ജെറോം
(ഏ. എ.ഡി. 347–ഏ. 420) ഒരു ബൈബിൾപണ്ഡിതനും പുരോഹിതനും മഠാധിപതിയും ആയിരുന്ന ജെറോം മൂന്നു വർഷം റോമിലെ ദമാസസ് പാപ്പായുടെ സെക്രട്ടറി ആയിരുന്നു. ജെറോമിന്റെ ലത്തീൻ പേര് യൂസേബിയസ് ഹൈറോനിമസ് എന്നാണ്. റോമൻ സംസ്ഥാനമായ ദാൽമാത്യയിലെ സ്റ്റ്രൈഡനിലാണ് അദ്ദേഹം ജനിച്ചത്.
ബൈബിളിന്റെ പരിഭാഷയാണു ജെറോമിന് ഏറ്റവും അധികം ഖ്യാതി നേടിക്കൊടുത്തത്. വൾഗേറ്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആ പരിഭാഷയുടെ പേര്. ആ പരിഭാഷയിൽ ഉപയോഗിച്ച ലത്തീൻ ഭാഷ അക്കാലത്ത് വളരെ പ്രചാരത്തിലിരുന്ന, സാധാരണ ലത്തീനായിരുന്നു. അതുകൊണ്ടുതന്നെ റോമൻ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള സാധാരണക്കാരായ ആളുകൾക്ക് അത് എളുപ്പം മനസ്സിലാകുമായിരുന്നു. മുമ്പ് പുറത്തിറങ്ങിയ ലത്തീൻ പരിഭാഷകളുടെ വെറുമൊരു പരിഷ്‌കരിച്ച പതിപ്പായിരുന്നില്ല വൾഗേറ്റ്. ബൈബിൾ ആദ്യം എഴുതിയ എബ്രായ, ഗ്രീക്ക് ഭാഷകളിൽനിന്ന് നേരിട്ടാണു ജെറോം അതു പരിഭാഷ ചെയ്‌തത്. പരിഭാഷയ്‌ക്കായി അദ്ദേഹം ഗ്രീക്കു സെപ്‌റ്റുവജിന്റും ഉപയോഗിച്ചു. അവസാനത്തെ 34 വർഷവും അദ്ദേഹം യരുശലേമിന് അടുത്തുള്ള ബേത്ത്‌ലെഹെമിലാണു കഴിച്ചുകൂട്ടിയത്. അവിടെ ഒരു മഠാധിപതിയായി സേവിച്ച അദ്ദേഹം എബ്രായഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുകയും അവിടെവെച്ച് എബ്രായതിരുവെഴുത്തുകളുടെ പരിഭാഷ പൂർത്തിയാക്കുകയും ചെയ്‌തു. ആ സമയമായപ്പോഴേക്കും സെപ്‌റ്റുവജിന്റിന്റെ പ്രതികളിൽ അപ്പോക്രീഫാ പുസ്‌തകങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ജെറോമിന്റെ ബൈബിളിലും അവ ഉൾപ്പെടുത്തി. എന്നാൽ ബൈബിൾകാനോന്റെ (ആധികാരികമായി അംഗീകരിച്ചിട്ടുള്ള ബൈബിൾപുസ്‌തകങ്ങൾ.) ഭാഗമായ പുസ്‌തകങ്ങളും അല്ലാത്തവയും അദ്ദേഹം തന്റെ ബൈബിളിൽ വ്യക്തമായി വേർതിരിച്ചുകാണിച്ചിരുന്നു.
ഗവേഷണത്തിനിടെ ജെറോം സുപ്രധാനമായ ഒരു സത്യം കണ്ടെത്തി: അദ്ദേഹത്തിനു ലഭ്യമായിരുന്ന ഏറ്റവും മികച്ച സെപ്‌റ്റുവജിന്റ് കൈയെഴുത്തുപ്രതികളിൽ ദൈവനാമം എബ്രായാക്ഷരങ്ങളിൽ (ചതുരക്ഷരി.) ഉണ്ടായിരുന്നു. എന്നാൽ ഇതു ദൈവത്തിന്റെ പത്തു പേരുകളിൽ ഒന്നു മാത്രമാണെന്ന് അദ്ദേഹം കരുതി. ദൈവത്തിന്റെ യഥാർഥപേരും ദൈവത്തിന്റെ സ്ഥാനപ്പേരുകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ അദ്ദേഹത്തിനായില്ല. അതുകൊണ്ടുതന്നെ ജെറോം, തന്റെ പരിഭാഷയിൽ ദൈവനാമം വരേണ്ടിടത്ത് കർത്താവ്, ദൈവം എന്നീ രണ്ടു സ്ഥാനപ്പേരുകളാണ് ഉപയോഗിച്ചത്.