പാഠം 24
അവർ വാക്കു തെറ്റിച്ചു
യഹോവ മോശയോടു പറഞ്ഞു: ‘പർവതത്തിലേക്കു കയറി വരുക. ഞാൻ എന്റെ നിയമങ്ങൾ കൽപ്പലകകളിൽ എഴുതിത്തരാം.’ മോശ പർവതത്തിലേക്കു കയറിച്ചെന്ന് 40 രാത്രിയും 40 പകലും അവിടെ കഴിഞ്ഞു. അവിടെവെച്ച് യഹോവ രണ്ടു പരന്ന കല്ലിൽ പത്തു കല്പനകൾ എഴുതി മോശയ്ക്കു കൊടുത്തു.
കുറെ ദിവസം കഴിഞ്ഞു. മോശ തങ്ങളെ ഉപേക്ഷിച്ച് പോയെന്ന് ഇസ്രായേല്യർ കരുതി. അവർ അഹരോനോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കാൻ ആരെങ്കിലും വേണം. അതുകൊണ്ട് ഞങ്ങൾക്ക് ഒരു ദൈവത്തെ ഉണ്ടാക്കി താ.’ അഹരോൻ പറഞ്ഞു: ‘നിങ്ങളുടെ സ്വർണം കൊണ്ടുവരുക.’ അഹരോൻ ആ സ്വർണം ഉരുക്കി ഒരു കാളക്കുട്ടിയുടെ പ്രതിമ ഉണ്ടാക്കി. ജനം പറഞ്ഞു: ‘ഈ കാളക്കുട്ടിയാണ് ഈജിപ്തിൽനിന്ന് നമ്മളെ നയിച്ചുകൊണ്ട് വന്ന നമ്മുടെ ദൈവം.’ അവർ ആ സ്വർണക്കാളക്കുട്ടിയെ ആരാധിക്കാൻ തുടങ്ങി. അവർ ഒരു ആഘോഷംതന്നെ നടത്തി. അതു ശരിയായിരുന്നോ? അല്ല, കാരണം യഹോവയെ മാത്രമേ ആരാധിക്കൂ എന്നു ജനം വാക്കു കൊടുത്തിരുന്നു. പക്ഷേ അവർ ഇപ്പോൾ ആ വാക്കു തെറ്റിക്കുകയാണ്.
അവിടെ നടക്കുന്നതൊക്കെ യഹോവ കാണുന്നുണ്ടായിരുന്നു. യഹോവ മോശയോടു പറഞ്ഞു: ‘ജനത്തിന്റെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുക. അവർ
എന്നെ അനുസരിക്കാതെ ഒരു വ്യാജദൈവത്തെ ആരാധിക്കുന്നു.’ മോശ ആ രണ്ടു കൽപ്പലകകളുമായി താഴേക്ക് ഇറങ്ങിച്ചെന്നു.ജനം കൂടാരം അടിച്ചിരിക്കുന്നതിന് അടുത്ത് എത്തിയപ്പോൾ അവർ പാട്ടു പാടുന്നതു മോശ കേട്ടു. അവർ നൃത്തം ചെയ്യുന്നതും കാളക്കുട്ടിയുടെ മുന്നിൽ കുമ്പിടുന്നതും മോശ കണ്ടു. മോശയ്ക്കു വല്ലാതെ ദേഷ്യം വന്നു. മോശ ആ രണ്ടു പലകകളും നിലത്തേക്ക് എറിഞ്ഞു. അവ പൊട്ടിത്തകർന്നു. ആ പ്രതിമയും മോശ അപ്പോൾത്തന്നെ നശിപ്പിച്ചുകളഞ്ഞു. എന്നിട്ട് മോശ അഹരോനോട്, ‘ആളുകൾ പറയുന്നതു കേട്ട് ഇത്ര മോശമായൊരു കാര്യം ചെയ്യാൻ നിനക്ക് എങ്ങനെ കഴിഞ്ഞു’ എന്നു ചോദിച്ചു. അഹരോൻ പറഞ്ഞു: ‘ദേഷ്യപ്പെടരുതേ. ഈ ആളുകൾ എങ്ങനെയുള്ളവരാണെന്ന് അങ്ങയ്‌ക്ക് അറിയാമല്ലോ. അവർക്ക് ഒരു ദൈവത്തെ വേണമെന്നു പറഞ്ഞു. അതുകൊണ്ട് ഞാൻ അവരുടെ സ്വർണം തീയിലേക്ക് എറിഞ്ഞു. അപ്പോൾ ഈ കാളക്കുട്ടി പുറത്ത് വന്നു.’ അഹരോൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. മോശ വീണ്ടും പർവതത്തിലേക്കു കയറിച്ചെന്ന് ജനത്തോടു ക്ഷമിക്കാൻ യഹോവയോടു യാചിച്ചു.
അനുസരിക്കാൻ മനസ്സു കാണിച്ചവരോട് യഹോവ ക്ഷമിച്ചു. ഇസ്രായേല്യർ മോശയുടെ നേതൃത്വം പിൻപറ്റുന്നത് എത്ര പ്രധാനമായിരുന്നെന്നു നിങ്ങൾക്കു മനസ്സിലായോ?
“ദൈവത്തിനു നേർച്ച നേർന്നാൽ അതു നിറവേറ്റാൻ വൈകരുത്. കാരണം മണ്ടന്മാരിൽ ദൈവം പ്രസാദിക്കുന്നില്ല. നീ നേരുന്നതു നിറവേറ്റുക.”—സഭാപ്രസംഗകൻ 5:4