പാഠം 20
അടുത്ത ആറ് ബാധകൾ
‘എന്റെ ജനത്തെ വിട്ടയച്ചില്ലെങ്കിൽ ഞാൻ ദേശത്ത് രക്തം കുടിക്കുന്ന ഈച്ചകളെ അയയ്ക്കും.’ മോശയും അഹരോനും ദൈവത്തിന്റെ ഈ സന്ദേശം അറിയിക്കാൻ ഫറവോന്റെ അടുത്തേക്കു ചെല്ലുന്നു. അങ്ങനെ ഈച്ചകൾ വലിയ കൂട്ടങ്ങളായി വന്ന് എല്ലാ ഈജിപ്തുകാരുടെയും, പാവപ്പെട്ടവരുടെയും പണക്കാരുടെയും, വീടുകൾ ആക്രമിച്ചു. ദേശം മുഴുവൻ ഈച്ചകൾ! പക്ഷേ ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെൻ ദേശത്ത് മാത്രം ഈച്ചകൾ ഇല്ല! ഈ നാലാമത്തെ ബാധമുതൽ പിന്നെ ഉണ്ടായ ബാധകൾ ഈജിപ്തുകാരെ മാത്രമേ ബാധിച്ചുള്ളൂ. അതു കണ്ടപ്പോൾ ഫറവോൻ ഇങ്ങനെ യാചിച്ചു: ‘ഈ ഈച്ചകളെ ഇവിടെനിന്ന് ഓടിച്ചുകളയാൻ യഹോവയോടു അപേക്ഷിക്കൂ. ഞാൻ നിങ്ങളെ വിട്ടയയ്ക്കാം.’ പക്ഷേ യഹോവ ഈച്ചകളെ അവിടെനിന്ന് നീക്കിയപ്പോൾ ഫറവോന്റെ മനസ്സുമാറി. ഫറവോൻ എന്നെങ്കിലും നന്നാകുമോ?
യഹോവ പറഞ്ഞു: ‘ഫറവോൻ എന്റെ ജനത്തെ വിട്ടയയ്ക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ ഈജിപ്തുകാരുടെ മൃഗങ്ങൾ രോഗം വന്ന് ചത്തുപോകും.’ പിറ്റേന്നുതന്നെ മൃഗങ്ങൾ ചാകാൻതുടങ്ങി. പക്ഷേ ഇസ്രായേല്യരുടെ മൃഗങ്ങൾ ചത്തില്ല. എന്നിട്ടും വഴങ്ങിക്കൊടുക്കാൻ തയ്യാറാകാതെ ഫറവോൻ ദുശ്ശാഠ്യം കാണിച്ചു.
ഫറവോന്റെ അടുത്ത് തിരിച്ച് ചെന്ന് ചാരം വായുവിലേക്ക് എറിയാൻ യഹോവ മോശയോടു പറഞ്ഞു. ചാരം പൊടിയായിത്തീർന്ന് വായുവിൽ വ്യാപിച്ച് ഈജിപ്തുകാരുടെയെല്ലാം ദേഹത്ത് വീണു. അവരുടെയും അവരുടെ മൃഗങ്ങളുടെയും മേൽ വേദനയുള്ള വലിയ കുരുക്കൾ പൊങ്ങാൻതുടങ്ങി. എന്നിട്ടുപോലും ഫറവോൻ ഇസ്രായേല്യരെ വിട്ടയയ്ക്കാൻ കൂട്ടാക്കിയില്ല.
യഹോവ മോശയെ ഫറവോന്റെ അടുത്തേക്കു തിരിച്ച് അയച്ച് ഈ സന്ദേശം അറിയിച്ചു: ‘എന്റെ ജനത്തെ വിട്ടയയ്ക്കാൻ നീ ഇപ്പോഴും തയ്യാറല്ല, അല്ലേ? നാളെ ദേശത്ത് ആലിപ്പഴം പെയ്യും.’ അടുത്ത ദിവസം യഹോവ
ആലിപ്പഴവും (മഞ്ഞുകട്ടകൾ) ഇടിമുഴക്കവും തീയും അയച്ചു. ഈജിപ്തിൽ ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരുന്നു അത്. എല്ലാ മരങ്ങളും വിളവുകളും നശിച്ചു. പക്ഷേ ഗോശെൻ ദേശത്തുള്ള ഒന്നിനും ഒരു കുഴപ്പവും പറ്റിയില്ല. ഫറവോൻ പറഞ്ഞു: ‘ഇതൊന്നു നിറുത്താൻ യഹോവയോടു യാചിക്കൂ. അതിനു ശേഷം നിങ്ങൾക്കു പോകാം.’ എന്നാൽ ആലിപ്പഴവും മഴയും നിന്നപ്പോൾ ഫറവോൻ മനസ്സുമാറ്റി.മോശ പറഞ്ഞു: ‘ആലിപ്പഴം വീണ് നശിക്കാത്ത ചെടികളെല്ലാം വെട്ടുക്കിളികൾ തിന്നും.’ അങ്ങനെ വയലിലും മരങ്ങളിലും ബാക്കിയുണ്ടായിരുന്നതു ലക്ഷക്കണക്കിനുവന്ന വെട്ടുക്കിളികൾ തിന്ന് തീർത്തു. ഫറവോൻ ഇങ്ങനെ യാചിച്ചു: ‘ഈ വെട്ടുക്കിളികളെ മാറ്റാൻ യഹോവയോട് അപേക്ഷിക്കൂ.’ പക്ഷേ യഹോവ വെട്ടുക്കിളികളെ മാറ്റിയപ്പോൾ ഫറവോൻ വീണ്ടും ശാഠ്യം കാണിച്ചു.
യഹോവ മോശയോടു പറഞ്ഞു: ‘നിന്റെ കൈ ആകാശത്തേക്കു നീട്ടുക.’ പെട്ടെന്നുതന്നെ ആകാശം മുഴുവൻ കൂരിരുട്ടായി. മൂന്നു ദിവസത്തേക്ക് ഈജിപ്തുകാർക്ക് ഒന്നും കാണാൻ പറ്റിയില്ല! ഇസ്രായേല്യരുടെ വീട്ടിൽ മാത്രമേ വെട്ടം ഉണ്ടായിരുന്നുള്ളൂ.
ഫറവോൻ മോശയോടു പറഞ്ഞു: ‘നിനക്കും നിന്റെ ജനത്തിനും പോകാം. പക്ഷേ മൃഗങ്ങളെ കൊണ്ടുപോകേണ്ടാ.’ മോശ പറഞ്ഞു: ‘ഞങ്ങളുടെ ദൈവത്തിനു യാഗം അർപ്പിക്കാൻ മൃഗങ്ങളെയും കൊണ്ടുപോകണം.’ ഫറവോനു കടുത്തദേഷ്യം വന്നു. ഫറവോൻ അലറി: ‘എന്റെ കൺമുന്നിൽനിന്ന് കടന്നുപോകൂ. നിന്നെ ഇനി ഇവിടെ കണ്ടാൽ, ഞാൻ കൊല്ലും.’
“നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.”—മലാഖി 3:18