കഥ 33
ചെങ്കടൽ കടക്കുന്നു
എന്താണു സംഭവിക്കുന്നതെന്നു നോക്കൂ! തന്റെ വടി ചെങ്കടലിനു മുകളിലായി നീട്ടിപ്പിടിച്ചു നിൽക്കുന്നതു മോശെയാണ്. അവന്റെ കൂടെ കുഴപ്പമൊന്നും കൂടാതെ നിൽക്കുന്നത് ഇസ്രായേല്യരും. എന്നാൽ ഫറവോനും അവന്റെ മുഴു സൈന്യവും കടലിൽ മുങ്ങിമരിക്കുകയാണ്. ഇത് എങ്ങനെ സംഭവിച്ചെന്നു നമുക്കു നോക്കാം.
നമ്മൾ കണ്ടുകഴിഞ്ഞതുപോലെ, ഈജിപ്തുകാരുടെമേൽ ദൈവം 10-ാമത്തെ ബാധ വരുത്തിയപ്പോൾ ഈജിപ്തുവിട്ടു പോകാൻ ഫറവോൻ ഇസ്രായേല്യരോടു പറഞ്ഞു. ഇസ്രായേല്യരായ ഏകദേശം 6,00,000 പുരുഷന്മാരും നിരവധി സ്ത്രീകളും കുട്ടികളും ഈജിപ്തു വിട്ടു. കൂടാതെ യഹോവയിൽ വിശ്വസിച്ച മറ്റൊരു വലിയ ജനക്കൂട്ടവും ഇസ്രായേല്യരോടൊപ്പം അവിടെനിന്നും പോന്നു. അവരെല്ലാം തങ്ങളുടെ ചെമ്മരിയാടുകളെയും കോലാടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോന്നു.
പുറപ്പെടുന്നതിനു മുമ്പ് ഇസ്രായേല്യർ ഈജിപ്തുകാരോടു തുണികളും സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉണ്ടാക്കിയ സാധനങ്ങളും ചോദിച്ചു വാങ്ങി. ഇസ്രായേല്യർ ചോദിച്ചതെല്ലാം അവർ കൊടുത്തു. കാരണം അവസാനത്തെ ബാധയോടെ ഈജിപ്തുകാർ വല്ലാതെ പേടിച്ചു പോയിരുന്നു.
പുറപ്പെട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഇസ്രായേല്യർ ചെങ്കടലിന്റെ തീരത്തെത്തി. അവിടെയിരുന്ന് അവർ തങ്ങളുടെ ക്ഷീണം മാറ്റി. ഇതിനിടയിൽ, ഇസ്രായേല്യരെ വിട്ടയച്ചല്ലോ എന്നോർത്ത് ഫറവോനും അവന്റെ ആളുകൾക്കും വിഷമം തോന്നാൻ തുടങ്ങി. ‘നമ്മൾ നമ്മുടെ അടിമകളെ വിട്ടയച്ചുകളഞ്ഞല്ലോ!’ എന്ന് അവർ പറഞ്ഞു.
അതുകൊണ്ട് ഫറവോൻ പിന്നെയും തന്റെ മനസ്സുമാറ്റി. അവൻ പെട്ടെന്ന് തന്റെ യുദ്ധരഥം ഒരുക്കി, സൈന്യത്തെയും തയ്യാറാക്കി. എന്നിട്ട്, 600 പ്രത്യേക രഥങ്ങളും ഈജിപ്തിലെ മറ്റെല്ലാ രഥങ്ങളുമായി അവൻ ഇസ്രായേല്യരെ പിടിക്കാനായി പിന്നാലെ പാഞ്ഞു.
ഫറവോനും സൈന്യവും പുറകെ വരുന്നതു കണ്ടപ്പോൾ ഇസ്രായേല്യർ പേടിച്ചു വിറച്ചു. ഓടിരക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. ഒരു വശത്ത് ചെങ്കടൽ, മറുവശത്താണെങ്കിൽ പാഞ്ഞടുക്കുന്ന ഈജിപ്തുകാരും. എന്നാൽ ആ സമയത്ത് യഹോവ തന്റെ ജനത്തിനും ഈജിപ്തുകാർക്കും ഇടയിൽ ഒരു മേഘം വരാൻ ഇടയാക്കി. അതിനാൽ ഇസ്രായേല്യരെ ആക്രമിക്കാൻ വന്ന ഈജിപ്തുകാർക്ക് അവരെ കാണാൻ കഴിഞ്ഞില്ല.
അപ്പോൾ, ചെങ്കടലിനു നേരെ തന്റെ വടിനീട്ടാൻ യഹോവ മോശെയോടു പറഞ്ഞു. അവൻ അങ്ങനെ ചെയ്തപ്പോൾ അതിശക്തമായ ഒരു കിഴക്കൻകാറ്റ് അടിക്കാൻ യഹോവ ഇടയാക്കി. കടലിലെ വെള്ളം രണ്ടു ഭാഗമായി പിരിഞ്ഞ് രണ്ടു വശത്തും മതിൽപോലെ നിന്നു.
അപ്പോൾ ഇസ്രായേല്യർ ഉണങ്ങിയ നിലത്തുകൂടെ മാർച്ചുചെയ്യാൻ തുടങ്ങി. ലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ എല്ലാ മൃഗങ്ങളോടും കൂടെ കുഴപ്പമൊന്നും കൂടാതെ കടലിന്റെ അങ്ങേ കരയിലെത്താൻ മണിക്കൂറുകളെടുത്തു. ഒടുവിൽ ഈജിപ്തുകാർക്ക് ഇസ്രായേല്യരെ വീണ്ടും കാണാൻ കഴിഞ്ഞു. അവരുടെ അടിമകൾ കടന്നുകളയുകയായിരുന്നു! അതിനാൽ ഈജിപ്തുകാർ അവരുടെ പിന്നാലെ കടലിലേക്കു കുതിച്ചു.
അവർ അങ്ങനെ ചെയ്തപ്പോൾ അവരുടെ രഥങ്ങളുടെ ചക്രങ്ങൾ ഊരിപ്പോകാൻ ദൈവം ഇടയാക്കി. ഈജിപ്തുകാർ വല്ലാതെ പേടിച്ച്, ‘യഹോവ ഇസ്രായേല്യർക്കുവേണ്ടി നമ്മോടു യുദ്ധം ചെയ്യുകയാണ്, വരൂ നമുക്ക് ഇവിടെനിന്നും പുറത്തുകടക്കാം!’ എന്നു നിലവിളിച്ചു പറഞ്ഞു. പക്ഷേ അവർക്ക് രക്ഷപ്പെടാനുള്ള സമയം ഇല്ലായിരുന്നു.
കാരണം, അപ്പോഴാണ് ഈ ചിത്രത്തിൽ കാണുന്നതുപോലെ ചെങ്കടലിനുനേരെ തന്റെ വടിനീട്ടാൻ യഹോവ മോശെയോടു പറഞ്ഞത്. മോശെ അങ്ങനെ ചെയ്തപ്പോൾ, മതിലുകൾ പോലെ നിന്ന വെള്ളം കൂടിച്ചേർന്ന് ഈജിപ്തുകാരെയും അവരുടെ രഥങ്ങളെയും മൂടി. സൈന്യം മുഴുവനും ഇസ്രായേല്യരുടെ പുറകെ കടലിലേക്കു പാഞ്ഞിരുന്നു. അതിൽ ഒരാൾ പോലും ജീവനോടെ പുറത്തുവന്നില്ല!
തങ്ങൾ രക്ഷപ്പെട്ടതിൽ ദൈവജനമെല്ലാം എത്ര സന്തുഷ്ടരായിരുന്നു! അവരുടെയിടയിലെ പുരുഷന്മാരെല്ലാം യഹോവയ്ക്കു നന്ദി പറഞ്ഞുകൊണ്ട് ഒരു പാട്ടുപാടി. അത് ഇങ്ങനെയായിരുന്നു: ‘യഹോവ മഹത്തായ വിജയം നേടിയിരിക്കുന്നു. കുതിരകളെയും കുതിരക്കാരെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നുവല്ലോ.’ മോശെയുടെ സഹോദരിയായ മിര്യാം തന്റെ തപ്പ് എടുത്തു കൊട്ടാൻ തുടങ്ങിയപ്പോൾ മറ്റു സ്ത്രീകളും അതുതന്നെ ചെയ്തു. സന്തോഷത്താൽ അവർ നൃത്തംവെച്ചു, പുരുഷന്മാർ പാടിക്കൊണ്ടിരുന്ന പാട്ടുതന്നെ അവരും ഏറ്റുപാടി: ‘യഹോവ മഹത്തായ വിജയം നേടിയിരിക്കുന്നു. കുതിരകളെയും കുതിരക്കാരെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നുവല്ലോ.’
പുറപ്പാടു 12 മുതൽ 15 വരെ അധ്യായങ്ങൾ.