പാഠം 92
യേശു മീൻപിടുത്തക്കാർക്കു പ്രത്യക്ഷനാകുന്നു
യേശു അപ്പോസ്തലന്മാർക്കു പ്രത്യക്ഷപ്പെട്ട് കുറച്ച് ദിവസം കഴിഞ്ഞ് ഗലീല കടലിൽ പോയി മീൻ പിടിക്കാൻ പത്രോസ് തീരുമാനിച്ചു. തോമസും യാക്കോബും യോഹന്നാനും മറ്റു ചില ശിഷ്യന്മാരും കൂടെ പോയി. രാത്രി മുഴുവൻ ശ്രമിച്ചിട്ടും അവർക്കു മീനൊന്നും കിട്ടിയില്ല.
പിറ്റേന്ന് അതിരാവിലെ ഒരാൾ തീരത്ത് നിൽക്കുന്നത് അവർ കണ്ടു. ‘മീൻ വല്ലതും കിട്ടിയോ’ എന്ന് അയാൾ കരയിൽനിന്ന് വിളിച്ചുചോദിച്ചു. “ഇല്ല” എന്ന് അവർ പറഞ്ഞു. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “വള്ളത്തിന്റെ വലതുവശത്ത് വല വീശൂ.” അവർ വല വീശി. വല വലിച്ചുകയറ്റാൻ പറ്റാത്തതുപോലെ അത്രയധികം മീൻ കിട്ടി. അതു യേശുവാണെന്നു പെട്ടെന്നുതന്നെ യോഹന്നാനു മനസ്സിലായി. യോഹന്നാൻ പറഞ്ഞു: “അതു കർത്താവാണ്!” പത്രോസ് വേഗം വെള്ളത്തിലേക്കു ചാടി നീന്തി കരയ്‌ക്കെത്തി. മറ്റു ശിഷ്യന്മാർ വള്ളത്തിൽ പുറകേ ചെന്നു.
അവർ കരയിൽ എത്തിയപ്പോൾ തീക്കനലിൽ അപ്പവും മീനും വെച്ചിരിക്കുന്നതു കണ്ടു. അവർ അപ്പോൾ പിടിച്ച കുറച്ച് മീനുംകൂടെ കൊണ്ടുവരാൻ യേശു ആവശ്യപ്പെട്ടു. എന്നിട്ട്, ‘വരൂ, ഭക്ഷണം കഴിക്കാം’ എന്നു പറഞ്ഞു.
അവർ രാവിലത്തെ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ യേശു പത്രോസിനോട്, ‘നിനക്കു മീൻപിടുത്തം ഇഷ്ടമാണല്ലോ; അതിനെക്കാൾ നീ എന്നെ സ്നേഹിക്കുന്നുണ്ടോ’ എന്നു ചോദിച്ചു. ‘ഉണ്ട് കർത്താവേ, അങ്ങയ്‌ക്ക് അത് അറിയാമല്ലോ’ എന്നു പത്രോസ് പറഞ്ഞു. യേശു പറഞ്ഞു: ‘എങ്കിൽ എന്റെ കുഞ്ഞാടുകളെ തീറ്റുക.’ യേശു വീണ്ടും ചോദിച്ചു: ‘പത്രോസേ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ?’ പത്രോസ് പറഞ്ഞു: ‘കർത്താവേ, ഉണ്ടെന്ന് അങ്ങയ്‌ക്ക് അറിയാമല്ലോ.’ യേശു പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ മേയ്‌ക്കുക.” യേശു മൂന്നാമതും ചോദിച്ചപ്പോൾ പത്രോസിന് ആകെ സങ്കടമായി. പത്രോസ് പറഞ്ഞു: ‘കർത്താവേ, അങ്ങയ്‌ക്ക് എല്ലാം അറിയാം. എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്‌ക്ക് അറിയാമല്ലോ.’ അപ്പോൾ യേശു പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ തീറ്റുക.” എന്നിട്ട് യേശു പത്രോസിനോട്, “തുടർന്നും എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.
“യേശു അവരോട്, ‘എന്റെകൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം’ എന്നു പറഞ്ഞു. അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.”—മത്തായി 4:19, 20