പാഠം 59
യഹോവയെ അനുസരിച്ച നാലു ചെറുപ്പക്കാർ
നെബൂഖദ്നേസർ യഹൂദയിലെ പ്രഭുക്കന്മാരെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി. കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായ അശ്പെനാസിന്റെ കീഴിൽ അവരെ ആക്കി. അവരുടെ കൂട്ടത്തിൽ ഏറ്റവും മിടുക്കരായ, ആരോഗ്യമുള്ള ചെറുപ്പക്കാരെ കണ്ടുപിടിക്കാൻ നെബൂഖദ്നേസർ അശ്പെനാസിനോടു പറഞ്ഞു. മൂന്നു വർഷത്തേക്ക് ഇവർക്കു പരിശീലനം കൊടുക്കും. അത് ഇവരെ ബാബിലോണിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാകാൻ ഒരുക്കുമായിരുന്നു. ബാബിലോണിലെ അക്കേഡിയൻ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും ഇവർ പഠിക്കണമായിരുന്നു. രാജാവും കൊട്ടാരത്തിലുള്ളവരും കഴിച്ചിരുന്ന അതേ തരത്തിലുള്ള ഭക്ഷണം ഇവരും കഴിക്കണമായിരുന്നു. ഈ ചെറുപ്പക്കാരിൽ നാലു പേരായിരുന്നു ദാനിയേൽ, ഹനന്യ, മീശായേൽ, അസര്യ. ഇവർക്ക് അശ്പെനാസ് പുതിയ ബാബിലോണിയൻ പേരുകൾ കൊടുത്തു: ബേൽത്ത്ശസ്സർ, ശദ്രക്ക്, മേശക്ക്,
അബേദ്-നെഗൊ. ബാബിലോൺകാരുടെ വിദ്യാഭ്യാസം കിട്ടുമ്പോൾ ഇവർ യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയുമോ?ഈ നാലു ചെറുപ്പക്കാരും യഹോവയെ അനുസരിക്കാൻ നിശ്ചയിച്ചുറച്ചിരുന്നു. രാജാവിന്റെ ഭക്ഷണം തങ്ങൾ കഴിക്കാൻ പാടില്ലാത്തതാണെന്ന് അവർക്ക് അറിയാമായിരുന്നു. കാരണം അവയിൽ ചിലത് യഹോവയുടെ നിയമമനുസരിച്ച് അശുദ്ധമായിരുന്നു. അതുകൊണ്ട് അവർ അശ്പെനാസിനോടു പറഞ്ഞു: ‘രാജാവ് കഴിക്കുന്ന തരം ഭക്ഷണം കഴിക്കാൻ ദയവുചെയ്ത് ഞങ്ങളെ നിർബന്ധിക്കരുത്.’ അശ്പെനാസ് അവരോടു പറഞ്ഞു: ‘നിങ്ങൾ ഈ ഭക്ഷണം കഴിക്കാതെ എല്ലും തോലും ആയാൽ രാജാവ് എന്നെ കൊല്ലും.’
ദാനിയേലിന്റെ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചു. തങ്ങളുടെ രക്ഷാധികാരിയായി അശ്പെനാസ് നിയമിച്ച വ്യക്തിയോടു ദാനിയേൽ പറഞ്ഞു: ‘പത്തു ദിവസത്തേക്ക് ഞങ്ങൾക്കു പച്ചക്കറികളും വെള്ളവും മാത്രം തരാമോ? എന്നിട്ട് രാജാവിന്റെ ഭക്ഷണം കഴിക്കുന്ന ചെറുപ്പക്കാരുമായി ഞങ്ങളെ ഒത്തുനോക്കിക്കോളൂ.’ രക്ഷാധികാരി സമ്മതിച്ചു.
പത്തു ദിവസത്തെ പരീക്ഷണം കഴിഞ്ഞു. ഇപ്പോൾ മറ്റെല്ലാ ചെറുപ്പക്കാരെക്കാളും കൂടുതൽ ആരോഗ്യം ദാനിയേലിനും മൂന്നു കൂട്ടുകാർക്കും ആണെന്ന് കണ്ടാലറിയാം. അവർ തന്നോട് അനുസരണമുള്ളവരായിരുന്നതിൽ യഹോവ സംപ്രീതനായി. ദർശനങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കാൻപോലുമുള്ള ജ്ഞാനം യഹോവ ദാനിയേലിനു കൊടുത്തു.
പരിശീലനം പൂർത്തിയായപ്പോൾ അശ്പെനാസ് ഈ ചെറുപ്പക്കാരെ നെബൂഖദ്നേസറിന്റെ അടുത്ത് കൊണ്ടുവന്നു. രാജാവ് അവരോടു സംസാരിച്ചു. ദാനിയേൽ, ഹനന്യ, മീശായേൽ, അസര്യ എന്നിവർ മറ്റെല്ലാ ചെറുപ്പക്കാരെക്കാളും ബുദ്ധിമാന്മാരും കഴിവുള്ളവരും ആണെന്ന് രാജാവിനു മനസ്സിലായി. ഈ നാലു പേരെയും രാജകൊട്ടാരത്തിൽ ജോലി ചെയ്യാൻ തിരഞ്ഞെടുത്തു. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം രാജാവ് മിക്കപ്പോഴും ഇവരോട് ആലോചിച്ചിട്ടാണ് ചെയ്തിരുന്നത്. യഹോവ ഇവർക്ക് രാജാവിന്റെ എല്ലാ ജ്ഞാനികളെക്കാളും മന്ത്രവാദികളെക്കാളും അധികം ജ്ഞാനം നൽകി.
അന്യനാട്ടിലായിരുന്നെങ്കിലും ദാനിയേലും ഹനന്യയും മീശായേലും അസര്യയും തങ്ങൾ യഹോവയുടെ ജനത്തിൽപ്പെട്ടവരാണെന്ന കാര്യം മറന്നുകളഞ്ഞില്ല. നിങ്ങളും അതുപോലെ എപ്പോഴും യഹോവയെ ഓർക്കുമോ, മാതാപിതാക്കൾ കൂടെ ഇല്ലാത്തപ്പോൾപ്പോലും?
“നീ ചെറുപ്പമാണെന്ന കാരണത്താൽ ആരും നിന്നെ വില കുറച്ച് കാണാൻ അനുവദിക്കരുത്. പകരം, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വസ്തർക്ക് ഒരു മാതൃകയായിരിക്കുക.”—1 തിമൊഥെയൊസ് 4:12