നാം ഇവിടെ സ്ഥിതിചെയ്യുന്നതിന്റെ കാരണം
അധ്യായം 7
നാം ഇവിടെ സ്ഥിതിചെയ്യുന്നതിന്റെ കാരണം
1. ചിന്തകരായ ആളുകൾ ഏതു നിഗമനത്തിലെത്തിയിരിക്കുന്നു?
1 ഭൂമിയിലെ ജീവിതത്തിന്റെ അർഥമെന്താണെന്നറിയാൻ ആളുകൾ ദീർഘനാളായി ജിജ്ഞാസ പ്രകടമാക്കിയിട്ടുണ്ട്. അവർ നക്ഷത്രനിബിഡമായ, ബൃഹത്തായ ആകാശത്തിലേക്കു നോക്കിയിട്ടുണ്ട്. അവർ വർണോജ്വലമായ സൂര്യാസ്തമയത്തെയും ഗ്രാമഭംഗിയെയും ആസ്വദിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം എന്തോ മഹത്തായ ഉദ്ദേശ്യമുണ്ടായിരിക്കണമെന്നു ചിന്തകരായ ആളുകൾ ന്യായവാദം ചെയ്തിരിക്കുന്നു. എന്നാൽ മിക്കപ്പോഴും തങ്ങളുടെ സ്ഥാനം എവിടെയെന്നറിയാൻ അവർ ജിജ്ഞാസുക്കളായിത്തീർന്നിട്ടുണ്ട്.—സങ്കീർത്തനം 8:3, 4.
2. ആളുകൾ ഏതു ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു?
2 ആയുസ്സിന്റെ ഏതെങ്കിലുമൊരു സമയത്ത് ആളുകൾ ചോദിക്കുന്നു: നാം ചുരുങ്ങിയ കാലം ജീവിച്ചിരുന്നു കഴിയുന്നത്ര ജീവിതം ആസ്വദിച്ചശേഷം മരിക്കേണ്ടവരാണോ? നാം യഥാർഥത്തിൽ എങ്ങോട്ടാണു പോകുന്നത്? ജനനവും ജീവിതവും മരണവും ഉൾക്കൊളളുന്ന ഹ്രസ്വമായ പരിവൃത്തിയെക്കാളധികം നമുക്കു പ്രതീക്ഷിക്കാനുണ്ടോ? (ഇയ്യോബ് 14:1, 2) ഈ സംഗതി മനസ്സിലാക്കുന്നതിന്, നാമിവിടെ എങ്ങനെ വന്നു? എന്ന ചോദ്യത്തിന്റെ ഉത്തരം നമ്മെ സഹായിക്കും.
പരിണാമമോ സൃഷ്ടിയോ?
3. പരിണാമം സംബന്ധിച്ച പഠിപ്പിക്കൽ എന്താണ്?
3 ചില സ്ഥലങ്ങളിൽ, നാം കാണുന്നതെല്ലാം താനേ വന്നുഭവിച്ചുവെന്നും അതു യാദൃച്ഛികമായി അഥവാ ആകസ്മിക സംഭവത്താൽ ഉളവായിയെന്നും പൊതുവേ പഠിപ്പിക്കുന്നുണ്ട്. അനേകം ദശലക്ഷം വർഷങ്ങൾകൊണ്ടു കീഴ്ത്തരരൂപങ്ങളിൽനിന്നു ജീവൻ പരിണമിച്ചുവെന്നും ഒടുവിൽ മനുഷ്യൻ ആസ്തിക്യത്തിൽ വന്നുവെന്നും പറയപ്പെടുന്നു. ഭൂമിയുടെ അനേകം ഭാഗങ്ങളിൽ ഈ പരിണാമസിദ്ധാന്തം ഒരു വസ്തുതയായി പഠിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ദശലക്ഷക്കണക്കിനു വർഷം മുമ്പു ജീവിച്ചിരുന്ന മനുഷ്യക്കുരങ്ങിനോടു സാദൃശ്യമുളള ഏതെങ്കിലും മൃഗത്തിൽനിന്നു നാം ഉത്ഭവിച്ചുവെന്നതു സത്യമാണോ? ഈ വലിയ പ്രപഞ്ചം യാദൃച്ഛികസംഭവത്താൽ ഉണ്ടായതാണോ?
4. “ദൈവം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു”വെന്നു നമുക്കു വിശ്വസിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
4 ബൈബിൾ പറയുന്നു: “ആദിയിൽ ദൈവം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചു. (ഉല്പത്തി 1:1) ശതകോടിക്കണക്കിനു നക്ഷത്രങ്ങളോടുകൂടിയ ആകാശങ്ങൾക്കും നമ്മുടെ ഭൂമിക്കും ഒരു ആരംഭമുണ്ടായിരുന്നുവെന്നതിനോടു ശാസ്ത്രവസ്തുതകൾ യോജിക്കുന്നു. അവ സൃഷ്ടിക്കപ്പെട്ടവയാണ്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനം വളരെ ക്രമത്തിലായതിനാൽ വർഷങ്ങൾ മുമ്പുകൂട്ടിത്തന്നെ അവയുടെ സ്ഥാനം തികച്ചും കൃത്യമായി നിശ്ചയിക്കാൻ കഴിയും. നക്ഷത്രങ്ങളും ഗ്രഹങ്ങളും പ്രപഞ്ചത്തിൽ ഗതിചെയ്തുകൊണ്ടിരിക്കുന്നതു ഗണിതശാസ്ത്രനിയമങ്ങളും തത്വങ്ങളുമനുസരിച്ചാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിററിയിൽനിന്നുളള ഒരു ഗണിതശാസ്ത്ര പ്രൊഫസ്സറായ പി. ഡിറാക്ക് സയിൻറിഫിക് അമേരിക്കൻ എന്ന മാസികയിൽ ഇങ്ങനെ പറഞ്ഞു: “ദൈവം വളരെ ഉയർന്ന ഒരു ഗണിതശാസ്ത്രജ്ഞനാണെന്നു പറഞ്ഞുകൊണ്ട് ഒരുവനു പക്ഷേ സാഹചര്യത്തെ വർണിക്കാൻ കഴിയും. അവൻ പ്രപഞ്ചത്തെ നിർമിക്കുന്നതിനു വളരെ പുരോഗമിച്ച ഗണിതശാസ്ത്രമാണ് ഉപയോഗിച്ചത്.”
5. നാം പരിണാമത്തിന്റെ ഉല്പന്നമായിരിക്കാതെ, സൃഷ്ടിക്കപ്പെട്ടതാണെന്നു നമ്മുടെ ഭൗതിക ശരീരം പ്രകടമാക്കുന്നതെങ്ങനെ?
5 ബൈബിൾ പ്രസ്താവിക്കുന്നു: “യഹോവ ദൈവമാകുന്നു എന്ന് അറിയുക. നാം തന്നെയല്ല, അവനാണു നമ്മെ ഉണ്ടാക്കിയിരിക്കുന്നത്.” (സങ്കീർത്തനം 100:3) നമ്മുടെ മനുഷ്യശരീരം വളരെ അത്ഭുതകരമായ രൂപകല്പന പ്രകടമാക്കുന്നതിനാൽ ഒരു ബൈബിളെഴുത്തുകാരൻ ദൈവത്തോട് ഇങ്ങനെ പറയാൻ പ്രേരിതനായി: “ഞാൻ ഭയജനകമായ ഒരു വിധത്തിൽ അത്ഭുതകരമായി നിർമിക്കപ്പെട്ടിരിക്കുന്നതിനാൽ ഞാൻ നിന്നെ പ്രകീർത്തിക്കും. . . . ഞാൻ രഹസ്യത്തിൽ നിർമിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ എന്റെ അസ്ഥികൾ നിന്നിൽനിന്നു മറഞ്ഞിരുന്നില്ല . . . നിന്റെ കണ്ണുകൾ എന്റെ ഭ്രൂണത്തെപ്പോലും കണ്ടു, നിന്റെ പുസ്തകത്തിൽ അവയുടെ ഭാഗങ്ങളെല്ലാം എഴുതപ്പെട്ടിരുന്നു.” (സങ്കീർത്തനം 139:14-16) ഒരു ശിശു അതിന്റെ മാതാവിന്റെ ഉളളിൽ അത്ഭുതകരമായ വിധത്തിലാണു വികാസം പ്രാപിക്കുന്നത്. ഇതു സംബന്ധിച്ചു ന്യൂസ് വീക്ക് മാസിക ഇങ്ങനെ പറയുകയുണ്ടായി: “തികച്ചും ലളിതമായി അത് ഒരു അത്ഭുതമാണ്.” അനന്തരം അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “യാതൊരു സാങ്കേതികവിദ്യയ്ക്കും സുപ്രധാനമായ ഗർഭധാരണസമയത്തെ കൃത്യമായി ചൂണ്ടിക്കാണിക്കാവുന്നതല്ല. ഒരു മനുഷ്യഭ്രൂണത്തിന്റെ അവയവങ്ങളെയും സഹസ്രക്കണക്കിനുളള സിരാശ്രേണികളെയും വികസിപ്പിച്ചെടുക്കുന്നതിനു പിന്നീട് ഏത് ആശ്ചര്യകരമായ ശക്തികൾ മുന്നോട്ടുവരുന്നുവെന്ന് യാതൊരു ശാസ്ത്രജ്ഞനും പറയാൻ സാധ്യമല്ല.”
6. നാം പരിണാമത്തിലല്ല, സൃഷ്ടിയിൽ വിശ്വസിക്കുന്നത് അർഥവത്തായിരിക്കുന്നതെന്തുകൊണ്ട്?
6 നമ്മുടെ വലിയ പ്രപഞ്ചത്തെക്കുറിച്ചു ചിന്തിക്കുക. അത്ഭുതകരമായ നിർമാണത്തോടും രൂപകല്പനയോടുംകൂടിയ നമ്മുടെ സ്വന്തം ശരീരത്തെക്കുറിച്ചും ചിന്തിക്കുക. ഇതു കേവലം പരിണമിച്ചുണ്ടായതോ താനേ ഉണ്ടായതോ അല്ലെന്നു സയുക്തികമായ ചിന്ത നമ്മെ ബോധ്യപ്പെടുത്തും. അവയ്ക്ക് ഒരു രൂപസംവിധായകൻ, ഒരു സ്രഷ്ടാവ് വേണമായിരുന്നു. നമുക്കു ചുററും കാണുന്ന മററു വസ്തുക്കളെക്കുറിച്ചു പരിചിന്തിക്കുക. നിങ്ങൾ നിങ്ങളുടെ വീട്ടിലായിരിക്കുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക: എന്റെ ഡസ്ക്കും വിളക്കും കിടക്കയും മേശയും ചുവരുകളും വീടുതന്നെയും പരിണമിച്ചുണ്ടായതാണോ? അതോ അവയ്ക്ക് ഒരു നിർമാതാവ് ആവശ്യമായിരുന്നോ? തീർച്ചയായും ബുദ്ധിശക്തിയുളള ആളുകൾ അവ നിർമിക്കേണ്ടിയിരുന്നു! അപ്പോൾ, വളരെയധികം സങ്കീർണമായ പ്രപഞ്ചത്തിനും നമുക്കുതന്നെയും ഒരു നിർമാതാവ് ആവശ്യമായിരുന്നില്ലെന്ന് എങ്ങനെ വാദിക്കാൻ കഴിയും? ദൈവമാണു നമ്മെ ഇവിടെ ആക്കിവെച്ചതെങ്കിൽ അതു ചെയ്യാൻ അവനു തീർച്ചയായും ഒരു കാരണം ഉണ്ടായിരുന്നിരിക്കണം.
7. (എ) താൻ സൃഷ്ടിയിൽ വിശ്വസിച്ചിരുന്നുവെന്നു യേശു പ്രകടമാക്കിയതെങ്ങനെ? (ബി) ആദാം ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്നതിനു കൂടുതലായ എന്തു തെളിവുണ്ട്?
7 യേശുക്രിസ്തുതന്നെ ആദ്യമനുഷ്യനെയും സ്ത്രീയെയുംകുറിച്ച് ഇങ്ങനെ പറഞ്ഞു: “ആദിമുതൽ അവരെ സൃഷ്ടിച്ചവൻ അവരെ ആണും പെണ്ണുമായി സൃഷ്ടിക്കുകയും ‘ഈ കാരണത്താൽ ഒരു മനുഷ്യൻ തന്റെ അപ്പനെയും അമ്മയെയും വിട്ടു തന്റെ ഭാര്യയോടു പററിനില്ക്കും, ഇരുവരും ഏകജഡമായിരിക്കും’ എന്നു പറയുകയും ചെയ്തു.” (മത്തായി 19:4, 5) ഇവിടെ യേശു ആദാമിന്റെയും ഹവ്വായുടെയും സൃഷ്ടി സംബന്ധിച്ച് ഉല്പത്തി 1:27-ൽനിന്നും 2:24-ൽനിന്നും ഉദ്ധരിക്കുകയായിരുന്നു. അങ്ങനെ അവൻ ഈ ബൈബിൾ വിവരണം സത്യമാണെന്നു ചൂണ്ടിക്കാണിക്കുകയായിരുന്നു. (യോഹന്നാൻ 17:17) മാത്രവുമല്ല, ബൈബിൾ ഹാനോക്കിനെ “ആദാംമുതൽ ഏഴാമൻ” എന്നു വിളിക്കുന്നു. (യൂദാ 14) ആദാം ഒരു യഥാർഥ വ്യക്തി അല്ലായിരുന്നെങ്കിൽ ഈ പ്രത്യേക വിധത്തിൽ ബൈബിൾ അവനെ തിരിച്ചറിയിക്കുകയില്ലായിരുന്നു.—ലൂക്കോസ് 3:37, 38.
8. മമനുഷ്യന്റെ ആരംഭത്തെക്കുറിച്ചുളള ഏതു വീക്ഷണം ബൈബിൾ പഠിപ്പിക്കുന്നില്ല?
8 മനുഷ്യനെ സൃഷ്ടിക്കുന്നതിനു ദൈവം പരിണാമപ്രക്രിയയെ ഉപയോഗിച്ചുവെന്നു ചിലർ പറയുന്നു. മനുഷ്യൻ പരിണമിച്ചുണ്ടാകാൻ ദൈവം അനുവദിച്ചുവെന്നും അവൻ ഒരു പ്രത്യേകഘട്ടത്തിൽ എത്തിയപ്പോൾ ദൈവം അവനിൽ ഒരു ദേഹിയെ കടത്തിവിട്ടുവെന്നും അവർ വാദിക്കുന്നു. എന്നാൽ ബൈബിളിലൊരിടത്തും ഈ ആശയം പ്രത്യക്ഷപ്പെടുന്നില്ല. പകരം, ചെടികളും മൃഗങ്ങളും “അവയുടെ തരമനുസരിച്ച്” സൃഷ്ടിക്കപ്പെട്ടതായി ബൈബിൾ പറയുന്നു. (ഉല്പത്തി 1:11, 21, 24) ഒരു തരം ചെടിയോ മൃഗമോ കാലക്രമത്തിൽ മറെറാരു തരമായി വികാസം പ്രാപിക്കുന്നില്ലെന്നു വസ്തുതകൾ പ്രകടമാക്കുന്നു. നാം പരിണാമത്തിന്റെ ഉല്പന്നമല്ലെന്നുളളതിനു കൂടുതൽ തെളിവുകൾ ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽ കാണാവുന്നതാണ്.
ദൈവം മനുഷ്യനെ സൃഷ്ടിച്ച വിധം
9. (എ) ബൈബിൾ മമനുഷ്യന്റെ സൃഷ്ടിയെ വർണിക്കുന്നതെങ്ങനെ? (ബി) ദൈവം മമനുഷ്യന്റെ നാസാരന്ധ്രങ്ങളിലേക്കു “ജീവശ്വാസം” ഊതിയപ്പോൾ എന്തു സംഭവിച്ചു?
9 ഭൂമിയിൽ ജീവിക്കാൻ ഭൂമിയിൽനിന്നാണു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. ബൈബിൾ പറയുന്ന പ്രകാരം: “യഹോവയായ ദൈവം നിലത്തെ പൊടിയിൽനിന്നു മനുഷ്യനെ നിർമിക്കാനും അവന്റെ നാസാരന്ധ്രങ്ങളിലേക്കു ജീവശ്വാസം ഊതാനും പ്രവർത്തിച്ചു തുടങ്ങി, മനുഷ്യൻ ഒരു ജീവനുളള ദേഹിയായിത്തീർന്നു.” (ഉല്പത്തി 2:7) മനുഷ്യൻ ദൈവത്തിന്റെ നേരിട്ടുളള ഒരു സൃഷ്ടിയായിരുന്നുവെന്ന് ഇതിൽനിന്നു നമുക്കു കാണാൻ കഴിയും. ഒരു പ്രത്യേക സൃഷ്ടിക്രിയയാൽ മനുഷ്യനെ തികവുളള ഒരു മുഴുവ്യക്തിയായി നിർമിച്ചു. ദൈവം മമനുഷ്യന്റെ നാസാരന്ധ്രങ്ങളിലേക്കു “ജീവശ്വാസം” ഊതിയപ്പോൾ മമനുഷ്യന്റെ ശ്വാസകോശങ്ങൾ വായു കൊണ്ടു നിറഞ്ഞു. എന്നാൽ അതിൽ കൂടുതൽ നിർവഹിക്കപ്പെട്ടു. ദൈവം അങ്ങനെ മമനുഷ്യന്റെ ശരീരത്തിനു ജീവൻ കൊടുത്തു. ഈ ജീവശക്തി ശ്വാസോച്ഛ്വാസത്താൽ നിലനിർത്തപ്പെടുന്നു.
10. മനുഷ്യദേഹി എന്താണ്? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടു?
10 ഏതായാലും, ദൈവം മനുഷ്യന് ഒരു ദേഹിയെ കൊടുത്തതായി ബൈബിൾ പറയുന്നില്ലെന്നു ശ്രദ്ധിക്കുക. പകരം, ദൈവം മനുഷ്യനെക്കൊണ്ടു ശ്വസിപ്പിച്ചുതുടങ്ങിയശേഷം “മനുഷ്യൻ ഒരു ജീവനുളള ദേഹിയായിത്തീർന്നു” എന്നാണ് അതു പറയുന്നത്. അതുകൊണ്ട് മനുഷ്യൻ ഒരു ദേഹിയായിരുന്നു, ഒരു ഡോക്ടറായിത്തീരുന്ന മനുഷ്യൻ ഒരു ഡോക്ടറായിരിക്കുന്നതുപോലെതന്നെ. (1 കൊരിന്ത്യർ 15:45) ഭൗതിക ശരീരം നിർമിക്കപ്പെട്ട “നിലത്തെ പൊടി”യല്ല ദേഹി. “ജീവശ്വാസ”മാണു ദേഹിയെന്നും ബൈബിൾ പറയുന്നില്ല. എന്നാൽ ഈ രണ്ടു വസ്തുക്കൾ ഒന്നിച്ചുചേർത്തപ്പോൾ ‘മനുഷ്യൻ ഒരു ജീവനുളള ദേഹിയായിത്തീരുന്ന’തിൽ കലാശിക്കുകയാണുണ്ടായതെന്നു ബൈബിൾ പ്രകടമാക്കുന്നു.
11. മനുഷ്യദേഹി ഒരു വ്യക്തിയിൽനിന്നു വേറിട്ടു സ്ഥിതിചെയ്യാൻ കഴിയുന്ന നിഴൽപോലെയുളള ഒരു വസ്തു ആയിരിക്കാവുന്നതല്ലെന്നു ദേഹിയെ സംബന്ധിച്ച ഏതു ബൈബിൾ വസ്തുതകൾ തെളിയിക്കുന്നു?
11 മാനുഷ്യദേഹി മനുഷ്യൻതന്നെയാകയാൽ അതിനു ശരീരത്തിനുളളിൽ വസിക്കുന്നതോ ശരീരത്തെ വിട്ടുപോകാൻ കഴിയുന്നതോ ആയ നിഴൽപോലെയുളള എന്തെങ്കിലും ആയിരിക്കാവുന്നതല്ല. ലളിതമായി പറഞ്ഞാൽ നിങ്ങളുടെ ദേഹി ഭൗതികഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നതായി ബൈബിൾ പറയുന്നു. “നിന്റെ ദേഹി മാംസം തിന്നാൻ വാഞ്ഛിക്കുന്നു.” (ആവർത്തനം 12:20) ദേഹികളുടെ സിരകളിലൂടെ രക്തം സഞ്ചരിക്കുന്നുവെന്നും അതു പറയുന്നു, എന്തുകൊണ്ടെന്നാൽ “നിർദോഷികളായ സാധുക്കളുടെ ദേഹികളുടെ രക്തക്കറകളെ”ക്കുറിച്ച് അതു പറയുന്നു.—യിരെമ്യാവ് 2:34.
ദൈവം മനുഷ്യനെ ഇവിടെ ആക്കിവെച്ചതിന്റെ കാരണം
12. ഭൂമിയിലെ മനുഷ്യരെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്തായിരുന്നു?
12 കുറേ കഴിഞ്ഞ് ആദാമും ഹവ്വായും മരിക്കണമെന്നും മറെറവിടെയെങ്കിലും ജീവിക്കണമെന്നുമുളളതു ദൈവോദ്ദേശ്യമായിരുന്നില്ല. അവർ ഭൂമിയെയും അതിലെ സകല ജീവജാലങ്ങളെയും പരിപാലിക്കുന്നതിന് ഇവിടെ വസിക്കണമായിരുന്നു. ബൈബിൾ പറയുന്ന പ്രകാരം, “ദൈവം അവരെ അനുഗ്രഹിക്കുകയും അവരോടു ‘സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറയ്ക്കുകയും അതിനെ കീഴടക്കി സമുദ്രത്തിലെ മത്സ്യത്തെയും ആകാശങ്ങളിലെ പറവജാതികളെയും ഭൂമിയിൽ ചരിക്കുന്ന ഏതു ജീവിയെയും അധീനതയിൽ വെക്കുകയും ചെയ്യുക എന്നു പറയുകയും ചെയ്തു.” (ഉല്പത്തി 1:28; 2:15) ആദാമിനും ഹവ്വായ്ക്കും അവർക്കുണ്ടാകുന്ന സകല മക്കൾക്കും ദൈവം ആവശ്യപ്പെടുന്നതു ചെയ്തുകൊണ്ടു ഭൂമിയിൽ എന്നേക്കും സന്തുഷ്ടരായിരിക്കാൻ കഴിയുമായിരുന്നു.
13. (എ) നമുക്ക് എങ്ങനെ സന്തുഷ്ടരായിരിക്കാൻ കഴിയും? (ബി) നമ്മുടെ ജീവിതത്തിനു യഥാർഥ അർഥം നൽകുന്നതെന്ത്?
13 “ദൈവം അവരെ അനുഗ്രഹിച്ചു”വെന്നു കാണുക. അവൻ തന്റെ ഭൗമിക മക്കളെ യഥാർഥത്തിൽ കരുതുകതന്നെ ചെയ്തു. അതുകൊണ്ടു സ്നേഹവാനായ ഒരു പിതാവെന്ന നിലയിൽ അവരുടെ നൻമയ്ക്കുവേണ്ടി അവൻ അവർക്കു നിർദേശങ്ങൾ കൊടുത്തു. അവ അനുസരിച്ചാൽ അവർക്കു സന്തുഷ്ടി കണ്ടെത്താൻ കഴിയുമായിരുന്നു. യേശുവിന് ഇത് അറിയാമായിരുന്നു. അതുകൊണ്ട് അവൻ പില്ക്കാലത്ത് “ദൈവവചനം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ സന്തുഷ്ടരാകുന്നു” എന്നു പറയുകയുണ്ടായി. (ലൂക്കോസ് 11:28) യേശു ദൈവവചനം അനുസരിച്ചു. “ഞാൻ എല്ലായ്പ്പോഴും അവനു പ്രസാദമുളളതു ചെയ്യുന്നു” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 8:29) നാം ഇവിടെ സ്ഥിതിചെയ്യുന്നതിന്റെ കാരണം സംബന്ധിച്ച അടിസ്ഥാനതത്വംതന്നെ ഇതാണ്. അതു ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയായി ജീവിച്ചുകൊണ്ടു സമ്പൂർണമായ സന്തുഷ്ടജീവിതം ആസ്വദിക്കുകയെന്നതാണ്. യഹോവയെ സേവിക്കുന്നത് ഇപ്പോൾ നമ്മുടെ ജീവിതത്തെ യഥാർഥത്തിൽ കഴമ്പുളളതാക്കും. അങ്ങനെ ചെയ്യുന്നതിനാൽ നാം ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ നമ്മേത്തന്നെ യോഗ്യരാക്കിത്തീർക്കും.—സങ്കീർത്തനം 37:11, 29.
നാം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നതിന്റെ കാരണം
14. ദൈവകല്പനകൾ അനുസരിക്കാതിരുന്നതിനാൽ ആദാമും ഹവ്വായും എന്തു ചെയ്തു?
14 എന്നാൽ ഇപ്പോൾ നമ്മളെല്ലാം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട്? മുൻ അധ്യായത്തിൽ കണ്ടപ്രകാരം അത് ആദാമിന്റെയും ഹവ്വായുടെയും മത്സരം നിമിത്തമാണ്. യഹോവ അവരുടെമേൽ ഒരു പരീക്ഷ വെച്ചു. അത് അവർ ദൈവത്തോട് അനുസരണമുളളവരായിരിക്കേണ്ടതിന്റെ ആവശ്യത്തെ പ്രകടമാക്കി. അവൻ ആദാമിനോട് ഇങ്ങനെ പറഞ്ഞു: “തോട്ടത്തിലെ ഏതു വൃക്ഷത്തിൽനിന്നും നിനക്കു തൃപ്തിയാകുവോളം തിന്നാം. എന്നാൽ നൻമയും തിൻമയും സംബന്ധിച്ച അറിവിന്റെ വൃക്ഷത്തെ സംബന്ധിച്ചടത്തോളം നീ അതിൽനിന്നു തിന്നരുത്, എന്തെന്നാൽ നീ അതിൽനിന്നു തിന്നുന്ന ദിവസത്തിൽ നീ തീർച്ചയായും മരിക്കും” (ഉല്പത്തി 2:16, 17) ഈ വൃക്ഷത്തിൽനിന്നു തിന്നുകൊണ്ട് ആദാമും ഹവ്വായും തങ്ങളുടെ സ്വർഗീയപിതാവിനു പുറംതിരിഞ്ഞുകളയുകയും അവന്റെ മാർഗനിർദേശത്തെ തളളിക്കളയുകയും ചെയ്തു. അവർ അനുസരണക്കേടു കാണിക്കുകയും അവരുടേതല്ലാത്തത് എടുക്കുകയും ചെയ്തു. അവർക്കു ദാരിദ്ര്യമോ കഷ്ടപ്പാടോ കൂടാതെ ഒരു പറുദീസയിൽ സന്തോഷത്തോടെ എന്നേക്കും ജീവിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ അവർ തങ്ങളുടെമേൽ പാപത്തിന്റെ ശിക്ഷ വരുത്തിവെച്ചു. ഈ ശിക്ഷ അപൂർണതയും മരണവുമാണ്.—റോമർ 6:23.
15. നമുക്ക് ആദാമിൽനിന്നു പാപം കിട്ടിയതെങ്ങനെ?
15 നമുക്ക് ആദാമിൽനിന്നു പാപം കിട്ടിയത് എങ്ങനെയെന്നു നിങ്ങൾക്കറിയാമോ? ആദാം അപൂർണനായിത്തീർന്നശേഷം അവൻ തന്റെ മക്കളിലേക്കെല്ലാം ആ അപൂർണതയും മരണവും കടത്തിവിട്ടു. (ഇയ്യോബ് 14:4; റോമർ 5:12) ഈ സാഹചര്യം മനസ്സിലാക്കാൻ ഒരു സഹായമായി ഒരു കൊതഞ്ഞ കുഴിയുളള തട്ടത്തിൽ ഒരാൾ അപ്പമുണ്ടാക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്നു ചിന്തിക്കുക. ആ തട്ടത്തിൽ ഉണ്ടാക്കുന്ന എല്ലാ അപ്പത്തിൻമേലും ഒരു പാട് ഉണ്ടായിരിക്കും. ആദാം ആ തട്ടംപോലെ ആയിത്തീർന്നു. നാം അപ്പംപോലെയാണ്. ആദാം ദൈവനിയമം ലംഘിച്ചപ്പോൾ അവൻ അപൂർണനായിത്തീർന്നു. അത് അവന് ഒരു കൊതഞ്ഞ കുഴിയോ ഒരു ചീത്ത പാടോ കിട്ടിയതുപോലെയായിരുന്നു. അതുകൊണ്ട് അവനു മക്കൾ ഉണ്ടായപ്പോൾ അവർക്കെല്ലാം പാപത്തിന്റെ അഥവാ അപൂർണതയുടെ ഇതേ പാടു കിട്ടി.
16, 17. രോഗം പാപംനിമിത്തമാണു മനുഷ്യകുടുംബത്തെ ബാധിച്ചതെന്നു യേശുവിന്റെ അത്ഭുതങ്ങളിലൊന്നു പ്രകടമാക്കുന്നതെങ്ങനെ?
16 നമുക്കെല്ലാം ആദാമിൽനിന്നു കിട്ടിയ പാപംനിമിത്തമാണ് ഇപ്പോൾ നാം രോഗികളാകുന്നതും വാർദ്ധക്യം പ്രാപിക്കുന്നതും. യേശു ചെയ്ത അത്ഭുതങ്ങളിലൊന്ന് ഇതു തെളിയിക്കുന്നുണ്ട്. യേശു പാർത്തിരുന്ന വീട്ടിൽ അവൻ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ മററാർക്കും മുറിയിലേക്കു ഞെരുങ്ങിപ്പോലും കടക്കാൻ കഴിഞ്ഞില്ല. നാലുപേർ ചേർന്ന്, തളർച്ചബാധിച്ച ഒരു മനുഷ്യനെ ഒരു കട്ടിലിൽ കൊണ്ടുവന്നപ്പോൾ തങ്ങൾക്ക് അകത്തു കടക്കാൻ കഴികയില്ലെന്ന് അവർ കണ്ടെത്തി. അതുകൊണ്ട് അവർ മേൽക്കൂരയിൽ കയറി അതു പൊളിച്ച് ഒരു ദ്വാരമുണ്ടാക്കി തളർച്ചബാധിച്ച മനുഷ്യനെ കിടത്തിയിരുന്ന കട്ടിൽ കീഴ്പ്പോട്ട് യേശുവിന്റെ അടുക്കലേക്കിറക്കി.
17 അവർക്ക് എത്രയധികം വിശ്വാസമുണ്ടെന്നു യേശു കണ്ടപ്പോൾ തളർച്ചബാധിച്ച മനുഷ്യനോട്: “നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ യേശുവിനു പാപങ്ങൾ മോചിക്കാൻ കഴിയുമെന്ന് അവിടെ കൂടിയിരുന്ന ചിലർ വിചാരിച്ചില്ല. അതുകൊണ്ട് യേശു അവരോടു പറഞ്ഞു: “‘മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ മോചിക്കാൻ അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്’—അവൻ പക്ഷവാതക്കാരനോട്: ‘ഞാൻ നിന്നോടു പറയുന്നു, എഴുന്നേററു നിന്റെ കട്ടിൽ എടുത്തു വീട്ടിലേക്കു പോകുക’ എന്നു പറഞ്ഞു. അപ്പോൾ അവൻ എഴുന്നേൽക്കുകയും പെട്ടെന്നു തന്റെ കട്ടിൽ എടുത്ത് അവരുടെയെല്ലാം മുമ്പാകെ നടന്നുപോകയും ചെയ്തു.”—മർക്കോസ് 2:1-12.
18. ദൈവദാസൻമാർക്ക് ഏതു തരം ഭാവിക്കായി നോക്കിപ്പാർത്തിരിക്കാൻ കഴിയും?
18 യേശുവിന്റെ ഈ ശക്തിക്കു നമുക്ക് എന്തു കൈവരുത്താൻ കഴിയുമെന്നു ചിന്തിക്കുക! ദൈവരാജ്യഭരണത്തിൻകീഴിൽ ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന എല്ലാവരുടെയും പാപങ്ങൾ മോചിക്കാൻ ക്രിസ്തുവിനു പ്രാപ്തിയുണ്ടായിരിക്കും. അതിന്റെ അർഥം സകല വേദനകളും നൊമ്പരങ്ങളും രോഗങ്ങളും നീക്കപ്പെടുമെന്നാണ്. ആരും മേലാൽ വാർധക്യം പ്രാപിക്കുകയോ മരിക്കുകയോ ചെയ്യേണ്ടതില്ല! അത് എന്തോരു വിശിഷ്ടമായ ഭാവി പ്രത്യാശയാണ്! അതെ, വാസ്തവത്തിൽ ജനിക്കുകയും അല്പകാലം ജീവിക്കുകയും അനന്തരം മരിക്കുകയും ചെയ്യുന്നതിനെക്കാൾ വളരെ കൂടുതൽ നമുക്കു പ്രതീക്ഷിക്കാനുണ്ട്. ദൈവത്തെക്കുറിച്ചു പഠിക്കുകയും അവനെ സേവിക്കുകയും ചെയ്യുന്നതിൽ തുടരുന്നതിനാൽ നമുക്കു യഥാർഥത്തിൽ പറുദീസാഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കാൻ കഴിയും.
[അധ്യയന ചോദ്യങ്ങൾ]
[69-ാം പേജിലെ ചിത്രം]
അനേകർ ജീവിതത്തിന്റെ അർഥത്തെക്കുറിച്ച് അത്ഭുതപ്പെടുന്നു
[70-ാം പേജിലെ ചിത്രം]
ഈ വസ്തുക്കൾ പരിണമിച്ചതോ, അതോ സൃഷ്ടിക്കപ്പെട്ടതോ?
[75-ാം പേജിലെ ചിത്രം]
തളർന്നുപോയ ആളെ യേശു സുഖപ്പെടുത്തിയതിനെക്കുറിച്ചുളള ബൈബിൾ വിവരണം ആദാമിന്റെ പാപംമൂലമാണ് ആളുകൾ രോഗികളാകുന്നതെന്നു പ്രകടമാക്കുന്നു