പാഠം 29
യഹോവ യോശുവയെ തിരഞ്ഞെടുത്തു
മോശ വർഷങ്ങളോളം ഇസ്രായേൽ ജനതയെ നയിച്ചു. ഇപ്പോൾ മോശയുടെ ജീവിതം ഏതാണ്ട് അവസാനിക്കാറായി. യഹോവ മോശയോടു പറഞ്ഞു: ‘നീ ആയിരിക്കില്ല ഇസ്രായേല്യരെ വാഗ്ദത്തദേശത്തേക്കു നയിക്കുന്നത്. എങ്കിലും ആ ദേശം കാണാൻ ഞാൻ നിന്നെ അനുവദിക്കും.’ അപ്പോൾ മോശ യഹോവയോട്, ജനത്തെ പരിപാലിക്കാൻ പുതിയ ഒരു നേതാവിനെ തിരഞ്ഞെടുക്കണമെന്നു പറഞ്ഞു. യഹോവ മോശയോടു പറഞ്ഞു: ‘യോശുവയുടെ അടുത്ത് ചെന്ന് അവനെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറയണം.’
താൻ മരിക്കാറായെന്നും ജനത്തെ വാഗ്ദത്തദേശത്തേക്കു നയിക്കാൻ യഹോവ യോശുവയെ തിരഞ്ഞടുത്തിരിക്കുന്നെന്നും മോശ ഇസ്രായേല്യരോടു പറഞ്ഞു. എന്നിട്ട് മോശ യോശുവയോടു പറഞ്ഞു: ‘ഭയപ്പെടേണ്ടാ, യഹോവ നിന്നെ സഹായിക്കും.’ അതുകഴിഞ്ഞ് ഉടനെ മോശ നെബോ പർവതത്തിന്റെ മുകളിലേക്കു പോയി. അവിടെവെച്ച് യഹോവ, താൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നൽകുമെന്നു വാഗ്ദാനം ചെയ്ത ആ ദേശം മോശയെ കാണിച്ചു. മരിക്കുമ്പോൾ മോശയ്ക്ക് 120 വയസ്സായിരുന്നു.
യഹോവ യോശുവയോടു പറഞ്ഞു: ‘യോർദാൻ നദി കടന്ന് കനാനിലേക്കു പോകുക. ഞാൻ മോശയെ സഹായിച്ചതുപോലെതന്നെ നിന്നെയും സഹായിക്കും. നീ മുടങ്ങാതെ എന്നും എന്റെ നിയമം വായിക്കണം. ഒന്നും പേടിക്കേണ്ടാ. ധൈര്യത്തോടെയിരിക്കുക. ചെയ്യാൻ ഞാൻ കല്പിച്ചതെല്ലാം പോയി ചെയ്യൂ.’
യരീഹൊ നഗരം ഒറ്റുനോക്കാൻ യോശുവ രണ്ടു പേരെ അങ്ങോട്ട് അയച്ചു. അവിടെ എന്തു സംഭവിച്ചെന്ന് അടുത്ത കഥയിൽ പഠിക്കും. ഒറ്റുനോക്കാൻ പോയവർ തിരിച്ചുവന്ന്, കനാനിലേക്കു പോകാൻ പറ്റിയ സമയമാണ് അതെന്ന് അറിയിച്ചു. പിറ്റേന്ന് യോശുവ ജനത്തോട് കൂടാരം അഴിച്ച് യാത്രയ്ക്ക് ഒരുങ്ങിക്കൊള്ളാൻ പറഞ്ഞു. എന്നിട്ട് ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാരെ യോർദാൻ നദിയിലേക്ക് ആദ്യം അയച്ചു. നദി കരകവിഞ്ഞ് ഒഴുകുകയായിരുന്നു. പക്ഷേ പുരോഹിതന്മാരുടെ കാൽ വെള്ളത്തിൽ തൊട്ട ആ നിമിഷം വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. ഉണ്ടായിരുന്ന വെള്ളം ഒലിച്ചുപോയി! പുരോഹിതന്മാർ നദിയുടെ നടുക്ക് ചെന്ന് അവിടെ നിന്നു. ജനം മുഴുവൻ ആ സമയത്ത് മറുകരയിൽ എത്തി. ഈ അത്ഭുതം കണ്ടപ്പോൾ യഹോവ ചെങ്കടലിൽ ചെയ്ത കാര്യം അവർ ഓർത്തുകാണും, അല്ലേ?
അങ്ങനെ വർഷങ്ങൾ നീണ്ട ആ യാത്രയ്ക്ക് ഒടുവിൽ ഇസ്രായേല്യർ വാഗ്ദത്തദേശത്ത് എത്തി. അവർ അവിടെ വീടുകളും നഗരങ്ങളും പണിതു. വയലുകളിൽ കൃഷി ചെയ്യാനും മുന്തിരിത്തോട്ടങ്ങളും ഫലവൃക്ഷത്തോപ്പുകളും നട്ടുണ്ടാക്കാനും അവർക്കു കഴിഞ്ഞു. അത് പാലും തേനും ഒഴുകുന്ന ഒരു ദേശമായിരുന്നു!
“യഹോവ എപ്പോഴും നിങ്ങളെ നയിക്കും, വരണ്ടുണങ്ങിയ ദേശത്തും നിങ്ങൾക്കു തൃപ്തിയേകും.”—യശയ്യ 58:11