൾ നമ്മളോടുതന്നെ സത്യസന്ധരായിരിക്കണം. ഇത് എപ്പോഴും എളുപ്പമല്ല. ഒന്നാം നൂറ്റാണ്ടിലെ ലവൊദിക്യ സഭയിലെ സഹോദരങ്ങൾ, തങ്ങൾ ദൈവത്തിന് ഇഷ്ടമുള്ള കാര്യങ്ങളാണു ചെയ്യുന്നതെന്നാണു വിചാരിച്ചത്. പക്ഷേ അവർ സ്വയം വഞ്ചിക്കുകയായിരുന്നു. കാരണം അവർ ദൈവത്തിന്റെ ഇഷ്ടമല്ല ചെയ്തിരുന്നത്. (വെളിപാട് 3:17) നമ്മൾ യഥാർഥത്തിൽ എങ്ങനെയുള്ള ആളാണ് എന്ന കാര്യത്തിൽ നമ്മളും സ്വയം വഞ്ചിക്കാനുള്ള സാധ്യതയുണ്ട്.
4 ശിഷ്യനായ യാക്കോബ് ഇങ്ങനെ വിശദീകരിക്കുന്നു: “താൻ ദൈവത്തെ ആരാധിക്കുന്നെന്നു കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്; അയാളുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ല.” (യാക്കോബ് 1:26) കുറച്ച് നല്ല കാര്യങ്ങൾ ചെയ്യുന്നിടത്തോളം കാലം നമ്മുടെ പരുഷമായ പെരുമാറ്റമോ പരിഹാസമോ നുണ പറച്ചിലോ ഒന്നും ദൈവം കാര്യമാക്കില്ല എന്നാണു ചിന്തിക്കുന്നതെങ്കിൽ നമ്മൾ സ്വയം വഞ്ചിക്കുകയാണ്. സ്വയം വഞ്ചിതരാകാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
5 കണ്ണാടിയിൽ നോക്കിയാൽ, നമ്മൾ പുറമേ എങ്ങനെയാണെന്നു കാണാം. എന്നാൽ ബൈബിൾ വായിക്കുമ്പോൾ നമ്മൾ അകമേ എങ്ങനെയാണെന്നു കാണാനാകും. നമ്മുടെ നല്ല വശങ്ങളും പോരായ്മകളും മനസ്സിലാക്കാൻ ബൈബിൾ സഹായിക്കും. നമ്മുടെ ചിന്തയിലും സംസാരത്തിലും പ്രവർത്തനത്തിലും വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നു നമ്മൾ പഠിക്കും. (യാക്കോബ് 1:23-25 വായിക്കുക.) എന്നാൽ നമുക്കു കുറവുകളൊന്നുമില്ല എന്നാണു നമ്മൾ ധരിച്ചുവെച്ചിരിക്കുന്നതെങ്കിൽ പുരോഗതി വരുത്താൻ കഴിയാതെ വരും. അതുകൊണ്ട് നമ്മളെത്തന്നെ സത്യസന്ധമായി വിലയിരുത്താൻ ബൈബിൾ ഉപയോഗിക്കണം. (വിലാപങ്ങൾ 3:40; ഹഗ്ഗായി 1:5) നമ്മൾ യഥാർഥത്തിൽ ആരാണെന്നു മനസ്സിലാക്കാൻ പ്രാർഥനയും സഹായിക്കും. നമ്മളെ പരിശോധിക്കണമെന്നും നമ്മുടെ കുറവുകൾ കണ്ടെത്താൻ സഹായിക്കണമെന്നും യഹോവയോടു പ്രാർഥനയിൽ അപേക്ഷിക്കാൻ കഴിയും. അപ്പോൾ നമുക്കു വേണ്ട മാറ്റങ്ങൾ വരുത്താൻ കഴിയും. (സങ്കീർത്തനം 139:23, 24) നമുക്ക് അറിയാവുന്നതുപോലെ, “യഹോവ വഞ്ചകരെ വെറുക്കുന്നു, നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.”—സുഭാഷിതങ്ങൾ 3:32.
കുടുംബത്തിൽ സത്യസന്ധരായിരിക്കുക
6. ഭാര്യയും ഭർത്താവും പരസ്പരം സത്യസന്ധരായിരിക്കേണ്ടത് എന്തുകൊണ്ട്?
6 കുടുംബത്തിൽ സത്യസന്ധത എത്ര പ്രധാനമാണെന്നോ! ഭാര്യയും ഭർത്താവും പരസ്പരം തുറന്ന് ഇടപെടുമ്പോൾ അവർക്കു സുരക്ഷിതത്വം തോന്നും, പരസ്പരവിശ്വാസം ശക്തമാകുകയും ചെയ്യും. വിവാഹത്തിൽ സത്യസന്ധതയുടെ അഭാവം പല വിധങ്ങളിൽ തല പൊക്കിയേക്കാം. അതിന് ഒരു ഉദാഹരണമാണു വിവാഹം കഴിഞ്ഞ ഒരാൾ അശ്ലീലം കാണുന്നത്, അല്ലെങ്കിൽ മറ്റൊരാളുമായി ശൃംഗരിക്കുന്നത്, അതുമല്ലെങ്കിൽ മറ്റൊരാളെ പ്രണയിക്കുന്നത്. ഇത്തരക്കാരെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം ശ്രദ്ധിക്കുക: “വഞ്ചകരോടു ഞാൻ കൂട്ടു കൂടാറില്ല; തനിസ്വരൂപം മറച്ചുവെക്കുന്നവരെ ഞാൻ ഒഴിവാക്കുന്നു.” (സങ്കീർത്തനം 26:4) ഇണയോടു സത്യസന്ധരായ ആരും അധാർമികമായ കാര്യങ്ങൾ ചിന്തിക്കുകപോലുമില്ല. കാരണം അതുപോലും വിവാഹത്തിനു ദോഷം ചെയ്യും.
7, 8. ബൈബിൾ ഉപയോഗിച്ചുകൊണ്ട് സത്യസന്ധതയുടെ മൂല്യം മക്കളെ എങ്ങനെ പഠിപ്പിക്കാം?
7 സത്യസന്ധത പ്രധാനമാണെന്നു കുട്ടികളും പഠിക്കണം. അതു പഠിപ്പിക്കാൻ മാതാപിതാക്കൾക്കു ബൈബിൾ ഉപയോഗിക്കാൻ കഴിയും. ബൈബിളിൽ സത്യസന്ധതയോടെ പ്രവർത്തിക്കാതിരുന്നവരുടെ ചീത്ത ഉദാഹരണങ്ങൾ കാണാം: കള്ളനായിത്തീർന്ന ആഖാൻ, പണത്തിനുവേണ്ടി കള്ളം പറഞ്ഞ ഗേഹസി, പണം മോഷ്ടിക്കുകയും പിന്നീട് 30 വെള്ളിക്കാശിനു യേശുവിനെ ഒറ്റിക്കൊടുക്കുകയും ചെയ്ത യൂദാസ്.—യോശുവ 6:17-19; 7:11-25; 2 രാജാക്കന്മാർ 5:14-16, 20-27; മത്തായി 26:14, 15; യോഹന്നാൻ 12:6.
8 സത്യസന്ധരായിരുന്ന അനേകം ആളുകളുടെ നല്ല മാതൃകയും ബൈബിളിലുണ്ട്: മക്കളുടെ കയ്യിൽ വന്ന പണം തിരികെ നൽകാൻ അവരോട് ആവശ്യപ്പെട്ട യാക്കോബ്, ദൈവത്തിനു കൊടുത്ത വാക്കു പാലിച്ച യിഫ്താഹും മകളും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽപ്പോലും സത്യസന്ധനായി നിന്ന യേശു. (ഉൽപത്തി 43:12; ന്യായാധിപന്മാർ 11:30-40; യോഹന്നാൻ 18:3-11) സത്യസന്ധതയുടെ മൂല്യം മനസ്സിലാക്കാൻ ഈ ഉദാഹരണങ്ങൾ മക്കളെ സഹായിക്കും.
9. മാതാപിതാക്കൾ സത്യസന്ധരായിരിക്കുന്നതു മക്കളെ സഹായിക്കുന്നത് എങ്ങനെ?
9 പിൻവരുന്ന പ്രധാനപ്പെട്ട ബൈബിൾതത്ത്വത്തിൽനിന്ന് മാതാപിതാക്കൾക്കു പഠിക്കാനുണ്ട്: ‘മറ്റുള്ളവരെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്താണ്? “മോഷ്ടിക്കരുത്” എന്നു പ്രസംഗിച്ചിട്ട് നീതന്നെ മോഷ്ടിക്കുന്നോ?’ (റോമർ 2:21) മാതാപിതാക്കൾ ഒന്നു പറഞ്ഞിട്ട് മറ്റൊന്നു ചെയ്താൽ കുട്ടികൾക്ക് അതു മനസ്സിലാകും. മക്കളോടു സത്യസന്ധരായിരിക്കാൻ പറഞ്ഞിട്ട് നമ്മൾ അങ്ങനെ അല്ലെങ്കിൽ അവർ ആശയക്കുഴപ്പത്തിലാകും. മാതാപിതാക്കൾ ചെറിയ കാര്യങ്ങളിൽപ്പോലും നുണ പറയുന്നതു കണ്ടാൽ, സാധ്യതയനുസരിച്ച് മക്കളും അങ്ങനെതന്നെ ചെയ്യും. (ലൂക്കോസ് 16:10 വായിക്കുക.) എന്നാൽ മാതാപിതാക്കൾ സത്യസന്ധരായിരിക്കുന്നതു കാണുമ്പോൾ മക്കളും അതുതന്നെ പഠിക്കും. ഭാവിയിൽ അവർക്കു മക്കളുണ്ടാകുമ്പോൾ അവരും ആശ്രയയോഗ്യരായ മാതാപിതാക്കളായിരിക്കും.—സുഭാഷിതങ്ങൾ 22:6; എഫെസ്യർ 6:4.
സഭയിൽ സത്യസന്ധരായിരിക്കുക
10. സഹക്രിസ്ത്യാനികളുമായുള്ള സംഭാഷണത്തിൽ നമുക്ക് എങ്ങനെ സത്യസന്ധരായിരിക്കാം?
10 നമ്മുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരോടും നമ്മൾ സത്യസന്ധരായിരിക്കണം. അനുദിനസംഭാഷണങ്ങൾ പരകാര്യം പറച്ചിലായോ പരദൂഷണമായോ പോലും എളുപ്പം മാറിയേക്കാം. സത്യമാണെന്ന് ഉറപ്പില്ലാത്ത ഒരു കാര്യം മറ്റുള്ളവരോടു പറയുകയാണെങ്കിൽ നമ്മൾ നുണ പറഞ്ഞ് പരത്തുകയായിരിക്കും. ‘നാവ് അടക്കുന്നതാണു’ ഏറ്റവും ഉചിതം. (സുഭാഷിതങ്ങൾ 10:19) സത്യസന്ധരായിരിക്കുക എന്നു പറഞ്ഞാൽ നമ്മൾ ചിന്തിക്കുന്നതോ നമുക്ക് അറിയാവുന്നതോ നമ്മൾ കേട്ടിട്ടുള്ളതോ ആയ കാര്യങ്ങളെല്ലാം പറയണമെന്നല്ല. പറയാൻപോകുന്ന കാര്യം സത്യമാണെങ്കിൽപ്പോലും അതു പറയേണ്ടതു നമ്മളല്ലായിരിക്കും, അല്ലെങ്കിൽ അതു പറയേണ്ട ആവശ്യമില്ലായിരിക്കും. അതുമല്ലെങ്കിൽ അങ്ങനെ ചെയ്യുന്നതു ക്രൂരതയായേക്കാം. (1 തെസ്സലോനിക്യർ 4:11) ഇങ്ങനെയൊക്കെ സംസാരിച്ചിട്ട്, “ഞാൻ സത്യമല്ലേ പറഞ്ഞത് ” എന്നു ചിലർ ന്യായീകരിച്ചേക്കാം. എന്നാൽ യഹോവയുടെ ജനമെന്ന നിലയിൽ നമ്മുടെ വാക്കുകൾ എപ്പോഴും ഹൃദ്യവും ദയയോടുകൂടിയതും ആയിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.—കൊലോസ്യർ 4:6 വായിക്കുക.
11, 12. (എ) തെറ്റു ചെയ്ത ഒരാൾ കാര്യങ്ങൾ എങ്ങനെ കൂടുതൽ വഷളാക്കിയേക്കാം? (ബി) ഒരു സുഹൃത്തു ഗുരുതരമായ തെറ്റു ചെയ്തെന്ന് അറിയുന്നെങ്കിൽ ഏതൊക്കെ ചോദ്യങ്ങൾ സ്വയം ചോദിക്കണം? (സി) യഹോവയുടെ സംഘടനയോടു നമുക്ക് എങ്ങനെ സത്യസന്ധരായിരിക്കാം?
11 സഭയെ സഹായിക്കാനുള്ള ഉത്തരവാദിത്വം യഹോവ മൂപ്പന്മാർക്കു കൊടുത്തിട്ടുണ്ട്. നമ്മൾ അവരോടു സത്യസന്ധരായിരിക്കുമ്പോൾ അവർക്കു നമ്മളെ സഹായിക്കാൻ എളുപ്പമായിരിക്കും. എന്തുകൊണ്ട്? നിങ്ങൾ ഒരു അസുഖം വന്ന് ഡോക്ടറെ കാണാൻ പോയെന്നു കരുതുക. ചില രോഗലക്ഷണങ്ങൾ ഡോക്ടറോടു പറയാതെ നിങ്ങൾ മറച്ചുവെക്കുമോ? അങ്ങനെ ചെയ്താൽ ഡോക്ടർക്കു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും? അതുകൊണ്ട് നമുക്കു ഗുരുതരമായ ഒരു തെറ്റു പറ്റിയാൽ അതെക്കുറിച്ച് നമ്മൾ നുണ പറയരുത്. മറിച്ച് നമ്മൾ മൂപ്പന്മാരുടെ അടുത്ത് പോയി അതെക്കുറിച്ച് സത്യസന്ധമായി സംസാരിക്കണം. (സങ്കീർത്തനം 12:2; പ്രവൃത്തികൾ 5:1-11) വേറൊരു സാഹചര്യം: നിങ്ങളുടെ ഒരു സുഹൃത്തു ഗുരുതരമായ ഒരു തെറ്റു ചെയ്തെന്നു നിങ്ങൾ മനസ്സിലാക്കുന്നു. (ലേവ്യ 5:1) “ഞാൻ അവന്റെ ആത്മാർഥസുഹൃത്തായതുകൊണ്ട് ഇക്കാര്യം പുറത്ത് പറയില്ല” എന്നു നിങ്ങൾ വിചാരിക്കുമോ? അതോ, യഹോവയുമായുള്ള ബന്ധത്തിൽ വന്ന വിള്ളൽ മാറ്റാനും ആ ബന്ധം ബലപ്പെടുത്താനും മൂപ്പന്മാർക്ക് അദ്ദേഹത്തെ സഹായിക്കാൻ കഴിയുമെന്നു നിങ്ങൾ ഓർക്കുമോ?—എബ്രായർ 13:17; യാക്കോബ് 5:14, 15.
12 റിപ്പോർട്ടുകളുടെ കാര്യത്തിലും നമ്മൾ യഹോവയുടെ സംഘടനയോടു സത്യസന്ധരായിരിക്കണം. അതിന് ഒരു ഉദാഹരണമാണു വയൽസേവന റിപ്പോർട്ട്. മുൻനിരസേവനത്തിനോ മറ്റേതെങ്കിലും സേവനത്തിനോ വേണ്ടിയുള്ള അപേക്ഷകളും നമ്മൾ സത്യസന്ധമായി പൂരിപ്പിക്കണം.—സുഭാഷിതങ്ങൾ 6:16-19 വായിക്കുക.
13. സഹവിശ്വാസികളുമായുള്ള ബിസിനെസ്സ്-തൊഴിൽ ഇടപാടുകളിൽ നമുക്ക് എങ്ങനെ സത്യസന്ധരായിരിക്കാൻ കഴിയും?
13 സഹോദരീസഹോദരന്മാർ ബിസിനെസ്സ് കാര്യങ്ങൾ ആരാധനയുമായി കൂട്ടിക്കുഴയ്ക്കരുത്. ഉദാഹരണത്തിന്, നമ്മൾ രാജ്യഹാളിലായിരിക്കുമ്പോഴോ വയൽസേവനം ചെയ്യുമ്പോഴോ ബിസിനെസ്സ് ഇടപാടുകൾ നടത്തില്ല. അതുപോലെ, നമ്മൾ സഹോദരീസഹോദരന്മാരെ മുതലെടുക്കില്ല. അവർ നമ്മുടെ കീഴിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ പറഞ്ഞ കൂലി സമയത്ത് കൊടുക്കും. നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങളും കൊടുക്കും. ഇതിൽ ആരോഗ്യ ഇൻഷ്വറൻസോ ശമ്പളത്തോടു കൂടിയ അവധിയോ ഉൾപ്പെട്ടേക്കാം. (1 തിമൊഥെയൊസ് 5:18; യാക്കോബ് 5:1-4) നിങ്ങൾ ഒരു സാക്ഷിയുടെ കീഴിലാണു ജോലി ചെയ്യുന്നതെങ്കിൽ പ്രത്യേകപരിഗണനയൊന്നും പ്രതീക്ഷിക്കരുത്. (എഫെസ്യർ 6:5-8) നിങ്ങളോടു ചെയ്യാൻ പറഞ്ഞ ജോലി ചെയ്യുക, പറഞ്ഞത്ര സമയവും ചെയ്യുക.—2 തെസ്സലോനിക്യർ 3:10.
14. ഒരുമിച്ച് ഒരു ബിസിനെസ്സ് തുടങ്ങുന്നതിനു മുമ്പു ക്രിസ്ത്യാനികൾ എന്തു ചെയ്യണം?
14 നമ്മൾ ഒരു സഹോദരനോടോ സഹോദരിയോടോ ഒപ്പം ഒരു ബിസിനെസ്സ് നടത്താൻ തീരുമാനിക്കുന്നെങ്കിലോ? ഇതിനു ചിലപ്പോൾ മുതൽമുടക്കോ വായ്പയോ വേണ്ടിവന്നേക്കാം. ഇതുപോലൊരു സാഹചര്യം വരുന്നെങ്കിൽ വളരെ ഉപകാരപ്രദമായ ഒരു ബൈബിൾതത്ത്വമുണ്ട്: എല്ലാം എഴുതി ഒരു രേഖയുണ്ടാക്കുക. യിരെമ്യ പ്രവാചകൻ സ്ഥലം വാങ്ങിയപ്പോൾ അദ്ദേഹം കരാറിന്റെ രണ്ടു കോപ്പി എഴുതിയുണ്ടാക്കി. അതിൽ ഒന്നിൽ സാക്ഷികളെക്കൊണ്ട് ഒപ്പുവെച്ചു. എന്നിട്ട് ഈ രേഖകൾ സൂക്ഷിച്ചുവെച്ചു. (യിരെമ്യ 32:9-12; ഉൽപത്തി 23:16-20 കൂടെ കാണുക.) എന്നാൽ ഇങ്ങനെ എല്ലാ കാര്യങ്ങളും എഴുതി രേഖയുണ്ടാക്കുന്നതു സഹോദരനോടുള്ള വിശ്വാസക്കുറവുകൊണ്ടല്ലേ എന്നു ചിലർ ചിന്തിച്ചേക്കാം. പക്ഷേ വാസ്തവത്തിൽ ഇങ്ങനെ രേഖ എഴുതുന്നതു പല തെറ്റിദ്ധാരണകളും പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കാൻ സഹായിക്കും. ബിസിനെസ്സ് ഇടപാടുകളെക്കാൾ സഭയുടെ സമാധാനത്തിനാണു നമ്മൾ പ്രാധാന്യം കൊടുക്കേണ്ടതെന്ന കാര്യം ഓർക്കുക.—1 കൊരിന്ത്യർ 6:1-8; പിൻകുറിപ്പ് 30 കാണുക.
എല്ലാവരോടും സത്യസന്ധരായിരിക്കുക
15. സത്യസന്ധമല്ലാത്ത വ്യാപാരരീതികളെക്കുറിച്ച് യഹോവയ്ക്ക് എന്തു തോന്നും?
15 നമ്മൾ എല്ലാവരോടും സത്യസന്ധരായിരിക്കണം, യഹോവയുടെ സാക്ഷികളല്ലാത്തവരോടുപോലും. നമ്മൾ സത്യസന്ധരായിരിക്കുന്നതിനെ യഹോവ പ്രധാനമായി കാണുന്നു. “കള്ളത്തുലാസ്സ് യഹോവയ്ക്ക് അറപ്പാണ്; എന്നാൽ കൃത്യതയുള്ള തൂക്കം ദൈവത്തെ സന്തോഷിപ്പിക്കുന്നു.” (സുഭാഷിതങ്ങൾ 11:1; 20:10, 23) ബൈബിൾക്കാലങ്ങളിൽ വ്യാപാര ഇടപാടുകളിൽ മിക്കപ്പോഴും തുലാസ്സ് ഉപയോഗിച്ചിരുന്നു. എന്നാൽ ചില വ്യാപാരികൾ അളവ് കുറച്ചോ വില കൂട്ടിയോ സാധനങ്ങൾ വിറ്റുകൊണ്ട് ഉപഭോക്താക്കളെ വഞ്ചിച്ചിരുന്നു. അന്നത്തെപ്പോലെ ഇന്നും കച്ചവടത്തിൽ സത്യസന്ധതയില്ലായ്മ സർവസാധാരണമാണ്. അന്നും ഇന്നും യഹോവയ്ക്ക് അതു വെറുപ്പാണ്.
16, 17. ഏതൊക്കെ തരത്തിലുള്ള സത്യസന്ധതയില്ലായ്മ നമ്മൾ ഒഴിവാക്കണം?
16 സത്യസന്ധരായിരിക്കാൻ ബുദ്ധിമുട്ടു തോന്നുന്ന സാഹചര്യങ്ങൾ നമ്മളെല്ലാം നേരിടുന്നുണ്ട്. ഉദാഹരണത്തിന്, ജോലിക്കുള്ള അപേക്ഷ പൂരിപ്പിക്കുമ്പോഴോ സർക്കാർ അപേക്ഷാഫാറങ്ങൾ പൂരിപ്പിക്കുമ്പോഴോ സ്കൂളിൽ പരീക്ഷ എഴുതുമ്പോഴോ ഒക്കെ. നുണ പറയുന്നതിലോ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് പറയുന്നതിലോ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി പറയുന്നതിലോ ഒന്നും ഒരു തെറ്റുമില്ലെന്നാണു പലരും വിശ്വസിക്കുന്നത്. ഇത് നമ്മളെ അതിശയിപ്പിക്കുന്നില്ല. അവസാനകാലത്ത്, ആളുകൾ “സ്വസ്നേഹികളും പണക്കൊതിയന്മാരും . . . നന്മ ഇഷ്ടപ്പെടാത്തവരും” ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.—2 തിമൊഥെയൊസ് 3:1-5.
17 ഇന്നത്തെ ലോകത്തിൽ വഞ്ചന കാണിക്കുന്നവർ ചിലപ്പോഴൊക്കെ വിജയിക്കുന്നതായി കണ്ടേക്കാം. (സങ്കീർത്തനം 73:1-8) സത്യസന്ധനായിരിക്കുന്നതുകൊണ്ട് ഒരു ക്രിസ്ത്യാനിക്കു ജോലി നഷ്ടപ്പെട്ടേക്കാം, ധനനഷ്ടമുണ്ടായേക്കാം, അല്ലെങ്കിൽ ജോലിസ്ഥലത്തു മോശമായ പെരുമാറ്റത്തിന് ഇരയാകേണ്ടി വന്നേക്കാം. എന്നാൽ സത്യസന്ധത ഏതു ത്യാഗത്തിനും തക്ക മൂല്യമുള്ളതാണ്. എന്തുകൊണ്ട്?
സത്യസന്ധതയുടെ അനുഗ്രഹങ്ങൾ
18. സത്യസന്ധനെന്ന പേരിനു മൂല്യമുണ്ടെന്നു പറയുന്നത് എന്തുകൊണ്ട്?
18 സത്യസന്ധനും വിശ്വസിക്കാൻ കൊള്ളാവുന്നവനും ആശ്രയയോഗ്യനും എന്ന പേര് ഇന്നത്തെ ലോകത്തിൽ അമൂല്യവും അപൂർവവും ആണ്. അങ്ങനെയൊരു പേര് നേടിയെടുക്കാനുള്ള അവസരം നമുക്ക് ഓരോരുത്തർക്കുമുണ്ട്. (മീഖ 7:2) സത്യസന്ധത കാണിക്കുമ്പോൾ ചിലർ നിങ്ങളെ കളിയാക്കുകയോ മണ്ടനെന്നു വിളിക്കുകയോ ചെയ്തേക്കാം എന്നതു സത്യമാണ്. എന്നാൽ മറ്റു പലരും നിങ്ങളുടെ സത്യസന്ധതയെ വിലമതിക്കും, നിങ്ങളെ വിശ്വസിക്കുകയും ചെയ്യും. ലോകമെങ്ങും സത്യസന്ധതയ്ക്കു പേരുകേട്ടവരാണ് യഹോവയുടെ സാക്ഷികൾ. ചില തൊഴിലുടമകൾ ജോലിക്കു സാക്ഷികളെയാണു നിയമിക്കാൻ താത്പര്യപ്പെടുന്നത്. അതിനു കാരണം അവരുടെ സത്യസന്ധതയാണ്. പല തൊഴിലാളികൾക്കും സത്യസന്ധതയില്ലായ്മയുടെ പേരിൽ ജോലി നഷ്ടപ്പെടുമ്പോൾ സാക്ഷികൾ മിക്കപ്പോഴും അതിൽനിന്ന് ഒഴിവുള്ളവരാണ്.
19. സത്യസന്ധരായിരിക്കുന്നത് യഹോവയുമായുള്ള നിങ്ങളുടെ സൗഹൃദത്തെ ബാധിക്കുന്നത് എങ്ങനെ?
19 എല്ലാ കാര്യത്തിലും സത്യസന്ധരായിരിക്കുമ്പോൾ നിങ്ങൾക്കു നല്ല മനസ്സാക്ഷിയും മനസ്സമാധാനവും ഉണ്ടാകും. “ഞങ്ങളുടേത് ഒരു ശുദ്ധമനസ്സാക്ഷിയാണ് എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട് ” എന്ന് എഴുതിയ പൗലോസിന്റെ വാക്കുകൾ നമ്മുടേതും ആകും. (എബ്രായർ 13:18) ഏറ്റവും പ്രധാനമായി, സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവ് അതു ശ്രദ്ധിക്കുകയും എല്ലാ കാര്യത്തിലും സത്യസന്ധരായിരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ വിലമതിക്കുകയും ചെയ്യും.—സങ്കീർത്തനം 15:1, 2; സുഭാഷിതങ്ങൾ 22:1 വായിക്കുക.