വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അർമഗെദ്ദോനുശേഷം ഒരു പറുദീസാഭൂമി

അർമഗെദ്ദോനുശേഷം ഒരു പറുദീസാഭൂമി

അധ്യായം 19

അർമഗെദ്ദോനുശേഷം ഒരു പറുദീസാഭൂമി

1. (എ) അർമഗെദ്ദോനെ സംബന്ധിച്ചുളള ഒരു പൊതുവീക്ഷണം എന്താണ്‌? (ബി) ബൈബിൾ അതിനെ സംബന്ധിച്ച്‌ എന്തു പറയുന്നു?

1 “അർമഗെദ്ദോൻ” പലർക്കും ഭയജനകമായ ഒരു പദമാണ്‌. മിക്കപ്പോഴും ലോകനേതാക്കൻമാർ സാധ്യതയുളള ഒരു മൂന്നാം ലോകമഹായുദ്ധത്തെ പരാമർശിക്കാൻ അതുപയോഗിക്കുന്നു. എന്നിരുന്നാലും, ദൈവം നടത്തുന്ന നീതിനിഷ്‌ഠമായ ഒരു യുദ്ധത്തിന്റെ സ്ഥലമായിട്ടാണു ബൈബിൾ അർമഗെദ്ദോനെക്കുറിച്ചു പറയുന്നത്‌. (വെളിപ്പാട്‌ 16:14, 16, ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം) ദൈവത്തിന്റെ ഈ യുദ്ധം നീതിയുളള ഒരു നൂതനക്രമത്തിനു വഴിയൊരുക്കും.

2. (എ) അർമഗെദ്ദോനിൽ ആർ നശിപ്പിക്കപ്പെടും? (ബി) അതുകൊണ്ടു നാം ജ്ഞാനപൂർവം ഏതു നടപടികൾ ഒഴിവാക്കണം?

2 നല്ലവരെയും ദുഷ്ടരെയും കൊല്ലുന്ന മനുഷ്യരുടെ യുദ്ധങ്ങളിൽനിന്നു വ്യത്യസ്‌തമായി അർമഗെദ്ദോൻ ദുഷ്ടൻമാരെ മാത്രമേ നശിപ്പിക്കുകയുളളു. (സങ്കീർത്തനം 92:7) യഹോവയാം ദൈവമായിരിക്കും ന്യായാധിപൻ, അവൻ തന്റെ നീതിയുളള നിയമങ്ങളനുസരിക്കാൻ മനഃപൂർവം വിസമ്മതിക്കുന്നവരെയെല്ലാം നീക്കം ചെയ്യും. ഇന്ന്‌ അനേകർ ദുർവൃത്തി, മദ്യലഹരി, വ്യാജംപറച്ചിൽ, അല്ലെങ്കിൽ വഞ്ചന മുതലായവയിൽ യാതൊരു തെററും കാണുന്നില്ല. എന്നാൽ ദൈവം പറയുന്നതനുസരിച്ച്‌ ഇവ തെററാണ്‌. അതുകൊണ്ട്‌ അവ ചെയ്യുന്നതിൽ തുടരുന്നവരെ അവൻ അർമഗെദ്ദോനിൽ രക്ഷിക്കുകയില്ല. (1 കൊരിന്ത്യർ 6:9, 10; വെളിപ്പാട്‌ 21:8) ഈ കാര്യങ്ങൾ സംബന്ധിച്ചുളള ദൈവത്തിന്റെ നിയമങ്ങൾ അറിയുമ്പോൾ, അത്തരം ദുഷ്‌ക്കാര്യങ്ങൾ ചെയ്‌തുകൊണ്ടിരിക്കുന്നവർ തങ്ങളുടെ നടപടിക്കു മാററം വരുത്തുന്നതു പ്രധാനമാണ്‌.

3. (എ) യേശു ഏതൽക്കാലലോകത്തിന്റെ അന്ത്യത്തെ എന്തിനോടു താരതമ്യപ്പെടുത്തി? (ബി) സാത്താനും അവന്റെ ഭൂതങ്ങൾക്കും എന്തു സംഭവിക്കും? (സി) തുടർന്നുവരുന്ന പേജുകളിലെ തിരുവെഴുത്തുകളനുസരിച്ചു പറുദീസാഭൂമിയിൽ ഏതുതരം അവസ്ഥകൾ ആസ്വദിക്കപ്പെടും?

3 അർമഗെദ്ദോനുശേഷം ഈ ദുഷ്ടലോകത്തിന്റെ യാതൊരു ഭാഗവും ശേഷിക്കയില്ല. ദൈവത്തെ സേവിക്കുന്നവർ മാത്രമേ തുടർന്നു ജീവിക്കുകയുളളു. (1 യോഹന്നാൻ 2:17) യേശുക്രിസ്‌തു ഈ അവസ്ഥയെ നോഹയുടെ നാളിലെ അവസ്ഥയോടു താരതമ്യപ്പെടുത്തി. (മത്തായി 24:37-39; 2 പത്രോസ്‌ 3:5-7, 13; 2:5) അർമഗെദ്ദോനുശേഷം ഭൂമിമേൽ ഭരിക്കുന്ന ഏക ഗവൺമെൻറ്‌ ദൈവരാജ്യമായിരിക്കും. സാത്താനും അവന്റെ ഭൂതങ്ങളും പൊയ്‌പ്പോയിരിക്കും. (വെളിപ്പാട്‌ 20:1-3) തുടർന്നുവരുന്ന പേജുകളിൽ അനുസരണമുളള മനുഷ്യർ ആസ്വദിക്കുമെന്നു ബൈബിൾ സൂചിപ്പിക്കുന്ന ചില അനുഗ്രഹങ്ങൾ പരിചിന്തിക്കുക.

സകല മനുഷ്യവർഗവും സമാധാനത്തിൽ

“നമുക്ക്‌ ഒരു കുട്ടി ജനിച്ചിരിക്കുന്നു, നമുക്ക്‌ ഒരു പുത്രൻ നല്‌കപ്പെട്ടിരിക്കുന്നു; രാജകീയ ഭരണം അവന്റെ തോളിൽ വരും. അവന്‌. . .സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. രാജകീയഭരണത്തിനും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല.”—യെശയ്യാവ്‌ 9:6, 7.

“അവന്റെ നാളുകളിൽ നീതിമാൻ തഴയ്‌ക്കും, ചന്ദ്രനില്ലാതാകുംവരെ സമാധാന സമൃദ്ധിയും. അവനു സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അററങ്ങളോളവും പ്രജകളുണ്ടായിരിക്കും.”—സങ്കീർത്തനം 72:7, 8.

മേലാൽ യുദ്ധമില്ല

“ജനങ്ങളേ, വരുവിൻ, യഹോവയുടെ പ്രവർത്തനങ്ങൾ കാണുക. അവൻ ഭൂമിയിൽ വിസ്‌മയകരമായ കാര്യങ്ങൾ സംഭവിപ്പിച്ചിരിക്കുന്നു. അവൻ ഭൂമിയുടെ അററംവരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു.”—സങ്കീർത്തനം 46:8, 9.

ഓരോരുത്തർക്കും നല്ല വീടുകളും ആസ്വാദ്യമായ വേലയും

“അവർ തീർച്ചയായും വീടുകൾ പണിതു പാർക്കും. . .അവർ പണിയുകയും മറെറാരാൾ പാർക്കുകയുമില്ല; അവർ നടുകയും മറെറാരാൾ ഭക്ഷിക്കുകയുമില്ല. . .എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങളുടെ സ്വന്തം കൈകളുടെ പ്രവൃത്തി പൂർണമായും ഉപയോഗിക്കും. അവരുടെ പ്രയത്‌നം പാഴാവുകയില്ല, അവരുടെ പ്രസവം ക്ലേശനിർഭരമായിരിക്കുകയില്ല; എന്തുകൊണ്ടെന്നാൽ അവർ യഹോവ തെരഞ്ഞെടുക്കുന്നവർ ചേർന്നുണ്ടാകുന്ന സന്തതിയാകുന്നു. അവരുടെ വംശജർ അവരോടുകൂടെ ഉണ്ടായിരിക്കും.”—യെശയ്യാവ്‌ 65:21-23.

കുററകൃത്യവും അക്രമവും ദുഷ്ടതയും പൊയ്‌പോയിരിക്കും

“എന്തെന്നാൽ ദുഷ്‌പ്രവൃത്തിക്കാർതന്നെ ഛേദിക്കപ്പെടും. . .അല്‌പകാലവുംകൂടെ കഴിഞ്ഞാൽ ദുഷ്ടൻ മേലാൽ ഉണ്ടായിരിക്കയില്ല; നീ അവന്റെ സ്ഥലത്ത്‌ അവൻ ഉണ്ടോയെന്നു തെരഞ്ഞുനോക്കും, അവൻ ഉണ്ടായിരിക്കയില്ലെന്നു തീർച്ചയാണ്‌.”—സങ്കീർത്തനം 37:9, 10.

“ദുഷ്ടൻമാരെ സംബന്ധിച്ചിടത്തോളം അവർ ഭൂമിയിൽ നിന്നുതന്നെ ഛേദിക്കപ്പെടും.” വഞ്ചകൻമാരെ സംബന്ധിച്ചാണെങ്കിൽ അവർ അതിൽനിന്നു പറിച്ചുനീക്കപ്പെടും.—സദൃശവാക്യങ്ങൾ 2:22.

ഭൂമിമുഴുവൻ ഒരു പറുദീസ

“നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും” എന്നു യേശു പറഞ്ഞു.—ലൂക്കോസ്‌ 23:43.

“നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും.”—സങ്കീർത്തനം 37:29.

എല്ലാവർക്കും ഭക്ഷിക്കാൻ ധാരാളം നല്ല വസ്‌തുക്കൾ

“സൈന്യങ്ങളുടെ യഹോവ തീർച്ചയായും. . .സകല ജനങ്ങൾക്കുംവേണ്ടി നല്ലപോലെ എണ്ണചേർത്ത ഭോജനങ്ങൾ കൊണ്ടുളള ഒരു വിരുന്ന്‌, മട്ടൂറിയ വീഞ്ഞുകൊണ്ടും നല്ലപോലെ എണ്ണചേർത്തു മജ്ജനിറച്ച ഭോജനങ്ങൾ കൊണ്ടും. . .ഒരു വിരുന്നുതന്നെ നടത്തും.”—യെശയ്യാവ്‌ 25:6.

“ഭൂമിയിൽ ധാരാളം ധാന്യം ഉണ്ടായിരിക്കും; പർവതങ്ങളുടെ മുകളിൽ ഒരു കവിഞ്ഞൊഴുക്ക്‌ ഉണ്ടായിരിക്കും.” “ഭൂമിതന്നെ അതിന്റെ വിളവു നൽകും; ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.”—സങ്കീർത്തനം 72:16; 67:6.

4, 5. (എ) പറുദീസാഭൂമിയിൽ മേലാൽ ഏതവസ്ഥകൾ സ്ഥിതിചെയ്യുകയില്ല? (ബി) ഇന്ന്‌ അനേകം സ്ഥലങ്ങളിലും ആളുകൾക്കു ചെയ്യാൻ കഴിയാത്ത എന്തു ചെയ്യാൻ അവർ പ്രാപ്‌തരായിരിക്കും?

4 തീർച്ചയായും ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചാക്കിയ തോട്ടംപോലെയുളള പറുദീസാഭൂമിയിൽ ജീവിക്കാൻ നിങ്ങളാഗ്രഹിക്കുന്നു. (ഉൽപ്പത്തി 2:8; ലൂക്കോസ്‌ 23:43) ചിന്തിക്കുക—മേലാൽ യുദ്ധമോ കുററകൃത്യമോ അക്രമമോ ഇല്ല. ഉപദ്രവഭീതികൂടാതെ പകലോ രാത്രിയിലോ ഏതു സമയത്തും എവിടെയും നടക്കാൻ നിങ്ങൾക്കു കഴിയും. ദുഷ്ടൻമാർ മേലാൽ ഉണ്ടായിരിക്കയില്ല.—സങ്കീർത്തനം 37:35-38.

5 ജനങ്ങളെ ഞെരുക്കാൻ വഞ്ചകരായ രാജ്യതന്ത്രജ്ഞൻമാരോ അത്യാഗ്രഹികളായ വ്യാപാരനേതാക്കൻമാരോ ഉണ്ടായിരിക്കയില്ലെന്നാണ്‌ അതിന്റെ അർഥം. സൈനികായുധങ്ങൾക്കു മുടക്കാൻ ഉയർന്ന നികുതികളാൽ ജനങ്ങൾ ഭാരപ്പെടുകയുമില്ല. വീണ്ടുമൊരിക്കലും, നിർവാഹമില്ലാത്തതിനാൽ നല്ല ഭക്ഷണവും സുഖപ്രദമായ വീടും ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കയില്ല. തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വിലക്കയററവും മേലാൽ ഉണ്ടായിരിക്കയില്ല. ഇന്നു കുടുംബങ്ങളെ ക്ലേശിപ്പിക്കുന്ന കുഴപ്പങ്ങളും ഇനി ഇല്ലായിരിക്കും. എല്ലാവർക്കും ഉല്ലാസപ്രദമായ വേല ചെയ്യാനുണ്ടായിരിക്കും, അവർക്കു തങ്ങളുടെ അധ്വാനത്തിന്റെ ഫലങ്ങൾ കാണാനും ആസ്വദിക്കാനും കഴിയും.

6. (എ) അർമഗെദ്ദോനെ അതിജീവിക്കുന്നവർ ഏതു വേല ചെയ്യും? (ബി) ചെയ്യപ്പെടുന്ന വേലയെ ദൈവം എങ്ങനെ അനുഗ്രഹിക്കും?

6 അർമഗെദ്ദോനെ അതിജീവിക്കുന്നവർക്ക്‌, ആദ്യമായി, ഭൂമിയെ വെടിപ്പാക്കി പഴയ വ്യവസ്ഥിതിയുടെ ശൂന്യശിഷ്ടങ്ങൾ നീക്കംചെയ്യാനുളള ജോലി ഉണ്ടായിരിക്കും. പിന്നീടു രാജ്യഭരണത്തിന്റെ നടത്തിപ്പിൻകീഴിൽ ഭൂമിയിൽ കൃഷിചെയ്യാനും അതിനെ നിവാസയോഗ്യമായ ഒരു രമണീയസ്ഥലമാക്കാനുമുളള പദവി അവർക്കു ലഭിക്കും. അത്‌ എന്തോരു സന്തുഷ്ടമായ ജോലിയായിരിക്കും! ചെയ്യപ്പെടുന്ന എല്ലാററിനെയും ദൈവം അനുഗ്രഹിക്കും. വിളവുകൾ ഉൽപ്പാദിപ്പിക്കുന്നതിനും ആടുമാടുകളെ വളർത്തുന്നതിനും പററിയ കാലാവസ്ഥ അവൻ പ്രദാനം ചെയ്യും. അവയെ രോഗത്തിൽനിന്നും ഉപദ്രവത്തിൽനിന്നും സംരക്ഷിക്കുന്നതിൽ അവൻ ശ്രദ്ധിക്കുന്നതായിരിക്കും.

7. (എ) ദൈവത്തിന്റെ ഏതു വാഗ്‌ദത്തം നിറവേറും? (ബി) ക്രിസ്‌ത്യാനികൾ ദൈവത്തിന്റെ വാഗ്‌ദത്തപ്രകാരം എന്തിനുവേണ്ടി കാത്തിരിക്കുന്നു?

7 ബൈബിൾസങ്കീർത്തനക്കാരനിലൂടെ നൽകപ്പെട്ട, സ്‌നേഹവാനായ സ്രഷ്ടാവിന്റെ ഈ വാഗ്‌ദത്തം നിറവേററപ്പെടും: “നീ നിന്റെ കൈ തുറക്കുകയും ഏതു ജീവിയുടേയും ആഗ്രഹത്തെ തൃപ്‌തിപ്പെടുത്തുകയും ചെയ്യുന്നു.” (സങ്കീർത്തനം 145:16) അതെ, ദൈവഭയമുളള ആളുകളുടെ ഉചിതമായ എല്ലാ ആഗ്രഹങ്ങൾക്കും പൂർണമായി തൃപ്‌തിവരും. ഭൂമിയിലെ പറുദീസയിൽ ജീവിതം എത്ര വിശിഷ്ടമായിരിക്കുമെന്നു നമുക്ക്‌ ഊഹിക്കാൻപോലും ആവുകയില്ല. തന്റെ ജനത്തെ അനുഗ്രഹിക്കാനുളള ദൈവത്തിന്റെ ക്രമീകരണത്തെക്കുറിച്ചു പറഞ്ഞുകൊണ്ട്‌ അപ്പോസ്‌തലനായ പത്രോസ്‌ എഴുതി: “നാം അവന്റെ [ദൈവത്തിന്റെ] വാഗ്‌ദത്തപ്രകാരം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയുമുണ്ട്‌, അവയിൽ നീതി വസിക്കേണ്ടതാണ്‌.”—2 പത്രോസ്‌ 3:13; യെശയ്യാവ്‌ 65:17; 66:22.

8. (എ) നമുക്കു പുതിയ ഭൗതികാകാശങ്ങളുടെ ആവശ്യമില്ലാത്തതെന്തുകൊണ്ട്‌? (ബി) “പുതിയ ആകാശങ്ങൾ” എന്താണ്‌?

8 ഈ “പുതിയ ആകാശങ്ങൾ” എന്താണ്‌? അവ പുതിയ ഭൗതികാകാശങ്ങൾ അല്ല. ദൈവം നമ്മുടെ ഭൗതികാകാശങ്ങളെ പൂർണതയുളളതായി ഉണ്ടാക്കി, അവ അവനു മഹത്വം കൈവരുത്തുകയും ചെയ്യുന്നു. (സങ്കീർത്തനം 8:3; 19:1, 2) “പുതിയ ആകാശങ്ങൾ” ഭൂമിമേലുളള ഒരു പുതിയ ഭരണാധിപത്യത്തെയാണു പരാമർശിക്കുന്നത്‌. ഇപ്പോഴത്തെ “ആകാശങ്ങൾ” മനുഷ്യനിർമിത ഗവൺമെൻറുകളാണ്‌. അവ അർമഗെദ്ദോനിൽ നീങ്ങിപ്പോകും. (2 പത്രോസ്‌ 3:7) അവയ്‌ക്കു പകരം വരുന്ന “പുതിയ ആകാശങ്ങൾ“ ദൈവത്തിന്റെ സ്വർഗീയ ഗവൺമെൻറ്‌ ആയിരിക്കും. അതിന്റെ രാജാവ്‌ യേശുക്രിസ്‌തു ആയിരിക്കും. എന്നാൽ അവന്റെ വിശ്വസ്‌താനുഗാമികളിൽ 1,44,000 പേർ “പുതിയ ആകാശങ്ങ”ളുടെ ഭാഗമായി അവനോടുകൂടെ ഭരിക്കും.—വെളിപ്പാട്‌ 5:9, 10; 14:1, 3.

9. (എ) “പുതിയ ഭൂമി” എന്താണ്‌? (ബി) നശിപ്പിക്കപ്പെടുന്ന ഭൂമി എന്താണ്‌?

9 അപ്പോൾ, “പുതിയ ഭൂമി” എന്താണ്‌? അത്‌ ഒരു പുതിയ ഗ്രഹമല്ല. തികച്ചും മനുഷ്യാധിവാസയോഗ്യമായിട്ടാണു ദൈവം ഈ ഭൂഗ്രഹത്തെ നിർമിച്ചത്‌, അത്‌ എന്നേക്കും നിലനിൽക്കണമെന്നുളളത്‌ അവന്റെ ഇഷ്ടമാണ്‌. (സങ്കീർത്തനം 104:5) “പുതിയഭൂമി” ജനങ്ങളുടെ ഒരു പുതിയ സമൂഹത്തെ അഥവാ സമുദായത്തെ പരാമർശിക്കുന്നു. ബൈബിൾ മിക്കപ്പോഴും “ഭൂമി” എന്ന പദം ഉപയോഗിക്കുന്നത്‌ ആ വിധത്തിലാണ്‌. ദൃഷ്ടാന്തമായി, അതു പറയുന്നു: “സർവഭൂമിയും [ജനങ്ങളെ അർഥമാക്കുന്നു] ഏകഭാഷയുളളതായി തുടർന്നു.” (ഉൽപ്പത്തി 11:1) നശിപ്പിക്കപ്പെടുന്ന ഭൂമി, തങ്ങളേത്തന്നെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ ഭാഗമാക്കിത്തീർക്കുന്ന ജനങ്ങളാണ്‌. (2 പത്രോസ്‌ 3:7) അവരുടെ സ്ഥാനത്തുവരുന്ന “പുതിയ ഭൂമി” ദുഷ്ടജനങ്ങളുടെ ഈ ലോകത്തിൽനിന്നു തങ്ങളേത്തന്നെ വേർപെടുത്തിയിട്ടുളള യഥാർഥ ദൈവദാസൻമാർ ചേർന്നുണ്ടാകുന്നതായിരിക്കും.—യോഹന്നാൻ 17:14; 1 യോഹന്നാൻ 2:17.

10. (എ)ഇപ്പോൾ ആർ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു, എന്തിലേക്ക്‌? (ബി) തുടർന്നുവരുന്ന പേജുകളിലെ തിരുവെഴുത്തുകളനുസരിച്ചു മാനുഷഗവൺമെൻറുകൾക്കു ചെയ്യാൻ കഴിയാത്ത എന്തു പറുദീസാഭൂമിയിൽ ചെയ്യപ്പെടും?

10 ഇപ്പോൾത്തന്നെ “പുതിയ ഭൂമി”യുടെ ഭാഗമായിത്തീരാൻപോകുന്ന സകല വർഗങ്ങളിലും ജനതകളിലുംപെട്ട ആളുകൾ ക്രിസ്‌തീയസഭയിൽ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അവരുടെ ഇടയിൽ നിലവിലുളള ഐക്യവും സമാധാനവും അർമഗെദ്ദോനുശേഷമുളള പറുദീസാഭൂമിയിലെ ഉല്ലാസപ്രദമായ ജീവിതത്തിന്റെ ഒരു ചെറിയ പൂർവവീക്ഷണം മാത്രമാണ്‌. വാസ്‌തവത്തിൽ, യാതൊരു മാനുഷഗവൺമെൻറിനും ചെയ്യാൻ ആശിക്കാൻപോലും കഴിയാത്തവ ദൈവരാജ്യം നടപ്പിലാക്കും. അടുത്തുവരുന്ന പേജുകളിൽ അത്തരം അനുഗ്രഹങ്ങളിൽ ചുരുക്കം ചിലതു പരിചിന്തിക്കുക.

സകല മനുഷ്യവർഗത്തിന്റെയും സ്‌നേഹപുരസ്സരമായ സാഹോദര്യം

“ദൈവം പക്ഷപാതിത്വമുളളവനല്ല, എന്നാൽ ഏതു ജനതയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്‌.”—പ്രവൃത്തികൾ 10:34, 35.

“നോക്കൂ! സകല ജനതകളിലും ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലും നിന്ന്‌ യാതൊരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപുരുഷാരം. . .അവർക്കു മേലാൽ വിശക്കുകയില്ല. ഇനി ദാഹിക്കുകയുമില്ല.”—വെളിപ്പാട്‌ 7:9, 16.

മനുഷ്യരും മൃഗങ്ങളും തമ്മിൽ സമാധാനം

“ചെന്നായി യഥാർഥത്തിൽ കുറേസമയം ആണാട്ടിൻ കുട്ടിയോടുകൂടെ വസിക്കും, പുളളിപ്പുലിതന്നെ കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും, പശുക്കിടാവും കുഞ്ചിരോമമുളള യുവസിംഹവും നന്നായി പോഷിപ്പിച്ച മൃഗവുമെല്ലാം ഒരുമിച്ചു കഴിഞ്ഞുകൂടും. വെറുമൊരു ബാലൻ അവയുടെമേൽ നായകനായിരിക്കും.”—യെശയ്യാവ്‌ 11:6; യെശയ്യാവ്‌ 65:25.

മേലാൽ രോഗമോ വാർധക്യമോ മരണമോ ഇല്ല

“ആ കാലത്തു കുരുടൻമാരുടെ കണ്ണുകൾ തുറക്കപ്പെടും, ചെകിടരുടെ ചെവികൾതന്നെ തുറക്കപ്പെടും. ആ കാലത്തു മുടന്തൻ ഒരു മാനിനെപ്പോലെതന്നെ കയറിപ്പോകും. ഊമന്റെ നാവു സന്തോഷിച്ചുഘോഷിക്കും.”—യെശയ്യാവ്‌ 35:5, 6.

“ദൈവംതന്നെ അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുന്നതല്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. പൂർവകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—വെളിപ്പാട്‌ 21:3, 4.

മരിച്ചവർ ജീവനിലേക്കു തിരികെ വരുത്തപ്പെടുന്നു

“സ്‌മാരകക്കല്ലറകളിലുളള എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.

“സമുദ്രം അതിലുളള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു, മരണവും ഹേഡീസും അവയിലുളള മരിച്ചവരെയും ഏല്‌പിച്ചുകൊടുത്തു.”—വെളിപ്പാട്‌ 20:13.

11. ആളുകൾ ഇക്കാലത്തു നിർമിക്കുന്ന പറുദീസകളെ മിക്കപ്പോഴും നശിപ്പിക്കുന്നതെന്ത്‌?

11 ദൈവരാജ്യത്തിൻകീഴിലെ പറുദീസാ ഈ പഴയ വ്യവസ്ഥിതിക്കു കൈവരുത്താൻ കഴിയുന്ന എന്തിനെക്കാളും എത്രയോ മെച്ചമായിരിക്കും! ഇക്കാലത്തു ചിലർ തങ്ങൾ വസിക്കുന്നടം ഒരു പറുദീസാപോലെ ആക്കിയിട്ടുണ്ടെന്നുളളതു സത്യംതന്നെ, എന്നാൽ ഈ സ്ഥലങ്ങളിൽ ഒരുമിച്ചു പാർക്കുന്നവർ നീചരും സ്വാർഥരുമായിരിക്കാം, അവർ അന്യോന്യം വെറുക്കുകപോലും ചെയ്‌തേക്കാം. കാലക്രമത്തിൽ അവർ രോഗികളായിത്തീരുന്നു, വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അർമഗെദ്ദോനുശേഷം ഭൂമിയിലെ പറുദീസയിൽ കേവലം മനോഹരമായ ഭവനങ്ങളെയും തോട്ടങ്ങളെയും ഉദ്യാനങ്ങളെയുംകാൾ വളരെയധികം ഉൾപ്പെട്ടിരിക്കും.

12, 13. (എ) അർമഗെദ്ദോനുശേഷം ഏതു സമാധാനാവസ്ഥകൾ നിലവിൽ വരും? (ബി) ഈ അവസ്ഥകൾ കൈവരുത്തുന്നതിന്‌ ആവശ്യമായിരിക്കുന്നതെന്ത്‌?

12 അതിനെക്കുറിച്ചു ചിന്തിക്കുക. എല്ലാ വർഗങ്ങളിലും ജനതകളിലുംപെട്ട ആളുകൾ സഹോദരീസഹോദരൻമാരുടെ ഒരു കുടുംബംപോലെ ഒരുമിച്ചു വസിക്കാൻ പഠിക്കും. അവർ യഥാർഥമായി അന്യോന്യം സ്‌നേഹിക്കും. ആരും സ്വാർഥരോ നിർദയരോ ആയിരിക്കയില്ല. ആരും മറെറാരാളെ അയാളുടെ വർഗമോ വർണമോ ജൻമദേശമോ നിമിത്തം ദ്വേഷിക്കുകയില്ല. മുൻവിധി നീങ്ങിപ്പോകും. ഓരോരുത്തരും മററ്‌ ഓരോരുത്തരുടെയും യഥാർഥ സുഹൃത്തും അയൽക്കാരനും ആയിത്തീരും. സത്യമായി, അത്‌ ഒരു ആത്മീയവിധത്തിൽ ഒരു പറുദീസാ ആയിരിക്കും. നിങ്ങൾ “പുതിയ ആകാശങ്ങളിൻ”കീഴിൽ ഈ പറുദീസയിൽ ജീവിക്കാനിഷ്ടപ്പെടുന്നുവോ?

13 ഇന്ന്‌ ആളുകൾ സമാധാനത്തിൽ ഒരുമിച്ചു ജീവിക്കുന്നതിനെക്കുറിച്ചു ധാരാളം സംസാരിക്കുന്നുണ്ട്‌. അവർ ഒരു “ഐക്യരാഷ്‌ട്ര”സംഘടന സ്ഥാപിക്കുകപോലും ചെയ്‌തിട്ടുണ്ട്‌. എന്നിട്ടും ജനങ്ങളും ജനതകളും മുമ്പെന്നത്തേതിലുമധികം ഛിദ്രിച്ചിരിക്കുകയാണ്‌. എന്താണാവശ്യമായിരിക്കുന്നത്‌? ആളുകളുടെ ഹൃദയത്തിന്‌ ഒരു മാററം ആവശ്യമാണ്‌. എന്നാൽ ഈ ലോകത്തിലെ ഗവൺമെൻറുകൾക്ക്‌ അത്തരമൊരു അത്ഭുതം ചെയ്യുക കേവലം അസാധ്യമാണ്‌. എന്നിരുന്നാലും, ദൈവസ്‌നേഹത്തെക്കുറിച്ചുളള ബൈബിളിന്റെ സന്ദേശം അതു ചെയ്‌തുകൊണ്ടിരിക്കുകയാണ്‌.

14. ഈ പറുദീസായവസ്ഥകൾ സാക്ഷാത്‌ക്കരിക്കപ്പെടുമെന്നു തെളിയിക്കാൻ ഇപ്പോൾ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?

14 നീതിയുളള പുതിയ വ്യവസ്ഥിതിയെക്കുറിച്ചു പഠിക്കുന്നതിനാൽ അനേകരുടെ ഹൃദയങ്ങൾ ദൈവത്തെ സ്‌നേഹിക്കാൻ പ്രേരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട്‌ അവർ ദൈവത്തെപ്പോലെ മററുളളവരോടു സ്‌നേഹപൂർവകമായ വിധത്തിൽ പ്രവർത്തിക്കാനും തുടങ്ങുകയാണ്‌. (1 യോഹന്നാൻ 4:9-11, 20) അവരുടെ ജീവിതത്തിൽ വലിയ ഒരു മാററം സംഭവിക്കുന്നു എന്നാണതിന്റെ അർഥം. ദുഷ്ടമൃഗങ്ങളെപ്പോലെ നീചരും പകനിറഞ്ഞവരുമായിരുന്ന അനേകർ അങ്ങനെ സൗമ്യരും സമാധാനപ്രിയരുമായിത്തീർന്നിരിക്കുന്നു. അനുസരണമുളള ചെമ്മരിയാടുകളെപ്പോലെ, അവർ ക്രിസ്‌തീയ ആട്ടിൻകൂട്ടത്തിലേക്കു ചേർക്കപ്പെടുന്നു.

15. (എ) ക്രിസ്‌ത്യാനികളുടെ ഏതു രണ്ടു കൂട്ടങ്ങളുണ്ട്‌? (ബി) “പുതിയ ഭൂമി” ആയിത്തീരുന്ന ആദ്യത്തവർ ആരായിരിക്കും?

15 ക്രിസ്‌തുവിനോടുകൂടെ ഭരിക്കാനുളള 1,44,000 ക്രിസ്‌ത്യാനികളാകുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ കൂട്ടിച്ചേർപ്പാണ്‌ 1,900-ത്തിൽപരം വർഷമായി നടന്നുകൊണ്ടിരുന്നത്‌. ഇവരിൽ ചുരുക്കം ചിലർ മാത്രമേ ഭൂമിയിൽ ശേഷിച്ചിട്ടുളളു; അധികം പേരും ഇപ്പോൾത്തന്നെ ക്രിസ്‌തുവിനോടുകൂടെ സ്വർഗത്തിൽ ഭരിക്കുകയാണ്‌. (ലൂക്കോസ്‌ 12:32; വെളിപ്പാട്‌ 20:6) എന്നാൽ മററു ക്രിസ്‌ത്യാനികളെക്കുറിച്ചു സംസാരിച്ചുകൊണ്ടു യേശു പറഞ്ഞു: “[“ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ] ഈ തൊഴുത്തിൽ പെടാത്ത വേറെ ആടുകളും എനിക്കുണ്ട്‌; അവയെയും ഞാൻ കൊണ്ടുവരേണ്ടതാണ്‌, അവ എന്റെ ശബ്ദം കേൾക്കും, അവ ഒരു ആട്ടിൻകൂട്ടം, ഒരു ഇടയൻ ആയിത്തീരും.” (യോഹന്നാൻ 10:16) ഈ “വേറെ ആടുകളു”ടെ ഒരു “മഹാപുരുഷാരം” ഇപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അവരായിരിക്കും “പുതിയ ഭൂമി”യായിത്തീരുന്ന ആദ്യത്തവർ. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തിൽ അവർ ഭൗമിക പറുദീസയിലേക്കു കടന്നു ജീവിക്കത്തക്കവണ്ണം യഹോവ അവരെ “മഹോപദ്രവ”ത്തിൽ സംരക്ഷിക്കും.—വെളിപ്പാട്‌ 7:9, 10, 13-15.

16. ഏതത്ഭുതം മൃഗങ്ങളോടുകൂടെയുളള ജീവിതത്തെ ഉല്ലാസകരമാക്കിത്തീർക്കും?

16 അർമഗെദ്ദോനുശേഷം മറെറാരത്ഭുതം പറുദീസായവസ്ഥകളുടെ മഹിമ വർധിപ്പിക്കും. സിംഹങ്ങളും കടുവാകളും പുളളിപ്പുലികളും കരടികളും പോലെയുളള മൃഗങ്ങൾ ഇപ്പോൾ അപകടകാരികളാണ്‌; അന്ന്‌ അവ സമാധാനത്തിലായിരിക്കും. അന്നു വനത്തിലൂടെ നടക്കുന്നതും കുറെ സമയം ഒരു സിംഹവും പിന്നീട്‌ ഒരുപക്ഷേ ഒരു വലിയ കരടിയും നടക്കാൻ നിങ്ങളോടു ചേരുന്നതും എത്ര രസമായിരിക്കും! വീണ്ടുമൊരിക്കലും ആർക്കും മറെറാരു ജീവിയെ ഭയപ്പെടേണ്ടിവരികയില്ല.

17, 18. (എ) പറുദീസാഭൂമിയിൽ സങ്കടത്തിനുളള ഏതു കാരണം മേലാൽ ഉണ്ടായിരിക്കയില്ല? (ബി) എല്ലാവരും പൂർണാരോഗ്യം ആസ്വദിക്കുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്‌?

17 വീടുകളും തോട്ടങ്ങളും എത്ര മനോഹരമായിരുന്നാലും ആളുകൾ എത്ര ദയയും സ്‌നേഹവുമുളളവരായിരുന്നാലും, അല്ലെങ്കിൽ മൃഗങ്ങൾ എത്ര ഇണക്കമുളളവയായിരുന്നാലും നാം രോഗികളാകുകയും വാർധക്യം പ്രാപിക്കുകയും മരിക്കുകയുമാണെങ്കിൽ പിന്നെയും ദുഃഖമാണുണ്ടാകുക. എന്നാൽ എല്ലാവർക്കും പൂർണാരോഗ്യം കൈവരുത്താൻ ആർക്കു കഴിയും? ക്യാൻസറും ഹൃദ്രോഗങ്ങളും മററു രോഗങ്ങളും തുടച്ചുനീക്കുന്നതിൽ മാനുഷഗവൺമെൻറുകൾ പരാജയപ്പെട്ടിരിക്കുകയാണ്‌. അവർക്ക്‌ അതു ചെയ്യാൻ കഴിഞ്ഞെന്നുതന്നെ വന്നാലും അത്‌ ആളുകളെ വാർധക്യം പ്രാപിക്കുന്നതിൽനിന്നു തടയുകയില്ലെന്നു ഡോക്ടർമാർ സമ്മതിക്കുന്നു. നാം പിന്നെയും വാർധക്യം പ്രാപിക്കും. കാലക്രമത്തിൽ നമ്മുടെ കണ്ണുകൾ മങ്ങും, നമ്മുടെ മാംസപേശികൾ ദുർബലമാകും, നമുക്കു ജര ബാധിക്കും, നമ്മുടെ ശരീരത്തിനുളളിലെ അവയവങ്ങൾ തകരും. തുടർന്നു മരണവും നേരിടും. എത്ര സങ്കടകരം!

18 അർമഗെദ്ദോനുശേഷം പറുദീസാഭൂമിയിൽ ദൈവത്തിന്റെ മഹത്തായ ഒരു അത്ഭുതം അതിനെല്ലാം മാററം വരുത്തും. എന്തെന്നാൽ ബൈബിൾ വാഗ്‌ദത്തം ഇതാണ്‌: “യാതൊരു നിവാസിയും ‘എനിക്കു രോഗമാണ്‌’ എന്നു പറയുകയില്ല.” (യെശയ്യാവ്‌ 33:24) യേശുക്രിസ്‌തു ഭൂമിയിലായിരുന്നപ്പോൾ അവൻ സകലതരം ദീനവും രോഗവും സൗഖ്യമാക്കാനുളള തന്റെ പ്രാപ്‌തി തെളിയിച്ചു. നാം ആദാമിൽനിന്ന്‌ അവകാശപ്പെടുത്തിയ പാപം നിമിത്തമാണ്‌ അവ ഉണ്ടാകുന്നത്‌. (മർക്കോസ്‌ 2:1-12; മത്തായി 15:30, 31) രാജ്യഭരണത്തിൻകീഴിൽ വാർധക്യം പ്രാപിക്കൽ നിലയ്‌ക്കും. വൃദ്ധർ വീണ്ടും യുവാക്കളായിത്തീരുകപോലും ചെയ്യും. അതെ, ‘ഒരു മമനുഷ്യന്റെ മാംസം അവന്റെ യൗവനത്തിലേതിലും പുതുമയുളളതായിത്തീരും.’ (ഇയ്യോബ്‌ 33:25) അന്ന്‌ ഓരോ പ്രഭാതത്തിലും ഉണർന്നു നിങ്ങൾ തലേ ദിവസത്തേതിലും ആരോഗ്യവാനാണെന്നു തിരിച്ചറിയുന്നത്‌ എത്ര പുളകപ്രദമായിരിക്കും!

19. ഏത്‌ ഒടുക്കത്തെ ശത്രു നാസ്‌തിയാക്കപ്പെടും, എങ്ങനെ?

19 തീർച്ചയായും പറുദീസയിൽ യുവസഹജമായ പൂർണാരോഗ്യത്തിൽ ജീവിക്കുന്ന ആരും ഒരിക്കലും മരിക്കാനാഗ്രഹിക്കുകയില്ല. ആരും മരിക്കേണ്ടതുമില്ല! മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ അവർക്കു ലഭിക്കുന്നതിന്റെ അർഥം ഒടുവിൽ “നമ്മുടെ കർത്താവായ യേശുക്രിസ്‌തു മൂലമുളള നിത്യജീവനാ”കുന്ന ദൈവത്തിന്റെ മഹത്തായ ദാനം ആസ്വദിക്കുമെന്നാണ്‌. (റോമർ 6:23) ബൈബിൾ പറയുന്നതുപോലെ, ക്രിസ്‌തു “സകല ശത്രുക്കളെയും ദൈവം അവന്റെ പാദങ്ങളിൻകീഴിലാക്കുന്നതുവരെ രാജാവായി ഭരിക്കേണ്ടതാണ്‌. ഒടുക്കത്തെ ശത്രുവായി മരണം നാസ്‌തിയാക്കപ്പെടേണ്ടതാണ്‌.”—1 കൊരിന്ത്യർ 15:25, 26; യെശയ്യാവ്‌ 25:8.

20. ഇപ്പോൾ ജീവിക്കുന്നവർക്കു പുറമേ, ആർ പറുദീസാഭൂമി ആസ്വദിക്കും, അത്‌ എങ്ങനെ സാധ്യമാകും?

20 ഇപ്പോൾ മരിച്ചിരിക്കുന്നവർപോലും പറുദീസാഭൂമി ആസ്വദിക്കും! അവർ ജീവനിലേക്കു തിരികെ വരും! അതുകൊണ്ട്‌ ആ കാലത്തു ചരമ അറിയിപ്പുകൾക്കു പകരം പുനരുത്ഥാനം പ്രാപിച്ചവരെക്കുറിച്ചുളള സന്തോഷകരമായ റിപ്പോർട്ടുകളാണുണ്ടായിരിക്കുക. മരിച്ചുപോയിരുന്ന മാതാപിതാക്കളെയും കുട്ടികളെയും മററു പ്രിയപ്പെട്ടവരെയും ശവക്കുഴിയിൽനിന്നു തിരികെ സ്വാഗതം ചെയ്യുന്നത്‌ എത്ര അത്ഭുതകരമായിരിക്കും! പറുദീസാഭൂമിയുടെ മനോഹാരിതയെ നശിപ്പിക്കാൻ ശവസംസ്‌കാരമന്ദിരങ്ങളോ ശവക്കോട്ടകളോ ശവകുടീരശിലകളോ ഉണ്ടായിരിക്കയില്ല.

21. (എ) “പുതിയ ആകാശങ്ങളു”ടെ നിയമങ്ങളും നിർദേശങ്ങളും നടപ്പിലാക്കുന്നതിന്‌ ആർ സഹായിക്കും? (ബി) നാം യഥാർഥത്തിൽ “പുതിയ ആകാശങ്ങളും” “പുതിയ ഭൂമിയും” ആഗ്രഹിക്കുന്നുവെന്നു നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

21 പറുദീസാഭൂമിയിലെ കാര്യങ്ങൾ നടത്തുന്നതോ ഭരിക്കുന്നതോ ആരായിരിക്കും? സകല നിയമങ്ങളും നിർദേശങ്ങളും മീതെയുളള “പുതിയ ആകാശങ്ങളിൽ”നിന്നാണു വരുന്നത്‌. എന്നാൽ ഈ നിയമങ്ങളും നിർദേശങ്ങളും നടപ്പിലാക്കുന്നതിൽ ശ്രദ്ധിക്കുന്നതിനു ഭൂമിയിൽ വിശ്വസ്‌തരായ മനുഷ്യർ നിയമിക്കപ്പെട്ടിട്ടുണ്ടായിരിക്കും. ഈ പുരുഷൻമാർ സ്വർഗീയ രാജ്യത്തെ ഒരു പ്രത്യേകവിധത്തിൽ പ്രിതിനിധാനം ചെയ്യുന്നതുകൊണ്ടു ബൈബിൾ അവരെ “പ്രഭുക്കൻമാർ” എന്നു വിളിക്കുന്നു. (യെശയ്യാവ്‌ 32:1, 2; സങ്കീർത്തനം 45:16) ഇന്നു ക്രിസ്‌തീയ സഭയിൽപോലും അതിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നതിനും നടത്തുന്നതിനുമായി പുരുഷൻമാർ പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നുണ്ട്‌. (പ്രവൃത്തികൾ 20:28) അർമഗെദ്ദോനുശേഷം രാജ്യഗവൺമെൻറിനെ പ്രതിനിധാനം ചെയ്യാൻ യോഗ്യരായ മനുഷ്യരെ നിയമിക്കുന്നതിൽ ക്രിസ്‌തു ശ്രദ്ധിക്കുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ അവൻ ഭൂമിയിലെ കാര്യങ്ങളിൽ നേരിട്ടു താൽപ്പര്യം പ്രകടമാക്കും. ദൈവത്തിന്റെ “പുതിയ ആകാശങ്ങൾ”ക്കും “പുതിയ ഭൂമി”ക്കും വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നു നിങ്ങൾക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും? നീതിയുളള ആ പുതിയ വ്യവസ്ഥിതിയിൽ ജീവിക്കുന്നതിനുളള വ്യവസ്ഥകൾ പാലിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതിനാൽതന്നെ.—2 പത്രോസ്‌ 3:14.

[അധ്യയന ചോദ്യങ്ങൾ]