കഥ 22
യോസേഫിനെ തടവിലാക്കുന്നു
യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോകുമ്പോൾ അവന് 17 വയസ്സേ ഉള്ളൂ. അവിടെ അവനെ ഈജിപ്തിലെ രാജാവായ ഫറവോന്റെ ജോലിക്കാരനായ പോത്തീഫറിനു വിൽക്കുന്നു.
യോസേഫ് തന്റെ യജമാനനുവേണ്ടി കഷ്ടപ്പെട്ടു പണിയെടുക്കുന്നു. അതുകൊണ്ട് അവൻ കുറേക്കൂടെ വലുതാകുമ്പോൾ പോത്തീഫർ തന്റെ വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും അവനെ ഏൽപ്പിക്കുന്നു. അങ്ങനെയാണെങ്കിൽ യോസേഫ് ഇപ്പോൾ തടവിൽ ആയിരിക്കുന്നത് എന്തുകൊണ്ടാണ്? അതിനു കാരണം പോത്തീഫറിന്റെ ഭാര്യയാണ്.
യോസേഫ് വളർന്നുവരുമ്പോൾ വളരെ സുന്ദരനായിത്തീരുന്നു. അവൻ തന്നോടൊപ്പം കിടക്കാൻ പോത്തീഫറിന്റെ ഭാര്യ ആഗ്രഹിക്കുന്നു. എന്നാൽ ഇതു തെറ്റാണെന്ന് യോസേഫിനറിയാം, അവൻ അതു ചെയ്യുകയില്ല. അതുകൊണ്ട് അവൾക്ക് യോസേഫിനോടു കടുത്ത ദേഷ്യം വരുന്നു. ഭർത്താവു വരുമ്പോൾ അവൾ അയാളോട് ഇങ്ങനെ കള്ളം പറയുന്നു: ‘ദുഷ്ടനായ ആ യോസേഫ് വന്ന് എന്റെ കൂടെ കിടക്കാൻ ശ്രമിച്ചു!’ പോത്തീഫർ ഭാര്യ പറഞ്ഞതു വിശ്വസിച്ചു, അയാൾക്ക് യോസേഫിനോടു വല്ലാത്ത ദേഷ്യമായി. അങ്ങനെ അവനെ തടവിലാക്കുന്നു.
യോസേഫ് നല്ലവനാണെന്ന് തടവറയുടെ മേൽനോട്ടക്കാരനു പെട്ടെന്നുതന്നെ മനസ്സിലാകുന്നു. അതുകൊണ്ട് മറ്റു തടവുകാരുടെയെല്ലാം മേൽനോട്ടം അവൻ യോസേഫിനെ ഏൽപ്പിക്കുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഫറവോൻ തന്റെ പാനപാത്രവാഹകനോടും അപ്പക്കാരനോടും ദേഷ്യപ്പെട്ട് അവരെ തടവിലാക്കുന്നു. ഒരു രാത്രിയിൽ അവർ രണ്ടുപേരും ഓരോ സ്വപ്നം കാണുന്നു. അവ സാധാരണ സ്വപ്നങ്ങൾ അല്ലെന്നു മനസ്സിലായെങ്കിലും അവയുടെ അർഥം അവർക്കു മനസ്സിലാകുന്നില്ല. അടുത്ത ദിവസം യോസേഫ് അവരോടു പറയുന്നു: ‘നിങ്ങളുടെ സ്വപ്നം എന്നോടു പറയൂ.’ അവർ സ്വപ്നം പറയുമ്പോൾ ദൈവത്തിന്റെ സഹായത്താൽ യോസേഫ് അവയുടെ അർഥം അവർക്കു പറഞ്ഞു കൊടുക്കുന്നു.
പാനപാത്രവാഹകനോടു യോസേഫ് പറയുന്നു: ‘മൂന്നു ദിവസത്തിനുള്ളിൽ നിന്നെ ഇവിടെനിന്നു വിട്ടയയ്ക്കും, നീ ഒരിക്കൽക്കൂടി ഫറവോന്റെ പാനപാത്രവാഹകനാകും.’ എന്നിട്ട് യോസേഫ് ഇങ്ങനെ കൂടെ പറഞ്ഞു: ‘പുറത്തുപോയി കഴിയുമ്പോൾ നീ എന്നെക്കുറിച്ച് ഫറവോനോടു പറയണം, ഇവിടെനിന്നു പുറത്തിറങ്ങാൻ നീ എന്നെ സഹായിക്കണം.’ എന്നാൽ അപ്പക്കാരനോട് യോസേഫ് പറയുന്നു: ‘വെറും മൂന്നു ദിവസത്തിനുള്ളിൽ ഫറവോൻ നിന്റെ തല വെട്ടും.’
മൂന്നു ദിവസത്തിനുള്ളിൽ യോസേഫ് പറഞ്ഞതുപോലെതന്നെ കാര്യങ്ങൾ നടക്കുന്നു. ഫറവോൻ അപ്പക്കാരന്റെ തല വെട്ടാൻ കൽപ്പിക്കുന്നു, പാനപാത്രവാഹകനെ തടവിൽനിന്നു പുറത്തിറക്കുകയും ഒരിക്കൽക്കൂടെ രാജാവിന്റെ ജോലിക്കാരൻ ആക്കുകയും ചെയ്യുന്നു. എന്നാൽ പാനപാത്രവാഹകൻ യോസേഫിന്റെ കാര്യം അപ്പാടെ മറന്നുപോകുന്നു! അവൻ യോസേഫിനെ കുറിച്ചു ഫറവോനോടു പറയുന്നില്ല, യോസേഫിന് തടവിൽത്തന്നെ കഴിയേണ്ടിവരുന്നു.