പാഠം 73
യോഹന്നാൻ വഴിയൊരുക്കുന്നു
സെഖര്യയുടെയും എലിസബത്തിന്റെയും മകനായ യോഹന്നാൻ വളർന്നുവന്നപ്പോൾ ഒരു പ്രവാചകനായി. മിശിഹ വരുന്നെന്ന് ആളുകളെ പഠിപ്പിക്കാൻ യഹോവ യോഹന്നാനെ ഉപയോഗിച്ചു. പക്ഷേ സിനഗോഗുകളിലോ പട്ടണങ്ങളിലോ പഠിപ്പിക്കുന്നതിനു പകരം യോഹന്നാൻ പ്രസംഗിച്ചത് യഹൂദ്യ വിജനഭൂമിയിലാണ്. യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ഉള്ള ആളുകൾ യോഹന്നാനിൽനിന്ന് കേട്ട് പഠിക്കാൻ വന്നു. ദൈവത്തെ പ്രസാദിപ്പിക്കണമെങ്കിൽ മോശമായ കാര്യങ്ങൾ ചെയ്യുന്നതു നിറുത്തണമെന്നു യോഹന്നാൻ അവരെ പഠിപ്പിച്ചു. യോഹന്നാന്റെ പ്രസംഗം കേട്ട അനേകർ തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് മാനസാന്തരപ്പെട്ടു. യോഹന്നാൻ അവരെ യോർദാൻ നദിയിൽ സ്നാനപ്പെടുത്തി.
യോഹന്നാന്റെ ജീവിതം വളരെ ലളിതമായിരുന്നു. ഒട്ടകരോമംകൊണ്ടുള്ള വസ്ത്രമാണു യോഹന്നാൻ ധരിച്ചിരുന്നത്. ഭക്ഷണമാണെങ്കിൽ വെട്ടുക്കിളിയും കാട്ടുതേനും. യോഹന്നാനെക്കുറിച്ച് അറിയാൻ ആളുകൾ അതിയായി ആഗ്രഹിച്ചു. അഹങ്കാരികളായ പരീശന്മാരും സദൂക്യരും പോലും യോഹന്നാനെ കാണാൻ വന്നു. യോഹന്നാൻ അവരോടു പറഞ്ഞു: ‘നിങ്ങൾ പശ്ചാത്തപിച്ച് ജീവിതരീതിക്കു മാറ്റംവരുത്തണം. അബ്രാഹാമിന്റെ മക്കളായതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടെന്നു വിചാരിക്കേണ്ടാ. നിങ്ങൾ ദൈവത്തിന്റെ മക്കളാണെന്നും അതിന് അർഥമില്ല.’
അനേകർ യോഹന്നാന്റെ അടുത്ത് വന്ന് ചോദിച്ചു: ‘ദൈവത്തെ പ്രസാദിപ്പിക്കാൻ ഞങ്ങൾ എന്തു ചെയ്യണം?’ യോഹന്നാൻ ആ ജൂതന്മാരോടു പറഞ്ഞു: ‘നിങ്ങൾക്കു രണ്ടു വസ്ത്രമുണ്ടെങ്കിൽ ഇല്ലാത്തവന് ഒരെണ്ണം കൊടുക്കുക.’ എന്തുകൊണ്ടായിരിക്കും യോഹന്നാൻ അങ്ങനെ പറഞ്ഞത്? ദൈവത്തെ പ്രസാദിപ്പിക്കാൻ ആളുകളെ സ്നേഹിക്കണം എന്ന കാര്യം ശിഷ്യന്മാർ മനസ്സിലാക്കണമെന്നു യോഹന്നാൻ ആഗ്രഹിച്ചു.
യോഹന്നാൻ നികുതി പിരിവുകാരോടു പറഞ്ഞു: ‘സത്യസന്ധരായിരിക്കുക. ആരെയും ചതിക്കരുത്.’ പടയാളികളോടു പറഞ്ഞു: ‘കൈക്കൂലി മേടിക്കുകയോ കള്ളം പറയുകയോ അരുത്.’
പുരോഹിതന്മാരും ലേവ്യരും യോഹന്നാന്റെ അടുത്ത് വന്ന് ഇങ്ങനെ ചോദിച്ചു: ‘അങ്ങ് ആരാണ്? എല്ലാവർക്കും അത് അറിയണമെന്നുണ്ട്.’ യോഹന്നാൻ പറഞ്ഞു: ‘യശയ്യ പറഞ്ഞതുപോലെതന്നെ ഞാൻ വിജനഭൂമിയിലെ ഒരു ശബ്ദമാണ്. ആളുകളെ യഹോവയിലേക്കു നയിക്കുന്ന ശബ്ദം!’
യോഹന്നാൻ പഠിപ്പിക്കുന്ന കാര്യങ്ങൾ ആളുകൾക്ക് ഇഷ്ടമായിരുന്നു. യോഹന്നാൻ ആയിരിക്കുമോ മിശിഹ എന്നു പലരും സംശയിച്ചു. പക്ഷേ യോഹന്നാൻ പറഞ്ഞു: ‘എന്നെക്കാൾ വലിയൊരാൾ വരുന്നുണ്ട്. അദ്ദേഹത്തിന്റെ ചെരിപ്പ് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല. ഞാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തുന്നു. എന്നാൽ അദ്ദേഹം പരിശുദ്ധാത്മാവുകൊണ്ട് സ്നാനപ്പെടുത്തും.’
“ഒരു സാക്ഷിയായിട്ടാണ് ഈ മനുഷ്യൻ വന്നത്; എല്ലാ തരം മനുഷ്യരും യോഹന്നാൻ മുഖാന്തരം വിശ്വസിക്കേണ്ടതിനു വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയാനാണ് അദ്ദേഹം വന്നത്.”—യോഹന്നാൻ 1:7