പാഠം 103
“അങ്ങയുടെ രാജ്യം വരേണമേ”
യഹോവ വാക്കു തന്നിരിക്കുന്നു: ‘നിലവിളിയോ വേദനയോ രോഗമോ മരണമോ ഇനി ഉണ്ടായിരിക്കില്ല. ഞാൻ അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. കഴിഞ്ഞ കാലത്തെ മോശമായ കാര്യങ്ങളെല്ലാം മറന്നുപോകും.’
സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ യഹോവ ആദാമിനെയും ഹവ്വയെയും ഏദെൻ തോട്ടത്തിൽ ആക്കി. അവർ അവരുടെ സ്വർഗീയപിതാവിനെ ആരാധിക്കുകയും ഭൂമി മുഴുവൻ തങ്ങളുടെ മക്കളെക്കൊണ്ട് നിറയ്ക്കുകയും ചെയ്യണമായിരുന്നു. ആദാമും ഹവ്വയും യഹോവയോട് അനുസരണക്കേട് കാണിച്ചു. പക്ഷേ ദൈവത്തിന്റെ ഉദ്ദേശ്യത്തിനു മാറ്റമൊന്നും വന്നില്ല. ദൈവത്തിന്റെ വാഗ്ദാനങ്ങളെല്ലാം നിറവേറുന്നതായി ഈ പുസ്തകത്തിലൂടെ നമ്മൾ കണ്ടു. അബ്രാഹാമിനോടു വാഗ്ദാനം ചെയ്തതുപോലെതന്നെ ദൈവത്തിന്റെ രാജ്യം ഭൂമിയിൽ മഹത്തായ അനുഗ്രഹങ്ങൾ കൊണ്ടുവരും.
പെട്ടെന്നുതന്നെ സാത്താനും അവന്റെ ഭൂതങ്ങളും അതുപോലെ എല്ലാ ചീത്ത മനുഷ്യരും ഇല്ലാതെയാകും. ജീവിച്ചിരിക്കുന്ന എല്ലാവരും യഹോവയെ ആരാധിക്കും. നമ്മൾ രോഗികളാകുകയോ മരിക്കുകയോ ഇല്ല. ഓരോ ദിവസവും നമ്മൾ എഴുന്നേൽക്കുന്നതു നല്ല ആരോഗ്യത്തോടെയായിരിക്കും. ജീവനോടിരിക്കുന്നതിൽ നമുക്കു വളരെ സന്തോഷം തോന്നും. ഭൂമി ഒരു പറുദീസ ആകും. എല്ലാവർക്കും നല്ല ആഹാരവും സുരക്ഷിതമായ വീടുകളും ഉണ്ടായിരിക്കും. ആളുകൾ ദയയുള്ളവരായിരിക്കും. ക്രൂരരോ അക്രമാസക്തരോ ആയിരിക്കില്ല. നമുക്കു വന്യമൃഗങ്ങളെ പേടിക്കേണ്ടിവരില്ല; വന്യമൃഗങ്ങൾക്കു നമ്മളെയും.
യഹോവ ആളുകളെ പുനരുത്ഥാനപ്പെടുത്താൻ തുടങ്ങുമ്പോൾ എത്ര രസമായിരിക്കും! ഹാബേൽ, നോഹ, അബ്രാഹാം, സാറ, മോശ, രൂത്ത്, എസ്ഥേർ, ദാവീദ് എന്നിവരെപ്പോലെ പണ്ടു ജീവിച്ചിരുന്നവർ ജീവനിലേക്കു വരുമ്പോൾ നമുക്ക് അവരെ സ്വീകരിക്കാം. ഭൂമി ഒരു പറുദീസയാക്കാൻ അവരും നമ്മുടെകൂടെ കൂടും. എപ്പോഴും രസകരമായ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടാകും.
നിങ്ങളും അവിടെയുണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. നമ്മൾ ഇതുവരെ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത വിധങ്ങളിൽ നമുക്ക് യഹോവയെക്കുറിച്ച് അറിയാനാകും. ഓരോ ദിവസവും നമുക്ക് യഹോവയോടു കൂടുതൽക്കൂടുതൽ അടുത്ത് ചെല്ലാം, ഇപ്പോഴും എന്നെന്നും!
“ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ അങ്ങ് യോഗ്യനാണ്. കാരണം അങ്ങാണ് എല്ലാം സൃഷ്ടിച്ചത്.”—വെളിപാട് 4:11