പാഠം 99
ഒരു ജയിലധികാരി സത്യം പഠിക്കുന്നു
ഫിലിപ്പിയിൽ ഭൂതം ബാധിച്ച ഒരു ദാസിപ്പെൺകുട്ടി ഉണ്ടായിരുന്നു. ഭാവിഫലം പറയാൻ ഭൂതം അവളെ ഉപയോഗിച്ചിരുന്നു. അതിലൂടെ അവൾ യജമാനന്മാർക്കു ധാരാളം പണമുണ്ടാക്കി കൊടുത്തിരുന്നു. പൗലോസും ശീലാസും ഫിലിപ്പിയിൽ വന്നപ്പോൾ ദിവസങ്ങളോളം അവൾ അവരുടെ പിന്നാലെ നടന്നു. ഭൂതം അവളെക്കൊണ്ട്, “ഇവർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ” എന്നു വിളിച്ചുപറയിച്ചു. അവസാനം പൗലോസ് ഭൂതത്തോടു പറഞ്ഞു: ‘അവളിൽനിന്ന് പുറത്ത് പോകാൻ യേശുവിന്റെ നാമത്തിൽ ഞാൻ കല്പിക്കുന്നു!’ ഭൂതം അവളെ വിട്ട് പോയി.
അവളിലൂടെ ഇനി പണമുണ്ടാക്കാൻ പറ്റില്ലെന്നു മനസ്സിലാക്കിയപ്പോൾ യജമാനന്മാർക്കു നല്ല ദേഷ്യം വന്നു. അവർ പൗലോസിനെയും ശീലാസിനെയും അധികാരികളുടെ അടുത്തേക്ക് ബലമായി കൊണ്ടുപോയി ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യർ നിയമം ലംഘിച്ചുകൊണ്ട് നഗരത്തിൽ മുഴുവൻ പ്രശ്നങ്ങളുണ്ടാക്കുന്നു.’ പൗലോസിനെയും ശീലാസിനെയും അടിച്ചശേഷം ജയിലിലിടാൻ അധികാരികൾ ആജ്ഞാപിച്ചു. ജയിലധികാരി അവരെ ജയിലിന്റെ ഏറ്റവും ഉള്ളറയിലുള്ള ഇരുണ്ട ഭാഗത്ത് തടികൊണ്ടുള്ള വിലങ്ങിൽ ഇട്ടു.
പൗലോസും ശീലാസും യഹോവയെ പാടി സ്തുതിക്കുകയായിരുന്നു. മറ്റു തടവുകാർ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പാതിരാത്രിയിൽ ശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. ജയിൽ അടിമുതൽ മുകൾവരെ കുലുങ്ങി. ജയിലിന്റെ വാതിലുകളെല്ലാം മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലയും വിലങ്ങുകളും അഴിഞ്ഞു. ജയിലധികാരി ഉള്ളറയിലേക്ക് ഓടിച്ചെന്നപ്പോൾ വാതിലുകൾ തുറന്നുകിടക്കുന്നു! തടവുകാരെല്ലാം രക്ഷപ്പെട്ടെന്നു കരുതി അയാൾ വാൾ ഊരി സ്വയം കുത്തി മരിക്കാൻ ഒരുങ്ങി.
ഉടനെ പൗലോസ്, ‘അരുത്, സാഹസമൊന്നും കാണിക്കരുത്; ഞങ്ങളെല്ലാം ഇവിടെത്തന്നെയുണ്ട്’ എന്നു വിളിച്ചുപറഞ്ഞു. അകത്തേക്ക് ഓടിച്ചെന്ന ജയിലധികാരി പൗലോസിന്റെയും ശീലാസിന്റെയും മുന്നിൽ കുമ്പിട്ടു. “രക്ഷ ലഭിക്കാൻ ഞാൻ എന്തു ചെയ്യണം” എന്ന് അയാൾ ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: ‘താങ്കളും വീട്ടിലുള്ളവരും യേശുവിൽ വിശ്വസിക്കുക.’ എന്നിട്ട് പൗലോസും ശീലാസും യഹോവ പറഞ്ഞ കാര്യങ്ങൾ അവരെ പഠിപ്പിച്ചു. ജയിലധികാരിയും വീട്ടിലുള്ള എല്ലാവരും സ്നാനമേറ്റു.
“ആളുകൾ നിങ്ങളെ പിടിച്ച് ഉപദ്രവിക്കുകയും സിനഗോഗുകളിലും ജയിലുകളിലും ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും. എന്റെ പേര് നിമിത്തം നിങ്ങളെ രാജാക്കന്മാരുടെയും ഗവർണർമാരുടെയും മുന്നിൽ ഹാജരാക്കും. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പറയാൻ അത് ഒരു അവസരമാകും.”—ലൂക്കോസ് 21:12, 13