പാഠം 100
പൗലോസും തിമൊഥെയൊസും
ലുസ്ത്ര സഭയിലെ ഒരു കൊച്ചു സഹോദരനായിരുന്നു തിമൊഥെയൊസ്. തിമൊഥെയൊസിന്റെ അപ്പൻ ഗ്രീക്കുകാരനും അമ്മ ജൂതസ്ത്രീയും ആയിരുന്നു. അമ്മ യൂനീക്കയും മുത്തശ്ശി ലോവീസും തിമൊഥെയൊസിനെ കുഞ്ഞുന്നാൾമുതലേ യഹോവയെക്കുറിച്ച് പഠിപ്പിച്ചു.
രണ്ടാം പ്രസംഗപര്യടനത്തിനിടയിൽ പൗലോസ് ലുസ്ത്രയിൽ ചെല്ലുമ്പോൾ തിമൊഥെയൊസിനെ പ്രത്യേകം ശ്രദ്ധിച്ചു. സഹോദരങ്ങളോടു നല്ല സ്നേഹമുള്ള, അവരെ സഹായിക്കാൻ മനസ്സൊരുക്കമുള്ള ഒരു ചെറുപ്പക്കാരൻ! യാത്രയിൽ തന്റെകൂടെ പോരാൻ പൗലോസ് തിമൊഥെയൊസിനെ ക്ഷണിച്ചു. കുറെ കാലംകൊണ്ട് പൗലോസ് തിമൊഥെയൊസിനെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനും നന്നായി പരിശീലിപ്പിച്ചു.
പൗലോസും തിമൊഥെയൊസും പോയ സ്ഥലങ്ങളിലെല്ലാം പരിശുദ്ധാത്മാവ് അവരെ വഴിനയിച്ചു. ഒരു രാത്രി, ഒരാൾ ദർശനത്തിൽ പൗലോസിനോട് മാസിഡോണിയയിലേക്കു വന്ന് തങ്ങളെ സഹായിക്കാൻ പറഞ്ഞു. അങ്ങനെ പൗലോസ്, തിമൊഥെയൊസ്, ശീലാസ്, ലൂക്കോസ് എന്നിവർ പ്രസംഗിക്കാനും സഭകൾ സ്ഥാപിക്കാനും അങ്ങോട്ടു പോയി.
മാസിഡോണിയൻനഗരമായ തെസ്സലോനിക്യയിൽ അനേകം സ്ത്രീപുരുഷന്മാർ ക്രിസ്ത്യാനികളായി. പക്ഷേ ചില ജൂതന്മാർക്കു പൗലോസിനോടും കൂട്ടുകാരോടും അസൂയയുണ്ടായിരുന്നു. അവർ ആളുകളെ കൂട്ടി സഹോദരന്മാരെ പിടികൂടി. അവരെ നഗരാധിപന്മാരുടെ അടുത്തേക്ക് ബലമായി കൊണ്ടുചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘ഇവർ റോമൻ ഗവൺമെന്റിന്റെ ശത്രുക്കളാണ്!’ ജീവൻ അപകടത്തിലായതുകൊണ്ട് പൗലോസും തിമൊഥെയൊസും അന്നു രാത്രിതന്നെ ബരോവയിലേക്കു രക്ഷപ്പെട്ടു.
ബരോവയിലെ ആളുകൾക്കു സന്തോഷവാർത്ത പഠിക്കാൻ നല്ല ഉത്സാഹമായിരുന്നു. അവിടെയുള്ള ഗ്രീക്കുകാരും ജൂതന്മാരും വിശ്വാസികളായി. എന്നാൽ തെസ്സലോനിക്യയിൽനിന്ന് വന്ന ചില ജൂതന്മാർ പ്രശ്നമുണ്ടാക്കിയപ്പോൾ പൗലോസ് ആതൻസിലേക്കു പോയി. തിമൊഥെയൊസും ശീലാസും പക്ഷേ സഹോദരങ്ങളെ ബലപ്പെടുത്താൻ ബരോവയിൽത്തന്നെ തങ്ങി. പിന്നീട് പൗലോസ് തിമൊഥെയൊസിനെ തിരിച്ച് തെസ്സലോനിക്യയിലേക്കു പറഞ്ഞയച്ചു. അവിടെയുള്ള സഹോദരങ്ങൾക്കു കഠിനമായ പീഡനം നേരിട്ടപ്പോൾ അവരെ സഹായിക്കാനായിരുന്നു അത്. പിന്നീട് മറ്റു പല സഭകളും സന്ദർശിച്ച് സഹോദരങ്ങളെ ധൈര്യപ്പെടുത്താൻ പൗലോസ് തിമൊഥെയൊസിനെ അയച്ചു.
പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞു: ‘യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപദ്രവം സഹിക്കേണ്ടിവരും.’ വിശ്വാസം നിമിത്തം തിമൊഥെയൊസിന് ഉപദ്രവമുണ്ടായി, ജയിലിലായി. യഹോവയോടുള്ള തന്റെ വിശ്വസ്തത തെളിയിക്കാൻ അവസരം കിട്ടിയതുകൊണ്ട് തിമൊഥെയൊസ് സന്തോഷിച്ചു.
പൗലോസ് ഫിലിപ്പിയിലുള്ളവരോടു പറഞ്ഞു: ‘ഞാൻ തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുകയാണ്. സത്യത്തിന്റെ പാതയിൽ നടക്കുകയെന്നാൽ എന്താണെന്നു തിമൊഥെയൊസ് നിങ്ങളെ പഠിപ്പിക്കും. ശുശ്രൂഷയിൽ നിങ്ങൾക്കു വേണ്ട പരിശീലനവും തരും.’ വിശ്വസിക്കാൻ കൊള്ളാവുന്നവനാണു തിമൊഥെയൊസ് എന്ന കാര്യത്തിൽ പൗലോസിന് ഉറപ്പുണ്ടായിരുന്നു. വർഷങ്ങളോളം അവർ കൂട്ടുകാരെപ്പോലെ സഹദാസന്മാരായി ഒരുമിച്ച് പ്രവർത്തിച്ചു.
“നിങ്ങളുടെ കാര്യത്തിൽ ഇത്ര ആത്മാർഥമായ താത്പര്യം കാണിക്കുമെന്ന് എനിക്ക് ഉറപ്പുള്ള മറ്റാരും ഇവിടെയില്ല. മറ്റുള്ളവരെല്ലാം യേശുക്രിസ്തുവിന്റെ താത്പര്യമല്ല, സ്വന്തം താത്പര്യമാണു നോക്കുന്നത്.”—ഫിലിപ്പിയർ 2:20, 21