പാഠം 28
ബിലെയാമിന്റെ കഴുത സംസാരിക്കുന്നു
ഏതാണ്ട് 40 വർഷമായി ഇസ്രായേല്യർ വിജനഭൂമിയിലായിരുന്നു. ശക്തമായ പല നഗരങ്ങളും അവർ കീഴടക്കി. ഇപ്പോൾ അവർ യോർദാൻ നദിക്ക് കിഴക്ക് മോവാബ് സമഭൂമിയിൽ കൂടാരം അടിച്ചിരിക്കുകയാണ്. അവർക്കു വാഗ്ദത്തദേശത്ത് കടക്കാനുള്ള സമയമായി. മോവാബ് രാജാവായ ബാലാക്കിനു തന്റെ ദേശം ഇസ്രായേൽ ജനം കൈവശപ്പെടുത്തുമോ എന്ന പേടിയുണ്ട്. അതുകൊണ്ട് ഇസ്രായേല്യരെ ശപിക്കാൻ ബിലെയാം എന്നു പേരുള്ള ഒരാളെ ബാലാക്ക് മോവാബിലേക്കു ക്ഷണിക്കുന്നു.
എന്നാൽ യഹോവ ബിലെയാമിനോടു പറഞ്ഞു: ‘നീ ഇസ്രായേല്യരെ ശപിക്കരുത്.’ അതുകൊണ്ട് ബിലെയാം പോകാൻ തയ്യാറായില്ല. ബാലാക്ക് രാജാവ് രണ്ടാമതും ബിലെയാമിനെ ക്ഷണിച്ചു. എന്തു ചോദിച്ചാലും തരാമെന്നു വാക്കും കൊടുത്തു. എന്നിട്ടും ബിലെയാം പോയില്ല. അപ്പോൾ ദൈവം പറഞ്ഞു: ‘നീ പൊയ്ക്കൊള്ളുക. പക്ഷേ ഞാൻ പറഞ്ഞുതരുന്നതു മാത്രമേ പറയാവൂ.’
ബിലെയാം തന്റെ കഴുതപ്പുറത്ത് കയറി തെക്ക് മോവാബിലേക്കു പോയി. ഇസ്രായേല്യരെ ശപിക്കുകയാണ് ഉദ്ദേശ്യം; അങ്ങനെ ചെയ്യരുതെന്ന് യഹോവ പറഞ്ഞിട്ടുണ്ടായിരുന്നു. പോകുന്ന വഴിക്ക് യഹോവയുടെ ദൂതൻ വഴിയിൽ മൂന്നു പ്രാവശ്യം പ്രത്യക്ഷപ്പെട്ടു. ദൂതനെ കഴുത കണ്ടു, പക്ഷേ ബിലെയാമിനു കാണാൻ കഴിഞ്ഞില്ല. ആദ്യം കഴുത വഴിയിൽനിന്ന് വയലിലേക്കു മാറിനടന്നു. പിന്നെ കഴുത മതിലിനോടു ചേർന്നുനടന്നു. അപ്പോൾ ബിലെയാമിന്റെ കാൽ കല്ലുമതിലിൽ ഉരഞ്ഞ് ഞെരിഞ്ഞമർന്നു. അവസാനം കഴുത വഴിയുടെ നടുക്ക് കിടന്നുകളഞ്ഞു. ഓരോ പ്രാവശ്യവും ബിലെയാം കഴുതയെ വടികൊണ്ട് അടിച്ചു.
മൂന്നു തവണ അങ്ങനെ സംഭവിച്ചതിനു ശേഷം കഴുത സംസാരിക്കാൻ യഹോവ ഇടയാക്കി. ‘എന്നെ എന്തിനാണ് ഇങ്ങനെ തല്ലുന്നത്’ എന്നു കഴുത ബിലെയാമിനോടു ചോദിച്ചു. ബിലെയാം പറഞ്ഞു: ‘നീ എന്നെ അപമാനിച്ചു. എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കൊന്നേനേ!’ കഴുത പറഞ്ഞു: ‘എത്ര വർഷമായി അങ്ങ് എന്റെ പുറത്ത് യാത്ര ചെയ്യുന്നു? ഇതിനു മുമ്പ് എപ്പോഴെങ്കിലും ഞാൻ അങ്ങയോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ?’
അപ്പോൾ ബിലെയാം ദൈവദൂതനെ കാണാൻ യഹോവ ഇടയാക്കി. ദൂതൻ പറഞ്ഞു: ‘ഇസ്രായേല്യരെ ശപിക്കരുതെന്ന് യഹോവ നിനക്കു മുന്നറിയിപ്പു തന്നതല്ലേ?’ ബിലെയാം പറഞ്ഞു: ‘എനിക്കു തെറ്റു പറ്റി. ഞാൻ വീട്ടിലേക്കു തിരിച്ചുപൊയ്ക്കൊള്ളാം.’ എന്നാൽ ദൂതൻ പറഞ്ഞു: ‘മോവാബിലേക്കു പോകുന്നതിനു കുഴപ്പമില്ല. പക്ഷേ യഹോവ പറഞ്ഞുതരുന്നതു മാത്രമേ പറയാവൂ.’
ബിലെയാം അതിൽനിന്ന് പാഠം പഠിച്ചോ? ഇല്ല. അതിനു ശേഷം ഇസ്രായേല്യരെ ശപിക്കാൻ ബിലെയാം മൂന്നു പ്രാവശ്യം ശ്രമിച്ചു. പക്ഷേ ഓരോ പ്രാവശ്യവും ബിലെയാം അവരെ അനുഗ്രഹിക്കാൻ യഹോവ ഇടയാക്കി. പിന്നീട് ഇസ്രായേല്യർ മോവാബ് ആക്രമിച്ചു, ബിലെയാം കൊല്ലപ്പെട്ടു. യഹോവ പറഞ്ഞതു ബിലെയാം ആദ്യംതന്നെ അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
“എല്ലാ തരം അത്യാഗ്രഹത്തിനും എതിരെ ജാഗ്രത വേണം. ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്.”—ലൂക്കോസ് 12:15