വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 50

യഹോശാഫാത്തിനുവേണ്ടി യഹോവ യുദ്ധം ചെയ്യുന്നു

യഹോശാഫാത്തിനുവേണ്ടി യഹോവ യുദ്ധം ചെയ്യുന്നു

യഹൂദയിലെ രാജാവായ യഹോശാഫാത്ത്‌ ദേശത്തുനിന്ന്‌ ബാലിന്റെ യാഗപീഠങ്ങളും വിഗ്രഹങ്ങളും നീക്കം ചെയ്‌തു. ജനം യഹോവയുടെ നിയമങ്ങൾ പഠിക്കാൻ രാജാവ്‌ ആഗ്രഹിച്ചു. അതുകൊണ്ട്‌ ആളുകളെ യഹോവയുടെ നിയമങ്ങൾ പഠിപ്പിക്കാൻ പ്രഭുക്കന്മാരെയും ലേവ്യരെയും യഹൂദയിലെല്ലാം അയച്ചു.

അയൽദേശങ്ങളിലുള്ളവർക്ക്‌ യഹൂദയെ ആക്രമിക്കാൻ പേടിയായിരുന്നു. കാരണം യഹോവ തന്റെ ജനത്തോടൊപ്പമുണ്ടെന്ന്‌ അവർ മനസ്സിലാക്കിയിരുന്നു. യഹോശാഫാത്ത്‌ രാജാവിന്‌ അവർ സമ്മാനങ്ങൾപോലും കൊണ്ടുവന്നു. അങ്ങനെയിരിക്കെ മോവാബ്യരും അമ്മോന്യരും സേയീരിലുള്ളവരും യഹൂദയെ ആക്രമിക്കാൻ വന്നു. തനിക്ക്‌ യഹോവയുടെ സഹായം വേണമെന്ന്‌ യഹോശാഫാത്തിന്‌ അറിയാമായിരുന്നു. എല്ലാ പുരുഷന്മാരെയും സ്‌ത്രീകളെയും കുട്ടികളെയും രാജാവ്‌ യരുശലേമിൽ കൂട്ടിവരുത്തി. അവരുടെയെല്ലാം മുന്നിൽവെച്ച്‌ രാജാവ്‌ ഇങ്ങനെ പ്രാർഥിച്ചു: ‘യഹോവേ, അങ്ങയെ കൂടാതെ ഞങ്ങൾക്കു വിജയിക്കാനാകില്ല. എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞുതരേണമേ.’

യഹോവ പ്രാർഥനയ്‌ക്ക്‌ ഉത്തരം കൊടുത്തു: ‘പേടിക്കേണ്ടാ. ഞാൻ നിങ്ങളെ സഹായിക്കാം. സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്ന്‌ ഞാൻ നിങ്ങളെ എങ്ങനെ രക്ഷിക്കുമെന്നു കണ്ടുകൊള്ളുക.’ യഹോവ എങ്ങനെയാണ്‌ അവരെ രക്ഷിച്ചത്‌?

പിറ്റേന്ന്‌ രാവിലെ യഹോശാഫാത്ത്‌ പാട്ടുകാരെ തിരഞ്ഞെടുത്ത്‌ സൈന്യത്തിന്റെ മുന്നിൽ നടക്കാൻ പറഞ്ഞു. യരുശലേമിൽനിന്ന്‌ പുറപ്പെട്ട അവർ തെക്കോവ എന്ന സ്ഥലത്തുള്ള യുദ്ധഭൂമിയിലേക്കു നീങ്ങി.

പാട്ടുകാർ സന്തോഷത്തോടെ ഉച്ചത്തിൽ യഹോവയെ പാടി സ്‌തുതിക്കുമ്പോൾ യഹോവ തന്റെ ജനത്തിനുവേണ്ടി യുദ്ധം ചെയ്‌തു. അമ്മോന്യരെയും മോവാബ്യരെയും ദൈവം ആകെ ആശയക്കുഴപ്പത്തിലാക്കി. അവർ പരസ്‌പരം പോരാടാൻതുടങ്ങി. ഒരാൾപ്പോലും രക്ഷപ്പെട്ടില്ല. പക്ഷേ യഹൂദയിലെ ജനത്തെയും പടയാളികളെയും പുരോഹിതന്മാരെയും യഹോവ സംരക്ഷിച്ചു. യഹോവ ഈ ചെയ്‌തതിനെക്കുറിച്ച്‌ അയൽരാജ്യങ്ങളിലുള്ളവരെല്ലാം കേട്ടു. യഹോവ തന്റെ ജനത്തിനുവേണ്ടി ഇപ്പോഴും യുദ്ധം ചെയ്യുകയാണെന്ന്‌ അവർക്കു മനസ്സിലായി. യഹോവ തന്റെ ജനത്തെ എങ്ങനെയാണു രക്ഷിക്കുന്നത്‌? പല വിധങ്ങളിൽ. എന്നാൽ യഹോവയ്‌ക്ക്‌ അതിനു മനുഷ്യരുടെ സഹായം ആവശ്യമില്ല.

“ഈ യുദ്ധത്തിൽ നിങ്ങൾ പോരാടേണ്ടിവരില്ല. സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്ന്‌ യഹോവ നിങ്ങളെ രക്ഷിക്കുന്നതു കണ്ടുകൊള്ളുക.”—2 ദിനവൃത്താന്തം 20:17