കഥ 10
മഹാപ്രളയം
പെട്ടകത്തിനു വെളിയിൽ ആളുകളുടെ ജീവിതം ഒരു മാറ്റവുമില്ലാതെ മുമ്പോട്ടുപോയി. ഒരു വെള്ളപ്പൊക്കം വരാൻ പോകുകയാണെന്ന് അവരാരും അപ്പോഴും വിശ്വസിച്ചില്ല. ഓരോ ദിവസം കഴിയുന്തോറും അവരുടെ കളിയാക്കൽ കൂടിക്കൂടി വന്നിരിക്കണം. എന്നാൽ പെട്ടെന്നുതന്നെ അവർ കളിയാക്കുന്നതു നിറുത്തി.
ഒരു ബക്കറ്റിൽനിന്നു വെള്ളം ഒഴിക്കുന്നതുപോലെ പെട്ടെന്ന് ആകാശത്തുനിന്നു മഴ കോരിച്ചൊരിയാൻ തുടങ്ങി. നോഹ പറഞ്ഞതു ശരിയായിരുന്നു! എന്നാൽ ഇപ്പോൾ ആർക്കും ഓടിവന്നു പെട്ടകത്തിൽ കയറാൻ കഴിയുമായിരുന്നില്ല. യഹോവ പെട്ടകത്തിന്റെ വാതിൽ മുറുക്കി അടച്ചിരുന്നു.
താണ നിലത്തെല്ലാം പെട്ടെന്നുതന്നെ വെള്ളം പൊങ്ങി. വെള്ളം വലിയ നദികൾപോലെ ആയി. അതു മരങ്ങളെ മറിച്ചിടുകയും വലിയ കല്ലുകളെ ഉരുട്ടിയിടുകയും ഒക്കെ ചെയ്തു. എന്തൊരു ശബ്ദമായിരുന്നിരിക്കണം അപ്പോൾ അവിടെ. ആളുകളെല്ലാം പേടിച്ചുവിറയ്ക്കാൻ തുടങ്ങി. അവർ ഉയർന്ന സ്ഥലങ്ങളിലേക്ക് ഓടിക്കയറി. പെട്ടകത്തിന്റെ വാതിൽ തുറന്നു കിടന്നപ്പോൾ നോഹ പറഞ്ഞതുകേട്ട് അതിനുള്ളിൽ കയറിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് അവർ ഓർത്തു! എന്നാൽ ഇപ്പോൾ വളരെ താമസിച്ചുപോയിരുന്നു.
വെള്ളം പിന്നെയും പിന്നെയും പൊങ്ങിക്കൊണ്ടിരുന്നു. 40 പകലും 40 രാത്രിയും മഴ പെയ്തു. വെള്ളം ഉയർന്നുയർന്ന് മലകളെപ്പോലും മൂടാൻ തുടങ്ങി; താമസിയാതെതന്നെ ഏറ്റവും ഉയരം കൂടിയ മലകൾപോലും വെള്ളത്തിനടിയിലായി. ദൈവം പറഞ്ഞതുപോലെതന്നെ പെട്ടകത്തിനു വെളിയിലുണ്ടായിരുന്ന എല്ലാ മനുഷ്യരും മൃഗങ്ങളും നശിച്ചു. എന്നാൽ പെട്ടകത്തിലുണ്ടായിരുന്ന ആർക്കും ഒരു കുഴപ്പവും പറ്റിയില്ല.
നോഹയും അവന്റെ മക്കളും പെട്ടകം വളരെ നന്നായി പണിതിരുന്നു. വെള്ളം അതിനെ ഉയർത്തി; അതു വെള്ളത്തിന്മേൽ പൊങ്ങിക്കിടന്നു. പിന്നെ, പെട്ടെന്നൊരു ദിവസം മഴ നിന്നു, സൂര്യൻ വീണ്ടും പ്രകാശിക്കാൻ തുടങ്ങി. എവിടെ നോക്കിയാലും വെള്ളം മാത്രം, കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു അത്! വെള്ളത്തിനു മുകളിൽ ഒരു പെട്ടകംമാത്രം ഒഴുകിനടക്കുന്നു.
രാക്ഷസന്മാരെല്ലാം കൊല്ലപ്പെട്ടിരുന്നു. ജനങ്ങളെ ഉപദ്രവിക്കാൻ ഇനി ഒരിക്കലും അവർ വരില്ലായിരുന്നു. അവരോടുകൂടെ അവരുടെ അമ്മമാരും ബാക്കി ദുഷ്ടജനങ്ങളും നശിച്ചു. എന്നാൽ അവരുടെ പിതാക്കന്മാർക്ക് എന്തു സംഭവിച്ചു?
ആ രാക്ഷസന്മാരുടെ പിതാക്കന്മാർ ശരിക്കും നമ്മെപ്പോലുള്ള മനുഷ്യരായിരുന്നില്ല. അവർ ഭൂമിയിൽ മനുഷ്യരായി ജീവിക്കാൻ ഇറങ്ങിവന്ന ദൂതന്മാരായിരുന്നു. അതുകൊണ്ട് ജലപ്രളയം വന്നപ്പോൾ അവർ മറ്റുള്ളവരോടൊപ്പം നശിച്ചുപോയില്ല. അവർ എടുത്ത മനുഷ്യശരീരങ്ങളുടെ ഉപയോഗം നിറുത്തുകയും ദൂതന്മാരായി തിരികെ സ്വർഗത്തിലേക്കു പോകുകയും ചെയ്തു. എങ്കിലും അവർക്കു വീണ്ടും ദൈവദൂതന്മാരുടെ കുടുംബത്തിന്റെ ഭാഗമാകാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് അവർ സാത്താന്റെ ദൂതന്മാരായിത്തീർന്നു. ബൈബിളിൽ അവരെ ഭൂതങ്ങൾ എന്നാണു വിളിച്ചിരിക്കുന്നത്.
ദൈവം ഇപ്പോൾ ഒരു കാറ്റടിപ്പിച്ചു; വെള്ളം ഇറങ്ങാൻ തുടങ്ങി. അഞ്ചു മാസം കഴിഞ്ഞ് പെട്ടകം ഒരു മലമുകളിൽ ഉറച്ചു. കുറെ ദിവസങ്ങൾകൂടെ കടന്നുപോയി. പെട്ടകത്തിനുള്ളിൽ ഉണ്ടായിരുന്നവർക്ക് പുറത്തേക്കു നോക്കിയാൽ മലകളുടെ മേൽഭാഗം കാണാൻ കഴിയുമെന്ന സ്ഥിതിയായി. വെള്ളം പിന്നെയും പിന്നെയും കുറഞ്ഞുകൊണ്ടിരുന്നു.
അപ്പോൾ നോഹ മലങ്കാക്ക എന്നു വിളിക്കുന്ന ഒരു കറുത്ത പക്ഷിയെ പെട്ടകത്തിനു വെളിയിലേക്കു വിട്ടു. ചെന്നിരിക്കാൻ പറ്റിയ ഒരു സ്ഥലം കിട്ടാഞ്ഞതുകൊണ്ട് കുറെനേരം പറന്നുനടന്നിട്ട് അതു തിരിച്ചുവന്നു. പല പ്രാവശ്യം അത് ഇങ്ങനെ വന്നും പോയും ഇരുന്നു, തിരിച്ചുവന്ന ഓരോ പ്രാവശ്യവും അതു പെട്ടകത്തിന്മേൽ ഇരുന്ന് ക്ഷീണമകറ്റി.
പുറത്തെ വെള്ളം മുഴുവനും ഇറങ്ങിയോ എന്നറിയാൻ നോഹ ആഗ്രഹിച്ചു; അതുകൊണ്ട് അവൻ അടുത്തതായി ഒരു പ്രാവിനെ വെളിയിലേക്കു വിട്ടു. എന്നാൽ ആ പ്രാവും തിരിച്ചുവന്നു, കാരണം അതിനും ഇരിക്കാൻ പറ്റിയ ഒരു സ്ഥലം കാണാൻ കഴിഞ്ഞില്ല. നോഹ രണ്ടാം പ്രാവശ്യം അതിനെ അയച്ചു; അത് ഒലിവു മരത്തിന്റെ ഒരു ഇല കൊത്തിക്കൊണ്ടുവന്നു. അപ്പോൾ വെള്ളം ഇറങ്ങിയെന്ന് നോഹയ്ക്കു മനസ്സിലായി. നോഹ മൂന്നാം പ്രാവശ്യവും പ്രാവിനെ അയച്ചു; ഇത്തവണ ഏതായാലും പ്രാവിനു താമസിക്കാൻ ഒരു ഉണങ്ങിയ സ്ഥലം കിട്ടി.
ദൈവം ഇപ്പോൾ നോഹയോട് ഇങ്ങനെ പറഞ്ഞു: ‘നീ പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ. നിന്നോടുകൂടെ നിന്റെ മുഴു കുടുംബത്തെയും മൃഗങ്ങളെയും പുറത്തു കൊണ്ടുവരിക.’ ഒരു വർഷത്തിലധികം അവർ പെട്ടകത്തിനുള്ളിൽ ആയിരുന്നു. അതുകൊണ്ട് വീണ്ടും വെളിയിൽ വരികയും ജീവനോടിരിക്കുകയും ചെയ്തതിൽ അവർക്കെല്ലാവർക്കും എത്ര സന്തോഷം തോന്നിക്കാണും, അല്ലേ?