കഥ 14
ദൈവം അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിക്കുന്നു
അബ്രാഹാം ഇവിടെ ചെയ്യുന്നത് എന്താണെന്നു നോക്കൂ. അവന്റെ കൈയിൽ ഒരു കത്തിയുണ്ട്, അവൻ തന്റെ മകനെ കൊല്ലാൻ പോകുന്നതുപോലുണ്ടല്ലോ. എന്തിനാണ് അവൻ അങ്ങനെയൊരു കാര്യം ചെയ്യുന്നത്? ആദ്യംതന്നെ, അബ്രാഹാമിനും സാറായ്ക്കും അവരുടെ മകനെ കിട്ടിയത് എങ്ങനെയെന്നു നമുക്കു നോക്കാം.
അവർക്ക് ഒരു മകൻ ജനിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരുന്നല്ലോ. എന്നാൽ അബ്രാഹാമിനും സാറായ്ക്കും വളരെ പ്രായം ചെന്നതിനാൽ അത് ഒരിക്കലും നടക്കില്ല എന്നു തോന്നി. എന്നിരുന്നാലും, അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾപോലും ചെയ്യാൻ ദൈവത്തിനു കഴിയും എന്ന് അബ്രാഹാം വിശ്വസിച്ചു. അതുകൊണ്ട് എന്തു സംഭവിച്ചു?
ദൈവം ഈ വാഗ്ദാനം നൽകിയിട്ട് ഒരു വർഷം കടന്നുപോയി. പിന്നെ, അബ്രാഹാമിന് 100 വയസ്സും സാറായ്ക്ക് 90 വയസ്സുമുള്ളപ്പോൾ അവർക്ക് യിസ്ഹാക് എന്നു പേരുള്ള ഒരു മകൻ ജനിച്ചു. ദൈവം തന്റെ വാക്കു പാലിച്ചു!
എന്നാൽ യിസ്ഹാക് വളർന്നപ്പോൾ യഹോവ അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിച്ചു. അവൻ അബ്രാഹാമിനെ വിളിച്ചു: ‘അബ്രാഹാമേ!’ ‘ഞാൻ ഇതാ!’ എന്ന് അവൻ ഉത്തരം പറഞ്ഞപ്പോൾ ദൈവം പറഞ്ഞു: ‘നിന്റെ മകനെ, നിന്റെ ഏക മകനായ യിസ്ഹാക്കിനെ കൂട്ടി ഞാൻ കാണിക്കാൻ പോകുന്ന ഒരു മലയിൽ കൊണ്ടുചെന്ന് അവനെ കൊന്ന് ബലി അർപ്പിക്കുക.’
അതുകേട്ടപ്പോൾ അബ്രാഹാമിന് എത്ര സങ്കടമായി കാണും, കാരണം അവൻ തന്റെ മകനെ ഒരുപാട് സ്നേഹിച്ചിരുന്നു. അബ്രാഹാമിന്റെ മക്കൾ കനാൻദേശത്തു ജീവിക്കും എന്നു ദൈവം വാഗ്ദാനം ചെയ്തിരുന്ന കാര്യവും ഓർക്കുക. യിസ്ഹാക് മരിക്കുകയാണെങ്കിൽ അതെങ്ങനെ നടക്കും? അതൊന്നും അബ്രാഹാമിനു മനസ്സിലായില്ലെങ്കിലും അവൻ ദൈവത്തെ അനുസരിച്ചു.
അവർ മലമുകളിൽ എത്തിയപ്പോൾ അബ്രാഹാം തന്റെ മകൻ യിസ്ഹാക്കിനെ വരിഞ്ഞുകെട്ടി താൻ ഉണ്ടാക്കിയ ബലിപീഠത്തിന്മേൽ കിടത്തി. എന്നിട്ട് അവനെ കൊല്ലാനായി കത്തിയെടുത്തു. എന്നാൽ ആ നിമിഷം ദൈവത്തിന്റെ ദൂതൻ വിളിച്ചു: ‘അബ്രാഹാമേ, അബ്രാഹാമേ!’ ‘ഞാൻ ഇതാ!’ എന്ന് അബ്രാഹാം ഉത്തരം പറഞ്ഞു.
‘ബാലനെ ഉപദ്രവിക്കരുത് അവനെ ഒന്നും ചെയ്യരുത്’, ‘നിന്റെ ഏക മകനെ തരുവാൻ നീ മടിക്കാതിരുന്നതിനാൽ നിനക്ക് എന്നിൽ വിശ്വാസമുണ്ടെന്ന് ഞാൻ ഇപ്പോൾ അറിയുന്നു’ എന്നു ദൈവം പറഞ്ഞു.
അബ്രാഹാമിന് ദൈവത്തിൽ എത്ര ശക്തമായ വിശ്വാസമാണ് ഉണ്ടായിരുന്നത്! യഹോവയ്ക്കു ചെയ്യാൻ കഴിയാത്ത ഒരു സംഗതിയുമില്ലെന്ന് അവന് അറിയാമായിരുന്നു, യിസ്ഹാക്കിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻപോലും യഹോവയ്ക്കു കഴിയുമെന്ന് അവൻ വിശ്വസിച്ചു. എന്നാൽ അബ്രാഹാം യിസ്ഹാക്കിനെ കൊല്ലണമെന്നുള്ളത് ശരിക്കും ദൈവത്തിന്റെ ഇഷ്ടമായിരുന്നില്ല, അതുകൊണ്ട് അടുത്തുള്ള ഒരു കുറ്റിക്കാട്ടിൽ ഒരു ചെമ്മരിയാട് കുടുങ്ങാൻ ദൈവം ഇടയാക്കി. മകനു പകരം അതിനെ എടുത്ത് ബലി കഴിക്കാൻ യഹോവ അബ്രാഹാമിനോടു പറഞ്ഞു.