പാഠം 10
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക
കനാൻ ദേശത്ത് ലോത്തും അബ്രാഹാമും ഒരുമിച്ചാണു താമസിച്ചിരുന്നത്. അബ്രാഹാമിന്റെ സഹോദരന്റെ മകനാണ് ലോത്ത്. അബ്രാഹാമിനും ലോത്തിനും ഉണ്ടായിരുന്ന മൃഗങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. അതുകൊണ്ട് അവർക്ക് അവിടെ സ്ഥലം തികയാതെയായി. അബ്രാഹാം ലോത്തിനോടു പറഞ്ഞു: ‘നമുക്ക് ഒരുമിച്ച് ഒരു സ്ഥലത്ത് താമസിക്കാൻ പറ്റാത്ത സ്ഥിതിയായല്ലോ. അതുകൊണ്ട് എങ്ങോട്ടു പോകണമെന്ന് ആദ്യം നീ തീരുമാനിച്ചുകൊള്ളൂ. ഞാൻ മറ്റൊരു വഴിക്കു പൊയ്ക്കൊള്ളാം.’ സ്വന്തം നേട്ടം നോക്കുന്ന ആളായിരുന്നില്ല അബ്രാഹാം, ശരിയല്ലേ?
സൊദോം നഗരത്തിന് അടുത്തായി ലോത്ത് മനോഹരമായ ഒരു പ്രദേശം കണ്ടു. ഇഷ്ടംപോലെ പുല്ലും വെള്ളവും ഉള്ള സ്ഥലമായിരുന്നു അത്. അതുകൊണ്ട് ലോത്ത് ആ സ്ഥലം തിരഞ്ഞെടുത്ത് കുടുംബത്തോടൊപ്പം അങ്ങോട്ടു താമസം മാറി.
സൊദോമിലും അതിന് അടുത്തുള്ള നഗരമായ ഗൊമോറയിലും വളരെ ചീത്ത ആളുകളാണ് ഉണ്ടായിരുന്നത്. യഹോവ ആ നഗരങ്ങളെ നശിപ്പിക്കാൻ തീരുമാനിച്ചു. അത്ര മോശമായിരുന്നു അവിടെയുള്ള ആളുകൾ. പക്ഷേ ലോത്തിനെയും കുടുംബത്തെയും രക്ഷിക്കാൻ ദൈവം ആഗ്രഹിച്ചു. അതുകൊണ്ട് രണ്ടു ദൈവദൂതന്മാരെ അയച്ച് ദൈവം അവർക്ക് ഈ മുന്നറിയിപ്പു കൊടുത്തു: ‘യഹോവ ഈ നഗരം നശിപ്പിക്കാൻപോകുകയാണ്. പെട്ടെന്ന് ഇവിടെനിന്ന് പുറത്ത് കടക്കുക; വേഗമാകട്ടെ!’
ലോത്ത് പക്ഷേ പോകാതെ മടിച്ചുമടിച്ച് നിന്നു. അതുകൊണ്ട് ദൈവദൂതന്മാർ ലോത്തിനെയും ഭാര്യയെയും രണ്ടു പെൺമക്കളെയും കൈക്കു പിടിച്ച് വേഗം നഗരത്തിനു വെളിയിൽ എത്തിച്ചു. എന്നിട്ട് അവരോടു പറഞ്ഞു: ‘ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടോ! തിരിഞ്ഞുനോക്കരുത്. തിരിഞ്ഞുനോക്കിയാൽ നിങ്ങൾ മരിക്കും!’
അവർ സോവർ നഗരത്തിൽ എത്തിയപ്പോൾ യഹോവ സൊദോം, ഗൊമോറ എന്നീ നഗരങ്ങളുടെ മേൽ തീയും ഗന്ധകവും വർഷിച്ചു. ആ രണ്ടു നഗരങ്ങളും
പൂർണമായി നശിച്ചു. യഹോവ പറഞ്ഞത് അനുസരിക്കാതെ ലോത്തിന്റെ ഭാര്യ പുറകോട്ടു തിരിഞ്ഞുനോക്കി. അവൾ ഒരു ഉപ്പുതൂണായി മാറി! എന്നാൽ യഹോവയെ അനുസരിച്ചതുകൊണ്ട് ലോത്തും പെൺമക്കളും രക്ഷപ്പെട്ടു. ലോത്തിന്റെ ഭാര്യ അനുസരണക്കേടു കാണിച്ചതിൽ അവർക്കു വലിയ സങ്കടം തോന്നിക്കാണും. യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുന്നത് എത്ര പ്രധാനമാണെന്ന് ഇതു പഠിപ്പിക്കുന്നു.“ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക.”—ലൂക്കോസ് 17:32