പാഠം 9
അവസാനം ഒരു മകൻ ജനിച്ചു!
അബ്രാഹാമിന്റെയും സാറയുടെയും കല്യാണം കഴിഞ്ഞിട്ട് കുറെ വർഷങ്ങളായി. ഊർ ദേശത്തെ സുഖസൗകര്യമുള്ള വീട് വിട്ട് അവർ ഒരു കൂടാരത്തിൽ താമസിക്കുകയാണ്. പക്ഷേ സാറ ഒരു പരാതിയും പറയുന്നില്ല. കാരണം സാറയ്ക്ക് യഹോവയിൽ പൂർണവിശ്വാസമുണ്ട്.
ഒരു കുഞ്ഞിനെ വേണമെന്നു സാറ ഒരുപാട് ആഗ്രഹിച്ചു. അതുകൊണ്ട് സാറ അബ്രാഹാമിനോടു പറഞ്ഞു: ‘എന്റെ ദാസിയായ ഹാഗാരിന് ഒരു കുഞ്ഞ് ജനിച്ചാൽ അത് എന്റെ സ്വന്തം കുഞ്ഞിനെപ്പോലെയാണല്ലോ.’ പിന്നീട് ഹാഗാരിന് ഒരു മകൻ ജനിച്ചു. യിശ്മായേൽ എന്നായിരുന്നു അവന്റെ പേര്.
കുറെ വർഷങ്ങൾക്കു ശേഷം മൂന്നു പേർ അബ്രാഹാമിനെയും സാറയെയും കാണാൻ വന്നു. അപ്പോൾ അബ്രാഹാമിന് 99 വയസ്സും സാറയ്ക്ക് 89 വയസ്സും ആയിരുന്നു. അബ്രാഹാം അവരെ ഭക്ഷണം കഴിക്കാനും ഒരു മരച്ചുവട്ടിൽ ഇരുന്ന് വിശ്രമിക്കാനും ക്ഷണിച്ചു. ആ മൂന്നു പേർ ആരായിരുന്നെന്നു നിങ്ങൾക്ക് അറിയാമോ? അവർ ദൈവദൂതന്മാരായിരുന്നു! അവർ അബ്രാഹാമിനോടു പറഞ്ഞു: ‘അടുത്ത വർഷം ഇതേ സമയത്ത് നിങ്ങൾക്ക് ഒരു മകൻ ജനിക്കും.’ സാറ കൂടാരത്തിന് അകത്ത് നിന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു. സാറയ്ക്ക് ഉള്ളിൽ ചിരി വന്നു. ‘ഇത്രയും വയസ്സായ എനിക്ക് ഇനി എങ്ങനെ ഒരു കുട്ടി ഉണ്ടാകാനാണ്’ എന്നു സാറ മനസ്സിൽപ്പറഞ്ഞു.
യഹോവയുടെ ദൂതൻ പറഞ്ഞതുപോലെതന്നെ അടുത്ത വർഷം സാറയ്ക്ക് ഒരു മകൻ ജനിച്ചു. അബ്രാഹാം അവനു യിസ്ഹാക്ക് എന്നു പേരിട്ടു. “ചിരി” എന്നാണ് അതിന്റെ അർഥം.
യിസ്ഹാക്കിന് ഇപ്പോൾ ഏകദേശം അഞ്ചു വയസ്സായിരുന്നു. യിശ്മായേൽ ഇടയ്ക്കിടെ യിസ്ഹാക്കിനെ കളിയാക്കുന്നതു സാറ കണ്ടു. സാറയ്ക്ക് അതു സഹിച്ചില്ല. മകനെ സംരക്ഷിക്കാൻ സാറ ആഗ്രഹിച്ചു. അതുകൊണ്ട് സാറ അബ്രാഹാമിന്റെ അടുത്ത് ചെന്ന് ഹാഗാരിനെയും യിശ്മായേലിനെയും അവിടെനിന്ന് പറഞ്ഞുവിടണമെന്ന് ആവശ്യപ്പെട്ടു. അബ്രാഹാമിനു പക്ഷേ അങ്ങനെ ചെയ്യാൻ മടിയായിരുന്നു. എന്നാൽ യഹോവ അബ്രാഹാമിനോടു പറഞ്ഞു: ‘സാറ പറയുന്നതു കേൾക്കുക. യിശ്മായേലിനെ ഞാൻ നോക്കിക്കൊള്ളാം. യിസ്ഹാക്കിലൂടെയായിരിക്കും എന്റെ വാഗ്ദാനങ്ങൾ നിറവേറുന്നത്.’
“വിശ്വാസത്താൽ സാറയ്ക്ക്, ഗർഭിണിയാകാനുള്ള . . . പ്രാപ്തി ലഭിച്ചു. കാരണം തനിക്കു വാഗ്ദാനം നൽകിയ ദൈവം വിശ്വസ്തനാണെന്നു സാറ വിശ്വസിച്ചു.”—എബ്രായർ 11:11