വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹം, “ഐക്യത്തിന്റെ ഒരു സമ്പൂർണ്ണ ബന്ധം”

സ്‌നേഹം, “ഐക്യത്തിന്റെ ഒരു സമ്പൂർണ്ണ ബന്ധം”

അധ്യായം 6

സ്‌നേഹം, “ഐക്യത്തിന്റെ ഒരു സമ്പൂർണ്ണ ബന്ധം”

1-6. (എ) വിവാഹഇണകൾ സ്വന്തം വികാരങ്ങളിൽ വളരെയധികം ആമഗ്നരായിരിക്കുമ്പോൾ എന്തു സംഭവിക്കാം? (ബി) ഏതു തിരുവെഴുത്തുപരമായ തത്വങ്ങളുടെ അനുസരണത്തിനു ഒരു ഗുരുതരമായ സംവാദം പ്രബലപ്പെടാതെ തടയാൻ കഴിയും?

 ‘എന്താണ്‌ സമയത്ത്‌ നമുക്ക്‌ ഒരിക്കലും അത്താഴം കാലാകാത്തത്‌?’ ഒരു ദിവസത്തെ കഠിനജോലി കഴിഞ്ഞു ക്ഷീണിതനായി കാത്തിരുന്നശേഷം ഭർത്താവ്‌ രോഷാകുലനായി പറഞ്ഞു.

2 ‘മതിയല്ലോ, പരാതി പറഞ്ഞത്‌. മിക്കവാറുമെല്ലാം തയ്യാറായി.’ അവൾ കുപിതയായി പറഞ്ഞു. അവൾക്കും ആ ദിവസം പ്രയാസരഹിതമായിരുന്നില്ല.

3എല്ലായ്‌പോഴും നീ താമസിച്ചാണ്‌ ഉണ്ടാക്കുന്നത്‌. എന്നെങ്കിലും നിനക്ക്‌ സമയത്ത്‌ ഒന്ന്‌ ഉണ്ടാക്കരുതോ?’

4 ‘അതു സത്യമല്ല!’ അവൾ ആക്രോശിച്ചു. ‘നിങ്ങൾ ഒരു ദിവസം ഈ കുട്ടികളുടെ കാര്യം ഒന്നു നോക്കുകയാണെങ്കിൽ നിങ്ങൾ ഇത്രയധികം പരാതി പറയുകയില്ല. ഏതായാലും അവർ നിങ്ങളുടെയും കൂടെ കുട്ടികൾ ആണല്ലോ!’

5 അങ്ങനെ ഭർത്താവിനും ഭാര്യയ്‌ക്കും ഇടയ്‌ക്ക്‌ ഈ നിസ്സാര സംഗതി വളർന്നു വലുതാകുകയാണ്‌. ഇരുവരും കുപിതരായിത്തീരുന്നു. അന്യോന്യം സംസാരവും നിർത്തുന്നു. ഓരോരുത്തരും മറേറയാളുടെ മറുപടികളോടു പ്രതികരിക്കുന്നു. ഒടുവിൽ ഇരുവരും വ്രണിതരായി നീരസപ്പെടുന്നു. അവരുടെ സന്ധ്യാവേള അലങ്കോലമാകുന്നു. അവരിൽ ആർക്കെങ്കിലും ഈ സംഘർഷത്തെ തടയാമായിരുന്നു. സംഭവിച്ചതുപോലെ ഇരുവരും സ്വന്തം വികാരങ്ങളിൽ വളരെയധികം ആമഗ്നരായി ഇണയുടെ വികാരങ്ങളെ വിസ്‌മരിച്ചുകളഞ്ഞു. ഉരസലിന്റെ ഫലമായി നാഡികൾ തകർന്നു.

6 അനേകം മണ്ഡലങ്ങളിൽ അത്തരം പ്രശ്‌നങ്ങൾ സംജാതമായേക്കാം. അവയിൽ പണം ഉൾപ്പെട്ടിരിക്കാം. അല്ലെങ്കിൽ തന്റെ ഭാര്യ തന്റെമേൽ അമിതമായ അവകാശം ഭാവിച്ചുകൊണ്ട്‌ മററുളളവരുമായുളള സഖിത്വം ആസ്വദിക്കുന്നതിന്‌ തന്നെ അനുവദിക്കുന്നില്ലെന്ന്‌ ഭർത്താവ്‌ വിചാരിച്ചേക്കാം. താൻ അവഗണിക്കപ്പെടുകയാണെന്നും നിസ്സാരമായി കരുതപ്പെടുകയാണെന്നും അവൾ വിചാരിച്ചേക്കാം. ഒരു വലിയ പ്രശ്‌നം നിമിത്തമോ പല ചെറിയ പ്രശ്‌നങ്ങൾ നിമിത്തമോ പിരിമുറുക്കം നിലവിലിരിക്കാൻ കഴിയും. വാസ്‌തവമെന്തായാലും, ഇപ്പോഴത്തെ നമ്മുടെ താൽപര്യം സാഹചര്യത്തെ എങ്ങനെ സമീപിക്കേണ്ടതാണെന്നാണ്‌. ‘മറേറ ചെവിട്‌ കാണിച്ചുകൊടുക്കാൻ,’ “തിൻമയ്‌ക്കു പകരം തിൻമ ചെയ്യാതെ” ‘തിൻമയെ നൻമകൊണ്ടു ജയിച്ചടക്കാൻ’ മനസ്സുണ്ടായിരിക്കുന്നതിനാൽ ഏതെങ്കിലുമിണയ്‌ക്കു സംഘർഷത്തെ തടയാൻ കഴിയും. (മത്തായി 5:39; റോമർ 12:17, 21) ഇതു ചെയ്യുന്നതിന്‌ പ്രാപ്‌തരാകാൻ നിയന്ത്രണവും പക്വതയും ആവശ്യമാണ്‌. അതിനു ക്രിസ്‌തീയ സ്‌നേഹം ആവശ്യമാണ്‌.

സ്‌നേഹത്തിന്റെ യഥാർത്ഥ അർത്ഥം

7-9. (എ) 1 കൊരിന്ത്യർ 13:4–8-ൽ സ്‌നേഹം എങ്ങനെ വർണ്ണിക്കപ്പെട്ടിരിക്കുന്നു? (ബി) ഇതു ഏതുതരം സ്‌നേഹമാണ്‌?

7 യഹോവയാം ദൈവം 1 കൊരിന്ത്യർ 13:4–8-ൽ സ്‌നേഹം എന്താണെന്നും എന്തല്ലെന്നും വിവരിച്ചുകൊണ്ട്‌ സ്‌നേഹത്തിന്റെ ഒരു നിർവ്വചനം നിശ്വസിച്ചു: “സ്‌നേഹം ദീർഘക്ഷമയും ദയയുമുളളതാകുന്നു. സ്‌നേഹം സ്‌പർദ്ധയുളളതല്ല, അതു പൊങ്ങച്ചം പറയുന്നില്ല, നിഗളിക്കുന്നില്ല, അയോഗ്യമായി പെരുമാറുന്നില്ല, അതിന്റെ സ്വന്തം താൽപര്യങ്ങൾ അന്വേഷിക്കുന്നില്ല, പ്രകോപിതമാകുന്നില്ല. അത്‌ ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കുന്നില്ല, അത്‌ അനീതിയിൽ സന്തോഷിക്കുന്നില്ല, എന്നാൽ സത്യത്തിൽ സന്തോഷിക്കുന്നു. അത്‌ എല്ലാം സഹിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം പൊറുക്കുന്നു. സ്‌നേഹം ഒരിക്കലും ക്ഷയിച്ചു പോകുന്നില്ല.”

8 സ്‌നേഹം അനേകം കാര്യങ്ങളിൽ—ശാരീരികാകർഷണത്തിലോ കുടുംബബന്ധത്തിലോ മറെറാരാളുടെ സഖിത്വത്തിന്റെ പരസ്‌പരാസ്വാദനത്തിലോ—അധിഷ്‌ഠിതമായിരിക്കാം. എന്നാൽ സ്‌നേഹം യഥാർത്ഥമൂല്യമുളളതായിരിക്കുന്നതിന്‌ അത്‌ പ്രീതിയിൽ അല്ലെങ്കിൽ പരസ്‌പരാകർഷണത്തിൽ കവിയണമെന്നും സ്‌നേഹിക്കപ്പെടുന്നയാളിന്റെ ഏററവും കൂടിയ നൻമയ്‌ക്കുവേണ്ടിയുളളതിനാൽ ഭരിക്കപ്പെടണമെന്നും ബൈബിൾ പ്രകടമാക്കുന്നു. അത്തരം സ്‌നേഹത്തിന്‌ ഒരു പിതാവു കുട്ടിയോടു ചെയ്‌തേക്കാവുന്നതുപോലെയോ യഹോവയാം ദൈവം തന്റെ ആരാധകരോടു ചെയ്യുന്നതുപോലെയോ ശാസനയോ ശിക്ഷണമോപോലും ആവശ്യമാക്കിത്തീർക്കാൻ കഴിയും. (എബ്രായർ 12:6) തീർച്ചയായും അനുഭൂതികളും വികാരവുമുണ്ട്‌, എന്നാൽ മററുളളവരോട്‌ ഇടപെടുമ്പോൾ ജ്ഞാനപൂർവ്വകമായ തീരുമാനത്തെയോ ശരിയായ തത്വങ്ങളെയോ നിരാകരിക്കാൻ അവയെ അനുവദിക്കുന്നില്ല, അത്തരം സ്‌നേഹം പരിഗണനയുടെയും ഔചിത്യത്തിന്റെയും നല്ല തത്വങ്ങൾക്കനുസൃതമായി എല്ലാവരോടും പെരുമാറാൻ ഒരുവനെ പ്രേരിപ്പിക്കുന്നു.

9 അതിനു നമ്മുടെ കുടുംബജീവിതത്തിന്‌ എങ്ങനെ പ്രയോജനം ചെയ്യാൻ കഴിയുമെന്ന്‌ കൂടുതൽ പൂർണ്ണമായി മനസ്സിലാക്കാൻ നമുക്ക്‌ 1 കൊരിന്ത്യർ 13:4–8-ൽ നൽകപ്പെട്ടിരുക്കുന്ന നിർവചനത്തെ കുറെക്കൂടെ സവിസ്‌തരമായി ചർച്ച ചെയ്യാം.

10, 11. ദീർഘക്ഷമയും ദയയുമുളള ഒരു വിവാഹഇണയിൽനിന്ന്‌ നാം എന്തു പ്രതീക്ഷിക്കും?

10സ്‌നേഹം ദീർഘക്ഷമയും ദയയുമുളളതാകുന്നു” നിങ്ങളുടെ ഇണയോടു നിങ്ങൾ ദീർഘക്ഷമ പ്രകടമാക്കുന്നുവോ? ഒരു സാഹചര്യം പ്രകോപനമുണ്ടാക്കാൻ പ്രവണത കാണിക്കുകയും ഒരുപക്ഷേ നീതിരഹിതമായ കുററാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ പോലും നിങ്ങൾ നിയന്ത്രണം പാലിക്കുന്നുവോ? യഹോവ നമ്മോടെല്ലാം ദീർഘക്ഷമ കാണിക്കുന്നു. ‘ദൈവത്തിന്റെ ദയാഗുണം ആളുകളെ അനുതാപത്തിലേക്കു നയിക്കാൻ ശ്രമിക്കുകയാണ്‌.’ ദീർഘക്ഷമയും ദയയും ദൈവാത്മാവിന്റെ ഫലങ്ങളാണ്‌.—റോമർ 2:4; ഗലാത്യർ 5:22.

11 സ്‌നേഹം ദുഷ്‌പ്രവൃത്തിയെ അംഗീകരിക്കുന്നില്ല, എന്നാൽ അത്‌ അടിക്കടി കുററപ്പെടുത്തുന്നില്ല. അത്‌ ക്ഷമയില്ലാത്തതല്ല. അത്‌ ഗൗരവം കുറയ്‌ക്കുന്ന സാഹചര്യങ്ങളെ കണക്കിലെടുക്കുന്നു. (1 പത്രോസ്‌ 4:8; സങ്കീർത്തനം 103:14; 130:3, 4) ഗുരുതരമായ കാര്യങ്ങളിലും അതു ക്ഷമിക്കാൻ തയ്യാറാണ്‌. അപ്പോസ്‌തലനായ പത്രോസ്‌ യേശുവിനോട്‌: “എത്രപ്രാവശ്യം എന്റെ സഹോദരൻ എനിക്കെതിരായി പാപം ചെയ്‌തിട്ട്‌ ഞാൻ അവനോടു ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?” എന്നു ചോദിച്ചപ്പോൾ താൻ ദീർഘക്ഷമയുളളവനായിരിക്കുകയാണെന്ന്‌ അവൻ വിചാരിച്ചുവെന്നതിനു സംശയമില്ല. യേശുവിന്റെ ഉത്തരം: “ഏഴു പ്രാവശ്യമല്ല, പിന്നെയോ എഴുപത്തേഴു പ്രാവശ്യം” എന്നായിരുന്നു. (മത്തായി 18:21, 22; ലൂക്കോസ്‌ 17:3, 4) സ്‌നേഹം ആവർത്തിച്ചു ക്ഷമിക്കുന്നു, അനന്തമായി ദയയുളളതുമാണ്‌. നിങ്ങളോ?

12, 13. സ്‌പർദ്ധ എങ്ങനെ പ്രത്യക്ഷമായേക്കാം, അതിനെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടതെന്തുകൊണ്ട്‌?

12സ്‌നേഹം സ്‌പർദ്ധയുളളതല്ല.” യഥാർത്ഥ കാരണമില്ലാതെ ശങ്കയുളള ഒരു ഇണയോടുകൂടെ ജീവിക്കുന്നത്‌ പ്രയാസമാണ്‌. അത്തരം സ്‌പർദ്ധ സംശയഗ്രസ്‌തമാണ്‌, അമിതമായ കൈവശാവകാശബോധമുളളതാണ്‌. അതു ബാലിശമാണ്‌. അതു മററുളളവരുടെ സമീപേ മറേറയാൾ സ്വാഭാവികമായും സൗഹാർദ്ദപരമായും നിലകൊളളുന്നതിൽ നിന്ന്‌ തടയുന്നു. സന്തുഷ്ടി സൗജന്യമായി കൊടുക്കുന്നതിലാണുളളത്‌, ശങ്കയോടുകൂടിയ ഒരു ആവശ്യം നിറവേററുന്നതിലല്ല.

13 “ജാരശങ്കയ്‌ക്കു മുമ്പിൽ ആർക്കു നിൽക്കാൻ കഴിയും?” ബൈബിൾ ചോദിക്കുന്നു. അത്‌ അപൂർണ്ണതയുളള ജഡത്തിന്റെ പ്രവൃത്തികളിലൊന്നാണ്‌. (സദൃശവാക്യങ്ങൾ 27:4; ഗലാത്യർ 5:19, 20) ഒരു അരക്ഷിതബോധത്തിൽ നിന്നു സംജാതമാകുന്നതും ഭാവനയാൽ പോഷിപ്പിക്കപ്പെടുന്നതുമായ തരം സ്‌പർദ്ധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളിൽത്തന്നെ കണ്ടുപിടിക്കാൻ നിങ്ങൾക്കു കഴിയുമോ? മറെറാരാളിലെ ന്യൂനതകൾ കാണാൻ സാധാരണയായി പ്രയാസമില്ല, എന്നാൽ നാം നമ്മെത്തന്നെ പരിശോധിക്കുമ്പോൾ നമുക്കു കൂടുതൽ പ്രയോജനം ലഭിക്കുന്നു. “അസൂയയും ശണ്‌ഠയുമുളളടത്ത്‌ കലക്കവും സകലതരം തിൻമയുമുണ്ട്‌.” (യാക്കോബ്‌ 3:16) ജാരശങ്കയ്‌ക്ക്‌ ഒരു ദാമ്പത്യബന്ധത്തെ തകർക്കാൻ കഴിയും. ജാരശങ്കയോടുകൂടിയ നിയന്ത്രണങ്ങളാൽ നിങ്ങളുടെ ഇണ സുരക്ഷിതമായി കാക്കപ്പെടുകയില്ല, എന്നാൽ സ്‌നേഹപൂർവ്വകമായ ശ്രദ്ധയാലും പരിഗണനയാലും വിശ്വാസത്താലും കാക്കപ്പെടും.

14, 15. (എ) പൊങ്ങച്ചം പറച്ചിൽ സ്‌നേഹത്തിന്റെ അഭാവത്തെ പ്രകടമാക്കുന്നതെങ്ങനെ? (ബി) ഒരുവൻ തന്റെ ഇണയെ നിസ്സാരീകരിക്കുന്നതിനു പകരം, എന്താണു ചെയ്യേണ്ടത്‌?

14 സ്‌നേഹംപൊങ്ങച്ചം പറയുന്നില്ല, നിഗളിക്കുന്നില്ല.” അനേകർ അതു ചെയ്യുന്നുവെന്നതു സത്യംതന്നെ, എന്നാൽ പൊങ്ങച്ചം കേൾക്കാൻ ആർക്കും ഇഷ്ടം ഇല്ല. യഥാർത്ഥത്തിൽ, പൊങ്ങച്ചം പറയുന്നയാളെ നന്നായി അറിയാവുന്ന ഏവരേയും അതു വിഷമിപ്പിച്ചേക്കാം. ചിലയാളുകൾ ആത്മപ്രശംസാരീതിയിൽ തങ്ങളേക്കുറിച്ചുതന്നെ പൊങ്ങച്ചം പറയുന്നുവെന്നിരിക്കെ, മററു ചിലർ മറെറാരു വിധത്തിൽ അതു തന്നെ സാധിക്കുന്നു. അവർ മററുളളവരെ വിമർശിക്കുകയും ഇടിച്ചുപറയുകയും ചെയ്യുന്നു, ഇത്‌ താരതമ്യപ്പെടുത്തലിനാൽ അവരെ തങ്ങളുടെ ഇരകൾക്കു മീതെ ഉയർത്താൻ പ്രവണത കാണിക്കുന്നു. അതുകൊണ്ട്‌ ഒരു വ്യക്തി മററുളളവരെ കൊച്ചാക്കുന്നതിനാൽ തന്നേത്തന്നെ ഉയർത്തിയേക്കാം. ഒരുവന്റെ ഇണയെ നിസ്സാരീകരിക്കുന്നത്‌ യഥാർത്ഥത്തിൽ തന്നേക്കുറിച്ചുതന്നെ പൊങ്ങച്ചം പറയുന്ന ഒരു വിധമാണ്‌.

15 നിങ്ങൾ നിങ്ങളുടെ ഇണയുടെ ദൗർബല്യങ്ങളെക്കുറിച്ച്‌ പരസ്യമായി സംസാരിച്ചിട്ടുണ്ടോ? നിങ്ങളുടെ ഇണയ്‌ക്ക്‌ എന്തു തോന്നാൻ അതിടയാക്കിയെന്നു നിങ്ങൾ വിചാരിക്കുന്നു? നിങ്ങളുടെ ദൗർബല്യങ്ങളെയാണ്‌ വെളിപ്പെടുത്തികാട്ടിക്കൊണ്ടിരുന്നതെങ്കിലോ? നിങ്ങൾ എന്തു വിചാരിക്കുമായിരുന്നു? സ്‌നേഹിക്കപ്പെടുന്നതായിട്ടോ? ഇല്ല, സ്വയം പ്രശംസിച്ചുകൊണ്ടോ മററുളളവരെ നിസ്സാരീകരിച്ചുകൊണ്ടോ സ്‌നേഹം “പൊങ്ങച്ചം പറയുന്നില്ല.” നിങ്ങളുടെ ഇണയെക്കുറിച്ചു സംസാരിക്കുമ്പോൾ പരിപുഷ്ടിപ്പെടുത്തുന്നവനായിരിക്കുക; അതു നിങ്ങൾ തമ്മിലുളള ഐക്യത്തെ ബലപ്പെടുത്തും നിങ്ങളെക്കുറിച്ചുതന്നെ പറയുന്നതു സംബന്ധിച്ച്‌ സദൃശവാക്യങ്ങൾ 27:2–ൽ കാണപ്പെടുന്ന ജ്ഞാനപൂർവ്വകമായ ഉപദേശം ബാധകമാക്കുക: “നിന്റെ സ്വന്തംവായല്ല, മറെറാരാൾ നിന്നെ സ്‌തുതിക്കട്ടെ; നിന്റെ സ്വന്തം അധരങ്ങളല്ല, ഒരു അന്യൻ തന്നെ.”—റിവൈസ്‌ഡ്‌ സ്‌ററാൻഡാർഡ്‌ വേർഷ്യൻ.

16. സ്‌നേഹനിർഭരനായ ഒരാൾ ഒഴിവാക്കുന്ന ചില അയോഗ്യമായ കാര്യങ്ങളേവ?

16 സ്‌നേഹം “അയോഗ്യമായി പെരുമാറുന്നില്ല.” വ്യഭിചാരം, മുഴുക്കുടി, കോപാവേശങ്ങൾ എന്നിങ്ങനെ ഗണ്യമായി അയോഗ്യമായിരിക്കുന്ന അനേകം കാര്യങ്ങളുണ്ട്‌. (റോമർ 13:13) സ്‌നേഹത്തിൽനിന്നു വ്യത്യസ്‌തമായി, ഇവയെല്ലാം വിവാഹബന്ധത്തിന്‌ കേടുവരുത്തുന്നു. പാരുഷ്യവും അസഭ്യസംസാരവും പ്രർത്തനങ്ങളും അതുപോലെതന്നെ വ്യക്തിപരമായ ശുചിത്വത്തിന്റെ അവഗണനയുമെല്ലാം മാനുഷസഭ്യതയുടെ അഭാവത്തെയാണു പ്രകടമാക്കുന്നത്‌. ഈ കാര്യത്തിൽ നിങ്ങളുടെ ഇണയ്‌ക്കു ഇടർച്ച വരുത്തുന്നതിനെ ഒഴിവാക്കാൻ നിങ്ങൾ എത്ര ശ്രദ്ധയുളള ആളാണ്‌? നിങ്ങൾ അയാളോട്‌ അല്ലെങ്കിൽ അവളോട്‌ പരിഗണനയോടും സൽശീലങ്ങളോടും ബഹുമാനത്തോടും കൂടെ പെരുമാറുന്നുവോ? ഇവയെല്ലാം സന്തുഷ്ടമായ, നിലനിൽക്കുന്ന, ഒരു വിവാഹത്തിന്‌ സംഭാവന ചെയ്യുന്നു.

17. സ്വന്ത താൽപര്യങ്ങൾ അന്വേഷിക്കാത്ത ഒരു വ്യക്തിക്ക്‌ ശണ്‌ഠകൾ എങ്ങനെ ഒഴിവാക്കാൻ കഴിയും?

17 സ്‌നേഹം “അതിന്റെ സ്വന്തം താൽപര്യങ്ങൾ അന്വേഷിക്കുന്നില്ല. പ്രകോപിതമാകുന്നില്ല.” അതു സ്വാർത്ഥപരമല്ല. ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ പറഞ്ഞ ഇണകൾ ആ വിധത്തിലായിരുന്നെങ്കിൽ എത്രയോ മെച്ചമായിരിക്കുമായിരുന്നു. അത്താഴം താമസിച്ചുപോയതുകൊണ്ട്‌ ഭർത്താവ്‌ ഭാര്യയുടെ നേരേ രോഷാകുലനായി സംസാരിക്കുമായിരുന്നില്ല, അവൾ തിരിച്ച്‌ കുപിതയാകുകയില്ലായിരുന്നു. ഭർത്താവിന്റെ പ്രകോപനം ഭാഗികമായി അയാൾ ക്ഷീണിതനായിരുന്നതുകൊണ്ടാണെന്ന്‌ ഭാര്യ തിരിച്ചറിഞ്ഞിരുന്നെങ്കിൽ പ്രകോപിതയാകുന്നതിനുപകരം അവൾക്ക്‌ ഇങ്ങനെ മറുപടി പറയാമായിരുന്നു: ‘അത്താഴം മിക്കവാറും തയ്യാറായി. ഇന്നു നിങ്ങൾക്കു കഠിനമായ ജോലി ഉണ്ടായിരുന്നിരിക്കണം. ഞാൻ സാധനങ്ങൾ മേശപ്പുറത്തു വയ്‌ക്കുമ്പോഴേയ്‌ക്ക്‌ കുടിക്കാൻ ഒരു ഗ്ലാസ്‌ തണുത്ത പഴച്ചാർ തരട്ടെ’ അല്ലെങ്കിൽ ഭർത്താവു തന്നെക്കുറിച്ചുമാത്രം ചിന്തിക്കാതെ കൂടുതൽ വിവേകം ഉളള ആളായിരുന്നെങ്കിൽ തനിക്ക്‌ സഹായിക്കാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോയെന്ന്‌ അയാൾക്ക്‌ ചോദിക്കാമായിരുന്നു.

18. സ്‌നേഹത്തിന്‌ ഒരുവൻ പ്രകോപിതനാകാതെ എങ്ങനെ തടയാൻ കഴിയും?

18 നിങ്ങളുടെ ഇണ പറയുകയോ ചെയ്യുകയോ ചെയ്യുന്ന ചില കാര്യങ്ങളിൽ നിങ്ങൾ നിഷ്‌പ്രയാസം പ്രകോപിതനാകുന്നുവോ? അതോ ആ വാക്കിന്റെയോ പ്രവൃത്തിയുടെയോ പിമ്പിലെ ഉദ്ദേശ്യം നിങ്ങൾ വിവേചിച്ചറിയാൻ ശ്രമിക്കുന്നുവോ? ഒരുപക്ഷേ അതു നിർദ്ദോഷമായിരുന്നു, അശ്രദ്ധ മാത്രമായിരുന്നു, ദ്രോഹം ഉദ്ദേശിക്കപ്പെട്ടിരുന്നില്ല. നിങ്ങൾക്കു സ്‌നേഹമുണ്ടെങ്കിൽ ‘നിങ്ങളുടെ പ്രകോപിതാവസ്ഥയിൽ സൂര്യൻ അസ്‌തമിക്കുകയില്ല.’ (എഫേസ്യർ 4:26) നിങ്ങളുടെ ഇണയ്‌ക്ക്‌ നിരാശ അനുഭവപ്പെടുകയും വ്രണപ്പെടുത്തുന്ന എന്തെങ്കിലും പറയാനോ ചെയ്യാനോ യഥാർത്ഥത്തിൽ ഉദ്ദേശിക്കുകയും ചെയ്‌തിരുന്നെങ്കിലോ? കോപം ശമിക്കുന്നതുവരെ കാത്തിരിക്കാനും പിന്നീട്‌ അതു ചർച്ച ചെയ്യാനും നിങ്ങൾക്കു കഴിയുകയില്ലേ? രണ്ടുപേരുടേയും അത്യുത്തമതാൽപര്യങ്ങൾ ഹൃദയത്തിൽ കരുതിക്കൊണ്ട്‌ സാഹചര്യത്തെ സമീപിക്കുന്നത്‌ ശരിയായ സംഗതി പറയുന്നതിന്‌ നിങ്ങളെ സഹായിക്കും. “ജ്ഞാനിയുടെ ഹൃദയം അയാളുടെ വായ്‌ ഉൾക്കാഴ്‌ച പ്രകടമാക്കാൻ ഇടയാക്കുന്നു.” “ലംഘനം മറയ്‌ക്കുന്നവൻ സ്‌നേഹം തേടുകയാണ്‌,” കൂടുതൽ ശണ്‌ഠ ഇളക്കിവിടുകയല്ല. (സദൃശവാക്യങ്ങൾ 16:23; 17:9) ഒരു സംവാദം തുടരാനും നിങ്ങളുടെ ഭാഗം ശരിയാണെന്നു തെളിയിക്കാനുമുളള ആവേശത്തെ അമർത്തിക്കൊണ്ട്‌ നിങ്ങൾക്ക്‌ സ്‌നേഹത്തിനായി ഒരു വിജയം നേടാൻ കഴിയും.

19. (എ) ‘അനീതിയിൽ സന്തോഷിക്കുന്നതിൽ’ എന്തുൾപ്പെട്ടിരിക്കാം? (ബി) ഇത്‌ ഒഴിവാക്കേണ്ടതെന്തുകൊണ്ട്‌?

19 യഥാർത്ഥസ്‌നേഹം “അനീതിയിൽ സന്തോഷിക്കുന്നില്ല, എന്നാൽ സത്യത്തിൽ സന്തോഷിക്കുന്നു.” ഒരുവന്റെ സമയത്തിന്റെ ഉപയോഗം സംബന്ധിച്ചായാലും പണത്തിന്റെ ചെലവഴിക്കൽ സംബന്ധിച്ചായാലും ഒരുവന്റെ സഹവാസങ്ങൾ സംബന്ധിച്ചായാലും തന്റെ ഇണയെ വഞ്ചിക്കുന്നത്‌ സാമർത്ഥ്യമാണെന്ന്‌ അതു വിചാരിക്കുന്നില്ല. നീതിമാനായി കാണപ്പെടുന്നതിന്‌ അത്‌ അർദ്ധസത്യങ്ങൾ പ്രയോഗിക്കുന്നില്ല. സത്യസന്ധതയില്ലായ്‌മ വിശ്വാസത്തെ നശിപ്പിക്കുന്നു. യഥാർത്ഥ സ്‌നേഹം ഉണ്ടായിരിക്കുന്നതിന്‌ നിങ്ങൾ ഇരുവരും സത്യം അറിയിക്കുന്നതിൽ സന്തോഷിക്കേണ്ടതാണ്‌.

യഥാർത്ഥ സ്‌നേഹത്തിന്‌ ശക്തിയും സഹിഷ്‌ണുതയുമുണ്ട്‌

20. സ്‌നേഹം (എ) ‘എല്ലാം സഹിക്കുന്ന’തെങ്ങനെ? (ബി) ‘എല്ലാം വിശ്വസിക്കുന്ന’തെങ്ങനെ? (സി) ‘എല്ലാം പ്രത്യാശിക്കുന്ന’തെങ്ങനെ? (ഡി) ‘എല്ലാം പൊറുക്കുന്ന’തെങ്ങനെ?

20അത്‌ എല്ലാം സഹിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം പൊറുക്കുന്നു.”ഈ അടുത്ത വിവാഹബന്ധത്തിലെ രണ്ടു പേരും അയവു പ്രകടമാക്കുന്നതിനും അന്യോന്യം പൊരുത്തപ്പെടുന്നതിനും പഠിക്കുമ്പോൾ വിവാഹത്തിൽ നേരിടുന്ന സമ്മർദ്ദങ്ങളും ക്ലേശങ്ങളും അതു സഹിക്കുന്നു. അതു ദൈവവചനത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന എല്ലാ ബുദ്ധിയുപദേശങ്ങളും വിശ്വസിക്കുകയും സാഹചര്യങ്ങൾ പ്രതികൂലമെന്നു തോന്നുമ്പോൾ പോലും ആത്മാർത്ഥമായി അതു ബാധകമാക്കുകയും ചെയ്യുന്നു. വഞ്ചന പ്രയോഗിക്കുന്ന ആളുകളോട്‌ ഇടപെടുമ്പോൾ അത്‌ കബളിപ്പിക്കപ്പെടാവുന്നതായിരിക്കുന്നില്ലെങ്കിലും അത്‌ അനുചിതമായി സംശയിക്കുന്നതായിരിക്കുന്നില്ല. പകരം, അത്‌ വിശ്വാസം പ്രകടമാക്കുന്നു. കൂടാതെ, അത്‌ ഏററവും നല്ലതു പ്രത്യാശിക്കുന്നു. അങ്ങനെയുളള പ്രത്യാശ ബൈബിൾ ബുദ്ധിയുപദേശത്തിന്റെ ബാധകമാക്കൽ സാധ്യമാകുന്നടത്തോളം അത്യുത്തമമായ ഫലങ്ങൾ കൈവരുത്തുമെന്നുളള ആത്മവിശ്വാസത്തോടുകൂടിയ ഉറപ്പിൽ അധിഷ്‌ഠിതമാണ്‌. ഇപ്രകാരം, സ്‌നേഹത്തിന്‌ ക്രിയാത്മകവും ശുഭാപ്‌തിവിശ്വാസമുളളതും പുരോഗമനവീക്ഷണമുളളതുമായിരിക്കാൻ കഴിയും. മാത്രവുമല്ല, അത്‌ അസ്ഥിരമല്ല, ക്ഷണികമായ മതിമോഹവുമല്ല. യഥാർത്ഥസ്‌നേഹം ഗമനം പ്രയാസമായിരിക്കുമ്പോൾ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്‌ സഹിച്ചുനിൽക്കുന്നു. അതിന്‌ നിലനിൽക്കാനുളള ശക്തിയുണ്ട്‌. അതു ശക്തമാണ്‌; എന്നാൽ അതിന്റെ ശക്തിയെല്ലാമുണ്ടായിരുന്നാലും അതു ദയയുളളതും ശാന്തവും കീഴ്‌പ്പെടുന്നതും അനായാസം കൂടെ ജീവിക്കാവുന്നതുമാണ്‌.

21, 22. സ്‌നേഹം ഒരിക്കലും ക്ഷയിച്ചുപോകുന്നില്ലെന്നു വിശദമാക്കുന്ന ചില സാഹചര്യങ്ങളേവ?

21 അത്തരം “സ്‌നേഹം ഒരിക്കലും ക്ഷയിച്ചുപോകുന്നില്ല.” പ്രയാസകാലങ്ങൾ ഇണകളെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നുവെങ്കിൽ എന്തു സംഭവിക്കുന്നു? മറെറവിടെയെങ്കിലും ഒരു അനായാസജീവിതം കണ്ടെത്തുന്നതിനേക്കുറിച്ച്‌ ചിന്തിക്കുന്നതിനു പകരം അത്തരം സ്‌നേഹമുളള ഭാര്യ വിശ്വസ്‌തതയോടെ തന്റെ ഇണയോടു പററിനിൽക്കുകയും ചെലവു ചുരുക്കാനും ഒരുപക്ഷേ ഭർത്താവിന്റെ ആദായത്തിന്റെ കുറവു നികത്താനും ശ്രമിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 31:18, 24) എന്നാൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു രോഗം ഭാര്യയെ ബാധിക്കുകയാണെങ്കിലോ? ഇത്തരം സ്‌നേഹമുളള ഭർത്താവ്‌ അവൾക്കാവശ്യമുളള ശുശ്രൂഷ ചെയ്യുന്നതിനും അവൾക്കിപ്പോൾ ചെയ്യാൻ കഴിയാത്ത വീട്ടുജോലിയിൽ സഹായിക്കുന്നതിനും തന്റെ തുടർന്നുളള വിശ്വസ്‌തസേവനത്തിന്‌ ഉറപ്പുകൊടുക്കുന്നതിനും തന്നാലാവതു ചെയ്യുന്നു. ഈ കാര്യത്തിൽ മാതൃക വെയ്‌ക്കുന്നത്‌ ദൈവം തന്നെയാണ്‌. തന്റെ വിശ്വസ്‌തദാസൻമാർ ഏതു സാഹചര്യങ്ങളിലായിത്തീർന്നാലും ‘ദൈവത്തിന്റെ സ്‌നേഹത്തിൽനിന്ന്‌ യാതൊന്നിനും അവരെ വേർപെടുത്താൻ സാധ്യമല്ല.’—റോമർ 8:38, 39.

22 അത്തരം സ്‌നേഹത്തെ ഏതു പ്രശ്‌നങ്ങൾക്ക്‌ അടിപ്പെടുത്താൻ കഴിയും? നിങ്ങളുടെ വിവാഹത്തിന്‌ അതുണ്ടോ? നിങ്ങൾ വ്യക്തിപരമായി അതു പ്രാവർത്തികമാക്കുന്നുവോ?

സ്‌നേഹം വളരാൻ ഇടയാക്കൽ

23. നാം സ്‌നേഹപൂർവ്വകമായ സംഗതി ചെയ്യുമോയെന്ന്‌ നിർണ്ണയിക്കുന്നതെന്ത്‌?

23 മാംസപേശിയെപ്പോലെ, സ്‌നേഹം ഉപയോഗത്താൽ ബലിഷ്‌ഠമായിത്തീരുന്നു. മറിച്ച്‌, വിശ്വാസത്തെപ്പോലെ പ്രവൃത്തികളില്ലെങ്കിൽ സ്‌നേഹം മൃതമാണ്‌. നമ്മുടെ ഉളളിൽ അഗാധത്തിൽ സ്ഥിതിചെയ്യുന്ന വികാരങ്ങളാൽ പ്രേരിതമാകുന്ന വാക്കുകളും പ്രവൃത്തികളും നമ്മുടെ ആന്തരികപ്രേരണയെ പ്രതിനിധാനം ചെയ്യുന്ന ഹൃദയത്തിൽനിന്നു വരുന്നതായി പറയപ്പെടുന്നു. “ഹൃദയത്തിന്റെ സമൃദ്ധിയിൽ നിന്ന്‌ വായ്‌ സംസാരിക്കുന്നു. നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽ നിന്ന്‌ നല്ലകാര്യങ്ങൾ പുറപ്പെടുവിക്കുന്നു.” എന്നാൽ, നമ്മുടെ ഉളളിലെ, വികാരങ്ങൾ ദുഷ്ടമാണെങ്കിൽ “ഹൃദയത്തിൽനിന്ന്‌ ദുഷ്ടന്യായവാദങ്ങളും കൊലപാതകങ്ങളും വ്യഭിചാരങ്ങളും പരസംഗങ്ങളും മോഷണങ്ങളും കളളസാക്ഷ്യങ്ങളും ദൂഷണങ്ങളും വരുന്നു.”—മത്തായി 12:34, 35; 15:19; യാക്കോബ്‌ 2:14–17.

24, 25. സ്‌നേഹം പ്രകടിപ്പിക്കാനുളള നിങ്ങളുടെ പ്രചോദനത്തെ നിങ്ങൾക്ക്‌ എങ്ങനെ ബലിഷ്‌ഠമാക്കാൻ കഴിയും?

24 നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ഏതു ചിന്തകളും വികാരങ്ങളും നട്ടുവളർത്തുന്നു? ദൈവം സ്‌നേഹംപ്രകടമാക്കിയിരിക്കുന്ന വിധങ്ങളെക്കുറിച്ച്‌ നിങ്ങൾ അനുദിനം ധ്യാനിക്കുകയും അവന്റെ ദൃഷ്ടാന്തത്തെ അനുകരിക്കാൻ ശ്രമിക്കുകയുമാണെങ്കിൽ നല്ല പ്രേരണകൾ ബലിഷ്‌ഠമാക്കപ്പെടും. നിങ്ങൾ ഈ സ്‌നേഹം എത്രയധികം പ്രകടമാക്കുന്നുവോ, അതിന്‌ ചേർച്ചയായി എത്രയധികം പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നുവോ, അത്രയധികം ആഴത്തിൽ അതു നിങ്ങളുടെ ഹൃദയത്തിൽ പതിപ്പിക്കപ്പെടും. ചെറിയകാര്യങ്ങളിലുളള അതിന്റെ ദൈനംദിനപ്രാവർത്തികമാക്കൽ അത്തരം സ്‌നേഹത്തെ ശീലമാക്കിത്തീർക്കും. അനന്തരം ചിലപ്പോഴൊക്കെ വലിയ പ്രശ്‌നങ്ങൾ സംജാതമാകുമ്പോൾ അവയെ നേരിടുന്നതിന്‌ നിങ്ങളെ സഹായിക്കാൻ ഈ സ്‌നേഹം ബലിഷ്‌ഠമായി ഉറപ്പാക്കപ്പെട്ട നിലയിൽ അവിടെ ഉണ്ടായിരിക്കും.—ലൂക്കോസ്‌ 16:10.

25 നിങ്ങൾ നിങ്ങളുടെ ഇണയിൽ ശ്‌ളാഘനീയമായ എന്തെങ്കിലും കാണുന്നുണ്ടോ? അതിനെക്കുറിച്ചു പറയുക! ഒരു ദയ ചെയ്യാനുളള പ്രചോദനം നിങ്ങൾക്കുണ്ടോ? ആ പ്രചോദനത്തെ അനുസരിക്കുക! സ്‌നേഹം കൊയ്യണമെങ്കിൽ നാം സ്‌നേഹം വിതയ്‌ക്കണം. ഈ സംഗതികൾ പ്രാവർത്തികമാക്കുന്നത്‌ നിങ്ങളെയും നിങ്ങളുടെ ഇണയെയും കുറേക്കൂടെ അടുപ്പിക്കും, നിങ്ങളെ രണ്ടുപേരെയും ഒന്നാക്കും. നിങ്ങൾ തമ്മിലുളള സ്‌നേഹം വളരുമാറാക്കും.

26, 27. കാര്യങ്ങളുടെ പങ്കുവെയ്‌ക്കൽ ഒരുവന്റെ സ്‌നേഹത്തെ വർദ്ധിപ്പിക്കുന്നതെങ്ങനെ?

26 സ്‌നേഹം വർദ്ധിപ്പിക്കുന്നതിന്‌ അതു പങ്കുവെക്കുക. ഒന്നാം മനുഷ്യനായ ആദാം ഒരു പറുദീസയിലാണ്‌ ജീവിച്ചത്‌. അവന്റെ ശാരീരികാവശ്യങ്ങൾക്കെല്ലാം സമൃദ്ധമായി കൊടുക്കപ്പെട്ടിരുന്നു. ആരംഭം മുതൽതന്നെ അവൻ മനോഹാരിതയാൽ ചുററപ്പെട്ടിരുന്നു. പുൽത്തകിടികളും പുഷ്‌പങ്ങളും മരത്തോപ്പുകളും അരുവികളും മാത്രമല്ല, ഭൂമിയുടെ മേൽനോട്ടക്കാരനെന്ന നിലയിൽ അവന്റെ ഭരണത്തിന്‌ കീഴ്‌പ്പെട്ടിരുന്ന ഒട്ടേറെ മൃഗജാതികളും ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാമുണ്ടായിരുന്നിട്ടും ഒരു ആവശ്യം സാധിച്ചിരുന്നില്ല; ഈ മനോഹരമായ പറുദീസാ പങ്കിട്ടനുഭവിക്കാൻ മനുഷ്യത്വമുളള ഒരാൾ. നിങ്ങൾ അത്ഭുതസ്‌തബ്ധനായി ഒരു പകിട്ടേറിയ സൂര്യാസ്‌തമയം ഏകനായി നിന്നു വീക്ഷിക്കുകയും നിങ്ങളോടുകൂടെ പങ്കിട്ടനുഭവിക്കാൻ സ്‌നേഹിക്കപ്പെടുന്ന ഒരാൾ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്‌തിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങൾക്ക്‌ ഉദ്വേഗജനകമായ സുവാർത്ത ലഭിച്ചിട്ട്‌ അതറിയിക്കാൻ ആരും ഇല്ലാതെ വന്നിട്ടുണ്ടോ? യഹോവയാം ദൈവം ആദാമിന്റെ ആവശ്യത്തെ തിരിച്ചറിയുകയും അവന്റെ ആശയങ്ങളും അനുഭൂതികളും പങ്കിടുന്നതിന്‌ ഒരു ഇണയെ അവനു പ്രദാനം ചെയ്യുകയും ചെയ്‌തു. പങ്കുവെക്കൽ രണ്ടുപേരെ അടുപ്പിക്കുകയും സ്‌നേഹം വേരൂന്നി വളരാൻ സഹായിക്കുകയും ചെയ്യുന്നു.

27 വിവാഹം പങ്കുവെയ്‌ക്കലാണ്‌. ഒരുപക്ഷേ മുറിയിൽ സ്‌നേഹനിർഭരമായ ഒരു ഒളിഞ്ഞുനോട്ടം, ഒരു സ്‌പർശനം, ഒരു മൃദുലമായ വാക്ക്‌, സംസാരിക്കാതെ സമാധാനത്തിലുളള ഒരു ഒന്നിച്ചിരിപ്പുപോലും ഉണ്ടായിരിക്കും. ഓരോ പ്രവൃത്തിക്കും സ്‌നേഹം പ്രത്യക്ഷമാക്കാൻ കഴിയും: ഒരു കിടക്കവിരിക്കൽ, പാത്രം കഴുകൽ, അവൾ ആഗ്രഹിക്കുന്നതെങ്കിലും വരവു ചെലവു കണക്കുനിമിത്തം ചോദിക്കുകയില്ലാത്ത എന്തെങ്കിലും വാങ്ങാൻ പണം മിച്ചിക്കൽ. അയാളോ അവളോ ജോലിക്കാര്യത്തിൽ പിൻപിലായിപ്പോകുമ്പോൾ മറേറയാളിന്റെ ജോലി തീർക്കാൻ സഹായിക്കൽ, സ്‌നേഹത്തിന്റെ അർത്ഥം ജോലിയും വിനോദവും പ്രയാസങ്ങളും സന്തോഷവും നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലെ ചിന്തകളും ഹൃദയത്തിലെ വികാരങ്ങളും പങ്കു വെയ്‌ക്കുകയെന്നാണ്‌. പൊതുലാക്കുകൾ പങ്കുവെക്കുകയും ഒന്നിച്ചുനിന്ന്‌ നേടുകയും ചെയ്യുക. അതാണ്‌ രണ്ടുപേരെ ഒന്നാക്കുന്നത്‌: ഇതാണ്‌ സ്‌നേഹം വളരാനിടയാക്കുന്നത്‌.

28. സേവനം സ്‌നേഹത്തെ വർദ്ധിപ്പിക്കുന്നതെങ്ങനെ?

28 നിങ്ങളുടെ ഇണയെ സേവിക്കുന്നത്‌ അയാളോടുളള നിങ്ങളുടെ സ്‌നേഹം പക്വമായിത്തീരാൻ സഹായിക്കും. ഒരു ഭാര്യ ഭക്ഷണം പാകം ചെയ്‌തുകൊണ്ടും കിടക്കകൾ വിരിച്ചുകൊണ്ടും വീടു വൃത്തിയാക്കിക്കൊണ്ടും വസ്‌ത്രമലക്കിക്കൊണ്ടും വീട്ടുകാര്യം നോക്കിക്കൊണ്ടും സാധാരണയായി സേവിക്കുന്നു. ഭർത്താവ്‌ സാധാരണയായി അവൾ പാചകം ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളും അവൾ വിരിക്കുന്ന കിടക്കകളും അവൾ വൃത്തിയാക്കുന്ന വീടും അവൾ അലക്കുന്ന വസ്‌ത്രങ്ങളും പ്രദാനം ചെയ്‌തുകൊണ്ട്‌ സേവിക്കുന്നു. ഈ സേവനം, ഈ കൊടുക്കൽ, ആണ്‌ സന്തുഷ്ടി കൈവരുത്തുന്നതും സ്‌നേഹത്തെ പുഷ്ടിപ്പെടുത്തുന്നതും. യേശു പറഞ്ഞതുപൊലെ സ്വീകരിക്കുന്നതിലുളളതിനേക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ട്‌. അല്ലെങ്കിൽ, സേവിക്കപ്പെടുന്നതിലുളളതിനേക്കാൾ കൂടുതൽ സന്തോഷം സേവിക്കുന്നതിലുണ്ട്‌. (പ്രവൃത്തികൾ 20:35) “നിങ്ങളുടെ ഇടയിലെ ഏററവും വലിയവൻ നിങ്ങളുടെ സേവകനായിരിക്കണം.” (മത്തായി 23:11, ന്യൂ ഇംഗ്‌ളീഷ്‌ ബൈബിൾ) ആ വീക്ഷണം മാത്സര്യത്തിന്റെ ഏതാത്മാവിനെയും നീക്കം ചെയ്യുകയും സന്തുഷ്ടിക്ക്‌ സംഭാവന ചെയ്യുകയും ചെയ്യും. നാം സേവിക്കുമ്പോൾ നമ്മെക്കൊണ്ട്‌ ആവശ്യമുണ്ടെന്ന്‌ നമുക്കുതോന്നുന്നു, നാം ഒരു ഉദ്ദേശ്യം നിറവേററുകയാണ്‌, ഇത്‌ നമുക്ക്‌ ആത്മാഭിമാനം കൈവരുത്തുകയും നമ്മെ സംതൃപ്‌തരാക്കുകയും ചെയ്യുന്നു. വിവാഹം ഭർത്താവിനും ഭാര്യയ്‌ക്കും സേവിക്കുന്നതിനും അത്തരം സംതൃപ്‌തി കണ്ടെത്തുന്നതിനും ധാരാളം അവസരം കൊടുക്കുന്നു, അങ്ങനെ അവരുടെ വിവാഹബന്ധത്തെ സ്‌നേഹത്തിൽ അധികം ശക്തമായി അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.

29. ദൈവദാസൻമാരല്ലാത്തവരെപോലും സ്‌നേഹം ആകർഷിക്കുന്നതെന്തുകൊണ്ട്‌?

29 വിവാഹ ഇണകളിൽ ഒരാൾ ഈ ബൈബിൾ തത്വങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്ന ഒരു ക്രിസ്‌തീയ ദൈവദാസനും മറേറയാൾ അങ്ങനെയല്ലാത്തയാളുമായിരിക്കുന്നുവെങ്കിലോ? ഇത്‌ ഒരു ക്രിസ്‌ത്യാനി പ്രവർത്തിക്കേണ്ട വിധത്തിന്‌ മാററം വരുത്തുന്നുവോ? അടിസ്ഥാനപരമായി ഇല്ല. ക്രിസ്‌ത്യാനിയുടെ ഭാഗത്ത്‌ ദൈവോദ്ദേശ്യങ്ങളെക്കുറിച്ച്‌ അത്രയധികമായ സംസാരം ഉണ്ടായിരിക്കുകയില്ലായിരിക്കാം. എന്നാൽ നടത്ത അതു തന്നെയാണ്‌. അവിശ്വാസിയായ ഇണയ്‌ക്ക്‌ യഹോവയുടെ ഒരു ആരാധകന്റെ അതേ അടിസ്ഥാനാവശ്യങ്ങൾ തന്നെയാണുളളത്‌, ചില സംഗതികളിൽ ഒരേ വിധത്തിൽ അയാൾ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത്‌ റോമർ 2:14, 15–ൽ പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നു: “ന്യായപ്രമാണമില്ലാത്ത ജനതകളിലെ ആളുകൾ പ്രകൃത്യാ ന്യായപ്രമാണത്തിലെ കാര്യങ്ങൾ ചെയ്യുമ്പോഴൊക്കെയും, ന്യായപ്രമാണമില്ലെങ്കിലും ഈ ആളുകൾ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമാകുന്നു. അവരുടെ മനഃസാക്ഷി അവരുമായി സാക്ഷ്യം വഹിക്കുമ്പോഴും അവരുടെ സ്വന്തം ചിന്തകൾക്കു മദ്ധ്യേ അവർ കുററം വിധിക്കപ്പെട്ടുകൊണ്ടിരിക്കുകയോ, കുററവിമുക്തരാക്കപ്പെടുകപോലുമോ, ചെയ്യുമ്പോഴും തങ്ങളുടെ ഹൃദയങ്ങളിൽ ന്യായപ്രമാണത്തിന്റെ സാരം എഴുതപ്പെട്ടിരിക്കുന്നതായി പ്രകടമാക്കുന്നവർ അവർ തന്നെയാണ്‌.” മാതൃകായോഗ്യമായ ക്രിസ്‌തീയനടത്ത സാധാരണയായി വിലമതിക്കപ്പെടുകയും സ്‌നേഹം വളരാനിടയാക്കുകയും ചെയ്യും.

30. നാടകീയ സാഹചര്യങ്ങളിൽ മാത്രമാണോ സ്‌നേഹം പ്രദർശിപ്പിക്കേണ്ടത്‌? നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നതെന്തുകൊണ്ട്‌?

30 സ്‌നേഹം നാടകീയമായ സാഹചര്യങ്ങൾ സ്വയം വെളിപ്പെടാൻ കാത്തിരിക്കുന്നില്ല. ചിലകാര്യങ്ങളിൽ സ്‌നേഹം വസ്‌ത്രംപോലെയാണ്‌. നിങ്ങളുടെ വസ്‌ത്രത്തെ അടുപ്പിച്ചു നിർത്തുന്നതെന്താണ്‌? കയറുകൊണ്ടുളള ചുരുക്കം ചില വലിയ കെട്ടുകളാണോ? അതോ നൂലിന്റെ ആയിരക്കണക്കിന്‌ ചെറിയ തുന്നലുകളാണോ? ആയിരക്കണക്കിനു ചെറിയ തുന്നലുകളാണ്‌. നാം അക്ഷരീയമായ വസ്‌ത്രത്തെക്കുറിച്ചോ ആത്‌മീയ “വസ്‌ത്രങ്ങളെ”ക്കുറിച്ചോ പറഞ്ഞാലും അതു സത്യമാണ്‌. അനുദിനം പ്രത്യക്ഷമാകുന്ന ചെറിയ വാക്കുകളുടെയും പ്രവൃത്തികളുടെയും തുടർന്നുകൊണ്ടിരിക്കുന്ന ഒരു ശേഖരമാണ്‌ നമ്മെ “വസ്‌ത്രമണിയിക്കുന്നതും” നാം ആരാണെന്നു വെളിപ്പെടുത്തുന്നതും. അത്തരം ആത്മീയവസ്‌ത്രം ഭൗതീക വസ്‌ത്രത്തെപ്പോലെ ജീർണ്ണിക്കുകയോ വിലയില്ലാത്തതായിത്തീരുകയോ ഇല്ല. ബൈബിൾ പറയുന്നതുപോലെ അത്‌ “അക്ഷയവേഷ”മാണ്‌.—1 പത്രോസ്‌ 3:4.

31. കൊലോസ്യർ 3:9, 10, 12, 14-ൽ സ്‌നേഹത്തെ സംബന്ധിച്ച ഏതു നല്ല ബുദ്ധിയുപദേശം നൽകപ്പെട്ടിരിക്കുന്നു?

31 നിങ്ങളുടെ വിവാഹം “ഐക്യത്തിന്റെ ഒരു സമ്പൂർണ്ണബന്ധ”ത്താൽ യോജിപ്പിച്ചു നിർത്തപ്പെടാൻ നിങ്ങളാഗ്രഹിക്കുന്നുവോ? എങ്കിൽ, കൊലോസ്യർ 3:9, 10, 12, 14-ൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നതുപോലെ ചെയ്യുക: “പഴയ വ്യക്തിത്വത്തെ അതിന്റെ ആചാരങ്ങളോടെ ഉരിഞ്ഞുകളയുകയും പുതിയ വ്യക്തിത്വം ധരിക്കുകയും ചെയ്യുക . . . അനുകമ്പയുടെ മൃദുലവാത്സല്യങ്ങളും ദയയും മനസ്സിന്റെ എളിമയും ധരിച്ചുകൊളളുക . . . സ്‌നേഹം ധരിച്ചുകൊളളുക, എന്തുകൊണ്ടെന്നാൽ അത്‌ ഐക്യത്തിന്റെ ഒരു സമ്പൂർണ്ണബന്ധമാകുന്നു.”

[അധ്യയന ചോദ്യങ്ങൾ]